വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഒരു യാത്രാമൊഴി......



ഒരു കെട്ടിപ്പിടുത്തത്തില്‍ ആ കൈകള്‍
മുറുകിക്കൊണ്ടേയിരുന്നപ്പോള്‍ അവളറിഞ്ഞു
ഇടക്കെപ്പോഴൊക്കെയോ അവരവളെ വല്ലാതെ
കാണാന്‍ കൊതിച്ചിരുന്നെന്ന്

“മിസിസ് നായര്‍ ”....

അവരങ്ങിനെയാണ് മാലിനിയെ വിളിച്ചിരുന്നത്.
അവരുടെ മക്കളും.
അവരെ എല്ലാവരും “ഭാഭീജി” എന്ന് വിളിച്ചു.
കുട്ടികള്‍ “ശര്‍മ്മ” ആന്റി യെന്നും.
സ്വന്തമായൊരു പേരുണ്ടെന്നുള്ളത് നഗരങ്ങളിലെത്തുമ്പോള്‍ പലരും മറന്നുപോകുന്നു.

“മിസിസ് നായര്‍ പറയൂ.. ഒരുപാട് കാലമായില്ലെ കണ്ടിട്ട്......” ശരിയാണ് വീടുമാറിയതിന്നു ശേഷം പിന്നെയെന്നാണ് കണ്ടതെന്ന് അവള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അവരുടെ കണ്ണുകളില്‍ എഴുപതുകളിലും ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.

അവള്‍ക്ക് ചോദിക്കാന്‍ തോന്നിയത് “എഴുത്തൊക്കെ എങ്ങിനെ നടക്കുന്നു.... “ എന്നാണ്. ഒന്നും ചെയ്യാതെ മടിച്ചിരുന്ന കാലങ്ങളില്‍ പണ്ടെന്നോ എഴുതിയ ഒരു കവിതയോര്‍ത്തെടുത്ത് വാക്കുകളില്‍ ഒരമ്മയുടെ സ്നേഹം നിറച്ച് ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട് ഇവര്‍ .

“ദൈവാനുഗ്രഹംകൊണ്ടുകിട്ടിയ കഴിവുകള്‍ പാഴാക്കിക്കളയരുതെന്ന്, തുടച്ചുമിനുക്കിയാല്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന്”

ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായമല്ലാതിരുന്നതു കൊണ്ടാവണം ഒരു തമാശ കേട്ടപോലെ മാലിനിയത് മറന്നുകളയാറായിരുന്നു പതിവ്. ഒരുപക്ഷേ ആ ഉപദേശങ്ങളുടെ ഫലമായിരിക്കണം വൈകിയവേളയില്‍ അലക്കൊഴിഞ്ഞപ്പോഴുള്ള ഈ കാശിക്ക് പോക്ക്. പക്ഷേ അപ്പോഴേക്കും ഇനിയൊന്ന് നടക്കാന്‍ വയ്യാത്തവിധം കാലുകള്‍ ഉറച്ചുപോയിരിക്കുന്നു.

ചോദ്യത്തിനുത്തരമായി അവര്‍ കൈ മലര്‍ത്തിക്കാട്ടി... മാലിനിയുടെ കണ്ണുകള്‍ അവരുടെ കയ്യിലെ പേനത്തഴമ്പുകള്‍ക്കായി ആര്‍ത്തിയോടെ തിരഞ്ഞു.

“ഇല്ല ...ഇപ്പോഴൊന്നും എഴുതാറില്ല.... കണ്ടുമടുത്ത കണ്ണുകള്‍ , എഴുതിമുഷിഞ്ഞ വാക്കുകള്‍ , പഴകിയ മനസ്സ് അവയെല്ലാം വെച്ചുതന്നെ വേണ്ടേ ഇനിയുമെഴുതാന്‍.... ഇതെല്ലാം എനിക്കുതന്നെ മടുത്തിരിക്കുന്നു....... ഇനി കുട്ടികള്‍ എഴുതട്ടെ ”

അവളവരുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ല അവിടെ നിരാശയല്ല പകരം കുഞ്ഞുങ്ങളുടേത് മാത്രമായ അതേ നിഷ്ക്കളങ്കതയുടെ തിളക്കം.

“മിസിസ് നായര്‍ ഞാനൊരു പുതിയ ജന്മത്തെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ . വീണ്ടും ഒരു കുഞ്ഞായി ജനിച്ചു ആ കണ്ണുകളിലൂടെ മറ്റൊരു ലോകം കാണാന്‍ എനിക്കു കൊതിയായിത്തുടങ്ങിരിക്കുന്നു. എനിക്കു സ്വന്തമായൊരു പേരും ആ പേരില്‍ എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലോകം. എന്റെ കണ്ണുകള്‍ പോലും ഞാനാര്‍ക്കും ദാനം ചെയ്യില്ല. ആഗ്രഹിക്കാത്ത കാഴ്ച്ചകളില്‍ അവ തളര്‍ന്നിരിക്കുന്നു . ഇത്രകാലം നമുക്ക് കൂട്ടുനിന്ന അവരെ ഈ മടുപ്പില്‍ വിട്ടിട്ടു പോകുന്നതില്‍ എന്തോ ഒരു തെറ്റുപോലെ.”

കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഭയം തന്റെ മനസ്സിനെ ഗ്രസിക്കുന്നതായി മാലിനിക്കനുഭവപ്പെട്ടു. കുട്ടികള്‍ അകലങ്ങളിലാവുമ്പോഴുള്ള ശൂന്യത .......വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥ അങ്ങിനെ പലതും അവരുടെ വാക്കുകളില്‍ നിന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു. മാലിനിയുടെ ആകുലഭാവം കണ്ടിട്ടാവണം അവര്‍ ഉറക്കെ ചിരിച്ചത്.

“ഭയപ്പെടേണ്ട ഞാന്‍ ആത്മഹത്യ ചെയ്യുന്ന കാര്യമൊന്നുമല്ല പറഞ്ഞത്. ദേശാടനപ്പക്ഷികളുടേത് പോലെയാവണം ജീവിതം. ഒരേ തീരത്ത് ഒരുപാടുകാലം ഒരേകഴ്ചയും ഒരേ കാലവ്യവസ്ഥയുമായി ജീവിക്കുന്നതിലും മടുപ്പെന്തുണ്ട്..... ദേശങ്ങളില്‍ നിന്ന്‍ ദേശങ്ങളിലേക്ക് കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ചിന്തകളില്‍നി്ന്ന് ചിന്തകളിലേക്ക് പറന്നുകൊണ്ടേയിരിക്കണം.. ”

തിരിച്ചുപോകാറായി എന്നതിനെക്കാള്‍ പുതിയൊരു ജന്മത്തിനു തെയ്യാറെടുക്കുന്നതിലുള്ള ഉത്സാഹം ആയിരുന്നു അവരുടെ വാക്കുകളില്‍ കണ്ടത്.

“അത് വീടൂ... ഇപ്പോഴെന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍ ...... ”

അവളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലാവണങ്ങളെപ്പറ്റി അവര്‍ക്കു നല്ലപോലെ അറിയാം. നിറം മങ്ങിയ കാഴ്ചപ്പാടുകളുമായി എഴുതിമടുത്ത വാക്കുകളുപയോഗിച്ച് അടുത്ത കാലങ്ങളില്‍ ഒരാചാരംപോലെ താന്‍ ബ്ലോഗില്‍ എഴുതിനിറക്കുന്ന ചവറുകളെപ്പറ്റി അവരോടൊന്നും പറയാതെ മാലിനി വെറുതെ ചിരിച്ചു.
അവരുടെ തണുത്ത കൈകള്‍ കയ്യിലെടുത്ത് ആ മുഖത്തേക്കു നോക്കുമ്പോള്‍ പടിക്കലെത്തി തിരിഞ്ഞുനോക്കുന്ന കാലത്തിന്റെ നിസ്സംഗത ആ കണ്ണുകളിലവള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു . കൂടെ സ്വന്തമായൊരസ്തിത്വവുമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും.

പുതുവര്‍ഷപ്പിറവിയില്‍ നവനവങ്ങളായ ആശയങ്ങളുടെ പേനത്തഴമ്പുകള്‍ ആ വിരലുകളില്‍ തിരിച്ചെത്തണെയെന്ന് പ്രാര്‍ത്ഥനയുമായി പതുക്കെ കൈകളയയുമ്പോള്‍ പിന്നില്‍ നിന്നാരോ മാലിനിയെ വിളിക്കുന്നുണ്ടായിരുന്നു “മിസിസ് നായര്‍ “............

ശനിയാഴ്‌ച, ഡിസംബർ 24, 2011

കുരിശിന്റെ വഴി...........


തണുത്തുവിറച്ച

മകരക്കുളിരിലേക്ക്

മഞ്ഞുമണവുമായൊരു

കാറ്റിറങ്ങിവരുന്നുണ്ട്

പറയാനുള്ളത് പറയാതെ

പതുങ്ങിനടന്ന് പതിയെ

കറങ്ങിത്തിരിഞ്ഞെന്തോ

മറന്നു തിരികെയെത്തി ........


മുകളിലൊരേകതാരകവും

പറയാതെ പറയുന്നുണ്ട്

ഓരോരോ മിടിപ്പിലും

കണ്‍ചിമ്മിയെന്തൊക്കെയോ

പിടിതരാന്‍ മടിക്കുന്ന

അടയാളങ്ങളില്‍ പകച്ച്

വഴിതെറ്റിയാരൊക്കെയോ

തണുപ്പിലും വിയര്‍ക്കുന്നുണ്ട് ........


ഇടയ്ക്കൊരാട്ടിന്‍പറ്റം

ചിതറിത്തെറിക്കുന്നത്

കണ്ടില്ലെന്നുനടിച്ചാലും

തിരുപ്പിറവിയുടെ

നക്ഷത്രത്തിളക്കം മറച്ചു

വളര്‍ന്ന കിരീടങ്ങള്‍

ഗ്രഹണം തീര്‍ത്താലും

കന്യാ ഗര്‍ഭങ്ങളില്‍

മണ്ണില്‍ജന്മമെടുക്കുന്ന

ദൈവപുത്രര്‍ക്കിന്നും

വാഴ് വൊരുക്കുന്നുണ്ടൊരു

കുരിശിന്റെ വഴി...........

ബുധനാഴ്‌ച, ഡിസംബർ 21, 2011

ദേവൂട്ടി........


ഇത്തവണ കണ്ടപ്പോള്‍ ദേവൂട്ടി നല്ല സന്തോഷത്തിലായിരുന്നു.. കവിളൊക്കെ തുടുത്ത് ആളിത്തിരി ഭേദം വെച്ചിട്ടുണ്ട്. പടിയിറങ്ങിപ്പോയ വേദനകളും കയറിവന്ന ആത്മവിശ്വാസവും ദേവൂട്ടിയുടെ നടത്തത്തില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“കുഞ്ചാത്തലറിഞ്ഞില്യേ ന്റെ മോള്‍ടെ കല്ല്യാണം കഴിഞ്ഞത്” .....എന്നെ കണ്ടതും പ്രതീക്ഷിച്ചതു പോലെത്തന്നെ ദേവൂട്ടി ചോദിച്ചു.

“ ഞങ്ങള്‍ ദേവൂട്ടീടെ മോള്‍ടെ കല്യാണത്തിന് പോയിട്ടോ” കഴിഞ്ഞ തവണത്തെ എടത്ത്യമ്മേടെ മെലിഞ്ഞുകൊണ്ടിരിക്കുന്ന നാട്ടുവാര്‍ത്തകളില്‍ അത് കാണാന്‍ തക്കോണം തന്നെയുണ്ടായിരുന്നു.
“ഇത്തിരി കറുത്ത് മെലിഞ്ഞിട്ടാണെങ്കിലും ആള് അദ്ധ്വാനിയാണ്ത്രെ... വാര്‍പ്പിന്റെ പണിയാണേയ്... അമ്മായ്യമ്മ ത്തിരി കേമിയാണെന്നാ കേട്ടത്. രണ്ടാള്‍ടേം രണ്ടാം കേട്ടല്ലേ...... ഇന്യൊക്കെ ഭഗോതി കാത്തോളും.” എന്തും ഏതും നാട്ടിലെ സ്വന്തം ഭഗോതീടെ കാല്ക്കയല്‍ സമര്‍പ്പിച്ച് കാത്തിരിക്കല് ഇന്നാട്ടുകാരുടെ ഒരുസ്വഭാവമാണ്‍.

“അറിഞ്ഞുട്ടോ .ഓള്‍ക്കവിടെ സുഖാണോ ദേവൂട്ടി? ” ഇതില്‍നിന്നുമൊരു കഥ മെനഞ്ഞെടുക്കണമെന്ന എന്റെ സ്വാര്‍ത്ഥതയെ ആശങ്കയുടെ ഉടുപ്പിടീച്ച് വെറുമൊരു ചെറിയ ചോദ്യമാക്കി അവളുടെ മുന്നിലേക്കിട്ടു.

“ഓള്ക്കാടേ നല്ല സുഖാണ്ത്രെ..... അയിന് മറ്റൈറ്റിങ്ങളെ പോലൊന്ന്വല്ലാലോ ഇവര്. നല്ല കുടുമ്മത്തി പെറന്നോരാണേയ്. ഓളെ നല്ല കാര്യാ. അമ്മായ്യമ്മ ഒരു കാര്യക്കാര്യാണേയ്. ഞാമ്പറഞ്ഞു ത്തിരി കണ്ടും കേട്ടും നിന്നാ മതീന്ന്. എന്തായാലും മറ്റേ ആയമ്മേടത്രക്ക് വരില്ല്യലോ. ഇന്യൊക്കെ മ്മടെ ഭഗോതി നിരീക്കുമ്പോലെ...” അതാണ് ഞാന്‍ പറഞ്ഞത്. എല്ലാം നാടിന്റെ സ്വന്തം ഭഗവതിയെ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ് ഞങ്ങള്‍. അത്രക്ക് വിശ്വാസമാണ് ഭഗവതിയെ എല്ലാര്ക്കും .

ദേവൂട്ടിക്ക് പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.... കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ ചെറുക്കന്റെ വീട്ടുകാരെപ്പറ്റി, എന്നാലും ചെറുതായിട്ടെന്തെങ്കിലും കൊടുക്കാന്‍ കയ്യയച്ച് സഹായിച്ച പണിയെടുക്കുന്ന വീടുകളിലെ വീട്ടുകാരുടെ സൌമനസ്യത്തെപ്പറ്റി, കടബാദ്ധ്യതകളധികമുണ്ടാക്കാതെ കാര്യങ്ങളെല്ലാം നടന്നതിനെപ്പറ്റി , ബന്ധുത്വമുറപ്പിച്ച് വിരുന്നുവിളിച്ച പുതിയ ബന്ധക്കാരെപ്പറ്റി നൂറുനാവുവെച്ച് ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പാവം കഴിഞ്ഞ കല്യാണത്തിനു കടം വാങ്ങിയതിനിയും കൊടുത്തു തീര്‍ന്നി ട്ടില്ല.

“പത്തെഴുപത്തയ്യായിരം കടംവാങ്ങിയൊരുത്തന് പിടിച്ച് കൊടുത്തിട്ട് എന്താ കാര്യണ്ടായെ? ഓനെ ഞാന്‍ വെറുക്കനെ വീടാന്‍ പോണില്യ എന്തായാലും...” ദേവൂട്ടി നിന്നു തിളച്ചു. “അടുത്താഴ്ച കേസ് പറയാന്‍ വിളിച്ചിട്ട്ണ്ട് ത്രെ. വക്കീല് വിളിച്ച് പറയ്യേന്നലെ..”

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”

“കയ്യില്‍ കാക്കാശില്ലാത്ത ഒരാള്ടെ കയ്യിന്നെങ്ങിന്യാ ദേവൂട്ടി പണം തിരികെ കിട്ട്വാ?”

“വക്കീല് വാങ്ങിത്തരാന്ന് പറഞ്ഞിട്ട്ണ്ടല്ലോ. ആത്രേനിക്കറിയൂ....”

എന്തോ … ദേവൂട്ടിയിപ്പോള്‍ വളരെ സന്തോഷത്തിലാണ്‍. നാറാണേട്ടന്‍ കള്ളുകുടി കുറച്ചതും രാവിലെഎഴുന്നേറ്റ് ദേവൂട്ടിക്ക് ചായകൂട്ടികൊടുക്കുന്നതും പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം. പുതിയ അംഗീകാരങ്ങളിലേക്കു സന്തോഷത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ദേവൂട്ടി നടന്നുപോകുന്നത് കാണുമ്പോള്‍ സത്യം പറയാലോ എനിക്കും വല്ലാത്ത സന്തോഷം തോന്നുന്നു.

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

ശനിയാഴ്‌ച, ഡിസംബർ 10, 2011

വികല്പം.........

ഓരോ തവണ ഇരുള്‍മൂടിനിറയുമ്പോഴും
ജാലകം പരക്കെ തുറന്നുനോക്കും ......
ഓരോ ഇടിവെട്ടിലും പിടഞ്ഞുണര്‍ന്ന്
കൂട്ടംകൂട്ടമായി തൊടിനിറഞ്ഞ്
ചുവന്നുതുടുത്തു നിരന്നിരുന്ന
ഇടിവെട്ടിപ്പൂവുകള്‍ക്കു പകരം
ഒറ്റയും തെറ്റയുമായി തലതാഴ്ത്തി
ചോരവാര്‍ന്ന മുഖവുമായി ചിലത്........

കടും നിറങ്ങളില്‍ പൂത്തുനിന്നിരുന്ന
തെച്ചിക്കിപ്പോള്‍ വികിരണകാലം
ഒഴുകിയൊലിച്ചിറങ്ങിയ ചുകപ്പ്
വ്യര്‍ത്ഥമായ അസ്തിത്വം മടുത്ത്
മണ്ണിനടിയിലേക്ക് തലപൂഴ്ത്തുന്നു.

വീണ്ടുമേതോ ഗതകാലസ്മരണയില്‍
ഉയിര്‍ത്തെഴുന്നേറ്റ് മുഖമുയര്‍ത്തുമ്പോള്‍
ഉയരങ്ങളിലെ സൂര്യതാപത്തില്‍
വെള്ളവും വളവുമില്ലാതെ കരിയുന്നു.

വെട്ടി മുറിച്ച്പങ്കുവെയ്ക്കപ്പെടുമ്പോഴും
നെടുവീര്‍പ്പുമായി ഞെട്ടിയുണര്‍ന്നൊരു
പെരുമഴയായി പെയ്തുനിറയുന്നുണ്ട്
ഒരമ്മയുടെ മക്കള്‍ക്കായുള്ള കരുതല്‍ ...............

ശനിയാഴ്‌ച, ഡിസംബർ 03, 2011

പ്രലോഭം......






നിശിതമൊരു ഗ്രീഷ്മത്തിന്‍
തമോതപാലസ്യത്തിലേക്ക്
നിരതം തുറക്കുന്നുണ്ടൊരു പാളി.........
തിടുക്കത്തില്‍ അടക്കുമ്പോള്‍
ഉള്ളിലേക്ക് നോക്കാതിരിക്കാന്‍
പാടുപെടുന്നുണ്ട് കണ്ണുകള്‍ .....
ഇനിയും തുറക്കാതിരിക്കാന്‍
ഇറക്കിവെക്കുന്നുണ്ടൊരു ഭാരം
അതിന്നു മുകളിലേക്കായി........
വിഭാതം വിദൂരമെന്നറിയുമ്പോള്‍
ഒരുപവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത.........

ചൊവ്വാഴ്ച, നവംബർ 22, 2011

ഏറെ നരച്ചെന്ന്.....




ഇരുളും വെളിച്ചവുമിണചേര്‍ന്നൊരീ വഴി
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന്‍ ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില്‍ ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്‍
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.

വ്യാഴാഴ്‌ച, നവംബർ 17, 2011

പരികല്‍പനം.........




പരിണാമസിദ്ധാന്തത്തിന്റെ
പാരമ്പര്യവാദത്തിനടിയില്‍
നഗ്നമാക്കപ്പെട്ട കാലത്തിന്റെ
നെഞ്ചളവളന്ന് തിണര്‍ത്ത്
ഇടുപ്പളവുകളില്‍ മയങ്ങിമറന്ന്
രോമക്കാടുകളില്‍ വഴിതെറ്റി
സന്ധ്യനേരം വീടണഞ്ഞ്
നിലക്കണ്ണാടിക്കുമുന്നില്‍
ഉടുപ്പുകളഴിച്ചുമാറ്റി
സ്വന്തം അളവുകള്‍
താരതമ്യം ചെയ്തവര്‍
ഞെളിഞ്ഞു തുളുമ്പുമ്പോള്‍
ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

വെള്ളിയാഴ്‌ച, നവംബർ 04, 2011

തുലാമഴക്കുളിരില്‍.......






പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും....
കൊടും വേനലിലേക്ക്
നിനച്ചിരിക്കാതെയൊരു
പെയ്തുനിറയലാണല്ലൊ അതും.
മഴപെയ്തുതോരുമ്പോള്‍
വറ്റിവരളുന്നുണ്ട് ഭൂമി
ഒടുങ്ങാത്ത ദാഹവുമായി...

അങ്ങിനെയൊരു മഴക്കുളിരില്‍
നുരഞ്ഞുപതഞ്ഞ് മയങ്ങുമ്പോഴും
മനസ്സില്‍ നീറിയെരിഞ്ഞു നിറഞ്ഞത്
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.
വ്യര്‍ത്ഥമായൊരഹംബോധത്തെ
ചുട്ടുകരിച്ചൊരാ സൂര്യനെ...

ഒരു തലോടലില്‍ മഞ്ഞുപോലെ സ്വയം
ഉരുകിയൊലിക്കാന്‍വേണ്ടിമാത്രം വീണ്ടും
ഉരുക്കെന്ന് തണുത്തുറയുന്നുണ്ട് ഞാന്‍
എന്നെയും നിന്നെയും ഉപേക്ഷിച്ച്
നമ്മള്‍ നമ്മളാവുമെന്ന മോഹത്തില്‍.

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

ചാരിറ്റി..........



അവരിന്നും വിളിച്ചിരുന്നു
പെറുക്കിക്കൂട്ടണമത്രെ...........

പഴകിയ ഉടുപ്പുകള്‍
നിറം മങ്ങിയ പിഞ്ഞാണങ്ങള്‍
മക്കളുടെ കളിപ്പാട്ടങ്ങള്‍

ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്‍
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍ .

കാറ്റുവന്നു പൊക്കിയെടുത്തപ്പോള്‍
ചിറകുമുളക്കാഞ്ഞവര്‍
താഴെവീണുപോയവര്‍ .

കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍
അവരെ കാത്തു കണ്ണുകഴച്ചവര്‍.

ഭൂമിക്ക് കണ്ണോക്കുമായെത്തിയ
ആകാശത്തിനൊപ്പം കരഞ്ഞ് കരഞ്ഞ്
ചിരിക്കാന്‍ മറന്നുപോയവര്‍ .

ആരോ ചിലര്‍ വലിച്ചെറിഞ്ഞ
ഭൂതത്തിന്റെ അവശിഷ്ടങ്ങളാല്‍
ഭാവിയും വര്‍ത്തമാനവും
വേവിച്ചെടുക്കുന്നവര്‍

പെറുക്കി കൂട്ടുമ്പോള്‍
വേറെയും കിട്ടി ചിലവ.
പൊടിപിടിച്ചു കിടന്നവ

പറ്റെ ഉടഞ്ഞു പോയ ഒരു മനസ്സ്

കുത്തിക്കെട്ടിയ ഏടുകളിലെ
ചിതലരിച്ച ചില മോഹങ്ങള്‍

കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.

കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.

തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

ദേവൂട്ടി........


പതിവിലും നേര്‍ത്തെയെത്തിയ ദേവൂട്ടിയെ കണ്ടപ്പോള്‍ തന്നെതോന്നി എന്തോ കുഴപ്പമുണ്ടെന്ന്. മുറ്റമടിക്കാതെ വടക്കോറത്തെ കോലാമ്മേ ചെന്ന്‍ ദേവൂട്ടി നീട്ടിവിളിച്ചു.

വല്ല്യാത്തോലെ ഒന്നിങ്ങട്ട് നിക്ക്വോ.. ഒരുകാര്യം പറയാനാണേയ്

എന്തേ ദേവൂട്ട്യേ രാവിലത്തെ എടുത്താല്‍ പൊന്താത്ത പണിത്തിരക്കിനിടയില്‍ നിന്നും ഏടത്ത്യമ്മ തല പുറത്തേക്ക് നീട്ടി.

അതേയ് ഞാനിന്ന്‍ വര്ണില്ല്യാന്ന് പറയാനേപ്പം വന്നത്

രണ്ടുമൂന്ന് കിലോമീറ്റര്‍ നടന്ന്‍ ഇതുപറയാനായിട്ട് വര്വേ.. നെന്റെ കുട്ട്യോട് ചൊല്ല്യയക്കാര്ന്നില്ല്യേ?

ഓള്‍ക്കെവ്ട്യാ സമയം ... . കടേല് വൈക്യാ മൊയലാളീടെ കയ്യിന്ന് കിട്ട്ല്ല്യേ

ആട്ടെ ഇന്നെന്താ വിശേഷം?”

ഒന്നും പറേണ്ടാന്റെ വല്ല്യാത്തോലേ..... ഞങ്ങടെ കെണറ്റിലേയ് ഇന്നലെ രാത്രീലൊര് നായ വീണു .... അയ്നെ എടുത്തു മാറ്റാന്ള്ള ഏര്‍പ്പാടാക്കണം

എങ്ങിനേപ്പോ അത് കെണറ്റില്‍ വീണേ?”

അറില്ല്യാന്നേയ്.....വലയൊക്കെട്ട്ണു.... വീഴണശബ്ദം കേട്ടപ്പോ ആദ്യം നിരീച്ചത് ആമിനൂട്ട്യാണ്ന്നല്ലേ......

അതാരാണീ ആമിനൂട്ടി

ഞങ്ങടെ വടക്കേവീട്ടിലെ ....ഓള്ന്നലെ പുയ്യാപ്ലോട് വക്കാണിച്ച് ഞങ്ങള് വാതിലടക്കണവരെ ഞങ്ങടെ കോലാമ്മല്ണ്ടായിര്ന്നേയ് ... ഒളെങ്ങാന്‍ .എടുത്തു ചാട്യോന്നൊന്നു പേടിച്ചു. ഇപ്പഴ്ത്തെ കുട്ട്യോളല്ലേ......കെണറ്റ്ന്ന് നായകൊരക്കണ കേട്ടപ്പഴാ സമാധാനായേ ... ഇനിപ്പോ അയിനെ എടുത്തു കളേണല്ലോന്ന് ആലോചിക്ക്മ്പളാ... ആര്ടൊക്കെ കാല് പിടിക്കണാവോ... ഇന്ന് പെണ്ണിന് കുളിക്കാന്ള്ള വെള്ളം അടുത്തവീട്ടിന്നു കോരിക്കൊടുത്തിട്ടാ വരണത്

അതിന് ദേവൂട്ട്യേ നെന്റെ നായര് ഇല്യേ വീട്ടില് ......അയ്യാള്ക്കെന്താ വേറെ പണി.... തോട്ടില്‍ കുളിക്കാന്‍വന്ന മൂന്നാല് പെണ്ണുങ്ങള്‍ കഥ കേളക്കാന്‍ കൂടിയത് അപ്പോഴാണെല്ലാവരും ശ്രദ്ധിച്ചത്.

ആര് നാറാണേട്ടനോ.... നൂപ്പര് ചെയ്തതന്നെ..... ആ തള്ളക്ക് പകരം അയാളെന്താ മോളിലിക്ക് വിളിക്കാഞ്ഞേന്നാ ഞാന്‍പ്പോ നിരീക്കണേ.....

അതെന്താ നീയ്യങ്ങിനെ പറേണത്.....ഒന്നൂല്യേല് നെന്റെ കുട്ടീടച്ഛനല്ലേ

അതന്നേ....?”കുളിക്കാന്‍ വന്നവര്‍ക്കു ദേവൂട്ടീടെ ഫെമിനിസം തീരെ ഇഷ്ടമായില്ലെന്ന് തോന്നി.

നായരൊക്കെത്തന്നെ......... നായേ കേറ്റാനെന്താ വഴീന്നു ചോയിച്ചപ്പോ നൂപ്പര്ന്നെന്താ പറഞ്ഞേന്നറിയോ.... ആ തെങ്ങ് കേറണ രാഘവേട്ടന്ല്ല്യേ അങ്ങേരോട് പറഞ്ഞോളാന്‍ .... നൂപ്പര് ക്കു ഇദ്ന്റെ പിന്നാലെനടക്കാന്‍ നേരംല്യത്രേ ..... പകിടനാറാണന് കള്ളും കുടിച്ച് പകിടേം കളിച്ച് നടക്കാനല്ലെ നേരംള്ളൂ

ദേപ്പോ നന്നായേ...ന്ന്ട്ട് നീയെന്തേ പറഞ്ഞേ.....?” കൂടിനിന്നവരുടെ സഹതാപത്തില്‍ ദേവൂട്ടിക്ക് ആത്മവിശ്വാസം കൂടി.....

എന്തു പറയാനാ... ഞാമ്പറഞ്ഞു ഇനി എല്ലാ കാര്യോം ഞാന്‍ അങ്ങോരോട് പറഞ്ഞോളാംന്ന്...ആ രാഘവേട്ടനോടേയ്.....

വടക്കോറത്തിരുന്ന പാത്രം കഴുകിവെച്ച് എടത്തിയമ്മ കൊടുത്ത പണവും വാങ്ങി തിരിച്ചുപോകുന്ന ദേവൂട്ടിയെ കണ്ടപ്പോള്‍ ഇങ്ങിനെ എല്ലാരുമുണ്ടായിട്ടും ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന നാട്ടിലെ എല്ലാ ദേവൂട്ടിമാര്‍ക്കും വേണ്ടിയൊരു പ്രാര്‍ത്ഥന അറിയാതെ മനസ്സിലുയര്‍ന്നു.

ദേവൂട്ടി........


വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

ഒഴുകിപ്പരന്ന് ഒരു പുഴ...........



ഇടക്കിടെ പടികടന്നോടിവരാറുണ്ട്

കഥ മറന്നൊഴുകിയൊരു പുഴ

തിടുക്കത്തില്‍ വാതില്‍തള്ളിത്തുറന്ന്

കാല്‍നനച്ച് പൂമുഖം നിറഞ്ഞ്

മീനുകള്‍മുത്തമിട്ട് ഓളങ്ങള്‍ ഇക്കിളിയിട്ട്

പെരുകി ഉത്തരം മുട്ടി ശ്വാസംമുട്ടിച്ച്

മൂലോടുകളിലൂടെ കവിഞ്ഞിറങ്ങി

പാത്തികളിലൂടെ ഒഴുകിപ്പരന്ന്

കാടിന്റെ കുളിരും മരുവിന്റെ ഉഷ്ണവും

കാട്ടാറിന്റെ കവിതയും കടല്‍ച്ചൊരുക്കും

അയലോരങ്ങളില്‍ ഊത്താലടിച്ച്

.............................................

പൊടുന്നനെ കഥ മുറുകുമ്പോള്‍

പുഴ പതിയെ ഊര്‍ന്നിറങ്ങും

പതിയിരുന്നുപെരുകിയ വിള്ളലുകളിലൂടെ

തോര്‍ന്ന് തോര്‍ന്ന് ഇല്ലാതാവുമ്പോള്‍

നനവിന്റെ മണം മാത്രം ബാക്കിയാവുമ്പോള്‍

ജീവിച്ചുപോകാനിടക്കൊരിത്തിരി

നോട്ടമിറ്റിച്ചുതരണേയെന്ന്

ചുണ്ടുകോട്ടി പിടയുന്നുണ്ടാവും

ആരും കാണാതെ ഒളിച്ചിരുന്ന

ഒറ്റാലുകളില്‍കിടന്ന്‍ ചില മിന്നായങ്ങള്‍ ........


ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

പ്രവാസികള്‍ ...........




പിഞ്ഞിനരച്ചതെങ്കിലും

അലക്കി വെളുപ്പിച്ചൊരു

ചിരിയും ചുമലിലിട്ട്

പടിക്കലെതിരേറ്റതൊരു

കുഞ്ഞ് തുമ്പക്കുടമായിരുന്നു.

കാറ്റുപറിച്ചെറിഞ്ഞൊരു

കാക്കപ്പൂവിനെയോര്‍ത്ത്

കണ്ണുനിറച്ചു കണ്ണാന്തളിയും

വാക്കുപാളിയ കാക്കാലത്തിയുടെ

തെളിവില്ലാച്ചിരിയുമായി

മുറുക്കിത്തുപ്പിയ തെച്ചിപ്പെണ്ണും

ഇല്ലാത്ത ധൈര്യത്തെ

മുന്‍പേ നടത്തി

ഒരുപൂവിരുപൂമുപ്പൂവൊരുപൂവായി

തുടുത്തൊരു തേവിടിശ്ശിപ്പൂവും

വയ്യാവേലിക്കപ്പുറത്തുനിന്നും

കൈനീട്ടി വേലിയേരിയും

പതിവുതെറ്റിക്കാതെ

മഞ്ഞളാടി മുക്കുറ്റിയും

ഓരംപറ്റി ഓണപ്പൂവും

മുളളുറക്കി തൊട്ടാവാടിയും

അവരില്‍ പ്രണയമഴചാറി

ഇക്കിളികൂട്ടുന്ന ആകാശവും

അവര്‍ക്കൊപ്പമെത്തി

നാടുണര്‍ത്തിയ മാവേലിയും

എന്നെത്തിയെന്നോ

എന്നിനി തിരികെയെന്നോ

ചോദ്യമില്ലാതെ.................

പ്രവാസത്തിന്റെ നോവ്

അവരെപ്പോലാര്‍ക്കറിയാം....


തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

നമ്മുടെ പൊന്നോണം



ഒരു പൊളിഞ്ഞ പുറന്തോടാണ്
ഇനി ബാക്കിയുള്ളത്.....!
അലങ്കാരങ്ങള്‍ അഴിച്ചുവാങ്ങിയ
ആരവങ്ങള്‍ അന്യം നിന്ന
അടിക്കുറിപ്പുകള്‍ വെട്ടിമാറ്റപ്പെട്ട
കൈകാലുകള്‍ കൊഴിഞ്ഞുപോയ
കിരീടം വെക്കാനൊരു തല മാത്രമുള്ള
വെറുമൊരു പൊളിഞ്ഞ പുറന്തോട്....!
എന്നിട്ടും പതുക്കെ ഇഴഞ്ഞുനീങ്ങി
എത്തിയിരിക്കുന്നു കാലം തെറ്റാതെ....
അങ്ങാടിയിലെ ആട്ടക്കലാശങ്ങളില്‍
ആഘോഷക്കമ്മിറ്റിയുടെ അട്ടഹാസങ്ങളില്‍
അഴുകിത്തുടങ്ങിയ പൂക്കൂമ്പാരങ്ങളില്‍
തീപൂട്ടാത്ത അടുക്കളപ്പാത്രങ്ങളില്‍
അളന്നു നിറയുന്ന സദ്യവട്ടങ്ങളില്‍
ചാനലുകളില്‍ പത്രത്താളുകളില്‍
ചൂണ്ടിക്കാട്ടി നാം സമാധാനിക്കുന്നു
ഇതാ വീണ്ടും നമ്മുടെ പൊന്നോണം.............




വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഇന്നെന്റെ ഓണം



കള്ളക്കര്‍ക്കിടകത്തിനാല്‍

കീറിമുറിക്കപ്പെടാത്ത
ഒരു ചേമ്പില തിരഞ്ഞ്
അതില്‍ തത്തിനടക്കുന്ന
ഓര്‍മ്മച്ചെപ്പുകളിലെ
മുത്തുകള്‍ ഊറ്റിക്കളഞ്ഞ്

കടയോടെ നുള്ളിയെടുത്ത്
ഈര്‍ക്കിലത്തുണ്ടുകൊണ്ട്
ഇലക്കുമ്പിളൊരുക്കുമ്പോള്‍
സ്വപ്നത്തിലുണ്ടായിരുന്നത്
മേലേത്തൊടിയിലെ
കാലം തെറ്റാത്ത മണിത്തുമ്പയും

ചോരതുപ്പിയ തെച്ചിപ്പൂക്കളും
അതുകണ്ട് ചിരിച്ച അരിപ്പൂക്കളും
മൂക്കത്തു വിരല്‍വെച്ച് വേല്യേരിയും......
ദേശാടനത്തില്‍ നഷ്ടപ്പെട്ട
മേലേത്തൊടിയും കാടും തിരഞ്ഞ്

നഗരത്തിരക്കിലെ 'ഠാ'വട്ടത്ത്.....
ചവറുകൂനകള്‍ക്കരികില്‍
മണമില്ലാത്ത കടുംനിറങ്ങളില്‍
തേന്‍ വറ്റിയ പേരറിയാപ്പൂക്കളുടെ

കൂമ്പാരങ്ങള്‍ക്കിടയില്‍ കാവലായി
കലപില ചിലച്ച് തമിഴത്തികള്‍ .....
പൂമെത്തയിലുറക്കമുണരുന്ന
അവരുടെ കുഞ്ഞുങ്ങള്‍ ...!
പൂവാങ്ങി മടങ്ങുമ്പോള്‍ കയ്യില്‍

പടരാത്ത തേനിന്റെ
മധുരം നുകരാനൊരു ദാഹം....
കാലില്‍ കൊള്ളാത്ത മുള്ളിന്റെ
നോവു തിരയാനൊരു നീറ്റം.....
ഇലക്കുമ്പിള്‍ മൂക്കോടടുപ്പിച്ച് മണം

ആവോളം നുകരാനൊരു മോഹം.



ഒരിക്കല്‍ വായിച്ചതാണോ...... സാരമില്ല ഓര്‍മ്മ പുതുക്കാലോ..:)

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

അത്തം........


ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്
അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

ചില കുത്തൊഴുക്കുകള്‍ .......



'കാലങ്ങളായിത്തുടരുന്ന
അറുമുഷിപ്പന്‍
ജാലകക്കാഴ്ച്ചകള്‍
മായക്കാഴ്ച്ചയായത്
തിരക്കിട്ടോടിവന്നൊരു
കുത്തൊഴുക്കില്‍പ്പെട്ട്
അമ്മയുടെ കാത്തിരുപ്പും
അച്ഛന്റെ മടുപ്പും
ഒഴുകിയൊലിച്ചുപോയത്
വരണ്ട അടുക്കളമണങ്ങളില്‍
എരിവിന്റെയും പുളിയുടെയും
രസതന്ത്രം കൊതിമണമായി
നുരഞ്ഞു പുളഞ്ഞത്
നിഴല്‍വീണ ഇടനാഴികളില്‍
വെയില്‍നാളം പിച്ചവെച്ചത്
പതിഞ്ഞുപായുന്ന
കുഞ്ഞിക്കാലടികളില്‍
അകത്തളങ്ങള്‍ ഗൂഢം
കോരിത്തരിച്ചുണര്‍ന്നത് '
ഒരിത്തിരിപ്പോന്ന
ട്ഠാവട്ടത്തിലാണ്
നിമിഷലേശം കൊണ്ട്
ലോകം നിറഞ്ഞുതുളുമ്പിയത്!



വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഇര, ചരട് ,വേട്ടക്കാരന്‍


ഇരയുടെ പിഞ്ഞിക്കീറിയ
ശരീരത്തിനടുത്തൊരു ചരട്.........
തീക്ഷ്ണമായ ചുവപ്പും
ഉറഞ്ഞുറച്ച വെളുപ്പും
അഗാധമായ കറുപ്പും
ഇഴചേര്‍ത്തു പിരിച്ചത്.
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാനാവാതെ
വേട്ടക്കാരന്റെ കയ്യില്‍നിന്നൂര്‍ന്നിറങ്ങിയതാവാം
ഇരയുടെ പിടച്ചിലില്‍ മനംനൊന്ത്
പുറംന്തിരിഞ്ഞ് നില്‍ക്കുന്നതാവാം
കയ്യിലങ്ങിനെ കിടക്കുന്നതിലെ
വ്യര്‍ത്ഥതയോര്‍ത്തുമാവാം
ഇരയോടുള്ള ഐക്യദാര്‍ഢ്യമോ
വേട്ടക്കാരനോടുള്ള പ്രതിഷേധമോ
എന്തുതന്നെയുമാവാം അല്ലെങ്കില്‍
ബന്ധങ്ങള്‍ക്കിടയിലെ ബന്ധനമാവില്ലെന്ന്
സ്വയംകല്പിച്ച് കുടഞ്ഞെറിഞ്ഞതാവാം
മുറുകുന്ന കുരുക്കുകളില്‍ കുടുങ്ങി
ശ്വാസംമുട്ടാതിരിക്കാന്‍ അഴിഞ്ഞുമാറിയതോ
ഇരയുടെ സ്വപ്നങ്ങളില്‍നിന്നും നിറങ്ങള്‍
ഇഴപിരിഞ്ഞിറങ്ങിയതോ ആവാം
അച്ഛന്‍ അമ്മ അമ്മാവന്‍ എന്നിങ്ങനെ
മുറുകാന്‍ മറന്നുപോകുന്ന കെട്ടുകളെ
മുറുക്കിയെടുക്കാന്‍ ഇനിയുമൊരു
കാഴ്ച്ചക്കെട്ട് തേടിയിറങ്ങിയതുമാവാം........
ഒരു ചരട് തന്റെ നഷ്ടപ്പെടുന്ന
പ്രസക്തിയില്‍ ആകുലതപൂണ്ട്
ഹൃദയം പൊട്ടി മരിച്ചതുമാവാം..........


ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകള്‍

രക്തബന്ധം.......?

രക്ഷാബന്ധന്‍




ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

പ്രതിയാനം........


സിന്ദൂരപ്പൊട്ട് മായ്ച്ച്
സന്ധ്യയുടെ മുഖംമൂടി
അഴിച്ചുവെച്ച്
രാത്രി നെടുവീര്‍പ്പി ട്ടു .
ആകാശമോഹങ്ങള്‍ക്കൊപ്പം
മാറിമാറിയണിഞ്ഞ
പൊയ്മുഖങ്ങളില്‍ സ്വന്തം
മുഖം നഷ്ടമായിരിക്കുന്നു.
നിസ്സംഗതയോടെ ആകാശവും
ഇരുള്‍ വാരിപ്പുതച്ച് ഭൂമിയും
തണുത്തുറഞ്ഞ് രാത്രിയും.
പുലരിയുടെ സിന്ദൂര മണിഞ്ഞ
മുഖകവചവും കൊണ്ട്
വീണ്ടുമാകാശമെത്തും മുന്‍പ്
ആത്മസാല്‍ക്കരണത്തിനായി
ചിലയാമങ്ങള്‍ മാത്രം.
ഇരുള്‍പ്പുതപ്പിനുള്ളില്‍
ഭൂമിയുടെ ചൂടിലമരുമ്പോള്‍
രാത്രിയണിഞ്ഞ പൊയ്മുഖങ്ങള്‍
ഓരോന്നോരോന്നായ് തനിയെ
അടര്‍ന്ന് വീണുകൊണ്ടിരുന്നു.

ശനിയാഴ്‌ച, ജൂലൈ 30, 2011

ഇടവേളകളില്‍ നഗരം...........



പറന്നുനിറയുന്ന ചൂടന്‍ കാറ്റിനു
ഗന്ധകമണമെന്ന്
ആരൊക്കെയോ …...
നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവലിക്കുമ്പോള്‍
പുനര്‍ജ്ജനി നൂണ്ടിറങ്ങിയകിതപ്പ്...

******

ഉടമസ്ഥനില്ലാത്ത
ബാഗ്
പെട്ടി
വാഹനങ്ങള്‍
എന്നുംചൊല്ലി
അരോചകമാക്കുന്നുണ്ട്
വര്‍ണ്ണാക്കാഴ്ചകളെ
ചെകിടടപ്പിക്കുന്ന
അറിയിപ്പുകള്‍ .......
മായാനഗരങ്ങളെയവ
സുഖകരമല്ലാത്ത ഓരോ
ഓര്‍മ്മക്കുറിപ്പുകളാക്കുന്നു.

തകര്‍ന്നു ചിതറിയ സ്വപ്നങ്ങള്‍
കിടന്നു കിലുങ്ങുന്നുണ്ട്
ഓരോ പിടിമണ്ണിലും.......
തറച്ചുകയറുന്നുണ്ട്
ഓരോ കാല്‍ വെയ്പ്പിലും.

നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തുടുത്തുനിറയുന്നതോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ട്
ഓരോ നഗരവും.......

.********

നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴിഞ്ഞ ദുരന്തശേഷം
ഇനിയൊന്ന് വരും
വരെക്കുള്ള ഒരിടവേള .
ഇടവേളയുടെ ഇടയില്‍
എവിടെയോവെച്ചു തുടങ്ങുന്നുണ്ട്
എന്തോസംഭവിക്കാറായെന്ന്
എന്തിനെന്നറിയാതൊരു തിക്കുമുട്ട്.
ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാതവര്‍ നടന്നുകയറും
മറ്റൊരിടവേളയിലേക്ക്,
ഇനിയുമൊരിടവേളയുടെ
അനശ്ചിതത്വവുമായി........

*********

തെരുവിലെ നായ്ക്കള്‍ക്കിടയില്‍
കല്ല് മുഖവുമായൊരു പെണ്‍കുട്ടി
ചുകന്നൊരുപൂ വില്‍ക്കുന്നു.
അവളുടെ ജീവഗണിതത്തിന്റെ
അവരോഹണത്തില്‍ പൂവിനായി
നീണ്ട എന്റെ വിരലുകളില്‍
പടര്‍ന്നുകയറുന്നു അവളുടെ
കണ്ണുകളില്‍ തിണര്‍ത്ത ശൈത്യം.
എന്റെ മനസ്സിലെ ഉഷ്ണം അവളിലും .
രാവിലെ പത്രത്താളില്‍ തട്ടിയുതിര്‍ന്ന
ചുകന്ന ഇതളുകളില്‍ ഞാന്‍
തിരഞ്ഞുകൊണ്ടിരിക്കുന്നത്
അവളുടെ മനസ്സിന്റെ് ഉഷ്ണമോ
എന്നിലുറഞ്ഞ ശൈത്യമോ ..........

വ്യാഴാഴ്‌ച, ജൂലൈ 21, 2011

വള്ളികള്‍ .........

രാവിലെത്തന്നെ കുളികഴിഞ്ഞു അന്നത്തെപത്രവും കയ്യിലൊരുകപ്പ് കാപ്പിയുമായി ഗോമതിടീച്ചര്‍ മുകളിലേക്കു നടന്നു. ക്ലോക്കില്‍ ആറരയടിച്ചപ്പോഴേക്കും ടീച്ചര്‍ മുകളിലെ വരാന്തയുടെ ചാരുപടിയിലിരുന്ന് പത്രം നിവര്‍ത്തിക്കഴിഞ്ഞിരുന്നു. അന്നേരമാണ് കറവക്കാരന്‍ പയ്യന്‍ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ വരുന്നതും തെക്കേതില്‍ മുറ്റമടിക്കുന്ന കുഞ്ഞുലക്ഷ്മി നിവര്‍ന്ന്നിന്ന് കെട്ടഴിഞ്ഞെന്നമട്ടില്‍ ചൂലിനിട്ടു കൊട്ടുന്നതും അവര്‍തമ്മിലൊരു ചിരിമിന്നുന്നതും വടക്കോറത്തൊരു കാക്ക പിറുപിറുത്തുകൊണ്ട് തലേന്ന് രാത്രീലത്തെ വറ്റുതപ്പുന്നതും എന്തോ മറന്നതെടുക്കാന്‍ മറന്ന്‍ ഒരണ്ണാന്‍ മതിലിനുമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടോടുന്നതും മാക്കൊമ്പിലിരുന്ന് ഉണ്ണ്യേത്തിക്കിളികള്‍ കലപിലകൂട്ടുന്നതും ബാലന്‍ മാഷ് ഗേറ്റുതുറന്ന് പുറത്തേക്കിറങ്ങി മുകളിലേക്കു നോക്കി ടീച്ചറോട് കൈവീശിക്കാട്ടി നടക്കാനിറങ്ങുന്നതും കിഴക്കന്‍മലകള്‍ക്കിടയിലൂടെ എത്തിനോക്കി സൂര്യന്‍ ആയിരംവാട്ട് ചിരി ചിരിക്കുന്നതും. ഇനി മാഷിനു രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിവെച്ച് കൃത്യം ഏട്ടുമണിക്കു കുഞ്ഞുലക്ഷ്മി കേറിവരുന്നതുവരെ ടീച്ചര്‍ അവിടെ പത്രത്തിന്റെ ഏണുംകോണുമടക്കം നുള്ളിപ്പെറുക്കി വായിച്ചുകൊണ്ടിരിക്കും. തലേന്ന് രാത്രിയില്‍ മഴമെഴുകിയതിന്റെ ബാക്കി അവിടവിടെ കരി പിടിച്ച മുഖം മഞ്ഞിലൊളിപ്പിച്ച് എത്തിനോക്കുന്ന സൂര്യന്റെ ജാള്യത കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ചിരിവന്നു.
ഗോമ്വോ അവിടെ ഒരു ചൂടിക്കഷ്ണണ്ടെങ്കില്‍ ഒന്നിങ്ങട്ടക്ക് താ
താഴെ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഗോമതിട്ടിച്ചര്‍ നോക്കിയത് . ഇന്ന്‍ അമ്മ രാവിലെത്തന്നെ ഇറങ്ങിയിരിക്കുന്നു വളപ്പിലേക്ക്. ഇനി ചൂടിക്കഷ്ണം തപ്പാന്‍ താഴേക്കു പോണമെന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ക്കിത്തിരിദ്വേഷ്യമൊക്കെ വന്നു. പച്ചക്കറിത്തോട്ടം അമ്മയുടെ സ്വന്തമായിരുന്നു. അവിടെ തപ്പിയും തടഞ്ഞും വള്ളികള്‍ക്ക് ചുറ്റും നടന്ന് അവയോട് പുന്നാരിച്ചും അവയെ തിന്നാന്‍ വരുന്ന പ്രാണികളെ വാതോരാതെ ചീത്തപറഞ്ഞും കുറെനേരം നടന്നില്ലെങ്കില്‍ പിന്നെ അമ്മയ്ക്കു വല്ലാത്ത പരവേശമാണ്. കയ്പ്പവള്ളിയും പടവലവും ചിലപ്പോള്‍ സ്നേഹത്തോടെ അമ്മയുടെ കവിളില്‍ താലോടുന്നതും നിറുകില്‍ ഉമ്മവെക്കുന്നതും ടീച്ചര്‍ കൌതുകത്തോടെ നോക്കിനില്‍ക്കാറുണ്ട്. മഴതോരാതെപെയ്യുന്ന ദിവസങ്ങളില്‍ ടീച്ചറുടെ കാര്യം കഷ്ടമാണ്. അമ്മയ്ക്കന്ന് പഴമ്പുരാണക്കെട്ടഴിച്ച് വിസ്തരിച്ച് വിഴുപ്പലക്കാനുള്ള ദിവസമാണ്. ആവശ്യത്തിന് സോപ്പും വെള്ളവും തേച്ചുരക്കാനൊരുകല്ലും വേണ്ടസമയത്ത് കിട്ടിയില്ലെങ്കില്‍ അലക്കിന്റെ തരം മാറും.അതിനാല്‍ ടീച്ചര്‍ അമ്മയുടെ ഈ പച്ചക്കറി പാരിപാലനത്തിന്ന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നു. ടീച്ചര്‍ക്കുമുണ്ടായിരുന്നു പവിഴമല്ലിയും ചെംമ്പകവും സ്വര്‍ണ്ണലരിയും പിച്ചകവും മറ്റും പൂത്തുനില്‍ക്കുന്ന ഒരുതോട്ടം. മുകളിലെ വരാന്തയിലേക്ക് പടര്‍ന്നുകയറി സന്ധ്യക്ക് മദഗന്ധം പരത്തി പൂത്തുനിറയുന്ന വര്‍ണ്ണസുഗന്ധിയോടായിരുന്നു ടീച്ചര്‍ക്കേറെയിഷ്ടം.
മഴയത്ത് അയകെട്ടാനായി സ്റ്റോറില്‍ കരുതിവെച്ചിരുന്ന ചൂടിക്കഷ്ണമെല്ലാം തീര്‍ന്നിരിക്കുന്നത് കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് അത്ഭുതം തോന്നി. കയ്യില്‍ തടഞ്ഞ ഒരുകഷ്ണം ചാക്കുചരടുമായി അവര്‍ തോട്ടത്തിലേക്ക് ചെന്നു. പടര്‍ന്നുകയറാന്‍ ഒരു താങ്ങ് തേടി കാറ്റില്‍ ആടിക്കൊണ്ടിരിക്കുന്ന ഒരു പയറുവള്ളിയാണ് പ്രശ്നക്കാരി. അതിനെ കെട്ടിയൊതുക്കി അമ്മ അകത്തേക്ക് നടന്നപ്പോള്‍ ടീച്ചര്‍ വള്ളികള്‍ക്കിടയിലേക്കിറങ്ങി. ഓരോവളളിയേയും അനങ്ങാന്‍ കഴിയാത്തവിധത്തില്‍ കൊമ്പിനോട് ചേര്‍ത്തു ഏട്ടുപത്തിടങ്ങളിലായി ചൂടിക്കഷ്ണംകൊണ്ട് കെട്ടിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഗോമതിടീച്ചര്‍ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി . കാറ്റിലൂഞ്ഞാലാടാന്‍ കഴിയില്ലെങ്കില്‍ പിന്നെ വള്ളികളായി ജനിക്കുന്നതില്‍ എന്തര്‍ത്ഥം.
വള്ളികളിലെ കെട്ടുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ ടീച്ചറോര്‍ത്തു ........അമ്മയെന്നും ഇങ്ങിനെയായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരെയും പ്രിയപ്പെട്ടവരേയും സ്നേഹച്ചരടില്‍ കെട്ടി അമ്മ പാവക്കൂത്താടുന്നത് ടീച്ചര്‍ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. വീട്ടിലെ ഓരോ ചലനങ്ങളും നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു.ഒരു കണക്കിനുപറഞ്ഞാല്‍ തന്റെ ജീവിതം പോലും കളിച്ചു കളിച്ച് അമ്മയില്‍നിന്നും കൈവിട്ടുപോയ ഒന്നായിരുന്നു എന്നോര്‍ത്തപ്പോള്‍ ടീച്ചര്‍ വള്ളികളിലെ കെട്ടുകള്‍ ധൃതിപിടിച്ച് അഴിച്ചെടുത്തു. അച്ഛന്‍ മരിച്ചശേഷമാണ് അമ്മ ഇങ്ങിനെ ഒരുപാട് മാറിയതെന്ന് ടീച്ചര്‍ ഓര്‍ത്തു. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ടും ആവലാതികളും സങ്കടങ്ങളും കൂടിയിട്ടേയുള്ളൂ.
ഞാങ്കൂടെ പോയ്യാ ന്റെ കുട്ട്യേ നിയ്യ് ഒറ്റയ്ക്ക് ആവില്യേ ......അതോര്‍ക്കുമ്പളാ യ്ക്ക്
ഒരിക്കലെങ്കിലും ഈ പല്ലവിപാടാതെ ഒരു പകലും രാത്രിയായിട്ടില്ല.
മുകളില്‍ തിരിച്ചെത്തിയപ്പോഴേക്കും കാപ്പി തണുത്തിരിക്കുന്നു. പത്രം വായിക്കാനുള്ള മനസ്സും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ചാരുപടിയില്‍ മുഖം ചേര്‍ത്ത് ടീച്ചര്‍ പുറത്തേക്ക് നോക്കിയിരുന്നു. രാത്രിപെയ്ത മഴയില്‍ ഭൂമി കുളിര്‍ന്നിരിക്കുന്നു. ചെടികള്‍ കുളിച്ചീറനുടുത്ത് സുന്ദരികളായിരിക്കുന്നു. മുറ്റംനിറയെപവിഴമല്ലിപ്പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്നു. പൂച്ചെടികളിലേതെങ്കിലും കന്നിപൂത്തത് അറിയിക്കാനാവണം പരിചയമില്ലാത്ത ഒരു മണവുമായി കാറ്റ് ടീച്ചര്‍ക്കുചുറ്റും ഒഴുകിനടന്നു. . താഴ്വാരങ്ങളിലെവിടെയോനിന്നു മഞ്ഞ് പുകഞ്ഞു പടരുന്നുണ്ടായിരുന്നു.നടക്കാനിറങ്ങിയ ബാലന്‍ മാഷ് അധികദൂരമൊന്നും പോയിട്ടില്ല. നാട്ടുകാരുടെ പ്രശ്നങ്ങളൊക്കെ തലയിലേറ്റി വെച്ച് ഭാരം കൂടുമ്പോള്‍ നടത്തം പതുക്കെയാവും. സ്വന്തമായൊരു കുടുംബമില്ലാത്ത മാഷിന്ന് എല്ലാം നാട്ടുകാരായിരുന്നു.
ടീച്ചറുടെ ഓര്‍മ്മയിലെന്നും ഒരു രക്ഷകന്റെ രൂപമായിരുന്നു മാഷിന്ന്. കുട്ടികളായിരുന്ന കാലം മുതല്‍ സ്കൂളിലും കോളേജിലും മാഷായിരുന്നു ടീച്ചറുടെ എന്നത്തേയും കൂട്ട് . പിന്നീടെപ്പോഴാണ് അവര്‍ക്കിടയില്‍ അവര്‍ ഗോമതിട്ടിച്ചറും ബാലന്‍മാഷും മാത്രമായത് എന്ന്‍ ടീച്ചര്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് തെരുതെരെ കല്യാണാലോചനകള്‍ വന്നപ്പോഴായിരുന്നോ...... നല്ല നല്ല ആലോചനകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് അമ്മ വേണ്ടെന്ന് വെച്ചപ്പോള്‍ ടീച്ചര്‍ക്ക് സന്തോഷമായിരുന്നു. എപ്പോഴോ കേള്‍ക്കാന്‍ കൊതിച്ച, ചോദിക്കാന്‍ ഭയന്ന് മാറ്റിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൊതിച്ച് കൊതിച്ചു മടുത്തപ്പോഴാണ് ടീച്ചര്‍ കല്യാണമേ വേണ്ടെന്ന് തീരുമാനിച്ചത്.
മഞ്ഞിനിടയിലേക്ക് നടന്ന് മറഞ്ഞില്ലാതാകുന്ന മാഷിനെ നോക്കിയിരുന്നപ്പോള്‍ എന്നും ഭയത്തോടെ മാത്രം നോക്കികണ്ടിരുന്ന ആ മഞ്ഞിലേക്കിറങ്ങിച്ചെന്ന് തങ്ങള്‍ക്കിടയില്‍ എത്താന്‍ മടിച്ചുനില്‍ക്കുന്ന വാക്കുകള്‍ ചികഞ്ഞെടുക്കാന്‍ ടീച്ചര്‍ക്ക് വല്ലാത്ത കൊതിതോന്നി.