ഞായറാഴ്‌ച, നവംബർ 17, 2013

നുരകള്‍...


 




ഏതോ ഒരാശുപത്രിയിലെ
ഏതോ ഒരു മുറി.....


ബെറ്റാഡൈനില്‍ കുതിര്‍ന്ന
ആശുപത്രി മണമായിരുന്നില്ലത്..

ഡ്രസ്സ് ചെയ്യുന്ന മുഖത്ത്
എന്തിനെന്നറിയാതെ ഊറിവന്ന
ചിരിയെ നോക്കിയാവണം
പറന്നിരുന്നേക്കാവുന്ന
ഒരു ഈച്ചയെ ആട്ടുമ്പോലെ
അമ്മ നിലത്തു തുപ്പി

ഹറാംസാദ...

മുറി വൃത്തിയായിരിക്കേണ്ടത്
അത്യാവശ്യമെന്ന് പറഞ്ഞ്
ഡോക്ടര്‍ തന്‍റെ തലയ്ക്കു
പാകത്തിലൊരു വെളിച്ചം
വട്ടത്തില്‍ മുറിച്ചെടുക്കാന്‍
പണിപ്പെട്ടുകൊണ്ടിരുന്നു..

അച്ഛന്‍റെ പരുപരുത്ത കൈകള്‍
അടരാനാകാത്തവിധം
തമ്മില്‍ത്തമ്മില്‍ ഞെരിഞ്ഞമര്‍ന്നു.

അനിയത്തിക്കുട്ടി
കാഴ്ചക്കാര്‍ കൊണ്ടുവന്ന
പാവകളിലൊന്നിനെ അസൂയയോടെ
പിടിച്ച് ഞെക്കിക്കൊണ്ടിരുന്നു.

എക്സ്ക്ളൂസീവ് ഫോട്ടോകള്‍ക്കായി
ഏതോ ചാനല്‍ ക്യാമറക്കണ്ണു
മുഴുവനായും മിഴിച്ചു.

ജരാസന്ധന്‍റെ പുനരവതാരമായി
ബെഡില്‍ കിടന്ന്‍
ആ നാലുവയസ്സുകാരി മാത്രം
ഇതൊന്നുമറിയാതെ
കടിച്ചു പറിക്കപ്പെട്ട
മുലക്കണ്ണുകളാല്‍
പാവക്കുഞ്ഞിന് ഇനി
പാല്‍ കൊടുക്കുന്നതെങ്ങിനെയെന്ന്
വെറുതെ വെറുതെ
വേവലാതിപ്പെട്ടുകൊണ്ടിരുന്നു.



******* 
വിത്തുകാക്കേണ്ട കൈകളാല്‍
വിലപേശപ്പെടുമ്പോള്‍
നിറങ്ങള്‍ കൂട്ടം കൂട്ടമായി ആത്മഹത്യ ചെയ്യും.
ഞരമ്പുകളറ്റ് ഒലിച്ചിറങ്ങിയ
ചോരയിലൂടെ നടന്നുപോയവര്‍
'ശവങ്ങളില്‍'
വിലകൊടുത്തു വാങ്ങിയ നിറം പൂശി
വിലപേശിക്കോണ്ടേയിരിക്കും.
തേച്ചുപിടിപ്പിച്ച വിലകുറഞ്ഞ നിറങ്ങള്‍
ഉതിര്‍ന്നു വീണുകൊണ്ടിരിക്കുമ്പോള്‍
തീരെ രക്തം വാര്‍ന്നെന്ന് തോന്നിയ ഒന്നിനെ
അവര്‍ 'രക്തസാക്ഷി' എന്ന് വിളിക്കും.
ആ രക്തത്തില്‍ കുതിര്‍ന്നുണര്‍ന്ന്
സ്വയം മരിച്ചെന്നു കരുതിയ
'നിറങ്ങള്‍'
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും


ശനിയാഴ്‌ച, നവംബർ 02, 2013

നാലാള്ക്ക്‍......





'മഴക്കാലം പോലെയാണത്...'
അമ്മ പറയും
“ആ ഇറയത്ത്ന്ന്ത്തിരി നീക്കിടണേ
കരിമ്പനടിക്കും
പിന്നെ തേച്ചൊരച്ചാലും പോകില്ല.
നാലാളെ കാട്ടാന്‍ കൊള്ളില്ല.”


'മഴക്കാലം പോലെയാണത്... '
മഴപിടിക്കും തോറും
ചുമരെല്ലാം പച്ചച്ച് പച്ചച്ച്
ഒച്ച് കയറിക്കോണ്ടേയിരിക്കും
അമ്മ പറയും
“ദിവസോം തേച്ചൊരച്ചാലും
പിറ്റെന്നയ്ക്ക് പിന്നിംണ്ടാവും അതേപോലെ “
നാലാള് കണ്ടാന്താ കര്ത്വാ....”


'മഴക്കാലം പോലെയാണത്...'
വെയിലു പായവിരിക്കാത്ത
വഴിയെല്ലാം നനഞ്ഞു നനഞ്ഞ്
അമ്മ പറയും
“എപ്പഴാ വഴുക്ക്വാന്നറിയില്ല
ആരാ വീഴ്ണേന്നറിയില്ല
തേച്ചൊരച്ചു കഴുകണേ...
നാലാള് നടക്ക്ണ വഴ്യാ.....”


'മഴക്കാലം പോലെയാണത്...'
നോക്കിനില്‍ക്കുമ്പോഴാണ്
ആകെ പൊന്തകെട്ടി
പടര്‍ന്ന് പന്തലിച്ച്
അമ്മപറയും
“പാമ്പൊളിച്ചിരിക്ക്ണ് ണ്ടാവുംട്ടോ
ഇന്നന്നെ എല്ലാം വെട്ടി വെളുപ്പിക്കണം.
നാലാള്ക്ക് കണ്ടാ പേട്യാവ്വേയ്”


'മഴക്കാലം പോലെയാണത്...'
ഇടക്ക് ചാറി, ഇടക്ക് പെയ്ത്
കെട്ടുകാഴ്ചയായി ചിലപ്പോ ഇടിയും മിന്നലും ...
ഒച്ചും വഴുക്കലും പൊന്തയും ഉണങ്ങിപ്പൊടിഞ്ഞാലും
കരിമ്പനുണ്ടാവും കറുത്ത് കറുത്ത്
എത്ര തേച്ചൊരച്ച് കഴുക്യാലും പോകാതെ...
അമ്മ പറയും.....
“ഇന്യതാ തെക്കേത്തൊടീല്‍ക്കങ്ങട്ട് വലിച്ചെറിയ്യാ
അല്ലാണ്ടെപ്പൊന്താ ചിയ്യാ.....
ഉടുത്തോണ്ട് നടക്കാന്‍ പറ്റ്വോ
നാലാള് കണ്ടാ നാണക്കേടാണെ ...”