തിങ്കളാഴ്‌ച, ഡിസംബർ 29, 2008

പുതുവല്‍സരാശംസകള്‍

എന്റെ കൊച്ചു സാമ്രാജ്യത്തില്‍ വന്ന്‍
എന്റെ ആതിഥ്യം സ്വീകരിച്ചവര്‍ക്കും
ഇനി വരാനിരിക്കുന്നവര്‍ക്കും
എന്റെ മനസ്സു തുറന്ന

പുതുല്‍സരാശംള്‍
കൂടെ ഞാന്‍ നട്ട് വളര്‍ത്തിയ കുറെ പൂക്കളും.......

ഞായറാഴ്‌ച, ഡിസംബർ 21, 2008

കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക

കൂരാകൂരിരുട്ട് .....വിജനമായ വഴി....മഴക്കാറിനിടയിലൂടെ കാണുന്ന ചന്ദ്രനെ പോലെ വഴിവിളക്കുകള്‍ മിന്നിക്കൊണ്ടിരിക്കുന്നു...വഴിയിലൂടെ ഒരു കാര്‍ മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു...എതോ അപകടത്തിന്റെ സൂചനയെന്നോണം കാറിന്റെ ലൈറ്റുകള്‍ ഇടതടവില്ലാതെ മിന്നിക്കൊണ്ടിരുന്നു... ഞെരിച്ചു കൊല്ലാനെന്നോണം ഒരുതരം പ്രതികാരബുദ്ധിയോടെ പുകമഞ്ഞ് കാറിനെ പൊതിഞ്ഞു കൊണ്ടിരുന്നു...മഞ്ഞല്ലാതെ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല..ഒരു പഴയ സിനിമയിലെ പ്രേതഗാനം കാറിനുള്ളില്‍ നിറഞ്ഞുനിന്നു

മാ വാരികയിലെ പ്രേത കഥയുടെ തൊടക്കംപോലെല്ല്യേ....? പക്ഷെ ഇതൊരനുഭവകയാണ്...പാട്ട് വന്നത് എന്റെ വായില്‍ നിന്നും. വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് . ഇനി കുറച്ചു കാലം ഈ പ്രേതകഥ ഇങ്ങിനെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം പറയുന്നത്....പിന്നെ ഇവിടെ സൂര്യനെ കാണാതായിട്ട് രണ്ടു ദിവസമായി .കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക. വീണ്ടും കാണും വരെ ആശംസകള്‍..........

വ്യാഴാഴ്‌ച, ഡിസംബർ 18, 2008

ഇതെന്തൊരു കഷ്ടാപ്പാ....

ഇതെന്തൊരു കഷ്ടാപ്പാ....ഒന്നു മനസ്സമാധാനത്തോടെ ജീവിക്കാനും വിടില്ല്യാച്ചാല്....ഇന്നാളെന്റെ അനീത്തി വന്നു. അനീത്തീച്ചാല് വല്ല്യച്ഛന്റെ മോള്.അവള് പാവം ഒന്നും ചെയ്തില്ല്യ...പക്ഷെ അവളെറങ്ങീതും ബോംബ് പൊട്ടി....ഈ ബോംബ് കണ്ടു പിടിച്ചോരെ ബോംബിട്ട് കൊല്ലണം.
അവള്‍ക്ക്ണ്ടോ കൂസല്....രാവിലെ അവള് കുടുമ്പത്തിനേം കൂട്ടി റെഡി. നഗരദര്‍ശനത്തിനാത്രെ...ഇവിടുള്ളോര്‍ക്ക് വീട്ട്ന്നാരെങ്കിലും പുറത്തു പോയാല്‍പിന്നെ വരുന്നവരേക്കും ഉള്ളില് ബുള്ളറ്റോട്ണ മതിര്യാണ്...പ്ട് പട് പ്ട് പട്..അതുണ്ടോ മനസ്സിലാവണു ആര്ക്കെങ്കിലും?...
ഞാന്‍ പരസ്യ മോഡലില്‍ ഒരു ചോദ്യം ...'നിനക്ക് പേടിയില്ലേ?...അവളും വിട്ടില്ല്യ..'എന്തിന്'....ഇതെന്ത് ബോംബാണേടത്തീ?....ഞങ്ങളൊക്കെ ഇതിനേറുപടക്കംന്നാ പറയ്യാ...ഞങ്ങടെ കണ്ണൂരിലെ ബോംബാ ബോംബ്.....

എന്റെ ദൈവേ....(വെറുതെ വിളിച്ചതാ... കാര്യംല്ല്യാന്നറിയാം)എങ്ങിനിരുന്ന പീക്കിരിക്കുട്ട്യാ...ഇപ്പോ എന്താ ധൈര്യം..ഐ ആം ഇമ്പ്രസ്ഡ്...ഞാനുണ്ടോ വിട്ട് കൊടുക്കുന്നു....കുറഞ്ഞത് നമ്മുടെ തലസ്ഥാനത്തിന്റെ മാനമല്ലെ ഇവളിട്ട് തട്ടിക്കളിക്കുന്നത്.....
അയ്യോ കുട്ടി...ഇന്നലെ ഒരാളെ മരിച്ചുള്ളൂച്ച്ട്ട് കൊറയ്ക്കണ്ട.കഴിഞ്ഞാഴ്ച എത്ര സ്ഥലത്താ ബോംബ് പൊട്ട്യേത് ....എത്ര ആളുകളാ മരിച്ചത് .....
എന്റേടത്തി കണ്ണൂര് ഇപ്പം വളപ്പിന്ന് കപ്പയും ചേനൊന്ന്വല്ല ഞങ്ങള് കെളച്ചെടുക്കുന്ന്ത്...ബോംബാ.അവിടെ വളപ്പ് കെളയ്ക്കാന്‍ പാര്‍ട്ടിക്കാര് പിന്നാലെ നടക്ക്വല്ലേ...കൂലി വേണ്ട പകരം കെളയ്ക്കുമ്പ കിട്ടുന്ന ബോംബ് മതീത്രെ.പത്താണ് നെരക്ക്. ഇന്നാളൊരൂസം ഒന്നെക്സ്ട്രാ കിട്ടീന്നും പറഞ്ഞ് വന്നു .വെച്ചോളാന്‍ പറഞ്ഞു ഞാന്‍.
എന്റീശ്വരന്മാരേ....(ദേ പിന്നേം വിളിച്ചു ...ജനിച്ചപ്പം കൂടെ പോന്ന സ്വഭാവാ... മാറ്റാന്‍ വെഷമാ...)ഏതായാലും ഒന്നു തീരുമാനിച്ചു..... നാട്ടില്‍ പറമ്പ് വേണ്ടേവേണ്ടാ. ഫ്ലാറ്റ്തന്ന്യാ നല്ലത്. മനസ്സമാധാനായിട്ടൊന്നുറങ്ങാലൊ.

ചൊവ്വാഴ്ച, ഡിസംബർ 16, 2008

....കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്.....

കാക്ക...പലതവണ കുളിച്ചിട്ടും കൊക്കായില്ല.....

മൂക്കു ചപ്പിയ കറുപ്പിനെ വെളുപ്പാക്കിയ

ഗായകനെ ഓര്‍ത്ത് വാങ്ങിയ

ഷെഹനാസിന്റെ ലേപനവും ഫലിയ്ച്ചില്ല.

മടുത്ത കാക്ക ഒന്നുകൂടി കറുത്തു മിനുത്ത

ചിറകുകള്‍ നീട്ടി പറന്നുയര്‍ന്നു.

അത്തിമരത്തിന്റെ കൊമ്പില്‍

നീര്‍കാക്കയെ പോലെ ചിറകു വിരുത്തി

ആലിന്റെഉച്ചിയിലിരിയ്ക്കുന്ന കൊക്കിനെ

ഓട്ടക്കണ്ണിട്ടു നോക്കി അവന്‍ പാടി

കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്....

ഭാവനയെപോലെ ചിറകുകള്‍ മേലോട്ടുയര്‍ത്തി

പിന്‍ഭാഗം മെല്ലെ ഇളക്കി കൊണ്ട്.

മീരാജാസ്മിന് ഭാവപ്രകടനം കൂടുതലാണ്...

കാക്കയിലെ ക്രിറ്റിക്ക് ഉണര്‍ന്നു.

പാടത്തും പറമ്പിലും തേരാപാരാ പണിതിട്ടും

കറുക്കാതെ പറന്നുയര്‍ന്ന കൊക്കിനസൂയ.....

എനിയ്ക്കും മോഹമായ് കറുക്കാന്‍ കാക്കപോല്‍..

കൂട്ടുവരുമൊ കൂട്ടുവരുമോ കാക്കക്കുറുമ്പാ നീ....

പോരേപൂരം ......കാക്കയാരാമോന്‍

പാര്‍ലറില്‍നിന്നും കിട്ടി നെരോലാക് വാട്ടര്‍പ്രൂഫ്.

നേരില്‍ കാക്കയ്ക്ക് ലാഭം നൂറു ശതമാനം.

കറുക്കാന്‍ തേച്ചത് പാണ്ടായില്ലെന്ന് കൊറ്റിയും.

കാക്കയും കൊറ്റിയും ചേര്‍ന്നു പാടി

കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്...

എനിയ്ക്കും മോഹമായ് ഉറയ്ക്കെ പാടുവാന്‍

......കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്........


ശനിയാഴ്‌ച, ഡിസംബർ 13, 2008

കലിയുഗ ഗോപിക

ഉണ്ണീ കുറുമ്പു നീ കാണിക്കെ എന്‍മനം
കണ്ണന്റെ കുന്നായ്മയെന്നു ചിരിച്ചതും
ഉപ്പേരി കൂട്ടി ചമച്ചൊരീയുരുളകള്‍
കണ്ണന്റെ വായിലേക്കെന്നു ഞാന്‍ ചൊന്നതും
എന്തിനെന്നറിയാതെ ഒരു മയില്‍ പീലി നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാന്‍ ചൂടിച്ചു തന്നതും
എന്തിനായെന്നു ഞാനോര്‍ക്കവെയെന്നിലല
തല്ലിത്തകര്‍ക്കുന്നു മാതൃഭാവം.......

എന്നോ പിന്നിട്ടൊരെന്‍ ബാല്യകൗമാരങ്ങള്‍
രാധയായ് സ്വപ്നപ്പൂമാല്യങ്ങള്‍തീര്‍ത്തതും
ഒരു മീരയായെന്റെ മാനസ രാഗങ്ങള്‍
ഒരു വീണ തന്‍ കനിവില്‍ മീട്ടാന്‍ കൊതിച്ചതും
എങ്ങോനിന്നെത്തുമൊരു മുരളിരവമെന്നില്‍
താമരയില്‍ വണ്ടു പോല്‍ മോഹം ചൊരിഞ്ഞതും
എന്തിനായെന്നു ഞാനോര്‍ക്കവെയറിയുന്നു
എന്നില്‍ തുളുമ്പുന്ന മൂകരാഗം.........

ഒരു കാളിയന്‍തന്‍ വിഷം ചീറ്റുമോര്‍മ്മയില്‍
കംസരാജന്‍ തന്റെ ക്രൗര്യത്തിനോര്‍മ്മയില്‍
ദുശ്ശാസനന്മാര്‍ മദം പൊട്ടി നില്‍ക്കവെ
ഗാന്ധാരിമാര്‍തന്‍ വിലാപം മുഴങ്ങവെ
ശാപമോക്ഷം തേടിയെത്തുമൊരു തന്വിതന്‍
പാലീമ്പിയുണ്ണീകള്‍ വീണൊടുങ്ങീടവെ
അറിയാതെ മോഹം ഫണം വീശി നിന്നതും
ഒന്നു പുനര്‍ജ്ജനിച്ചെങ്കില്‍ നീയെന്നത്രെ.......

പാവം കുചേലന്മാര്‍ നീട്ടും അവില്‍ പൊതി
പാരം കനിഞ്ഞുവാങ്ങീടുവാനാവാതെ
ശ്രീകോവിലില്‍ വെറും കല്ലായി ദൈവമായ്
മാറിയ നിന്നെയോര്‍ത്തേറെ തപിപ്പു ഞാന്‍...
അത്മവീര്യം കെട്ടു കേഴുമൊരു പാര്‍ത്ഥനോ-
ടോതുവാനിനിയേതു സൂക്തകങ്ങള്‍?
മോഹം നിറഞ്ഞു കവിഞ്ഞൊരെന്‍ ഹൃത്തില്‍
നീ മായയായ് തീര്‍‍ന്നതെന്‍ മോഹഭംഗം.

തിങ്കളാഴ്‌ച, ഡിസംബർ 08, 2008

പ്രതീക്ഷയുണ്ട്....

ഇന്ന് പത്രത്താളില്‍
താടി നീട്ടിയ മതപണ്ഡിതന്മാര്‍
അവരുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍
ഡോണ്ട് ബ്ലമിഷ് ജെഹാദ്......

ഈ പഴിചാരല്‍ കഥയില്‍
ഒരു നല്ല തുടക്കം.....
പ്രതീക്ഷയുണ്ട്....
ഒരു നല്ല നാളേയ്ക്കായ്.

നമ്മുടെ കുഞ്ഞുങ്ങള്‍
പേടിസ്വപ്നങ്ങളുടെ ഭൂതത്താന്‍ കുഴിയില്‍
അവര്‍ക്കു നഷ്ടമായ രാവുകള്‍
തിരിയ്ച്ചു കൊടുക്കാന്‍.....

അഴുകിയ രാഷ്ട്രീയ ചവറിനു മുകളില്‍
ജാതിമത വ്യവസ്ഥകളുടെ ചാണകം തൂകി
രക്തസാക്ഷികളുടെ ശരീരം വിരിയ്ച്ച്
മുകളില്‍ കട്ടിയില്‍ സൗഹാര്‍ദ്ദത്തിന്റെ മണ്ണിട്ടു മൂടാം.....

ഞായറാഴ്‌ച, ഡിസംബർ 07, 2008

മുത്തുകള്‍

പശ്ചിമം വിട്ടൊരരുണന്റെ ഓര്‍മ്മയില്‍
ഉര്‍വി കര്‍ള്‍നൊന്തു കനലായ് തുടിയ്ക്കവെ
എത്തി വീണ്ടൂമീ മൃഗശാലയില്‍ ബാല്യ
മുത്തുകള്‍ മണിച്ചെപ്പിലൊതുക്കി ഞാന്‍......

ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ
അരികിലാ മണി മുത്തിന്‍ പൊരുള്‍ തേടി
അരിയകൗതുകാല്‍ നില്പു പുതു ബാല്യവും

നിറയെ മുത്തുകള്‍ വാരിപെറുക്കിയ
വഴിയിതത്രെ തിരയുന്നു കണ്ണുകള്‍
പുതിയതൊന്നാ ചെപ്പില്‍ നിറയ്ച്ചതിന്‍
പുതുമയൊന്നെന്റെ ഹൃത്തില്‍ നിറയ്ക്കാന്‍

പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......

നിദ്ര വിട്ടുണര്‍ന്നേല്‍ക്കും മൃഗത്തിന്‍
വ്യഥകള്‍ സംഹാരമോഹങ്ങളെല്ലാം
ഉഗ്ര ഗര്‍ജ്ജനമൊന്നിലൊതുങ്ങെയെന്‍
ചിത്തമെന്തെ കനം പേറി നില്പൂ......

ഇന്നുപെറ്റിട്ട പേടമാന്‍ കുഞ്ഞിന്‍
കണ്‍കളില്‍ പോലുമേറും വിഷാദം!
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര്‍ മണികളായ് വീണുതകര്‍ന്നുവോ

ഓടിയെത്തിയെന്‍ കുഞ്ഞുങ്ങളെന്തെ
വാടിവീഴുന്നതെന്‍ മടിത്തട്ടില്‍ !......
പഴകിനാറുന്ന കൂടുകള്‍ക്കുള്ളിലെ
അതിരു കാക്കും മൃഗങ്ങളെ കണ്ടിവര്‍

തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......

വെള്ളിയാഴ്‌ച, ഡിസംബർ 05, 2008

............ആര്‍ക്കു വേണ്ടി?.........

വര്‍ത്തമാനപത്രവുമായുള്ള രണ്ട് മണിയ്ക്കൂര്‍ മല്ലിടലിനു ശേഷം ദിവസം അവസാനിയ്ക്കുന്നത് കുറെ നെടുവീര്‍പ്പുകളും തുളുമ്പാന്‍ വെതുമ്പുന്ന കണ്ണ്കളുമായാണ്. ഒരു മാറ്റം പ്രതീക്ഷിച്ച് പത്രം കയ്യിലെടുത്താലും മാറ്റമില്ലാത്തത് മാറ്റത്തിനാണെന്ന തിരിച്ചറിവില്‍ വായന അവസാനിയ്ക്കുന്നു.
ഇന്ന് വളരെ നേരത്തോളം ആ ഫോട്ടോ നോക്കി ഞാനിരുന്നു പോയി.അവസാനം മഞ്ഞു മൂടിയപ്പോളാണ് കണ്ണുകള്‍ തുളുമ്പി നില്‍ക്കയാണെന്നും ഈ ഉത്തരേന്ത്യന്‍ തണുപ്പിലും ഞാന്‍ വിയര്‍ക്കുകയാണെന്നും എനിയ്ക്ക് മനസ്സിലായത്.
.
കാഴ്ച്ചയും കേള്വിയും കയ്യിലെ വിരലുകളും പിന്നെ ജീവിതം തന്നെയും നഷ്ടമായ കുല്‍ദീപിന്റെ
ഫോട്ടോയായിരുന്നു അത്.ഇങ്ങിനെ എത്രയൊ പേര്‍ എന്നല്ലെ....പക്ഷെ ഇല്ല....ഇങ്ങിനെ ഒരാള്‍ മാത്രം
രണ്ടായിരത്തിയഞ്ചിലെ ബോംബ് ബ്ലാസ്റ്റ് കുല്‍ദീപിന്റെ ജീവിതം മാറ്റിമറിച്ചു. താന്‍ ഡ്രൈവറായിരുന്ന ബസ്സിലെ അന്‍പതില്‍പരം യാത്രക്കാരെ രക്ഷിയ്ക്കാന്‍ ബോംബിരിയ്ക്കുന്ന ബാഗ് പുറത്തേയ്ക്ക് വലിയ്ച്ചെറിയാനുള്ള ധൈര്യം കാണിച്ചു. പക്ഷെ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.ആര്‍ക്കു വേണ്ടി?...........

എല്ല ചികിത്സാചിലവുകളും വാഗ്ദാനം ചെയ്ത ഗവണ്മെന്റ് കൊടുത്തത് കാല്‍ഭാഗം മാത്രം.തന്റെ കണ്ണ് കൊണ്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മകനടക്കം ഒരു കുടുബം നടത്തികൊണ്ടു പോകണം.. .. ചികിത്സയുടെ ഭാരിച്ച ചിലവ് വേറെ....കുല്‍ദീപ് ഇന്ന് ദല്‍ഹി ട്രാന്‍ന്‍സ്പോര്‍ട് കോര്‍പ്പറേഷനിലും മന്ത്രാലയത്തിലും കയറിയിറങ്ങുയാണ് സഹായമഭ്യര്‍ത്തിച്ചു കൊണ്ട്....
അന്നു തന്നെ സരോജനി നഗറിലും പഹാര്‍ഗഞ്ചിലമായി അറുപതുപേര്‍ ബ്ലാസ്റ്റില്‍ മരിച്ചിരുന്നു.കുല്‍ദീപ് അന്‍പതോളം പേര്‍ക്ക് ജീവിതം ദാനം നല്‍കി....സ്വന്തം ജീവിതം ബലി നല്‍കി കൊണ്ട്.....ഇപ്പോള്‍ കുല്‍ദീപിനു തോന്നുന്നുണ്ടാവില്ലെ ...
............ആര്‍ക്കു വേണ്ടി?.........

വ്യാഴാഴ്‌ച, ഡിസംബർ 04, 2008

......ആരാണുത്തരവാദി......

അവര്‍ പതിനായിരം പേരുണ്ടായിരുന്നു
ചിലര്‍ക്ക് കൈയ്യില്ല....ചിലര്‍ക്ക് കാലും
ചിലര്‍ക്ക് ചെവിയുടെ അറ്റമാണില്ലാത്തത്
ചിലര്‍ക്ക് എല്ലാം നഷ്ടമായിരിയ്ക്കുന്നു.....
എന്നിട്ടും അവര്‍ വന്നു.....
കയ്യിലൂന്നു വടികളുമായി....
ആരുടെയൊക്കെയോ തോളില്‍ തൂങ്ങി
കത്തിച്ച മെഴുകുതിരികളുമായി
വലിയൊരാള്‍ക്കൂട്ടത്തില്‍
അവര്‍ക്ക് ജീവിതം ദാനം നല്‍കി
മരിച്ചവരുടെ ഓര്‍മ്മയ്ക്കായി......
നാളെ നമുക്കും അവരുടെ കൂടെ കൂടാം
അടുത്ത പൊട്ടിത്തെറിയില്‍
കാല്‍നഷ്ടമാവുമ്പോള്‍ കൈ നഷ്ടമാവുമ്പോള്‍.
അതുവരെ നമുക്ക് തര്‍ക്കിയ്ക്കാം
......ആരാണുത്തരവാദി......

ബുധനാഴ്‌ച, ഡിസംബർ 03, 2008

അന്ത:പ്പുരവ്ര് ത്താന്തങ്ങള്‍

പെണ്ണവള്‍ നടന്നാല്‍ നിലമതു കേട്ടലാക...
പെണ്ണവള്‍ ചിരിച്ചെന്നാല്‍ ചുമരുകള്‍ കേട്ടാലാക...
ചൊല്ലുകളിമ്മാതിരി ചൊല്ലിയും ചൊല്ലിക്കെട്ടും
കല്ലതു പോലായ് മനമാകവെ ശൈത്യം പേറി.....
ജിഷ്ണുവെ കാമിച്ചിട്ടും പാഞ്ചാലിയാവാന്‍വിട്ട
ക്ര് ഷ്ണതന്‍ വിധിയെത്രെ കെങ്കേമമോര്‍ത്താല്‍ പിന്നെ
പതിതന്‍ മാനം കാക്കാന്‍ അഗ്നിയെ പുല്‍കിയ
സീതതന്‍ മഹാത്യാഗമതിലെറെ മഹാകേമം!...
സീതയായ് ക്ര് ഷ്ണയായ് ഒടുങ്ങാന്‍ തപം ചെയ്യെ
ഭീതിദം കാലം തീര്‍ത്ത വാത്മീകമതില്‍ പിന്നെ
നാളുകള്‍ അറിയാതെയൊടുങ്ങി ഒടുവില്‍ നാം
കൂരിരുള്‍ ‍മാത്രം കണ്ട് നടുങ്ങി തളര്‍ന്നു പോയ്....
ഒടുവില്‍ വരുമവര്‍ വാത്മീകം തച്ചുടയ്ക്കാനി-
രുളിന്‍ അഹങ്കാരം തീര്‍ത്തിടാമെന്നാശിയ്ക്കെ
പടരുന്നശരീരി ചിരിയ്ക്കൂ പൊട്ടിപൊട്ടി
തകരും വാത്മീകമാ പ്രളയത്തിരകളാല്‍....
തുടരാം പ്രയാണം തകര്‍ക്കാം നമുക്കിന്ന-
പമാനിതയാം ഭൂമിപുത്രിതന്‍ പ്രതിബിംബം.......
ഇല്ലിനികുരുക്ഷേത്ര ഭീതികള്‍ വ്രണിതയാം
നാരിതന്നഴിയുന്ന കാര്‍കൂന്ത-ലുതിരും വള
പ്പൊട്ടുമൊരു ബലിമ്ര് ഗത്തിന്റെ കണ്ണീരുമുണരു നീ...
ചിരിയ്ക്കെ പൊട്ടിപൊട്ടി ചിരിയ്ക്കെ മോദം പൂണ്ട്
നടക്കെ മേദിനി പൊട്ടിത്തരിച്ചോ മധുരോന്മാദം
പിറന്നിതു പെണ്ണായിനീ ഖിന്നയാം മനസ്സോതി
ഇനിയും കാലമായില്ലിതുവഴി മുന്നേറുവാന്‍...
നടവഴിയ്ക്കിരുപുറം നില്‍ക്കുന്ന കഴുകന്മാര്‍
നീളുന്നകണ്‍കളാല്‍ എന്‍ ചിരി വിഴുങ്ങവെ...
തളരും ശരീരവും മനവുമായ് നീങ്ങെ താങ്ങാന-
ണയുന്ന കൈകളില്‍ തെളിയും ചെഞ്ചോരപാടും!.....
ഇല്ലിനി മടക്കമിനിയും മുന്നിലെന്‍ ലക്ഷ്യമോര്‍ക്കെ കാണ്മൂ
വ്രണിതമാം ചിത്തങ്ങള്‍ പണ്ടെ പരിചിതമീ മുഖങ്ങള്‍.....
നമ്മള്‍ പണ്ടേതോ നാളില്‍ പൂവിട്ടു പുജിച്ചവര്‍
ഇന്നുമീ ഭൂമാതാവിന്‍ ഭാരമായ് തീരുന്നവര്‍!.....
പലജന്മങ്ങളായിവര്‍ കെട്ടിയാടുന്നു വേഷം
പതിവിന്‍ പടിയാവര്‍ത്തന വിരസമീ വേദി...
അരുതിനിയൊരുജന്മമീവേഷമാടുവാന്‍ അണയുമൊരു
പ്രളയജലമാര്‍ത്തിരമ്പുന്നതിന്‍ പൊരുളറിയ നാം.