ഞായറാഴ്‌ച, സെപ്റ്റംബർ 07, 2014

പൂക്കളം....




പല നിറം പൂവുകള്‍
പൂക്കളം തീര്‍ക്കാനായി
പലതരം കുമ്പിളില്‍
ചേര്‍ത്തു വെച്ചതാണെല്ലാം.

തെച്ചിയും മന്ദാരവും
കാക്കപ്പൂ കഴുത്തറ്റ
തുമ്പയും തുടുപ്പേറും
ചെമ്പരത്തിപ്പൂക്കളും
വേരോടെപിഴുതിട്ട
മുക്കുറ്റിയോണപ്പൂവും
മഞ്ചാടിമണിയുതിര്‍
തേവിടിശ്ശിപ്പൂക്കളും.

മെഴുകിയകളം നടുവില്‍
തൂവെള്ളയരിയണി-
മാതേവര്‍  നിറുകയില്‍
മുക്കുറ്റി മലര്‍ക്കുട.

ചുറ്റിലും കഴുത്തറ്റ
നറുതുമ്പകള്‍തന്‍ ജഢം
ഇതളുകള്‍ പിച്ചിപ്പിച്ചി
അടുക്കിയ മന്ദാരപ്പൂ
ചിതറിയ രക്തം പോലെ
ചെമ്പരത്തിപ്പൂക്കളും
വരികള്‍ കൂട്ടം തെറ്റി
തെച്ചിയുമരിപ്പൂവും.

എതയോ ലോലമീ
കാക്കപ്പൂ മഷിക്കണ്ണില്‍
ഇത്രയും വിഷാദത്തെ
യങ്ങിനെയൊളിപ്പിച്ച്.

ഒരുകുനു കാറ്റിന്‍ കൂടെ
പായുന്നു കുഞ്ഞാമിതള്‍
വെറുതെ കിംഫൂക്കിന്‍റെ
ഭാവ്യഭാവങ്ങള്‍ ചാര്‍ത്തി!

തേവിടിശ്ശിപ്പുവേയെ-
ന്നാരുപേര്‍ വിളിച്ചതീ
ക്കാട്ടില്‍ നിന്‍ നിറച്ചാര്‍ത്തി
താരിത്ര ഭയക്കുന്നു!

ഇതളുകള്‍ പിച്ചിയ
പൂവില്‍ നിന്നൂറുന്നത്
മധുരം കിനിയും തേനോ
ചുടുകണ്ണുനീരുപ്പോ!

വേരുകള്‍ പിഴുതേതോ
മുടിയില്‍ മകുടമായ്
വാണാലും പ്രവാസത്തിന്‍
നോവതിലെരിഞ്ഞിടും.

പൂക്കളെക്കുഞ്ഞുങ്ങളായ്
ചേര്‍ത്തു വെയ്ക്കുമ്പോഴിന്നീ
പൂക്കളമൊരു യുദ്ധ-
ക്കളംപോല്‍ തോന്നിക്കുന്നു.

പൂക്കളം തീര്‍ത്തു  ചുറ്റും
ചിതറിയ നുള്ളും മുള്ളും
തൂത്തെടുക്കവേ വെറുതെ
ഓര്‍ക്കുന്നീവിധമെന്തിനോ...

3 അഭിപ്രായങ്ങൾ:

Salim kulukkallur പറഞ്ഞു...

ഒരു പൂക്കളം തീര്‍ക്കുന്ന ചിന്തകള്‍ ...നന്നായി.!

Unknown പറഞ്ഞു...

തിരുവോണാശംസകൾ !

ajith പറഞ്ഞു...

പൂക്കളെക്കുഞ്ഞുങ്ങളായ്
ചേര്‍ത്തു വെയ്ക്കുമ്പോഴിന്നീ
പൂക്കളമൊരു യുദ്ധ-
ക്കളംപോല്‍ തോന്നിക്കുന്നു.

സ്നേഹക്കളമായെങ്കില്‍!