ചൊവ്വാഴ്ച, ജൂലൈ 27, 2010

ചില മണങ്ങള്‍ അങ്ങിനെയാണ്..........

ചില മണങ്ങള്‍ അങ്ങിനെയാണ്..........ഓര്‍മ്മച്ചിമിഴിലേക്ക് കണ്ണുകെട്ടികൂട്ടിക്കൊണ്ടുപോകും.........മുത്തുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ചിപ്പിയിലേക്ക് കയറ്റിവിട്ട് പുറത്തുനിന്നും പതുക്കെ അമര്‍ത്തിയടയ്ക്കും. നമ്മള്‍ പുറത്തുകടക്കണമെന്നതോര്‍ക്കാതെ മുത്തിനെ തടവിയും താലോലിച്ചും അങ്ങിനെയിരുന്നുപോവും. പിന്നെ ആരെങ്കിലും ചിപ്പിയില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ നോക്കിയാലും തിരിച്ചുപോവാന്‍ കൂട്ടാക്കാതെ അവിടെത്തന്നെയിരുന്നുപോകും. അഥവാ വിരല്‍ത്തുമ്പിലെ പിടി വിടുവിക്കാനാവാതെ ഇറങ്ങിപ്പോന്നാലും മനസ്സ് അവിടെ മറന്നുവെച്ചു പോരും.

വൈകുന്നേരത്തെ നടത്തങ്ങള്‍ക്കിടയിലാണ് ഇത്തരം അധിനിവേശങ്ങള്‍ പലപ്പോഴും നടക്കാറ്. പ്രത്യേകിച്ചും മഴക്കാലങ്ങളിലെ ഈറന്‍കാറ്റില്‍ പറന്നെത്തുന്ന മണങ്ങളില്‍ ഒരുപാട് ഓര്‍മ്മകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും.
പാമ്പിന്‍ങ്കാവിലെ പാരിജാതവും ഇലഞ്ഞിയും തിരഞ്ഞ് നടന്ന് വഴിതെറ്റി പേരറിയാത്തയേതോ പൂവിനുമുന്നിലെത്തി പകച്ചു നിന്നിട്ടുണ്ട്.

കിരണ്‍ ദേശായിയുടെ 'സ്മെല്‍' വായിച്ചകാലത്താണ് ത്രില്ലടിച്ചുനടന്നിരുന്നത്. അതിലെ കഥാപാത്രത്തിനെപ്പോലെ ചില മണങ്ങള്‍ വിരുന്നുവന്നാല്‍ ദിവസം മുഴുവന്‍ കൂടെ നടക്കുമായിരുന്നു. പിന്നെയെപ്പൊഴോ അതൊരു ശല്യമായപ്പോഴാണ് ഡോക്ടറുടെയടുത്ത് പോയത്. നിങ്ങളുടെ സൈനസ്സിന്റെ കുഴപ്പമാണെന്ന ഡോക്ടറുടെ പറച്ചിലോടെ കിരണ്‍ ദേശായിയുടെ ഭൂതം കയ്യൊഴിഞ്ഞു. ഡോക്ടര്‍ തന്ന ഒരു സ്പ്രേ ഉപയോഗിച്ചതോടെ എല്ലാ മണങ്ങളും രുചികളും ഒപ്പം പടിയിറങ്ങിയും പോയി. പിന്നെ പുട്ടിനു വറക്കുമ്പോള്‍ വറവുമണം വന്നോയെന്ന് സിറ്റിംങ് റൂമിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടായിരുന്നു.

ഇപ്പോള്‍ ഭാഗികമായി തിരിച്ചു കിട്ടിയ മണത്തിനെ വെച്ചാണ് ഞാനെന്റെ ഓര്‍മ്മകള്‍ക്ക് പിന്നാലെ പായുന്നത്.

കള്ളക്കുറുക്കന്റെ കല്യാണമെന്ന് ഞങ്ങള്‍ വിളിക്കുന്ന പൊന്‍വെയിലില്‍ കുളിച്ചുനില്‍ക്കുന്ന മഴനനയാനുള്ള മോഹവുമായാണ് ഇന്നലെ വൈകുന്നേരം നടക്കാനിറങ്ങിയത്. അരാവലിയുടെ താഴ്വാരമായതിനാല്‍ ചെറുതായിട്ടെങ്കിലും നാട്ടിലെ ഭൂപ്രകൃതിയുമായൊരു സാമ്യമുണ്ടിവിടെ. നല്ല വെയിലുള്ളയിടമായതിനാല്‍ ഓരോ മഴച്ചാറലിലും മണ്ണിന്റെ ദാഹമറിയും.
വഴിയരുകിലെ ഇസ്ത്രിക്കാരെ കടന്നുപോയപ്പോഴാണ് ഒരു മണം പൊടുന്നനെ വന്ന് പരിചയം പുതുക്കിയത്....... നാട്ടില്‍ അടുപ്പിലെ വെണ്ണീറില്‍ വെള്ളം തളിച്ച മണം ..........വളപ്പില്‍ കൂട്ടിയിട്ടു കത്തിച്ച ചപ്പിലയില്‍ മഴപെയ്തുനനഞ്ഞമണം........അതിലിട്ടു ചുട്ടെടുത്ത ചെറുകിഴങ്ങിനുമേല്‍ വേഗം തണുക്കാന്‍ വെള്ളം തളിച്ചമണം. കുട്ടിക്കാലത്തെ ഗൃഹാതുരമായ വൈകുന്നേരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ സ്വപ്നാടനത്തിലെന്നപോലെയായി നടത്തം. സന്ധ്യനേരം...... കുശലം പറഞ്ഞുപോയമഴ............മുറ്റത്ത് ചാരുകസേരയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് വായിക്കുന്ന അച്ഛന്‍ .......... കത്തിയെരിയുന്ന ചപ്പിലക്കൂട്ടത്തില്‍ കിടന്ന് വേവുന്ന ചെറുകിഴങ്ങ് .... തീക്കു ചുറ്റും വികൃതികാട്ടി നടക്കുന്ന ഞങ്ങളെ കുറിച്ച് അച്ഛനോട് പരിഭവം പറയുന്ന അമ്മ.......... വഴക്ക് ഒരു നോട്ടത്തിലൊതുക്കുന്ന അച്ഛന്‍. നാട്ടിലെത്തി മണവും മഴയുമെല്ലാം തിരിച്ചുപിടിച്ചാലും കുട്ടിക്കാലവും ആ വീടും മുറ്റവും അച്ഛനും ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഷ്ടമായിക്കഴിഞ്ഞല്ലൊ............

വ്യാഴാഴ്‌ച, ജൂലൈ 15, 2010

'വയലിനക്കരെ' ഇപ്പോഴില്ലാത്ത


'വയലിനക്കരെ'
ഇപ്പോഴില്ലാത്ത വിട്ടിലെ
സ്വപ്നശേഖരങ്ങളാണ്
ഇപ്പോഴുണ്ടായിട്ടും ഞങ്ങളുടെതല്ലാത്ത,
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
വീടിനെ ഓര്‍മ്മപ്പെടുത്തിയത്...............

ഓരോമുറിയും വക്കുമുറിയാതെ
സൂക്ഷിച്ചുവെച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ
ഏറ്റുവാങ്ങുവാന്‍ നമ്മള്‍ വരുന്നതും
കാത്തു കാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീടും.................

സൃഷ്ടിയുടെ നോവും തുടിപ്പും
ഏറ്റുവാങ്ങി താരാട്ടായ വടക്കറയും
അച്ഛന്റെ കവിതകളില്‍ നിന്നും
ഇനിയും മയക്കമുണരാതെ തെക്കറയും
മാറി മാറി നിറങ്ങള്‍ ചാലിച്ച്
ഞങ്ങളെ കാത്തിരുന്ന അകത്തളവും
നാടു നിറഞ്ഞൊഴുകിയ അടുക്കളയും
പ്രാവുകള്‍ കുറുകുന്ന ഉമ്മറക്കോലായിലെ
മഴപ്പാറലില്‍ നനഞ്ഞ ചാരുപടിയും
മുകളിലെ മുറികളില്‍ നിറഞ്ഞ
അവന്റെ പ്രണയത്തിന്‍റെ ഉഷ്ണവും
കാത്തുകാത്തിരിക്കുന്നുണ്ടാവും
നമ്മുടേതല്ലാതായ ഓരോവീട്ടിലും...............

എത്രയെടുത്തു വിളമ്പിയാലും
ഒരുപിടി ബാക്കിവെച്ചിരുന്ന
അമ്മയുടെ ചോറ്റുചെമ്പുപോലെ
ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
നമ്മള്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
തമ്മില്‍ അടക്കം പറയുന്നുണ്ടാവും

നമ്മുടേതല്ലാതായ ഓരോവീടും.....................

ചൊവ്വാഴ്ച, ജൂലൈ 06, 2010

പ്രണയം...................


പൊള്ളുന്ന വേനലില്‍
നിന്റെ പ്രണയം
ഒരു മഴമേഘമായി
പിറവിയെടുക്കുന്നത്ത്
ഞാന്‍ സ്വപ്നം കാണാറുണ്ട്..........

പതുക്കെ നിറഞ്ഞ്
അകലങ്ങളിലിനിയും
പിടിച്ചുനില്‍ക്കാനാവാതെ
ഒരു മഴനൂലിലിറങ്ങി വന്ന്
എന്റെ നിറുകയില്‍
മുത്തം വെക്കുന്നതും
കണ്ണിലെ നനവ്
ഒപ്പിയെടുക്കുന്നതും
ചുണ്ടിലൊരു നനുത്ത
സ്പര്‍ശമാകുന്നതും
നെഞ്ചിലേക്കാഴ്ന്നിറങ്ങി
ഒരു തണുപ്പായ് മാറുന്നതും ..........

ഇന്ന് കറുത്തിരുണ്ട
മേഘങ്ങള്‍ക്കിടയില്‍
ഞാന്‍ തിരയുന്നു
ഇതിലെവിടെയാണ്
നീ പെയ്യാന്‍ മറന്ന
ഞാന്‍ നനയാന്‍ മടിച്ച
നിന്റെ പ്രണയം...................

ഞായറാഴ്‌ച, ജൂലൈ 04, 2010

ഹര്‍ത്താലാ......



കണ്ണു തുറന്നപ്പോള്‍
അമ്മ പറഞ്ഞു
ഇത്തിരൂടെ ചാച്ചിക്കൊ
ഇന്നു ഹര്‍ത്താലാ......
ഉമ്മറത്ത് പത്രം മാറ്റി
കണ്ണടയിലൂടെ നോക്കി
അച്ഛന്‍ പറഞ്ഞു
അപ്പൂനിന്ന്സ്ക്കൂളീ പോണ്ടാ...
ഇന്നു ഹര്‍ത്താലാ ......
മുറ്റത്തു പൂവും
പൂവിലെ പൂമ്പാറ്റയും
ഒന്നിച്ചു പറഞ്ഞു
ഇന്നു ഹര്‍ത്താലാ അപ്പൂ
നമുക്ക് കളിക്കാലോ .........
ഗേറ്റിനു പുറത്ത്
ജാഥയും വിളിച്ചുകൂവി
ഇന്നു ഹര്‍ത്താലാ......
ഗേറ്റിലേക്കോടിയ അപ്പൂനോട്
ചിതറിത്തെറിച്ച
വഴിവിളക്കും പറഞ്ഞു
സൂക്ഷിക്കണേ അപ്പൂ
ഇന്നു ഹര്‍ത്താലാ.........
വഴിതെറ്റിവന്ന
കല്ലും പറഞ്ഞു
മാറപ്പൂ ഇന്നു ഹര്‍ത്താലാ ....
ഹര്‍ത്താലും പറഞ്ഞു
അപ്പൂ കളിയിന്നെന്റൊപ്പം
നീയാണിന്നെന്റെ രക്തസാക്ഷി .

വെള്ളിയാഴ്‌ച, ജൂലൈ 02, 2010

ഇടനാഴിയിലെ..............


സന്ദര്‍ശനസമയം കഴിഞ്ഞ്
വരാന്തകള്‍ ഒഴിഞ്ഞപ്പോഴാണ്
നൂറ്റൊന്നാം നംമ്പറിലെ തലയിണയിലെ
തുപ്പലുണക്കത്തില്‍ നിന്നും ദാസേട്ടനും
നൂറ്റെട്ടിലെ കട്ടിലില്‍ ചുറ്റിപ്പിണഞ്ഞ
മുടിച്ചുരുളായവശേഷിച്ച സുമേടത്തിയും
ദേവയാനി അമര്‍ത്തിത്തുടച്ചിട്ടും
മായാത്ത ചോരപ്പൊട്ടായി
ഇന്നും ബാക്കിയായ കരുണനും
ഉറക്കെയൊരു നിലവിളിയായി
മോന്തായത്തില്‍ കയറിപ്പറ്റിയ
കിണറ്റുവീട്ടിലെ കതീശുമ്മയും
ഇടനാഴിയിലേക്കിറങ്ങിവന്നത്.

വേദന മാറാത്ത നെഞ്ചില്‍
ദാസേട്ടന്‍ അമര്‍ത്തിത്തടവി.
സുമേടത്തിക്ക് ഇനിയും ആധി
കെട്ട്യോനും കുട്ട്യോളുമായിരുന്നു.
എന്നാലും അവരതു ചെയ്തല്ലൊ....
വെട്ടുകൊണ്ടുപിളര്‍ന്ന കരുണന്റെ
തലയില്‍നിന്നും വാര്‍ന്നൊലിച്ച
രക്തത്തിനു വെളുത്ത നിറം.........
കതീശുമ്മ ഇല്ലാത്ത കാലിന്റെ
വേദന ഊതിയൂതിക്കെടുത്തി.

കാറ്റെടുത്തു കടലില്‍ ചോര്‍ത്തിയ
മഴമേഘം പോലൊരു ജീവിതവും
എന്നേക്കുമായി അപഹരിക്കപ്പെട്ട
ജീവിതത്തിന്റെ ഇടനാഴിയും
കാലം ഒന്നിനുപുറകെ ഒന്നായി
വലിച്ചടക്കുന്ന വാതിലുകളും
നിഴല്‍ ചേക്കേറുന്ന ഇരുളില്‍
പേക്കൂത്തു തുടങ്ങുമ്പോള്‍
വരാന്തയാണവര്‍ക്കാശ്വാസം
വല്ലപ്പോഴും ആരുമില്ലാത്തപ്പോള്‍
ആരോടും പറയാനില്ലാത്ത കഥകള്‍
പരസ്പരം പറഞ്ഞിരിക്കുമ്പോള്‍.