വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2013

ആരോ ഒരാള്‍! (ചില നേരങ്ങളില്‍ ചിലത്)



പകലുപോലെപരിചിതമെങ്കിലും
പതിവുതെറ്റാത്ത ശീലമൊന്നാകണം
വരവുവെക്കണം വരവുകളെന്നാവാം
വഴിതടയുമ്പോള്‍ വാതിലില്‍ കാവലാള്‍
അപരിചിതനൊരാള്‍ പുറകിലുണ്ടാമെന്ന്
വെറുതെമെല്ലെ തിരിഞ്ഞു നോക്കുന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

പണിമുടക്കാണ് ലിഫ്റ്റവന്‍ ചൊന്നതും
പടികള്‍ കയറിത്തുടങ്ങവേയുള്ളിലായ്
പതിയെബന്ധിച്ച ധൈര്യം മടിച്ചതോ
കുതറിമാറാന്‍ വെറുതെ ശ്രമിച്ചതോ
പകുതിയില്‍ വേച്ചുപോയോരുടല്‍താങ്ങി-
യൊരുകരതലം, ആരാണിതെന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

കൂട്ടിരിപ്പിന്‍റെ ക്ഷീണമൊരു ഭാണ്ഡമായ്
തലയിലേറ്റി നടക്കയാലാവണം
പടികള്‍ കയറി മുകളിലെത്തെയുടല്‍
അരിയതാളുപോല്‍ വാടിത്തളര്‍ന്നുതും
പൂണ്ടടക്കംപിടിച്ചൊരാ കൈകളാല്‍
ചാരുബെഞ്ചിലിരുത്തിയതാരെന്ന്…….
മുടിയിലൂടെ തഴുകിയൊതുകിയെന്‍
കവളിലൂടെ ഒഴുകിയിറങ്ങിയ
തണുതണുത്തൊരു കാറ്റിന്‍ കരങ്ങളോ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

ഒരു കരച്ചിലിന്‍ കൂട്ടിലേക്കെന്നപോല്‍
വെള്ളരിപ്രാക്കള്‍ ചേക്കേറുമാ വാതില്‍
മുന്നിലാരെയോ തട്ടിയോ, വീഴവേ
വീഴൊലെന്ന് ചുമര്‍ചാരിനിര്‍ത്തിയോ
കണ്‍തുറന്നുഞാന്‍ മാപ്പെന്നു ചൊല്ലവേ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

പാതിമാത്രം തുറന്ന വാതില്‍പ്പുറെ
മൂടിടുന്നു തൂവസ്ത്രത്തിനാല്‍ മു‍ഖം.
തൊട്ടുമുറിയില്‍ അച്ഛന്‍റെ കാല്‍ക്കലായ്
വിറയുമുളളം കിതപ്പാറ്റിടുമ്പോഴും
തീക്ഷ്ണമാമൊരു ശീതമുറയുന്നുവോ
ആ വിരല്‍ത്തുമ്പ് തൊട്ടിടത്തൊക്കെയും!

ആരതെന്നുഞാനോര്‍ക്കുന്നു പിന്നെയും
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2013

മണ്ടിപ്പെണ്ണേ....

.




പൂക്കളുടെ ചിത്രം മാറ്റി മാറ്റി 
പൂക്കാലം വരുമെന്ന് 
പകല്‍ക്കിനാവുകണ്ടവള്‍

മുഖം മൂടികളണിഞ്ഞ്
ചിരിയെന്ന് സങ്കടങ്ങളെ 
വരച്ചെടുക്കാന്‍ ശ്രമിച്ചവള്‍

ഞാനെഴുതിയത്
നീ വായിച്ചത് 
ഇടയിലാരോ വ്യാഖ്യാനിച്ചത് 

വെറുമൊരു 
മണ്ടന്‍ ഡയറിയെഴുത്തിനെ 
ഹൈക്കുവെന്ന് തെറ്റിദ്ധരിച്ചതും.......

ഞാനെന്ന നിമിഷത്തില്‍ നിന്നും 
കിഴിച്ചുകൊണ്ടിരിക്കുന്ന 
ആദ്യത്തെ അംശലേശം.....

ബുധനാഴ്‌ച, സെപ്റ്റംബർ 04, 2013

നമ്മള്‍ തമ്മില്‍ തമ്മില്‍



നീയെന്നോട് മിണ്ടരുത്..
ഞാന്‍ നിന്നോടും...

മിണ്ടാതിരിക്കുന്ന
കാലങ്ങളിലാണല്ലോ
നമ്മള്‍ തമ്മില്‍ തമ്മില്‍
കൂടുതല്‍ മിണ്ടുന്നത്.......

അനുശാസിത
അവരോഹങ്ങളില്‍
ഉറഞ്ഞ വര്‍ഷത്തെ
വേനലില്‍ ഉരുക്കി
ശിശിരസന്ധ്യകള്‍
ചേര്‍ത്തു കുഴച്ച്
വസന്തമേയെന്ന്
ഞാന്‍ അടയിരിക്കും

അതിരില്ലാത്ത
മഞ്ഞപ്പാടങ്ങളെന്ന്
അളവില്ലാത്ത വാനമെന്ന്‍
അതില്‍ പറക്കുന്ന പക്ഷികളെന്ന്
അനന്തകോടി നക്ഷത്രങ്ങളെന്ന്
അവ നിറഞ്ഞ ആകാശമെന്ന്
എങ്ങും കടന്നു ചെല്ലാവുന്ന
നിലാപ്പുഴയെന്ന് ഞാനെന്‍റെ
മനസ്സിനെ വിരിയിച്ചെടുക്കും

നീയൊരിക്കല്‍
പെയ്തൊഴിഞ്ഞ നിറങ്ങളില്‍
കുതിര്‍ന്നൊലിച്ച്
ഓരോ പൂവില്‍ നിന്നും
പലനിറങ്ങളില്‍
ഞാന്‍ പുനര്‍ജ്ജനിക്കും.

ഇപ്പോള്‍ ഞാനൊരു സ്വര്‍ഗ്ഗം
നീ അതിലേക്കുള്ള വാതില്‍...

പറയാന്‍ ബാക്കിവെച്ചത്
കടും വര്‍ണ്ണപൂവിതളുകള്‍
വിരലുകളായി നീണ്ട്
വരച്ചുകാട്ടുമ്പോള്‍
ദൈവം ഇവിടെയുണ്ടെന്ന്‍
മഞ്ഞ വെയിലിലേക്ക്
ചാഞ്ഞിറങ്ങിയ ഉടലില്‍
ഹൃദയം വലിഞ്ഞുമുറുകും....

















ഞായറാഴ്‌ച, സെപ്റ്റംബർ 01, 2013

അവസ്ഥാന്തരം...


മുഖമൊളിപ്പിച്ച ഇലച്ചാര്‍ത്താല്‍
വിരുന്നൊരുക്കിയ ശലഭപ്പുഴു
വരച്ചുകൊടുത്ത ചിറകുകള്‍ അഴിച്ചുവെച്ച് 
പ്യൂപ്പയിലേക്കുള്ള ദൂരം തിരക്കുന്നു....  

ഒടിയന്‍........




പണ്ട് പണ്ടൊരിക്കലൊരുകാക്ക
അല്ലല്ല ...
അതൊരുപൂച്ചയായിരുന്നു.....
ഇടക്കൊക്കെ ഒരു മാനിനെപ്പോലെ
പിന്നെ കാള
പോത്ത്
പന്നി...
കഥയങ്ങിനെ ചെല്ലുമ്പോള്‍
ടെന്‍ഷനായിട്ടു
ശ്വാസം മുട്ടീട്ടും വയ്യ.....എന്നാലും.
കാക്കയില്‍ നിന്നും
പൂച്ചയില്‍ നിന്നും
മാനില്‍നിന്നും ഓടിയോടി
കാള
പോത്ത്
പന്നി
കഴുതയായപ്പോള്‍
കരഞ്ഞു കരഞ്ഞു
സങ്കടപ്പെട്ട് സങ്കടപ്പെട്ട് കഥ നിര്‍ത്തി......
.
.
.

ഇപ്പോള്‍ ഒരു മുയലായി എന്റെ മടിയിലിരിക്കുന്നു...
നീയായിരുന്നോ എന്ന്‍
ഇനി ഒടിമറിഞ്ഞാല്‍ തല്ലുകിട്ടുമെന്ന്
ഞാന്‍ അതിന്‍റെ നിറുകില്‍
ഉമ്മ വെച്ചു ഉമ്മവെച്ച് തലോടികൊണ്ടിരിക്കുന്നു.