തിങ്കളാഴ്‌ച, മേയ് 21, 2012

ഒഴുകിത്തീരാതെ പുഴ……



ഒരു പുഴ തിരക്കിട്ടൊഴുകുന്നുണ്ട് കടലിലേക്ക്.
കൂടെ ഒഴുകിത്തുടങ്ങിയ കരിയില
കടലെന്നു കേട്ടപ്പൊഴേ കരയിലടിഞ്ഞു.
മീനുകള്‍ പറഞ്ഞുനോക്കുന്നുണ്ട് വെറുതെ
കടലില്‍ കണ്ണീരു മാത്രമാണുള്ളതെന്ന്.
പറയുന്നത് കേള്‍ക്കില്ലെന്നറിയുമ്പോള്‍
ഒഴുക്കിനെതിരെ നീന്തിക്കിതയ്ക്കുന്നുണ്ട്
ചെകിള വിടര്‍ത്തി ചുണ്ടുകള്‍കൂര്‍പ്പിച്ച്.

ഈ പുഴയറിയാതെ കുറച്ചുദൂരെ മറ്റൊരുപുഴയും
ആ പുഴയറിയാതെ വേറെയും പുഴകളും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട് കടലിനെത്തേടി......
കരക്കണഞ്ഞ കരിയിലകള്‍ ചിറകുണക്കുന്നുണ്ട്
ഒഴുക്കിനെതിരെ നീന്തിത്തളര്‍ന്ന് മീനുകളും
കിതപ്പാറ്റുന്നുണ്ട്  വേരുകളില്‍ ചാരി  ഓരോകരയിലും .

പറഞ്ഞതു കേള്‍ക്കാത്തവളെന്ന് പുഴയെ
കണ്ണീരൊഴുക്കി ശകാരിച്ചുകൊണ്ടേയിരിക്കും മലകള്‍ ........
മലകളുടെ തോരാകണ്ണീര്‍ കുടിച്ച് കുടിച്ച്
പുഴകള്‍  വളര്‍ന്ന് സുന്ദരികളാവുമ്പോള്‍
വേരുകള്‍പിണച്ച് തടയാതെ തടയുകയും, കൊതിയോടെ
ചില്ലകള്‍  താഴ്ത്തി തഴുകുകയും ചെയ്യും മരങ്ങള്‍
അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരിക്കും.

അവസാനം മീനുകളും കരിയിലകളുമില്ലാതെ
മലകളേയും മരങ്ങളേയും പുറകെവിട്ട്
കിഴക്കന്‍ തീരത്തെത്തി പുഴ നില്‍ക്കുമ്പോള്‍
ആവേശത്തോടെ ഓടിയെത്തി
കൈനീട്ടി വാരിപ്പുണരുന്നുണ്ട് കടല്‍ .
തെക്ക്ന്നും വടക്ക്ന്നും പടിഞ്ഞാറുനിന്നും
കടലിന്റെ ആയിരം കൈകളില്‍ ആയിരം പുഴകള്‍ .
പലരുചികളില്‍ നിറങ്ങളില്‍ സംസ്കാരങ്ങളില്‍
ഒഴുകിയെത്തി അവസാനം ഒന്നിച്ചൊരു കണ്ണീര്‍ക്കടല്‍ . 


വളര്‍ത്തിയെടുത്ത പവിഴപ്പുറ്റുകളെല്ലാം ഓരോന്നായി
കടലിന്റെ ആഴങ്ങളില്‍ അമര്‍ന്നടിയുമ്പോള്‍ 
മുറ്റിയമീനുകളുടെ തോറ്റങ്ങള്‍ക്കൊപ്പമാടിത്തളരുമ്പോള്‍
കടല്‍ ച്ചൊരുക്കുകള്‍ പുഴയെ തേടിയെത്തും ,കാറ്റില്‍
ഇലകളും മീനുകളും മരങ്ങളും മലകളും മണം ചുരത്തും...
രസനകളില്‍ സ്വയം ഉപ്പുചവര്‍ക്കാന്‍  തുടങ്ങുമ്പോള്‍
അലിഞ്ഞുപോയ ത്രിമാനതയുടെ വക്കുകള്‍ തിരഞ്ഞ്
പുഴ തികട്ടിയെത്തുന്ന ഓര്‍മ്മകളുടെ കരയിലേക്ക്
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിക്കയറും....
അന്യത്വം മണക്കുന്ന പുഴയെ കര പുറന്തള്ളും .
ഇടയിളക്കങ്ങള്‍ മുറുകി ആഴിപ്പെരുക്കങ്ങളാവുമ്പോള്‍
കത്തിയാളുന്ന വേനല്‍ച്ചിതയില്‍ ലവണാതുരമായ
ശരീരമുപേക്ഷിച്ച് പുഴയുടെ ആത്മാവു തിരികെ നടക്കും.

ദൂരെ ശുഷ്കിച്ച മല ഗര്‍ഭങ്ങളുടെ ഗൃഹാതുരത്വം പേറി
പുഴയുടെ വരവ് നോക്കിയിരിക്കുന്നുണ്ടാവും.
പുഴയൊഴുകിപ്പോയ വരണ്ട മണല്‍ത്തിട്ടമേല്‍
കരിയുന്നുണ്ടാവും ചിറകുണങ്ങിയുണങ്ങി കരിയിലകള്‍.
വേരുകള്‍ തടഞ്ഞുവെച്ച ഇല്ലാത്ത വെള്ളത്തില്‍
പുളയുന്നുണ്ടാവും ചളിപുതച്ച് മീനുകളപ്പോഴും.
ഇനിയുമൊരാവര്‍ത്തനം വയ്യെന്നൊരു പുഴ ഓടിനടന്ന്
കറുത്ത ആകാശമാകെയപ്പോള്‍ മെഴുകി വെളുപ്പിക്കും....
എന്നിട്ടും ഒരു പുഴ വഴിതെറ്റിപ്പോയെന്നായിരിക്കാം
പഴുത്തുവീണ പച്ചിലകള്‍ കലപില പറന്നോതിയത്.. ......
നീലാകാശത്തിന്റെ  ഞൊറിമടക്കുകളിലൊളിച്ചിരുന്ന്
ആകാശഗംഗയ്ക്ക് പുഴയെ ഒറ്റിക്കൊടുത്തതാരാണെന്ന്
മൂക്കത്തുവിരല്‍ വെക്കുന്നുണ്ടാവും ഉണങ്ങിയമരച്ചില്ലകള്‍
ചുട്ടുവെന്ത നാവുനീട്ടിയണക്കുന്നുണ്ട്
ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ദേവൂട്ടി.......


'എല്ലായ്റ്റ്യങ്ങളും അങ്ങിന്യാ..... സ്വാര്‍ത്ഥമ്മാര്..... എന്റോടെ മാത്രേ സങ്കടംള്ളൂന്ന അവറ്റോള്‍ടെ  നാട്ട്യേയ്..... അവറ്റ്യോക്കടെ വീടൊക്കെ സ്വര്‍ഗ്ഗല്ലേ സ്വര്‍ഗ്ഗം ......'

ദേവൂട്ടിയുടെ കലമ്പലിന് മത്സരിച്ച് ഉത്തരം നല്‍കുന്നുണ്ട് അവളുടെ കയ്യിലെ വളകളും കഴുകുന്ന പാത്രങ്ങളും.... അതുകേള്‍ക്കാന്‍ ഇടക്കൊന്നോട്ടക്കണ്ണിട്ടുനോക്കി തലകുലുക്കി വറ്റുപെറുക്കിത്തിന്നുന്ന കാക്കയും മാവിന്‍ന്തുഞ്ചത്തിരുന്ന് ഛിലും ഛിലും എന്നു താളം പിടിച്ചുകൊണ്ടിരുന്ന ഒരണ്ണാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. എന്നും ഇവരൊക്കെത്തന്നെ ആയിരുന്നു ദേവൂട്ടിയുടെ കൂട്ടുകാര്‍ .

കഥ മണത്തുനില്‍ക്കുന്ന എന്റെനനിഴല്‍ കണ്ടപ്പോഴേ ദേവൂട്ടിക്ക് ഉഷാറുകൂടി.
“ന്റെു കുഞ്ചാത്തലേ ങ്ങനെ നൊണ പറയാന്‍ പാട് ണ്ടോ ...

“ആരെ ദേവുട്ട്യോട് നൊണ പറഞ്ഞേ?’ കിട്ടിയ ചാന്‍സ് ഞാന്‍ വിട്ടില്ല.

അതേയ് ആ ആശാരീടോടത്തെ തങ്കില്ല്യേ..... ഓള്‍ടെ പടിഞ്ഞാറ്റേല് താമസിക്കണ സോദാമിന്യേടത്ത്യേയ്...... നാവെട്ത്താ നോണേ പറേള്ളൂന്നേയ് .

എനിക്കു ദേവൂട്ടിപറഞ്ഞ തങ്കിയേം അറിയില്ല  സൌദാമിന്യേടത്ത്യേയും അറിയില്ല്യ.... ഞാനിന്നാട്ടുകാരിയേയല്ലല്ലോ. വന്നുകയറിയവളല്ലെ. എന്നാലും കഥയല്ലേ പൊട്ടിമുളക്ക്ണത്... ഇത്തിരി വളംകൂടിട്ടുകൊടുത്താല്‍ കായ്ഫലം കൂട്വല്ലോ...

“എന്തേ അവര് പറഞ്ഞേ ദേവൂട്ട്യേ...”

“ അത്ണ്ടല്ലോ ആ തങ്കി പറഞ്ഞതാന്നേയ് ..... ആ സൌദാമിന്യേടത്തീടോടെ  പൊരിഞ്ഞ തല്ലേര്ന്നൂത്രേ ഇന്നലെരാത്രി..... അമ്മായ്യമ്മേം മര്വോളും കൂടി...അതൊന്ന്‍ ചോയ്ക്കാലോന്ന്ച്ച്ട്ട് ചെന്നതാണേയ്..  അപ്പള്ണ്ട് രണ്ടാളുംകൂടി ന്റെ മുന്നില് നാടകം കളിക്യാ“

“നാടകോ..”

“ ഞാന്‍ ആയമ്മോട് ചോയിക്ക്യേ , ഇന്നലെ ഈടൊരൂട്ടൊക്കെണ്ടായീന്ന് കേട്ടൂലോന്ന്.......  അന്നേരം ആയമ്മ ചോയ്ക്യാ.. “ഈടെപ്പന്തേ നീയറിയാമ്മാത്രം ഇത്ര വിശേഷായിട്ട്ണ്ടായേ ന്ന്”

“ങ്ങള് അമ്മായീം മാര്വോളും കൂടി കൂട്ടം കൂടീന്നു കേട്ടുലോന്ന് ചോയിച്ചപ്പോ രണ്ടാളുംകൂടി ചിറിക്യാ.....  ടിവീലെ സീരിയല്ന്റെ ബഹളായിരുന്നൂത്രേ..  ആരേ പറഞ്ഞേന്ന് ചോയിച്ചപ്പം ഞാന്‍ മിണ്ടീല്യ....നീക്കങ്ങനത്തെ സ്വഭാവല്ല്യാലോ.. എന്തിനാ വെറുതെ ആ അയല്വോക്കക്കാരെ തമ്മിലലോഗ്യാക്കണേന്ന് .... “

“അത് ശര്യാ... ദേവൂട്ടിക്കെവിട്യാ അതിനൊക്കെ സമയം... “ എന്നുഞാന്‍ പറഞ്ഞെങ്കിലും എന്റെ കഥയില്നിന്നും  വെട്ടിമാറ്റപ്പെട്ട നല്ലൊരു അടിപിടിസീന്‍ തലയും ചൊറിഞ്ഞു  നടന്നുപോകുന്നത് തെല്ലൊരു വേദനയോടെ ഞാന്‍ നോക്കിനിന്നു.

“ ഹല്ല പിന്നെ....  ന്നട്ട് ആയമ്മ മാര്വോളോട് പറയ്യാ നിയ്യ് ദേവൂട്യേടത്തിക്ക് ത്തിരി ചായണ്ടാക്കികൊട്ക്ക്ന്ന്... പാവത്തിന് കൊറേ ദൂരം നടക്കണ്ടതല്ലേന്ന്.... എന്താ ഒരുസ്നേഹം......ആ നൊണച്ചീടെ ചായകുടിച്ചാ ന്റെ വയറ് കേടുവര്വേയ്...... നിക്ക് ന്റെ നാറാണേട്ടണ്ടാക്കിത്തര്ണ ചായന്നെ ധാരാളം . ഒക്കേക്കഴിഞ്ഞപ്പോ ആയമ്മേടെ ഒരു ചോദ്യം....... നെന്റെ മോള്ക്ക്  വല്ല വിശേഷോംണ്ടോന്ന് ...... ഞാമ്പറഞ്ഞു ങ്ങള് ഒളോടന്നെ ചോയ്ച്ചോളീംന്ന് ..... ഒര്ടെവീട്ടിലെക്കാര്യം ന്നോട് പറയാന്‍ പറ്റ്ല്യേങ്കില്‍ ഞാനെന്തിനാപ്പോ എന്റെ വീട്ടിലെകാര്യം പറേന്നെ......

“ദേവൂട്ടി പറേണേല് കാര്യംണ്ട്ട്ടോ.... എന്തിനെ വെറുതെ നമ്മടെ വീട്ടിലെ കാര്യം മറ്റുള്ളോരറിയണത്...”

“അതന്നെ കുഞ്ചാത്തല്‍ക്കതു മനസ്സിലായീലോ..... ഇന്നാട്ടിലുള്ളോര്ക്കത് ഇജ്ജമ്മത്ത് മനസ്സിലാവില്ല്യെയ്...... ന്‍റെ നാവ്ങ്ങനെ ചൊറിഞ്ഞ് വര്ണ്‍ണ്ട്, ആ നൊണച്ചി ഇനിങ്ങട്ട് വരട്ടെ ഓരോ വിശേഷം ചോയ്ച്ച്...  പറഞ്ഞ് കൊട്ക്കണ് ണ്ട്  ഞാന്‍... സ്വാര്‍ത്ഥന്മാരാണ്ന്നേയ്യ്... അവനോന്റെ്ടത്തെ കഥ ചോയ്ച്ചാല്‍ കമാന്നൊരക്ഷരം മിണ്ട്ല്ല്യ.;;…ന്നാ മറ്റുള്ളോര്ടെ കഥ കേക്കാനാച്ചാ നല്ല ഉത്സാഹാണേയ്നും..


ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

തിങ്കളാഴ്‌ച, മാർച്ച് 26, 2012

അജന്താ ഗുഹകളിലൂടെ.....


പണ്ട് അതായത് ഏകദേശം ഇരുനൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് കൃത്യമായ് പറഞ്ഞാല്‍ 1819ല്‍ കടുവയെ വേട്ടയാടാന്‍ പോയ ഒരു ഇംഗ്ലീഷുപട്ടാളക്കാരനാണ് കാലങ്ങളായി നമുക്കജ്ഞാതമായി മറഞ്ഞു കിടന്നിരുന്ന ഒരുകാലത്തെ ഭാരതസംസ്കാരത്തിന്റെ നിര്‍ഭരതയിലേക്ക് വെളിച്ചം വീശിയ  അജന്താഗുഹയിലേക്കുള്ള വഴികാട്ടിയത്. ജോണ്സ്മിത്ത് എന്ന മദ്രാസ് ആര്‍മി ക്യാപ്റ്റന്‍ തന്റെ പേര്‍ അവിടത്തെ ഒരു തൂണില്‍ കോറിവരച്ചത് ഇപ്പോഴും മായാതെ നിലനില്‍ക്കുന്നു.

ബോംബെയില്‍ നിന്നും മുന്നൂറു കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും നൂറുകിലോമീറ്ററും ദൂരെയായി ഡക്കാണ്‍ പീഠഭൂമിയുടെ ഉയരങ്ങളില്‍ ദുര്‍ഘടമായിത്തന്നെയാണ് അജന്താഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ താഴെവരെ വാഹന സൌകര്യമുണ്ടെന്നത്  യാത്ര എളുപ്പമാക്കുന്നു. അവിടെനിന്നും കുത്തനെയുള്ള കയറ്റമാണ്. കയറാന്‍ വിഷമമുള്ളവരുണ്ടെങ്കില്‍ അതിന്നും വഴിയുണ്ട്. നിങ്ങളെ ചുമലിലേറ്റി മുകളിലെത്തിക്കാന്‍ തെയ്യാറായി പല്ലക്കുകള്‍ നിരന്നു നില്‍ക്കു ന്നുണ്ട്.
   
കയറ്റത്തിന്റെ തുടക്കത്തില്‍ എങ്ങിനെയാണെന്നോ എവിടെയാണെന്നോ ഒരുസൂചനപോലും തരാതെ ഒളിച്ചിരിക്കുന്ന ഗുഹകള്‍ പകുതി മലകയറിയെത്തുമ്പോള്‍ നമ്മെ സ്തബ്ധരാക്കി  പൊടുന്നനെ പ്രത്യക്ഷമാവുന്നു. അതുകൊണ്ടുതന്നെ പെട്ടന്നുള്ള ഈ പുറക്കാഴ്ച്ചയില്‍ നമ്മള്‍ എന്തെന്നറിയാത്ത ഒരു ആത്മഹര്‍ഷത്തില്‍ പെട്ടുപോകുന്നു. വളരെ ഉയരത്തില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ കുത്തനെ തലയുയര്‍ത്തിനില്‍ക്കുന്ന പാറകളില്‍ മുപ്പത് ഗുഹകള്‍ . അവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നീങ്ങുന്ന നടവഴിയില്‍ കയറ്റങ്ങളിലും

ഇറക്കങ്ങളിലും പാറക്കല്ലുകള്‍ വെട്ടിയൊരുക്കി പടികളായി രൂപപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നും എത്രയോ താഴെ, നോക്കുമ്പോള്‍ കാലുകളെ ഇക്കിളിപ്പെടുത്തുന്ന ആഴങ്ങളില്‍ പി.ടി. അബ്ദുറഹ്മാന്റെ  ‘ഇവിടെയൊരു പുഴയുണ്ടായിരുന്നു’ എന്ന കവിതയെ ഓര്‍മ്മിപ്പിച്ച്  ഒരു വരള്‍ച. ഇത്രയും കോരിത്തരിപ്പിച്ച വെറും പുറംകാഴ്ച്ച. ഒന്നാമത്തെ ഗുഹയില്‍ന്നിന്നു നോക്കുമ്പോള്‍ മുപ്പതാമത്തെ ഗുഹയിലേക്ക് പലനിറങ്ങളിലുള്ള കുഞ്ഞനുറുമ്പുകള്‍ കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളും ആ ഒരു പരിണാമത്തിന്റെ പാതയിലൂടെ.....

ബി.സി. രണ്ടാംശതകത്തില്‍ ഭരണത്തിലിരുന്ന സത്വാഹന രാജവംശത്തിന്റെ അവശിഷ്ടങ്ങളെന്ന് കുഴിച്ചെടുത്തിട്ടുള്ള മണ്‍പാത്രങ്ങളില്‍നിന്നാണ് ഈ താഴവാരത്തിലെ വാഘോര നദിയുടെ കരയില്‍ പരന്നുകിടന്നിരുന്ന ഈ കലാഗ്രാമത്തിന്റെ പേര്‍ ‘അജന്ത ‘ എന്നായിരുന്നെന്ന് മനസ്സിലാക്കിയത്. ‘വാഘോര’യെന്നാല്‍ മറാഠിയില്‍ കടുവയെന്നാണ് അര്‍ത്ഥം . അവിടങ്ങളില്‍ ധാരാളമായുണ്ടായിരുന്ന കടുവകളില്‍നിന്നും രക്ഷപ്പെടാനാവണം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചു ഇത്രയും ഉയരങ്ങളില്‍ ഈ ഗുഹകള്‍ കൊത്തിയെടുത്തത്. കര്‍ണ്ണാടക ഭരിച്ചിരുന്ന ‘കൃഷ്ണദേവരായര്‍ ’ അടക്കം പല രാജാക്കന്മാരുടേയും സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ ഈ കലാഗ്രാമം നിലനിന്നിരുന്നത്.

കൊത്തിയെടുത്തത് എന്നുപറഞ്ഞതുകൊണ്ട്തന്നെ ഗുഹകള്‍ പ്രകൃതീദത്തമായിരുന്നില്ല്ലെന്നു മനസ്സിലായിരിക്കുമല്ലോ. ചെങ്കുത്തായ പാറകളുടെ മുകളില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങി
അന്ന് ലഭ്യമായിരുന്ന തുച്ഛമായ ആയുധങ്ങളുപയോഗിച്ചാണ് പാറകളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. മുകളില്‍നി്ന്ന്  താഴേക്കും, മുന്നില്‍നിന്ന് ഉള്ളിലേക്കും തുരന്ന്‍  വിസ്താരമേറിയ തൂണുകളും വിശാലമായ സഭാമണ്ഡപവും നടുവില്‍ ഗര്‍ഭഗൃഹവും ചുറ്റിലുമായി പ്രാര്‍ത്ഥനാമുറികളുമുള്ള മുപ്പത് ഗുഹകളും അതിലെ ബുദ്ധമത സ്വാധീനത്തിലുള്ള ചിത്രങ്ങളും  ശില്പങ്ങളും തീര്‍ത്തെടുക്കുതിനുള്ള അദ്ധ്വാനത്തെപ്പറ്റി സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമാണ്. അതുകൊണ്ടുതന്നെയാവണം വളരെഗംഭീരമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഡല്‍ഹിയിലെ  അക്ഷര്‍ ധാം സന്ദര്‍ശിക്കാന്‍ ഇതുവരെ തോന്നാത്തത്തിന്റെ ഒരു കാരണം. അന്നത്തെ ആ കലാകാരന്മാരുടെ അതിനിപുണതയും സൌന്ദര്യബോധവും അജന്ത ഗുഹകളിലെ  ചുമര്‍ചിത്രങ്ങളിലും ശില്പങ്ങളിലും അംഗപ്രത്യഗം തെളിയുന്നുണ്ട്.

ഇനി ഗുഹകളെപ്പറ്റി ചെറുതായൊന്ന് പറയാന്‍ ശ്രമിക്കാം.200 ബി.സി. മുതല്‍ 650 ഏ.ഡി വരെയാണ് ഇതിന്റെ നിര്‍മ്മാണ കാലം. ഇതില്‍ എല്ലാ ഗുഹകളും മുഴുവനാക്കപ്പെട്ടിട്ടില്ല. ഏറ്റവും സുന്ദരമായ ചുമര്‍ചിത്രങ്ങള്‍ 1,2,16,17,19എന്നീ ഗുഹകളില്‍ കാണാവുന്നതാണ്. അതുപോലെ 1,4,17,19,24,26 എന്നീ ഗുഹകളില്‍ മനോഹരമായ  ശില്പങ്ങളും കാണാം. ബുദ്ധമതത്തില്‍ രണ്ടു വിഭാഗങ്ങളാണുള്ളത്. ബുദ്ധന്റെ ബിംബാരാധനയില്‍ വിശ്വസിക്കുന്ന മഹായാനയും വടവൃക്ഷം, കാല്‍പ്പാദം,ഭൌതികാവശിഷ്ടങ്ങള്‍ തുടങ്ങിയവയെ  ആരാധിക്കുന്ന ഹീനായാനയും.

1-ആദ്യത്തെ ഗുഹ ബുദ്ധമതത്തിലെ ‘മഹായാന’ വിഭാഗത്തിന്റെ ‘വിഹാര’മാണ് .ആയിരത്തോളം വിദ്ധ്യാര്‍ത്ഥികള്‍ ജ്ഞാനികളായ ഗുരുക്കാന്മാ’രില്‍നിന്നും ശിക്ഷ അഭ്യസിച്ചിരുന്ന സ്ഥലമാണ് വിഹാരങ്ങള്‍ . കൊച്ചു സിദ്ധാര്‍ത്ഥന്‍ ഭൂമിയിലെ നൊമ്പരങ്ങളെ തിരിച്ചറിഞ്ഞു
വജ്രപണി
ബോധിസത്വനാവുന്നത് മനോഹരമായ ചുമര്‍ചിത്രങ്ങളിലൂടെ പറയുന്നു ഇവിടെ. കാലപ്പഴക്കവും ആദ്യകാലങ്ങളില്‍ നിര്‍ലോഭം ഉപയോഗിച്ചിരുന്ന വെളിച്ചം തട്ടി നരച്ചും അധികവും നശിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ ചെറിയ ടോര്‍ച്ച്  വെളിച്ചം മാത്രമേ അകത്തു ഉപയോഗിക്കാന്‍ പാടുള്ളൂ. ക്യാമറയുടെ ഫ്ളാഷുകള്‍പോലും നിഷിദ്ധമാണ്. ഗര്‍ഭ ഗൃഹത്തില്‍ ധര്‍മ ചാരകമുദ്രയുമായി പദ്മാസനത്തിലിരുന്ന് മാനുകളെ അഭിസംബോധനചെയ്യുന്ന ബുദ്ധവിഗ്രഹമാണ് മറ്റൊരു പ്രധാനകാഴ്ച.ജാതക കഥകളിലെ ശിബിരാജാവും ചുമര്‍ച്ചിത്രങ്ങളിലെ ഒരു കഥാപാത്രമാണ്. ലോകപ്രശസ്ത ബുദ്ധചിത്രങ്ങളായ പദ്മപാണിയും വജ്രപാണിയും ഇവിടെയാണ്.



2- ഇതും മഹായാന വിഭാഗത്തിന്റേതുതന്നെ. ഇവിടെ ബുദ്ധന്റെ ജനനത്തെപ്പറ്റിയുള്ള കഥയാണ് ചിത്രീകരിച്ചിട്ടുള്ളത്. സഭാമണ്ഡപത്തിന്റെ മുകള്‍ത്തട്ട് സുന്ദരമായ ചിത്രങ്ങളാല്‍ അലംകൃതമാണ്. അകത്തേക്ക് വെളിച്ചം കടക്കാതിരുന്നനാല്‍  വെള്ളം നിറച്ചപാത്രങ്ങള്‍ വെച്ച് സൂര്യരശ്മികളെ  വ്യതിചലിപ്പിച്ചിട്ടായിരുന്നു  വെളിച്ചം എത്തിച്ചിരുന്നത്.. ഗര്‍ഭ ഗൃഹത്തിലെ ബുദ്ധപ്രതിമയും ഇരുവശങ്ങളിലുമുള്ള ഹരിതി പഞ്ചിക് ,നാഗരാജ റാണി മൂര്‍ത്തികളും വളരെ സുന്ദരമാണ്. പഴയ രീതിയിലുള്ള ആഭരണങ്ങളുടെ വൈവിധ്യങ്ങള്‍ നമുക്കിവിടെ ചുമര്‍ചിത്രങ്ങളിലൂടെ പരിചയപ്പെടാം.


ധര്‍മചക്ര പ്രവര്‍ത്തന മുദ്ര
4-ഇതാണ് ഇവിടത്തെ ഏറ്റവും വലിയ ഗുഹ. 28 തൂണുകളുള്ള ഇതിന്റെ സഭാമണ്ഡപം പണിതീരാത്ത അവസ്ഥയിലാണ്. ഗര്‍ഭഗൃഹത്തിലെ ധര്‍മചക്ര പ്രവര്‍ത്തന മുദ്രയില്‍ ബുദ്ധപ്രതിമയും വരാന്തയില്‍ വലതുവശത്തെ ലോകപ്രസിദ്ധ അവലോകിതേശ്വരപ്രതിമയും പ്രാധാന്യമര്‍ഹിക്കുന്നു.

5- മുഴുമിപ്പിക്കാത്ത ഈ ഗുഹ മിഥുനങ്ങളെയും സുന്ദരികളായ സാലഭഞ്ജികകളേയും സാലവൃക്ഷങ്ങളേയും കൊണ്ടു സുന്ദരമായിരിക്കുന്നു.

അഭയമുദ്ര

6-നാലുവരിയിലായി പതിനാറ്  ഒക്ടോഗണല്‍ തൂണുകളില്‍ രണ്ടുനിലകളുള്ള ഒരേയൊരു മഹായാന വിഹാരമാണിത്. സംഗീതം പൊഴിക്കുന്ന തൂണുകളാണിവ.
ചൈത്യഗൃഹം

9-ഈ പ്രാര്‍ത്ഥനാഗൃഹം ബുദ്ധമതത്തിലെ മറ്റൊരു വിഭാഗമായ ഹീനയാന യുടേതാണ്. ഒരുപോലെയുള്ള 23  തൂണുകളും നടുവില്‍ പ്രാര്‍ത്ഥനക്കായുള്ള സ്തൂപവുമാണ് ഈ പ്രാര്‍ത്ഥനാമുറി (ചൈത്യമന്ദിരം)യിലുള്ളത്. മുന്നിലെ കുതിരലാടത്തിന്റെ ആകൃതിയിലുള്ള ജനല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ബുദ്ധരൂപത്തിന്നു പ്രാധാന്യമില്ലാത്ത ഈ ചൈത്യമന്ദിരത്തിന്നു മുന്നിലെ ബുദ്ധപ്രതിമ കൌതുകം ജനിപ്പിക്കുന്നതാണ്.

10- 39 ഒക്ടോഗണല്‍ തൂണൂകളും നടുവില്‍ വലിയ
സ്തൂപം

നിറം ചാലിച്ചിരുന്ന പാലറ്റ്
സ്തൂപവുമുള്ള ഈ ആദ്യകാല ഹീനയാന
പ്രാര്‍ത്ഥനാഗൃഹത്തിന്റെ ഉയരം 45അടി ആണ്.
മേല്‍ത്തട്ടില്‍ മരവും ഉപയോഗിച്ചിരുന്നു..





 16-A.D 475-500 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ‘വകടക ‘ രാജാവായ ‘ഹരിസേന ‘ബുദ്ധസാന്യാസികള്‍ക്ക്  ഈ ഗുഹ സമര്‍പ്പിച്ചതായി ഗുഹയുടെ വരാന്തയിലെ ചുവരില്‍
പറക്കുന്ന രൂപങ്ങള്‍

കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മുകള്‍ത്തട്ടില്‍ നിറയെ കുറിയമനുഷ്യരുടെയും ഗന്ധര്‍വ്വന്മാരുടെയും അപ്സരസുകളുടേയും ശില്പങ്ങളാല്‍ അലംകൃതമാണ്. ഈ ഗുഹയിലുള്ള ‘ഡിയിങ് പ്രിന്‍സെ‍സ്’ എന്ന ചിത്രം വിശ്വപ്രസിദ്ധമാണ്. പ്രസംഗീഭാവത്തിലുള്ള ബുദ്ധന്റെ വളരെ വലിയൊരു ശില്പവും ഈ ഗുഹയിലുണ്ട്. ഹീനജാതിയില്‍ ജനിച്ച സുജാത ബുദ്ധന് ഭക്ഷണം നല്‍കുന്നതായ കഥാചിത്രമാണ് മറ്റൊന്ന്. ബുദ്ധദേവന്റെ വിദ്യാഭ്യാസകാലവും ഇവിടത്തെ ചുമര്‍ചിത്രങ്ങളിലുണ്ട്.

സിംഹളരാജസൈന്യം

17- അജന്ത ഗുഹകളില്‍ ഏറ്റവും വലുത് എന്നത്കൊണ്ടുതന്നെ ദൂരെനിന്നും ജോണ്‍സ്മിത്തിന്റെ കണ്ണില്‍ ആദ്യം പെട്ടതും നടുവിലുള്ള ഈ ഗുഹ തന്നെ. വളരെ സുന്ദരങ്ങളായ കൂടുതല്‍ കേടുപാടുകള്‍ പാറ്റാത്ത  ധാരാളം ചുമര്‍ചിത്രങ്ങളാല്‍ വിശേഷപ്പെട്ടതാണ് ഈ ഗുഹ. കവാടത്തിന്റെ മുകളിലെ ഏഴു ബുദ്ധപ്രതിമകളും താഴെയുള്ള എട്ട് മിഥുനങ്ങളുടെ പ്രതിമകളും ഈ ഗുഹയുടെ പ്രത്യേകതയാണ്. ‘
കാവിയുടുത്ത ബുദ്ധന്‍
വീല്‍ ഓഫ് ലൈഫ്’ എന്ന ചിത്രം മനുഷ്യജീവിതത്തിന്റെ വിവിധദശകളെ സൂചിപ്പിക്കുന്നു. ബുദ്ധനെ വണങ്ങാനെത്തുന്ന ഇന്ദ്രനും അപ്സരസ്സുകളും വൈന്‍ കുടിക്കുന്ന രാജദമ്പതികള്‍ സിംഹളരാജകുമാരന്റെ ശ്രീലങ്കയാത്ര ജാതക കഥകള്‍ കണ്ണാടിനോക്കുന്ന രാജസുന്ദരി  തുടങ്ങി ബഹുവിധചിത്രങ്ങളും ഇവിടെ കാണാം. മേല്‍ത്തട്ടിലെ കാറ്റടിച്ചിളകുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന  ഷാമിയാനയുടെ മനോഹരമായ ചിത്രാവിഷ്ക്കാരം പറയാതിരിക്കാന്‍ പറ്റില്ല.

19- ഈ ചൈത്യമന്ദിരവും  റോമാന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന ആര്‍ച്ച് രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം ചുമരുകള്‍ നിറയെ വിവിധങ്ങളായ ബുദ്ധപ്രതിമകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉള്ളിലെ ചിത്രങ്ങളും ശില്പങ്ങളും അലങ്കാരങ്ങള്‍ നിറഞ്ഞ സ്തൂപവും സുന്ദരം തന്നെ.

24- അജന്താഗുഹകളില്‍ രണ്ടാമത്തെ വലിയ ഗുഹയാണ് ഇത്. മുഴുവനാക്കപ്പെട്ടിട്ടില്ല.


26-ഈ ചൈത്യ മന്ദിരത്തിലെ സ്തൂപം കാലുതാഴ്ത്തിയിരിക്കുന്ന ബുദ്ധപ്രതിമയാല്‍ അലംങ്കൃതമാണ്. ഇവിടെ നമ്മളെത്തുന്നത് മോക്ഷപ്രാപ്തനാവാന്‍ തെയ്യാറെടുക്കുന്ന ബുദ്ധന്റെ മുന്നിലാണ്. ഒരു ദിവസം മുഴുവന്‍ ബോധിസത്വന്മാരുടെ കൂടെ ചിലവഴിച്ച് അവരിലൊരാളായിമാറി അവസാനം നിര്‍വ്വാണപ്രായനായ ഈ ബുദ്ധദേവന്റെ (റിക്ലൈനിങ്ങ്ബുദ്ധ) മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ മനസ്സ് ചെറുതായൊന്ന് പിടക്കും. ഏഴു മീറ്റര്‍ നീളത്തിലുള്ള ഈ ശില്പവും നമ്മുടെ മനസ്സറിഞ്ഞു കൊത്തിയെടുത്തതുതന്നെ. ചാഞ്ഞുകിടക്കുന്ന ബുദ്ധന്റെ താഴെയായി ഭൂമിയിലെ സകാലചാരാചരങ്ങളും ദു:ഖിതരായി കാണപ്പെടുന്നു. മുകളില്‍ ഒരു മഹാപുരുഷന്റെ ദേവലോകത്തിലേക്കുള്ള വരവ്  ദേവലോകം ആഹ്ളാദചിത്തരായി ആഘോഷിക്കുന്നു.


ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള്‍ ചെറുതായി അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്.....കൂട്ടത്തില്‍  കൈവിട്ടുപോയ കാലത്തെയോര്‍ത്ത് ഇത്തിരി സങ്കടവും ബാക്കിയാവും.

മുപ്പാതാമത്തെ ഗുഹയില്‍നി്ന്നും നോക്കുമ്പോള്‍ ഒന്നാമത്തെ ഗുഹയിലേക്ക് വരിവരിയായി കയറിപ്പോകുന്നുണ്ട് പലനിറത്തിലുള്ള കുഞ്ഞനുറുമ്പുകള്‍ . ഇനിയൊരു മഴക്കാലത്ത് താഴെ വാഘോരനദിയുടെ നിറവിലേക്ക് മുകളിലെ പാറക്കൂട്ടം ഉരുകിയൊലിച്ചിറങ്ങുന്നതു കാണാന്‍ തിരിച്ചുവരണമെന്ന മോഹം മാത്രം ഇനി ബാക്കി വെക്കുന്നു.

വ്യാഴാഴ്‌ച, മാർച്ച് 08, 2012

രാധായനം..........


കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി

അഴലില്‍ക്കണ്ണീരു വാര്‍ത്തു കഴുകിക്കളഞ്ഞൊരു 
കറുപ്പും, കനല്‍ വെന്ത ചുവപ്പും , ഹരിതാഭം
നിറക്കും നമ്മുടെമോഹം വിരിച്ച തൂനറുംപട്ടും,
കൊടുംവേനലിളംമഞ്ഞ, തണുത്തൂറുമിന്ദ്രനീലം,
കുഴല്‍ച്ചെത്തം തിരഞ്ഞെത്തും കുയില്‍ക്കൂട്ടം, കുടമണി
കുലുക്കിക്കാതോര്‍ത്തുനില്ക്കും പശുക്കളും, കളിചൊല്ലും
യമുനയും കളവാണീ കഥനങ്ങള്‍ - കഥ മാറി
ധവളാഭം മധുവനം വിധുരര്‍ വിയോഗതപ്തര്‍ 
വിരക്തവിപ്രലാപത്താല്‍ വിസൃതവൃന്ദാവനം 
വിഷലിപ്തം യമുനയും വിധിയെന്ന് വരളുന്നു.........
നിറം കാണാതമര്‍ന്നതാം നിറംചോരാക്കനവുകള്‍
നിരത്തിനാം വരച്ചിട്ട നിണംപായും നിറച്ചാര്‍ത്തിന്‍
നിറക്കൂട്ടിന്‍ നിഴല്‍മാത്ര,മിതില്‍ വീണ്ടും നിറക്കേണം
കിളിര്‍ത്ത മോഹങ്ങള്‍ പൂത്ത തുടുത്തചായങ്ങളാലെ....
തളിര്‍ക്കേണം മധുവനം നിരതം പുഷ്പ്ങ്ങള്‍ ചാര്‍ത്തി
പറക്കേണം മഴവില്ലിന്‍ കുനുകുഞ്ഞു ശലഭങ്ങള്‍ .
 
കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി


ഹോളിയുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

അയനം...... (ചൊല്‍ക്കാഴ്ച്ച)



http://youtu.be/FI_FSzXPAxY
വീണ്ടുമൊരിക്കല്‍ കൂടി ... ഇത്തവണ കവിത എന്‍റേതെങ്കിലും പാടിയത് ആര്യന്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍മടിക്കരുത്.......



പകുതിമുക്കാല്‍ നടന്നതാമീവഴി
യരികില്‍നീയിന്നു പതറിനിന്നീടവേ
ഇനിനടക്കാനരുതെന്നു നിന്‍മനം
ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ
ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ
മുഖമറിയാതുഴന്നു നീങ്ങീടവേ
ഇനിമടക്കമെന്നോതി മറവിതന്‍
മടിയിലേക്കുവീണമരും മനസ്സിലേ-
യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു
തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ
ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്
ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........

ആര്‍ദ്രമൊരു ധനുമാസരാവിന്‍ കുളിര്‍
ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-
പാട്ടിനീണങ്ങളോര്‍ത്തെടുത്താക്കുളിര്‍   
ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍
നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍
തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും 
ഏറെകാതം നടന്നതാം ജീവിതം 
പാതി പുറകോട്ടു വീണ്ടും നടന്നെത്തി
 
നിന്റെ നെഞ്ചറജാലകപ്പാളികള്‍
ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം
ഏതൊരുത്ക്കടബോധഭേദത്തിനാല്‍
പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും
നിന്‍റെയോര്‍മ്മകള്‍ തന്‍ നിഴല്‍പ്പാടിതില്‍
തൂവെളിച്ചം നിറക്കാന്‍കൊതിയ്ക്കവേ
ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍
ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും
ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി
എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍..
ഉണ്ടൊരിക്കല്‍കൊതിച്ചിരുന്നെന്‍മനം
സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-
ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍
വിങ്ങിവെന്താലുമുള്ളിലെ കനിവിന്‍റെ
ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ
ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......

വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

കഥാവശേഷങ്ങള്‍ .........

 

വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
ഓര്‍മ്മ വന്നത് ഒരു കലാപത്തിന്റെ
വാക്കുരിയപ്പെട്ട കഥാവശേഷമാണ്.
ദൈവനിന്ദയോ പ്രീണനമോ
പുറന്താളുകളിലെഴുതിപ്പിടിപ്പിക്കാത്ത
നിനക്കു വിരുന്നൊരുക്കാനെന്ന്
ജാഠുകളുടെ പാടങ്ങളില്‍ നിന്ന്
ഉന്തുവണ്ടി കയറിയെത്തിയ
പാവമൊരു പച്ചക്കറിമാത്രമാണത്.
ഏരിയിച്ച തീയ്ക്കുമുകളിലായി
കമ്പിവലയിലിട്ട്  ചുട്ടെടുക്കുമ്പോഴാണ്
എന്തുകൊണ്ടോ അങ്ങിനെയൊരു.....

വഴിതിനയുടെ നിറത്തെപ്പറ്റിയോ
അതുവിളഞ്ഞ വരണ്ട പാടമോ
വഴുതിനയുടെ മുരടിന്‍ ചുവട്ടില്‍
കുത്തിയിരുന്ന തടമെടുത്തിരുന്ന
ഇടയിലെപ്പോഴോ കണ്ണുവെച്ച
ജാഠിണിയുടെ തവിട്ടുനിറമുള്ള മുലകളോ
ഇളംനിറത്തിലുള്ള അതിന്റെ പൂവോ
ജനിതക വൈലക്ഷണ്യം പോലുമോ അല്ല!

പൊടുന്നനെ തീയിലേക്കിറക്കിവെക്കുമ്പോള്‍
കത്തിക്കരിയുന്ന മണത്തിനൊപ്പം
ഉറക്കേക്കരയുന്ന നിശ്ശബ്ദതയിലേക്ക്
പെരുകിനിറയുന്നൊരു നിസ്സഹായത........

കരിഞ്ഞ പുറംകാഴ്ചകള്‍ക്കപ്പുറം  വെന്ത ദശ
പതുക്കെ പാളികളായി അടര്‍ത്തിയെടുത്ത്
ഇരുണ്ട ഇടയോരങ്ങളില്‍ ചികയുമ്പോള്‍
ആവിയിനിയുമടങ്ങിയിട്ടില്ലാത്ത
ജീവനുള്ള വേവുകള്‍ക്കിടയില്‍ നിന്ന്
തിടുക്കപ്പെട്ട് പ്രത്യക്ഷപ്പെട്ടേക്കാവുന്ന
വെന്തു മലച്ച കണ്ണുകളിലെ 
തണുത്തുറഞ്ഞ നിസ്സംഗത 
അതില്‍  ഊറിനിറയുന്ന സാജാത്യം   
ദശ പൊടുന്നനെ തിരികെയമര്‍ത്തിവെച്ചിട്ടും
പിന്നാലെവന്ന് വിലപേശുന്ന  കുറ്റബോധം...

നിങ്ങള്‍ക്കും  തോന്നാറുണ്ടോയെന്നറിയില്ല.
വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
എന്തുകൊണ്ടാണോ അങ്ങിനെയൊരു.....

വെള്ളിയാഴ്‌ച, ജനുവരി 06, 2012

ഒരു പഴങ്കഥ......പുതുക്കിയത്..........

പുരാകല്‍പ്പത്തിന്‍റെ  ചുവരുകള്‍ക്കിടയില്‍

കൂട്ടംകൂടിയിരുന്ന് ആഘോഷിച്ചിരുന്ന

ജാരകഥാകഥനങ്ങളില്‍ നിന്നുമാണ്

ചുളിഞ്ഞ കിടക്കവിരിയായി ജാരന്‍

ഒരു കടങ്കഥയുടെ കാണാക്കടംപോലെ

ഞങ്ങള്‍ക്കിടയില്‍  കടന്നുകയറിയത്.......


രാധികയുടെ പടര്‍ന്ന ചാന്തുപൊട്ടുകളില്‍

സൂഫിയാനയുടെ അഴിഞ്ഞ മുടിക്കെട്ടുകളില്‍

റബേക്കാ മേമിന്റെ വശ്യമായ ഉടല്‍ഞൊറിവുകളില്‍

ജാരന്റെ പദഗതി ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു.........


പലരുടേയും തണുത്തുറഞ്ഞ  നിശീഥം

പൊടിപ്പും തൊങ്ങലും വെച്ചു പൊലിപ്പിച്ച

ജാരകഥകളാല്‍  ഉണര്‍ന്ന്, കനവുകളില്‍

ഒളിഞ്ഞും നിറഞ്ഞുമവര്‍ ജാരിണികളായി.


അതുകൊണ്ടാവണം വരാനില്ലാതിരുന്നിട്ടുമൊരു

ജാരനെ ഭയന്ന്‍ ജീവസന്ധാരണത്തിനിടയില്‍

ഞങ്ങള്‍ കിടക്കവിരി നിവര്‍ത്തി വിരിച്ചിട്ടത്.....

മുടിമുറുകെപ്പിന്നി വാടാത്ത പൂമാല ചൂടിയത് .

വട്ടമൊപ്പിച്ചൊരു കുങ്കുമപ്പൂ അവന്നെത്തും മുന്‍പ്

സന്ധ്യയുടെ നെടുംന്തലയില്‍ ചാര്‍ത്തിയത്.


കവിതയുടെഎഴുനിലമാളിക  പൊത്തി പിടിച്ചുകയറി

കഥയുടെ നടവരമ്പുകളിലൂടെ വിയര്‍ത്തൊലിച്ചെത്തി

പാട്ടിന്‍റെ ആരോഹാവരോഹങ്ങളില്‍നിന്നും ചാടിയിറങ്ങി

ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഒരു യാത്രാമൊഴി......



ഒരു കെട്ടിപ്പിടുത്തത്തില്‍ ആ കൈകള്‍
മുറുകിക്കൊണ്ടേയിരുന്നപ്പോള്‍ അവളറിഞ്ഞു
ഇടക്കെപ്പോഴൊക്കെയോ അവരവളെ വല്ലാതെ
കാണാന്‍ കൊതിച്ചിരുന്നെന്ന്

“മിസിസ് നായര്‍ ”....

അവരങ്ങിനെയാണ് മാലിനിയെ വിളിച്ചിരുന്നത്.
അവരുടെ മക്കളും.
അവരെ എല്ലാവരും “ഭാഭീജി” എന്ന് വിളിച്ചു.
കുട്ടികള്‍ “ശര്‍മ്മ” ആന്റി യെന്നും.
സ്വന്തമായൊരു പേരുണ്ടെന്നുള്ളത് നഗരങ്ങളിലെത്തുമ്പോള്‍ പലരും മറന്നുപോകുന്നു.

“മിസിസ് നായര്‍ പറയൂ.. ഒരുപാട് കാലമായില്ലെ കണ്ടിട്ട്......” ശരിയാണ് വീടുമാറിയതിന്നു ശേഷം പിന്നെയെന്നാണ് കണ്ടതെന്ന് അവള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അവരുടെ കണ്ണുകളില്‍ എഴുപതുകളിലും ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.

അവള്‍ക്ക് ചോദിക്കാന്‍ തോന്നിയത് “എഴുത്തൊക്കെ എങ്ങിനെ നടക്കുന്നു.... “ എന്നാണ്. ഒന്നും ചെയ്യാതെ മടിച്ചിരുന്ന കാലങ്ങളില്‍ പണ്ടെന്നോ എഴുതിയ ഒരു കവിതയോര്‍ത്തെടുത്ത് വാക്കുകളില്‍ ഒരമ്മയുടെ സ്നേഹം നിറച്ച് ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട് ഇവര്‍ .

“ദൈവാനുഗ്രഹംകൊണ്ടുകിട്ടിയ കഴിവുകള്‍ പാഴാക്കിക്കളയരുതെന്ന്, തുടച്ചുമിനുക്കിയാല്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന്”

ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായമല്ലാതിരുന്നതു കൊണ്ടാവണം ഒരു തമാശ കേട്ടപോലെ മാലിനിയത് മറന്നുകളയാറായിരുന്നു പതിവ്. ഒരുപക്ഷേ ആ ഉപദേശങ്ങളുടെ ഫലമായിരിക്കണം വൈകിയവേളയില്‍ അലക്കൊഴിഞ്ഞപ്പോഴുള്ള ഈ കാശിക്ക് പോക്ക്. പക്ഷേ അപ്പോഴേക്കും ഇനിയൊന്ന് നടക്കാന്‍ വയ്യാത്തവിധം കാലുകള്‍ ഉറച്ചുപോയിരിക്കുന്നു.

ചോദ്യത്തിനുത്തരമായി അവര്‍ കൈ മലര്‍ത്തിക്കാട്ടി... മാലിനിയുടെ കണ്ണുകള്‍ അവരുടെ കയ്യിലെ പേനത്തഴമ്പുകള്‍ക്കായി ആര്‍ത്തിയോടെ തിരഞ്ഞു.

“ഇല്ല ...ഇപ്പോഴൊന്നും എഴുതാറില്ല.... കണ്ടുമടുത്ത കണ്ണുകള്‍ , എഴുതിമുഷിഞ്ഞ വാക്കുകള്‍ , പഴകിയ മനസ്സ് അവയെല്ലാം വെച്ചുതന്നെ വേണ്ടേ ഇനിയുമെഴുതാന്‍.... ഇതെല്ലാം എനിക്കുതന്നെ മടുത്തിരിക്കുന്നു....... ഇനി കുട്ടികള്‍ എഴുതട്ടെ ”

അവളവരുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ല അവിടെ നിരാശയല്ല പകരം കുഞ്ഞുങ്ങളുടേത് മാത്രമായ അതേ നിഷ്ക്കളങ്കതയുടെ തിളക്കം.

“മിസിസ് നായര്‍ ഞാനൊരു പുതിയ ജന്മത്തെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ . വീണ്ടും ഒരു കുഞ്ഞായി ജനിച്ചു ആ കണ്ണുകളിലൂടെ മറ്റൊരു ലോകം കാണാന്‍ എനിക്കു കൊതിയായിത്തുടങ്ങിരിക്കുന്നു. എനിക്കു സ്വന്തമായൊരു പേരും ആ പേരില്‍ എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലോകം. എന്റെ കണ്ണുകള്‍ പോലും ഞാനാര്‍ക്കും ദാനം ചെയ്യില്ല. ആഗ്രഹിക്കാത്ത കാഴ്ച്ചകളില്‍ അവ തളര്‍ന്നിരിക്കുന്നു . ഇത്രകാലം നമുക്ക് കൂട്ടുനിന്ന അവരെ ഈ മടുപ്പില്‍ വിട്ടിട്ടു പോകുന്നതില്‍ എന്തോ ഒരു തെറ്റുപോലെ.”

കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഭയം തന്റെ മനസ്സിനെ ഗ്രസിക്കുന്നതായി മാലിനിക്കനുഭവപ്പെട്ടു. കുട്ടികള്‍ അകലങ്ങളിലാവുമ്പോഴുള്ള ശൂന്യത .......വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥ അങ്ങിനെ പലതും അവരുടെ വാക്കുകളില്‍ നിന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു. മാലിനിയുടെ ആകുലഭാവം കണ്ടിട്ടാവണം അവര്‍ ഉറക്കെ ചിരിച്ചത്.

“ഭയപ്പെടേണ്ട ഞാന്‍ ആത്മഹത്യ ചെയ്യുന്ന കാര്യമൊന്നുമല്ല പറഞ്ഞത്. ദേശാടനപ്പക്ഷികളുടേത് പോലെയാവണം ജീവിതം. ഒരേ തീരത്ത് ഒരുപാടുകാലം ഒരേകഴ്ചയും ഒരേ കാലവ്യവസ്ഥയുമായി ജീവിക്കുന്നതിലും മടുപ്പെന്തുണ്ട്..... ദേശങ്ങളില്‍ നിന്ന്‍ ദേശങ്ങളിലേക്ക് കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ചിന്തകളില്‍നി്ന്ന് ചിന്തകളിലേക്ക് പറന്നുകൊണ്ടേയിരിക്കണം.. ”

തിരിച്ചുപോകാറായി എന്നതിനെക്കാള്‍ പുതിയൊരു ജന്മത്തിനു തെയ്യാറെടുക്കുന്നതിലുള്ള ഉത്സാഹം ആയിരുന്നു അവരുടെ വാക്കുകളില്‍ കണ്ടത്.

“അത് വീടൂ... ഇപ്പോഴെന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍ ...... ”

അവളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലാവണങ്ങളെപ്പറ്റി അവര്‍ക്കു നല്ലപോലെ അറിയാം. നിറം മങ്ങിയ കാഴ്ചപ്പാടുകളുമായി എഴുതിമടുത്ത വാക്കുകളുപയോഗിച്ച് അടുത്ത കാലങ്ങളില്‍ ഒരാചാരംപോലെ താന്‍ ബ്ലോഗില്‍ എഴുതിനിറക്കുന്ന ചവറുകളെപ്പറ്റി അവരോടൊന്നും പറയാതെ മാലിനി വെറുതെ ചിരിച്ചു.
അവരുടെ തണുത്ത കൈകള്‍ കയ്യിലെടുത്ത് ആ മുഖത്തേക്കു നോക്കുമ്പോള്‍ പടിക്കലെത്തി തിരിഞ്ഞുനോക്കുന്ന കാലത്തിന്റെ നിസ്സംഗത ആ കണ്ണുകളിലവള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു . കൂടെ സ്വന്തമായൊരസ്തിത്വവുമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും.

പുതുവര്‍ഷപ്പിറവിയില്‍ നവനവങ്ങളായ ആശയങ്ങളുടെ പേനത്തഴമ്പുകള്‍ ആ വിരലുകളില്‍ തിരിച്ചെത്തണെയെന്ന് പ്രാര്‍ത്ഥനയുമായി പതുക്കെ കൈകളയയുമ്പോള്‍ പിന്നില്‍ നിന്നാരോ മാലിനിയെ വിളിക്കുന്നുണ്ടായിരുന്നു “മിസിസ് നായര്‍ “............

ശനിയാഴ്‌ച, ഡിസംബർ 24, 2011

കുരിശിന്റെ വഴി...........


തണുത്തുവിറച്ച

മകരക്കുളിരിലേക്ക്

മഞ്ഞുമണവുമായൊരു

കാറ്റിറങ്ങിവരുന്നുണ്ട്

പറയാനുള്ളത് പറയാതെ

പതുങ്ങിനടന്ന് പതിയെ

കറങ്ങിത്തിരിഞ്ഞെന്തോ

മറന്നു തിരികെയെത്തി ........


മുകളിലൊരേകതാരകവും

പറയാതെ പറയുന്നുണ്ട്

ഓരോരോ മിടിപ്പിലും

കണ്‍ചിമ്മിയെന്തൊക്കെയോ

പിടിതരാന്‍ മടിക്കുന്ന

അടയാളങ്ങളില്‍ പകച്ച്

വഴിതെറ്റിയാരൊക്കെയോ

തണുപ്പിലും വിയര്‍ക്കുന്നുണ്ട് ........


ഇടയ്ക്കൊരാട്ടിന്‍പറ്റം

ചിതറിത്തെറിക്കുന്നത്

കണ്ടില്ലെന്നുനടിച്ചാലും

തിരുപ്പിറവിയുടെ

നക്ഷത്രത്തിളക്കം മറച്ചു

വളര്‍ന്ന കിരീടങ്ങള്‍

ഗ്രഹണം തീര്‍ത്താലും

കന്യാ ഗര്‍ഭങ്ങളില്‍

മണ്ണില്‍ജന്മമെടുക്കുന്ന

ദൈവപുത്രര്‍ക്കിന്നും

വാഴ് വൊരുക്കുന്നുണ്ടൊരു

കുരിശിന്റെ വഴി...........

ബുധനാഴ്‌ച, ഡിസംബർ 21, 2011

ദേവൂട്ടി........


ഇത്തവണ കണ്ടപ്പോള്‍ ദേവൂട്ടി നല്ല സന്തോഷത്തിലായിരുന്നു.. കവിളൊക്കെ തുടുത്ത് ആളിത്തിരി ഭേദം വെച്ചിട്ടുണ്ട്. പടിയിറങ്ങിപ്പോയ വേദനകളും കയറിവന്ന ആത്മവിശ്വാസവും ദേവൂട്ടിയുടെ നടത്തത്തില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“കുഞ്ചാത്തലറിഞ്ഞില്യേ ന്റെ മോള്‍ടെ കല്ല്യാണം കഴിഞ്ഞത്” .....എന്നെ കണ്ടതും പ്രതീക്ഷിച്ചതു പോലെത്തന്നെ ദേവൂട്ടി ചോദിച്ചു.

“ ഞങ്ങള്‍ ദേവൂട്ടീടെ മോള്‍ടെ കല്യാണത്തിന് പോയിട്ടോ” കഴിഞ്ഞ തവണത്തെ എടത്ത്യമ്മേടെ മെലിഞ്ഞുകൊണ്ടിരിക്കുന്ന നാട്ടുവാര്‍ത്തകളില്‍ അത് കാണാന്‍ തക്കോണം തന്നെയുണ്ടായിരുന്നു.
“ഇത്തിരി കറുത്ത് മെലിഞ്ഞിട്ടാണെങ്കിലും ആള് അദ്ധ്വാനിയാണ്ത്രെ... വാര്‍പ്പിന്റെ പണിയാണേയ്... അമ്മായ്യമ്മ ത്തിരി കേമിയാണെന്നാ കേട്ടത്. രണ്ടാള്‍ടേം രണ്ടാം കേട്ടല്ലേ...... ഇന്യൊക്കെ ഭഗോതി കാത്തോളും.” എന്തും ഏതും നാട്ടിലെ സ്വന്തം ഭഗോതീടെ കാല്ക്കയല്‍ സമര്‍പ്പിച്ച് കാത്തിരിക്കല് ഇന്നാട്ടുകാരുടെ ഒരുസ്വഭാവമാണ്‍.

“അറിഞ്ഞുട്ടോ .ഓള്‍ക്കവിടെ സുഖാണോ ദേവൂട്ടി? ” ഇതില്‍നിന്നുമൊരു കഥ മെനഞ്ഞെടുക്കണമെന്ന എന്റെ സ്വാര്‍ത്ഥതയെ ആശങ്കയുടെ ഉടുപ്പിടീച്ച് വെറുമൊരു ചെറിയ ചോദ്യമാക്കി അവളുടെ മുന്നിലേക്കിട്ടു.

“ഓള്ക്കാടേ നല്ല സുഖാണ്ത്രെ..... അയിന് മറ്റൈറ്റിങ്ങളെ പോലൊന്ന്വല്ലാലോ ഇവര്. നല്ല കുടുമ്മത്തി പെറന്നോരാണേയ്. ഓളെ നല്ല കാര്യാ. അമ്മായ്യമ്മ ഒരു കാര്യക്കാര്യാണേയ്. ഞാമ്പറഞ്ഞു ത്തിരി കണ്ടും കേട്ടും നിന്നാ മതീന്ന്. എന്തായാലും മറ്റേ ആയമ്മേടത്രക്ക് വരില്ല്യലോ. ഇന്യൊക്കെ മ്മടെ ഭഗോതി നിരീക്കുമ്പോലെ...” അതാണ് ഞാന്‍ പറഞ്ഞത്. എല്ലാം നാടിന്റെ സ്വന്തം ഭഗവതിയെ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ് ഞങ്ങള്‍. അത്രക്ക് വിശ്വാസമാണ് ഭഗവതിയെ എല്ലാര്ക്കും .

ദേവൂട്ടിക്ക് പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.... കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ ചെറുക്കന്റെ വീട്ടുകാരെപ്പറ്റി, എന്നാലും ചെറുതായിട്ടെന്തെങ്കിലും കൊടുക്കാന്‍ കയ്യയച്ച് സഹായിച്ച പണിയെടുക്കുന്ന വീടുകളിലെ വീട്ടുകാരുടെ സൌമനസ്യത്തെപ്പറ്റി, കടബാദ്ധ്യതകളധികമുണ്ടാക്കാതെ കാര്യങ്ങളെല്ലാം നടന്നതിനെപ്പറ്റി , ബന്ധുത്വമുറപ്പിച്ച് വിരുന്നുവിളിച്ച പുതിയ ബന്ധക്കാരെപ്പറ്റി നൂറുനാവുവെച്ച് ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പാവം കഴിഞ്ഞ കല്യാണത്തിനു കടം വാങ്ങിയതിനിയും കൊടുത്തു തീര്‍ന്നി ട്ടില്ല.

“പത്തെഴുപത്തയ്യായിരം കടംവാങ്ങിയൊരുത്തന് പിടിച്ച് കൊടുത്തിട്ട് എന്താ കാര്യണ്ടായെ? ഓനെ ഞാന്‍ വെറുക്കനെ വീടാന്‍ പോണില്യ എന്തായാലും...” ദേവൂട്ടി നിന്നു തിളച്ചു. “അടുത്താഴ്ച കേസ് പറയാന്‍ വിളിച്ചിട്ട്ണ്ട് ത്രെ. വക്കീല് വിളിച്ച് പറയ്യേന്നലെ..”

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”

“കയ്യില്‍ കാക്കാശില്ലാത്ത ഒരാള്ടെ കയ്യിന്നെങ്ങിന്യാ ദേവൂട്ടി പണം തിരികെ കിട്ട്വാ?”

“വക്കീല് വാങ്ങിത്തരാന്ന് പറഞ്ഞിട്ട്ണ്ടല്ലോ. ആത്രേനിക്കറിയൂ....”

എന്തോ … ദേവൂട്ടിയിപ്പോള്‍ വളരെ സന്തോഷത്തിലാണ്‍. നാറാണേട്ടന്‍ കള്ളുകുടി കുറച്ചതും രാവിലെഎഴുന്നേറ്റ് ദേവൂട്ടിക്ക് ചായകൂട്ടികൊടുക്കുന്നതും പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം. പുതിയ അംഗീകാരങ്ങളിലേക്കു സന്തോഷത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ദേവൂട്ടി നടന്നുപോകുന്നത് കാണുമ്പോള്‍ സത്യം പറയാലോ എനിക്കും വല്ലാത്ത സന്തോഷം തോന്നുന്നു.

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

ശനിയാഴ്‌ച, ഡിസംബർ 10, 2011

വികല്പം.........

ഓരോ തവണ ഇരുള്‍മൂടിനിറയുമ്പോഴും
ജാലകം പരക്കെ തുറന്നുനോക്കും ......
ഓരോ ഇടിവെട്ടിലും പിടഞ്ഞുണര്‍ന്ന്
കൂട്ടംകൂട്ടമായി തൊടിനിറഞ്ഞ്
ചുവന്നുതുടുത്തു നിരന്നിരുന്ന
ഇടിവെട്ടിപ്പൂവുകള്‍ക്കു പകരം
ഒറ്റയും തെറ്റയുമായി തലതാഴ്ത്തി
ചോരവാര്‍ന്ന മുഖവുമായി ചിലത്........

കടും നിറങ്ങളില്‍ പൂത്തുനിന്നിരുന്ന
തെച്ചിക്കിപ്പോള്‍ വികിരണകാലം
ഒഴുകിയൊലിച്ചിറങ്ങിയ ചുകപ്പ്
വ്യര്‍ത്ഥമായ അസ്തിത്വം മടുത്ത്
മണ്ണിനടിയിലേക്ക് തലപൂഴ്ത്തുന്നു.

വീണ്ടുമേതോ ഗതകാലസ്മരണയില്‍
ഉയിര്‍ത്തെഴുന്നേറ്റ് മുഖമുയര്‍ത്തുമ്പോള്‍
ഉയരങ്ങളിലെ സൂര്യതാപത്തില്‍
വെള്ളവും വളവുമില്ലാതെ കരിയുന്നു.

വെട്ടി മുറിച്ച്പങ്കുവെയ്ക്കപ്പെടുമ്പോഴും
നെടുവീര്‍പ്പുമായി ഞെട്ടിയുണര്‍ന്നൊരു
പെരുമഴയായി പെയ്തുനിറയുന്നുണ്ട്
ഒരമ്മയുടെ മക്കള്‍ക്കായുള്ള കരുതല്‍ ...............

ശനിയാഴ്‌ച, ഡിസംബർ 03, 2011

പ്രലോഭം......






നിശിതമൊരു ഗ്രീഷ്മത്തിന്‍
തമോതപാലസ്യത്തിലേക്ക്
നിരതം തുറക്കുന്നുണ്ടൊരു പാളി.........
തിടുക്കത്തില്‍ അടക്കുമ്പോള്‍
ഉള്ളിലേക്ക് നോക്കാതിരിക്കാന്‍
പാടുപെടുന്നുണ്ട് കണ്ണുകള്‍ .....
ഇനിയും തുറക്കാതിരിക്കാന്‍
ഇറക്കിവെക്കുന്നുണ്ടൊരു ഭാരം
അതിന്നു മുകളിലേക്കായി........
വിഭാതം വിദൂരമെന്നറിയുമ്പോള്‍
ഒരുപവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത.........

ചൊവ്വാഴ്ച, നവംബർ 22, 2011

ഏറെ നരച്ചെന്ന്.....




ഇരുളും വെളിച്ചവുമിണചേര്‍ന്നൊരീ വഴി
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന്‍ ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില്‍ ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്‍
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.

വ്യാഴാഴ്‌ച, നവംബർ 17, 2011

പരികല്‍പനം.........




പരിണാമസിദ്ധാന്തത്തിന്റെ
പാരമ്പര്യവാദത്തിനടിയില്‍
നഗ്നമാക്കപ്പെട്ട കാലത്തിന്റെ
നെഞ്ചളവളന്ന് തിണര്‍ത്ത്
ഇടുപ്പളവുകളില്‍ മയങ്ങിമറന്ന്
രോമക്കാടുകളില്‍ വഴിതെറ്റി
സന്ധ്യനേരം വീടണഞ്ഞ്
നിലക്കണ്ണാടിക്കുമുന്നില്‍
ഉടുപ്പുകളഴിച്ചുമാറ്റി
സ്വന്തം അളവുകള്‍
താരതമ്യം ചെയ്തവര്‍
ഞെളിഞ്ഞു തുളുമ്പുമ്പോള്‍
ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

വെള്ളിയാഴ്‌ച, നവംബർ 04, 2011

തുലാമഴക്കുളിരില്‍.......






പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും....
കൊടും വേനലിലേക്ക്
നിനച്ചിരിക്കാതെയൊരു
പെയ്തുനിറയലാണല്ലൊ അതും.
മഴപെയ്തുതോരുമ്പോള്‍
വറ്റിവരളുന്നുണ്ട് ഭൂമി
ഒടുങ്ങാത്ത ദാഹവുമായി...

അങ്ങിനെയൊരു മഴക്കുളിരില്‍
നുരഞ്ഞുപതഞ്ഞ് മയങ്ങുമ്പോഴും
മനസ്സില്‍ നീറിയെരിഞ്ഞു നിറഞ്ഞത്
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.
വ്യര്‍ത്ഥമായൊരഹംബോധത്തെ
ചുട്ടുകരിച്ചൊരാ സൂര്യനെ...

ഒരു തലോടലില്‍ മഞ്ഞുപോലെ സ്വയം
ഉരുകിയൊലിക്കാന്‍വേണ്ടിമാത്രം വീണ്ടും
ഉരുക്കെന്ന് തണുത്തുറയുന്നുണ്ട് ഞാന്‍
എന്നെയും നിന്നെയും ഉപേക്ഷിച്ച്
നമ്മള്‍ നമ്മളാവുമെന്ന മോഹത്തില്‍.