ശനിയാഴ്‌ച, നവംബർ 22, 2014

ഉടുപ്പുകള്‍ വരച്ച് വരച്ച്........


"എന്താ ചെയ്യുന്നത്

വരയ്ക്കുന്നു...

ചന്ദ്രോദയം?”

“സൂര്യാസ്തമയവുമാവാം..”

ഇതൊരു കാടല്ലേ.”

എങ്ങിനെ?"

നിറയെ മരങ്ങള്‍...

ഇടയില്‍ പുല്ലും കുറ്റിച്ചെടികളുമുണ്ട്.

എവിടെ?

തമ്മില്‍പ്പിണഞ്ഞുപിണഞ്ഞു മുറുകുന്ന വള്ളികളുണ്ട്
അവയില്‍ പൂക്കളുണ്ട് ശലഭങ്ങളുണ്ട്.

“കാണാനില്ലല്ലോ!”

ഇരപിടിക്കുന്ന മൃഗങ്ങളുണ്ട് ചേക്കേറുന്ന പക്ഷികളുണ്ട്..

“ഒന്നും വരച്ചിട്ടില്ലല്ലോ!

“മണ്‍പുറ്റിലൂടൂര്‍ന്നിറങ്ങിയാല്‍ മഹാസംസ്കാരം തന്നെയുണ്ട്”


“ഞാനൊന്നും കാണുന്നില്ല”
 
പിന്നെങ്ങിനെയിതു കാടാകും?

“പെരുമരങ്ങളല്ലെ കാടാവുന്നത്....”

“ആണോ! ”


തൊലിപ്പുറം നീളത്തില്‍  വരഞ്ഞ് വരഞ്ഞ് കരിമരുതെന്ന്

തൊലിപ്പുറം മിനുക്കി മിനുക്കി വെണ്‍തേക്കെന്ന്

ചുകപ്പിച്ച് ചുകപ്പിച്ച് രക്തചന്ദനമെന്ന്

കള്ളികള്‍ കൊത്തിക്കൊത്തി വാകയെന്ന്

മുഖക്കുരുപ്രായത്തില്‍ ഏഴിലം പാലയെന്ന്

മുള്ളിലവെന്ന്

മുരുക്കെന്ന്


വേരുകളിണചേരുന്ന

ശാഖികള്‍ ഇറുകെപ്പുണര്‍ന്ന

കാട്ടിലെ മരങ്ങളെ

ഉടുപ്പുകള്‍ വരച്ച് വരച്ച്

പരിഭാഷപ്പെടുത്തികൊണ്ടിരിക്കുമ്പോള്‍..............