വെള്ളിയാഴ്‌ച, ജൂലൈ 06, 2018

ഡൽ താടകത്തിലൊരു ദിവസം.


ഇത്തവണ ഡൽഹിക്ക് പോയത് ഓപ്പൺ ടിക്കറ്റിലായിക്കുന്നതിനാൽ ഇടയിലെ വലിഞ്ഞു നീണ്ടേക്കാവുന്ന സമയം എവിടെയെങ്കിലുമൊരു യാത്രയാവാം എന്ന് നാട്ടിൽ വെച്ചു തന്നെ ഉറപ്പിച്ചിരുന്നു. എവിടെ പോകണം എന്നതിന്ന് കാഷ്മീർ എന്ന ഒരുത്തരമായിരുന്നു രണ്ടു പേർക്കും. സാധാരണ പോലെ പിന്നെ ആദ്യം ചെക്ക് ചെയ്തത് മെമ്പറായ ക്ലബ് മഹീന്ദ്രയുടെ റിസോർട്ട്സിൽ മുറികൾ ലഭ്യമാണോയെന്നാണ്. ചില ഇല്ലായ്മകൾ നല്ലതാണ് എന്ന പോലെ അടുത്ത ‘ ഓപ്ഷനായി നോക്കിയത് ‘മേക്ക് മൈ ട്രിപ്പ്’ എന്ന ടൂർ ഓപ്പറേറ്റേഴ്സിന്റെ ട്രാവൽ പ്ലാൻസാണ്. അവർ അയച്ചു തന്ന ഐററിനറികളിൽ നിന്നും മാക്സിമം സ്ഥലങ്ങൾ കവർ ചെയ്യുന്നതും എക്കണോമിക്കലുമായ ഒന്ന് സെലക്ട് ചെയ്തു.

ഡൽഹിയിലെത്തി അടുത്ത തിങ്കളാഴ്ച ഒന്നര മണിക്കൂർ നേരത്തെ പറക്കലിനു ശേഷം ശ്രീനഗറിൽ ലാന്റ് ചെയ്തപ്പോൾ പുറത്ത് 'മേക്ക് മെെ ട്രിപ്പി'ൽ നിന്നും ഗൈഡായ മഖ്ബൂലും ഡ്രൈവറായ സാജിത്തും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും മൂന്നു ഫാമിലികൾ കൂടി ഞങ്ങളുടെ കൂടെ കൂടി. ചെന്നെയിൽ നിന്നും ഒരമ്മയും മകളും, ബാഗ്ലൂരിൽ നിന്നും ഹൈദ്രബാദിൽ നിന്നുമായി രണ്ടു കുടുംബങ്ങളും. ഇനിയുള്ള ഏഴു ദിവസങ്ങൾ ഇവരുടെ കൂടെയാണോ എന്നത് അവരെ വെറുതെയൊന്ന് ശ്രദ്ധിക്കാൻ കാരണമായി. എല്ലാവരെയും കയറ്റിയ വാഹനം ഡൽലേക്ക് ലക്ഷ്യമാക്കി ശ്രീനഗർ നഗരത്തിലൂടെ യാത്ര തുടങ്ങി. അന്നത്തെ ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത് ഒരു ഹൗസ് ബോട്ടിലായിരുന്നു. വഴികളിലെല്ലാം വളരെ സ്വാഭാവികതയോടെ നീങ്ങുന്ന തദ്ദേശവാസികൾ. രണ്ടു ദിവസം മുൻപ് നടന്ന കല്ലേറും കലാപവും തമിഴ് സഞ്ചാരിയുടെ മരണവും കാരണം ഈ യാത്ര മാറ്റിവെയ്ക്കാൻ പ്രിയപ്പെട്ട പലരിൽ നിന്നും നിർദ്ദേശങ്ങൾ വന്നിരുന്നു. ഒരു പാട് ബുദ്ധിമുട്ടിയാണ് പോവുകതന്നെയെന്ന തീരുമാനത്തിൽ ഉറച്ചു നിന്നത്. അത്തരമൊരു സംഘർഷത്തിന്റെ ലാഞ്ഛന ഇവിടത്തെ നിരത്തുകളിൽ വായിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സുലഭമായി കണ്ട ചെക്ക് പോസ്റ്റുകളും പട്ടാള വാഹനങ്ങളും തോക്കേന്തിയ പട്ടാളക്കാരും തെല്ലൊന്നു ഭയപ്പെടുത്താതിരുന്നില്ല.

 1980 കളുടെ അവസാനത്തിൽ കാഷ്മീർ സ്വതന്ത്ര വാദികളുടെയും പാക്കിസ്ഥാൻ അനുകൂല തീവ്രവാദികളുടെയും ശക്തമായ പിടിയിലായി. താഴ്വരയിലുണ്ടായിരുന്ന ഹിന്ദുക്കൾക്ക് അതോടെ പാലായനം ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് തീവ്രവാദികളുമായി ഇടപെടാൻ കൂടുതൽ പട്ടാളം കാഷ്മീരിൽ വിന്യസിപ്പിക്കപ്പെട്ടു. ഇന്ന് അത് ജനങ്ങളുടെ സുരക്ഷക്ക് അനിവാര്യമെന്ന നിലയിലേക്ക് വളരുകയും ശതകോടി രൂപയുടെ ഭാരിച്ച ചിലവ് ഇതിനായി പൊതുമുതലിൽ നിന്നും ചിലവായിക്കൊണ്ടിരിക്കയുമാണ്. പക്ഷെ അവിടത്തുകാർ അവരുടെ ദൈനംദിന ജീവതത്തിലുള്ള പട്ടാളത്തിന്റെ ഈ ഇടപെടലിൽ ഒട്ടും സന്തുഷ്ടരല്ല.

സമ്മർ ആയതിനാൽ മറ്റേതൊരു പട്ടണം പോലെ തന്നെ സാധാരണമായി തോന്നിച്ചെങ്കിലും വഴിയിലുടനീളം കണ്ട കടുംനിറങ്ങളിലുള്ള പൂക്കൾ പ്രത്യേകിച്ചു പലനിറത്തിലുള്ള റോസാ പൂക്കൾ ഇത് കാഷ്മീരാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ റോഡിന് ഇരുവശവുമായി പടർന്നു പന്തലിച്ചു വളർന്ന ചീനാർ മരങ്ങൾ കാഷ്മീരിനു മാത്രം സ്വന്തമാണല്ലൊ. ഇടയിലെപ്പൊഴോ മുറിച്ചുകടന്ന പുഴയാണ് ഝലം എന്ന അറിവ് ഏതോ ഒരു സാമൂഹ്യപാഠക്ലാസ്സി കുഞ്ഞനൊരോർമ്മയിൽ കൊണ്ടിരുത്തി. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായിട്ടാണ് ശ്രീനഗർ എന്ന കാഷ്മീരിന്റെ വേനൽ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. കാര്യമായ വരുമാന മാർഗ്ഗം ടൂറിസം തന്നെയാണ്. അതു കൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവരിൽ നിന്നും വളരെ സ്നേഹവും കരുതലും നിറഞ്ഞ പെരുമാറ്റമാണ് അനുഭവപ്പെടാറ് .

ദൂരെ നിന്നും ഡൽ തടാകം കണ്ടു തുടങ്ങിയിരുന്നു. ശിക്കാരയെന്നു പറയുന്ന കുഞ്ഞു തോണി കളുടെ പല നിറങ്ങളിലുള്ള മേൽക്കൂരയാണ് ആദ്യം തെളിയുന്നത്. നമ്മൾ ഡാൽ എന്നു പറയുമെങ്കിലും ഡൽ എന്നതാണ് ശരിയായ ഉച്ചാരണം. ഡൽ എന്നാൽ കഷ്മീരിയിൽ തടാകം എന്നു തന്നെയാണ് അർത്ഥം. 19 - 2 2 KM ചുറ്റളവിൽ പരന്നു കിടക്കുന്ന ഡൽ മീൻ വളർത്തൽ, വെള്ളത്തിൽ വളരുന്ന പൂക്കൾ പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി, ടൂറിസം തുടങ്ങിയവയാൽ സമ്പന്നമാണ്. വഴി ചെന്നെത്തുന്നത് ശിക്കാരകൾ നിരന്നു കിടക്കുന്ന ഘാട്ടുകൾക്കു മുന്നിലാണ്. മുൻപ് പറഞ്ഞ പോലെ അന്നത്തെ ഞങ്ങളുടെ താമസം ഹൗസ് ബോട്ടിലായിരുന്നു. പോകേണ്ട ഹൌസ് ബോട്ടുകളുടെ ലൊക്കേഷനുകളനുസരിച്ച് ഇറങ്ങേണ്ട ഘാട്ടുകളും മാറുന്നു.


പതിനഞ്ചാം നമ്പർ ഘാട്ടിൽ നിന്നായിരുന്നു ഞങ്ങൾക്ക് പോവേണ്ട റോയൽ പാലസ്സ് എന്ന ഹൗസ് ബോട്ടിലേക്കുള്ള ശിക്കാരയിൽ കയറേണ്ടത്. വണ്ടിയിൽ കൂടെയുണ്ടായിരുന്നവർ അതിനു മുമ്പത്തെ ഘാട്ടിൽ ഇറങ്ങിയിരുന്നു. തടാകത്തിന്റെ ഈ കരയിൽ ശിക്കാരകളെന്ന സർവ്വീസ് ബോട്ടുകളും മറുകരയിൽ പല രൂപത്തിലും വലുപ്പത്തിലുമുള്ള ഹൗസ് ബോട്ടുകളുമായിരുന്നു. ഓരോ ഹൗസ് ബോട്ടിനും സ്വന്തമായ ശിക്കാര സർവ്വീസുകളുണ്ട്. ചെറിയ ഇടത്തടാകവഴികളിലൂടെ ഒന്നിനു പുറകെ ഒന്നെന്ന് മറുഭാഗത്ത് നിന്നുള്ള ട്രാഫിക്കിന് വഴികൊടുത്ത് റോഡിലൂടെ വാഹനങ്ങളുടെ തിരക്കുപോലെ തന്നെ ശിക്കാരകൾ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പക്ഷെ റോഡിലെ പോലെയല്ല, അതിരുലംഘിച്ചെത്തുന്ന ശിക്കാരത്തമ്പുകൾ നമ്മുടെ തോണിയിലേക്ക് എത്തിനോക്കിയെന്നിരിക്കും, മൂക്കുമുട്ടിച്ചെന്നു വരും, നമ്മുടെ തോണിയെ ഉടലാകെയുഴിഞ്ഞ് പ്രണയിച്ചെന്നു വരും, വഴിയിലൂടെ താറാക്കൂട്ടം സിഗ്നൽ നോക്കാതെ മുറിച്ചു കടന്നെന്നു വരും . അതൊക്കെ യാത്രകളിലെ അധിക സന്തോഷങ്ങളാണ്.

 പരന്നു കിടക്കുന്ന ഡലിൽ ഇരുപുറവും സഞ്ചാരികൾക്കായി തുറന്നു വെച്ച് കാത്തിരിക്കുന്ന വഞ്ചിക്കടകൾ നിറഞ്ഞ വള്ളച്ചാലുകളിലൂടെ സഞ്ചരിച്ച് ഹൗസ് ബോട്ടുകൾ മാത്രമുള്ള ഒരു ഗലിയിലേയ്ക്ക് എത്തിച്ചേർന്നു. ഒരു മുഗൾകൊട്ടാരത്തിന്റെ കെട്ടും മട്ടുമുള്ളതു തന്നെയായിരുന്നു ഞങ്ങളുടെ റോയൽ പാലസ്. മരത്തിൽ നിറയെ കൊത്തുപണികൾ നിറഞ്ഞ എക്സ്റ്റീരിയറും ഇന്റീരിയറും പഴയ ഏതോ ഹിന്ദി സിനിമയിലേക്ക് കയറിപ്പോകുന്ന പ്രതീതിയുണ്ടാക്കി. പക്ഷെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഒരു താരാട്ടു പോലെ ഓളം തുള്ളിത്തുളുമ്പുന്ന ഹൗസ് ബോട്ടെന്ന സങ്കൽപ്പത്തെ മുൻഭാഗം തടാകത്തിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിന്റെ രൂപത്തിൽ മരത്തിൽ പണിത ഒരു കെട്ടിടമെന്ന് എന്നു തിരുത്തി വരക്കേണ്ടി വന്നു. 
ഉച്ചക്ക് മൂന്നു മണിയോടടുത്തതിനാൽ വിശന്നു തുടങ്ങിയിരുന്നു. യാത്രകളിൽ ഭക്ഷണം ലിമിറ്റ് ചെയ്ത് കഴിക്കണമെന്നതും, തദ്ദേശ ഭക്ഷണങ്ങൾ പരീക്ഷിക്കണമെന്നതിനാലും ട്രാവൽ പ്ലാനിൽ ഞങ്ങൾ പ്രാതൽ മാത്രമെ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നുള്ളു. സിറ്റിയിൽ നിന്നും ദൂരെയായതിനാൽ ഹൗസ് ബോട്ടുകളിൽ മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒന്നും പോസിബിൾ ആയിരുന്നില്ല. തൽക്കാലം കെയർടേക്കറുടെ ഉത്സാഹത്തിൽ ഒരു തട്ടിക്കൂട്ടുസാന്റ്വിച്ചിൽ ലഞ്ച് കഴിഞ്ഞപ്പോഴുണ്ട് പുറത്ത് ചിലർ കാത്തു നിൽക്കുന്നു. കാഷ്മീരി വേഷത്തിലുള്ള ഫോട്ടോ സെഷൻ ,അല്ലറ ചില്ലറ വ്യാപരികൾ എന്നിങ്ങിനെ ടൂറിസ്റ്റുകളെക്കൊണ്ട് മാത്രം ജീവിതം നടത്തിക്കൊണ്ടു പോകുന്നവർ. ഡൽഹിയിൽ ഒരു പക്ഷെ ഇതേ വിലയ്ക്ക് കിട്ടിയേക്കാമെങ്കിലും അവരെ വിഷമിപ്പിക്കാൻ വയ്യ എന്ന തോന്നലിൽ ചിലതെല്ലാം വാങ്ങി.

  വെറുതെ ഹൗസ് ബോട്ടിൽ ഇരിക്കുന്നത് ബോറടിയാണ്. അര മണിക്കൂർ വിശ്രമിച്ച ശേഷം പുറത്തൊന്നു കറങ്ങി വരാമെന്നു കരുതി. ഇങ്ങോട്ടു വന്ന പോലെ തന്നെ അങ്ങോട്ടും ശിക്കാര തന്നെ ശരണം. വളരെ പ്ലസന്റായിട്ടുള്ള ആളുകൾ. പറഞ്ഞപ്പോഴെക്കും ശിക്കാരയും തുഴയനും റെഡി. ഘാട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ എങ്ങോട്ടു പോകണം,എങ്ങിനെ പോകണം എന്ന ആശങ്കയും ചാറിക്കൊണ്ടിരുന്ന മഴയും, പറഞ്ഞും വായിച്ചുമുള്ള മുൻവിധിയും തെക്കു വടക്കോടുന്ന പട്ടാളവണ്ടികളും തെല്ലൊരു ഭയം തോന്നിക്കാതിരുന്നില്ല. മറൈൻഡ്രൈവു പോലെ തടാകത്തിനരികിൽ നീണ്ടു കിടക്കുന്ന വഴിയിലൂടെ കുറെ ദൂരം നടന്നു. തടാകം നീളെ നിറങ്ങൾ തെന്നിനീങ്ങുമ്പോലെ ശിക്കാരത്തലപ്പുകൾ. ഒരു പത്തു നൂറെണ്ണം ഘാട്ടുകളിൽ കരക്കടുപ്പിച്ചിട്ടിരിക്കുന്നു. ഇവയെല്ലാം നിറയാൻ മാത്രം സഞ്ചാരികൾ എന്നെങ്കിലും ഉണ്ടായിരുന്നിരിക്കുമോ എന്നായിരുന്നു അപ്പോൾ അത്ഭുതപ്പെട്ടത്. ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഒന്ന് ഓർത്തുനോക്കു. വളരെ പരിതാപകരം തന്നെ. കുറച്ചു നേരം നടന്നപ്പോൾ നഗരം ഒന്നുവെറുതെ ചുറ്റിക്കറങ്ങിയാലോ എന്നൊരു തോന്നൽ. ശ്രീനഗർ സിറ്റി ടൂർ, പ്ലാൻ പ്രകാരം അവസാനത്തെ രണ്ടു ദിവസമായിരുന്നു. ഓട്ടോക്കാർ പ്രതീക്ഷയോടെ ഹോണടിച്ച് പൊയ്ക്കൊണ്ടിരുന്നു. രാത്രിയിലേക്കുള്ള ഭക്ഷണവും സംഘടിപ്പിക്കണമായിരുന്നു. അങ്ങിനെ ഒരു ഓട്ടോയിൽ കയറി. അയാൾ നൂറു രൂപക്ക് നഗരം ചുറ്റിക്കറക്കി തിരിച്ചെത്തിക്കാമെന്നു പറഞ്ഞു. എല്ലാ നഗരവും പോലൊരു നഗരമെന്നല്ലാതൊന്നും തോന്നിയില്ല. അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.. "നിങ്ങളാണ് ഞങ്ങളുടെ അന്നം. നിങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഞങ്ങളുടെ ജീവിതം. അങ്ങിനെയുള്ള നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള പ്രശ്നമുണ്ടാവാൻ ഞങ്ങൾ സമ്മതിക്കില്ല” എന്നൊക്കെയെന്നൊക്കെ. ഇതൊക്കെത്തന്നെയാണ് ഹൗസ് ബോട്ടിലെ കെയർടേക്കറും ശിക്കാരയുടെ തുഴയനും കച്ചവടത്തിനു വന്നവരും പല തരത്തിൽ മാറി മാറിപ്പറഞ്ഞതും. പക്ഷെ എല്ലാവരും പറഞ്ഞതൊന്നുമാത്രം. കാഷ്മീർ സപ്പറേറ്റിസ്റ്റ് നേതാവായ ഗീലാനിയുടെ ആസ്ഥാനം ആയ ലാൽ ചൗക്ക് ഒഴിവാക്കുക. ഓട്ടോക്കാരൻ നഗരത്തിന്റെ പ്രധാന വഴികളിലൂടെയെല്ലാം ചുറ്റിക്കറങ്ങി ഞങ്ങളുടെ പ്രധാന ലക്ഷ്യമായ വൃത്തിയുള്ളതും കഴിച്ചാൽ വയറു കേടുവരാത്തതും എന്നാൽ തദ്ദേശീയമായതുമായ ഒരു ഭക്ഷണശാലയിൽ നിന്നൊരു പാക്ക്ഡ് ഡിന്നർ തിരഞ്ഞ് നിറയെ തന്തൂരാദിദാഭകളുള്ള ചെറിയ ഗലികളിലേക്ക് നീങ്ങി. പക്ഷെ വിശപ്പിന്റെ വിളി വരാത്തതു കൊണ്ടാവാം ഒന്നുമങ്ങ് മനസ്സിൽ പിടിയ്ക്കുന്നുണ്ടായിരുന്നില്ല. തിരിച്ച് ഘാട്ടിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ നിന്നും ആൽമണ്ട് കേക്കും ക്രോയ്സൻറ്സും പാക്ക് ചെയ്തു വാങ്ങി. ഹൗസ് ബോട്ടിലേയ്ക്ക് വിളിച്ചതും ശിക്കാരറെഡി. 


തിരിച്ചുള്ള ശിക്കാരയാത്രയിൽ അല്പം കറങ്ങാനുള്ള മൂഡുണ്ടെങ്കിൽ ആവാമെന്ന് തുഴയൻ. ഹൗസ് ബോട്ടിൽ പെട്ടന്ന് തിരിച്ചെത്തിയിട്ടും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന ഡ’ലിലൂടെ ഇരുൾ പൂക്കും നേരം ചാരിക്കിടന്നൊരു യാത്ര. ഒരു ഡ്യുയറ്റൊക്കെ പാടിപ്പോകുന്ന അവസ്ഥ. മർസാർ തടാകത്തിൽ നിന്നും തെൽബൽ നല്ല വഴിയെത്തി നിറയുന്ന ജലം തടാകം കവിയുമ്പോൾ രണ്ടു റഗുലേറ്ററുകൾ വഴിതിരിച്ചുവിടുമാത്രെ. അതിരുകളിൽ തലയുയർത്തി നിൽക്കുന്ന കുഞ്ഞുമലകൾ. അതിനു പുറകിലായി എല്ലാം കാത്തു കൊണ്ട് തല നരച്ച മുതുക്കൻ പീർ പഞ്ചാൽ മലനിരകൾ. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ കാലത്തു നിർമ്മിച്ച മനോഹരമായ മുഗൾ ഗാർഡനുകളായ നിശാന്ത് ബാഗ്, ഷാലിമാർ ബാഗ്, ചശ്മെ ശാഹി എന്നിവ ഡലിന്റെ ചുറ്റിപ്പോകുന്ന 15 കി.മി പാതയരുലായി ഇപ്പോഴും അതിന്റെ പ്രതാപം നിലനിർത്തിപ്പോരുന്നു. ചിലയിടങ്ങളിൽ ആറുമീറ്റർ വരെ ആഴമുള്ള തടാകത്തിലെ വെള്ളം വൃത്തിയുള്ളതായിരുന്നു. അതിന്റെ പ്രധാന കാരണം ചിലപ്പോൾ മോട്ടോർ ബോട്ടുകൾ അപൂർവ്വമായി ഒന്നാ രണ്ടോ മാത്രമെ കണ്ടുള്ളു എന്നതാവാം. ഒഴുകി നടക്കുന്ന താമര വള്ളികൾ (ഫ്ലോട്ടിംഗ് ഗാർഡൻ ) മറ്റൊരു കൗതുകമാണ്. ഇന്നൊരിടത്ത് കണ്ടെന്നു കരുതി നാളെ അവിടെത്തന്നെ ഉണ്ടായിരിക്കില്ലെന്നതാണ് അതിന്റെ രസം. ജൂലായ് ഓഗസ്റ്റ് ആണത്രെ താമരകൾ പൂക്കും കാലം. ചില തണുപ്പുകാലത്ത് - 16 വരെ താഴുന്ന ജലോഷമാവിൽ തടാകം ഉറഞ്ഞു പോകുമത്രെ. ഒന്നിനു പുറകെ ഒന്നായി ഞങ്ങളുടെ ശിക്കാരയെ വന്നു കൗണ്ടർ ചെയ്ത കച്ചവട വഞ്ചികളായിരുന്നു മറ്റൊരു കൗതുകം . വെള്ളിയും, ജർമ്മൻ സിൽവറുമൊക്കെയായി ആഭരണങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയതും പൾപ്പ് കൊണ്ടുണ്ടാക്കിയതുമായ കാഴ്ചവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ അങ്ങിനെ പലതും അരികിലൂടെ കടന്നുപ്പോയി. അവസാനം ഒരു തിക്കാ വാലയിൽ നിന്നും വാങ്ങിയ മട്ടൺ കബാബുമായി തിരിച്ച് ഹൗസ് ബോട്ടിലേക്ക് മടങ്ങി. 

കെയർടേക്കർ ചൂടാക്കിത്തന്ന ഭക്ഷണം കഴിച്ച് കിടക്കും മുമ്പെ ഫ്ലോട്ടിംഗ് മാർക്കറ്റിനെപ്പറ്റി കെയർടേക്കറോട് ചോദിച്ചെങ്കിലും വലിയ താൽപര്യമില്ലായ്മ കാണിച്ചതും തണുപ്പിലേക്കുറക്കം മാറ്റി വെച്ച് പോകാനുള്ള സ്വതസിദ്ധമായ മടിയും കാരണം രാവിലെ ഉണർന്നപ്പോൾ സൂര്യനുദിച്ചിരുന്നു. കണ്ണു തിരുമ്മി ചെന്നപ്പോൾ നിറയെ പക്ഷികളുടെ ബഹളം. ചാഞ്ഞവെയിൽത്തളിരുകൾ തടാകത്തെ തൊട്ടു വിളിക്കുന്നു. അകലെ മലമുത്തശ്ശന്മാർ പതുക്കെ പുതപ്പു നീക്കിയുണരുന്നു. അതോ മടിച്ച് പുതപ്പ് മേലേക്ക് വലിച്ചിടുന്നവരുമുണ്ടോ! എന്തായാലും ആകെക്കൂടെനല്ല ഭംഗി. അങ്ങിനെ നോക്കിയിരിക്കുമ്പോഴുണ്ട് ഒരു വള്ളം പൂക്കൾ തുഴഞ്ഞു വരുന്നു. ക്രിസാന്തമവും ലില്ലിയും ജെർബറയും ഡാഫോഡൈലും ആമ്പലും താമരയും പിന്നെ പേരറിയാത്ത പലതും കുഞ്ഞുവള്ളം നിറയെ ഒന്നിനു പുറകെ ഒന്നെന്ന് തേടിയെത്തുന്നു . പോരാത്തതിന് വിത്തുകളും . തടാകക്കരയിലെ വീടുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ വിടാനും മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാനുമായി കളിയോടങ്ങൾ പോലുള്ള കുഞ്ഞു വള്ളങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തുഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. വള്ളച്ചാലിൽ പുലർച്ചെ .ത്തന്നെ നല്ല ട്രാഫിക്ക്. എട്ടു മണിക്ക് മുന്നെ ഗുൽമാർഗിലേക്കുള്ള അടുത്ത യാത്രക്കായി ഒരുങ്ങണമെന്ന അലാം കാൾ വന്നപ്പോൾ തിരിച്ചു മുറിയിൽ കേറി. എട്ടു മണിക്ക് പ്രാതൽ കഴിഞ്ഞ് വീണ്ടും ഒരു ശിക്കാരയാത്ര കൂടി. ഘാട്ടിന്നു പുറത്ത് സാജിതും മഖ്ബൂലും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വുഡ്പ്പെക്കർ ന്യൂസിനു വേണ്ടി എഴുതിയത്
http://www.woodpeckernews.com/news.php?news_cat_id=9&news_id=4300

അഭിപ്രായങ്ങളൊന്നുമില്ല: