ചൊവ്വാഴ്ച, ജൂൺ 12, 2012

ഇതാണ്‍...... ഇതാവണം.

നിന്റെ കണ്ണുകളില്‍
ഞാനതു കാണുന്നുണ്ട്.......
ഇതുവരെയൊരു സ്ത്രീയിലും
കാണാതെപോയ
കണ്ണിരിന്റേതല്ലാത്ത തിളക്കം!

കഥകളില്‍ പറഞ്ഞുകേട്ട
പുരാണങ്ങള്‍ പാടിയുറക്കിയ
തെയ്യങ്ങളാടിത്തിമിര്‍ത്ത
വാക്കുകളുടെ മൂര്‍ച്ച!
കാല്‍ ചുവടുകളുടെ കരുത്ത്!

ഭ്രാന്തമാണ് ജല്പനമെന്ന്
പറഞ്ഞു തള്ളുമ്പോഴും
അവര്‍ ഭയപ്പെടുന്നുണ്ട്
നിന്റെ കണ്ണുകളെ
വാക്കുകളെ
കാല്‍ വെയ്പ്പുകളെ
അതിന്നുപിന്നിലണിനിരന്ന ആയിരങ്ങളെ .........

എന്ന്
നെറ്റിയിലെ സിന്തൂരം തുടച്ചുമാറ്റപ്പെടുമെന്ന്
ഉറ്റവരുടെ ചോരയില്‍ ജീവിതം നിറംമാറുമെന്ന്
എത്ര പെണ്‍കുട്ടികളെ തുന്നിക്കൂട്ടിയെടുക്കേണ്ടിവരുമെന്ന്
കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോകുമെന്ന് ഭയന്ന്
ഊഴംകാത്തിരിക്കുന്നൊരു ലോകം.

അമ്മമാര്‍ !
ഭാര്യമാര്‍ !
പെങ്ങന്‍മാര്‍ !
പെണ്മക്കള്‍ !

നിനക്കു ഞാനൊരു പൂവുതരാം
ഒന്നു ഞാനുമണിയാം
ഒരു ചുകന്ന ചെമ്പരുത്തിപ്പൂവ് ......
എന്നും മനസ്സില്‍ രാകി മൂര്‍ച്ചകൂട്ടിവെക്കുന്ന
കത്തി നമുക്ക് പുറത്തേക്കെടുക്കാം.
കരച്ചില്‍ നിര്‍ത്തി പുറത്തേക്കിറങ്ങാം
അതിരുകളില്ലാതെ ഓരോ സ്ത്രീക്കും വേണ്ടി ....
ഇനി സ്ത്രീയെന്നാല്‍ ഇതാവണം.
ഇതാണ്‍.

ഞായറാഴ്‌ച, ജൂൺ 10, 2012

അപ്രിയസത്യങ്ങള്‍ ......


 


സത്യത്തിന്റെ കാലില്‍
അണിഞ്ഞുകൊടുക്കണം
ഇനിയൊന്നഴിക്കാന്‍ പറ്റാതെ
നല്ലോടില്‍ തീര്‍ത്തൊരു ചിലമ്പ്.........

ഓരോ വെട്ടിലും ആഹൂതം
ഉയിര്‍ത്തെഴുനേല്‍ക്കാന്‍
നൂറുമഞ്ഞളായ് ചോരക്കുരുതി
രണ്ടെന്നു പിരിയാതിരിക്കാന്‍
നുരയുന്ന തുള്ളികള്‍ ഉയിരിന്‍
ശക്തിയായ് പെരുകിനിറയാന്‍
ഉതിരുന്ന അരുളപ്പാടുകള്‍ക്ക്
ഉന്നം പിഴക്കാതിരിക്കാന്‍
തെറ്റിന്‍ ഉള്ളം കടഞ്ഞുറയും
നേരിന്നമൃതം നേടാന്‍
സത്യത്തിന്റെ കാലില്‍ വൈകാതെ
അണിയണം വെറുതെ
അലങ്കാരമാകാത്തൊരു ചിലമ്പ്.........

*****************
 ഒരു തിരുത്തലിന്റെ അനിവാര്യതയെ വെട്ടുകള്‍ക്കപ്പുറം
അര്‍ദ്ധവിരാമങ്ങളായും പൂര്‍ണ്ണവിരാമങ്ങളായും ഒതുക്കുമ്പോള്‍
കാലം ചിരിക്കുന്നു..എത്രകൊണ്ടാലും പഠിക്കില്ലല്ലോയെന്ന്.....

ഒരുകൈ ചിതയിലെരിഞ്ഞടിയുമ്പോളതിന്റെ ചൂണ്ടുവിരല്‍
മറുകൈ നേര്‍ക്ക് തിരിയുമോയെന്നൊരു ഭയം പല്ലിളിച്ചു
മുഖം ചുമപ്പിക്കുന്നുണ്ട് ഇടവഴികളിലെവിടെയോ .......

ഒരു കഥാകഥനത്തിനെന്ന്   മുഖാമുഖമിരിക്കുമ്പോള്‍ 
മുഖംമൂടിക്കുള്ളിലൊളിപ്പിച്ചുവെച്ച അപ്രിയസത്യങ്ങള്‍
ആടിത്തിമിര്‍ക്കുന്നുണ്ട് വേദിയില്‍ വിദൂഷകരെപ്പോലെ....