ചൊവ്വാഴ്ച, ജൂലൈ 31, 2012

മഴപ്പച്ച....



ഒരു വേനലിനിപ്പുറം
പെയ്തു നിറയുന്ന
ഓരോ മഴയിലും
തളിര്‍ത്തു തുടങ്ങുന്നത്
പച്ചയായ ജീവിതമാണ്‍.
കാലുകളില്‍ ചുറ്റി
പിണഞ്ഞു കയറി
മഴപ്പെരുക്കത്തിനൊപ്പം
വളര്‍ന്നു വലുതായി
ഓരോ ഉള്ളറകളിലും
കയറിത്തിരഞ്ഞതു
ഒളിച്ചിരിക്കുന്ന
പൊട്ടികളെയെല്ലാം
തൂത്തെറിയും.
തളിരിലത്തണുപ്പാല്‍
ശുദ്ധികലശം നടത്തും.
ആകെ പച്ചച്ചു
പൂക്കളും കായ്കളും
കാല്‍ക്കല്‍ വെച്ച്
ജീവിതമൊരുക്കും.
ഇനിയുമൊരു വേനല്‍
തിളക്കും വരെ
മഴയെ മറന്ന്
നമ്മള്‍ തിരക്കിട്ടു
ജീവിച്ചുകൊണ്ടിരിക്കും. ..........

ചൊവ്വാഴ്ച, ജൂലൈ 24, 2012

ദേവൂട്ടി........





ഇത്തവണ നാട്ടില്‍പോയപ്പോള്‍ മാങ്ങാക്കാലമായിരുന്നല്ലോ. തോട്ടുവക്കിലെ നാട്ടുമാവില്‍ നെറയെ മാങ്ങ. വീഴുന്നത് പകുതി തോട്ടിലിക്കും ബാക്കി കാട്ടിലേക്കും. ഇപ്പോ നാട്ടിലുള്ള  കുട്ടികള്‍ക്കാണെങ്കില്‍ നാട്ടുമാങ്ങ കടിച്ചുതിന്നുന്ന സ്വഭാവമേയില്ലല്ലോ. പുഴുണ്ടാവുമത്രേ. അവര്‍ക്ക്  മാങ്ങയിഷ്ടമല്ലാന്നല്ല....... ചുരുങ്ങിയത് മൂവാണ്ടന്മാങ്ങയെങ്കിലും ആവണം . പിന്നെ തോലുചെത്തി പൂളി മുന്നില്‍ വെച്ചുകൊടുത്താല്‍ ഇരുന്നുതിന്നോളും.  എന്തായാലും ഞങ്ങള്‍ രണ്ടു വയസ്സന്മാര്‍ ചെന്നപ്പോഴാണ് മാഞ്ചോടൊന്നുഷാറായത്. രാവിലെ നേര്‍ത്തേ ആളുകള്‍ തോട്ടില്‍ കുളിക്കാന്‍ വരും മുന്‍പുള്ള മാങ്ങപെറുക്കല്‍ എട്ടനും ഏറ്റെടുത്തപ്പോള്‍ സംഗതി കലക്കി.
 
"ന്റെ കുട്ട്യേ എടക്കെടയ്ക്ക് നോക്കിയ്ക്ക്വോളണ്ടുട്ടോ.. അല്ലാച്ചാ ഒരുവസ്തും കിട്ടില്ല്യേയ്.’’

“അതെന്തേ അമ്മിണ്യമ്മേ.”

ഇപ്പോ നിങ്ങള് വിചാരിക്കുന്നുണ്ടാവും ദേവൂട്ട്യേകാണാന്‍ വന്നപ്പോ ദ്പ്പാരാ അമ്മിണ്യമ്മാന്ന്..... അതല്ലേ കഷ്ടം ഇത്തവണ ദേവുട്ട്യേ കണ്ടില്യാന്നുള്ളതാണ് സത്യം. പാവം ഇലമുറിക്കാന്‍ പോയപ്പോ വഴുക്കിവീണ് കയ്യിന്റെ എല്ലുപോട്ടീത്രേ.  നേര്യാവാന്‍ ചുരുങ്ങിയത് രണ്ടുമാസം പിടിക്കുന്നാ കേട്ടത്. പണ്ടേദുര്‍ബല പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞ പോലെയായീന്നു പറഞ്ഞാല്‍ മതീലോ. .

അമ്മിണ്യമ്മക്കു കൊഴപ്പോന്നും ഇല്ല... പക്ഷേ തരം കിട്ട്യാ ദേവൂട്ട്യേ കുറ്റം പറയും ആത്രേയുള്ളൂ.

“നിക്കാ പെണ്ണുങ്ങളെ കണ്ണെടുത്താ കണ്ടൂടാട്ടോ.. വായിലനാവ് സാഹിക്കില്യേയ്”

ഇത് അമ്മിണ്യമ്മേടെ സ്ഥിരം ഡയലോഗാണ്. മാത്രല്ലാ മൂപ്പത്യാര്ക്ക് ദേവൂട്ടീടെ സ്ഥാനത്ത് വന്നാ കൊള്ളാംന്നുണ്ടെയ്. അതെന്തായാലും നടക്കില്ല. എട്ടനും എടത്ത്യമ്മേം പഴേ കമ്യൂണിസ്റ്റാണല്ലോ. അതോണ്ട് ദേവൂട്ടി ഇങ്ങോട്ട് വയ്യാന്നു പറയാതെ ജോലിയില്‍ നിന്നും പറഞ്ഞയക്കില്യാത്രേ . എടത്ത്യമ്മയാണെങ്കില്‍ ഞാനൊന്നും കേട്ടില്യേന്നുള്ള പോലെ നടക്കും. എനിക്കത് പറ്റില്യാലോ. എപ്പഴാ ഒരു കഥ പൊട്ടിമുളക്ക്യാന്നു വിചാരിച്ചു നടക്കുമ്പോ ഒന്നും കണ്ടില്ല്യാ കേട്ടില്യാന്നു നടിക്ക്യെങ്ങിന്യാ.......

അങ്ങിനെയിരിക്കുമ്പോ ഒരുച്ചക്കാണ്, ഉച്ചയെന്ന് പറഞ്ഞാല്‍ ഏകദേശം പന്ത്രണ്ടു മണിയായിട്ടുണ്ടാവും, ആയമ്മ വന്നത്. പത്തറുപത്തഞ്ച് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ.

“കുഞ്ചാത്താലേ ത്തിരി മാങ്ങപെറുക്ക്ണ്ണ്ട്ട്ടൊ “എന്നു പറഞ്ഞു അവര്‍ മാഞ്ചോട്ടിലേക്ക് നടന്നു.
ആരാണെന്ന് ഞാന്‍ അമ്മിണ്യമ്മേടെ മോത്തേക്കൊന്നു കണ്ണുകാട്ടി. “കുട്ടിക്കറീല്യേ അമ്മ്വോമ്മേ“ അമ്മിണ്യമ്മ അടക്കിയ ശബ്ദത്തില്‍ വിവരിച്ചു. “ മ്മടെ കൊച്ചുട്ട്യമ്മേടെ ഹോം  നര്‍സാത്രേ...... പാടത്തിന്റെ അക്കരേ വീട്. എപ്പഴും ഇവിടത്തെ മാഞ്ചോട്ടിലാ”

മാവിന്റെ ചോട്ടില്‍ നിന്നും കിട്ടിയ മൂന്നാലു മാങ്ങേംകൊണ്ട് ആയമ്മ വടക്ക്വോറത്തേക്ക് വന്നു. മാങ്ങ കുറഞ്ഞതിന്റെ നീരസം മുഖത്ത് കാണാനുണ്ടായിരുന്നു. 

“അതേയ് കൊച്ചൂട്ട്യമ്മക്ക് ത്തിരി മാമ്പഴക്കൂട്ടാന്‍ ണ്ടാക്കി കൊടുക്കാന്ന്ച്ചിട്ടെ.. ആയമ്മക്ക് മോഹാണ്ത്രെ... ഇന്ന്‍ രാവിലെ പറയ്യേ.... “

കൊച്ചൂട്ട്യമ്മേ ഓര്‍മ്മയില്യേ.... കുട്ട്യോള്‍ടെ കൂടെ പോകാന്‍ ഇഷ്ടല്യാഞ്ഞിട്ട് ഒറ്റക്കു താമസിക്കണ, ദേവൂടീടെ സങ്കടമായിരുന്ന ,ചക്കയും മാങ്ങയും കൊണ്ട്, നാട്ടിലെത്തുന്ന ഞങ്ങളെ കാണാന്‍ വന്നിരുന്ന നമ്മുടെ കൊച്ചുട്ട്യമ്മേയ്......

അതോണ്ടുതന്നെ ആ ഒരു മോഹത്തില്‍ ഞങ്ങളെല്ലാം വീണു. കൂടുതല്‍ പഴുത്തതും ചെറുതായി പൊട്ടിയതുമായ മാങ്ങകളെല്ലാം ഏടത്തിയമ്മ അമ്മ്വോമ്മക്കു സമ്മാനിച്ചു. കൂടെ
“ നേരംത്രെയായില്ലേ  ഇനിയെവിട്യാ പുളിശ്ശേരി വെക്കാന്‍ സമയം “ എന്നും പറഞ്ഞു ഇത്തിരി മാമ്പഴപ്പുളിശ്ശേരിയും കൊടുത്തു. ആയമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ പൂര്‍ണ്ണുചന്ദ്രന്‍ ഉദിച്ചുയരുന്നത് ഞങ്ങള്‍ ചാരിതാര്‍ത്ഥ്യത്തോടെ നോക്കിയിരുന്നു.

വൈകുന്നേരം ഇളിച്ചിക്കോതയായിനില്‍ക്കുന്ന  മുല്ലയോടും ഉറക്കം തൂങ്ങിത്തുടങ്ങിയ  മന്ദാരത്തിനോടുമൊക്കെ പതിവു വിശേഷം ചോദിച്ചുനില്‍ക്കണ സമയത്താണ് പത്മാവതി വന്നത്. ആരാപ്പഴീപുതിയ കഥാപാത്രംന്നല്ലേ ചോദ്യം. ശരിക്കും ഒരുപാട് കഥേള്ള ഒരു അക്ഷയപാത്രം തന്നെയാണ് ഈ കഥാപാത്രം. പത്തറുപത്തഞ്ച് വയസ്സുവരും പ്രായംവരും. ചെവി ഒട്ടും കേള്‍ക്കില്യ. കല്ല്യാണോം കഴിച്ചിട്ടില്ല. എന്നാലും ആയമ്മേ ചിരിച്ചിട്ടല്ലാതെ കാണില്യ. എന്താന്നറിയില്ല അവരോടു സംസാരിച്ചുനില്‍ക്കാന്‍ ഒരുരസാണ്‍. സംസാരിക്കുമ്പോ കൈകള്കൊണ്ട്ള്ള ആംഗ്യങ്ങളും മുഖത്തെഗോഷ്ടികളും ഒന്നു കാണേണ്ടതുതന്നെയാണ്.. അതിലെ കുട്ടിത്തം കൊണ്ടാവും പ്രായം നോക്കാതെ എല്ലാരും  അവരെ പേരെ വിളിക്കാറുള്ളൂ. .പക്ഷേ അമ്മ്വോമ്മെം പത്മാവതീം തമ്മില്‍ മുട്ടന്‍ വാഴക്കാത്രേ ..അമ്മിണ്യമ്മ പറയ്യേ. ഇപ്പോള്‍ കൊച്ചൂട്ട്യമ്മേടവിടെ സഹായത്തിനാണ്.

“മാമ്പഴപ്പുശ്ശേരി കിട്ട്യോ പത്മാവത്യേ?”

“മാമ്പഴപ്പുളിശ്ശേരിയോ? അതിന്പ്പാരേവിടെ മാമ്പഴ്പ്പുളിശ്ശേരിണ്ടാക്യേ കുട്ട്യേ?” പത്മാവതിയുടെ കണ്ണുകള്‍ വലുതായി.... വാക്കുകള്‍ക്കൊപ്പം രണ്ടുകൈകളും നൃത്തം വെച്ചു.

“അമ്മ്വോമ്മേടെ കയ്യില് കൊടുത്തയച്ചിരുന്നല്ലോ.കൊച്ചൂട്ട്യമ്മക്ക് കൊടുക്കാന്‍....’

“അതേപ്പോ നന്നായ്യേ......... ആയമ്മ ഉച്ചക്ക് നുംമ്പേ മോള്ടാടക്ക്ന്നും പറഞ്ഞ് എറങ്ങീതാണല്ലോ.....

“ഏയ്..കൊച്ചുട്ട്യമ്മക്ക് മോഹാന്ന് പറഞ്ഞിട്ടല്ലെ അമ്മ്വോമ്മ കൊണ്ടുപോയ്യേ”

“പാവം കൊച്ചൂട്ട്യമ്മേടടുത്തേക്കൊന്നും എത്തീട്ടില്യാട്ടോ അത്. ഇവറ്റോള്ന്റെ കുട്ട്യേ വായതൊറന്നാ നൊണേ പറയൂ...നൂപ്പത്ത്യാരത് മോള്ക്ക് കാഴ്ച്യായിട്ട് കൊണ്ടോയിട്ട്ണ്ടാവും. “

പിന്നെ പിടിച്ച് നിര്‍ത്തി  അമ്മ്വോമ്മേടെ ഗുണവതികാരം നെരത്താന്തുടങ്ങിയ പത്മാവതീടെ മുഖത്തും  സന്തോഷത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നത്  നോക്കിയിരിക്കുമ്പോള്‍ എന്താന്നറിയില്ല മനസ്സിലൊരു വൈക്ലബ്യം പോലെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........ 

ചൊവ്വാഴ്ച, ജൂലൈ 17, 2012

ശ്.ശ്...





അടിമുടി ആവോളം കുതിര്‍ന്ന്
പുറത്തിറങ്ങുമ്പോഴുണ്ട് നൊട്ടിനുണയുന്നു
നാണമില്ലാതെ ചില ഉടലുണക്കങ്ങള്‍ ......

മുടിയില്‍ നിന്നും ഇറ്റുവീഴുന്ന
വെള്ളത്തിലേക്ക് നാവുനീട്ടിക്കിതച്ച്
കവിളിലൂടൊഴുകുന്ന നീര്‍ച്ചാലുകളെ
ചുടുകാറ്റുകൊണ്ട് തോര്‍ത്തിയെടുത്ത്
ചുട്ടുവെന്ത് ചത്തുപോയ വയല്‍ച്ചേറുകള്‍
വെള്ളക്കെട്ടില്‍ പൂണ്ടുകിടന്നിരുന്ന
ഒരുകാലത്തിന്റെ സമൃദ്ധിസ്മരണകള്‍
വറ്റിപ്പോയ കണ്ണീരില്‍ ചാലിച്ച് കുതിര്‍ക്കുന്നു ....

പച്ചമണ്ണിന്റെ ജീവചൈതന്യത്തിലേക്ക്
ഊര്‍ന്നിറങ്ങിവരുന്ന വേരുകളെ സ്വപനംകണ്ട്
ഉണങ്ങിവരണ്ട മണ്ണിന്റെ മുലചുരക്കുന്നു..

ഇടയിലെ ഇല്ലാത്തവിടവുകളില്‍
ശ്വാസം മുട്ടിയൊരു മണല്‍ത്തരി
ഓടിയണഞ്ഞിരുന്ന തിരകളെയോര്‍ത്തിരിക്കണം...
പുഴക്കരയിലെ തമ്മിലൊട്ടുന്ന നനവുകള്‍ ...
തണുത്ത ചുംമ്പനങ്ങള്‍ ...
ഇക്കിളികൂട്ടുന്ന ഓളങ്ങള്‍ ...
ഉറഞ്ഞുകട്ടിയായ ബോധസത്തയില്‍ നിന്നടര്‍ന്ന്,
ഇറ്റുവീഴും മുന്‍പ് നിലം നക്കിത്തുടച്ച
നീര്‍ത്തുള്ളിയുടെ വരള്‍ച്ചയിലേക്ക് പതിക്കുമ്പോള്‍

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......

ശ്.ശ്... എനിക്കു കേള്‍ക്കാനുണ്ട്
കുളിമുറിയില്‍നിന്നു പുറത്തേക്കു പടരുന്ന ആവിച്ചുരുളുകളിലേക്ക്
അദൃശ്യമായ വേരുകളാഴ്ത്തി അവ ജീവിതം വലിച്ചെടുക്കുന്നശബ്ദം ..........
 

ബുധനാഴ്‌ച, ജൂലൈ 11, 2012

ഒരു മഴത്തുള്ളിക്കിലുക്കം.....



  1. സ്നിഗ്ദ്ധമേതോ ഗതകാലഗാഥയില്‍

    മുഗ്ദ്ധരായ് നമ്മള്‍ മൂളവേ യുഗ്മകം

    മന്ദമെങ്ങോ മുറുകുന്നൊരുതാളം

    കണ്‍തിരയുന്നു മൂന്നാമതേതൊരാള്‍ ...


    ഒട്ടു ചാരിയ ജലകപ്പാളിയില്‍

    മുട്ടിമെല്ലെവിളിക്കയാണൊരുമ

    എത്രനാളായ് കാത്തിരിപ്പുനമ്മള്‍

    ഇക്കുസൃതിക്കു വന്ദനം പാടുവാന്‍....


    എങ്ങിനെ നീ വരാതിരിക്കും നിന്‍റെ

    ചില്ലുജാലകം തല്ലിത്തകര്‍ത്തെറിഞ്ഞ-

    ത്ര ഞങ്ങള്‍ കൊതിച്ചിരിക്കാം നിന്‍റെ

    ചിത്രമാം ജലജാലമണിയുവാന്‍....


    എന്റെ പിച്ചിയും ചമ്പയും മുല്ലയും

    ചൂടു മോന്തിക്കരിഞ്ഞു മടുത്തവര്‍

    കൊച്ചരിപ്പല്ലു കാട്ടിച്ചിരിച്ചുനിന്‍

    ചുവടിനൊപ്പമൊന്നേറ്റുപിടിക്കുന്നു...


    ധരണിനിന്നുടെ ആദ്യസ്പര്‍ശത്താലേ

    തൂമദഗന്ധധാരിയായ് ധൌതയായ്

    ധൂസരവര്‍ണ്ണമാകെ വെടിഞ്ഞിന്നു

    ദീപ്തഹര്‍ഷം ചൊരിഞ്ഞുനിന്നീടുന്നു...


    മണ്ണുപാറ്റും വഴിയതുമിന്നഹോ

    ഇന്നുനീ പെയ്ത ലഹരിയില്‍മുങ്ങിയോ

    നല്ലുറക്കം നടിച്ച് കിടക്കയാ

    ണല്ലലെല്ലാം മറന്നു മദാലസം...


    ഏറെനീണ്ടോരുറക്കത്തില്‍ നിന്നുണര്‍ -

    ന്നേറെ കാലം മുടങ്ങിയ സാധകം

    കാലബദ്ധമായ് തീര്‍ക്കുന്നു മത്സരിച്ചാ-

    കെവറ്റിയ കുണ്ടിലെ തവളകള്‍ ....


    ജീവതാളമായ് മാറിയ പാട്ടിന്റെ

    ഈണമെല്ലാം മറന്നൊരുകര്‍ക്കശ

    ഭാവമാണിന്ന് കേള്‍ക്കുവാന്‍ വയ്യെന്ന്

    കാതുപൊത്തിയിരിക്കയാണേവരും...


    കാറ്റുതാരാട്ടുമാലിന്‍റെ കൊമ്പിലായ്

    കൂട്ടുകൂടും കലപിലക്കുരുവികള്‍

    ഓര്‍ത്തിരിക്കാതെ വന്നോരതിഥിയെ

    ആര്‍ദ്രചിത്തമോടേറ്റെതിരേല്‍ക്കുന്നു...


    മഴചിനുചിനെ പെയ്തുതോരുംനേരം

    ചിറകുണക്കുന്ന കിളികളായ് നമ്മള്‍ക്കു

    മൊരുമരക്കൊമ്പിലൊന്നിച്ചിരുന്നിട്ടാ

    സ്മൃതിപഥത്തിന്റെ തന്ത്രികള്‍ മീട്ടിടാം...

ബുധനാഴ്‌ച, ജൂലൈ 04, 2012

വേഷങ്ങള്‍ ........

ഞാനന്നിളം പൈതലായിരുന്നു, നെഞ്ചില്‍
പെരുകും കിനാപ്പൂക്കളായിരുന്നു.
ഒരുവേനലുച്ചയില്‍ തിരിതാണ നിഴലുകള്‍
മെല്ലെയുണരുകയായിരുന്നു..... 

ചെറുചരല്‍ക്കല്ലിനാല്‍ ചോറൊരുക്കി  ഞങ്ങള്‍
ഒരു പ്ലാവിലകോട്ടി കറിയിളക്കി
ഒരു കരിംതേളാമെന്‍ കാമധേനു
നിറയുന്നൊരകിടുമായ് കാത്തു നിന്നു....

അയലത്തെക്കൂട്ടരോടൊത്തുചേര്‍ന്നിമ്മട്ടില്‍  
ഒരുവേനലവധി കളിച്ചുതീര്‍ക്കെ
പടരുന്ന കാറ്റിന്റെ ശീലിനൊപ്പം കേള്‍പ്പൊ-
രാര്‍പ്പുവിളികളും കൊട്ടുമെന്തെ.....

മുറ്റത്തു നെല്ലതു ചേറിപ്പാറ്റി
നില്‍ക്കുന്നപെണ്ണൊരാള്‍ ഓര്‍ത്തുചൊല്ലി
തെരുവിലെ ഉത്സവം കൊടിയേറി നേര്‍ച്ചയാം
കരടിതന്‍ വരവാണ് കൊട്ടുകേള്‍പ്പു....

കരടിയെന്നുള്ളൊരാ പേരുകേള്‍ക്കെ ഞങ്ങള്‍
കരിയില പോലെ വിറച്ചുപോയി
കൊട്ടുമുറുകിയടുത്തെത്തും മുന്‍പെ
ഞെട്ടിയെഴുന്നേറ്റു പോയൊളിച്ചു.....

ഓടിക്കിതച്ചെത്തി കരടിയപ്പോള്‍
ആകെത്തളര്‍ന്നെത്തി വാദ്യക്കാരും
കൂടെ രസംപൂണ്ട നാട്ടുകാരും ‌‌‌‌‌‌‌- കാഴ്ച
ജാലക വിരിനീക്കി ഞങ്ങള്‍ കണ്ടു....

അരിയും പണവുമായമ്മ വന്നു -സ്വയം
അറിയാതെ കൈകൂപ്പി കരടിനിന്നു
അരിയും പണവുമങ്ങേറ്റുവാങ്ങേ- നീളു
മിരുകയ്യും കൂട്ടിയനുഗ്രഹിക്കെ
പഴകിനിറം മങ്ങി കീറിത്തൂങ്ങി 
പൊടിപൂണ്ട വേഷമല്ലന്നുകണ്ടു
അഴലിന്റെ ആഴക്കയങ്ങളില്‍ തുഴയുമ്പോള്‍
പതറുന്ന ഭാവങ്ങളല്ലി കണ്ടു.....

നോവുന്ന പാദം ചവുട്ടിനീങ്ങെ നെഞ്ചിന്‍
നോവാലായുള്ളം വിതുമ്പിയെന്നോ
കാലത്തിന്‍ പാഴ്വാക്കാം വിധിയെന്ന ശാപത്തിന്‍
കാതലോര്‍ത്തുള്ളം നടുങ്ങിയെന്നോ......