വ്യാഴാഴ്‌ച, ഡിസംബർ 30, 2010

ഒരു വര്‍ഷം കൂടി...........


വീണ്ടും ഒരു വര്‍ഷം കൂടി വിടപറയുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത നഷ്ട്ടപെടലുകളില്‍ ഒന്നുകൂടി. ഒരുപാട് സ്നേഹവും അതിലേറെ സന്തോഷവും മേമ്പൊടിയായി ഇത്തിരി സങ്കടങ്ങളും സമ്മാനിച്ച് ഞാനൊന്നും ചെയ്തിട്ടേയില്ലെന്ന മട്ടില്‍ നടന്നു മറയുന്ന ഒരു നല്ല സുഹൃത്തിനെപ്പോലെ ഈ വര്‍ഷവും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം എനിക്ക് കൂട്ടായി.

ഒരുപാട് സൗഹൃദങ്ങളും അവ സമ്മാനിച്ച സ്നേഹവും അനുഭവിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു ഇത്. ആദ്യമായി ഒരുബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും ആ കൂട്ടായ്മയെ അടുത്തറിഞ്ഞതും അതു വളര്‍ന്ന് 'കൃതിപബ്ലിക്കേഷന്‍സ്' എന്ന പേരില്‍ പേരെടുത്തതും പുസ്തകമിറ്ക്കിയതും എല്ലാം ഈ വര്‍ഷമാണല്ലൊ. ഇതിനകം പലരുടേയും പ്രിയപ്പെട്ടതായി വളര്‍ന്ന 'വാക്കും' ഈ വര്‍ഷം എനിക്കു ഒരുപാട് സന്തോഷം തന്നിട്ടുണ്ട്. വാക്കില്‍ അംഗമല്ലായിരുന്നെങ്കില്‍ ഇടക്കുവെച്ച് ഞനൊരുപക്ഷെ എഴുത്തുതന്നെ നിര്‍ത്തുമായിരുന്നിരിക്കാം.

ചെറിയചെറിയ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ഞാന്‍ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ വര്‍ഷത്തിനെ വരവേല്‍ക്കാനായി ഒരുങ്ങുമ്പോഴും മനസ്സിലെവിടെയോ ഇത്തിരി വിഷമമുണ്ട്. അതു മാറ്റിയെടുക്കാന്‍ വരും വര്‍ഷത്തിനു കഴിയട്ടെയെന്ന
മോഹവുമായി ഈ ബ്ലോഗില്‍ വരാറുള്ളതും സ്നേഹത്തോടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരാറുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

ജാന്‍കി.


ജാന്‍കിയെ ഞാന്‍ പരിചയപ്പെടുന്നത് കുറച്ചു ദിവസം മുന്‍പാണ്. കഴിഞ്ഞ കഥയിലെ കഥാപാത്രത്തിനു ജാനകീമേനോന്‍ എന്നു പേരിടുമ്പോള്‍ ജാന്‍കി എന്ന പേരിലൊരാള്‍ തൊട്ടടുത്ത വീട്ടില്‍ ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നഗരം അങ്ങിനെയാണ്. എല്ലാവീടിനുമുന്നിലും അതിഗൂഢവും വ്യാജ്യവുമായ മൗനം കൊണ്ട് മതില്‍ തീര്‍ത്തിരിക്കും.

അല്ലെങ്കിലും ആ കഥാപാത്രത്തിന് ആദ്യം ജാനകിയെന്നായിരുന്നില്ലല്ലൊ പേരിട്ടിരുന്നത്. ആദ്യം ജയന്തിയും പിന്നീട് സൂസനും പിന്നീടെപ്പോഴോ ജാനകീമേനോനെന്ന ജാനിയും ആയി സ്വയം മാറുകയായിരുന്നു അവള്‍. കോളെജില്‍ എന്റെ വളരെ സീനിയറായിരുന്ന ഒരു കസിന്‍ ബ്ലോഗ് വായിച്ചപ്പോഴാണ് ആ പേര്‍ ശരിക്കും എന്നെ അതുഭുതപ്പെടുത്തിയത്. വായിക്കുന്നതിന്നിടയില്‍ "നിനക്കു ജാനിയെ അറിയുമായിരുന്നോ" എന്ന ചോദ്യം അപ്രതീക്ഷിതമായിരുന്നു. "ഏതു ജാനി " എന്നചോദ്യത്തിന് "എന്റെ സീനിയറായിരുന്ന ജാനി" എന്നായിരുന്നു ഉത്തരം. ഞാനെത്തും മുന്‍പ് കോളജിലുണ്ടായിരുന്ന അവരെപ്പറ്റി കേട്ടതായിപോലും ഓര്‍മ്മയില്ലായിരുന്നു. ചിലപ്പോള്‍ ഹോസ്റ്റലില്‍ റാഗിങ് കഥകളിലെ പൊടിപ്പിലും തൊങ്ങലിലും ഒരലുക്കായി ജാനിയും പെട്ടിരുന്നോയെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.ആ കഥാപാത്രങ്ങള്‍ രണ്ടും ഹോസ്റ്റലിലെ കോറിഡോറിലൂടെ ചൂളം വിളിച്ചുനടന്നതിന്നു സിസ്റ്റര്‍മാരുടെ വഴക്കുകേട്ടിരുന്ന പെട്ടന്നു കടന്നുവന്ന മാറ്റങ്ങളില്‍ തീര്‍ത്തും മറ്റൊരാളായി മാറേണ്ടിവന്ന എന്റെ തന്നെ സ്വഭാവത്തിലെ വൈരുദ്ധ്യാത്മകതയെ ഇഴപിരിച്ചെടുത്ത് ഇത്തിരി നിറം കൊടുത്തതാണെന്നായിരുന്നു എന്റെ വിശ്വാസം. അല്‍ഭുതലോകത്തെ ആലിസിനെപ്പോലെ നിനച്ചിരിക്കാതെ റിയാലിറ്റിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും കൂടെ തീരെ മാഡല്ലാത്ത ഒരു ഹാറ്ററുണ്ടായിരുന്നതിനാല്‍ പരീക്ഷണം പോലെവരുന്ന സങ്കടങ്ങള്‍ക്കിടയിലും ഒരു സ്വപ്നം പോലെ ജീവിച്ചുതീര്‍ക്കുന്നു ജീവിതം.
"ശരിക്കും ഇതിലെഴുതിയപോലെത്തന്നെയായിരുന്നു ജാനകീ മേനോന്‍, ഇപ്പോഴെവിടെയാണാവോ........" അവര്‍ പറ്ഞ്ഞുനിര്‍ത്തിയപ്പോള്‍ ഓര്‍മ്മ വന്നത് തോട്ടിലൂടെ ഒഴുകിയെത്തി എന്തെന്നറിയാതെ ചെവിയില്‍ പിറുപിറുത്ത കാറ്റിനെയായിരുന്നു. അത് ഒരുപക്ഷെ ഈ കഥ തന്നെയാവണം.

ഞാന്‍ പറഞ്ഞുവന്നത് ജാന്‍കിയെക്കുറിച്ചാണല്ലൊ. അവരെ ഞനാദ്യം പരിചയപ്പെട്ടത് കുറച്ചു നീരസത്തോടെയാണ്.രാവിലത്തെ തിരക്കിനിടയില്‍ ഗ്യാസ് തീര്‍ന്നെന്ന എന്റെ അലാം ഉയര്‍ന്നപ്പോള്‍ മാത്രമാണ് സ്പെയര്‍ സിലിണ്ടര്‍ പതിനഞ്ചു ദിവസം മുന്‍പ് ഞാനില്ലാത്തപ്പോള്‍ അയല്‍ വിട്ടുകാര്‍ കൊണ്ടുപോയ വിവരം കുട്ടു പറയുന്നത്. ആകെ പുകഞ്ഞുകൊണ്ടാണ് അയല്‍ വീട്ടില്‍ ചെന്നു ബെല്ലടിച്ചത്. പൊള്ളി വികൃതമായ മുഖമുള്ള പുതിയ വേലക്കാരി മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ആദ്യത്തെ കൂടിക്കാഴ്ചയുടെ ഷോക്കില്‍ പുതുതുതരാമെന്നു പറഞ്ഞിട്ടും പാതിതീര്‍ന്ന സിലിണ്ടര്‍ വാശിപിടിച്ച് അഴിച്ചെടുത്ത് കൊണ്ടുപോരുമ്പോള്‍ മനസ്സു വല്ലാതിരുന്നു.

പിന്നെ കുറച്ചുകാലം അവരെ കഴിയുന്നതും കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എപ്പോഴാണെന്നറിയില്ല എന്റെ അറപ്പ് സഹതാപമായി മാറിയതും ഇടക്കൊക്കെ ഒന്നു ചിരിക്കാന്‍ തുടങ്ങിയതും. അപ്പോഴേക്കും ജാനകീമേനോനും ഒരു കഥാപാത്രമായി മാറിയിരുന്നു.

പതുക്കെ അടുത്തുതുടങ്ങിയ ദിവസങ്ങളിലെപ്പോഴോ ആണ് അവര്‍ സ്വന്തം കഥ പറഞ്ഞത്. സ്ത്രീയുടേതായി ബാഹ്യമായ ഒരു ശരീരം മാത്രമുള്ള പ്രസവിക്കാത്തതിനാല്‍ ഭര്‍ത്താവ് തിരിഞ്ഞുനോക്കാത്ത അവളുടെ പേരും ജാന്‍ കിയെന്നാണെന്ന അറിവ് എനിക്ക് അവരോടുള്ള സഹതാപം ഇരട്ടിപ്പിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ഫലമാണത്രെ ഈ പൊള്ളലുകള്‍. ചെയ്തതുതെറ്റായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ ഇനിയൊന്നു മാറ്റിയെഴുതാന്‍ പറ്റാത്ത വിധം അവരുടെ ജീവിതം മാറിപ്പോയിരിക്കുന്നു.മദ്ധ്യപ്രദേശിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടിവന്നതിനെക്കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. വീടിനടുത്തുള്ള ഒരാശ്രമത്തില്‍ ചേരാനാണ് മോഹം. അതിനുമുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്കായി കുറച്ചു പണം സ്വരൂപിച്ചുവെക്കാനാണ് വീട്ടുജോലിചെയ്യുന്നതത്രെ. ആശ്രമത്തിലായാലും പണവുമായിചെന്നില്ലെങ്കില്‍ വേലക്കാരിയായിത്തന്നെ ജീവിക്കേണ്ടിവരും.കൂടാതെ ആശ്രമത്തില്‍ ചേരാന്‍ ഇനിയും ഭര്‍ത്താവ് സമ്മതം മൂളിയിട്ടില്ലത്രെ ! നിന്റെ കാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്റെ സമ്മതമെന്തിനാണ് നിനക്ക് എന്ന എന്റെ ചോദ്യത്തിന്നു

"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

എന്ന മറുചോദ്യമാണ് ഉത്തരമായി കിട്ടിയത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അവര്‍ക്കെങ്ങിനെ അങ്ങിനെ ചിന്തിക്കാന്‍ കഴിഞ്ഞു . നിങ്ങള്‍ക്കെന്തു തോന്നുന്നു? ചെറിയ അനിഷ്ടങ്ങളില്‍പോലും മുഖം വീര്‍പ്പിച്ച് മിണ്ടാതിരിക്കുന്ന എനിക്കു മനസ്സിലാവാത്ത കാര്യമാണിത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഗൂഗിളില്‍ ..................


ഗൂഗിളില്‍കയറി ആകാശത്തേക്കുനോക്കിയപ്പോള്‍
ഒരു കറുത്തമേഘം കനത്തു പതുങ്ങി..................
പുറംവാതിലിന്നടുത്ത് ഒളിച്ചിരുന്ന്
നടുവിലേക്കൊരൊറ്റച്ചാട്ടത്തിനാണവനെ പിടിച്ചത്.
തൃശൂരിലേക്കാണത്രെ !!!!!
അടുത്താഴ്ച്ച പെയ്യണം പോലും.
"നിനക്കു വരുമ്പോള്‍ കൊണ്ടുപോവാനാണ്........."
ഇന്നലെ വിളിച്ചപ്പോഴാണ് അമ്മ അടുത്താഴ്ച്ച
ഉണക്കാനുള്ള കൊണ്ടാട്ടത്തിന്റെ കാര്യം പറഞ്ഞത്.
അമ്മയോടുപറയണം
ഇനി ഗൂഗിളില്‍ കയറി ആകാശത്തേക്കുനോക്കി
രണ്ടാഴ്ച്ചദൂരത്തില്‍ അവനില്ലാത്തപ്പോള്‍
മുളകു വാങ്ങിയാല്‍ മതിയെന്ന്.
കാലം മാറിയതറിയാത്തവന്‍.

ചൊവ്വാഴ്ച, ഡിസംബർ 14, 2010

ദേവൂട്ടി


വടക്കുപുറത്ത് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ദേവൂട്ടി വന്നതറിഞ്ഞത്. പതിവു കുശലങ്ങളൊന്നുമില്ലാതെ പണി തുടങ്ങിയതു കണ്ടപ്പോഴെ തോന്നി എന്തോ കുഴപ്പമുണ്ടെന്ന്. തോട്ടിന്‍ കരയിലെ കുളക്കോഴിയും എന്നും ഇതേസമയത്ത് തോട്ടുവക്കത്തെ മാച്ചില്ലകള്‍ക്കിടയില്‍ പറന്നുനടക്കുന്ന മഞ്ഞക്കിളിയുംവാഴക്കുടപ്പനിലെ തേന്‍ കുടിക്കാനെത്തുന്ന അണ്ണാനും ഓലേഞ്ഞാലിയും ഒക്കെ ഇന്നും പതിവുതെറ്റാതെയെത്തി കലപില കൂട്ടുന്നുണ്ട്. വറ്റു കൊത്തിപ്പെറുക്കാന്‍ വരുന്ന കാക്കയുടെ മുന്നിലും തന്റെ ആവലാതി കെട്ടഴിക്കുന്ന ദേവൂട്ടി ഞാന്‍ അടുത്തു ചെന്നു നിന്നതുപോലും അറിയുന്നില്ലെന്നു തോന്നിയപ്പോള്‍ ചോദിച്ചുപോയി

"എന്തേ പറ്റ്യേ ദേവൂട്ടീ......."

"അതേയ്........ ആയമ്മ ചത്തൂട്ടോ........"വളരെ നിസ്സംഗമായ മറുപടി എന്നെയൊന്നു ഞെട്ടിച്ചു. ചത്തു എന്ന പ്രയോഗത്തില്‍ നിന്നും അവള്‍ക്കിഷ്ടമില്ലാത്ത ആരോ ആണ് മരിച്ചതെന്നു മനസ്സിലായെങ്കിലും ഈ ഗ്രാമത്തിലുള്ള എല്ലാരും ഞങ്ങള്‍ക്ക് അമ്മമാരാണെന്നത് ഇത്തിരി ടെന്‍ഷനുണ്ടാക്കി. . കുഞ്ഞ്വാളമ്മ , കുഞ്ചൂട്ട്യമ്മ, ജാന്വോമ്മ അങ്ങിനെ ഒരുപാടമ്മമാര്‍. ഇതിലേതമ്മയാണോ ആവോ...........

"ആരേ ദേവൂട്ട്യേ.........?"

"അവന്റെ തള്ളേയ്... ആ പട്ടാമ്പീലെ.........."

" അയ്യോ ദേവൂട്ടീ ...ന്ന്ട്ട് നീയ് അവിടെ പോകാതെ ഇങ്ങട്ട് പോര്വേ?" ദേവൂട്ടീടെ മകളുടെ അമ്മായിയമ്മയാണ് മരിച്ചത്.

"അതേപ്പൊ നന്നായത്........ ന്റെ പട്ടി പോവും....... " ആയമ്മ കാരണമാണ് മകള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നതെന്നാണ് ദേവൂട്ടി വിശ്വസിക്കുന്നത്.

"ന്നാലും ദേവൂട്ടി ഒന്നു പോയ്ക്കോളൂ ട്ടോ....ഇനിപ്പൊ അവന്‍ മനസ്സുമാറി മോളെ വിളിച്ചുകൊണ്ടുപോയാലോ.........."

"അതൊന്നും നടക്കില്ല്യ കുഞ്ചാത്തലെ.."

" അതെന്തേ...?"

"ഓള്‍ക്ക് ജാതകത്തില് രണ്ടാം കെട്ടിന് യോഗംണ്ട്ത്രേ ..........."

"രണ്ടാംകെട്ടോ........!"
ഒരു കെട്ടു കഴഞ്ഞതിന്റെ ഭാരംകൊണ്ട് തളര്‍ന്ന ദേവൂട്ടി ഇനിയും നിവര്‍ന്നു നിന്നിട്ടില്ല. അപ്പോഴാണ് അടുത്ത കെട്ടിന്റെ കാര്യം.

" അതേന്നേയ് ആ പണിക്കര് ഗണിച്ച് പറഞ്ഞതാണേയ്......."

" അതൊക്കെ പണം തട്ടാന്‍ വേണ്ടീട്ട് അയ്യാള് വെറുതെ പറയ്യാവും ദേവൂട്ടീ ........... കുറച്ചു ദെവസായില്ല്യേ അവളിവിടെ വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്.......... ചിലപ്പൊ അവന്റെ കൂടെ വീണ്ടും പോകാനാവും അവളുടെ യോഗം.."

"അതല്ലാന്നെ ........ഇവനല്ലാതെ വേറൊരാളെ മംഗലം കഴിക്കാന്‍ യോഗണ്ട്ത്രെ ന്റെ കുട്ടീടെ ജാതകത്തില്....... പിന്നെന്തിനാ വെറ്തേ ഓന്റെ പിന്നാലെ നടക്ക്ണത്.... മാലാറമ്പിലെ പണിക്കര് പറഞ്ഞാ അച്ചട്ടാ...."

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒന്നുറപ്പായിരുന്നു.........ആ പണിക്കര്ക്കിട്ട് ഒന്നു കൊടുക്കാന്‍ വൈകിയിരിക്കുന്നു.

ബുധനാഴ്‌ച, ഡിസംബർ 08, 2010

ഒരു നിഴല്‍ ..........






ഒരു നിഴല്‍
നെഞ്ചിന്റെയാഴങ്ങളില്‍
കിടന്നുഴലുന്നു പിടയുന്നു
ചില്ലുചുമരോരത്ത്
വന്നെത്തിനോക്കുന്നു
നാമം ജപിക്കുന്നു
പിന്നെയും തിരിയെപോയ്
വീണ്ടും തിരിച്ചെത്തി
ഒരു നിഴല്‍ ..........

ഒരു തിരി നീണ്ടതോ
ഒരു തിരി താണതോ
ഒരുകനല്‍ വെന്തതോ
ഒരുകരിപടര്‍ന്നതോ
ഒരുനാളമോര്‍ത്തോര്‍ത്ത്
നെടുവീര്‍പ്പിടുന്നതോ
ഒരു നിഴല്‍ ..........

ഒരുപക്ഷെയൊരുവെയില്‍
ചിമ്മിച്ചിരിച്ചതാം
ഒരുമഴക്കാറിങ്ങു
വഴിതെറ്റി വന്നതാം
ഒരു കടല്‍ക്കാറ്റിന്റെ
മണവുമായൊരുതുമ്പി
തെന്നിപ്പറന്നതാം
ഒരു നിഴല്‍ ............


ഒരുവേളനീയിന്നു
പടിയിറങ്ങുമ്പോള്‍
ഒരുവട്ടമൊന്നു
തിരിഞ്ഞുനോക്കാതെ
പുകയുന്നനെഞ്ചിലെ
ആളലും തീയും
നിറയുന്ന കണ്ണിലെ
ഓളത്തിളക്കവും
ഒരുകുടനീര്‍ത്തി
മറച്ചുപിടിക്കെ
അതുകൊണ്ടനിഴലാവാം
ഒരു നിഴല്‍ ...........

വ്യാഴാഴ്‌ച, നവംബർ 25, 2010

വിണ്ടും ചിലത്.



ഒരു പൊടി കനല്‍2/23/09


ഒരു തുടം നെയ്യ്

ഒരു ചെറു തിരി

ഒരു പൊടി കനല്‍

ഒരു കവിളൂത്ത്

പെരുകുന്ന കനലിന്

പൊരിയുന്ന ചൂട്....

ആടിയുലച്ച കാറ്റില്‍

ആകെ ചുമന്ന്

ആളി പടര്‍ന്ന്

കത്താന്‍ തുടങ്ങി.....

വെള്ളം പാര്‍ന്നപ്പോള്‍

വല്ലാത്ത നീറ്റം.

വെന്തു പോയിരിക്കുന്നു.

പുകഞ്ഞു കൊണ്ടിരിക്കുന്നു.

പുകയുടെ മണം

പൂ കൊണ്ട് മൂടി....

കനലിന്റെ തിളക്കം

ചിരി കൊണ്ട് തളര്‍ത്തി .....

ഇതു നീയറിയേണ്ടതല്ല....

എന്റെ നെഞ്ചിന്‍പൊരിച്ചില്‍

വേവലിന്റെ കടച്ചില്‍

എന്റെ മാത്രം സ്വന്തം....


മഴക്കോള്‍...2/24/09


'ഉറക്കത്തിലും നിന്റെ

കണ്ണുകളില്‍ മഴക്കോള്‍...'

കവിളിലൂടൊഴുകിയ

കൈകളാല്‍

നീയത് തിരിച്ചറിഞ്ഞു.....

നെഞ്ചിലെ വേനലില്‍

ആവിയായ് പൊങ്ങിയ

കനവുകള്‍

കണ്‍പോളകളില്‍

മേഘനിറവായ് തിങ്ങിയത്

അതുകണ്ട് മയിലുകള്‍

ഉറക്കെ കരഞ്ഞത്

അസമയത്തെ മൂടലില്‍

കിളികള്‍ കലപിലകൂട്ടി

ചേക്കേറിയത്

നീയുമറിഞ്ഞതല്ലേ.........

പെററുകൂട്ടിയ മോഹങ്ങള്‍ക്ക്

നെഞ്ചിന്‍ ചൂടില്‍

പൊരുന്നയിരുന്നപ്പോള്‍

പേര്‍ത്തും വന്ന പേററുനോവ്

നമ്മളറിഞ്ഞില്ല.....

പറക്കമുററിയ മോഹങ്ങള്‍

പറന്നകലാന്‍

ചിറകുവിരിക്കുമ്പോള്‍

ഇത്തിരി പതറും ഒത്തിരിപോറും

പിന്നെ എല്ലാം പഴയതുപോലെ...

മുട്ടുകാലിലിഴഞ്ഞ് വീണ്ടും

പതുക്കെ നടക്കാന്‍ പഠിക്കും....

അത് സ്വാഭാവികം മാത്രം ....














ചൊവ്വാഴ്ച, നവംബർ 23, 2010

വിണ്ടും ചിലത്.


ചിലന്തിവല........11/13/09


മടുപ്പിന്റെ കുത്തൊഴുക്കില്‍

കുടുങ്ങിപ്പോയ ചിലന്തിവലയില്‍

കെട്ടഴിക്കുന്ന വലക്കണ്ണികള്‍

എന്നത്തേയും പോലെ

ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും

ഒരിക്കലെങ്കിലും വലവിട്ട്

പുറത്തിറങ്ങണമെന്ന

വ്യാമോഹത്തില്‍ വീണ്ടും

കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും

അടുക്കിപ്പെറുക്കുമ്പോള്‍

ഒരിക്കല്‍പോലും വലയില്‍

കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ

പരിഹാസം കണ്ടില്ലെന്നു നടിച്ച്

വീണ്ടും തുടക്കത്തിലെത്തി

ആദ്യമെന്ന പോലെ

അടുക്കിത്തുടങ്ങുമ്പോള്‍

സെക്കന്റുകള്‍ പെറ്റുകൂട്ടിയ

നിമിഷങ്ങളും മണിക്കുറുകളും

വാശിയോടെ നെയ്തുമുറുക്കുന്നു

അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.


അക്കക്കളി................10/9/09


കലണ്ടറിലെ അക്കങ്ങളുടെ

ചതുരങ്ങള്‍ ചാടിചാടി

പിന്നോക്കം പോവാന്‍

നല്ല രസമാണ്....

ഇന്നലെയും മിനിയാന്നും

നാലാന്നാളും ചാടി

മുന്നോട്ടെത്തുമ്പോള്‍

ചില അക്കങ്ങളുടെ

പിറകില്‍ നിന്ന്

സ്നേഹത്തോടെ നീളുന്ന

എന്നോ കൈവിട്ട

ചില കൈകള്‍.....!

അക്കമ്പക്കം പറഞ്ഞ്

അക്കുത്തിക്കുത്ത് കളിച്ച്

നേരം വൈകുമ്പോള്‍

ഇന്ന് നീട്ടിവിളിക്കും......

മടിച്ച് മടിച്ച് തിരികെ

പോരുമ്പോഴും നീട്ടിയ

കൈകള്‍ അതേപോലെ......

ഒരു വിരല്‍സ്പര്‍ശത്തിന്റെ

ത്വരിത സാധ്യതയിലാണ്

ഇന്നലെ അച്ഛന്റെ

മടിയില്‍ കയറിയിരുന്നത്....!

ചേച്ചിയുടെ പുസ്തകം

കത്രികകൊണ്ട് വെട്ടിയത്......

അച്ഛന്‍ തല്ലാന്‍ വന്നപ്പോള്‍

അമ്മയുടെ വയറ്റിലൊളിച്ചത്

അവിടന്നു പുറത്തിറങ്ങാന്‍

വയ്യെന്ന് മടിച്ചിരുന്നപ്പോള്‍

ഇന്നുവന്ന് ചെവിക്കു പിടിച്ചത്....

നാളെയും പോകണം......

നാളെ, മറ്റന്നാള്‍,നാലാന്നാള്‍

അക്കക്കള്ളികളില്‍ ചാടി ചാടി

അക്കങ്ങള്‍ ഇല്ലാതാവുന്ന

ഒരു ദിവസം നോക്കി.........


സുഡോക്കു........9/9/09


അക്കങ്ങളെ നേര്‍രേഖയിലാക്കുന്ന

കളി കളിച്ചപ്പോഴാണറിഞ്ഞത്

ഓരോ അക്കത്തിനും കള്ളികള്‍ക്കും

അതിന്റേതായ സ്വകാര്യതയുണ്ട്....!

തലങ്ങനെയും വിലങ്ങനെയും

നീണ്ടുപോകുന്ന നേര്‍രേഖകളില്‍

ഒരെണ്ണം അസ്ഥാനത്തായാല്‍

ഒന്നാകെ അഴിച്ചുപണിയണം......!

ചില അക്കങ്ങള്‍ അവസ്ഥിതമായപ്പോള്‍

സ്വയം ചിലത് സമചതുരങ്ങളിലൊതുങ്ങി.

കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ

സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ

മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍

ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ

തനതു ശാഠ്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍

ഭ്രാന്തമൗനം കലഹിച്ച കടല്‍ച്ചൊരുക്കില്‍


വെള്ളിയാഴ്‌ച, നവംബർ 19, 2010

വിണ്ടും ചിലത്.



എന്റെ മനസ്സ്.....! 7/27/09



വായിച്ചിട്ടും പേജുകള്‍
മറിയാതിരിക്കുമ്പോള്‍
വരക്കുന്ന ചിത്രങ്ങള്‍
മുഴുമിക്കാതിരിക്കുമ്പോള്‍
എഴുതുന്ന കവിതകള്‍
മുഖം തരാതിരിക്കുമ്പോള്‍
ഞാന്‍ തിരയുന്നു .....
എന്റെ മനസ്സ്.....!

ശവാസനത്തില്‍
കണ്ണുകളിറുകെയടച്ചിട്ടും
ആകാശത്തു പറക്കുന്ന
കൊറ്റിക്കുട്ടങ്ങളുടെ
പിറകെ പായുമ്പോള്‍
മൂക്കിന്‍ തുമ്പത്തെ
ഏകാഗ്രതയില്‍
തളച്ചിടാന്‍ നോക്കവെ
അടുക്കളപ്പാത്രങ്ങളുടെ
ആഴങ്ങളിലൊളിച്ചിരുന്ന്
വാങ്ങാന്‍ മറന്ന
കറിക്കുട്ടുകള്‍ക്കിടയില്‍
കളിയാക്കി ചിരിച്ച്
അലക്കാനിട്ട വസ്ത്രങ്ങളുടെ
മുഷിവുനാറ്റവുമായി
എന്റെ മനസ്സ്.....!

പുസ്തകം തുറന്നാല്‍
ചിത്രങ്ങളിലെ മഴവില്ലായി
ചിത്രങ്ങള്‍ക്കു മുന്നില്‍
കഥാപാത്രങ്ങളുടെ കൂടെ
ഊരുതെണ്ടാനിറങ്ങി
കവിതയുടെ ജീവതന്തുവില്‍
തൂങ്ങി ഊഞ്ഞാലാടി
വിളിച്ചാല്‍ വരാതെ
എന്നെപ്പോലും മറന്ന്.....!

വേറുതെയിരിക്കാന്‍
പറഞ്ഞാല്‍ നേരെ
നാട്ടിലെത്തി അമ്മയുടെ
മടിയില്‍ മുഖം പൂഴ്ത്തി
മക്കളുടെ കളിക്കൊട്ടകള്‍ക്ക്
പിറകിലൊളിച്ച്
അവന്റെ മൂളിപ്പാട്ടുകള്‍ക്ക്
നിര്‍ത്താതെ ചുവടുവെച്ച്
എന്റെ മനസ്സ്.....
എനിക്ക് മാത്രം പിടി തരാതെ!

ബുധനാഴ്‌ച, നവംബർ 17, 2010

വിണ്ടും ചിലത്.















മുലകളുടെ ഫോട്ടോസെഷന്‍
2/6/09

ഇന്ന് നിന്റെ മുലകളുടെ

ഫോട്ടോ സെഷന്‍

ഇന്നലെ ഒരുപാട്

അമര്‍ത്തിയും തടവിയും

കാലങ്ങളായി കാത്തുസൂക്ഷിച്ച

എന്റെ മാതൃത്വത്തിന്റെ

അവസാന നനവും

അവര്‍ പിഴിഞ്ഞെടുത്തു .

"നാളെ നിന്റെ വറ്റാത്ത

മാതൃത്വത്തിന്റെ ഫോട്ടോസെഷന്‍."

അവര്‍ കുറിച്ചു തന്നു....

രാത്രിയുടെ അയഞ്ഞ

നിശ്ശബ്ദതയില്‍

ഹൃദയങ്ങളുടെ ദ്രുതതാളങ്ങള്‍

പരസ്പരം അറിഞ്ഞിട്ടും

കണ്ണുകള്‍ ഉടക്കാതിരിക്കാന്‍

ഉറക്കം നടിച്ചപ്പോള്‍

പുലരി വഴിതെറ്റി ദൂരേക്ക്

പോയി കൊണ്ടിരുന്നു.

എപ്പോഴൊക്കെയോ

പൊട്ടക്കുളത്തിലെ

ഒറ്റമുലച്ചികള്‍ കണ്മുന്നില്‍

മുടിയഴിച്ചിട്ട് നൃത്തമാടി.....

ഫോട്ടോസെഷന്‍.....

ചാഞ്ഞും ചെരിഞ്ഞും

ഇരുത്തിയും കിടത്തിയും

മുകളില്‍ നിന്ന് താഴേക്കും

താഴെ നിന്ന് മുകളിലേക്കും

ഒരു ലോഞ്ച്റി ഷൂട്ടു പോലെ.....

കഴിഞ്ഞപ്പോള്‍ കണ്ണില്‍

നോക്കാതെ അവര്‍ പറഞ്ഞു

വൈകീട്ട് പറയാം....

വൈകുന്നേരം ഫലം

വെള്ളക്കടലാസില്‍

അച്ചടിച്ച് വന്നു...

മാമ്മൊഗ്രാഫി &യുഎസ്ജി

ആര്‍ നെഗറ്റീവ്.

പൊട്ടക്കുളത്തിന്റെ വക്കില്‍

മുടിചിക്കിയുണക്കിയിരുന്ന

ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ

മുറുമുറുത്തുകൊണ്ട്

പായലിനടിയിലെ

സ്വകാര്യതയിലേക്ക്

ഊളിയിടുന്നത് ഞാനറിഞ്ഞു.

പോകുമ്പോള്‍ അവര്‍

വീണ്ടും കാണാമെന്ന് പറഞ്ഞോ.......


തോന്നിയതായിരിക്കും.....

ഞായറാഴ്‌ച, നവംബർ 14, 2010

വിണ്ടും ചിലത്.


പ്രണയം

1/21/09

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്....

പിന്നെ വെയില്‍ച്ചാര്‍ത്തില്‍
പാരസ്പര്യത്തിന്റെ മഞ്ഞുരുകുമ്പോള്‍
നിന്റെ ഗ്രീഷ്മവും എന്റെ വര്‍ഷവും
മഞ്ഞുറഞ്ഞ സമാന്തരങ്ങളില്‍.....

വീണ്ടും ഒരു വേനലറുതിയില്‍
ശരത്കാല വര്‍ണ്ണക്കാഴ്ച്ചയില്‍
മഞ്ഞുകാലമോഹം നമ്മില്‍
പറന്നുനിറയുന്ന മൂടല്‍മഞ്ഞ്

പ്രണയം മഞ്ഞു കാലം പോലെ
കാണുന്നത് വെറും നിഴലുകള്‍ ....
പ്രണയം പടര്‍ന്നു കയറുമ്പോള്‍
നിറഞ്ഞ് പെയ്യുന്ന കോടമഞ്ഞ്..

1/26/09

പ്രണയം വേനല്‍ പോലെ......
തൃഷ്ണമായ പ്രണയത്താല്‍
തീക്ഷ്ണമായ ജീവിതം....
പെരുകി നിറയുന്ന
വേനല്‍ത്തളര്‍ച്ചയില്‍
പ്രദീപ്തമായ മരീചിക...
കയ്യെത്തിക്കും തോറും
ഒരു ‍പ്രലോഭം പോലെ
ദുരേക്ക് വഴുതി മാറി...
കനക്കുന്ന വേനല്‍ച്ചൂടില്‍
വറ്റിയ കനവുകള്‍...
കരിഞ്ഞ നിനവുകള്‍
അന്ന് നമ്മളിലൊരാള്‍
വരണ്ട പുഴയിലെ
പരക്കുന്ന ചാരനിറം.....

5/15/09

എന്റെ കവിളിലെ കണ്ണീരിന്ന്
നിന്റെ വിരല്‍ സ്പര്ശത്തില്‍ സായു‌ജ്യം .
നിന്റെ വിരലിലൂടെ ഒലിച്ചിറങ്ങി
അത് നിന്നില്‍ അലിഞ്ഞു ചേര്ന്നു ...
കൂടെ എന്റെ നൊമ്പരങ്ങളും .....
ആകാശത്ത് പുതിയ
നക്ഷത്രങ്ങളെ
കാട്ടിത്തന്നപ്പോള്‍
നീയത് കണ്ടത്‌ എന്റെ
കണ്കളിലായിരുന്നു .
എന്റെ കണ്ണുകളിലമര്ന്ന
നിന്റെ ചുണ്ടുകളില്‍
നിന്റെ പ്രണയം കനക്കുന്നത്
കനവിലെന്നപോലെ ഞാനറിഞ്ഞു ....
പൊന്‍വെയില്‍ ചിരിയില്‍
നനുക്കെ പെയ്യുന്ന ആകാശം
എത്ര സുന്ദരമെന്ന്‍
നീ പറഞ്ഞപ്പോള്‍
ഞാനുമറിയാതെ ശരിവെച്ചു.
നമുക്കിന്നെന്തിനീ
കരിമേഘത്തള്ളലുകളും
ഇടിമിന്നല്‍ തേരോട്ടവും....

2/2/10

കഫെയില്‍ കോഫിമഗ്ഗുകള്‍ക്കപ്പുറമിപ്പുറം
മക്ഡൊനാള്‍സില്‍ അവസാനകഷ്ണം
ഫിംഗര്‍ചിപ്പ്സിനു തല്ലുകൂടി
നിരൂലാസിന്റെ തണുപ്പു നുണഞ്ഞ്
ജന്‍പഥിലെ സിഗ്നലില്‍ ബന്‍ജാരന്നു
ഒരു 'ദുഅ'ക്കായി കോഴ കൊടുത്ത്
നിന്റെ വിരല്‍ത്തുമ്പിന്റെ ബലത്തില്‍
റോഡു മുറിച്ചുകടക്കുമ്പോള്‍
ഹോണടിക്കുന്ന പഞ്ചാബിയോടുള്ള
നിന്റെ രോഷം വിരലാലമര്‍ത്തി
നിനക്കിഷ്ടമില്ലാത്ത തിരക്കിലൂടെ
നഗരത്തിന്റെ മായക്കാഴ്ചകളിലൂളിയിട്ട്
പുസ്തകക്കൂടാരങ്ങള്‍ ചിക്കിപ്പരത്തി
ചൂടിലും തണുപ്പിലും ഒന്നുപോലെ
തലനരച്ച നമ്മുടെ പ്രണയം.
ഔചിത്യമില്ലാതെ മുന്നിലെത്തുന്ന
ബ്ലാക്ക്ഹോളുകളുടെ ഓര്‍മ്മയില്‍
എന്റെ കയ്യില്‍ മുറുകുന്ന നിന്റെ കയ്യില്‍
നരപിഴുതെറിയുന്നു നമ്മുടെ പ്രണയം.

വെള്ളിയാഴ്‌ച, നവംബർ 12, 2010

വീണ്ടും ചിലത്.

കാക്ക 1/6/09



കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു .

കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്

അമ്മ കിഴക്ക്വോര്‍ത്തേക്ക് പാഞ്ഞു.

അറിയാതെ വന്നു പോയതാവം...

അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ

കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....

മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ

അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.

വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...

ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത

സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍

ഞാനൊന്നുമറിഞ്ഞില്ലേയെന്ന്...

കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്

പായ്യാരം പറഞ്ഞു കൊണ്ടിരുന്നു

വൈകി പോയതിന്റെ ക്ഷമാപണം...

മക്കളെത്തിയതിന്റെ പണിത്തിരക്ക്...

അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്

അത് മനസ്സിലാവാതെ വയ്യല്ലോ ...


തനിയാവര്‍ത്ത‍നം 1/1/09


കുളിരിന്റെ കംബളം തലവഴി മൂടിയെന്‍

ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ

അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക

പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....

അഞ്ചരയായെന്നുറക്കെ അലാറമെന്‍

അന്തികെനിന്നു കരഞ്ഞു വിളിക്കവെ

സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍

പാരമെന്‍ കണ്‍കളെ കുത്തി നോവിക്കവേ

പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ

പാടും പരാതിയുമൊന്നുമുരിയാതെ

ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍

ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....

ഞായറാഴ്‌ച, നവംബർ 07, 2010

യാഥാതഥ്യം...........


പാലകള്‍ പൂക്കുന്നില്ലി-
വിടെപാരിജാതവും
ഉള്ളതേതോ കൊടും
വിഷത്തിന്‍ ഗന്ധം തപ്തം!

പണ്ടുനിന്‍ പാദങ്ങളില്‍
മുത്തിയിക്കിളിയിട്ട
മീനുകളില്ലാ ജലം
മരിച്ച മണമെങ്ങും !

തിരഞ്ഞു വൃന്ദാവനം
മുഴുക്കെത്തിരഞ്ഞിട്ടും
അരികത്തണഞ്ഞില്ലാ
നിന്‍കുഴല്‍ച്ചെത്തം പോലും !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു,
ശ്വാസം
കിട്ടാതെ നുരയുന്നു
നീയിതുകാണുന്നില്ലെ !

കാളിന്ദി തടത്തിലും
കടമ്പിന്‍ ചുവട്ടിലും
തേടിഞാന്‍ നിനക്കായി
നീയെന്തേയറിഞ്ഞില്ല !

വിധുരരാം ഗോപികള്‍
പതിനാറായിരത്തെട്ടും
വിരഹാഗ്നിയില്‍ വെന്തു
നീറുന്നു നിന്‍പേര്‍ ചൊല്ലി !

തൂവെള്ള വസ്ത്രങ്ങളും
ഭസ്മധൂളിയും ചാര്‍ത്തി
മധുവനമാകെയിവര്‍
ശുഭ്രതയുണക്കുന്നു !

നീയോ ഞാന്‍ കണ്ടൊരു
മണ്ഡപമതില്‍ കല്ലായ്
അതിലും ശൈത്യം നിന്റെ
കണ്‍കളിലുറയുന്നുവോ !

നിന്റെ താണ്ഡവത്താലന്നു
പത്തിതാഴ്ത്തിയ കാളിയന്‍
വിത്തുകളൊരായിരം
പെറ്റതു നീയോര്‍ത്തില്ല !

കാളിന്ദിയും പിന്നെ
യമുനയുമതുപോരാ-
തേതൊരു നദിയിലുമാ
കൊടും വിഷം തന്നെ !

കൃഷ്ണാ നീ വരൂ വേഗം
യമുന മരിക്കുന്നു ശ്വാസം
കിട്ടാതെ നുരയുന്നു
നീയെന്തെയറിയുന്നില്ലാ !

തിരിയെ നടക്കുമ്പോഴും
കൊതിക്കുന്നുണ്ടീമനമൊരു
മുളംതണ്ടിന്നീണം, ചുമലില്‍
ഒരു സാന്ത്വനസ്പര്‍ശം.

പണ്ടുനിന്‍ മുടിച്ചാര്‍ത്തില്‍
നിന്നൂര്‍ന്നമര്‍ന്നൊരു
സപ്തവര്‍ണ്ണത്തുണ്ടെന്റെ
നെഞ്ചില്‍നിന്നടര്‍ത്തിഞാന്‍
കാല്‍ക്കലര്‍പ്പിക്കുന്നു നിന്റെ
അതില്‍നിന്നാവില്ലെനി-
ക്കിനിയും ചായക്കൂട്ടു
ചാലിച്ചു നിറക്കുവാന്‍.

തിങ്കളാഴ്‌ച, നവംബർ 01, 2010

വൈപരീത്യം



തലയിലെണ്ണയും തേച്ച് പതുക്കെ പടവുകളിറങ്ങിയപ്പോഴാണ് പിന്നില്‍നിന്നും കുഞ്ഞ്വാളമ്മ
"കുട്ടി തോട്ടിലിക്കാണോ......"എന്നൊരു ചോദ്യവുമായി പ്രത്യക്ഷപ്പെട്ടത്.

"അതേലോ......."എന്നൊരുത്തരത്തില്‍ ആ ചോദ്യം ഒതുങ്ങില്ലെന്ന് അവരുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.


കുറച്ചുകാലമായി ഓരോ തവണ നാട്ടില്‍ വന്നു പോകുമ്പോഴും തോടിനെ ദൂരെനിന്നു നോക്കി ഞാന്‍ വന്നിട്ടുണ്ട്ട്ടൊ എന്നു പറയാനല്ലാതെ ഒന്നടുത്തുപോവാന്‍പോലും ഉമക്ക് സമയം കിട്ടിയിരുന്നില്ല. ഇത്തവണ അവള്‍ ആദ്യമേ കരുതിയിരുന്നു തോട്ടിലൊന്നു മുങ്ങാതെ ഒരു തിരിച്ചുപോക്കില്ലെന്ന്.

"പുഴയും കടലും തോടുമൊക്കെ ബൈസെക്ഷ്വലായിരിക്കണം........... ലിംഗഭേദമില്ലാതെ ആണീനേം പെണ്ണിനെം ഇങ്ങിനെ കെട്ടിപ്പുണര്‍ന്ന് സ്നേഹിക്കണമെങ്കില്‍ അല്ലാതെപിന്നെങ്ങിനെയാ.............."

ജാനിയുടേതായിരുന്നു ഈ കണ്ടുപിടുത്തം. ആണ്‍കുട്ടികളുടേത് പോലെ മുടിമുറിച്ച് ഇറുകിയ ജീന്‍സുമിട്ട് നടക്കുന്ന.... കവിതകളെഴുതിയിരുന്ന ജാനകി മേനോന്‍. നിലാവുള്ള രാത്രികളില്‍ ജനലില്‍ മുഖം ചേര്‍ത്ത് പ്രേതഗാനങ്ങള്‍ ചൂളം വിളിച്ചുപാടിയിരുന്ന ജാനി. രാവിലെ ഉറക്കച്ചടവുമായി മെസ്സ്ഹാളിലിരുന്ന് കുട്ടികള്‍ രാത്രികേട്ട ചൂളം വിളിയെക്കുറിച്ച് ഭയത്തോടെ പറയുമ്പോള്‍ ഒന്നുമറിയാത്തപോലെ സംഭാഷണങ്ങളില്‍ ഒളിപ്പിച്ചുവെച്ച കള്ളച്ചിരിയുമായി പങ്കുകൊണ്ടിരുന്ന ജാനി.

ഒരിക്കല്‍ ഹോസ്റ്റലില്‍നിന്നും എന്തോ കാരണം പറഞ്ഞ് പുറത്ത് ചാടിയ ദിവസം കടലില്‍ മുങ്ങിത്താഴാനൊരുങ്ങുന്ന സൂര്യനെ നോക്കിയിരിക്കുമ്പോഴാണ് ഉമയുടെ കഴുത്തിലൂടെ വിറക്കുന്ന വിരലുകള്‍ ചലിപ്പിച്ച് ജാനി അതു പറഞ്ഞത്. തണുത്ത കടല്‍ക്കാറ്റടിക്കുമ്പോഴും ജാനിയുടെ വിരലുകള്‍ വിയര്‍ത്തിരുന്നു. പുഴുവരിക്കുന്നപോലെയൊരിക്കിളി ഉമ പിന്‍ കഴുത്തില്‍ നിന്നും തട്ടിമാറ്റി.

"വേണ്ടാ........കുട്ടി കുളിമുറീല്‍ കുളിച്ചാമതീട്ടൊ"

"അതെന്തെ കുഞ്ഞ്വാളമ്മെ .......വെള്ളം കലങ്ങീട്ട്ണ്ടോ?" തെളിഞ്ഞ വെള്ളം മുറ്റത്തുനിന്നുതന്നെ ഉമക്ക് കാണാനുണ്ടായിരുന്നു.

"അതേയ് അക്കരെ പൊന്തേലേയ് ആരൊക്കെയോ ഉണ്ട്ന്നാണ് തോന്നണത്......"

"നിക്കൊന്നും കാണണില്ല്യ" ഉമക്ക് വല്ലാതെ ദ്വേഷ്യം വരുന്നുണ്ടായിരുന്നു.

"അതിന് ഒളിച്ചിരിക്കണോരെ കാണാന്‍ പറ്റ്വോ.......?കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചാ മതി. അവറ്റോള് പിരുപിരാന്ന് പറേണത് നിക്കിവിടെ കേള്‍ക്കാന്‍ണ്ടേയ്"

"ക്ക് കേക്കാന്‍ല്ല്യാലോ കുഞ്ഞ്വാളമ്മേ............."ഉമക്ക് കാറ്റിന്റെ ശബ്ദം മാത്രമെ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു.

"കേള്‍ക്കര്തേന്ന് പ്രാര്‍ത്ഥിച്ചോളൂ............വല്ലാത്ത ത്വൈര്യക്കേടാണേയ്......... ചെവ്യങ്ങട്ട് കുത്തിപ്പൊട്ടിക്കാന്‍ തോന്ന്വാ...."

അവള്‍ക്ക് പാവം തോന്നി.

"ഇനിപ്പൊചെലപ്പൊ കുട്ടി കേക്കാതിരിക്കാന്‍ വല്ല കൂടോത്രോം ചെയ്തിട്ട്ണ്ടോ ആവോ............കുട്ട്യെന്തായാലും കുളിമുറീല് കുളിച്ചോളൂ...."
അതവസാന വാക്കായിരുന്നു. കുഞ്ഞ്വാളമ്മ ഉറപ്പിച്ച് പറഞ്ഞാല്‍ ആരും മറുത്തുപറയില്ല........... അമ്മപോലും.

തോട്ടിലെ വെള്ളം കണ്ടപ്പോള്‍ കയറിപ്പോരാന്‍ തോന്നിയില്ല ഉമക്ക്. വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്നപ്പോള്‍ മീനുകള്‍ ഉമ്മവെച്ചുമ്മവെച്ച് സ്നേഹം കാട്ടാന്‍ തുടങ്ങി. ഈ മീനുകളെക്കൊണ്ടാവുമോ ഇപ്പൊ നഗരങ്ങളില്‍ ഫിഷ് പെഡിക്വര്‍ എന്നു പറഞ്ഞ് പണിചെയ്യിക്കുന്നത്. ശീതീകരിച്ച മുറികളിലേക്ക് കുടിയേറിയ തോടനുഭങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അവള്‍ക്ക് തമാശതോന്നി. കാറ്റ് ചെറുതായി വീശുന്നുണ്ടായിരുന്നു. തുമ്പിച്ചിറകിനേക്കാള്‍ ഭാരം കുറഞ്ഞ നക്ഷത്രങ്ങള്‍ പോലെയുള്ള പുല്ലാനിപ്പൂക്കള്‍ കാറ്റില്‍ വട്ടം കറങ്ങി പാറിവീണൊഴുകിപ്പോയി.
മുട്ടനെ വളര്‍ന്ന തേക്കും പടുമരങ്ങളും മറച്ച ആകാശം കാണാന്‍ കുത്തിവളഞ്ഞു നടുവിലേക്കു വളര്‍ന്ന തെങ്ങുകള്‍. അവക്കിടയിലൂടെ ആകാശം മുകളില്‍ മറ്റൊരു തോടുപോലെ ഇത്തിരി മാത്രം. നഗരത്തിരക്കിലെ അവളുടെ ആകാശവും ഇതുപോലെ ഒരിത്തിരിത്തുണ്ടുമാത്രമായിരുന്നു.

" അതിലൊന്നും എറങ്ങണ്ടാട്ടോ " ശാരദേടത്തിം വടക്കേകോലായില്‍ നിന്നും വിളിച്ചു പറഞ്ഞു. " ഇപ്പൊ ആരും കുളിക്കാറില്ല്യ അവിടെ. ആ അങ്ങാടി മുഴുവനെ നെരങ്ങീട്ടല്ലെ ഇവിടെത്തണത്. എന്തൊക്കെയാണാവോ വൃത്തികേടുകള് കൂടെക്കൊണ്ടുവരണത്. പോരാഞ്ഞിട്ട് മൂന്നാലാശുപത്രീം........... മുറിച്ച്കളയണ കയ്യും മറ്റും തോട്ടിലിക്കാത്രെ ഇടണത്.മേലേക്കടവില്‍ വേനക്കാലത്ത് കെടക്കണ കാണാം സിറിഞ്ചും മറ്റും"

അവള്‍ വന്നകാലത്ത് ഈ കടവ് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അടുക്കളത്തിരക്കിനിടയില്‍ ശാരദേടത്തി നൂറുതവണ എത്തിനോക്കി നാട്ടുകാരെ ചീത്തപറയുമായിരുന്നു. "ഇവര്‍ക്കെല്ലാം കുളിക്കാന്‍ ഈയൊരു കടവുമാത്രമേയുള്ളു.........?"കുളിമുറിയില്‍ കുളിച്ചോളാന്‍ പറഞ്ഞാല്‍ ശരദേടത്തി കേള്‍ക്കില്ല. തോട്ടില്‍ തിരക്കൊഴിയുന്നവരെ കാത്തിരിക്കുമായിരുന്നു. ആ ശാരദേടത്തിയും........ഉമക്ക് അത്ഭുതം തോന്നി.

"ഭഗവതീ.........നിന്റെ സ്വന്തം തോടായിട്ടും....."അവളുടെ കണ്ണുകള്‍ നിറഞ്ഞു

ആരോടോ ഉള്ള ദ്വേഷ്യം തീര്‍ക്കാനെന്നോണം അവള്‍ അക്കരെപ്പൊന്തയിലേക്ക് വെറുതെ ഒരു കല്ല് വലിച്ചെറിഞ്ഞു ‍. പൊന്തയിലെത്താതെ കല്ല് കൈതക്കൂട്ടത്തിലാണ് ചെന്നുവീണത്. ഒരു കുളക്കോഴി കലപില ചീത്തപറഞ്ഞുകൊണ്ട് പറന്നുപോയി.

"ആയായ്.......എന്താ കുട്ടീ കാട്ടണത്........."കുഞ്ഞ്വാളമ്മ ഉമ പോയാലേ പോകുള്ളു എന്ന വാശിയുമായി അവിടെത്തന്നെയുണ്ടായിരുന്നു.

"പൊന്തേലാരേലും ഉണ്ടോന്ന് നോക്ക്യേതാണ്........കുഞ്ഞ്വാളമ്മ കണ്ടീട്ട്ണ്ടോ അവരെ......?"

"അതല്ലെ രസം ......... ഏതുനേരോം പിന്നാലെ നടന്ന് ചെവീല് പറയും. തിരിഞ്ഞ് നോക്ക്യാ കാറ്റ് മാത്രം. ന്നാളൊരൂസം ചോദിക്യാ ന്റെ കുട്ട്യേ കൊടുക്ക്വോന്ന്...."

"ന്നിട്ടെന്തെ മറുപടി പറഞ്ഞെ............"

"ഞാനൊരാട്ടാ ആട്ടി. ചൊവ്വ്ള്ള പെങ്കുട്ട്യേളെക്കണ്ടാ അവറ്റോള്‍ക്ക് ഒരെളക്കാണേയ്............"

കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി . മുളങ്കൊമ്പുകള്‍ താണിറങ്ങി വെള്ളത്തിനെ ഇക്കിളിയിട്ടു. വെള്ളം കുണുങ്ങിച്ചിരിച്ചുകൊണ്ട് തെന്നിമറിയുന്നു.

ഉമക്ക് വീണ്ടും ജാനിയെ ഓര്‍മ്മവന്നു....... ഉറക്കത്തിന്റെ താഴ്വാരങ്ങളിലെവിടെയോനിന്നും തന്റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ഇഴഞ്ഞുനീങ്ങുന്ന ജാനിയുടെ വിരലുകള്‍.തട്ടിമാറ്റാനാഞ്ഞ ഇരുളിന്റെ ആഴങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ശ്വാസം കിട്ടാതെ വെളിച്ചത്തിനായി തിരയുമ്പോള്‍ പടവുകളില്‍നിന്നും താളം തെറ്റി ഉമ ഒന്നുരണ്ടു പടവുകള്‍ താഴേക്ക് തെന്നിയിറങ്ങി. മുകളില്‍നിന്നും പറന്നിറങ്ങുന്ന ഇലകളെ കാറ്റ് വട്ടം കറക്കി ദൂരങ്ങളിലേക്ക് പറത്തിക്കൊണ്ടിരുന്നു. ജാനിയിപ്പോള്‍ എവിടെയാണാവോ.

"ദേ അടയാളം കാട്ടണ കണ്ട്വോ.............അവരിവിടൊക്കെത്തന്നെണ്ട്. കുട്ടി മോളില്‍ക്ക് കേറിപ്പോരൂ..........."

"ഇപ്പൊ വല്ലതും കേള്‍ക്കാന്‍ണ്ടോ കുഞ്ഞ്വാളമ്മേ..........?"

" ഭൂന്നൊരു ശബ്ദം ...........ന്റെ ചെവി പൊട്ട്ണ പോലെ......"

ഉമ കാതോര്‍ത്തു.......... കിഴക്കന്മലകളിലെവിടെയോനിന്ന് പുറപ്പെട്ട് വഴിയിലെ മരങ്ങളുടെ, കരയിലെ പാറക്കൂട്ടങ്ങളുടെ, ആകാശത്തിന്റെ, ഭൂമിയുടെ എല്ലാം മനസ്സു കട്ടെടുത്ത്ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ തോട്ടിലൂടെ ഒഴുകിയെത്തിയ മലങ്കാറ്റിന്റെ മൂളിപ്പാട്ടല്ലാതെ ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല അവള്‍ക്ക്.

ഒരു വാക്കെങ്കിലും ആ പാളികളില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......... കുഞ്ഞ്വാളമ്മേടടുത്ത് പറയുന്ന പോലെ തന്നോട്
ഒരിക്കലെങ്കിലും കിന്നാരം പറയാന്‍ വരാത്ത കാറ്റിനോട് ഉമക്ക് വല്ലാത്ത ദ്വേഷ്യം തോന്നി.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വെറുതെ.........?


ശത്രുവിന്റേതായാലും
പകയുരിഞ്ഞ ശരീരം
ആളുന്ന തീയിലേക്ക്
ഇറക്കുന്നതു കാണുമ്പോള്‍
വിശ്വാസമില്ലെങ്കിലും
ദൈവത്തെയൊന്നു
വിളിച്ചുപോവും.
വേദനിക്കുമോയെന്ന്
കണ്ണുകള്‍ തമ്മില്‍ തമ്മില്‍
അടക്കം പറയും.
കാല്‍ വിരല്‍തൊട്ട് നെടുന്തലവരെ
എന്തൊക്കയോ തരിച്ചുകേറും.
ഇനികാണില്ലല്ലൊ
എന്നൊരു തിക്കുമുട്ടല്‍
മനസ്സിലെവിടെയോ
കിടന്നു തിളക്കും.
തിരിഞ്ഞു നിന്ന്
ആരും കാണാതെ
പുറംകൈകൊണ്ട്
കണ്ണൊന്നു തുടച്ചുപോവും.

പിന്നെയെങ്ങിനെയാണവര്‍ക്ക്
വിശ്വാസങ്ങളുടെ പേരില്‍
ജീവനോടെ സ്വപ്നങ്ങളെ
ചുട്ടുകരിക്കാനാവുന്നത്?

തിങ്കളാഴ്‌ച, ഒക്‌ടോബർ 25, 2010

രാക്കിളിപ്പാട്ട്................


നിന്‍ നിഴല്‍ക്കൂത്തും
നിന്നിരുള്‍ക്കൂട്ടും
നിന്റെ വിമൂക
വിലോലമാം ഭാവവും
നിന്‍ വിരല്‍ത്തുമ്പിലെ
വിറയാര്‍ന്ന ശൈത്യവും
നിന്റെ ഗ്രീഷ്മത്തിന്‍
വ്യഗ്രമാമുഷ്ണവും
നിന്റെ നിശാപുഷ്പ
ഗന്ധിയാം പ്രണയവും
നിന്റെ മോഹത്തിന്‍
നിലാപ്പുതപ്പും പിന്നെ
നിന്‍സ്പര്‍ശ സ്ഫുരണത്തി-
നുല്‍ക്കവര്‍ഷങ്ങളും
നിന്റെയാരോഹവും
നിന്റെയവരോഹവും
നമ്മുടേതെന്നു ഞാന്‍
പാടിത്തുടങ്ങവേ
ഇന്നു ഞാനറിയുന്നു
നിന്നിരുള്‍ക്കൊമ്പിലെ
പാടാന്‍ പഠിക്കുന്ന
രാപ്പാടിയൊന്നു ഞാന്‍.

ബുധനാഴ്‌ച, ഒക്‌ടോബർ 20, 2010

"ന്റെ മഹാത്മാവേ..................."






ദാക്ഷായണിടീച്ചറുടെ ഭര്‍ത്താവ് ദാമോദരന്‍മാഷ് ഒരു തികഞ്ഞ ഗാന്ധിയനാണ്. കോണ്‍ഗ്രസ്സും ഖദറും കഴിഞ്ഞേ മൂപ്പര്ക്ക് എന്തും ഉള്ളു. സ്വയം നൂറ്റെടുത്ത നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം ധരിക്കണമെന്നുണ്ട്. പക്ഷെ ആ വിദ്യ അത്രക്കങ്ങ് വശമല്ലാത്തതുകൊണ്ട് റിബേറ്റിന് ഖാദിയ്ക്കായി ഒരു നല്ല തുക ചിലവാകും. ദാക്ഷായണിടീച്ചറോടൊരിക്കല്‍ ചോദിച്ചതാണ് മാഷ്..........

"നെനക്ക് ദാക്ഷായണി ആ വിദ്യൊന്നു വശാക്കിക്കൂടെ"

"ഏത്?"

"മ്മടെ ഗാന്ധിയൊക്കെ ചെയ്തില്ലെ ......ചര്‍ക്ക തിരിച്ച് നൂല്ണ്ടാക്കണ
വിദ്യ........."

നിഷ്ക്കളങ്കമായ ഒരു ചിരിയിലുത്തരമൊതുക്കിയപ്പോള്‍ ( പണ്ട്
മാഷ് വീണുപോയത് ഈ ചിരിയിലാണ്) ദാക്ഷായണിടീച്ചര്‍ മനസ്സില്‍ പറഞ്ഞു......

"ദേപ്പൊ നന്നായത്..... മനുഷ്യന് നിക്കാനും ഇരിക്കാനും വയ്യാണ്ട്
പണീള്ളപ്പഴാ ഇനി നൂല് നൂല്‍ക്കണ്ടത്"

റിട്ടയറ് ചെയ്തപ്പോള്‍ സുഖായീന്ന് കരുതിയതാണ് ടീച്ചറ്. പശൂം പറമ്പും ഒക്കെക്കൂടി നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയാണിപ്പോള്‍. മാഷ്ക്ക് പേപ്പറും വായിച്ച് മലര്‍ന്നു കെടന്നാല്‍ മതീലോ.ഒരു മോനുള്ളത് ബോംബേലാണ്. പഠിക്കുന്നകാലത്ത് അവന്‍ എസ്.എഫ്.ഐ. യില്‍ ചേര്‍ന്നത് മാഷ്ക്കൊരടിയായിരുന്നു. ഗാന്ധിസ്നേഹം മൂത്ത് മോഹന്‍ചന്ദ് എന്നാണവന്നു പേരുപോലുമിട്ടത്. ഇപ്പോഴവന്‍ ഒരമേരിക്കന്‍ കംമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗത്തിലാണ്.

മോള് പ്രിയദര്‍ശിനിയെ ഒരു പാര്‍ട്ടിക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നത് മാഷുടെ മോഹമായിരുന്നു. മോളും മോനും ടിച്ചറും കൂടി മാഷുടെ ആ സ്വപ്നം ഒരു ദയവുമില്ലാതെ പൊളിച്ച് കൂട്ടി അടുപ്പിലിട്ടു.

ദാക്ഷായണി ടീച്ചറുടെ വലം കയ്യാണ് പുഷ്പകുമാരി. അത്യാവശ്യം രാഷ്ട്രീയം മനസ്സിലാവുന്ന പുഷ്പകുമാരിയെ മാഷ്ക്കും ഇഷ്ടമാണ്. ഒരുദിവസം പുഷ്പ വന്നില്ലെങ്കില്‍ ടീച്ചറുടെ കാര്യം പറയാതിരിക്കയാവും ഭേദം. ഭക്ഷണം കഴിക്കാന്‍ പോലും സമയമുണ്ടാവില്ല. ഒരു തോണിപോലെയാണ് ടീച്ചര്‍ക്ക് പുഷ്പ. നിറഞ്ഞുകവിഞ്ഞ ഏതു പുഴയിലായാലും ടീച്ചറൊന്ന് കയറിയിരുന്ന് തുഴഞ്ഞുകൊടുത്താല്‍ മതി......... വേണ്ട കരയില്‍ ടീച്ചറെ എത്തിക്കുന്നകാര്യം പുഷ്പ ഏറ്റു. ടീച്ചര്‍ക്കും അങ്ങിനെത്തന്നെയാണ്........ തന്നെക്കാളും ഇത്തിരി സ്നേഹക്കൂടുതല്‍ അമ്മയ്ക്ക് അവളോടുണ്ടെന്ന് മോഹന്‍ ച്ന്ദിന്റെ ഭാര്യ ഇടക്കൊക്കെ കൊനുഷ്ട് പറയാറുണ്ട്.


നാലു കിലോമീറ്റര്‍ ദൂരത്ത്നിന്ന് സാരിയൊക്കെ പത്രാസിലുടുത്ത് ടൗണിലെ ഒരാഫീസില്‍ ജോലിക്ക് പോണെന്നും പറഞ്ഞാണ് പുഷ്പ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. അതുകൊണ്ട്തന്നെ ഞായറാഴ്ച്ചയും പിന്നെ ഹര്ത്താല്‍ ദിവസങ്ങളിലും പുഷ്പയെ കാത്തിരിക്കണ്ട. സത്യാഗ്രഹവും സമരവുമൊക്കെ ഗാന്ധിമാര്‍ഗ്ഗമാണെന്നു സമാധാനിക്കുമ്പോഴും മാഷ്ക്ക് ടിച്ചറുടെ വെഷമം കാണുമ്പോള്‍ ഹര്‍ത്താല്കാരോട് ദ്വേഷ്യം വരാറുണ്ട്.... ഒരു ഗ്ലാസ്സ് വെള്ളം പോലും കൈകൊണ്ടെടുത്ത് കുടിക്കാത്ത മാഷിന്റെതലയില്‍ അല്ലറ ചില്ലറ പണിയും വന്നു വീഴും. അതിനാല്‍ മാഷ് ഹര്‍ത്താല്‍ ദിവസം രാവിലെ വീട്ടില്‍നിന്നിറങ്ങി അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ചെന്നിരിക്കും. അവിടെ മാഷെപ്പോലയുള്ള ചിലരെല്ലാം നേരത്തെക്കൂട്ടി വന്നിരിക്കുന്നുണ്ടാവും. പിന്നെ രാഷ്ട്രീയത്തിലെ ഇന്നത്തെ അവസ്ഥയും ഇന്നത്തെ ചെറുപ്പക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ട്രഷറിയില്‍ പെന്‍ഷന്‍ എത്താന്‍ വൈകിയതും തുടങ്ങി പലചര്‍ച്ചകളും നടക്കും. ചര്‍ച്ച ചൂടുപിടിച്ചുവരുമ്പോഴാണ് ഷാരത്ത് പപ്പടം കാച്ചുന്ന്തിന്റേം മുളകു വറുക്കുന്നതിന്റേം മണം പിന്നിലൂടെ വന്ന് തൊട്ട് വിളിക്കുക. പിന്നെ വിശപ്പിന്റെ കയ്യും പിടിച്ച് ഓരോരുത്തരായി ഇറങ്ങിനടക്കും

ഒക്ടോബര്‍ രണ്ട് മാഷ് സ്വന്തം ആരുടേയോ പിറന്നാള്‍ പോലെയാണ് ആഘോഷിക്കാറ്. അന്ന് രാവിലെ കുളിച്ച് അമ്പലത്തില്പോകാന്‍ പറ്റിയില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്. രാവിലെത്തന്നെ വന്ന മോഹന്‍ ചന്ദിന്റെ ഫോണായിരുന്നു ടീച്ചറേയും മാഷെയും വല്ലാതെ സങ്കടപ്പെടുത്തിയത്. അവന്റെ മോന് പ്ലസ് ടൂവിന് നല്ലമാര്‍ക്കും പ്രവേശനപരീക്ഷക്ക് നല്ല് റാങ്കുമുണ്ടായിട്ടും ബോംബെ ഐ. ഐ. ടിയില്‍ കിട്ടിയില്ലത്രെ.......... ഇനിയിപ്പൊ എവിടെയാണോ ആവോ കിട്ടാന്‍ പോണത്. രണ്ടുപേര്‍ക്കും വല്ലാതെ വിഷമം തോന്നി. പുഷ്പ വന്നപ്പോള്‍ മാഷ് നീര്‍ത്തിപ്പിടിച്ച പേപ്പറിന്നുള്ളിലേക്ക് ചുരുണ്ടു മടങ്ങി. ടീച്ചര്‍ പിന്നേം പുഷ്പയുടെമുന്നില്‍ സങ്കടം നീര്‍ത്താന്‍ തുടങ്ങി.

" ന്നാലും പുഷ്പേ നെന്നെപ്പോലെ ഒരു ഹരിജനായാ മത്യാരുന്നു.
ഹരിജനങ്ങള്ക്കൊക്കെ എന്തൊക്കെ ആനുകൂല്യാ ഇപ്പം...."




" ടീച്ചറെന്താ വിളിച്ചേ.........ഹരിജനംന്നു വിളിച്ചതിന്ന് നിക്ക് നിങ്ങടെ
പേരില്‍ കേസ് കൊടുക്കാം അറിയ്യോ"

പുഷ്പകുമാരി നിന്നു വിറച്ചു...... താന്‍ പറഞ്ഞതിലെ തെറ്റെന്തെന്നു മനസ്സിലാവാതെ ടീച്ചറും നിന്നു വിറച്ചു.
പൂജാമുറിയിലെ വിളക്കിനുമുന്നില്‍ മറ്റുദൈവങ്ങളോടൊപ്പം ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ചിരിച്ചിരിക്കുന്ന ഗാന്ധിയെനോക്കി മാഷ് അറിയാതെ വിളിച്ചുപോയി "ന്റെ മഹാത്മാവേ..................."

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

ദേവൂട്ടി

"ന്നാലും ന്റെ കുഞ്ചാത്തലേ..........." "ഞാമ്പറഞ്ഞതല്ലെ ദേവൂട്ട്യേ ന്നെങ്ങനെ വിളിക്കണ്ടാന്ന്..........."

"അതല്ലാന്നേയ്.......കഷ്ടായിട്ടൊ ന്ങ്ങള് ചെയ്തത്......."

"ഞാന്പ്പൊ എന്താ ചെയ്തേ.....?"

"കുഞ്ചാത്തല് ന്റെ കഥ എഴുതീല്ല്യേ.......?"

"അതെവിടുന്നാ ദേവൂട്ടിയറിഞ്ഞത്..........നീയെന്റെ ബ്ലോഗ് വായിച്ചോ" ഒരു വായനക്കാരിയെ കിട്ടിയതിന്റെ സന്തോഷം എനിക്കടക്കാന്‍ പറ്റിയില്ല.

"നിക്കങ്ങിനത്തെ ദുശ്ശീലങ്ങളൊന്നുംല്ല്യ........നല്ല കുടുമ്മത്തിലാണേയ് ഞാന്‍ ജനിച്ചത്.
ജീവിക്കാനിത്തിരി കഷ്ടായ്തോണ്ടാ ഈപ്പണി ചെയ്യണത്...."

"അപ്പൊ നീയെവിടുന്നാ ഇതറിഞ്ഞേ........" നിരാശ പുറത്തുകാട്ടാതെ ഞാന്‍ ചോദിച്ചു.

" ഇവിടത്തെ കുട്ട്യാത്തോലാ ന്നോട് പറഞ്ഞത്........"അതുശരി . അപ്പോള്‍ അമ്മു പറ്റിച്ച പണിയാണ്.

"ന്നാലും കഷ്ടംണ്ട്ട്ടൊ.......... ന്റെ കുട്ടിക്ക് ആലോചനകള് വര്ന്ന്ണ്ടേയ്..........."

" അതിനിപ്പം ഞാനെന്താ ചെയ്തേ ദേവൂട്ട്യേ........?"

"ന്ങ്ങള് ന്റെ നാറാണേട്ടനെ കള്ളൂടിയന്‍ന്ന് വിളിച്ചില്ലെ.........അതോറ്റെ വായിച്ചട്ട് ആലോചന വേണ്ടാന്ന് വെയ്ക്കോന്നാ ന്റെ പേടി........"

"കള്ളും കുടിച്ച് അങ്ങാടീക്കൂടി നാലുകാലില്‍ നടക്കുന്ന നിന്റെ നാറാണേട്ടന്‍
കള്ളുകുടിയനാന്നറിയാന്‍ ന്റെ ബ്ലോഗ് വായിക്കണോ ദേവൂട്ടീ......?"

"ന്നാലും ന്ങ്ങള് എഴുത്യേത് വായിച്ചാ വിശ്വാസാവില്ലെ ............."

" ന്റെ ദേവൂട്ടീ അതു കഥയല്ലെ............"

" വായിക്കണോര്‍ക്ക് അത് കഥന്നെ.....ന്നെ അറീണോര്‍ക്ക് അത് ന്റെ കഥല്ലെ കുഞ്ചാത്തലേ....." "ന്റെ ബ്ലോഗൊന്നും ആരും വായിക്കാറില്ല്യട്ടൊ .....നിയ്യ് പേടിക്കണ്ടാ......."

"ന്നാലും ഇന്യെഴുതുമ്പൊ നാറാണേട്ടനെപ്പറ്റി നന്നായി എഴുതണം ട്ടൊ...... ന്ങ്ങളെഴുതീത് വെറും കഥ്യാണ്ന്നും സത്യത്തില് ഓര് നല്ലോരാന്നും എഴുത്യാ മതി...... ന്റെ മോളെപ്പറ്റീം എഴ്തണം.......... ഓളിപ്പം സൊപ്നൊന്നും കാണാറില്ല്യാത്രേ..........."

"ഇന്നന്നെ എഴുതിക്കോളൂട്ടോ ........ദേവൂട്ടിപെണങ്ങിപ്പോയാ നെന്നെ ഞാന്‍ ഡെല്‍ഹിക്ക് വിടില്ല്യ.........നിക്ക് വയ്യ ഒറ്റക്ക് പണ്യൊക്കെ ചിയ്യാന്‍........" ഏടത്ത്യമ്മ ദേവൂട്ടീടെ ഭാഗം പറയാന്‍ വന്നു.

"അതെന്താ വല്ല്യാത്തല് അങ്ങിനെ പറേണേ....... ഇതേപ്പം നന്നായത്
..... ന്റെ കഥ്യെഴുതീച്ച്ട്ട് അയിനെ ഡെല്ലീല്‍ക്കയക്കാണ്ടിക്ക്യേ........ മൂപ്പരെന്താ നിരീക്ക്യാ.............. കുഞ്ചാത്തലെഴുതിക്കൊളൂട്ടൊ..... ന്നേം ന്റെ നാറാണേട്ടനേം മോളേം ഒക്കെപ്പറ്റി എഴുതിക്കോളൂ............. ന്നാലും ത്തിരി നന്നാക്കിയെഴുത്യാ മതീട്ടൊ.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 08, 2010

അയനം............



പടുവേരുകളില്‍ തട്ടിത്തടയാതെ
ഇരുകരകളുടെ അനുനയങ്ങളില്‍
വഴുതിവീഴാതെ ഒഴുകുന്ന
തോടിനെനോക്കി അസൂയപ്പെട്ടിട്ടുണ്ട്
ചെന്നു ചേരുന്ന പുഴയെ
നോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്.
തോടിന്റെയും പുഴയുടേയും സംഗമം
നോക്കിയിരുന്ന് കൊതിച്ചിട്ടുമുണ്ട്.
ഒരു തോടായി ഒഴുകുന്നത്
പുഴയില്‍ ചെന്നു ചേരുന്നത്
ഒന്നുമറിയാതെ പുഴയുടെ
ഒഴുക്കിനൊപ്പം ഒഴുകിനീങ്ങുന്നത്
കടലില്‍ ചെന്നു നിറയുന്നത്
സ്വപ്നവും കണ്ടിട്ടുണ്ട്............

ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.
കാട്ടുവഴികളും പാറക്കൂട്ടങ്ങളും
ഓടിക്കയറി ക്ഷീണിക്കുമ്പോള്‍
ഉറവകള്‍ കിനിയുന്ന
അരിമ്പുകളിലൂടെ
ഭൂമിയുടെ ഗര്‍ഭങ്ങളിലേക്ക്
നുഴഞ്ഞുകയറുന്ന
സ്വപ്നത്തെയും താലോലിച്ചാണ്
ഞാനിപ്പോഴുറങ്ങാറ്....................

ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010

ഒരു ദേശത്തിന്റെ രസതന്ത്രം.




സരോയിന്യേടത്തീ ങ്ങളേടായിനൂ..........

എത്രേരായീന്നറിയൊ ബാപ്പ കടേലിക്ക് വിളിക്ക്ന്ന്............

അതെന്തിനാ വാപ്പുട്ട്യേ............

പണീണ്ടോലെ..........ങ്ങളൊന്ന് വേം ചെന്നോളീ........ഉപ്പാന്‍റെ കൂട്ടം കേക്കണ്ടാച്ചാല്.............

സരോജിനിക്ക് ഞങ്ങടെ നാട്ടില്‍ വലിയ ഡിമാന്റായിരുന്നു. എല്ലാവരും സരോജിനി പോകുമ്പോള്‍ ഇത്തിരി ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. കാരണം മറ്റൊന്നുമല്ല ...........വാപ്പുട്ടീടെ ഉപ്പേന്‍റെ കടേലെ പുട്ടിന്‍റെ രുചിതന്നെ.


സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വറവുകേറി കേറി പാകമാവുന്നതുനോക്കി കാറ്റ് ഒളിച്ചങ്ങിനെ നില്‍ക്കും. അടുത്തു ചെന്നാല്‍ തീ പാളിയാലോ.... കനലുകെട്ടാലോ.... സരോജിനിയുടെ വറവു തെറ്റിയാലോ. മണം വരാന്‍ തുടങ്ങിയാല്‍ സരോജിനിപോലുമറിയാതെ അതെടുത്തൊരോട്ടമാണ്.......... നാടുമുഴുവന്‍ പിന്നെ സരോജിനിയുടെ വറവുമാഹാത്മ്യം നിറഞ്ഞു നില്‍ക്കും.
വേലിക്കല്‍ നിന്ന് കുശുമ്പ് പറഞ്ഞ പെണ്ണുങ്ങള്‍ മൂക്കുവിടര്‍ത്തും.

"മ്മളെ സരോയിന്യല്ലെ പിട്ടിനു വറ്ക്ക്ന്നെ............... "

"ഓള് പിട്ട്ന് വറക്ക്ന്ന കാണാന്തന്നെ ഒരു ചേലാ..........."

"ചട്ട്കോം ഓളും ഒന്നിച്ചല്ലെ എളക്വാ.............."

"ബാധ കേറ്യേ മായിര്യല്ലെ ഓള് കെടന്ന് തുള്ള്വോളീ................." അങ്ങിനെ പോവും വിവരണങ്ങള്‍ ആണുങ്ങളാണെങ്കില്‍

" എണേ ഞാനൊന്ന് റേഷങ്കടേല് പോയി അരി വന്നിനോന്ന് നോക്കട്ടെ"

എന്നു പറഞ്ഞിറങ്ങും. പോണ വഴിയിലാണല്ലൊ നമ്മുടെ വാപ്പൂട്ടിന്‍റെ ഉപ്പാന്‍റെ കട. അല്ലാച്ചാലും ഠാ വട്ടത്തിലൊരു നാട്ടുമ്പൊറത്ത് വലിയ ദൂരെമൊന്നും നടക്കാനില്ലല്ലൊ. എന്തായാലും മണം മൂക്കില്‍ കേറ്യാപിന്നെ അകത്തേക്കിത്തിരി ചെന്നില്ലേല് കൊടല് കത്തണ മാതിരിയാണ്. പെണ്ണ്ങ്ങളണേല്‍ അതറിഞ്ഞാലും കണ്ണടച്ച് കൊടുക്കും . അല്ലാതെ അവരെക്കൊണ്ടാവില്ലല്ലൊ സരോജിനിയെപ്പോലെ ഇള‍കിമറിഞ്ഞ് പിട്ടിനു വറക്കാന്‍.

വാപ്പുട്ടീന്‍റെ ഉപ്പക്കിത് നല്ലോണം അറിയാം. അതുകൊണ്ട്തന്നെ കൂലിയായി അവള്‍ പറയുന്നതും കുറച്ചധികവും അയാള്‍ കൊടുക്കും . പക്ഷെ ഒരു കാര്യം ഒറപ്പാക്കിയിട്ടുണ്ട്.
" മാഷെ ബീടര് വിളിച്ചാലല്ലാണ്ടെ നീയ് വേറേടീം പിട്ട്ന് വറ്ത്ത് കൊടുക്കകര്ത്ട്ടാ സരോയിന്യേ "

മാഷും വാപ്പൂട്ടീടെ ഉപ്പയും തമ്മിലങ്ങിനെയാണ്. തിരുവോണത്തിന്‍റന്ന് മാഷിന്‍റെ ഉമ്മറത്തിരുന്ന് കഴിച്ചിരുന്ന ചായയുടെയും പഴനുറുക്കിന്‍റെയും സ്വാദ് കടയിലൊരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്നത് അയാള്‍ക്ക് അത്ഭുതമായിരുന്നു. പെരുന്നാളിന്ന് മാഷെ വീട്ടില്‍ വിളിച്ച് വയറുനിറച്ച് ബിരിയാണികൊടുക്കണമെന്നത് ഒരു മോഹമായിന്നും അയാളില്‍ അവശേഷിക്കുന്നു. മാഷാണേല് പൊറത്ത്ന്നൊന്നും കഴിക്കില്ല എന്ന വ്രതക്കാരനുമാണ്.

സരോജിനിയും പറഞ്ഞതിലപ്പുറം ചെയ്യില്ല. എന്തെങ്കിലും അത്യാപത്ത് വന്നാല്‍ ചെന്ന് കൈനീട്ടാന്‍ വാപ്പൂട്ടീടെ ഉമ്മയും മാഷിന്‍റെ ബീടരും തന്നെയെ ഉള്ളു സരോജിനിക്ക്.

"യ്യേടെപ്പോയിക്കെടക്ക്വാ സരോയിന്യേ.....ഒന്നു വേഗത്തിരി പിട്ട്ന് വറ്ക്കാന്ള്ള നേരത്ത്........." വപ്പുട്ടീയുടെ ഉപ്പയൊന്നു ചീറ്റി.

"ഞാന്മ്ളെ മാഷിന്‍റാടേയ്നു മാപ്ലാരെ.....ആടത്തിരി തെരക്ക്ണ്ടെയ്നു........."

സരോജിനി ചായക്കടയുടെ പിന്നാമ്പുറ്ത്തൂടെ അടുക്കളയിലേക്ക് കേറിപ്പോയി. ഇനിയവിടെ കനല്പ്പുറത്തുകിടന്ന് അരിപ്പൊടിയും കനലില്‍ ചുകന്നു തുടുത്ത് തെയ്യം പോലെ സരോജിനിയും നൃത്തം വെക്കും. സരോജിനിയുടെ താളം മുറുകുന്നതിനൊപ്പം വറവുമൂക്കുന്നതും നോക്കി കാറ്റ് കാത്തിരിക്കുന്നുണ്ടാവും...... രുചിയുടെ അടരുകള്‍ കട്ടെടുത്തോടാന്‍........ഒരു ദേശത്തിന്‍റെ രസതന്ത്രങ്ങള്‍ അപ്പാടെ മാറ്റിമറിക്കാന്‍.

ബുധനാഴ്‌ച, സെപ്റ്റംബർ 29, 2010

ഒരു ശിശിരകാല മോഹം...........



പങ്കുവെക്കാനിനിയൊന്നുമില്ലെന്ന്

പറന്നുപോയൊരു മനസ്സ്

തിരിഞ്ഞുനിന്ന് വിളിക്കാറുണ്ട്......

ഇനിയും വരാറായില്ലേയെന്ന്
മോഹങ്ങളിനിയുമടങ്ങിയില്ലേയെന്ന്.....

ശരിയാണല്ലോയെന്ന ഭയത്തെ

എരിയിച്ച് ഞാനവ തെളിയിക്കുന്നു

മഞ്ഞുമൂടിയ എന്റെ പ്രഭാതങ്ങളെ

പുതച്ചുറങ്ങുന്ന മഴക്കാലങ്ങളെ

വേനലില്‍തെളിയും മരീചികകളെ

നിറം ചാലിച്ചുമടുക്കാത്ത സന്ധ്യകളെ

ഇരുളില്‍ തെളിയും മിന്നാമിന്നികളെ

പിന്‍കഴുത്തിലമര്‍ന്ന നിന്റെ നിശ്വാസങ്ങളെ..............

ഇലപൊഴിച്ച് ശിശിരം വെറുതെ കൊതിപ്പിക്കുന്നു

ഇങ്ങിനെ ഇലപൊഴിഞ്ഞ് ഒന്നുമല്ലാതാവാന്‍

പിന്നെ അഗ്നിശുദ്ധിവരുത്തി

വീണ്ടും തളിര്‍ത്തു നിറയാന്‍

നമുക്കും കഴിഞ്ഞിരുന്നെങ്കില്‍..................

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

അനീത്തിക്കുട്ടി..............


അനീത്തിക്കുട്ടി എന്നും അങ്ങിനെയായിരുന്നു............ എപ്പോഴും എല്ലാരേക്കാളും മുന്നിലെത്തണം..........കൊച്ചുശരീരവും വെച്ച് ബാക്കിയുള്ളവരെ തോല്‍പ്പിച്ച് മുന്‍പിലെത്തി ചിരിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു.............
തെക്കിണിത്തറയില്‍ കോടിപുതച്ചു കിടന്നിരുന്ന വല്യച്ഛന്നരികില്‍ കയ്യില്‍ കത്തിച്ച ചന്ദനത്തിരിയുമായി " അച്ഛാ........ ഒന്നു വാസനിച്ചു നോക്കു" എന്ന് മൂക്കിനുനേരെ നീട്ടിയ മൂന്നു വയസ്സുകാരിയില്‍ നിന്ന് അവള്‍ ഒരുപാട് വളര്‍ന്നു വലുതായെന്ന്..............


ഇന്ന് ഞങ്ങളെയെല്ലാം തോല്‍പ്പിച്ച് അവള്‍ വീണ്ടും ഒന്നാമതായിരിക്കുന്നു..........


കണ്ണഞ്ചിക്കുന്ന നിറങ്ങളുമായി പാറിനടന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രശലഭം ചിറകുകള്‍ വെളുത്ത്നരച്ച് പറക്കാന്‍ മറന്ന് പൊടുന്നനെ മറഞ്ഞ സൂര്യന്റെ അഭാവത്തില്‍ ഇരുളുമായി പൊരുത്തപ്പെടാനാവാതെ തപ്പിത്തടയുന്നു...........



നാട്ടിലെത്തി ആദ്യം വിളിച്ചത് എഴുത്തുകാരിയെയായിരുന്നു............ തിരിച്ചുപോന്നത് അനീത്തിക്കുട്ടിയുടെ നിറകണ്ണുകളിലെ നനവിലൊരിത്തിരിയും കൊണ്ടാണ്............


പറയാതെ കയറിവരുന്ന ദുഃഖങ്ങളെ കൈനീട്ടിസ്വീകരിക്കാനും സന്തോഷങ്ങളെ ഒരു ബോണസ്സായി കരുതാനും മറ്റുള്ളവര്‍ക്കു കഴിയുന്നതും സന്തോഷം മാത്രം നല്‍കുവാനും അവനാണ് പഠിപ്പിച്ചത്. ഇന്നും ഉറക്കത്തില്‍ പോലും മനസ്സുവിഷമിക്കുമ്പോള്‍ ഞാനറിയാതെ അവന്റെ കൈതിരയും....... ഒന്നു മുറുക്കെ പിടിക്കാന്‍.

അനീത്തിക്കുട്ടി ഇപ്പോള്‍ ആരുടെ കയ്യാണാവോ മുറുകെ പിടിക്കുന്നത്................

വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

അടയാള വെളിച്ചങ്ങള്‍ക്കായി..............




മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍

ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍

അടയാള വെളിച്ചങ്ങള്‍ക്കായി

കാത്തു കിടക്കേണ്ടിവരുമ്പോള്‍

ഇരച്ചുപെയ്യുന്ന മഴയുടെ

തായമ്പകപ്പെരുക്കങ്ങളെണ്ണി

വഴിയരുകില്‍ പെട്ടുകിടക്കേണ്ടിവരുമ്പോള്‍

കനവില്‍ വന്നു പൂവിറുത്തവര്‍ക്കായി

പൂക്കാതെ നിന്നു തളരുമ്പോള്‍

സ്വപ്നങ്ങള്‍ക്കു ചിറകുമുളക്കുന്നു.

പറക്കുന്ന വേഗങ്ങളുള്ള

അടയാളവെളിച്ചങ്ങളില്ലാത്ത

മഴകനക്കാത്ത വെയില്‍ തിളക്കാത്ത

നമ്മള്‍ നിശ്ചയിക്കുന്ന ഒരു ജീവിതം.

തിരമാലകളില്ലെങ്കില്‍ കടലെന്തിനെന്ന്

പാറക്കെട്ടുകളില്‍ തലതല്ലാനല്ലെങ്കില്‍

പുഴയൊഴുകുന്നതെന്തിനെന്ന് മറന്ന്

വെറുതെ ഇങ്ങിനെയൊക്കെ ചിന്തിക്കും!

അപ്പോഴേക്കുമൊരുപക്ഷെ

കുറഞ്ഞവേഗങ്ങള്‍ ത്വരിതമായേക്കാം

അടയാളവെളിച്ചങ്ങള്‍ കെട്ടുപോയേക്കാം

തായമ്പകപ്പെരുക്കങ്ങള്‍ പെയ്തുതീര്‍ന്നിരിക്കാം.

ആര്‍ക്കോ വേണ്ടി ഒരു പൂന്തോട്ടം തന്നെ

നിന്നില്‍ പൂത്തിരിക്കാം.

ഇനിയുമിതിലേതെങ്കിലുമൊന്ന്

തിരിച്ചുവരും വരെ നാമൊഴുകിക്കൊണ്ടിരിക്കും.

തിരിച്ചുവരുമ്പോള്‍ വീണ്ടും കൊതിച്ചുപോകും

നമ്മള്‍ നിശ്ചയിക്കുന്ന പോലെയൊരു ജീവിതം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 09, 2010

അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........

"എന്തേ ദേവൂട്ട്യേ നീ നൊണയണത്.............."

കയ്യിലെ പുകയില അണപ്പല്ലിനും കവിളിനുമിടലേക്ക് തിരുകിക്കൊണ്ട് കുഞ്ഞ്വാളമ്മ ചോദിച്ചു.

ഇതേ ചോദ്യം ഞാനും ഇന്നലെ ചോദിച്ചതാണല്ലൊ എന്ന് ഓര്‍ത്തപ്പോഴേക്കും ദേവൂട്ടി പറഞ്ഞു........
"ഈ കുഞ്ചാത്തോലും ഇതന്നേ ചോദിച്ചത്......"അവളുടെ കണ്ണുകളില്‍ ഒരു തീയാളിയത് ഞാന്‍ ശ്രദ്ധിച്ചു.

ദേവൂട്ടിയങ്ങിനെയാണ്.........അവളുടെ കാര്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ഹരം കേറും. പിന്നെ ചെയ്യുന്ന ജോലിയൊക്കെ മറന്ന് ഭര്‍ത്താവിനെയും സ്വന്തം ആങ്ങളമാരെയും ഉള്ള ഭാഷാപരിജ്ഞാനം വെച്ച് ചീത്ത പറയാന്‍ തുടങ്ങും. പണിനടക്കാതിരുന്നാല്‍ ഏടത്തിയമ്മയുടെ പ്രഷറ് കേറുമെന്നതിനാല്‍ ഞങ്ങള്‍ കഴിയുന്നതും ആ വിഷയം ഒഴിവാക്കാറാണ് പതിവ്.

" ദേവൂട്ടിന്നെ കുഞ്ചാത്തോല്‍ന്നൊന്നും വിളിക്കണ്ടാട്ടൊ........."ആ വിളിയെന്തോ എനിക്കിഷ്ടമല്ല.

"അതുശര്യാ....."കുഞ്ഞ്വാളമ്മ ഏറ്റുപിടിച്ചു.........." അകത്തടച്ചിരിക്ക്ണോര്യെല്ലെ
ആത്തോല്ന്ന് പറയ്യാ........ഈ കുട്ടി ലോകം മുഴുവനെ കറങ്ങീരിക്കുണു....... അതിനെ ആത്തോല്ന്നൊന്നും വിളിക്കണ്ട.."

"ഞാന്‍പ്പംന്താ വിളിക്യാ.."

"എനിക്കൊരു പേരില്ലെ.......അല്ലെങ്കീ ഏടത്തീന്ന് വിളിച്ചോളൂ......"

"ഇതേപ്പോ നന്നായ്യേ....... വല്ല്യാത്തോല് കേക്കണ്ട...."

"അതുപോട്ടെ നീയെന്താ നൊണയണേന്നു പറഞ്ഞില്ല്യാലോ...." കുഞ്ഞ്വാളമ്മ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

"ഞാനിപ്പെന്തു നൊണയാനാ ഈ രാവിലെത്തന്നെ.......നിക്ക് റ്റെന്‍ഷനാ....."

"റ്റെന്‍ഷനോ...."

"അതേന്നേയ്.........ന്‍ക്ക് റ്റെന്‍ഷന്‍ വരുമ്പോ അറിയാണ്ടെ വന്നു പോവണതാ ആ ശബ്ദം...."

"അതെന്താപ്പൊ നെണക്കിത്ര റ്റെന്‍ഷന്‍........"

കുഞ്ഞ്വാളമ്മക്ക് കേട്ടേ അടങ്ങു. ഞാന്‍ ഏടത്തിയമ്മയെങ്ങാന്‍ വരുന്നുണ്ടോയെന്ന് നോക്കി. ദേവൂട്ടി സങ്കടക്കെട്ടഴിച്ചാല്‍
മലവെള്ളപ്പാച്ചിലുമാതിരിയാണ് ............ കുത്തൊഴുക്ക് കുറെനേരത്തേക്ക് തുടര്‍ന്നുകൊണ്ടേയിരിക്കും. ഭര്‍ത്താവിനെ വിട്ട് വീട്ടില്‍ വന്നിരിക്കുന്ന മകളും കള്ളുകുടിച്ച് ജീവിതം തുലച്ച നാരാണേട്ടനും വെള്ളപ്പാച്ചിലില്‍ ഉരുണ്ടും പെരണ്ടും ഒഴുകിക്കൊണ്ടേയിരിക്കും.

"എന്റെ മോളേയ് .. അവള് രാത്രീല് സൊപ്നം കാണ്വാണേയ്..........."

" അതെല്ലാരും കാണാറുള്ളതല്ലെ......... ഇന്നാള് രാത്രീല് ആ എടത്ത്വോറത്തമ്പലത്തിലെ ഉണ്ണിക്കണ്ണന്‍ സൊപ്നത്തില് വന്നിങ്ങനെ ചിരിക്യാ...."

"അതല്ല കുഞ്ഞ്യാളേമ്മേ ........ ഓള് കാണണത് ഗന്ധര്‍വനേം പാമ്പിനേം ഒക്ക്യാണേയ്....ക്ക് പേട്യാവ്ണ് ണ്ട്........"

"അയിന്പ്പെന്താ ചെയ്യാ ദേവൂട്ട്യേ..........."

"ആ പണിക്കരെക്കൊണ്ടൊന്നു നോക്കിച്ച്വേയ്...........ആ മാലാറമ്പിലെ........ മിടുക്കനാത്രേ...........ഗന്ധര്‍വന്റെ ബാധ അയ്യാള് ഒഴിപ്പിച്ചു.................ഇപ്പൊ കൊറച്ചീസായിട്ട് അയിനെ കാണാറില്ലാത്രെ..........പക്ഷേങ്കില് പാമ്പിനെ ഒഴിപ്പിക്കാനാ പാട്....."

"അതെന്തേ...?"

"അതിനാ പൂജ ചെയ്യണത്രേ............പണിക്കര് പറയ്യാ........... ആ സില്‍മാനടി ചെയ്ത പൂജേയ്..........."

"ന്ന്ട്ട് ദേവൂട്ടി എന്തു പറഞ്ഞു......"ഞാന്‍ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.

"ഞാനുണ്ടോ സമ്മതിക്ക്ണു.............ഇജ്ജമ്മത്ത് നടക്കില്ല്യാന്ന് പറഞ്ഞു..........."

" ഇന്യെന്താ ചിയ്യാന്റെ ദേവൂട്ട്യേ........" കുഞ്ഞാളമ്മേടെ വിഷമം ആത്മാര്‍ത്ഥമായിരുന്നു. അവരും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് പണ്ട്.

" അതാപ്പം കഷ്ടായത്.......... പാമ്പുമ്മേക്കാട്ടക്ക് നാന്നൂറുറുപ്പ്യ വഴിപാടായി കൊടുത്താമതീത്രേ............. അങ്ങട് പോണോരേ തപ്പി നടക്ക്വാ.......... അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........."

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

അന്തിമേഘമേ........


നിന്റെ ചൂടില്‍ ഞാന്‍ വെന്തുരുകുമ്പോഴും
നീ ചാരമാവുമോയെന്നതാണെന്‍ഭയം.
കാലാഗ്നി കണ്ടു തപിക്കുന്ന നെഞ്ചിലെ
കനലാളി സിന്ദൂരവര്‍ണ്ണമായ് നിന്മുഖം..........
ഏറെ കനത്തു ഘനം കൊണ്ട ഹൃത്തം
ഏറ്റം കടുത്ത വാക്കാലഗ്നി വര്‍ഷിച്ച്
സന്ധ്യക്ക് നീയന്തിമേഘമേ എന്മടിയില്‍
പെയ്തമ്മതന്‍മടിയില്‍ കുഞ്ഞുപോലക്ഷണം
എന്തുചെയ്യേണമെന്നറിയാതെ ഞാനും
പെയ്തുപോവുന്നു ഞാന്‍ തന്നെ നീയെന്നപോല്‍.

ചൊവ്വാഴ്ച, ജൂലൈ 27, 2010

ചില മണങ്ങള്‍ അങ്ങിനെയാണ്..........

ചില മണങ്ങള്‍ അങ്ങിനെയാണ്..........ഓര്‍മ്മച്ചിമിഴിലേക്ക് കണ്ണുകെട്ടികൂട്ടിക്കൊണ്ടുപോകും.........മുത്തുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ചിപ്പിയിലേക്ക് കയറ്റിവിട്ട് പുറത്തുനിന്നും പതുക്കെ അമര്‍ത്തിയടയ്ക്കും. നമ്മള്‍ പുറത്തുകടക്കണമെന്നതോര്‍ക്കാതെ മുത്തിനെ തടവിയും താലോലിച്ചും അങ്ങിനെയിരുന്നുപോവും. പിന്നെ ആരെങ്കിലും ചിപ്പിയില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ നോക്കിയാലും തിരിച്ചുപോവാന്‍ കൂട്ടാക്കാതെ അവിടെത്തന്നെയിരുന്നുപോകും. അഥവാ വിരല്‍ത്തുമ്പിലെ പിടി വിടുവിക്കാനാവാതെ ഇറങ്ങിപ്പോന്നാലും മനസ്സ് അവിടെ മറന്നുവെച്ചു പോരും.

വൈകുന്നേരത്തെ നടത്തങ്ങള്‍ക്കിടയിലാണ് ഇത്തരം അധിനിവേശങ്ങള്‍ പലപ്പോഴും നടക്കാറ്. പ്രത്യേകിച്ചും മഴക്കാലങ്ങളിലെ ഈറന്‍കാറ്റില്‍ പറന്നെത്തുന്ന മണങ്ങളില്‍ ഒരുപാട് ഓര്‍മ്മകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും.
പാമ്പിന്‍ങ്കാവിലെ പാരിജാതവും ഇലഞ്ഞിയും തിരഞ്ഞ് നടന്ന് വഴിതെറ്റി പേരറിയാത്തയേതോ പൂവിനുമുന്നിലെത്തി പകച്ചു നിന്നിട്ടുണ്ട്.

കിരണ്‍ ദേശായിയുടെ 'സ്മെല്‍' വായിച്ചകാലത്താണ് ത്രില്ലടിച്ചുനടന്നിരുന്നത്. അതിലെ കഥാപാത്രത്തിനെപ്പോലെ ചില മണങ്ങള്‍ വിരുന്നുവന്നാല്‍ ദിവസം മുഴുവന്‍ കൂടെ നടക്കുമായിരുന്നു. പിന്നെയെപ്പൊഴോ അതൊരു ശല്യമായപ്പോഴാണ് ഡോക്ടറുടെയടുത്ത് പോയത്. നിങ്ങളുടെ സൈനസ്സിന്റെ കുഴപ്പമാണെന്ന ഡോക്ടറുടെ പറച്ചിലോടെ കിരണ്‍ ദേശായിയുടെ ഭൂതം കയ്യൊഴിഞ്ഞു. ഡോക്ടര്‍ തന്ന ഒരു സ്പ്രേ ഉപയോഗിച്ചതോടെ എല്ലാ മണങ്ങളും രുചികളും ഒപ്പം പടിയിറങ്ങിയും പോയി. പിന്നെ പുട്ടിനു വറക്കുമ്പോള്‍ വറവുമണം വന്നോയെന്ന് സിറ്റിംങ് റൂമിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടായിരുന്നു.

ഇപ്പോള്‍ ഭാഗികമായി തിരിച്ചു കിട്ടിയ മണത്തിനെ വെച്ചാണ് ഞാനെന്റെ ഓര്‍മ്മകള്‍ക്ക് പിന്നാലെ പായുന്നത്.

കള്ളക്കുറുക്കന്റെ കല്യാണമെന്ന് ഞങ്ങള്‍ വിളിക്കുന്ന പൊന്‍വെയിലില്‍ കുളിച്ചുനില്‍ക്കുന്ന മഴനനയാനുള്ള മോഹവുമായാണ് ഇന്നലെ വൈകുന്നേരം നടക്കാനിറങ്ങിയത്. അരാവലിയുടെ താഴ്വാരമായതിനാല്‍ ചെറുതായിട്ടെങ്കിലും നാട്ടിലെ ഭൂപ്രകൃതിയുമായൊരു സാമ്യമുണ്ടിവിടെ. നല്ല വെയിലുള്ളയിടമായതിനാല്‍ ഓരോ മഴച്ചാറലിലും മണ്ണിന്റെ ദാഹമറിയും.
വഴിയരുകിലെ ഇസ്ത്രിക്കാരെ കടന്നുപോയപ്പോഴാണ് ഒരു മണം പൊടുന്നനെ വന്ന് പരിചയം പുതുക്കിയത്....... നാട്ടില്‍ അടുപ്പിലെ വെണ്ണീറില്‍ വെള്ളം തളിച്ച മണം ..........വളപ്പില്‍ കൂട്ടിയിട്ടു കത്തിച്ച ചപ്പിലയില്‍ മഴപെയ്തുനനഞ്ഞമണം........അതിലിട്ടു ചുട്ടെടുത്ത ചെറുകിഴങ്ങിനുമേല്‍ വേഗം തണുക്കാന്‍ വെള്ളം തളിച്ചമണം. കുട്ടിക്കാലത്തെ ഗൃഹാതുരമായ വൈകുന്നേരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ സ്വപ്നാടനത്തിലെന്നപോലെയായി നടത്തം. സന്ധ്യനേരം...... കുശലം പറഞ്ഞുപോയമഴ............മുറ്റത്ത് ചാരുകസേരയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് വായിക്കുന്ന അച്ഛന്‍ .......... കത്തിയെരിയുന്ന ചപ്പിലക്കൂട്ടത്തില്‍ കിടന്ന് വേവുന്ന ചെറുകിഴങ്ങ് .... തീക്കു ചുറ്റും വികൃതികാട്ടി നടക്കുന്ന ഞങ്ങളെ കുറിച്ച് അച്ഛനോട് പരിഭവം പറയുന്ന അമ്മ.......... വഴക്ക് ഒരു നോട്ടത്തിലൊതുക്കുന്ന അച്ഛന്‍. നാട്ടിലെത്തി മണവും മഴയുമെല്ലാം തിരിച്ചുപിടിച്ചാലും കുട്ടിക്കാലവും ആ വീടും മുറ്റവും അച്ഛനും ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഷ്ടമായിക്കഴിഞ്ഞല്ലൊ............

വ്യാഴാഴ്‌ച, ജൂലൈ 15, 2010

'വയലിനക്കരെ' ഇപ്പോഴില്ലാത്ത


'വയലിനക്കരെ'
ഇപ്പോഴില്ലാത്ത വിട്ടിലെ
സ്വപ്നശേഖരങ്ങളാണ്
ഇപ്പോഴുണ്ടായിട്ടും ഞങ്ങളുടെതല്ലാത്ത,
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
വീടിനെ ഓര്‍മ്മപ്പെടുത്തിയത്...............

ഓരോമുറിയും വക്കുമുറിയാതെ
സൂക്ഷിച്ചുവെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ
ഏറ്റുവാങ്ങുവാന്‍ നമ്മള്‍ വരുന്നതും
കാത്തു കാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീടും.................

സൃഷ്ടിയുടെ നോവും തുടിപ്പും
ഏറ്റുവാങ്ങി താരാട്ടായ വടക്കറയും
അച്ഛന്റെ കവിതകളില്‍ നിന്നും
ഇനിയും മയക്കമുണരാതെ തെക്കറയും
മാറി മാറി നിറങ്ങള്‍ ചാലിച്ച്
ഞങ്ങളെ കാത്തിരുന്ന അകത്തളവും
നാടു നിറഞ്ഞൊഴുകിയ അടുക്കളയും
പ്രാവുകള്‍ കുറുകുന്ന ഉമ്മറക്കോലായിലെ
മഴപ്പാറലില്‍ നനഞ്ഞ ചാരുപടിയും
മുകളിലെ മുറികളില്‍ നിറഞ്ഞ
അവന്റെ പ്രണയത്തിന്‍റെ ഉഷ്ണവും
കാത്തുകാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീട്ടിലും...............

എത്രയെടുത്തു വിളമ്പിയാലും
ഒരുപിടി ബാക്കിവെച്ചിരുന്ന
അമ്മയുടെ ചോറ്റുചെമ്പുപോലെ
ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
നമ്മള്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
തമ്മില്‍ അടക്കം പറയുന്നുണ്ടാവും

നമ്മുടേതല്ലാതായ ഓരോവീടും.....................

ചൊവ്വാഴ്ച, ജൂലൈ 06, 2010

പ്രണയം...................


പൊള്ളുന്ന വേനലില്‍
നിന്റെ പ്രണയം
ഒരു മഴമേഘമായി
പിറവിയെടുക്കുന്നത്ത്
ഞാന്‍ സ്വപ്നം കാണാറുണ്ട്..........

പതുക്കെ നിറഞ്ഞ്
അകലങ്ങളിലിനിയും
പിടിച്ചുനില്‍ക്കാനാവാതെ
ഒരു മഴനൂലിലിറങ്ങി വന്ന്
എന്റെ നിറുകയില്‍
മുത്തം വെക്കുന്നതും
കണ്ണിലെ നനവ്
ഒപ്പിയെടുക്കുന്നതും
ചുണ്ടിലൊരു നനുത്ത
സ്പര്‍ശമാകുന്നതും
നെഞ്ചിലേക്കാഴ്ന്നിറങ്ങി
ഒരു തണുപ്പായ് മാറുന്നതും ..........

ഇന്ന് കറുത്തിരുണ്ട
മേഘങ്ങള്‍ക്കിടയില്‍
ഞാന്‍ തിരയുന്നു
ഇതിലെവിടെയാണ്
നീ പെയ്യാന്‍ മറന്ന
ഞാന്‍ നനയാന്‍ മടിച്ച
നിന്റെ പ്രണയം...................

ഞായറാഴ്‌ച, ജൂലൈ 04, 2010

ഹര്‍ത്താലാ......



കണ്ണു തുറന്നപ്പോള്‍
അമ്മ പറഞ്ഞു
ഇത്തിരൂടെ ചാച്ചിക്കൊ
ഇന്നു ഹര്‍ത്താലാ......
ഉമ്മറത്ത് പത്രം മാറ്റി
കണ്ണടയിലൂടെ നോക്കി
അച്ഛന്‍ പറഞ്ഞു
അപ്പൂനിന്ന്സ്ക്കൂളീ പോണ്ടാ...
ഇന്നു ഹര്‍ത്താലാ ......
മുറ്റത്തു പൂവും
പൂവിലെ പൂമ്പാറ്റയും
ഒന്നിച്ചു പറഞ്ഞു
ഇന്നു ഹര്‍ത്താലാ അപ്പൂ
നമുക്ക് കളിക്കാലോ .........
ഗേറ്റിനു പുറത്ത്
ജാഥയും വിളിച്ചുകൂവി
ഇന്നു ഹര്‍ത്താലാ......
ഗേറ്റിലേക്കോടിയ അപ്പൂനോട്
ചിതറിത്തെറിച്ച
വഴിവിളക്കും പറഞ്ഞു
സൂക്ഷിക്കണേ അപ്പൂ
ഇന്നു ഹര്‍ത്താലാ.........
വഴിതെറ്റിവന്ന
കല്ലും പറഞ്ഞു
മാറപ്പൂ ഇന്നു ഹര്‍ത്താലാ ....
ഹര്‍ത്താലും പറഞ്ഞു
അപ്പൂ കളിയിന്നെന്റൊപ്പം
നീയാണിന്നെന്റെ രക്തസാക്ഷി .