ശനിയാഴ്‌ച, ഒക്‌ടോബർ 11, 2014

അതനുഭവിച്ചുതന്നെ അറിയണം......

 


പാമ്പുകളോട് വല്ലാത്ത പകയായിരുന്നു വാസുണ്ണിക്ക്.
രണ്ടരവയസ്സുള്ളപ്പോള്‍ 
അച്ഛനെ വിഷംതീണ്ടിയ മൂര്‍ഖനെയെന്നോണം 
മുന്നില്‍ വന്നുപെട്ടവയെയെല്ലാം 
അണലിയെയും വെള്ളിക്കെട്ടനെയും മണ്ഡലിയെയും 
കണ്ണുകാണാത്ത കുരുടിപ്പാമ്പിനെപ്പോലും
തച്ചുകൊന്നവന്‍ പകതീര്‍ത്തു.
പാമ്പുകളാണെങ്കില്‍ 
അവന്‍റെ കൈകൊണ്ട് ചാവുന്നത് സുകൃതമെന്ന് 
അവന്‍ വരുമ്പോള്‍ നടവരമ്പില്‍
അവനിറങ്ങുമ്പോള്‍ പടിയിറമ്പില്‍ 
കുളിമുറിയില്‍ തുളസിത്തറയില്‍ 
അങ്ങിനെയങ്ങിനെ മയങ്ങി മയങ്ങി
കുറ്റബോധത്താലെന്നോണം കിടന്നുകൊടുത്തു...
തച്ച് തച്ച്, ചത്തിട്ടും പിന്നേം തച്ച്
കയ്യ് കഴക്കുമ്പോള്‍ 
തച്ച വടിയില്‍ തൂക്കിയെടുക്കും 
വൈക്കോല്‍ കൂട്ടി ചിതയൊരുക്കും.
ചാവാതെ ബാക്കികിടന്ന ഇത്തിരിജീവനും
ഞെരിഞ്ഞുപുളഞ്ഞ് 
വാലറ്റത്തൂടെ അപ്രത്യക്ഷമാവും.

അച്ചാച്ചനെ വെഷംതീണ്ടീട്ടല്ലേന്ന് 
ദാക്ഷിണ്യമില്ലാതെ മക്കളകത്തേക്ക് കേറുമ്പോള്‍
വാസുണ്ണിക്ക് ഒരു മോന്ത നിറയെ 
കിണറിന്‍റെ കുളിര്‍മയും കോരി വരുന്ന ഭാര്യയില്‍ നിന്ന്‍ 
“ഇതോണ്ടൊന്നും മരിച്ചുപോയോര് 
തിരിച്ചുവരില്ല്യാട്ടോ” ന്നൊരു നെടുവീര്‍പ്പ് 
കാറ്റില്‍ പറന്ന്‍ പറന്ന്‍ പോകുന്നുണ്ടായവും ....
ഇനി ഈപ്പാമ്പന്ന്യാവ്വോ ആപ്പാമ്പെന്ന 
മക്കളുടെ വേവലാതി 
എത്രനെറച്ചാലും നെറയാത്ത ദിവസക്കൊട്ടയിലേക്ക് 
ചുരുണ്ടുമടങ്ങിവീണ് കാണാതാവും.


അങ്ങിനെ മറന്ന്‍ മറന്ന്‍ 
അറിഞ്ഞോ അറിയാതെയോ ചവിട്ടിയിറങ്ങിയ കാലുകളേയും 
വേദനിച്ചുതീണ്ടിയ വിഷത്തേയും മറന്നു തുടങ്ങിയ ഒരുദിവസം 
ചവിട്ട്പടിയുടെ ചോട്ടിലോ 
നടവഴിയുടെ ഓരത്തോ വന്നു കിടക്കും 
തച്ച്തച്ച് വെന്തുവെന്ത് ഒരു കുറ്റബോധം... 
അവസാനജീവനും ഞെരിഞ്ഞുപുളഞ്ഞ്
വാലറ്റത്തൂടെ മോക്ഷം പ്രാപികുമ്പോഴും 
ഒരു വാക്കുപോലും പ്രതികരിക്കാതെ
അങ്ങിനെ കിടക്കുന്നുകൊടുക്കുന്നതിലുള്ള ഒരു സുഖം

അതനുഭവിച്ചുതന്നെ അറിയണം......