ചൊവ്വാഴ്ച, ജൂലൈ 01, 2014

ഒന്നിനുമല്ലാത്ത ചില ഫുട്ബാള്‍ ഓര്‍മ്മകള്‍...



രണ്ടിലോ മൂന്നിലോ  പഠിക്കുമ്പോഴാണ് വെക്കേഷന്‍ കഴിഞ്ഞു അമ്മവീട്ടില്‍ നിന്നും തിരിച്ച് നാട്ടില്‍ വന്നിറങ്ങിയതേയുളളു. കാറില്‍ നിന്നും ഇറങ്ങുമ്പോഴേക്കും പരിചയക്കാരാരൊക്കെയോ  അച്ഛന് ചുറ്റും കൂടി.  കാര്യമായേന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ ഞാനും ചേച്ചിയും വീട്ടിലേക്ക് കയറാതെ അച്ഛനെ ചുറ്റിപ്പറ്റി നിന്നു. മഴപെയ്ത് മണ്ണാകെ നനഞ്ഞു കിടക്കുന്നു. ഞങ്ങള്‍ തിരിച്ചെത്തിയതറിയാതെ  പെയ്തു മതിയായില്ലെന്ന് മേഘങ്ങളെ സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു ആകാശം...  ഭൂമിയാണെങ്കില്‍ അര്‍ദ്ധമയക്കത്തിലും.  വീടിന് മുന്നില്‍ ഏറ്റക്കുത്തനെ നിന്നിരുന്ന വാല്ലോറമല പകുതിയും പുകമഞ്ഞു പുതച്ചുറക്കമായിരുന്നു..

ചുറ്റിലും നില്‍ക്കുന്നവരുടെ മുഖഭാവത്തില്‍ നിന്നും നടക്കാന്‍ പാടില്ലാത്തതെന്തോ ആണ് നടന്നതെന്ന്‍ മനസ്സിലാക്കാമായിരുന്നു. ഒടുക്കം ആരുടെയോ വായില്‍ നിന്നും അത് പുറത്തു വന്നു.
" മ്മടെ താന്ന്യേണ്ടീലെ ഉണ്ണ്യാര് മരിച്ചു മാഷെ..."
അന്ന് വല്ലപ്പോഴും മാത്രം കേട്ടിരുന്ന മരണം എന്ന വാക്കിന് വല്ലാത്തൊരു ഭീകരതയായിരുന്നു. മരണപ്പെട്ടയാളുടെ ശരീരത്തിലേക്ക് അതിക്രമിച്ച് പടര്‍ന്നുകയറിത്തുടങ്ങുന്ന തണുപ്പിനൊപ്പം നാടിനെ മുഴുവന്‍ ഒരുതരം മൌനം വന്നു പുതയുമായിരുന്നു. പിന്നെ കുറെക്കാലത്തേക്ക് മരണം തിരിച്ചുപോകാതെ ആരെയോ തിരഞ്ഞു ചുറ്റുവട്ടത്തെവിടെയോ ഉണ്ടെന്നും  ചെറിയ ശബ്ദം പോലും ഞങ്ങളെ ഒറ്റിക്കൊടുക്കുമെന്നും ഭയക്കും പോലെ അത്യാവശ്യകാര്യം പോലും ഞങ്ങള്‍ വെറുംമൊരു നോട്ടത്തിലോ ആംഗ്യഭാഷയിലോ ഒപ്പിച്ചെടുത്തു.

'താന്നികണ്ടി ഉണ്ണിനായര്‍'  വീടിന് മുന്നിലെ ഹൈസ്കൂളില്‍ പഠിച്ചു പുറത്തു ജോലി തേടിപ്പോയ വിരലിലെണ്ണാവുന്ന ചിലരിലൊരാള്‍ ആയിരുന്നു. എയര്‍ഫോഴ്സില്‍ ജോലിയായി വടക്കേയിന്ത്യയിലെ ഏതോ നഗരത്തില്‍ നിന്നും ഇടക്ക് ലീവില്‍ വരുമ്പോള്‍ മാത്രമായിരുന്നു ഞങ്ങളദ്ദേഹത്തെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ എനിക്കു വലിയ പരിചയം ഇല്ലാതിരുന്നിട്ടും നാടിനെ നടുക്കിയ ആ മരണത്തിന് , അതും രാജ്യത്തിന് വേണ്ടിയുള്ള ആത്മസമര്‍പ്പണം കൂടിയായപ്പോള്‍ ഒരു വീരമൃത്യുവിന്റെ പരിവേഷം വന്നു.

 മരണാനന്തരചടങ്ങുകള്‍ക്കും  അനുശോചന യോഗങ്ങള്‍ക്കുമപ്പുറം നാട്  പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക്  തിരിച്ചെത്തി. സ്കൂള്‍ തുറന്നപ്പോള്‍ ഞങ്ങള്‍ കുട്ടികളും അതെല്ലാം മറന്നു. അങ്ങിനെ ഓണപ്പരീക്ഷയും 'കൃസ്മസ്' പരീക്ഷയുമൊക്കെ കഴിഞ്ഞ് തിരക്കുപിടിച്ച സ്കൂള്‍ വര്‍ഷം കൊല്ലപ്പരീക്ഷയിലെത്തിനിന്നു. അവസാനപരീക്ഷ കഴിഞ്ഞ ദിവസമാണ് വീടിനും വാല്ലോറമലക്കുമിടയില്‍ പരന്നുകിടന്നിരുന്ന ഹൈസ്കൂള്‍ മൈതാനത്തിന്റെ രണ്ടറ്റങ്ങളിലായി ഓരോ ബാനര്‍ ശ്രദ്ധയില്‍ പെട്ടത്. താന്നികണ്ടി ഉണ്ണിനായര്‍ സ്മാരക ഫുട്ട്ബാള്‍ ടൂര്‍ണമെന്‍റ് എന്ന്‍ അതില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിരുന്നു.

  മലമടിയില്‍ വലിയ അനക്കങ്ങളൊന്നും ഇല്ലാതെ  ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേത്. അമ്പലമോ പള്ളികളോ ഇടങ്കോലിടാത്ത നാടായതിനാല്‍ ആകെയൊരു ഉത്സവച്ഛായ വരുന്നത് കൊല്ലത്തിലൊരിക്കല്‍ സ്കൂള്‍വാര്‍ഷികത്തിന്റെ അന്ന് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ  ഇതൊരു വലിയ വാര്‍ത്തയായിരുന്നു നാട്ടില്‍. ഞാന്‍ പഠിച്ചിരുന്ന യുപിസ്കൂളിലെ എന്‍റെ ക്ലാസ്മാഷായിരുന്ന ഗോപന്‍ മാഷും കൂട്ടുകാരുമടങ്ങിയ നാട്ടിലെ ചെറുപ്പക്കാരുടെ ഒരേയൊരു യൂത്ത്ക്ലബ്ബായിരുന്നു ഈ സംഭവത്തിന് പിന്നില്‍. മൈതാനത്തില്‍ വൈകീട്ട് എന്നും പന്തുതട്ടിക്കളിയുണ്ടെങ്കിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന  ഒരു മത്സരം നടത്താന്‍ മാത്രം എന്തെങ്കിലും അവിടെ നടന്നിരുന്നു എന്ന്‍ നാട്ടുകാര്‍ അറിയുന്നതു അപ്പോള്‍ മാത്രമാണ്...

മാച്ച് തുടങ്ങുന്നതിന്നുള്ള ഒരുക്കങ്ങള്‍ തുടങ്ങി.  സുമുഖന്‍ സത്സ്വഭാവി , മിതഭാഷി എന്നിങ്ങിനെ നാട്ടുകാര്‍ അറിഞ്ഞിരുന്നതില്‍ നിന്നും ഒരുപടി മുന്നിലെത്തി നല്ല ഒരു ഓര്‍ഗനൈസര്‍ കൂടിയായി ഗോപന്‍മാഷ് എല്ലാത്തിനും മുന്നില്‍ ഓടിനടന്നു.  ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിലെ കുട്ടന്‍മാര്‍ ഗ്രൌണ്ടിലെ കല്ലുപെറുക്കലും ചോക്കുപൊടി ചുമക്കലുമൊക്കെയായി മാഷെ ചുറ്റിപ്പറ്റിനിന്ന്‍ പഠിച്ചെടുത്ത പുതിയ വാക്കുകള്‍ എടുത്തിട്ട് ഞങ്ങള്‍ കുട്ടത്തികളുടെ മുന്നില്‍ വലിയ ആളുകളായി. അങ്ങിനെ ഞങ്ങള്‍ക്കിടയിലേക്ക് ഡിയും പെനാല്‍റ്റിയും പെനാല്‍റ്റിബോക്സും ഹാന്‍റും  ഫൌളുമൊക്കെ  കടന്നു വന്നു.  ഫുട്ട്ബാളിനെപ്പറ്റിയുള്ള ഞങ്ങളുടെ സങ്കല്‍പ്പങ്ങളെ ആ അറിവുകള്‍ മാറ്റിമറിച്ചു. കാലുകൊണ്ടും കൈകൊണ്ടും എറിഞ്ഞും ഉരുട്ടിയും തട്ടിയും മുട്ടിയുമൊക്കെ കളിക്കാമായിരുന്ന ഫുട്ബാളോ വോളീബാളോ ഹാന്‍റ്ബാളോ എന്നു പറയാന്‍ പറ്റാത്ത ഒരു പന്തുകളി മാത്രമായിരുന്നു ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിന്റെ  ഫുട്ട്ബാള്‍.

നാട്ടിലാകേ ഒരു ഉത്സവച്ഛായയായിരുന്നു. കളിതുടങ്ങുന്നതിന്‍റെ തലേദിവസം തന്നെ അവിടെയുമിവിടെയുമായി കൊച്ചുകൊച്ചു കടകള്‍ പൊങ്ങിവരാന്‍ തുടങ്ങി. മാല,വള,മിഠായി,സര്‍ബ്ബത്ത്,ചായ എന്നിങ്ങിനെ പലതരം സ്റ്റാളുകള്‍. ഉണ്ടായിരുന്ന ഒന്നുരണ്ട് ചായക്കടകള്‍ മാനേജരെ സോപ്പിട്ട് സ്കൂളിലെ ബഞ്ചും ഡെസ്ക്കും സംഘടിപ്പിച്ചു സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വെറുതെ തിന്നും കളിച്ചും നഷ്ടപ്പെട്ടുപോകാമായിരുന്ന ഒരവധിക്കാലം സംഭവബഹുലമായതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. മാഞ്ചോട്ടിലെ എല്ലാ ആക്റ്റിവിറ്റികളും നിര്‍ത്തിവെച്ച് കുട്ടിപ്പട്ടാളം വീട്ടിലെ ഗേറ്റിന്റെ മതിലിന്മേല്‍ സ്ഥാനമുറപ്പിച്ചു. മൊത്തമായി മൈതാനം നിരീക്ഷിക്കാന്‍ ഇതിലും നല്ലൊരു സ്ഥാനം വേറെയില്ലായിരുന്നു.  

    അടുത്തും ദൂരെയുമായി കിട്ടാവുന്ന ടീമുകളെയൊക്കെ സംഘടിപ്പിച്ചു ഒരാഴ്ച നീണ്ടുനിന്ന ഒന്നൊന്നര മത്സരമായിരുന്നു അത്. ഒരു ഫുട്ബാള്‍ മത്സരമെന്ന് പറയുമ്പോള്‍ അതുമായിബന്ധപ്പെട്ട എന്തും ഞങ്ങള്ക്ക് പുതുമയായിരുന്നു. അതുകൊണ്ടുതന്നെ ഗ്രൌണ്ടിനുചുറ്റും കാണികളുടെ വന്‍ തിരക്കുതന്നെയായിരുന്നു. ആദ്യമായിക്കാണുന്ന ജേഴ്സിയുടെയും ഷൂസിന്‍റെയുമൊക്കെ പളപളപ്പില്‍ വിശിഷ്ടാതിഥികളും ഉത്ഘാടനവും അനുസ്മരണവുമൊന്നും ഞങ്ങളെ ബാധിക്കാതെ കടന്നുപോയി. ഗോപന്‍ മാഷുടെ ടീമും മറ്റേതോ ഒരു ടീമും തമ്മിലായിരുന്നു ആദ്യത്തെ മാച്ച്. കളിതുടങ്ങിയതും ഗോപന്‍മാഷ് നാട്ടുകാരുടെ മനസില്‍ വല്ലാതെ വളരാന്‍ തുടങ്ങി. ‘കുട്ടന്‍മാര്‍’ മാഷുടെ കൂടെ നടന്നു കിട്ടിയ അനുഭവങ്ങളില്‍ നിന്നും കഥകള്‍ മെനഞ്ഞു. കുഞ്ഞ് കുട്ടത്തികളുടെ മനസ്സില്‍ മുളച്ച ആരാധന മുഖത്ത് തഴച്ചു പന്തലിച്ചു. അങ്ങിനെ ലോകം ഗോപന്‍മാഷിന് ചുറ്റും കിടന്നു തിരിയാന്‍ തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു.

  രണ്ടു കളികള്‍ മാഷിന്റെ ബലത്തില്‍ ജയിച്ച് ടീം സെമിയിലേക്ക് കടന്നു. സെമിയുടെയന്ന് എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഇങ്ങിനെ കളിച്ചാല്‍ കപ്പ് ഉറപ്പാണെന്ന് കാണുമ്പോഴെല്ലാം എല്ലാരും തമ്മില്‍ തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. ആ ഒരു വിശ്വാസത്തിലാണ് എല്ലാരും കളികാണാന്‍ വന്നത്. നല്ല തിരക്കായിരുന്നു. ടോസ് കഴിഞ്ഞ്കളിത്തുടങ്ങി. കുട്ടന്‍മാര്‍ ഡിഫന്‍സ് അഡ്വാന്‍സ് സ്ട്രൈക്കര്‍ തുടങ്ങിയ പുതിയവാക്കുകള്‍`കൊണ്ട് ഞങ്ങള്‍ക്കിടയില്‍ വലിയ ആളുകളായി. എതിര്‍ടീമിന്റെ ഡിഫന്‍സ് ഗംഭീരമാണെന്നും മാഷ് സ്ട്രൈക്കറാണെന്നുമൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.  പെട്ടന്നാണ് ആകെ ബഹളമായത്. ഞങ്ങള്‍ക്കെന്തെങ്കിലും മനസ്സിലാവും മുന്പ് കുട്ടന്‍മാര്‍ ഓരോരുത്തരായി ചാടിയിറങ്ങി അപ്രത്യക്ഷരായി. കളിച്ചുകൊണ്ടിരുന്ന ഗോപന്‍ മാഷിനെ മൂന്നാലുപേര്‍ പൊക്കിയെടുത്ത് ജീപ്പില്‍കയറ്റി പോകുന്നത് കണ്ടപ്പോള്‍ മാഷിനെന്തോ പറ്റിയെന്ന് മാത്രം മനസിലായി. നാട്ടുകാരായ കാണികളില്‍ പലരും ജീപ്പിന് പിറകെ ഓടിപ്പോയി.

 ഗോപന്‍ മാഷിന്റെ കാലില്‍ എതിര്‍ ടീമിലുള്ള ഒരു കളിക്കാരന്‍ ചവിട്ടിയെന്നും ഇനിയൊരിക്കല്‍ കളിയ്ക്കാന്‍ പറ്റാത്തവിധം മാഷിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ടാവുമെന്നും ഫുട്ട്ബാള്‍മാച്ചില്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണെന്നും ചവിട്ടിയ ആള്‍ക്ക് റെഡ്കാര്‍ഡ് കിട്ടിയെന്നും കുട്ടന്‍മാരുടെ വാചകമടിയില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി. വീണ്ടും കളി തുടര്‍ന്നെങ്കിലും കളി കാണാന്‍ മൂഡില്ലാത്തതിനാല്‍ ഞങ്ങള്‍ മാഞ്ചുവട്ടില്‍ അഭയം പ്രാപിച്ചു. മാഷിന് ഇനി കളിക്കാന്‍ പറ്റ്വോ, വേദനിക്കുന്നുണ്ടാവുമോ, തുടങ്ങി ഓരോ കണ്ണുകളും ചോദ്യങ്ങളാല്‍ നിറഞ്ഞു തുളുമ്പി. മാഷിനെ ചവിട്ടിയവനെ ഞങ്ങള്‍ മനസ്സ് നൊന്ത് പ്രാകിക്കൊണ്ടിരുന്നു. സന്ധ്യക്ക് നാമം ചൊല്ലുംപോള് മാഷിനൊന്നും വരുത്തരുതെയെന്ന് എല്ലാരും പ്രാര്‍ത്ഥിക്കണമെന്ന തീരുമാനത്തില്‍ കുട്ടിപ്പട്ടാളം പിരിഞ്ഞു.

 ഗോപന്‍മാഷ് ഇല്ലാഞ്ഞിട്ടും മാഷിന്റെ ടീം ഫൈനലില്‍ എത്തി. ക്യാപ്റ്റനായിരുന്ന മാഷിന് ടീം കൊടുത്ത വാക്കായിരുന്നു അതെന്ന്‍ എല്ലാവരും പറഞ്ഞു. ഫൈനല്‍ മാച്ച് കാണാന്‍ പ്ലാസ്റ്ററിട്ട കാലും വലിച്ച് മാഷും വന്നിരുന്നു. കളിയേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ശ്രദ്ധിച്ചത് മാഷിന്റെ ചലനങ്ങളായിരുന്നു. ‘പാവം മാഷ്’ എന്ന്‍ ഇടക്കിടക്കാരെങ്കിലും ചൂടുള്ള നെടുവീര്‍പ്പ് പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.. അവസാനം ടീം വാക്കുപാലിച്ചു. കപ്പ് വാങ്ങിക്കാനായി എല്ലാരുംകൂടി ഗോപന്‍മാഷിനെയും പൊക്കിയെടുത്ത് സ്റ്റേജില്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്കു ശരിക്കും സന്തോഷം കൊണ്ട് കരച്ചില്‍ വന്നു.

  അഞ്ചാറ് വര്ഷം തുടര്‍ച്ചയായി മാച്ച് നടന്നു. മാഷ് കളിക്കുകയും ചെയ്തു. പിന്നെപ്പോഴോ എന്തോ കാരണത്താല്‍ ടൂര്‍ണമെന്‍റ് മുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഞങ്ങള്‍ കുട്ടത്തികള്‍ ഗേറ്റില്‍ നിന്നും വീടിന്‍റെ ടെറസ്സിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. പിന്നീട് കോളേജില്‍ സുഹൃത്തുക്കളായ യൂണിവേഴ്സിറ്റിടീമിലെ കളിക്കാര്ക്കൊപ്പമിരിക്കുമ്പോഴും നാട്ടിലെ ഫുട്ബാള്‍ മത്സരവും മാഷും സംസാരവിഷയമായിരുന്നു. 82ല്‍ നടന്ന FIFA ആണ് ആദ്യമായി ടെലിവിഷനില്‍ കാണുന്നത്. അങ്ങിനെ ഗോപന്‍മാശില്‍ നിന്നും പൌളോറോസി, സോക്രടിസ്, പ്ലാറ്റിനി, മരഡോണ റൊണാള്‍ഡോ എന്നിങ്ങിനെ ഇപ്പോള്‍ മെസ്സിയിലും നെയ്മറിലുമൊക്കെ എത്തിനില്‍ക്കുന്ന ഫുട്ബാള്‍ ഭ്രാന്തിന്  മാഷിനോടും അന്നത്തെ ഉണ്ണിനായര്‍ സ്മാരകടൂര്‍ണമെന്‍റിനോടും തന്നെ കടപ്പാട്.

 കുറച്ചുവര്‍ഷം മുന്‍പ് അച്ഛന്റെ ഓര്‍മ്മപുതുക്കല്‍ ദിവസം നാട്ടിലെ സ്കൂളില്‍ വെച്ചു ‘എന്നെ ഓര്‍മ്മയുണ്ടോ’ എന്ന ചോദ്യവുമായി ഗോപന്‍മാഷ് മുന്നിലെത്തിയപ്പോള്‍ വീണ്ടും സ്വയം അറിയാതെ അന്നത്തെ കുട്ടത്തികളിലൊരാളായി മാറുന്നത് അറിഞ്ഞു. കണ്ണുകളില്‍ പതഞ്ഞുനിറയുന്ന  ആരാധന ഒളിപ്പിച്ചു സ്വാഭാവികത കൊണ്ടുവരാന്‍ ഒരുപാട് പണിപ്പെട്ടുപോയി.

വ്യാഴാഴ്‌ച, ജൂൺ 26, 2014

ഓര്‍ത്തോര്‍ത്ത് ഒറ്റപ്പെട്ടുപോകുന്ന ചിലത്




ബോധാബോധങ്ങള്‍ക്കിടയിലൊരു


ഒരു കുഞ്ഞ് കലുങ്കില്‍

ഒരുപുറത്തിരുന്ന് ഭൂതവും വര്‍ത്തമാനവും 

കൂകിവിളിക്കുന്നുണ്ടാവണം ...

മറുപുറത്ത് ഭാവിയപ്പോള്‍

ഒരു ഗൂഢസ്മിതവുമായി ഇരിക്കുന്നുണ്ടാവും .

കലുങ്ക് കടന്നുപോകുമ്പോള്‍ 

ഓര്‍മ്മകളില്‍ തങ്ങിയതിന്‍റെ 

പൊട്ടും പൊടിയുമാവണം

ജീവിതമെന്ന് ഉരുണ്ട് പിരണ്ട് നടന്നുപോകുന്നത്..

തിരികെയെടുക്കാന്‍ കഴിയാത്തവ

കടലില്‍ കലക്കിയ കായം പോലെ

രസനയുടെ ഏതോ ഒരു തരിമ്പില്‍

ഇടയ്ക്കെപ്പോഴോ അടയാളപ്പെടുത്തി മറയും...

കിട്ടിപ്പോയി എന്നു തിരിച്ചറിയും മുന്‍പ്

പാഞ്ഞെത്തിയ ഒരു തിരയില്‍

നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാവുന്ന ചിലത്.....

തിങ്കളാഴ്‌ച, ജൂൺ 23, 2014

കലപില........


അടുക്കളച്ചുമരിലെ ഇരുട്ടിലാണൊരു
കയില്‍ തട്ടാതെ മുട്ടാതെ
താളംപോലും പിടിക്കാതെ .
തൂങ്ങിക്കിടന്നത് .... എന്നിട്ടും
അതിനോടാണിന്ന് രാവിലെത്തന്നെ
അടുപ്പുംന്തിണ്ണയിലെ
ക്ലാവ് പിടിച്ച പാത്രങ്ങള്‍
കലപില ചൊറിഞ്ഞ് മൊഴിഞ്ഞത്........
എത്രനാളിങ്ങിനെ തലതിരിഞ്ഞ്തനിയെ?

ഈ തിളച്ചുമറിയുന്ന
ചോറ്റുചെമ്പിലിറങ്ങിയൊന്ന്
നൃത്തം വെച്ചാലെന്താ ?
ഇത്തിരി വഴുക്കും അത്
കഴുകിക്കളയാവുന്നതേയുള്ളൂ.
തിരിച്ചെടുക്കാവുന്നതേയുള്ളൂ
ആ തുടിപ്പും തിളക്കവും.

അല്ലെങ്കില്‍ പിന്നെയാ
സാമ്പാറുകലത്തിലിറങ്ങി
എരിയണം പുകയണം
ചത്താലും പോകാതെ
കൂടെയുണ്ടാവുമെപ്പോഴും
പുളിച്ചൊരു മസാലമണം.

പിന്നുള്ളതൊരു
മൂത്ത കുമ്പളങ്ങ
കുനുകുനെയരിഞ്ഞ് 
പരിപ്പിടാതെ
മുളകില്ലാതെ
പുളികൂടാതെ
മഞ്ഞളുകാണാതെ
അവിച്ചെടുത്തൊരു
നിര്‍ഗുണസമ്പന്നന്‍........

ഇതെല്ലാംകൂടിയെങ്കില്‍
അതും കൊള്ളാം ..
നാലാളെ വിളിക്കണം
ഒരു ചരട് കെട്ടണം
ചരടിന്റെയറ്റമെന്‍റെ
കയ്യിലെന്നൊരുറപ്പും.........


ബുധനാഴ്‌ച, ജൂൺ 18, 2014

നമ്മളെന്താണിങ്ങിനെ.....




1
എത്ര ചുകന്നിരിക്കണം നമ്മള്‍

നമ്മളെന്നിത്രനമ്മളായി-

ന്നൊന്നിച്ചു വിരിയുവാന്‍

2
ആ മണം

ആ രുചി

ആ നിറമെന്ന്‍

നിനക്കിഷ്ടമില്ലാത്തതെല്ലാം

ഇറുത്തിറുത്തെറിഞ്ഞിപ്പോഴിത

ഞാനോ നീയോ?.

3
നിന്‍റെ വേനല്‍ച്ചൂ ടിലേക്ക്

പൂത്തുലയുമ്പോള്‍

വിരിയുന്നതെന്തേ

എന്നിലെന്നും

ചുകന്ന ചെമ്പരത്തികള്‍ മാത്രം..

4
നിന്നിലേക്കാഴ്ന്നാഴ്ന്ന് പോകുന്ന

എന്‍റെ വേരുകളെ

എനിക്കു ഭയമുണ്ട്...

നീയെന്നെ കുടഞ്ഞെറിയുമ്പോള്‍

നിനക്കു വേദനിക്കുമോയെന്ന്...

5
ഓന്തിനെപ്പോലെ നിറമാറുന്ന ഭൂമിയൊന്ന്

ഉടച്ചുവാര്‍ത്തെടുത്ത്

അതിനുമേലൊരാകാശമാകാനാണ്

ഞാന്‍ പാടുപാടുന്നത്

മഴവില്ലുകളെ കഴുകി വിരിച്ച്

കുഞ്ഞുസൂര്യനെ ഉച്ചിയിലിരുത്തി

ചൂടന്‍ സൂര്യനെ കടലിലെറിഞ്ഞ്

സന്ധ്യയെ അലിയിച്ചിരുട്ടിച്ച്

ചന്ദ്രനെ തേച്ച് മിനുക്കി

നിലാവ് കറന്ന്പാറ്റി

നക്ഷത്രങ്ങള്‍ വറുത്തെടുത്ത്

പകലിനെകുറുക്കി രാവാക്കി

രാവിലുറക്കമൊഴിച്ച് പകലാക്കി

പാഞ്ഞുനടക്കുന്ന കുഞ്ഞുമേഘങ്ങളുടെ

കുട്ടിയുടുപ്പുകള്‍ക്ക്

വെള്ളിയലുക്കുകള്‍ പിടിപ്പിച്ച്....


ഇടക്കിടെ നീ മേയാന്‍ വിടുന്ന

കാര്‍മേഘങ്ങളെ മെരുക്കി

തൊഴുത്തിലടക്കാനാണ്

ഏറ്റവും പാട്.

6
എനിക്കറിയാം

ഞാനില്ലാതായിക്കൊണ്ടിരിക്കയാണെന്ന്

ആദ്യം നിന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍...

പിന്നെ എന്‍റെ ഓര്‍മ്മകളില്‍ നിന്ന്‍

7
ഇത് വായിച്ചുകഴിയുമ്പോള്‍

നീയും ഞാനുമെന്നത്

ഞാനും നീയുമാകാനും

വായിച്ചവരിലൊരാള്‍

നമ്മളിലൊരാളുടെ

അപരനെന്ന് സ്വയം

ഉല്‍പ്രേക്ഷിക്കാനും

സാദ്ധ്യതകളെത്രയാണ്...

വ്യാഴാഴ്‌ച, ജൂൺ 12, 2014

ഭൂമി, ആകാശം, ജലം, വായു, അഗ്നി....



ഒരു പരിസ്ഥിതിദിനം കൂടി കടന്നുപോയി...മാസങ്ങളോളം നീണ്ടുനില്‍ക്കു ന്ന മലയാളിയുടെ മാറ്റേതൊരാഘോഷങ്ങളെയുംപോലെ ഇന്നും അതിന്‍റെ തീരാത്ത ആഘോഷം വൃക്ഷത്തൈ നടലിന്‍റെ പത്രവാര്‍ത്തയായി വന്നിരിക്കുന്നു. ഈ പേരില്‍ നട്ട മരങ്ങളില്‍ ഒരു ശതമാനമെങ്കിലും വളര്‍ന്ന് വലുതായാല്‍ വളരെ നല്ലത് തന്നെയാണ്. മണ്ണ് തൊട്ടാല്‍ കുട്ടികളെ വഴക്കു പറയുന്ന, വൃത്തികെട്ടതെന്തോ തൊട്ടെന്ന മട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിക്കുന്ന ഈ കാലത്ത് വര്‍ഷത്തിലൊരുദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും പരിസ്ഥിതിദിനമെന്ന പേരില്‍ അവരെ പ്രകൃതിയിലേക്ക് ഇറക്കി വിടുന്നത്, അതിന്നായൊരു ദിവസമുള്ളത് നല്ലത് തന്നെ.

‘മരം ഒരു വരമെന്ന്’ ഭൂമിക്ക് മരങ്ങള്‍ തിരിച്ചു നല്‍കാന്‍ ശപഥമെടുത്ത നല്ല മനസ്സുകളെ അവരുടെ നല്ല പ്രവൃത്തികളെ നമിക്കുന്നു. പക്ഷേ കാട്, അല്ലെങ്കില്‍ മരം കുറഞ്ഞത് മാത്രമാണോ പരിസ്ഥിക്കേറ്റ ആഘാതം? കുറെ മരം വെച്ചുപിടിപ്പിച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതാണോ നമ്മള്‍ പ്രകൃതിക്ക് നല്‍കിയ പരിക്കുകള്‍! പ്രകൃതിയെ അമ്മയെന്നുകരുതി ആരാധിച്ചിരുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍നിന്നും വ്യതിചലിച്ചതാണ് ഇതിന്നു കാരണമെന്നാണ് ചിലരുടെ കണ്ടെത്തല്‍... എന്നാല്‍ പിന്നെ എങ്ങിനെ അന്യ രാജ്യങ്ങളില്‍ അസൂയതോന്നിപ്പിക്കും വിധം വളരെ മനോഹരമായ രീതിയില്‍ പരിസ്ഥിതി പരിപാലിക്കപ്പെടുന്നത്?

മനുഷ്യന്‍റെ സ്വാര്‍ത്ഥത മാത്രമാണ് ഇതിന്നു കാരണം. ജീവന്‍റെ അടിസ്ഥാനകാരണങ്ങളായ പഞ്ചഭൂതങ്ങളെ മറന്ന്‍ വിഗ്രഹങ്ങളും ആള്‍ദൈവങ്ങളും പ്രാധാന്യം നേടിത്തുടങ്ങിയതോടെ നമ്മള്‍ പരിസ്ഥിതിയെ അവഗണിക്കാന്‍ തുടങ്ങിയെന്ന് വേണം പറയാന്‍.ആരാധനാലയങ്ങളില്‍ നിന്നുള്ള അഴുക്കുകള്‍ തന്നെ ചുറ്റുപാടുകളെ മലീമസമാക്കുന്നു. എല്ലാത്തിലും ലാഭം മാത്രം നോക്കുന്ന മനുഷ്യന്‍ ഒരിക്കല്‍ അമ്മയെപ്പോലെ, ദൈവത്തെപ്പോലെ ആരാധിച്ചിരുന്ന ഭൂമിയെ നോവിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി ആകാശവും ഭൂമിയും ജലവും വായുവും അഗ്നിയും മലിനമായി.

ഇന്ന് നാട്ടിന്‍ പുറത്തെ കിണറുകളിലെ വെള്ളം പോലും ധൈര്യത്തോടെ കുടിക്കാന്‍ പലരും മടിക്കുന്നു. അഥവാ പണ്ടത്തെ ഓര്‍മ്മയില്‍ രുചിച്ചുനോക്കിയാല്‍ സ്വാദുപോലും മാറിയിരിക്കുന്നു. ഓരോ നദിയുമെടുത്തുനോക്കിയാല്‍ കാണാവുന്നതാണ് ജലമെത്ര മാറിയിരിക്കുന്നു എന്നത്. വളര്‍ന്ന് വരുന്ന മാര്‍ക്കറ്റുകള്‍ക്കൊപ്പം ആ നാടിന്‍റെ ജലസ്രോതസ്സായ, ജീവനാഡിയായ നദി മലിനമായിക്കൊണ്ടിരിക്കുന്നതു നമുക്കറിയാവുന്ന കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമായ എല്ലാഅഴുക്കുകളും നമ്മള്‍ വലിച്ചെറിയുന്നത് ഇത്തരം ഒഴുക്കുകളിലേക്കാണ്. പണ്ട് സ്കൂളില്‍ പോകുമ്പോള്‍ നമ്മള്‍ കാല് നനച്ചിരുന്ന, മാനത്തുകണ്ണികളെ കൈകളില്‍ കോരിയെടുത്തിരുന്ന, പരല്‍മീുനുകള്‍ക്കുമ്മവെക്കാന്‍ കാലുനീട്ടിക്കൊടുത്തിരുന്ന കുഞ്ഞുതോടുകള്‍ ഇന്ന് അഴുക്കുജലം നിറഞ്ഞ കാനകളായി മാറിയിരിക്കുന്നു.നഗരത്തിന്‍റെ വളര്‍ച്ചയില്‍ ഇരകളാകുന്നത് ചുറ്റുവട്ടമുള്ള ഗ്രാമങ്ങളാണെന്ന് കേരളത്തിലെ ജനങ്ങളറിഞ്ഞപോലെ മറ്റാരുമറിഞ്ഞിരിക്കില്ല. ഗ്രാമങ്ങളിലെ കുടിവെള്ളത്തില്‍ പോലും കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം കൂടിയിരിക്കുന്നു. കീടനാശിനികളും രാസമാലിന്യങ്ങളും ജലത്തെ വിഷമയമാക്കിയിരിക്കുന്നു. ഒരു ശുദ്ധീകലശത്തെപ്പറ്റിയുള്ള ചിന്ത എവിടെത്തുടങ്ങണമെന്നോ എന്തുചെയ്യണമെന്നോ അറിയാതെ വഴിമുട്ടിനില്‍ക്കുന്നു.

Prasanna Aryan's photo. വീടിന് തൊട്ടുകൊണ്ട് പോകുന്ന തോട്ടില്‍ ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് വരെ നല്ല വെള്ളമായിരുന്നു. ഞങ്ങളുടെ കുട്ടികളും വലിയവരും ചേര്‍ന്ന് വെക്കേഷന്‍ കാലം പോത്തുകളെപ്പോലെ തോട്ടിലെ വെള്ളത്തില്‍ ആഘോഷിച്ചിരുന്നത് ഓര്‍മ്മയുണ്ട്. വേനലില്‍ എല്ലായിടത്തും വെള്ളം വറ്റുമ്പോള്‍ ഞങ്ങളുടെ കടവില്‍ മാത്രം കുറച്ചെങ്കിലും വെള്ളമുണ്ടാവും. ദൂരങ്ങളില്‍ നിന്നും ആളുകള്‍ കുളിക്കാന്‍ വരും. നമ്മുടേതായിട്ടും കുളിക്കണമെങ്കില്‍ കടവൊഴിയാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണമായിരുന്നു. പതുക്കെപ്പതുക്കെ നഗരം വലുതായി കൂടെ മാര്‍ക്കറ്റുകള്‍ ഹോട്ടലുകള്‍ ഹോസ്പ്പിറ്റലുകള്‍ തുടങ്ങി പലതും വന്നു. നഗരത്തിന്‍റെ ഞരമ്പായിരുന്ന തോട് എല്ലാവര്‍ക്കും എളുപ്പത്തില്‍ അഴുക്കൊഴുക്കാനുള്ള ചാലായി. ചുരുക്കം ചിലര്‍ മാത്രം ശീലം പോലെ ഇപ്പൊഴും വന്നു കുളിക്കുമെങ്കിലും വരുമ്പോള്‍ അവരുടെ സംഭാവനയായി വീട്ടിലെ അഴുക്ക്, പ്ലാസ്റ്റിക്ക്ബാഗുകളില്‍ കൂടെകൊണ്ടുവന്ന് തോട്ടില്‍ വലിച്ചെറിയുന്നു. അവരും നഗരസംസ്കാരത്തിനു അടിമപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് വെള്ളം തൊടിയിലേക്ക് കയറിവരുമ്പോള്‍ മാത്രം ഞങ്ങളിപ്പോള്‍ തോടിനെ ഓര്‍ക്കുന്നു.

Prasanna Aryan's photo.
കഴിഞ്ഞ തവണ നടക്കാന്‍ പോയപ്പോള്‍ മുകളിലെ കടവു വരെ പോയി. അവിടെ തോട്ടിലെ വെള്ളത്തില്‍ ചത്തു ചീര്‍ത്തൊരുനായ കിടക്കുന്നു. ആരെങ്കിലും വലിച്ചെറിഞ്ഞതാവണം. ഈ വെള്ളമാണ് ഞങ്ങളുടെ കടവിലൂടെയും ഒഴുകിപ്പോകുന്നത്. ആളുകള്‍ കുളിക്കുന്നതും കുല്‍ക്കുഴിയുന്നതും. എനിക്കു ഗംഗയെ ഓര്‍മ്മവന്നു. നുരഞ്ഞുപതയുന്ന യമുനയെയും... അപ്പോള്‍ ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്നു മനസ്സ് പറഞ്ഞു. പുണ്യനദിയെന്നു നമ്മള്‍ പാപങ്ങള്‍ കഴുകിക്കളയുന്ന(!) തീര്ത്ഥമെന്നുകരുതി വായിലൊഴിക്കുന്ന ഈ നദികളിലെ വെള്ളത്തെക്കാളും ഒരുപക്ഷേ ഭേദമാവണം എന്റെ തോട്.....


ചൊവ്വാഴ്ച, ജൂൺ 03, 2014

മാത്ത്മോര്‍ഫോസിസ്


പണ്ട് പണ്ട്
സന്ധ്യ മൊളയുമ്പോ
പകലൂണും കഴിഞ്ഞ്
ഏട്ടുമണിയുടെ ചലച്ചിത്രഗാനം കേട്ട് കേട്ട്
കണ്ണുകള്‍ പതുക്കെ അടഞ്ഞടഞ്ഞു പോകുമ്പോഴാണ്
അച്ഛന്‍ കണക്കുമാഷ് കളിയ്ക്കാന്‍ തുടങ്ങുന്നത്.

സ്കൂളില്‍ രാവിലെത്തൊട്ട് കളിക്കണ കണക്കിലെ കളി
വീട്ടിലെത്തുമ്പോള്‍ കാര്യമാകുന്നത്
ഒരൊഴുക്കന്‍ വീട്ടുകണക്കിന് ജീവിതമെന്ന്‍
ഇരട്ടപ്പേര്‍ വീഴുന്നത് അപ്പോഴാണ്.....

ആദ്യം കേള്‍ക്കുന്നത്
തെക്കേയകത്തെ മരക്കസേര മേശയോട് ചേര്‍ത്തിടുമ്പോള്‍
ഉറക്കപ്പിച്ചില്‍ ഇഷ്ടികനിലം പിറുപിറുക്കുന്നതാണ്.
പിന്നെ ഇരുട്ടിലേക്കൊരു ചോദ്യമുയരും.

'അതേയ് ഇന്നെന്തൊക്ക്യാ....'

ഇരുട്ടിന് ജീവന്‍ വെച്ചപോലെ
പശു മുതല്‍ പടിപ്പുര വരെ
അണക്കണക്കും മുഴുക്കണക്കും മുക്കാക്കണക്കും
വിളിച്ച്കൂവാന്തുടങ്ങും!

കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും
ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും കണക്കായിരുന്നോ എന്ന്‍
അച്ഛന്‍ സംശയിച്ചു തുടങ്ങുന്നതപ്പോഴാണ്..

എത്ര വളച്ചാലും രണ്ടറ്റോം കൂട്ടിമുട്ടി വട്ടമെത്തിക്കില്ലെന്ന്
കണക്ക് കടുംപിടുത്തം പിടിക്കുന്ന ഒരു നിമിഷം
അമ്മയുടെ ഉത്തരക്കടലാസില്‍ പൂജ്യങ്ങള്‍ പെറ്റുപെരുകും.

ഫെയില്‍ എന്നെഴുതിയൊപ്പിട്ട് അച്ഛനുറങ്ങാന്‍ പോകും.

അമ്മ മൂക്ക് ചീറ്റി ഞങ്ങളോടൊപ്പം പറ്റിച്ചേര്‍ന്ന്കിടക്കും.

പിന്നെപിന്നെ ഞങ്ങളെ കണക്ക് പഠിപ്പിച്ച് പഠിപ്പിച്ച്
അമ്മ കണക്കില്‍ ഫുള്‍ മാര്‍ക്കോടെ പാസ്സാവാന്‍ തുടങ്ങി.

വാല് ബിയെബീടിയില്‍ നിന്നും എമ്മെബീടിവരെ വളര്‍ന്നിട്ടും
ഒരു സാദാകണക്കുമാഷ്ന്ന് ഹെഡ്മാഷായി കയറ്റം കിട്ടിയിട്ടും 
അച്ഛന്‍റെ കണക്ക് തട്ടീം മുട്ടീം മരിക്കുംവരെ
കൂട്ടിമുട്ടില്ലെന്ന് വാശിപിടിച്ചുതന്നെയിരുന്നു!

പാവം!
ഇപ്പൊഴിപ്പോള്‍
വീണ്ടും എത്ര കൂട്ടീട്ടും കിഴിച്ചിട്ടും ഒരുമിപ്പിക്കാന്‍ പറ്റാതെ
അമ്മേടെ കണക്കിലെ എണ്ണങ്ങളെപ്പോഴും കുതറിയോടും...

മോളിലിരുന്ന് അച്ഛന്‍
ഓരോ കണക്ക് പേപ്പറിലും ഫെയില്‍ എന്നെഴുതി മടുക്കുന്നുണ്ടാവും...

ഉത്തരമെഴുതിമടുത്ത പരീക്ഷാഹാളില്‍
പരീക്ഷ തീര്‍ന്നാലത്തെ അവധിക്കാലം കൊതിച്ചു കൊതിച്ച്
അമ്മയ്ക്കും മടുത്തുകാണും.

ഉരുട്ടിയെഴുതി കൂട്ടിയും കുറച്ചും ശരിയിലെത്തിക്കാവുന്ന
ഒന്നല്ല ജീവിതമെന്ന്പാതിയുറക്കത്തില്‍ പഠിച്ചത്
വേണ്ടപോലെ തലയില്‍ കേറാഞ്ഞത് കൊണ്ടാവണം
ഞങ്ങള്‍ ഇപ്പൊഴും അക്കങ്ങളുടെ പുറകെ ഓടിക്കൊണ്ടേയിരിക്കുന്നത്.....

തിങ്കളാഴ്‌ച, മാർച്ച് 31, 2014

മൂളിയലങ്കാരി...

 

മൂങ്ങകളെയിങ്ങിനെ മൂളാന്‍ പഠിപ്പിച്ചതാരാണോ

എന്നു തോന്നുംപോലെ

നിയതമായ ഇടവേളകളില്‍

കൃത്യമായ തരംഗ ദൈര്‍ഘ്യത്തില്‍

കണ്ണുടക്കാത്ത മറവുകളിലിരുന്നവര്‍

മൂളിയുറപ്പിക്കുന്നതെന്താണാവോ..!

ഉണ്ണിയെ പൂമോത്തേക്ക് കൊണ്ടോണ്ടാട്ടോന്ന്

ഉണ്ണിയിപ്പോ ഉണ്ണാമനായല്ലോയെന്ന്

ന്നാലും ആ പുറത്താളത്തിന്റെ വാതിലടച്ചേക്കെന്ന്

പൂമുഖോം പുറത്താളോം ഇല്ലാത്ത

വീടല്ലേ ഇപ്പോഴുള്ളൂയെന്ന്

ന്നാലും ഒരു നാവോറു പാടിക്കണംട്ടോയെന്ന്

അമ്മ പറയുമ്പോള്‍

ഞാന്‍ മൂളിക്കേള്‍ക്കുമ്പോള്‍

എല്ലാവരുടെയും

ചോദ്യങ്ങളും ഉത്തരങ്ങളും

തമ്മില്‍ തമ്മില്‍ മൂളിത്തോല്‍പ്പിക്കുമ്പോള്‍

ജീവിച്ചിരിപ്പുണ്ടെന്ന്

തമ്മില്‍ത്തമ്മില്‍ മൂളിയറിയിക്കുമ്പോള്‍

മൂളല്‍ വരമൊഴിയില്ലാത്ത

ഭാഷയായി മാറുമ്പോള്‍

മൂളിയലങ്കാരിയെന്നത്

ഒരു പ്രയോഗമോ ഉപമയോ

കേവലം ഉത്പ്രേക്ഷ പോലുമോ

അല്ലാതാവുമ്പോള്

മൂങ്ങകളിപ്പോള്‍ നമ്മളല്ലേയമ്മേയെന്ന്

മുഖമൊളിക്കാന്‍ കാവുകളില്ലാത്തിടത്ത്

കണ്ണേറു പറ്റിയത് മൂങ്ങകള്‍ക്കാണമ്മേയെന്ന്

പുള്ളുകളെല്ലാം കടല് കടക്കുകയാണെന്ന്

നാവോറു വേണ്ടത് പുള്ളുകള്‍ക്കാണെന്ന്

പുള്ള്വോര്‍ക്കുടങ്ങളിപ്പോ പാടാറില്ലെന്ന്

പാടിയ നാവോറുകളാണേല്‍ ഏശാറുമില്ലെന്ന്

പറഞ്ഞു പറഞ്ഞും മൂളിമൂളിയും

വീടൊരു കാവാകുമ്പോള്‍

അമ്മമസ്സില്‍ കൂടുകൂട്ടിയിരുന്നൊരു

സങ്കല്‍പ വെള്ളിമൂങ്ങ നീട്ടിമൂളുന്നു...

സ്വര്‍ണ്ണം പൂശിയ ചിറകു കുടഞ്ഞ്

നാലാംനിലയിലെ ജന്നലുയരത്തിലേക്ക് വളര്‍ന്ന 

തെങ്ങോലകള്‍ക്കിടയിലിലൂടെ

നഗരം നോക്കി പറന്നു മറയുന്നു.....

വെള്ളിയാഴ്‌ച, മാർച്ച് 14, 2014

ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!


പൊഴിയുന്ന ഇലകളെ നോക്കി 
ശിശിരമേയെന്ന് 
നിറങ്ങളേയെന്ന് 
ഋതുപ്പകര്‍ച്ചയെ ഓമനിക്കുന്നുണ്ട് നീ.
പക്ഷേ   അടര്‍ന്ന്  വീഴുമ്പോള്‍ 
മരത്തിനുള്ളിലൊരു 
വിത്തുപാകും ഓരോ ഇലയും.
ദ്രുതഗതിയില്‍    ഋതുഭേദമില്ലാതെ തഴച്ചു വളരുന്ന 
മരിക്കാത്ത ഓര്‍മ്മകളുടെ ഒരു കൊടുങ്കാട്

***********
പുഴ നേര്‍ത്തു  നേര്‍ത്തു  
ഇല്ലാതാവുന്നത്  അറിയുന്നുണ്ട്.
ഏതോ ഒരുനിമിഷത്തിലേക്ക്
ഒഴുകിനിറയുന്ന  വെള്ളമെന്ന്
പുഴയെ അളക്കുമ്പോള്‍
അളന്നെടുക്കാനിനിയും
അളവുകോല്‍ കണ്ടുപിടിച്ചിട്ടില്ലാത്ത
മറ്റൊരൊഴുക്ക് 
ഇരുകരയും കവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും!

ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട്
പേരിടാത്ത മഹാനദികള്‍ 

ഓര്‍‌മ്മകളില്‍ മാത്രമായൊഴുകുന്നതുകൊണ്ട് 
പേരില്ലാത്ത മഹാനദികള്‍!


***********
മീനുകള്‍ ചുണ്ടു കോട്ടി കണ്ണുനീട്ടി പ്രാര്‍‌ത്ഥിക്കുമ്പോള്‍ 
ഓര്‍‌ക്കുന്നത് ആരെയാവും...
ഒരിക്കല്‍ വലയില്‍ കുടുക്കിയേക്കാവുന്ന ഒരാളേയോ  
ചൂണ്ടയില്‍ നിന്നും പുറത്തെടുത്തു
ശ്വാസം തിരികെ കൊടുത്തവനെയോ
ഉടലളന്ന് വരയിട്ട് എരിവും പുളിയും
തേച്ചു പിടിപ്പിക്കുന്നവനെയൊ
വല്ലാത്ത ഇഷ്ടത്തോടെ തിന്നുന്നവനെയൊ...

ഇത്രയും പറഞ്ഞപ്പൊഴാണോര്‍‌ത്തത്നീ പിടിച്ച മീനെവിടെ?

***********
ചങ്ങായിമാരില്‍ കാറ്റിനെയാണെനിക്കിഷ്ടം
എന്തൊരുകരുതലാണതിന്!
നീയും നീയും നീയുമറിയാതെ
നിന്‍റേയും നിന്‍റേയും നിന്‍റേയും
മണം കട്ടെടുത്ത് മുന്നില്‍ വെച്ച്
നിന്നെയും നിന്നെയും നിന്നെയും
മറന്നിട്ടില്ലല്ലോയെന്ന്പരീക്ഷിക്കും...
മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍
ഓര്‍മ്മകളെ കൂട്ടുവിളിക്കും.

എന്‍റെ മണംകട്ടെടുക്കുന്ന ദിവസം
കയ്യോടെ പിടിക്കും ഞാന്‍....

നീയെന്നെ മറന്നതിനോളം
സങ്കടം തന്നെയാണ്
ഞാനെന്നെ മറന്നെന്നറിയുമ്പോഴും.

************
ചുരത്താന്‍ മുലയില്ലാത്ത  ഭൂമിയെ,
വിരിക്കാന്‍ തണലില്ലാത്ത    മരങ്ങളെ,
കൊടുക്കാന്‍ ശ്വാസമില്ലാത്ത   പുഴകളെ, 
ചിറകു കത്തിക്കരിഞ്ഞ ആകാശത്തെ 
നമ്മുടെ കുട്ടികളെങ്ങിനെ  
ഓര്‍മ്മകളില്‍ ഓര്‍ത്തെടുക്കും

***********
ഓര്‍മ്മകളെപ്പറ്റിഎഴുതുമ്പോഴാണ് 
ഓര്‍മ്മകള്‍ക്കെന്തൊരു സു-ഗന്ധമാണ്!

ഒരു കടുകിന്‍റെ പൊട്ടിത്തെറിയില്‍
പല അടുക്കളകളാണ് വാതില്‍ തുറക്കുന്നത്.

ഗന്ധക മണത്തില്‍ നിന്നും ചിതറിത്തെറിച്ച ഉടലിനെ ഓര്‍ത്തെടുക്കുന്നു നഗരം.

മുടികരിയുന്ന മണം ഒരു ദുശ്ശകുനം മാത്രമായിരുന്നു അച്ഛന്‍ ചുട്ടുകരിക്കപ്പെട്ട സര്‍ദാര്‍ണിയെ കാണും വരേക്കും.
ഇപ്പോഴതിന്നു നിറയെ പര്യായവാചികള്‍!

സാനിടറി നാപ്കിന്‍റെ പച്ചച്ചോരമണത്തില്‍ ഒര്‍മ്മ വരുന്നത് ഇറച്ചിക്കറിയല്ല.
കാളീഘട്ടിലെ ബലിക്കല്ലിനുചുറ്റും തമ്പടിച്ച ഉളുമ്പുമണമാണ്

കാച്ചെണ്ണ

മുല്ലപ്പൂമണം

മുല്ലപ്പൂമണത്തെപ്പറ്റി പറഞ്ഞപ്പോഴാണ് അതിന്നു സോനാഗച്ചിയിലെ അമ്മന്‍ തെരുവിന്‍റെ മണമാണ്..

************
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം.

ശനിയാഴ്‌ച, മാർച്ച് 01, 2014

എവിടെപ്പോയാവോ....

 



എഴുനിറങ്ങളില്‍ പൂത്തിരുന്നതാണ്
കവിത പെയ്തിരുന്നൊരു മനസ്സ്.
എന്തുകണ്ടാലും
കൂടെ പോകും
ആരെന്തു പറഞ്ഞതും വിശ്വസിക്കും!
അരുതെന്ന് പറഞ്ഞതിന്നാണ്
പിണക്കംകാട്ടിയിറങ്ങിപ്പോയത്....
കാണുമ്പോള്‍ പറയണം
കാത്തിരിക്കുന്നുണ്ടൊരാളെന്ന്.
കാറ്റെ നീയൊരു പൂമണമായെത്തി
കനവുണക്കിത്തന്നാല്‍ മതി
ഒരു മഴയെത്തിച്ചു തന്നാലും മതി
ചുണ്ടിലിത്തിരി കടലുപ്പു ചാലിച്ച്
ഒന്നുമ്മവെച്ചാലും മതി
കൊതിപ്പിച്ചു തിരികെ വിളിച്ചോളാം.......



..................



ഊത്താല്‍ കൊണ്ട് മഴവില്ലുതീര്‍ത്ത്
നിറങ്ങളെ സ്വന്തമാക്കാറുള്ള
ഒരു കാലമുണ്ടായിരുന്നു നമുക്ക്.
പിന്നീടെപ്പോഴോ ഒരിക്കല്‍
അകലെയേതോ വെള്ളച്ചാട്ടം
മഴവില്ല് മുന്നിലെക്കെറിഞ്ഞു തന്നെന്നെ
നിന്‍റെ ഓര്‍മ്മകളിലേക്ക് തിരിച്ചയച്ചു.
ഇന്ന്‍ നിനക്കെത്ര നിറങ്ങളാണെടോ
എന്നാരോ ചോദിച്ചപ്പോഴും
നിന്നെയാണോര്‍മ്മ വന്നത്
നിന്റെ ഓര്‍മ്മകളെ
നിറങ്ങളേയെന്ന് ചേര്‍ത്ത്പിടിച്ച്
വെളുപ്പെന്ന് പൂത്ത് വിടരുന്നു ഞാന്‍

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

ശ്ശ്യോ...എന്തൊരു തിരക്കാണ്!


നിശ്ശബ്ദതയെ
ചൂലെടുത്തടിക്കണം
കിളികളെ
പാട്ട് പഠിപ്പിക്കണം
കാറ്റിനെ മേയാന്‍ വിടണം
പുല്‍ നാമ്പുകളില്‍
മുത്തുകോര്‍ത്തെടുക്കണം
ഇലകളെ ഉണക്കാനിടണം
പൂമൊട്ടുകളെ ഉടുപ്പിടീക്കണം
രാപ്പൂക്കളെക്കൊണ്ടു
പൂക്കളംതീര്‍ക്കണം.
ആകാശത്തിനെ
അലക്കിവെളുപ്പിക്കണം
മഞ്ഞു പുതച്ചുറങ്ങുന്ന
മലകളെ
വിളിച്ചുണര്‍ത്തണം
കിഴക്കിന്‍റെ പേറെടുക്കണം
കുഞ്ഞു സൂര്യനെ
കുളിപ്പിച്ച് പൊട്ടുതൊടീച്ച്
തൊട്ടിലില്‍ കിടത്തണം
നിഴലിനെ
വിത്തുകുത്തിമുളപ്പിക്കണം
അമ്പലത്തിലെത്തി
പാട്ടുപെട്ടി തുറക്കണം
ഓടിക്കിതച്ച്
സ്റ്റേഷനിലെത്തണം
ചൂടാറും മുന്‍പ്
പാലും പത്രവുമിടണം
രാവിലെയാകുമ്പോഴീ
അഞ്ചരമണിക്കെന്തൊരു
തിരക്കാണ്.............


ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

കഥയാണ്ന്നോ... എയ്.........



ആദ്യത്തെ വെട്ടില്ത്തന്നെ കണരേട്ടന്‍ വീണു.
രണ്ടാം വെട്ടില്‍
ഭൂമിയിലേക്കമര്‍ന്ന് മണ്ണിന്റെ മണം
മൂക്കിലേക്ക് വലിച്ചുകേറ്റി 
നെടുതായൊന്ന്നിശ്വസിച്ചു.
മൂന്നാം വെട്ടില്‍ തൊലിയടര്‍ന്നപ്പോള്‍ തെളിഞ്ഞ
ഇളംചുകപ്പുനിറത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ്
നാലാം നിലയിലേക്ക് വളര്‍ന്ന
തെങ്ങിന്‍റെ മണ്ടയിലേക്ക്
ജനലഴികള്‍ക്കിടയിലൂടെ നൂണ്ട്കയറി
ആര്‍ക്കും വേണ്ടാതെ ഉണങ്ങിയ തേങ്ങ
പറിച്ചു താഴേക്കിട്ടു മടുത്തപ്പോള്‍
ഓലത്തുമ്പിലൂടെ ഉരസിയിറങ്ങി
വീട്ടുവളപ്പിലെത്തി
നാലാം നിലയിലേക്ക് നീട്ടി വിളിച്ചു.

“ദാക്ഷായണ്യേയ് നീയ്യാ
പുളിച്ച മോരിത്തിരി എടുത്താളീ.....”

വടക്കേമുറ്റത്ത്ന്ന് രണ്ടു ചീരാപ്പറങ്കി പൊട്ടിച്ച്
ചാലിന്‍റെ വക്കത്ത് അടുക്കളയിലേക്ക്
കരിമ്പച്ചമണം കോരിയൊഴിച്ചുനിന്ന
കറ്യേപ്പില കൂട്ടി മോരില്‍ഞെരടി
കലത്തിന്ന് ഒരുന്നുള്ളുപ്പ് വാരിയിട്ടിളക്കി
കാലുപരത്തിച്ചവിട്ടി
തൊട്ടാവാടികളെ ഒറക്കിം
പുല്‍ച്ചാടികളെ പരക്കം പായിച്ചും
ഉറുമ്പുംകൂട് തട്ടിത്തെറിപ്പിച്ചും
കെഴങ്ങിന് കൂടം കൂട്ട്ന്നോരടുത്തേക്ക്
നേരെ വെച്ചുപിടിച്ചു.

‘എട്യായ്നൂ’

കുറ്റിച്ചെടികള്‍ സന്തോഷിച്ചുമ്മവെച്ചു

'ങ്ങളിന്യെങ്ങാട്ടിക്കും പോണ്ടപ്പാ'

വള്ളിത്തലപ്പുകള്‍ കെട്ടി പിടിച്ചു.

ഇടക്കെപ്പോഴോ
അയ്മൂട്ടീന്‍റെ
കടേല് കുപ്പിഗ്ലാസുകള്‍
തിരിച്ചെത്തിയ ഉശിരന്‍ സംവാദങ്ങളിലേക്ക്
ചായ പാര്‍ന്നു...
ഇന്നത്തെ സ്പെഷ്യല്‍
വിയ്യൂരും ഗ്വാണ്ടനാമായും ജസീറയും ചിറ്റിലപ്പള്ളിയും.
നാലാം നിലയിലെ മോന്‍റെ ഫ്ലാറ്റില്‍
മണ്ണ് മണം നിറഞ്ഞപ്പോള്‍
ദാക്ഷായാണി തലയുയര്‍ത്തി.
കെഴങ്ങിന് കൂടംകൂട്ടി
വിയര്‍ത്തൊലിച്ച്
മണ്ണില്‍കുളിച്ച് കാണാരേട്ടന്‍
സന്തോഷച്ചിരിയുമായി ജനലിറങ്ങിവരുന്നു.

“എണേ
ചോന്നുള്ളി തേങ്ങീംമോളകുംകറ്യേപ്പീലേംകൂംട്ടി
ചതുക്കിട്ട പുഴുക്ക് മതീട്ടോ
വെളിച്ചെണ്ണ നാല്ലോണം പാര്‍ന്നോ ......
അയ്മൂട്ടീന്‍റെ കടേലെ പോലെ
നല്ല ഉഷാറാക്കണം."

ഞാള്ണ്ടല്ലോ വടക്കേമലബാറ്കാര്
പൂളക്കേങ്ങ് കണ്ടാപ്പിന്നെ
വായില്‍ കപ്പലെറക്കും
മനസ്സില് വിമാനം പറത്തും
കാലത്തെ മുഴ്വോനെ ബാക്ക് ഗിയറിലിട്ട്
പൊരേന്‍റെ കോലാമ്മലേക്ക് പറപ്പിക്കും
എന്ന്ട്ട് ര്ന്ന്‍ട്ടങ്ങ്നെ ഞൊട്ടി നുണയും.

തിങ്കളാഴ്‌ച, ഫെബ്രുവരി 03, 2014

രക്തസാക്ഷിയുടെ അമ്മ...


പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ നെഞ്ചില്‍
പട്ടുപോയൊരു ചോരയെയറിയുമോ...

 തമ്മിലുള്ള വെറുപ്പിന്‍റെ നാമ്പുകള്‍
തമ്മിലേ വെട്ടി വെട്ടി മരിച്ചവന്‍
മുന്നിലെത്തിയോയെന്നഭയത്തിനാല്‍
പിന്നിലായ് വെട്ടുകൊണ്ട് മരിച്ചവന്‍
സ്വന്തമായതും ചൊല്ലിയെന്നോതിയാ
ചൊല്ലുനുള്ളിയ കയ്യാല്‍ പിടഞ്ഞവന്‍
രക്തസാക്ഷിതാനെന്നറിയും മുന്‍പ്
മണ്ണില്‍ വീണ് പിടഞ്ഞുമരിച്ചവന്‍
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മയാം തായ്മരം
പച്ചകത്തിപ്പുകയുന്നതറിയുമോ...

ഉളളുമുഴുവന്‍ ചുരണ്ടിയെടുത്തതില്‍
രക്തശോണിമ കൂട്ടിക്കുറച്ചിന്നു
വെച്ചുനീട്ടുന്ന ചാനല്‍ക്കഥയിലെ
ഉള്ളു പൊള്ളയാം നോവുകളല്ലാതെ
വെന്തുപൊള്ളുന്ന രാവിന്നിറമ്പിലായ്
നിന്നുകത്തുമിരുളിന്‍ തിരള്‍ച്ചയില്‍
പന്തമാളുന്ന കണ്ണിലെ നാളത്തില്‍
മച്ച്കനലൊക്കെ ചുട്ടുപഴുത്തതും
പിന്നെ തോരാമഴയിലാനെഞ്ചകം
മഞ്ഞുപോലങ്ങുറഞ്ഞു തണുത്തതും
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ ഉള്ളിലായ്
ചത്തുപോയ താരാട്ടിനെയറിയുമോ....

വെള്ളിയാഴ്‌ച, ജനുവരി 24, 2014

താമരപ്പൂക്കളുടെ വീട്


രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞ് ഓര്‍മ്മകളുടെ ആകാശത്തു ചുമ്മാ ഒരു മേഘത്തുണ്ടായി അലഞ്ഞു നടന്നു പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് കാളിങ്ങ്ബെല്‍ ശബ്ദിച്ചത്. വെറുതെയിരിക്കാനാണ് യമുനക്ക് അപ്പോള്‍ തോന്നിയിരുന്നത്... അതുകൊണ്ടുതന്നെ അങ്ങിനെയുള്ള സമയങ്ങളില്‍ ആദ്യത്തെ ബെല്‍ പലപ്പോഴും കേട്ടില്ലെന്ന് നടിക്കാറാണ് പതിവ്. ആവശ്യമുള്ളവരാണെങ്കില്‍ സ്വിച്ചില്‍നിന്നും കയ്യെടുക്കില്ലെന്ന തിയറിയില്‍ ധൈര്യപൂർവ്വം വിശ്വസിക്കുന്നു.  
തിരക്കുപിടിച്ച സ്ഥലങ്ങളില്‍ പോലും അങ്ങിനെ ഒറ്റപ്പെടാന്‍, ഒഴുകിനടക്കാന്‍ യമുനക്കാവുമായിരുന്നു. ഒന്നിച്ചുള്ള യാത്രകളില്‍ പലപ്പോഴും അവളോടുള്ള ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ തലയും താഴ്ത്തി മടങ്ങിയെത്തുമ്പോള്‍ യദുകൃഷ്ണന്  വല്ലാതെ ദ്വേഷ്യം വരാറുണ്ട്.
“നിനക്കീ പേര് നല്ലോണം ചേരുന്നുണ്ട്.. കൂടെയൊഴുകുന്നവരെപ്പറ്റിയോ  കരയില്‍ നില്‍ക്കുന്നവരെപ്പറ്റിയോ ഒരു ബോദറേഷനുമില്ലാതെ അങ്ങിനെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴ ”
അത് പോലും യമുന കേട്ടിരിക്കില്ലെന്ന് അവനറിയാം. അവളപ്പോള്‍ സിഗ്നലില്‍ പൂ വില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയുടെ കണ്ണിലെ ആഴങ്ങളില്‍ കിടന്നു ശ്വാസം മുട്ടി പിടയ്ക്കുകയാവും. തട്ടി തട്ടിയില്ലെന്ന മട്ടില്‍ കാറിനുമുന്നില്‍ പറന്നുകളിച്ച പൂമ്പാറ്റകളുടെ  പുറകെയോടുകയാവും. അല്ലെങ്കില്‍ ചക്രങ്ങള്‍ക്കിടയില്‍ പെടാതെ തെറ്റിപ്പറക്കുന്ന കരിയിലകളുടെ നൃത്തം കണ്ട് അന്തം വിട്ടിരിക്കയാവും. 
ഒരിക്കല്‍ ‘താമരപ്പൂക്കളുടെ വീട്’ എന്ന അവളുടെ ഉറക്കെയുള്ള ആത്മഗതം കേട്ടു റിയര്‍ വ്യൂ  മിററിലൂടെ നോക്കിയപ്പോള്‍ യദുകൃഷ്ണനു കാണാന്‍ കഴിഞ്ഞത് പിന്നിലെ പരന്നു നിറഞ്ഞ വാഹനസമുദ്രവും റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വീതിയുള്ള സിമിന്‍റ്പൈപ്പുകളും, അതു ട്രാഫിക് സിഗ്നലുകളില്‍ വില്‍ക്കാനുള്ള സാധനങ്ങളുടെ  ഗോഡൌണാക്കി ജീവിക്കുന്ന ഒരു പറ്റം നാടോടികളെയും മാത്രമാണ്. തിരക്കുപിടിച്ച ട്രാഫിക്കിനൊപ്പം ഓടുന്ന കാറിന്‍റെ വേഗത്തെയെന്നപോലെ മൊബൈല്‍ പകര്‍ത്തിയ ചിത്രത്തില്‍ പടര്‍ന്ന റോസ് നിറം കാട്ടി യമുന സങ്കടപ്പെട്ടു ‘ ആ പൈപ്പുകള്‍ക്കുള്ളില്‍ നിറയെ താമരയായിരുന്നു... ഫോട്ടോ എടുക്കുമ്പഴെങ്കിലും യദൂനിത്തിരി വേഗം കുറയ്ക്കാരുന്നു….’ 
മേഘത്തുണ്ട് പെരുകി നിറഞ്ഞു കനത്ത്  നനുത്ത ചാറ്റല്‍ മഴയാവാന്‍ തുടങ്ങിയപ്പോള്‍ ബെല്‍ പിന്നേയും ശബ്ദിച്ചു. യമുന വാതില്‍ തുറക്കാന്‍ തന്നെ തീരുമാനിച്ചു. കുറച്ചുകാലം മുമ്പ് വരെ അടുത്ത ബില്‍ഡിങ്ങില്‍  താമസിച്ചിരുന്ന ആന്റിയായിരുന്നു.   അടഞ്ഞ വാതിലിന് മുന്നില്‍ വഴിമുട്ടിനിന്ന കാറ്റെന്നപോലെ  തിരക്കിട്ട് അകത്തുകയറി അവര്‍ സെറ്റിയില്‍ ചെന്നിരുന്നു.

 ‘പാനി പിലാദോ ബേട്ടി’

 പെട്ടന്നുള്ള പകപ്പില്‍ നിന്നും അവരവളെ ഉണര്‍ത്തി. വെള്ളമെടുക്കാന്‍ പോകുമ്പോള്‍ മൂന്നുനാല് മാസമായി അവരെ കണ്ടിട്ടെന്ന് അവളോര്‍ത്തു. ഇടക്കെപ്പോഴോ ഒന്നു പോയിക്കണ്ടാലോ എന്ന്‍ ഓര്‍ക്കാതല്ല. അവരെവിടേക്കാണ് മാറിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
ഈ വയസ്സിലും ഇത്ര സൌന്ദര്യമോ എന്നൊരുതരം ആരാധനയോടെയാണ് യമുന അവരെ അറിഞ്ഞു തുടങ്ങിയത്.  ഏതോ സെമിഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും നല്ല പൊസിഷനിലെത്തി റിട്ടയര്‍ ചെയ്ത അവരുടെ ശരീരം തളര്‍ന്ന  ഭര്‍ത്താവും, കൂടെയാണെങ്കിലും അച്ഛനമ്മമാരുടെ ഒരു കാര്യത്തിലും സഹായമാവാത്ത മകനും, അയാളുടെ കറുത്ത് തടിച്ച ഭാര്യയും രണ്ടു കുട്ടികളും, അവരുടെ രണ്ടു സര്‍വ്വ്ന്റ്സും സൊസൈറ്റിയില്‍ എല്ലാവര്‍ക്കുമിടയില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. തളര്‍ന്നു  കിടക്കുന്ന ഭർത്താവിന്റെ എല്ലാകാര്യങ്ങളും പരസഹായമില്ലാതെ നോക്കിയിരുന്നത്... ഇടക്ക് മകന്റെ ഭാര്യ അടുക്കള പൂട്ടിപ്പോയെന്നും അയാള്‍ക്കു   കൊടുക്കാന്‍ എന്തെങ്കിലും തരണമെന്നും അയല്‍വീടുകളില്‍ ചെന്നു കെഞ്ചിയിരുന്നത്... അങ്ങിനെ പല കഥകളും അവരെപ്പറ്റി കേട്ടിരുന്നു.  മകന്റെ ഭാര്യയാണെങ്കില്‍ ഇതൊന്നും അറിയാത്തതോ കേള്‍ക്കാത്തതോ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപ്പോലെ അവിടെയെല്ലാമുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ  തളരര്‍ന്ന ശരീരം താങ്ങിക്കൊണ്ടു നീങ്ങുന്ന അവരെ ഓര്‍ക്കുകമ്പോഴൊക്കെ അച്ഛനെ ഓര്‍മ്മവരും യമുനക്ക്; അച്ഛന്റെയും അമ്മയുടെയും കൂടെയിരുന്നൂണുകഴിച്ച  അവസാനത്തെ തിരുവോണ ദിവസവും. 
 “മോളെ ഓടിവാ ദേ അച്ഛന്‍” അമ്മയുടെ വിളി യമുനയുടെ ചെവിയില്‍ മുഴങ്ങി. ഊണു കഴിഞ്ഞ് അച്ഛനെ കൈ കഴുകിക്കുകയായിരുന്നു അമ്മ. താങ്ങിപ്പിടിച്ച അമ്മയുടെ കയ്യില്‍ നിന്നും അച്ഛന്റെ തളര്‍ന്നശരീരം  അവളുടെ കയ്യിലൂടെ വെള്ളം പോലെ നിലത്തേക്ക് ഒഴുകിയിറങ്ങി.  അച്ഛനെ കൂടെയിരുത്തി രാവിലെ അവളിട്ട പൂക്കളത്തിലേക്ക് ഉച്ചവെയിലപ്പോള്‍ കത്തിക്കയറുന്നുണ്ടായിരുന്നു. ആ ഒരോര്‍മ്മ പോലും അവളുടെ ഹൃദയമിടിപ്പുകൂട്ടി.
അതുകൊണ്ടു തന്നെയാവണം അവരോടു സഹതാപം കലര്‍ന്ന  ഒരു കരുതല്‍ തോന്നിയത്; ഇടയ്ക്കു കാണുമ്പോള്‍ അവര്‍ക്കു   മുന്നില്‍ നല്ലൊരു കേള്‍വിക്കാരിയാവാന്‍  ശ്രദ്ധിച്ചിരുന്നത്. അങ്ങിനെയൊരിക്കലാണവള്‍ ആയിടെ വന്ന സുപ്രീംകോര്‍ട്  വിധിപ്രകാരം മക്കള്‍ക്ക് അച്ഛനമ്മമാരുടെ ചിലവ് വഹിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് പറഞ്ഞത്. മകന്റെ പേരില്‍ കേസുകൊടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും പിന്നെയെപ്പോഴോ ആരുമറിയാതെ അവര്‍ വീട്മാറിപ്പോയി. അതിന്നുശേഷം അവരെ കാണുന്നതപ്പോഴായിരുന്നു.

വെള്ളം കുടിച്ചതും അവര്‍ തിരക്കുപിടിച്ച് സംസാരിച്ച് തുടങ്ങി. "ബേട്ടി തും മുജ്ജെ ബാഗല്പൂര്‍ ഭേജോ...... നഹിതൊ കോയി വൃദ്ധാശ്രം മേം. വാപ്പസ് നഹി ജാനേ ഥക്ക് ഗയി ഹും മേം..." അവരോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞപ്പോള്‍ യമുനക്ക് ഭയമാണ് തോന്നിയത്. മൂന്നാമത്തെ നിലയില്‍ ടെറസിലെ ഒറ്റമുറിയിലാണവരെ മകന്‍ താമസിപ്പിച്ചിരിക്കുന്നതെന്നും ഭര്‍ത്താവിന് കുളിക്കാനുള്ള ചൂടുവെള്ളവും ഭക്ഷണവും അവര്‍തന്നെ ഏറ്റി മുകളിലെത്തിക്കണമെന്നും... അവര്‍ക്ക്  മതിയായെന്നും.

“ബുഡേ കോ മര്‍നെദോ... കിസ്കേലിയെ ജിന്താ രഹ്നാ ഹേ” അവര്‍ പറഞ്ഞുകൊണ്ടിരുന്നു...

“ആരാ മോളെ കരയണത്...  എനിക്കൊന്നും പറ്റിയില്ലെന്ന് അമ്മയോട് പറയ്... കരഞ്ഞ് കരഞ്ഞ് അത് വെറുതെ അസുഖം വരുത്തിവെക്കണ്ട...” തളര്‍ച്ചയില്‍ കോടിപ്പോയ വായില്‍ നിന്നു വന്ന അച്ഛന്റെ വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ യമുന വല്ലാതെ വിഷമിച്ചു. യമുനയുടെ മനസ്സപ്പോള്‍  പൊള്ളുന്നുണ്ടായിരുന്നു.

ഇപ്പോഴവരുടെ മകന്‍ എന്തു ചെയ്യുകയായിരിക്കും... അവള്‍ വെറുതെ ആലോചിച്ചു നോക്കി. അമ്മ ഇറങ്ങിപ്പോന്നത് അയാള്‍ അറിഞ്ഞിരിക്കുമോ? അമ്മയെ കാണാതെ ആ മകന്‍ സങ്കടപ്പെടുന്നുണ്ടാവുമോ.. അതോ പ്രശ്നക്കാരിയായ അമ്മ പോയിക്കിട്ടിയെന്നു സന്തോഷിക്കുന്നുണ്ടാവുമോ? യമുനയ്ക്ക് പെട്ടന്ന് അവരുടെ ഭര്‍ത്താവിനെ ഓര്‍മ്മ വന്നു. ഇത്രയും നേരമായിട്ട് അയാള്‍ വല്ലതും കഴിച്ചു കാണുമോ എന്തോ... ഇവരെ കാണാതെ അയാള്‍ ഭയപ്പെടാന്‍ തുടങ്ങിയിരിക്കും. എടുത്തുനടക്കാന്‍ പറ്റാത്ത ശരീരത്തിനെ സമാധാനിപ്പിക്കാന്‍  കണ്ണ് മാത്രം ഇടക്കിടെ വാതില്‍ വരെ പോയി ഉമ്മറപ്പടിമേല്‍ കുറച്ചുനേരം ചാരിയിരുന്ന് പടിയ്ക്കപ്പുറം കടക്കാനാവാതെ തിരിച്ചുപോരുന്നുണ്ടാവണം. 
“ബാഗല്‍പൂരിലെനിക്കു വലിയൊരു വീടും തൊടിയുമുണ്ട്. അവനത് വില്‍ക്കണമത്രേ. ഞാന്‍ സമ്മതിക്കില്ല. നീയെന്നെ അങ്ങോട്ട് വണ്ടി കേറ്റി വിട്ടാല്‍ മതി. അവിടെ എനിക്കു നിറയെ ബന്ധുക്കളുണ്ട്...എന്റെ പെണ്‍കുട്ടികള്‍ ഉണ്ട്”
പെണ്മക്കളുടെ നമ്പര്‍ അവര്‍ ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തപ്പോള്‍ യമുനക്കു സമാധാനമായി. പക്ഷേ നിന്നുതിരിയാന്‍ സമയമില്ലെന്ന്... ഈ ലോകത്തിലെ തിരക്കുകള്‍ മുഴുവന്‍ രണ്ടുമിനിറ്റുകൊണ്ട് അവരിലൂടൊഴുകുകയായിരുന്നു. അമ്മയോടൊന്നു സംസാരിക്കാന്‍ പോലും മനസ്സ് വെക്കാതിരുന്ന അവരുടെ തിരക്കുകളില്‍ നിന്നും അവള്‍ മകന്റെ  നമ്പര്‍ ചോര്‍ത്തിയെടുത്തു. 
യദുകൃഷ്ണന്‍ വരും മുന്‍പ് എങ്ങിനെയെങ്കിലും അവരെ തിരികെ അയച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യമുനക്കറിയാമായിരുന്നു. അനാവശ്യമായ വയ്യാവേലികള്‍ വലിച്ചുതലയിലിടുന്ന അവളുടെ സ്വഭാവത്തിന്ന് യദുവില്‍നിന്ന് പലപ്പോഴായി വാണിങ്ങ് കിട്ടിയിട്ടുള്ളതാണ്. ലോകത്തിലെ സകലമാനചരാചരങ്ങളും പെറ്റുപെരുകിയ വയ്യാവേലികളുടെ ആക്രികള്‍ക്കിടയില്‍ അവളുടെ ഹൃദയത്തില്‍ ഇത്തിരി ഇടമുണ്ടാക്കാന്‍ പെടുന്ന പാട് യദുവിനേ അറിയുള്ളൂ. ആ വിശാലതയിലേക്കൊന്നു ചാരിയിരിക്കുമ്പോഴാവും ഒരു പുഴ നുരഞ്ഞു പതഞ്ഞു ശ്വാസംമുട്ടി ഒഴുകി പ്രളയം തീർക്കുക. കണ്മുന്നിലിട്ട് ഒരു ജെ‌ സി‌ ബി മലയെ ബലാല്‍സംഗം ചെയ്യുന്നത്.  ഒരു തെരുവുനായുടെ സ്നേഹപ്രകടനം.
“ഞാന്‍ നിങ്ങളുടെ മകനെ വിളിക്കട്ടെ...” അവരുടെ സങ്കടം ദ്വേഷ്യത്തിന് വഴിമാറുന്നത് യമുന ഭയത്തോടെ നോക്കിക്കണ്ടു. “വേണ്ട... ബാഗല്‍പ്പൂരിലേക്ക് അയക്കാന്‍ പറ്റില്ലെങ്കില്‍ ഏതെങ്കിലും വൃദ്ധാശ്രമത്തില്‍ പൊയ്ക്കൊളാം ഞാന്‍” അവര്‍ തീർത്ത് പറഞ്ഞു
 “നിങ്ങളുടെ മകന്‍ നിങ്ങളെകാണാതെ ടെന്‍ഷനടിക്കുന്നുണ്ടാവില്ലെ.... ഞാനൊന്നു വിളിച്ച് പറയട്ടെ ഇവിടുണ്ടെന്ന്...?”
“ടെന്‍ഷനടിക്കട്ടെ അവനും അവന്റെ ശൂദ്രച്ചി ഭാര്യയും.. അവളുടെ കൈതൊട്ട ഭക്ഷണവും കഴിച്ചെനിക്കവിടെ കഴിയണ്ട...”  അടുത്ത സെക്കന്റില്‍ തകര്‍ന്നിടിഞ്ഞത് എന്തിന്റെയൊക്കെയൊ അസ്ഥിവാരമാണ്... അത്രയും വേഗത്തിലാണ് യമുനക്ക് അവരോടുള്ള സെന്റിമെന്റ്സ്  നിലം പൊത്തിയത്!
“മത്സ്യമാംസം കഴിക്കണ  വീട്ടിലെ കുട്ടീന്യേ നിനക്കു കിട്ടിള്ളൂ" ....  തെക്കിണിപ്പടിയിലിരുന്ന്  താമരപ്പൂവിന്റെ വള്ളിയൊടിച്ച് കൃഷ്ണന് ചാര്‍ത്താന്‍ മാലയുണ്ടാക്കുകയായിരുന്നു യമുന.  അച്ഛന്‍ പൂമഖത്ത് ചാരുകസേരയില്‍ കണ്ണടച്ച് കിടന്നു. "അവളെങ്ങട്ട് കേറ്റ്യാ പിന്നെ എന്നെ നോക്കണ്ട.” അമ്മയുടെ കടുംപിടുത്തത്തിന് മുന്നില്‍ തലയും താഴ്ത്തി ഇറങ്ങിപ്പോയ ഏട്ടന്‍ പിന്നെ വന്നത് താടിയും മുടിയുമൊക്കെ നീട്ടി പാതി ബോധത്തിലായിരുന്നു. പിന്നീടൊരിക്കലും ആ കുട്ടിയെപ്പറ്റി ഏട്ടന്‍ പറഞ്ഞില്ലെങ്കിലും ആ കുട്ടി ഏട്ടന്റെ് ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ പഴയ എട്ടനെ തിരിച്ചു കിട്ടുമായിരുന്നെന്നവള്‍ പലപ്പോഴും വ്യാമോഹിച്ചിട്ടുണ്ട്...
ആദ്യമായി കോളേജിലേക്കിറങ്ങുമ്പോള്‍ ബസ്റ്റോപ്പ് വരെ പതിവില്ലാതെ ഏട്ടന്‍ കൂടെ വന്നു.. “ആര്‍ക്കും  മനസ്സ് കൊടുത്തുപോകരുതേ മോളൂട്ടി... മനസ്സു കൈമോശപ്പെടുത്തിയവര്‍ക്ക് പിന്നെ ജീവിക്കാനവകാശമില്ല.” ബസുകാത്തുനില്‍ക്കുമ്പോള്‍ മുടിയിലൂടെ വിരലോടിച്ച് ഏട്ടന്‍ പറഞ്ഞു. അതുപറയുമ്പോള്‍ ഏട്ടന്റെ കണ്ണിലുണ്ടായിരുന്ന തിളക്കം കണ്ണീരായിരുന്നോ എന്ന്‍ അവള്‍ പലപ്പോഴും ഓര്‍ത്തു നോക്കിയിട്ടുണ്ട്... താമരപ്പൂക്കളുടെ വീട്ടിലേക്കുള്ള വഴിയറിയാത്ത ചോദ്യമായി അവളില്‍ തന്നെ അവശേഷിക്കാനായിരുന്നു അതിന്നു യോഗം.
“നിങ്ങളെന്തെങ്കിലും കഴിച്ചതാണോ?” ഭൂമിയോളം താണ മുഖത്തുനിന്നും അവളാവശ്യത്തില്‍ കൂടുതല്‍ വായിച്ചെടുത്തു. അവള്‍ക്ക്   ഉച്ചക്ക് കഴിക്കാനായുണ്ടാക്കിയ ഭക്ഷണം അവര്‍ ആര്‍ത്തിയോടെ വലിച്ചു വാരി തിന്നുന്നത് കണ്ടുകൊണ്ട് യമുന പതുക്കെ ബാല്‍ക്കണിയിലേക്ക് വലിഞ്ഞു. ഫോണില്‍ക്കൂടെ കേട്ട മകന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. രാവിലെതൊട്ട് അമ്മയെ കാണാതെയും എവിടെ തിരയണമെന്നറിയാതെയും വിഷമിച്ചിരിക്കയാണെന്നും  ഉടനെ വരാമെന്നും പറഞ്ഞു  ധൃതിയില്‍ അയാള്‍ ഫോണ്‍ കട്ടുചെയ്തു.   
വീട് അടുത്തായിരുന്നിരിക്കണം, അഞ്ചു മിനുറ്റ് തികയും മുമ്പയാള്‍ വിയര്‍ത്തൊലിച്ച് കയറി വന്നു. അവര്‍ നീരസത്തോടെ അവളെയും അയാളെയും നോക്കിക്കൊണ്ടിരുന്നു. അവള്‍ക്കൊന്നും പറയേണ്ടിവന്നില്ല. 
“അമ്മ.. ആജാവോ, പപ്പ ആപ്കാ ഇന്തസാര്‍ കര്‍ രാഹാഹേ”
“ഇല്ലഞാന്‍ വരുന്നില്ല” അവര്‍ തീര്‍ത്തു പറഞ്ഞു. അവര്‍ക്കിടയിലെ മഞ്ഞുരുകാന്‍ വിട്ടു അവള്‍  മാറിനിന്നു. പറഞ്ഞു തീര്‍ക്കട്ടെ അമ്മയും മകനും.  അമ്മായിയമ്മയല്ലാതെ  അവരും, ഭര്‍ത്താവോ അച്ഛനോ അല്ലാതെ അവനും മനസ്സ് തുറക്കട്ടെ... അവരിപ്പോള്‍ അമ്മയും മകനും മാത്രമാണ്. ഇടയിലേക്ക് കടന്നു വരാന്‍ ആരുമില്ലാത്തപ്പോള്‍ ഉരുകിയൊലിക്കാനുളളതെ ഒരമ്മയ്ക്കും  മകനുമിടയില്‍ ഉണ്ടാവുള്ളു. എന്നിട്ടും പറഞ്ഞു മടുത്ത മകന്‍ അവസാനം അമ്മയെ ബാഗല്‍പൂരിലേക്ക് കയറ്റി അയക്കാമെന്ന് വാക്ക് കൊടുത്തു. പക്ഷേ അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് അവിടെയുള്ളിടത്തോളം അവര്‍ അവിടെത്തന്നെയുണ്ടാവും. എന്തൊക്കെ പറഞ്ഞാലും അയാളെ വിട്ടവരെങ്ങിനെ പോകും....
“കുട്ട്യേ ഈ അമ്മയോടൊന്നു സംസാരിക്ക്... എനിക്കു പറഞ്ഞു മടുത്തു.” ദേവേടത്തിയുടെ ശബ്ദം വല്ലാതെ ക്ഷീണിച്ചിരുന്നു..
ഫോണിലൂടെ അമ്മ മൂക്ക് വലിച്ചു.....” മോളെ അച്ഛന്‍”
“അച്ഛന്‍ മരിച്ചിട്ടു പത്തു വര്‍ഷമായില്ലെ അമ്മേ... അതിനിപ്പെന്തിനാ കരയുന്നത്...”
“നിങ്ങക്കൊക്കെ എന്താ പറ്റ്യേ.....ഞാനിന്നലേം കൂടികണ്ടൂലോ.. ഉണ്ണീണ്ടായിരുന്നു കൂടെ.” 
“എവിട്യാ കണ്ടേ?“
“എവിട്യോ ഉണ്ട്... എന്നെക്കാണാതെപ്പൊ  വെഷമിക്ക്ണുണ്ടാവും”
സങ്കടം കൊണ്ട് മരവിച്ച തലച്ചോറിലെ ഓര്‍മ്മകളുടെ നേര്‍ത്ത  നൂല്‍ വരമ്പുകളെ  മറവിയുടെ മഞ്ഞുപുക എത്ര സമര്‍ത്ഥമായാണൊളിപ്പിച്ചു വെക്കുന്നത്...  നനുത്തചാറ്റല്‍മഴ  ഒരു പെരുമഴക്കാലത്തിന് വഴിമാറുന്നതറിഞ്ഞ് യമുന കണ്ണുകളടച്ചു. മനസ്സില്‍ പടര്‍ന്ന്  നിറയുന്ന ഇരുളിന് മൊബൈല്‍ പകര്‍ത്തിയെഴുതിയ  വേഗത്തിന്റെ നിറം..... താമരപ്പൂക്കളുടെ ഗന്ധം.
Prasanna Aryan

ഞായറാഴ്‌ച, നവംബർ 17, 2013

നുരകള്‍...


 




ഏതോ ഒരാശുപത്രിയിലെ
ഏതോ ഒരു മുറി.....


ബെറ്റാഡൈനില്‍ കുതിര്‍ന്ന
ആശുപത്രി മണമായിരുന്നില്ലത്..

ഡ്രസ്സ് ചെയ്യുന്ന മുഖത്ത്
എന്തിനെന്നറിയാതെ ഊറിവന്ന
ചിരിയെ നോക്കിയാവണം
പറന്നിരുന്നേക്കാവുന്ന
ഒരു ഈച്ചയെ ആട്ടുമ്പോലെ
അമ്മ നിലത്തു തുപ്പി

ഹറാംസാദ...

മുറി വൃത്തിയായിരിക്കേണ്ടത്
അത്യാവശ്യമെന്ന് പറഞ്ഞ്
ഡോക്ടര്‍ തന്‍റെ തലയ്ക്കു
പാകത്തിലൊരു വെളിച്ചം
വട്ടത്തില്‍ മുറിച്ചെടുക്കാന്‍
പണിപ്പെട്ടുകൊണ്ടിരുന്നു..

അച്ഛന്‍റെ പരുപരുത്ത കൈകള്‍
അടരാനാകാത്തവിധം
തമ്മില്‍ത്തമ്മില്‍ ഞെരിഞ്ഞമര്‍ന്നു.

അനിയത്തിക്കുട്ടി
കാഴ്ചക്കാര്‍ കൊണ്ടുവന്ന
പാവകളിലൊന്നിനെ അസൂയയോടെ
പിടിച്ച് ഞെക്കിക്കൊണ്ടിരുന്നു.

എക്സ്ക്ളൂസീവ് ഫോട്ടോകള്‍ക്കായി
ഏതോ ചാനല്‍ ക്യാമറക്കണ്ണു
മുഴുവനായും മിഴിച്ചു.

ജരാസന്ധന്‍റെ പുനരവതാരമായി
ബെഡില്‍ കിടന്ന്‍
ആ നാലുവയസ്സുകാരി മാത്രം
ഇതൊന്നുമറിയാതെ
കടിച്ചു പറിക്കപ്പെട്ട
മുലക്കണ്ണുകളാല്‍
പാവക്കുഞ്ഞിന് ഇനി
പാല്‍ കൊടുക്കുന്നതെങ്ങിനെയെന്ന്
വെറുതെ വെറുതെ
വേവലാതിപ്പെട്ടുകൊണ്ടിരുന്നു.



******* 
വിത്തുകാക്കേണ്ട കൈകളാല്‍
വിലപേശപ്പെടുമ്പോള്‍
നിറങ്ങള്‍ കൂട്ടം കൂട്ടമായി ആത്മഹത്യ ചെയ്യും.
ഞരമ്പുകളറ്റ് ഒലിച്ചിറങ്ങിയ
ചോരയിലൂടെ നടന്നുപോയവര്‍
'ശവങ്ങളില്‍'
വിലകൊടുത്തു വാങ്ങിയ നിറം പൂശി
വിലപേശിക്കോണ്ടേയിരിക്കും.
തേച്ചുപിടിപ്പിച്ച വിലകുറഞ്ഞ നിറങ്ങള്‍
ഉതിര്‍ന്നു വീണുകൊണ്ടിരിക്കുമ്പോള്‍
തീരെ രക്തം വാര്‍ന്നെന്ന് തോന്നിയ ഒന്നിനെ
അവര്‍ 'രക്തസാക്ഷി' എന്ന് വിളിക്കും.
ആ രക്തത്തില്‍ കുതിര്‍ന്നുണര്‍ന്ന്
സ്വയം മരിച്ചെന്നു കരുതിയ
'നിറങ്ങള്‍'
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും


ശനിയാഴ്‌ച, നവംബർ 02, 2013

നാലാള്ക്ക്‍......





'മഴക്കാലം പോലെയാണത്...'
അമ്മ പറയും
“ആ ഇറയത്ത്ന്ന്ത്തിരി നീക്കിടണേ
കരിമ്പനടിക്കും
പിന്നെ തേച്ചൊരച്ചാലും പോകില്ല.
നാലാളെ കാട്ടാന്‍ കൊള്ളില്ല.”


'മഴക്കാലം പോലെയാണത്... '
മഴപിടിക്കും തോറും
ചുമരെല്ലാം പച്ചച്ച് പച്ചച്ച്
ഒച്ച് കയറിക്കോണ്ടേയിരിക്കും
അമ്മ പറയും
“ദിവസോം തേച്ചൊരച്ചാലും
പിറ്റെന്നയ്ക്ക് പിന്നിംണ്ടാവും അതേപോലെ “
നാലാള് കണ്ടാന്താ കര്ത്വാ....”


'മഴക്കാലം പോലെയാണത്...'
വെയിലു പായവിരിക്കാത്ത
വഴിയെല്ലാം നനഞ്ഞു നനഞ്ഞ്
അമ്മ പറയും
“എപ്പഴാ വഴുക്ക്വാന്നറിയില്ല
ആരാ വീഴ്ണേന്നറിയില്ല
തേച്ചൊരച്ചു കഴുകണേ...
നാലാള് നടക്ക്ണ വഴ്യാ.....”


'മഴക്കാലം പോലെയാണത്...'
നോക്കിനില്‍ക്കുമ്പോഴാണ്
ആകെ പൊന്തകെട്ടി
പടര്‍ന്ന് പന്തലിച്ച്
അമ്മപറയും
“പാമ്പൊളിച്ചിരിക്ക്ണ് ണ്ടാവുംട്ടോ
ഇന്നന്നെ എല്ലാം വെട്ടി വെളുപ്പിക്കണം.
നാലാള്ക്ക് കണ്ടാ പേട്യാവ്വേയ്”


'മഴക്കാലം പോലെയാണത്...'
ഇടക്ക് ചാറി, ഇടക്ക് പെയ്ത്
കെട്ടുകാഴ്ചയായി ചിലപ്പോ ഇടിയും മിന്നലും ...
ഒച്ചും വഴുക്കലും പൊന്തയും ഉണങ്ങിപ്പൊടിഞ്ഞാലും
കരിമ്പനുണ്ടാവും കറുത്ത് കറുത്ത്
എത്ര തേച്ചൊരച്ച് കഴുക്യാലും പോകാതെ...
അമ്മ പറയും.....
“ഇന്യതാ തെക്കേത്തൊടീല്‍ക്കങ്ങട്ട് വലിച്ചെറിയ്യാ
അല്ലാണ്ടെപ്പൊന്താ ചിയ്യാ.....
ഉടുത്തോണ്ട് നടക്കാന്‍ പറ്റ്വോ
നാലാള് കണ്ടാ നാണക്കേടാണെ ...”

വ്യാഴാഴ്‌ച, ഒക്‌ടോബർ 31, 2013

ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന് ......



ഇലകളെല്ലാം അവധൂതരെപ്പോലെ

വേരു തേടിയിറങ്ങിയൊരുനേരം

ഒഴുകിനീങ്ങുന്ന ചിത്രപത്രങ്ങളെ

കൊതിയൊടൊരു ചില്ല ചേര്‍ത്തു പിടിച്ചതും

പറയുവാന്‍ബാക്കി വെച്ചതൊന്നാവണം

മരവിരല്‍ത്തുമ്പ് ചിക്കിച്ചികഞ്ഞതും

ഇലകളില്ലാമരത്തിനെ കൈവിട്ട്

കാറ്റുമൂളി തുഴഞ്ഞുനീങ്ങുന്നതും

ഇടയിലൂടെ തെളിയുമാകാശത്തെ

വെറുതെ നോക്കി കൊതിക്കുന്ന ഭൂമിയും

ചുമരതില്ലാതെ ചിത്രം വരയ്ക്കുവാന്‍

നിഴലു നീണ്ടുംനിവര്‍ന്നും കിടന്നതും

മഞ്ഞു ചാറിയോ മഴപെയ്തതോയെന്ന്

പുല്ലിളംനാമ്പു നീട്ടി നുണഞ്ഞതും

എന്തിതെന്നോ എന്തിനാണെന്നോ

പൊന്‍വെയില്‍ത്തിരി താഴ്ത്തുന്നു സൂര്യന്


ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന്

കണ്ണിറുക്കി ചിരിക്കുന്നു കാലം...

വ്യാഴാഴ്‌ച, ഒക്‌ടോബർ 24, 2013

അങ്ങിനെത്തന്നെയാണ് വേണ്ടത്...


അങ്ങിനെയൊക്കെത്തന്നെ വളര്‍ത്തണം
നമ്മളവളെ...
അക്ഷരങ്ങളില്‍നിന്നകറ്റി
അശ്ലീലങ്ങള്‍ ഡെലീറ്റ് ചെയ്ത്
ആശകള്‍ സെന്‍സര്‍ ചെയ്ത്
ആകാശം കത്രിച്ച്
മനസ്സില്‍ മതില് പടുത്ത്
ചുറ്റും കോട്ടകള്‍ തീര്‍ത്ത്
ലോകത്തെയവരില്‍ നിന്നും
മറച്ചുപിടിക്കണം.


സ്ത്രീ അമ്മയാണ്, ദേവിയാണ്
ദുര്‍ഗ്ഗയാണ് , ലക്ഷ്മിയാണ്
വീടിന്‍റെ വിളക്കാണ് .
ഭാവശുദ്ധിയെ
കാത്തുവെയ്ക്കേണ്ടവളാണ്
കണ്‍കള്‍താഴ്ത്തി
കാല്‍ വിരലുകളെണ്ണി
മുലകളൊളിപ്പിച്ച്
മടമ്പു മണ്ണിലമരാതെ
നടക്കേണ്ടവളാണ്.
കണ്ടാലും കൊണ്ടാലും മിണ്ടരുത്.


പറയാനും കേള്‍ക്കാനും
തൊടാനും തൊടപ്പെടാനും പാടില്ലാത്ത
ഇച്ചീച്ചികളുടെ പാപഭാരം പേറണം
ശരീരത്തിന്റെ ഓരോ മുക്കും മൂലയും.

വീടിനുള്ളില്‍പോലുമിരുളില്‍
ആരുടെയൊക്കെയോ
വല്ലാതെ വളര്‍ന്ന വിരലുകളെന്ന്
പനിച്ചുതുള്ളുമ്പോള്‍ അവളെ
വഴക്കു പറയണം
ആരൊക്കെയോ ചീത്തയാണെന്ന് പറഞ്ഞതിന്
തല്ലി വായ മൂടണം.

അവസാനം
എന്നെങ്കിലും നേരറിവിന്‍റെ
വരമ്പത്തുകൂടി നടന്ന്‍
സ്കീസോഫ്രേനിയയുടെ
നൂല്‍പ്പാലത്തില്‍ കയറിയവള്‍
നൃത്തം വെക്കുമ്പോള്‍
നാണക്കേടെന്ന് മുറിയിലടച്ചിടണം.
ജീവിതം മടുത്തെന്ന്
ഉറങ്ങിക്കിടക്കുമ്പോള്‍
തന്‍റേടമില്ലാത്തവളെന്ന് മുദ്രകുത്തണം.

അപ്പോഴും തിരിച്ചറിയരുത്
സത്യം മറച്ചുവെക്കേണ്ടയൊന്നല്ലെന്ന്.
ലോകം തുറന്നു കാട്ടേണ്ടതാണെന്ന്.
ശ്ലീലമല്ല
അശ്ലീലമാണ് പൊളിച്ചുകാട്ടേണ്ടതെന്ന്

ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013

ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്.......

നീ പറഞ്ഞപ്പോഴാണ്  ഞാനോര്‍ത്തത് 
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
നീയെന്നെ മറന്നല്ലോയെന്ന്
ഇടക്കിടെ പായ്യാരം പറയുന്ന
ഇത്രയും കാലമായിട്ടും
ഒന്നു വന്നു കണ്ടില്ലല്ലോയെന്ന്
മൂക്ക് ചീറ്റുന്ന വീടിനു
ഒന്നു ഇവിടം വരെ വന്നാലെന്തായെന്ന്
ഒരു എസ് എം എസ് അയച്ചാലോ എന്ന്‍...............
 
സ്കൂളിലേക്കു പോകുന്ന തിരക്കില്‍
എത്രവിളിച്ചിട്ടും
മുന്നില്‍ വരാതെ വൈകിപ്പിച്ച
ഒരു കഷ്ണം പച്ചറിബ്ബണ്‍
ഒരു കുഞ്ഞു സ്ലേറ്റുപെന്‍സില്‍
ഒരു മുടിപ്പിന്‍, ഒരു ചോക്കുപൊട്ട്,
ഒരു കളര്‍ പെന്‍സില്‍

വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന
എന്‍റെ കുട്ടിക്കാലം

അമ്മയുടെ താരാട്ട്
അച്ഛന്‍റെ മൂളലില്‍ നിന്നും
കേട്ടുപഠിച്ച  രണ്ടു വരി കവിത
ചേച്ചിയുടെ ഉമ്മയില്‍ നിന്നും
കട്ടെടുത്തുവെച്ച ഒരു നുള്ള് മധുരം
തല്ലുകൂടിയൊന്നിച്ചപ്പോള്‍
ചിതറിത്തെറിച്ച ഒരു തരി സ്നേഹം

ഞങ്ങളുടെ പ്രണയത്തിന്‍റെ പൊട്ടും പൊടിയും
അമ്മുവിന്‍റെ ആദ്യത്തെ കാലടിപ്പാടുകള്‍
അങ്ങിനെ കയ്യില്‍ കിട്ടിയതെല്ലാം
പെറുക്കിയെടുത്ത് ഓടിവരുമായിരിക്കും.

ഓരോന്നോരോന്നായി
മുന്നിലേക്കുവെച്ച് കൊണ്ടെന്‍റെ
മുഖത്തു വിരിയുന്ന സന്തോഷം 
നോക്കിയിരിക്കുമായിരിക്കും.
മോനെവിടെയെന്ന് മുല ചുരത്തുമായിരിക്കും.

തന്‍റെ കൂടെവരാനായി
ആഴങ്ങളിലെ വെള്ളത്തെയൊരുക്കിയൊരുക്കി
സുല്ലിട്ട കിണറിനെയോര്‍ത്ത്
വല്ലോറമലക്ക് കീഴെ സൂര്യനും ചന്ദ്രനും
ആകാശവും ഭൂമിയും കാറ്റും മഴയും മരങ്ങളും
നിന്നെ മിസ്സ് ചെയ്യുന്നുണ്ടെടായെന്ന് പറഞ്ഞ്
ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുമായിരിക്കും.

ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
ഞാന്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
കണ്ണു ചുവപ്പിക്കുമായിരിക്കും.........
ഇനി തിരിച്ചു പോകണ്ടാട്ടോയെന്ന്
പറയുന്നതും കാത്തു
കൊതിച്ചിരിക്കുമായിരിക്കും.

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
കൊതിയാകുന്നുണ്ട് ഒന്നു കാണാന്‍
ഇനി സ്വപ്നത്തില്‍ വരുമ്പോള്‍
നമ്പര്‍ ചോദിക്കണം.

ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഊടിരമ്പം......




വഴിക്കപ്പോള്‍
അങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്.
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പിറന്നപാട് നൂല്‍ബന്ധമില്ലാതെ
മലര്‍ന്ന്  കിടന്ന്‍
തോന്നുംപോലൊക്കെ
തിരിഞ്ഞും മറിഞ്ഞും
മറിഞ്ഞും തിരിഞ്ഞും
നീണ്ടു മെലിഞ്ഞും
ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും
ഒടിമറയുന്ന മൃഗിമകളെ
മെരുക്കിയൊളിപ്പിച്ച്...
മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്...
കരിയിലപ്പുതപ്പ് പുതച്ച്
കാടിനൊപ്പംതാണ്ഡവമാടി    
മഴവെള്ളത്തിനൊപ്പം
തുടുത്ത് കുത്തിയൊലിച്ച്
അരികുകളിലെ
പൊത്തുകളിലും 
പൊന്തകളിലുമുള്ളവരോട്
കുശലം പറഞ്ഞു  
വിരളമായി കടന്നുപോകുന്ന
മനുഷ്യന്റെ വിയര്‍പ്പേറ്റുവാങ്ങി....
നിലാവില്‍ കുളിച്ചുതോര്‍ത്തി  
ഇരവിനോടിണചേര്‍ന്ന്  
അങ്ങിനെ അങ്ങിനെ...          

ഒറ്റയടി ഒറ്റവരിയായത് 
ഒറ്റവരി ഇരട്ടവരിയായത്
ഇരട്ടവരി എട്ടുവരിയായത്...
കാടുകള് നേര്‍ത്ത്  
പാതകള്‍ തൂര്‍ത്ത്
നഗരം കൈ കോര്‍ത്തത്  
കോണ്‍ഗ്രീറ്റ് കാടുകളായി വളര്‍ന്നത്!

പൊള്ളുന്ന വെയിലില്‍  
നീണ്ട്പരന്ന്‍
കറുത്തുരുകി
അതിവേഗ രഥ്യങ്ങളോട്
വെളിപ്പെട്ടു മടുക്കുമ്പോള്‍
വഴിക്കങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്   അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി
പകലുമിരുള്‍ പുതച്ചുറങ്ങുന്ന
വിജനതയുടെ
പടികടന്നകടന്നുവിരളമായെത്തുന്ന
പദവിന്യാസം കാതോര്‍ത്ത്
വെറുതെ കിടക്കാന്‍
വെറുതെയൊന്നു കൊതിച്ചതിന്ന്
കുറ്റം പറയാന്‍ പറ്റില്ല....  

ഇതുപോലേതോ
ഒരു കൊതിയുടെ പേരിലാണല്ലോ
ഒരുകാലില്‍ നിന്നുംമറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്.........