തിങ്കളാഴ്‌ച, ഒക്‌ടോബർ 12, 2009

ഗുഡ്ഗാവ്




ഇത് ഗൂഡ്ഗാവ്....പണ്ട് ഗുരു ദ്രോണചാര്യര്‍ക്ക് ഗുരുദക്ഷിണയായി ലഭിച്ച ഇന്ന് പുതുപ്പണക്കാരിയായ നാട്ടിന്‍പുറത്തുകാരിയുടെ മുഖത്തിനിണങ്ങാത്ത വലിയ കൂളിങ്ങ്ഗ്ലാസ്പോലെ കണ്ണാടിമാളികകളാല്‍ അപഹാസ്യയായി അവക്കിടയില്‍ കുടുങ്ങിപ്പോയി താദാത്മ്യം പ്രാപിക്കാന്‍ കഷ്ടപ്പെടുന്ന ഗ്രാമങ്ങളുമായി നഗരവത്കരണത്തിന്റെ ഇര. ഹരിയാന ഡല്‍ഹിബോര്‍ഡറില്‍ ആര്‍ക്കും വേണ്ടാതെ 'ദ വൈറ്റ് ടൈഗറില്‍' അഡിഗ പറയുന്നപോലെ പണക്കാരായ ഡല്‍ഹിക്കാര്‍ ഉണ്ടാക്കിയ പാര്‍ക്കുകളില്ലാത്ത പുല്‍ത്തകിടികളില്ലാത്ത കളിസ്ഥലങ്ങങ്ങളില്ലാത്ത വെറും കെട്ടിടങ്ങള്‍...ഷോപ്പിങ്ങമോളുകള്‍
ഹോട്ടലുകള്‍, പിന്നെയും ഒരുപാടൊരുപാട് കെട്ടിടങ്ങള്‍......ഈ മാന്ദ്യത്തിന്റെ നടുവിലും വലിയവലിയ കോര്‍പ്പറെറ്റ്കെട്ടിടങ്ങള്‍ കണ്ണടച്ചുതുറക്കുന്നതിനുമുന്‍പ് പണിതുതീരുന്നത് ഇവിടെ മാത്രമായിരിക്കും.
റോഡുകള്‍.....അത്യാവശ്യ സൗകര്യങ്ങളായ റോഡുകള്‍ ,വാഹനസൗകര്യങ്ങള്‍, അഴുക്കുചാലുകള്‍, വൈദ്യുതി തുടങ്ങിയവയെല്ലാം നമുക്കിവിടെ ആര്‍ഭാടമാണ്.റോഡുകളുടെ സ്ഥിതി വളരെ പരിതാപകരം.ആകെ ഒരാഴ്ച്ച മാത്രമാണ് മഴ ലഭിക്കുന്നതെങ്കിലും റോഡ് കുണ്ടും കുഴിയുമാവാന്‍ ഒരു ദിവസത്തെ നല്ലമഴ മതി.വാഹനസൗകര്യങ്ങള്‍ വേണ്ടപോലെയില്ലാത്തതിന്നാല്‍ വാങ്ങിക്കാന്‍ കഴിവുള്ളവര്‍ സ്വന്തം വണ്ടിയില്‍ യാത്ര ചെയ്യുന്നു. ഇത് റോഡുകളില്‍ വാഹന ബാഹുല്യം കൂട്ടുന്നതിനാല്‍ ഓഫീസ് യാത്ര വളരെ ദുഷ്ക്കരമാക്കുന്നു.

വെള്ളം.... ഗവണ്മെന്റ് ആവശ്യാനുസരണം വിതരണം നടത്താത്തതിനാല്‍ പലരും ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്.കെട്ടിടനിര്‍മ്മാണത്തിന് അനുമതിയില്ലാതെ ഉപയോഗിച്ച്
ഗുഡ്ഗാവിലെ ഭൂഗര്‍ഭജലനിരക്ക് അപായകരമാം വിധം താണതായി കണക്കുകള്‍ കാണിക്കുന്നു.

വൈദ്യുതി....നാട്ടില്‍ അരമണിക്കുര്‍ പ്രഖ്യാപിതകറന്റുകട്ടിന് വളരെ വാര്‍ത്താപ്രാധാന്യം ലഭിക്കുമ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെടാറുണ്ട്. ഇവിടെ നല്ലചൂടിലും നല്ല തണുപ്പിലും പന്ത്രണ്ടുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്.അതായത് പന്ത്രണ്ടുമണിക്കൂര്‍ അപ്രഖ്യാപിത കറന്റുകട്ട്.സ്വന്തമായി ജനറേറ്ററുകളെ ആശ്രയിച്ചാണ് ഇവിടെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.കത്തിത്തീരുന്ന ഡീസലിന്റെ കണക്ക് പറയാതിരിക്കുകയാണ് ഭേദം.
ഇതു ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൃശ്യം.എത്ര സുന്ദരമാണ്.... കുളവും, കരയിലെപുല്ലും, അതില്‍ തിമിര്‍ക്കുന്ന എരുമകളും.ഹരിയാന പശുക്കളും എരുമകളും ധാരാളമുള്ള സ്ഥലമാണ്. നാടുവിട്ടശേഷം ആദ്യമായി പശു പുല്ലുതിന്നുന്നത് കാണുന്നത് ഇവിടെയാണ്. നോയിഡയിലും ദല്‍ഹിയിലും ഗാര്‍ബേജാണ് പശുത്തീറ്റ.
പക്ഷെ ഈ കാണുന്നത് കുളമല്ല ... അഴുക്കു ചാലുകള്‍ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നു പരുങ്ങുന്നതാണ്.എരുമകള്‍ക്കെന്തറിയാം.....അവക്ക് ശരീരത്തിന്റെ ഉഷ്ണം തണുപ്പിക്കണം അത്രമാത്രം....പശുക്കള്‍ക്ക് അറിയാ....അവ ഇതിനടുത്ത് വന്ന് മണപ്പിച്ച് തിരിച്ച്പോകും.

ഇവിടെ പക്ഷെ മുന്‍പ് സുന്ദരമായ ഒരു കുളമുണ്ടായിരുന്നു. ഈ കെട്ടിടത്തിന്റെ പണിനടന്നിരുന്ന കാലത്ത് ഇവിടെ വന്നിരുന്ന് ഒരുപാട്നേരം നോക്കിയിരുന്നിട്ടുണ്ട്. കുളക്കോഴിയെയും സ്നെയ്ക്ക് ബേഡിനേയും ഒരുപാട് നോക്കിയിരുന്നിട്ടുമുണ്ട്. വീട് ഈകോര്‍ണറില്‍ കിട്ടണെയെന്ന് പ്രാര്‍ഥിച്ചിട്ടുമുണ്ട്. കിട്ടിയെങ്കിലും കുളം നഷ്ടപ്പെട്ടു. ഉറവ സിമന്റുവെച്ചടച്ച് ഒരു പ്ലോട്ടാക്കിമാറ്റിയത്രെ....
പറയാന്‍ വന്നത് ഇതൊന്നുമല്ല ഗുഡ്ഗാവില്‍ മര്യാദക്കുള്ള ഡ്രൈനേജ് സൗകര്യം ഇല്ല. കഴിഞ്ഞവര്‍ഷം ന്റെ ഒരു പ്രധാന അപ്പര്‍ട്ടുമെന്റ് കെട്ടിടത്തിന്റെ ഗ്രൗണ്ട്പ്ഫ്ലോറില്‍ മഴയില്‍ മുട്ടറ്റം വെള്ളം നിറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
നാളെ ഇവിടെ ഇലക്ഷനാണ്. എല്ലാവരും ഉണ്ട് മത്സരത്തിന് . പക്ഷെ ഇവിടെയുള്ളവര്‍ക്ക് ആരെയും അറിയില്ല.ആരും ഇവിടെ വന്നില്ലെന്നതാണ് സത്യം.ഗുഡ്ഗാവ് പൊതുവെ രണ്ടുഭാഗമാണ്പുതിയ ഗുഡ്ഗാവും പഴയ ഗുഡുഗാവും.വോട്ടന്വേഷിച്ചുപോകുന്നവര്‍ പഴയ ഗുഡ്ഗാവന്വേഷിച്ചെ പോവാറുള്ളു.പുതിയ ഗുഡ്ഗാവില്‍ വോട്ടുചെയ്യുന്നവരുടെ എണ്ണം തുച്ഛമാണ്. കേമമായ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ച് വിലക്കൂടിയ കാറുകളില്‍സഞ്ചരിച്ച് പേരുകേട്ട ഓഫീസുകളില്‍ രണ്ടുമൂന്നുലക്ഷം മാസശമ്പളം വാങ്ങുന്നവരായിട്ടാണ് പുതിയ ഗുഡുഗാവുകാരെ വിലയിരുത്തുന്നത്. മുഴുവന്‍പേര്‍ അങ്ങിനെയല്ലെങ്കിലും കുറച്ചൊക്കെ സത്യമുണ്ട്.അവരെ വോട്ടിന്നായി വിലപേശാന്‍ കിട്ടില്ല എന്ന തോന്നകലാവാം ഇതിന്നു കാരണം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കു പ്രകാരം വെറും 6947 വോട്ടര്‍മാരാണ് ഗുഡ്ഗാവ് പാര്‍ലിമെന്ററി കോണ്‍സ്റ്റിറ്റ്യുവന്‍സിയില്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരു മാസം ഈ പട്ടണത്തിലേക്ക് മാറിവരുന്ന ആളുകളുടെ അത്രയും പോരില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 1230949 വോട്ടര്‍മാരില്‍ 166000 പേര്‍ മാത്രമെ അര്‍ബന്‍ ഗുഡ്ഗാവില്‍നിന്നുള്ളു. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായ R. .W .A പ്രസിഡന്റ് 'R. S രാത്തി'ക്ക് വേണ്ടി ഗംഭീര പ്രചരണം D.L.F ന്റെ വക പുതിയ ഗുഡ്ഗാവില്‍ നടക്കുന്നുണ്ട്. എങ്കിലും എത്ര പേര്‍ വോട്ടുചെയ്യാനെത്തുമെന്ന് കണ്ടറിയണം..

4 അഭിപ്രായങ്ങൾ:

ജ്വാല പറഞ്ഞു...

ഗൂഡ്ഗാവ്..ദ്രോണര്‍ക്ക് ഗുരുദക്ഷിണയയി ലഭിച്ച സ്ഥലം..വിവരണം നന്നായി

വയനാടന്‍ പറഞ്ഞു...

മൂന്നാമത്തെ ചിത്രത്തിൽ കണ്ണുടക്കിയതാണു; പിന്നീട്‌ അതൊരു അഴുക്കു ചാലാണെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു നീറ്റൽ, അവിടെ പണ്ടോരു കുളമുണ്ടായിരുന്നെന്നറിഞ്ഞപ്പോൾ ആ നീറ്റൽ കൂടുന്നു...

Typist | എഴുത്തുകാരി പറഞ്ഞു...

ഞാനും അതെ, ചിത്രം കണ്ടപ്പോള്‍ വിചാരിച്ചതേയുള്ളൂ, എന്നാലും അവിടെയും പുല്ലും പശുക്കളും, കുളവുമെല്ലാം ഉണ്ടല്ലോയെന്നു്. പക്ഷേ പിന്നെ വായിച്ചപ്പോള്‍ ...
എന്തു ചെയ്യാം, വികസനമല്ലേ!

വരവൂരാൻ പറഞ്ഞു...

ഈ പരിചയപ്പെടുത്തൽ നന്നായിരിക്കുന്നു...ആശംസകൾ