വെള്ളിയാഴ്‌ച, മേയ് 28, 2010

വേവ്.........




വെറുതെ വെന്തു വെന്തു
വേവധികമാവുമ്പോള്‍
ചെമ്പ് നിറഞ്ഞു
കവിയുമെന്നാവുമ്പോള്‍
അടപലകപോലെ
മിഴികള്‍ പൂട്ടി
മലര്‍ന്നു കിടക്കണം.........
വാര്‍ന്നു വാര്‍ന്നു
വെള്ളം വറ്റും വരെക്കും.
കടവെട്ടിയ
അരിവാളിന്റെ മൂര്‍ച്ചയെയും
മെതിച്ചകാലിനെയും
തൊലിയുരിച്ച ഉലക്കയേയും
ശപിച്ചുതീരുംമ്പോഴേക്കും
വെള്ളം വറ്റിയിരിക്കും.
അതിന്നിടയില്‍
അമ്മയുടെ മാറിന്റെ
ചൂടുതൊട്ട്
അവന്റെ വിരലിന്റെ
തണുപ്പുവരെ
വേവു നോക്കി
കയറിയിറങ്ങിപ്പോകും.
അവസാനം
ആളിക്കത്തിയ
വിറകിനെ പഴിച്ച്
വേഗം വേവുന്ന
അരിയെ പഴിച്ച്
വാര്‍ക്കുന്തോറും ഉറഞ്ഞ
നീരിനെ പഴിച്ച്
കണ്ണുതുറക്കുമ്പോഴേക്കും
ചോറു വെറുങ്ങലിച്ചിട്ടുണ്ടാവും
വേവു പാകമായിട്ടുണ്ടാവും.
ഉണ്ണാന്‍ വൈകിയെന്നെല്ലാരും
തിരക്കു കൂട്ടുന്നുണ്ടാവും .

ഞായറാഴ്‌ച, മേയ് 23, 2010

വെള്ളിയാങ്കല്ലും...........


തുറന്നുകിടന്നിരുന്ന
ആകാശത്തുനിന്നും
നാലിറയത്ത് എന്നും
പറന്നിറങ്ങും ഒരു തുമ്പി..............

അവിടെത്തൊട്ടിവിടെത്തൊട്ട്
ശ്രീലകപ്പടിയിലിരുന്ന്
തെല്ലുനേരം നാമംജപിച്ച്
പതുങ്ങിയെത്തിയ കണ്ണന്റെ
നിറുകയില്‍ മുത്തി
നടുമുറ്റത്തെ മുല്ലത്തറയില്‍
വെയില്‍കായുന്നുണ്ടിപ്പോഴും..............

വെള്ളിയാങ്കല്ലും മുകുന്ദനും
മനസ്സിലുള്ളതുകൊണ്ടാവാം
മരിച്ചുപോയവരെയെല്ലാം
ഓര്‍മ്മിച്ചു പോയത്.
നിങ്ങള്‍ ആരാണെന്ന് അറിയാതെ
മനസ്സില്‍ ചോദിച്ചുപോയത്..............

സങ്കടം വന്നിട്ടാവണം
ആത്മാവ് ശരീരം വെടിയുമ്പോലെ
തുറന്നു കിടന്ന ആകാശത്തിലേക്ക്
പറന്നുയര്‍ന്നത്
അതുനോക്കിയിരുന്നപ്പോള്‍ തോന്നി
ചോദിക്കേണ്ടിയിരുന്നില്ല വെറുതെ..............


ചൊവ്വാഴ്ച, മേയ് 18, 2010

ഡെലീറ്റ്................


ഡെലീറ്റ് ചെയ്യണം എല്ലാം
ഓര്‍മ്മകളും സ്വപ്നങ്ങളും മോഹങ്ങളും
ബാക്ക് സ്പേസ് അടിച്ച്
ഒരു തീവണ്ടിയെന്നപോലെ............

കയറിയവരെ ഇറക്കി
ഇറക്കിയവരെ കയറ്റി
അവരെ കയറിയയിടത്ത് വീണ്ടുമിറക്കി
വാങ്ങിച്ച ചായ കാപ്പി
മുഷിഞ്ഞ ഉരുളക്കിഴങ്ങുവട
പാടിയ അന്താക്ഷരിയിലെ
നാലുവരിപ്പാട്ടുകള്‍
ഇടക്കുള്ള തമാശകള്‍
ആരും കാണാതെ ആരോ
സൂക്ഷിക്കാനേല്പ്പിച്ച ഒരു നോട്ടം
ഏതോകുഞ്ഞിന്റെ കരച്ചില്‍
അമ്മയുടെ താരാട്ട്
കളിച്ച ചതുരംഗങ്ങള്‍
കയറിയിറങ്ങിയ തുരംഗങ്ങള്‍
പാലത്തിനടിയിലെ വെള്ളം
കൂടെ ഓടിയെത്തിക്കിതച്ച സൂര്യന്‍
ഒളിഞ്ഞുനിന്നു ചിരിച്ച അമ്പിളിക്കല
കൈനീട്ടിവാങ്ങിയ മഴത്തുള്ളി
ടിക്കറ്റില്‍ പതിഞ്ഞ ടി.ടിയുടെ
വിരല്‍പ്പാടുകള്‍ എല്ലാം എല്ലാം.........
അവസാനം കയറിയ സ്റ്റേഷനില്‍
ലാഘവത്തോടെയിറങ്ങണം
ഇനിയുമിറങ്ങാന്‍ ബാക്കിയായവരെ നോക്കി
പ്ലാറ്റ്ഫോമില്‍നിന്ന് കൈവീശണം.

ബുധനാഴ്‌ച, മേയ് 12, 2010

നീ..........


തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയിലിത്തിരി
ആകാശം തിരഞ്ഞ് രാത്രിമുഴുവന്‍ നമ്മള്‍
ഒഴുക്കിവിട്ട നിന്റെ പ്രണയത്തെക്കുറിച്ച്
പിറക്കാന്‍ കൊതിക്കാത്ത നിന്റെ കുഞ്ഞിനെക്കുറിച്ച്
പൂക്കളെക്കുറിച്ച് പുഴകളെക്കുറിച്ച് പിന്നെ
എല്ലാത്തിനെയും എല്ലാത്തിനെയും കുറിച്ച്
കളിയുംകാര്യവും പറഞ്ഞ് കാടുകയറിയതിന്നലെ..........

നിന്റെ കവിത മഞ്ഞുപോലെ പെയ്യുമ്പോഴും
നിന്റെ നെഞ്ച് വെന്ത് പുകമണം പരന്നതും
നീപോലുമറിയാതെ നിന്നില്‍നിന്നൊരാരവമുയര്‍ന്നതും
നിന്റെ കവിളിലെ വെറുംതുടിപ്പ്
കുരുതിച്ചുവപ്പായി മാറിയതിന്നും
വിളറിയ ആകാശവും ഞാനും സാക്ഷി...........

തുടുത്ത ആകാശം കണ്ട് ഭ്രമിച്ച്
നീ ഇറങ്ങിനടന്നതും
നമ്മള്‍ രണ്ടുകല്ലുകള്‍ ഉരഞ്ഞ്
തീപ്പൊരികള്‍ ചിതറിയതുമിന്നലെ ...........

നീയണിഞ്ഞ കുരുതിച്ചുവപ്പിലെ
നൂറും മഞ്ഞളും അടര്‍ന്നുമാറി
വിളറി വിറച്ചുനീ നീയല്ലാതാവുന്നത്
കാണേണ്ടെന്ന് കണ്ണടച്ചിരിക്കയാണിന്നു ഞാന്‍...........
....

ബുധനാഴ്‌ച, മേയ് 05, 2010

മുത്തശ്ശി


തറവാട്ടു കുളത്തിനു ചുറ്റും
പൊന്തക്കാട്ടിലൊരു പൊന്തയായി
നടുനിവരാതൊരു മുത്തശ്ശി
മരുന്നു പറിച്ചുകൊണ്ടിരുന്നു.
മുത്തശ്ശി മുതുകൂനിയെന്നു കൂവി
പിന്നാലെയെത്തിയ ഞങ്ങളുടെ
കൗതുകത്തെ വടികാട്ടിയകറ്റി
കുട്ടികളുടെ കുന്നായ്മയെയും
മഴയുടെ പെയ്യായ്മയെയും
വാതോരാതെ ശകാരിച്ച്
കഞ്ഞുണ്ണിയും തഴുതാമയും തൂടങ്ങി
കണ്ടാലും കൊണ്ടാലുമറിയാത്ത
മണമായി നടന്നുമറഞ്ഞതിന്നുപോലെ..............

മച്ചിന്റെ വാതിലടച്ചിട്ടും
തറിച്ച മറരുന്നിന്റെ മണത്തില്‍
തറവാടു നിറഞ്ഞു.
വടക്കോറത്തെ അമ്മിയുടെ താളത്തില്‍
തറവാടു കൂര്‍ക്കംവലിച്ചു.
തിളച്ചു കുറുകിയ എണ്ണമണം
ഉറങ്ങുന്നവരുടെ മൂക്കില്‍
കയറിയിറങ്ങി ഒളിച്ചുകളിച്ചു.
രാവിലെ മച്ചിലെയിരുട്ടില്‍ മുത്തശ്ശി
ഒറ്റക്കിരുന്ന് തലമറന്നെണ്ണ തേച്ചു.

മുത്തശ്ശിയുടെ എണ്ണയില്ലാഞ്ഞും
തഴച്ചുവളര്‍ന്ന മുടിമുന്നിലേക്കിട്ട്
ഞങ്ങളതു കണ്ടില്ലെന്നു നടിച്ചു.
തെക്കിണിത്തറയില്‍
മരിച്ചുകിടക്കുമ്പോഴും
മുത്തശ്ശിയുടെ കറുത്തമുടി
ഓരിഴ നരച്ച ഞങ്ങളെ നോക്കി
കളിയാക്കി ചിരിച്ചു.

ഇന്നും തറവാട്ടിലെ നാലിറയത്തിരുന്ന്
ഞങ്ങള്‍ മുത്തശ്ശിയെ ഓര്‍ക്കാറുണ്ട്.
പാടെനരച്ച ഞങ്ങളുടെ മുടി കണ്ട്
കറുത്തമുടി ചിക്കിപ്പരത്തി മുത്തശ്ശി
വേളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന്
ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും
വാതോരാതെ ശകാരിക്കുന്നുണ്ടാവും.

ബുധനാഴ്‌ച, മാർച്ച് 17, 2010

യഥാ.............


സ്വപ്നമാണെന്നറിഞ്ഞിട്ടും മൃതപ്രായത്തില്‍ കിടക്കുമ്പോള്‍ കൊതിച്ചുപോയിട്ടുണ്ട് ആരെങ്കിലുമൊന്ന് വിളിച്ചുണര്‍ത്തിയെങ്കിലെന്ന്.കിടക്കയില്‍ നുരഞ്ഞു പുതയുന്ന ഒമരന്‍ പുഴുക്കള്‍ക്കിടയില്‍ ശരീരമനക്കാതെ എത്രനേരം കിടന്നു വിയര്‍ത്തിരിക്കുന്നു. പിന്നെയെപ്പോഴോ ഇരുളിന്റെ കൈകളിലേക്ക് സ്വയം എറിഞ്ഞുകൊടുത്ത് ആലത്തൂര് ഹനുമാനും അര്‍ജ്ജുനന്‍ ഫല്‍ഗുനനും വാരിവലിച്ചുചൊല്ലിത്തീരുമ്പോഴെക്കും നേരം വെളുത്തിട്ടുണ്ടാവും.

പുഴുക്കളെ കാണുന്നതുതന്നെ അറപ്പായിരുന്നു. കാലിന്നടിയിലും തൊലിപ്പുറത്തും ഇക്കിളിപോലെ എന്തൊക്കെയോ..........അതുകൊണ്ടാവണം അവ സ്വപ്നങ്ങളില്‍ പോലും വിടാതെയെത്തി പേടിപ്പിച്ചിരുന്നത്. ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാതെ നാലാം വയസ്സിന്റെ ആദ്യ സ്വപ്നത്തില്‍ നിറയെ പാമ്പുകളായിരുന്നു.തറവാട്ടില്‍നിന്നുമുള്ള വഴിയില്‍ കാലുകുത്താന്‍ സ്ഥലമില്ലാതെ നിറയെ ചെറുതും വലുതുമായി പാമ്പുകള്‍. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന അച്ഛനുമമ്മയും. തൊണ്ടയില്‍ കുരുങ്ങിയ കരച്ചിലിന്റെ വെപ്രാളവുമായി ഉണര്‍ന്നപ്പോള്‍ അടുത്ത് ശാന്തമായി ഉറങ്ങുന്ന അമ്മ. അമ്മയുടെ മാറില്‍ മുഖം പൂഴ്ത്തിയതിന്റെ സുരക്ഷിതത്വം ഇന്നും മനസ്സില്‍ മായാതെ.

രാവിലെത്തുടങ്ങിയ മഴ സന്ധ്യയായപ്പോഴേക്കും കുറഞ്ഞിരുന്നു. മുറ്റത്തെ മഴത്തണുപ്പ് കാലടികളെ എന്തൊക്കെയൊ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഗേറ്റിനു പുറത്ത് മഴവെള്ളത്തില്‍ കളിക്കുന്ന കുട്ടികളുടെ ബഹളം. മൊസാന്തകള്‍ക്കിടയില്‍ ചാമ്പമരം നിറയെ പഴുത്തുതുടുത്ത ചാമ്പക്കകള്‍. പൊട്ടിക്കാനായി അടുത്തെത്തിയപ്പോഴാണ് ആ കാഴ്ചകണ്ട് അനങ്ങാന്‍ പറ്റാതെ നിന്നുപോയത്. സ്വപ്നങ്ങളില്‍ വന്നു ഭയപ്പെടുത്തിയിരുന്ന വെളുത്തരോമവും ചുകന്ന കണ്ണുകളുമുള്ള ഒമരന്‍ പുഴുക്കള്‍ വരിവരിയായി ആയിരവും പതിനായിരവുമായി മൊസാന്തമരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. താഴെ എവിടെയോ വെള്ളം കയറിയതിനാല്‍ ഉയരങ്ങളിലേക്ക് കുടിയേറിയതായിരിക്കണം. മരത്തിന്റെ കൊമ്പുകള്‍ വെല്‍വെറ്റുപോലെ രോമാവൃതം.

അമ്മേയെന്നു ഞാന്‍ വിളിച്ചിട്ടായിരിക്കണം അമ്മ ഓടിവന്നത്. അച്ഛനു വളരെ പ്രിയപ്പെട്ടതായിരുന്നു ആ മൊസാന്തമരം 'നീയാ മരുന്നെടുത്തൊന്നടിക്ക്' മൂക്കത്തു വിരല്‍ വെച്ച് അമ്മ പറഞ്ഞു. നിലത്തു വീണുകിടന്നുപിടയുന്ന പുഴുക്കളുടെ ഓര്‍മ്മതന്നെ എനിക്കു ധാരാളമായിരുന്നു. ഞാന്‍ പതുക്കെ അവിടെനിന്നും സ്ഥലം വിട്ടു. കുറച്ചുനേരം കൊണ്ട് മരണം ഗന്ധമായി ചുറ്റിലും പരന്നു.എല്ലായിടത്തും രോമം കരിഞ്ഞ മണം മാത്രം. അച്ഛന്റെ മൊസാന്തമരം അമ്മയ്ക്കും അത്രക്കുതന്നെ പ്രിയപ്പെട്ടതായിരുന്നിരിക്കണം.

കൈവിട്ടുപോയ മാസികകളെല്ലാം സംഘടിപ്പിച്ച് രാത്രിപകലാക്കുന്ന ശിലം നാട്ടിലെത്തിയാല്‍ പതിവാണ്. അന്നാണെങ്കില്‍ മനസ്സ് അപ്പോഴും വല്ലതെയിരുന്നു.നിര്‍ത്താതെയടിച്ച കാളിങ്ങ്ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് സമയം നോക്കിയത്. രാത്രി പന്ത്രണ്ടുമണി.......... മാസിക വലിച്ചെറിഞ്ഞ് കോണി ഓടിയിറങ്ങിയെത്തിയപ്പോഴേക്കും അച്ഛന്‍ ഉമ്മറവാതില്‍ തുറന്നിരുന്നു. തറവാട്ടിലെ വല്യേട്ടന്റെ ഇടറിവീണ വാക്കുകളില്‍ പതുങ്ങിനിന്നിരുന്ന മരണഗന്ധം പൂര്‍ണ്ണരൂപം പ്രാപിച്ച് കറുത്തിരുണ്ട് പുകയായി ശ്വാസം മുട്ടിച്ചു. കണ്ണുകളില്‍ എരിവായിപടര്‍ന്നുകയറി.

ഏട്ടന്റെ ബലികര്‍മ്മങ്ങള്‍ക്കായി ചേച്ചിയെ കുളത്തില്‍ മുക്കി തിരിച്ചുകൊണ്ടുവരുമ്പോഴും നല്ല മഴയായിരുന്നു. നിര്‍ത്താതെ ചിണുങ്ങിക്കരയുന്ന ജൂണിലെ മഴ. പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ കാലുകളിലൂടെ അതേതരിപ്പ് നെടുന്തലവരെ കയറിപടര്‍ന്നു. നാലുമണിക്കൂര്‍ ദൂരം താണ്ടി വന്ന് വെളുത്തരോമം നിറഞ്ഞ ശരീരവും ചുവന്നുതുടുത്തകണ്ണുകളുമായി അവസാനത്തെ കല്പടവില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു........ ഒരു ഒമരന്‍ പുഴു..........ഒറ്റക്ക്.

ചൊവ്വാഴ്ച, മാർച്ച് 09, 2010

ഗംഗ


  1. താജ് ബംഗാളിലെ ശീതീകരിച്ച മുറിയില്‍ അനുവിനു ശ്വാസം മുട്ടുന്നപോലെ തോന്നി. ഓഫീസാവശ്യത്തിനു കല്‍ക്കത്തയ്ക്കു പോകുന്ന അവന്റെ കൂടെ വാശിപിടിച്ച് ഇറങ്ങിത്തിരിച്ചത് ഇങ്ങിനെ റൂമില്‍ ചടഞ്ഞിരിക്കനായിരുന്നില്ലല്ലൊ. നിന്റെ കൂടെ കറങ്ങാനൊന്നും എനിക്കു സമയമുണ്ടാവില്ലെന്ന അവന്റെ മുന്‍കൂര്‍ ജാമ്യം അവളെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. കല്‍ക്കത്ത എന്നു കേട്ടതുമുതല്‍ അവളൊരു സ്വപ്നലോകത്തായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഋഷികേശില്‍ അവളുടെ കാലുകളിലൂടെ പടര്‍ന്നുകയറി ശരീരമാകെ കോരിത്തരിപ്പിച്ച ഗംഗയുടെ തണുപ്പു വീണ്ടും അവളുടെ ശരീരത്തില്‍ വന്നു നിറഞ്ഞു. കാലിന്മേല്‍ ഇക്കിളിയിട്ട് ഓടിപ്പോകുന്ന വെള്ളത്തില്‍ നോക്കിയിരുന്നപ്പോഴാണ് ആനന്ദിന്റെ കവിതയിലെ "നിമിഷം തോറും മാറും പുഴകളോ?" എന്ന വരി ഓര്‍മ്മ വന്നത്. ഒരു ഉള്‍പ്രേരണയാലെന്ന പോലെ അനു പുഴയിലെ വെള്ളം കൈകൊണ്ട് തടുത്തുനിര്‍ത്താന്‍ കൊതിച്ചു. വിരലുകള്‍ക്കിടയിലൂടെ തെന്നിമാറിയ പുഴ കളിയാക്കിചിരിച്ച് ദൂരേക്ക് ദൂരേക്ക് ഒഴുകിമാറിക്കൊണ്ടിരുന്നു. പുഴയെക്കാള്‍ വേഗത്തിലോടി ആ ഒഴുക്കിനെ പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അനു വെറുതെ മോഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലാണ് അനുവും പുഴയും സ്വപ്നങ്ങളില്‍ സാറ്റ്കളിക്കാന്‍ തുടങ്ങിയത്. ഹരിദ്വാറിലെ കൈവഴികളില്‍ അലഹബാദിലെ മഹാകുംഭത്തിനിടയില്‍ കാശിയിലെ പകുതികരിഞ്ഞമര്‍ന്ന ചിതകള്‍ക്കിടയില്‍ അന്യോന്യം തിരഞ്ഞുനടന്ന് അനുവും പുഴയും മാറി മാറി കള്ളനും പോലീസുമായി കല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റില്‍ കറങ്ങിനടന്ന് കണ്ടതെല്ലാം വാങ്ങി ഹോട്ടലിലെത്തിയപ്പോഴേക്കും അവനും തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. ഡിന്നര്‍ടേബിളില്‍ അനുവിന്റെ മനസ്സു ഇവിടെയൊന്നുമല്ലെന്ന് അവന്നുതോന്നി. താന്‍ പറ്യുന്നതൊന്നും അവള്‍ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചോദിച്ചു "എന്തുപറ്റി..........അമ്മ വിളിച്ചിരുന്നോ? അമ്മയുമായി സംസാരിച്ചാല്‍ അവള്‍ പിന്നെ പഴയ മൂഡിലേക്കു തിരിച്ചുവരാന്‍ ഒരുപാട് സമയമെടുക്കും." നമുക്ക് നാളെ കാളീഘട്ടില്‍ പോകാമോ " ഭക്തി തീരെയില്ലാത്ത അനുവില്‍നിന്നും ഇങ്ങിനെയൊരാവശ്യം അയാള്‍ തീരെപ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അവനെ വിലക്കി. "നാളെ ഓഫീസില്‍ നിന്നും വേഗമിറങ്ങാന്‍ നോക്കട്ടെ..... വൈകുന്നേരം നമുക്ക് പോകാം. "ഒരു നിമിഷം കൊണ്ട് പഴയ അനുവിനെ അയാള്‍ക്കു തിരിച്ചുകിട്ടി. ഇപ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ന്യൂമാര്‍ക്കറ്റിലെ വിശേഷങ്ങള്‍, വിലപേശിയതിനെപ്പറ്റി , വാങ്ങിയസാരികളിലെ ഇതുവരെ കാണാത്ത നിറങ്ങളെപ്പറ്റി.........പക്ഷെ അവളെ കാളിഘട്ടിലേക്ക് പിടിച്ചുവലിക്കുന്നതെന്താണെന്നായിരുന്നു അവന്റെ മനസ്സുനിറയെ.അന്നു രാത്രി അനുവും പുഴയും കാളീഘട്ടിലെ പടവുകളിലിരുന്ന് തങ്ങളുടെ ഒളിച്ചുകളികളെപ്പറ്റിപറഞ്ഞ് ഒരുപാട് ചിരിച്ചു. ഋഷികേശില്‍ അവളുടെ കൈകളില്‍നിന്നും കുതറിയോടിയ പുഴ അവളുടെ കാലുകളെ തഴുകിത്തലോടി അരികത്തു തന്നെ നിന്നു.അവള്‍ക്കു കുറച്ചുക്കൂടി പക്വത വന്നപോലെ തോന്നി അനുവിന്. കഥപറച്ചിലിന്നിടയിലെപ്പോഴോ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവന്‍ ഓഫീസില്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു.വരുമ്പോഴേക്ക് റെഡിയാവണമെന്നു പറഞ്ഞ് അവന്‍ പോയി.അനുവും കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി. ടോസ്റ്റും ജ്യൂസുമായി ടേബിളിന്നു മുന്നില്‍ കുറെനേരം വെറുതെയിരുന്നു. അടുത്ത ടേബിളിലിരിക്കുന്നവരെ അവരറിയാതെ ശ്രദ്ധിക്കുന്നത് അവള്‍ക്കിഷ്ടമുള്ള കാര്യമാണ്. ഇന്ന് അതും അവള്‍ക്കാസ്വദിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാടുനാളായി കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ടവരെയാരെയോ കാണാന്‍ പോകുന്ന പോലെ അവളുടെ മനസ്സു തുടിച്ചുകൊണ്ടിരുന്നു.ജ്യൂസ്മാത്രം കുടിച്ച് അവള്‍ എഴുന്നേറ്റു. റെസ്റ്റൊറന്റിനും റിസപ്ഷനും ഇടയ്ക്കുള്ള ഓപ്പണ്‍ ഏരിയയില്‍ ഒരു പെയിന്റിങ്ങ് എക്സിബിഷന്‍ നടക്കുന്നുണ്ടായിരുന്നു. കേട്ടിട്ടില്ലാത്ത ഒരു ബംഗാളി ആര്‍ട്ടിസ്റ്റാണ്. ബുദ്ധന്റെ പലഭാവത്തിലുള്ള ചിത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും എല്ലാം ശ്രദ്ധിക്കുന്നപോലെ നടിച്ചപ്പോള്‍ ഒരു കണ്ണാടിയില്‍ സ്വയം കാണുന്നപോലെ അനുവിന്നു തോന്നി.തിരിച്ചു റൂമിലെത്തിയ അനു വീണ്ടും തന്റെ സ്വപ്നങ്ങളില്‍ ചേക്കേറി. നാട്ടിലെത്തിയിട്ടും കാണാന്‍ വൈകുന്നതിനെ ചൊല്ലി , തനിയെവരാത്തതിനെച്ചൊല്ലി പുഴ പരിഭവിച്ചു കൊണ്ടേയിരുന്നു.അവനു മുന്നില്‍ നമ്മളെങ്ങിനെ ഇതുപോലെ മനസ്സു തുറക്കും.അവനൊരു പാവമാണ് ....അനു പുഴയുടെ മടിയില്‍ തലചയ്ച്ചുറങ്ങി.അവന്‍ വന്നു ബെല്ലടിച്ചപ്പോഴാണ് അനു ഉണര്‍ന്നത്. സെക്കന്റുകള്‍ക്കുള്ളിലവള്‍ റെഡിയായി . അവളുടെ ഈ ഉത്സാഹം അവന്നു മനസ്സിലാവുന്നുണ്ടായിരുന്നില്ല."ഏതായാലും ഇറങ്ങിയില്ലെ നമുക്ക് ഹൗറാബ്രിഡ്ജ് കൂടി കണ്ടിട്ടുപോകാം സാബ്. "ഡ്രൈവര്‍ പരിചയക്കാരനാണ്."വൈകില്ലെ?" അവള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യായിരുന്നു. "കോയി നഹി മാഡം സിര്‍ഫ് ദസ് മിനുട്ട് ജ്യാദാ ലെംഗെ.." പഴയ ഹൗറാപാലത്തിനു മുകളില്‍ കൂടെ അപ്പുറം കടന്ന് പുതിയ പാലത്തിലൂടെ തിരിച്ചുവരുമ്പോള്‍ താഴെക്കൂടെ ഒഴുകുന്ന പുഴയെ ഓര്‍ത്ത്അനുവിന്നു ചിരി വന്നു. വീണ്ടുമൊരൊളിച്ചുകളി...........ഓരോതവണ പുഴ മുന്നിലെത്തുമ്പോഴും അനു സാറ്റ് പറഞ്ഞുകൊണ്ടിരുന്നു.കാളിഘട്ടില്‍ നല്ല തിരക്കായിരുന്നു. വണ്ടി പാര്‍ക്കുചെയ്ത് ഡ്രൈവറും കൂടെവന്നു. ഇവിടെ പാണ്ഡകള്‍ വലിയ ശല്യക്കാരാണത്രെ. വഴിയോരങ്ങളിലെ ടെറാക്കോട്ടകള്‍ കണ്ടപ്പോള്‍ അവന്നുതോന്നി ഇതാവാം അനുവിനെ ഇവിടെക്കു കൊണ്ടുവന്നത്. അനുവിന്റെ കൈകളില്‍ ടെറക്കോട്ടയില്‍ വസന്തങ്ങള്‍ പൂക്കുന്നത് അവന്‍ കണ്ടിട്ടുണ്ട്.പക്ഷെ അവളതൊന്നും കണ്ടഭാവമില്ല.തിരക്കിലൂടെ അനുവിന്റെ കയ്യും പിടിച്ച് ഡ്രൈവറുടെ പിന്നാലെ നടക്കുമ്പോള്‍ ഒരു കടല്‍ നീന്തിക്കടക്കുന്നപോലെ തോന്നി അയാള്‍ക്ക്. സാധാരണ യാത്രകളില്‍ ഒഴിവാക്കാറുള്ള വൃത്തികെട്ട ഒരു തീര്‍ത്ഥാടങ്കേന്ദ്രമെന്നതിലുപരിയായി ഒന്നുമുണ്ടായിരുന്നില്ല അവിടെ. അമ്പലത്തിന്നു മുന്നില്‍ നിന്നുതന്നെ ക്യൂ തുടങ്ങുന്നുണ്ടായിരുന്നു." ദോ ഖണ്ഡെ ലഗേംഗെ ദര്‍ശന്‍ കേലിയേ.........."ഡ്രൈവര്‍ പറഞ്ഞു " ഹം പാഞ്ച് മിനുട്ട് മേം കര്‍വായേംഗെ മാഡം "ഒരു പാണ്ഡ സഹായത്തിനെത്തി. " നഹീ ചാഹിയേ..." പകച്ചുനില്‍ക്കുന്ന പാണ്ഡെക്കു മുന്നിലൂടെ അനു പുറത്തേക്കുള്ള വഴി തേടി." മുത്സെ കാളിഘട്ട് ലേ ചലോ....." അനു കാളിഘട്ടിലേക്കുള്ള വഴിതിരയുകയഅയിരുന്നു. കാളിഘട്ട് ഇതുതന്നെയാണെന്ന ഡ്രൈവറുടെ വിശദീകരണം അനുവിനു വിശ്വാസമായില്ല. ഇത് അമ്പലമാണെന്നും തനിക്കു കാണേണ്ടത് കാളീഘട്ടാണെന്നും അവള്‍ വാശിപിടിച്ചുകൊണ്ടേയിരുന്നു. മുന്നിലൂടൊഴുകുന്ന തിരക്കിന്റെ പുഴ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. "അങ്ങുദൂരെ ഈ പുഴ ഒഴുകിയെത്തുന്നിടത്താണ് ഘ്ട്ട്. ഈ തിരക്കില്‍ നിങ്ങളെക്കൊണ്ടാവില്ല അവിടം വരെ നടക്കാന്‍." അയാള്‍ തുടര്‍ന്നു "ഗംഗാജലം സ്പര്‍ശിച്ച് പുണ്യം നേടാനാണെങ്കില്‍ പത്തുരൂപ കൊടുത്താല്‍ ക്യാനുകളില്‍ വെള്ളം കിട്ടും". ശരിയായിരുന്നു കടകളില്‍ അട്ടിയായി നിറച്ചുവെച്ചിരിക്കുന്നു ഗംഗജലം. "അതല്ല"........ അനുവിന്റെ തൊണ്ടയിറുന്നത് അവരറിഞ്ഞു. "മുത്സെ.......ഗംഗാ സെ മില്‍നാ ഹൈ........." "ആപ്പ് ഉധര്‍ മത് ജായിയേ മാഡം........." ഡ്രൈവറുടെ മുഖം വലിഞ്ഞുമുറുകുന്നത് അനു കണ്ടു." നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന ഗംഗ അവിടെയില്ല.........മരിച്ചുകിടക്കുന്ന ഗംഗയുടെ മുഖം മാത്രമെ നിങ്ങളക്കവിടെ കാണാന്‍ കഴിയുള്ളു. നിങ്ങള്‍ക്കൊരുപക്ഷെ അതു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഞാന്‍ പറയുന്നത് വിശ്വസിക്കു. " തരിച്ചു നില്‍ക്കുന്ന അനുവിനെ സഹതാപത്തോടെ നോക്കി അയാള്‍ പറഞ്ഞു. " നമുക്ക് തിരിച്ചു പോകാം അനു" ഇവിടെയെത്തിച്ച തിരമാലകളില്‍ എതിര്‍ദിശയില്‍ തുഴഞ്ഞുനീങ്ങുമ്പോള്‍ അനുവിന്റെ മനസ്സു ശൂന്യമായിരുന്നു.അവന്റെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ കാറില്‍ കയറുമ്പോള്‍ അവളറിഞ്ഞു കണ്ണുകളുടെ ഒരു ഏറ്റുമുട്ടലില്‍ തകര്‍ന്നുവീഴുന്നത് കാലങ്ങളായി അവള്‍ അണകെട്ടിനിര്‍ത്തിയ പുഴയാവുമെന്ന്.

തിങ്കളാഴ്‌ച, മാർച്ച് 08, 2010

രോഷം

വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തിലും പറയാനുള്ളത്....................

(ജന്തര്‍ മന്തറില്‍ നിന്നും ഇന്നു കിട്ടിയ ചില ചിത്രങ്ങള്‍)









വെള്ളിയാഴ്‌ച, മാർച്ച് 05, 2010

ആല്‍മരം


വീട്ടുമുറ്റത്തൊരാല്‍മരം
പാടില്ലെന്നു പറഞ്ഞത്
മുതിര്‍ന്നവരാരോ.
ജീവിതത്തില്‍ താളും തകരയും
നുള്ളേണ്ടി വന്നവര്‍.
അല്ലെങ്കിലൊരു കേട്ടുകേള്‍വി.
വീട്ടുമുറ്റത്താല്‍മരം പാടില്ലത്രെ.

കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറുന്ന കിളികളും
വീടിനും വീട്ടാര്‍ക്കും
വിയര്‍പ്പാറ്റാനൊരു തണലും.

പക്ഷെ വേരുകള്‍
അസ്തിവാരമിളക്കി
ഉമ്മറത്തെത്തുമ്പോള്‍
ചുമരില്‍ വിള്ളലുണ്ടാക്കി
വീടിനെ തളര്‍ത്തി
വീടിനെക്കാള്‍ വലുതായി
വീടു തലകുനിക്കുമ്പോള്‍
ആല്‍മരമായാലും
തണലുണ്ടായാലും
എന്തുകാര്യം............

എന്നാലും കൊതിച്ചതാണ്
വീട്ടുമുറ്റത്തൊരാല്‍മരം
തണല്‍, കിളികള്‍,
താളം പിടിക്കുന്ന ഇലകള്‍.

അവസാനമൊരുനാള്‍
സിമന്റില്‍ തീര്‍ത്ത
ആല്‍ത്തറയും
തുളയില്ലാത്ത ചട്ടിയും
അതിലൊരാല്‍മരവും
കൂട്ടിലെ കിളികളും
അലങ്കാരമായി വീട്ടുമുറ്റത്ത്.

ഇടക്ക് ഔചിത്യമില്ലാതെ
പരന്നു നിറയുന്ന ശാഖകള്‍
പടര്‍ന്നിറങ്ങുന്ന വേരുകള്‍
മുറിച്ചു നീക്കണമെന്നു മാത്രം.

ചൊവ്വാഴ്ച, മാർച്ച് 02, 2010

ഗ്രഹ സംക്രമം



സുമ അതു പറഞ്ഞപ്പോള്‍ നടുങ്ങിയതെന്തിനായിരുന്നു...............സുമയും ദേവനും ഒരുമിച്ചുജീവിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല.
മനസ്സുകൊണ്ട് യാതൊരു പൊരുത്തവുമില്ലാത്ത സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് അന്യ ഗ്രഹങ്ങള്‍ എന്നേ അവരുടെ കൂടെയിരിക്കുമ്പോള്‍ തോന്നിയിട്ടുള്ളു. മനസ്സുകൊണ്ടുള്ള അവളുടെ ഈ ആത്മഹത്യ എന്തിനായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി എന്നോ വീടുവിട്ട് സ്വതന്ത്രയായ അവള്‍ വെറും തനി നാടന്‍ചിന്താഗതികളുമായി ജിവിക്കുന്ന ഒരു സാധാരണക്കാരനുമായി ഇങ്ങിനെയൊരു ബന്ധനത്തിന് എന്തിനു സമ്മതിച്ചു എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല.സമൂഹത്തെ ഭയക്കുന്ന വീട്ടുകാരുടെ നിര്‍ബ്ബന്ധമെന്ന് കാരണം പറഞ്ഞാലും ന്യായീകരിക്കാന്‍ എന്തൊ മനസ്സു തെയ്യാറാവുന്നില്ല.
" നീയെന്തിനു ടെന്‍ഷനടിക്കുന്നു........അവളായിട്ടു വരുത്തിവെച്ചതല്ലെ "എന്ന് അവന്റെ വാദം കേട്ടപ്പോള്‍ എന്തോ അവനോടും ദ്വേഷ്യം തോന്നി."സ്വന്തമായി ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് കല്യാണം കഴിച്ചാലേ ജീവിക്കാന്‍ പറ്റുള്ളുവെന്നാരാണ് പറഞ്ഞത്....." അവന്‍ തുടക്കം മുതല്‍ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. "ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല കുടുംബജീവിതം" . അവന്റെയും മോളുടെയും അഭിപ്രായസാദൃശ്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. "വെറുതെ അവന്റെ ജീവിതവും നശിപ്പിച്ചു".. പാവം....... അവന്റെ വളരെ അടുത്ത സുഹൃത്താണ് ദേവന്‍. വിവാഹത്തിനു ശേഷമാണ് സുമയെ ഞാന്‍ പരിചയപ്പെടുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരുപാടുകാലത്തെ പരിചയമുള്ളപോലെയായിരുന്നു.
"അവളിങ്ങിനെയാണെന്നറിഞ്ഞുതന്നെയല്ലെ ഈ വിവാഹം നടന്നത്........വെറുതെ അവളെ മാത്രം കുറ്റം പറയണ്ട.........." എനിക്ക് അവളുടെ ഭാഗം പറയാതിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കല്യാണം വേണ്ടെന്നുള്ള തീരുമാനത്തിലുറച്ചുനില്‍ക്കാഞ്ഞത് അവളുടെ തെറ്റാണെന്നു എന്റെ മനസ്സും പറഞ്ഞുകൊണ്ടിരുന്നു.കുറെ അനാഥക്കുട്ടികളെ ദത്തെടുത്ത് അവരുടെ അമ്മയായി ജീവിക്കാനായിരുന്നു അവളുടെ മോഹം .

ഈ സംസാരം ഞങ്ങളുടെ വഴക്കിലവസാനിക്കുമെന്ന് തോന്നിയതുകൊണ്ടാവം രണ്ടുപേരും പിന്നെയൊന്നും പറഞ്ഞില്ല.ഞങ്ങളുടേത് വളരെയധികം പൊരുത്തങ്ങളുള്ള ഒരു ദാമ്പത്യമായിരുന്നിട്ടും അവളുടെ സ്ഥാനത്തുനിന്നു ചിന്തിക്കാന്‍ എനിക്ക് ഒരു പെണ്ണിന്റെ മനസ്സു മാത്രം മതിയായിരുന്നു.അവനോട് പറയാതിരുന്ന പല കാര്യങ്ങളും എന്റെ മനസ്സില്‍ പതഞ്ഞു പൊങ്ങി. സാഹചര്യം മാറുന്നതിനനുസരിച്ച് ബന്ധങ്ങളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കും ഒരുപാട് മാറ്റം വന്നിരിക്കുന്നു.പക്ഷെ ഇതൊരൊറ്റപ്പെട്ട അനുഭവമാണെന്നു തോന്നിയില്ല. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വൈകിയ വേളയിലെ വിവാഹവും ഒരഡ്ജസ്റ്റ്മെന്റ് പോലെ ആര്‍ക്കോ വേണ്ടി മുന്നോട്ടു പോകുന്ന ജീവിതവും എത്ര മടുപ്പിക്കുന്നതായിരിക്കും. പാവം അവള്‍ക്കൊപ്പമെത്താന്‍ ദേവനും ദേവന്റെ കൂടെനില്‍ക്കാന്‍ അവളും ഓടിക്കിതച്ച് എവിടെയുമെത്താതെ തളര്‍ന്നു വീഴുന്നത് പറഞ്ഞ് അവള്‍ തന്നെ എന്റെ മുന്നില്‍ എത്ര കരഞ്ഞിട്ടുണ്ട്.
അങ്ങിനെയുള്ള യാത്രയിലെവിടെയോ തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന തന്റെ മോഹങ്ങളെ ചിറകിലേറാന്‍ കെല്പ്പുള്ള ഒരു കൂട്ടുകാരനെ അവള്‍ കണ്ടെത്തിയെങ്കില്‍ കുറ്റം പറയാന്‍ തോന്നുന്നില്ല.
ദൂരെ കടലിന്റെ സ്നേഹത്തിനുനേരെ കുതിക്കുമ്പോള്‍ വഴിയില്‍ അരുവികളുടെ സമര്‍പ്പണത്തില്‍ തളരുന്ന പുഴ ആ മധുരം ആസ്വദിക്കാനാവാതെ ഉള്ളം കലങ്ങി മറിയുമ്പോഴും വേഗത വീണ്ടെടുത്ത് ശാന്തയായ് കടലിന്നു സമര്‍പ്പിതയാവുമ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ടാവുമോ.............. 3/2/10
 (എല്ലാം സങ്കലപ്പ കഥാപാത്രങ്ങളാണെന്ന് മുങ്കൂര്‍ ജാമ്യം)

ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

ഹോളീ ഹേ................

ഹോളിക്ക് ഒരുപാട് ഐതിഹ്യങ്ങള്‍ ഉണ്ട്. ഹോളികാദഹനത്തിനുള്ള തെയ്യാറെടുപ്പ്


ഹോളിആഘോഷങ്ങള്‍ക്ക് രണ്ട് ഭാഗമുണ്ട്. ആദ്യത്തെ ദിവസം വൈകുന്നേരം നടക്കുന്ന ശിവപൂജക്ക് ശേഷം ഹോളികാദഹനം നടത്തുന്നു.ഹിരണ്യകശിപുവിന്റെയും പ്രഹ്ലാദന്റെയും കഥ അറിയുന്നതാണല്ലൊ. പ്രഹ്ലാദനെ കൊല്ലാന്‍ ഒരു വഴിയും കാണാതെ ഹിരണ്യകശിപു സഹോദരിയായ ഹോളികയെ ചെന്നു കണ്ടു.അഗ്നിക്ക് അവരെ നശിപ്പിക്കാന്‍ കഴിയില്ല എന്ന വരം
അവര്‍ നേടിയിരുന്നു. പ്രഹ്ലാദനെയും കൊണ്ട് തീകുണ്ഡത്തില്‍ പ്രവേശിച്ച ഹോളിക കത്തി നശിക്കുകയും(തനിയെ ആണെങ്കില്‍ മാത്രമെ വരം പ്രായോഗികമാവുള്ളു) പ്രഹ്ലാദന്‍ പൊള്ളലേല്‍ക്കാതെ തിരിച്ചുവരികയും ചെയ്തു എന്നാണ് കഥ.അതിന്റെ ആഘോഷമാണ് പിറ്റെ ദിവസം നടക്കുന്ന വര്‍ണ്ണച്ചൊരിച്ചില്‍.
വേറൊന്ന് പൃതു രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന ധുണ്ഡി എന്ന രാക്ഷസിയെ ആണ്‍കുട്ടികള്‍
കൂട്ടമായി ചെണ്ടകൊട്ടിയും കളിയാക്കിയും നാടുകടത്തിയതിന്റെ ഓര്‍മ്മക്കായും ഹോളി ആഘോഷിക്കുന്നുണ്ട്. അതു കാരണമാണ് കളി ഏതു തലത്തിലെത്തിയാലും ഹോളിദിവസം അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത്
വൃന്ദാവനത്തിലെ രാധാകൃഷ്ണ സങ്കല്പമാണ് മറ്റൊരു ഐതീഹ്യം.തന്റെ നിറത്തെ ചൊല്ലി കൃഷ്ണന്‍ യശോധയോട് സങ്കടം പറഞ്ഞപ്പോള്‍ രാധയുടെ ശരീരത്തില്‍ നിനക്ക് ഇഷ്ടമുള്ള നിറം തേച്ചുകൊള്ളാന്‍ യശോധ കൃഷ്ണനെ ഉപദേശിക്കുന്നു. അങ്ങിനെയാണ് വൃന്ദാവനത്തിലെ ഹോളിയുടെ തുടക്കം.
ചില ഹോളീ വിശേഷങ്ങള്‍




ഹോളിയുടെ പാനീയം ......... ഠണ്ടായി........പാലും മസാലകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇതില്‍ ഭാംഗ് ചേര്‍ത്തും കുടിക്കുന്നു.

കാഞ്ചി.........ഹോളീ ദിവസം എല്ലാ വീടുകളിലും തെയ്യാറാവുന്ന മറ്റൊരു പാനീയം ...വയലറ്റ് കാരറ്റും മൂക്കാത്ത കടുകും ചേര്‍ത്ത് ഉണ്ടാക്കുന്ന ഉപ്പുരസമുള്ള പുളിവെള്ളം.

ഗുജിയ ഹോളി ദിവസത്തെ പ്രധാന വിഭവമാണ്.

നിറങ്ങളില്ലാതെയെന്തു ഹോളി...............

പിച്ക്കാരിയില്ലാതെയെന്തിനു നിറങ്ങള്‍..................

നിറവെള്ളം നിറച്ച ബലൂണുകളില്‍ നിന്നു രക്ഷപ്പെടണമോ...വീട്ടില്‍നിന്നും പുറത്തിറങ്ങാതിരിക്കണം.
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ്

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒരു പാവം അമ്മക്കഥ..........



"തുന്നക്കാരന്റെ ഭാര്യക്കെന്തു സുഖാണ്.........അവളു പറേണേലപ്പുറം പോവില്ല തുന്നക്കാരന്‍. അവളു തലേക്കൂടി വെള്ളൊഴിച്ചുകൊടുത്താല്‍ ചെറിയ കുട്ട്യോളെ പോലെ ഇരുന്നുകൊടുത്തോളും അയാള്........"

അമ്മയുടെ ആവലാതിക്കുടം പിന്നേം നെറഞ്ഞു തുളുമ്പുകയാണ്.രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞു അച്ഛനെ ഹോസ്പ്പിറ്റലില്‍ നിന്ന് നാലഞ്ചുദിവസം മുന്‍പാണ് കൊണ്ടുവന്നത്.കഠിനമായ ജോലികളൊന്നും ഒന്നും തന്നെ ചെയ്യരുതെന്ന ഡോക്ടറുടെ വിലക്ക് ഏതൊക്കെ വിധത്തില്‍ തെറ്റിക്കാമെന്ന് അച്ഛന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കയാണ്. വീട്ടിലെത്തിയതും എല്ലാം പഴയപോലെ. ഇപ്പോള്‍ കുളിപ്പിക്കാന്‍ സമ്മതിക്കാത്തതിന്റെ സങ്കടമാണ് അമ്മക്ക്.

"ഒരാങ്കുട്ടില്യാത്തതിന്റെ കുഴപ്പാണ്............എല്ലാം കര്‍ശനായിട്ട് പറഞ്ഞ് ചെയ്യിക്കാനൊരാളില്ല്യാലൊ........."

അമ്മയോട് വല്ലാത്ത ദ്വേഷ്യം തോന്നി. പാവം അവനെയും മക്കളെയും ഒറ്റക്കുവിട്ട് ഒരുമാസമായി ഹോസ്പ്പിറ്റലും വീടുമായി ഇവിടെ. ബില്ലുകള്‍ സെറ്റില്‍ ചെയ്തു പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞതുമാണ് "ആങ്കുട്ട്യോളില്ലാത്ത സങ്കടം എനിക്കിപ്പം ഇല്ല്യാട്ടൊ...അത്ര നന്നായി നീ കാര്യങ്ങളൊക്കെ ചെയ്തു" എന്ന്. അതുകേട്ടപ്പോഴുണ്ടായ സന്തോഷം മുഴുവന്‍ അമ്മയുടെ ആവലാതിയില്‍ ഒഴുകിപ്പോയി.

ഉച്ചക്കൊന്നു മയങ്ങാന്‍ കിടന്നപ്പോഴാണ് അടുത്തവീട്ടിലെ ലളിതേച്ചിയുടെ ഉറക്കെയുള്ള വിളി മതിലിന്നപ്പുറത്തുനിന്നും ഉയര്‍ന്നത്.

"ദേവ്യേടത്ത്യേ ...ദേ നിങ്ങടെ മാഷെന്താ ടെറസ്മ്മല് ചെയ്യണേന്നൊന്നു നോക്കു.........."

ആര്‍ത്രൈറ്റിസ്സിന്റെ വേദനകളൊക്കെ മറന്ന് അമ്മ കാലങ്ങളായി കയറാത്ത കോണിഓടിക്കയറി.

" കുട്ടിയായിരുന്നൂച്ചാ രണ്ടടീം കൊടുത്ത് അവിടെ പിടിച്ചിരുത്താമായിരുന്നു............ഇതിപ്പം" കിതച്ച് കിതച്ച് അമ്മയുടെ ആവലാതിയും കൂടെ ഓടുന്നു.........
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ എനിക്കും തോന്നി അമ്മയുടെ മോഹം പോലെ ഞാനൊരാങ്കുട്ടിയായിരുന്നെങ്കില്‍ ചിലപ്പോള്‍...........

ബുധനാഴ്‌ച, ഫെബ്രുവരി 17, 2010

ഒരു വാക്ക്...........


ഒരു വാക്ക്.........
അതിവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ട്.

അടുക്കളയില്‍ വന്നെത്തിനോക്കി
അടച്ചിട്ട കുളിമുറിവാതിലില്‍ ചാരി
ഉറങ്ങിക്കിടക്കുമ്പോള്‍ മുടിയിഴകള്‍
മാടിയൊതുക്കി, പുതുതായ്ത്തെളിഞ്ഞ
ചിരിവരകളില്‍ വിരലോടിച്ച്
ഉണരുമ്പോള്‍ അടുത്തുവരാന്‍ മടിച്ച്
ഒരു വാക്ക്.............

ഗൃഹാതുരത്വത്തിന്റെ പടവുകള്‍
കയറിയെത്തിയ
അച്ഛന്റെയോ അമ്മയുടെയോ
താരാട്ടാവാം..........
അവരുടെ കാത്തിരിപ്പിന്റെ
നെടുവീര്‍പ്പുമാവാം..........
കരയിപ്പിക്കേണ്ടെന്നുകരുതി
ഉരിയാടാത്തതാവാം
ഒരു വാക്ക്............

വഴിയിലേതോ മുള്ളില്‍ക്കുടുങ്ങിയ
മക്കളുടെ കരച്ചിലില്‍ നിന്നാവാം,
അവരുടെ ചിരിയുടെ
ചില്ലുകിലുക്കങ്ങളില്‍ നിന്നുമാവാം
ചിതറിത്തെറിച്ച് എന്നിലെത്താന്‍ മടിച്ച്
ഒരു വാക്ക്............

കൂട്ടിലടക്കാഞ്ഞിട്ടാവണം
പിണങ്ങിപ്പോയ മൈനയുടെ

യാത്രാമൊഴിയാവാം
കേട്ടിട്ടും മതിവരാതെ കാതോര്‍ക്കുന്ന
കുയിലിന്റെ മറുകൂവലാവാം..............

സ്വപ്നങ്ങളില്‍നിന്നും
എന്നെയുണര്‍ത്താതെ
യാഥാര്‍ത്ഥ്യങ്ങളിലേക്ക്
തിരിച്ചയക്കാന്‍ മടിച്ച്
ഇവിടെയെല്ലാം ചുറ്റിത്തിരിയുന്നുണ്ട്
ഒന്നും മിണ്ടാതെ
ഒരു വാക്ക്...........

ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

പേരറിയാത്ത ബന്ധനങ്ങള്‍..............


അക്കാഡമിയുടെ ഡ്രൈവ് വേയില്‍ കാറ് പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് നിലത്തു നിറയെ ഇലഞ്ഞിപ്പൂക്കള്‍. ആര്‍ത്തിയോടെ പെറുക്കിയെടുത്ത് മുഖത്തോടു ചേര്‍ത്തു കണ്ണടച്ചപ്പോള്‍ അവള്‍ പഴയ പാവാടക്കാരിയായി മാറുകയായിരുന്നു . തറവാട്ടിലെ പാമ്പുംങ്കാവിലെ ഇലഞ്ഞിമരവും നിറയെ കൊഴിഞ്ഞുകിടന്നിരുന്ന ഇലഞ്ഞിപ്പൂക്കളും അതുകൊരുത്തുണ്ടാക്കിയിരുന്ന മാലയും അവസാനം രവിയും അവളുടെ മനസ്സില്‍ ഒരു നൊമ്പരം പോലെ............

ലൈബ്രറിയില്‍ നിന്നും ഏട്ടന്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഭ്രാന്തമായ ഒരാവേശത്തോടെ വായിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് അവള്‍ രവിയെ പരിചയപ്പെട്ടത്.ആ പരിചയം വളര്‍ന്ന് എന്തെന്നറിയാത്ത ഒരു നോവായപ്പോഴാണ് ഒരു പുനര്‍വായനക്കായി പുസ്തകം റീഷ്യൂ ചെയ്യാന്‍ ഏട്ടനെ നിര്‍ബ്ബന്ധിച്ചത്. ഏഴാം ക്ലാസ്സുകാരിയുടെ ഈ ഇതിഹാസപ്രണയം ഏട്ടനു തമാശയായിരുന്നു.

പാമ്പുംങ്കാവില്‍ ഇലഞ്ഞിപ്പൂമാല കോര്‍ത്ത് കൂമന്‍ കാവിലെ പാമ്പിനെ ആവഹിച്ച് കാത്തിരുന്ന് മയങ്ങിപ്പോയതും സന്ധ്യക്ക് വിളക്കു കൊളുത്താന്‍ വന്ന അമ്മ ഭയന്ന് ഉറക്കെ നിലവിളിച്ചതും അവളോര്‍ത്തു. രാത്രിയില്‍ അടുത്തുകിടത്തി മുടിയില്‍ വിരലോടിച്ച് ' നീ വലുതായീട്ടൊ അമ്മു.... ഇനി ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ച് നടക്കാന്‍ പാടില്യാ' എന്ന് പറഞ്ഞപ്പോള്‍ എന്തോ കുഞ്ഞാമിനക്കുട്ടിയെപ്പോലെ അവള്‍ കൊതിച്ചത് രവിയുടെ സാമീപ്യമായിരുന്നു.

പിന്നിടുള്ള വായനകളില്‍ പലരും കടന്നുവന്നെങ്കിലും രവിയെ ആരുമറിയാതെ അവളെന്നും ഒരു രഹസ്യമായി കൂടെ കൊണ്ടുനടന്നിരുന്നു. കാണുന്നവരിലെല്ലാം രവിയെ തിരഞ്ഞുള്ള അവളുടെ യാത്രയിലെപ്പോഴോ ആണവള്‍ക്ക് ആ ബന്ധനത്തിനൊരു പേരിട്ടു വിളിക്കണമെന്നുതോന്നിയത്. അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ് രവിയെന്ന തിരിച്ചറിവ് അവളെ അത്ഭുതപ്പെടുത്തിയില്ല. കാരണം അവള്‍ അവളുടെ രഹസ്യങ്ങളെല്ലാം പങ്കുവെച്ചിരുന്ന ഒരേയൊരാള്‍ രവി മാത്രമായിരുന്നല്ലൊ. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാലക്കാട്ടുകാരനെത്തന്നെ  അവള്‍ക്കുവേണ്ടി ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതുപോലും രവിയായിരുന്നു.

മാറിമാറി വന്ന നഗരവാസങ്ങളിലൊന്നും തോന്നാത്ത എന്തോ ഒന്നാണ് ഒരു നിമിത്തം പോലെ ഈ മഹാനഗരത്തിലെത്തിയപ്പോള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്.......... രവി ഇവിടെയെവിടെയോ ഉണ്ടെന്നൊരു തോന്നല്‍............ഇവിടെയെവിടെയോവെച്ച് അവനെ കണ്ടുമുട്ടാനുള്ളതാണെന്നൊരു തോന്നല്‍..........കേരള കഫെയിലേക്കുള്ള ഇടുങ്ങിയ ഗോവണിപ്പടികളില്‍, കഫെയിലെ പഴകിയ പ്ലാസ്റ്റിക് വിരികളിട്ട മേശക്കു ചുറ്റും കൂടിയിരുന്ന് രാഷ്ട്രീയം പറയുന്നവരില്‍, അക്കാഡമിലൈബ്രറിയിലെ പുസ്തകഷെല്‍ഫുകള്‍ക്കിടയില്‍, ആര്‍ട്ട് ഗാലറികളില്‍, സാന്ധ്യരാഗാലപനത്താല്‍ സ്വര്‍ഗ്ഗതുല്യമാവുന്ന നെഹ്റുപാര്‍ക്കിലെ സന്ധ്യകളില്‍.......... രവിയെ പോലൊരാള്‍.......അല്ല രവിതന്നെ.

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ദില്ലിയില്‍ നമ്മുടെ..........


പ്രണയം

കഫെയില്‍ കോഫിമഗ്ഗുകള്‍ക്കപ്പുറമിപ്പുറം
മക്ഡൊനാള്‍സില്‍ അവസാനകഷ്ണം
ഫിംഗര്‍ചിപ്പ്സിനു തല്ലുകൂടി
നിരൂലാസിന്റെ തണുപ്പു നുണഞ്ഞ്
ജന്‍പഥിലെ സിഗ്നലില്‍ ബന്‍ജാരന്നു
ഒരു 'ദുഅ'ക്കായി കോഴ കൊടുത്ത്
നിന്റെ വിരല്‍ത്തുമ്പിന്റെ ബലത്തില്‍
റോഡു മുറിച്ചുകടക്കുമ്പോള്‍
ഹോണടിക്കുന്ന പഞ്ചാബിയോടുള്ള
നിന്റെ രോഷം വിരലാലമര്‍ത്തി
നിനക്കിഷ്ടമില്ലാത്ത തിരക്കിലൂടെ
നഗരത്തിന്റെ മായക്കാഴ്ചകളിലൂളിയിട്ട്
പുസ്തകക്കൂടാരങ്ങള്‍ ചിക്കിപ്പരത്തി
ചൂടിലും തണുപ്പിലും ഒന്നുപോലെ
തലനരച്ച നമ്മുടെ പ്രണയം.
ഔചിത്യമില്ലാതെ മുന്നിലെത്തുന്ന
ബ്ലാക്ക്ഹോളുകളുടെ ഓര്‍മ്മയില്‍
എന്റെ കയ്യില്‍ മുറുകുന്ന നിന്റെ കയ്യില്‍
നരപിഴുതെറിയുന്നു നമ്മുടെ പ്രണയം.

പൂക്കാലം

കാരീബാഗുകളരുതെന്നു വിലക്കിയ
സെന്‍ട്രല്‍ പാര്‍ക്കിലെ കാവല്‍ക്കാരനോടുള്ള
എന്റെ രോഷം നിന്റെ നോട്ടത്തിലൊതുങ്ങെ
നമ്മളോര്‍ത്തത് ഇവിടെ പൊടുന്നനെ
പൊട്ടിവിരിഞ്ഞ ഒരു പൂക്കാലം...........
എവിടെയോനിന്നും സ്തബ്ദത വാരിനിറച്ച
മാറാപ്പുമായി ഇനിയും വരല്ലേയെന്ന്
ദില്ലിയിലെ ഓരോ തെരുവുകളും പ്രാര്‍ത്ഥിക്കുന്ന
ചോരയുടെ നിറവും ഗന്ധകത്തിന്റെ മണവുമുള്ള
പൂക്കാതെ കൊഴിഞ്ഞ ഒരു പൂക്കാലം.

വെള്ളിയാഴ്‌ച, ജനുവരി 29, 2010

കരി......................


കരിഞ്ഞുപുകഞ്ഞിട്ടാവും
കരിക്കിത്ര ശാഠ്യം........!
തുടയ്ക്കുംതോറും പരന്ന്
തൊട്ടവിരലെല്ലാം കറുപ്പിച്ച്
താങ്ങിയ ചുമലെല്ലാം
അടയാളം വെച്ചങ്ങിനെ.........

എന്തെന്ന് ആരെല്ലാമോ.....
നിഴലാകാമെന്ന് വെറുതെ.
നീളാതെ കുറുകാതെ നിഴലോ!
നട്ടുച്ചയാവുമെന്ന് ആരോ.

കറുകറുത്ത കരിയില്‍
കര്‍പ്പൂരക്കുളിര്‍ചേര്‍ത്ത്
എണ്ണയില്‍ ചാലിച്ചപ്പോള്‍
വെണ്ണപോലെ മൃദു!

കറുത്തുകറുത്തിനിയതു
കണ്ണില്‍ത്തന്നെ കിടക്കട്ടെ,
കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ..........

വ്യാഴാഴ്‌ച, ജനുവരി 21, 2010

കാല്പാടുകള്‍......


എത്ര തവണ ഞാന്‍ തുടച്ചുമാറ്റി
നിന്റെയീ കാല്പാടുകള്‍......
എന്നിട്ടും നനവുണങ്ങുമ്പോള്‍
വീണ്ടും അതെ പോലെ തെളിയുന്നു.
ഒരുപക്ഷെ അത്രയും തവണ നീ
കയറി വന്ന വഴിയാവാമിത്.
അല്ലെങ്കില്‍ ഒരുതവണയെങ്കിലും
അമര്‍ത്തിച്ചവിട്ടി നടന്നു പോയിരിക്കണം.
ഓരോ തവണ തുടച്ചുമാറുമ്പോഴും
കുതിക്കുന്ന ഹൃദയമിടിപ്പുമായി
പിന്‍വലിയുന്ന നനവിലേക്കു
ഞാന്‍ നോക്കിയിരിക്കുന്നു........
വന്നുകയറിയ കാല്‍പ്പാടുകളില്‍
ഓരെണ്ണമെങ്കിലും തിരിഞ്ഞു
നടന്നിരുന്നെങ്കില്‍.............

വ്യാഴാഴ്‌ച, ജനുവരി 14, 2010

ചില സ്വകാര്യങ്ങള്‍...............

ഗുജറത്ത് കലാപത്തിന്നുശേഷം താമസക്കാര്‍ ഒഴിഞ്ഞുപോയ ഗുല്‍ബര്‍ഗ് സൊസൈറ്റി



മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞുനടക്കുന്നുണ്ട്
അടക്കിയ കുറെ സ്വകാര്യങ്ങള്‍..........

വഴിയിലെവിടെയോ
പതിഞ്ഞു കിടപ്പുണ്ട്
ഒപ്പമെത്താന്‍ കുതിച്ച
അതിരില്ലാ സ്നേഹം
തീര്‍ത്ത ചക്രപ്പാടുകള്‍.

മണ്ണിലെവിടെയോ
പുതഞ്ഞു കിടപ്പുണ്ട്
കാറ്റ് പറത്തിയ
തട്ടത്തിലെ അലുക്കുകള്‍
പിന്നാലെയോടിയെത്തിയ
കൊലുസിന്റെ കൊഞ്ചലുകള്‍.

ജനലഴികളിലിപ്പൊഴുമുണ്ട്
കാത്തുമടുത്തൊരു സുറുമക്കണ്ണ്.
ജനാലവിരികളിലിനിയും
മായാതെ ഒരു കുങ്കുമച്ഛവി.

തക്ബീറുകള്‍ക്കവസാനം
ചാലീസകള്‍ക്കു മുന്നില്‍
മണ്ണു തിടുക്കത്തില്‍
പറന്നു മറയ്ക്കുന്നുണ്ട്
അവയുടെ നിഴല്‍ പോലും
ആരെയും കാണിക്കില്ലെന്ന്.

പ്രാവുകള്‍ കൂട്ടത്തോടെ
ചിറകടിച്ച് പറക്കുന്നുണ്ട്
നെഞ്ചിലെ കുറുകലുകള്‍
ആരും കേള്‍ക്കരുതെന്ന്.

കാറ്റ് ആഞ്ഞു വീശുന്നുണ്ട്
നെടുവീര്‍പ്പിന്റെ ചൂട്
ആരുമറിയരുതെന്ന്.

ഉറഞ്ഞു കൂടിയ
മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞു നടക്കുന്നുണ്ട്
അടക്കിയാലും അടങ്ങാതെ
ചില സ്വകാര്യങ്ങള്‍...............

ചൊവ്വാഴ്ച, ജനുവരി 05, 2010

തണുപ്പിലെ മഴ


തണുപ്പിലെ മഴ
ചിണുങ്ങിക്കരഞ്ഞ്
തെരുതെരെ ചാറി
തണുപ്പിന്റെ മാപിനി
വെറുതേ തിരിക്കുന്നു.

മഴനൂലിലൂടെ
കിനിഞ്ഞിറങ്ങി
ഏതോ രാഗത്തിന്റെ
ആരോഹം പോലെ
ഉച്ചസ്ഥായിയില്‍
പടര്‍ന്നുകയറി തണുപ്പ്.

വേനല്‍ നിറവില്‍
ഒളിപ്പിച്ചു വിരിയിച്ച
കുഞ്ഞുകനവിന്റെ
മരവിച്ച ജഢത്തിനുമേല്‍
പുകമഞ്ഞുരുകി
നഗ്നയായ മരച്ചില്ലയില്‍
ഇറ്റാന്‍ വിതുമ്പിയുറച്ച്
ഒരുകൊച്ചു നീര്‍ത്തുള്ളി.

നൂറ്റൊന്നാവര്‍ത്തിച്ചിട്ടും
കഥകേള്‍ക്കാതെ
മണ്ണട്ടകള്‍ മഴത്തണുപ്പില്‍
മരിച്ചുവീഴുമ്പോള്‍

ഇനിയുമൊരാവര്‍ത്തിക്കായി
ഇന്നുമൊരു മുത്തശ്ശി........

മഴക്കെന്തറിയാം
കരഞ്ഞ് കരഞ്ഞ്
തണുപ്പിന്റെ മാപിനി
തിരിക്കാനല്ലാതെ......