Thursday, March 08, 2012

രാധായനം..........


കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി

അഴലില്‍ക്കണ്ണീരു വാര്‍ത്തു കഴുകിക്കളഞ്ഞൊരു 
കറുപ്പും, കനല്‍ വെന്ത ചുവപ്പും , ഹരിതാഭം
നിറക്കും നമ്മുടെമോഹം വിരിച്ച തൂനറുംപട്ടും,
കൊടുംവേനലിളംമഞ്ഞ, തണുത്തൂറുമിന്ദ്രനീലം,
കുഴല്‍ച്ചെത്തം തിരഞ്ഞെത്തും കുയില്‍ക്കൂട്ടം, കുടമണി
കുലുക്കിക്കാതോര്‍ത്തുനില്ക്കും പശുക്കളും, കളിചൊല്ലും
യമുനയും കളവാണീ കഥനങ്ങള്‍ - കഥ മാറി
ധവളാഭം മധുവനം വിധുരര്‍ വിയോഗതപ്തര്‍ 
വിരക്തവിപ്രലാപത്താല്‍ വിസൃതവൃന്ദാവനം 
വിഷലിപ്തം യമുനയും വിധിയെന്ന് വരളുന്നു.........
നിറം കാണാതമര്‍ന്നതാം നിറംചോരാക്കനവുകള്‍
നിരത്തിനാം വരച്ചിട്ട നിണംപായും നിറച്ചാര്‍ത്തിന്‍
നിറക്കൂട്ടിന്‍ നിഴല്‍മാത്ര,മിതില്‍ വീണ്ടും നിറക്കേണം
കിളിര്‍ത്ത മോഹങ്ങള്‍ പൂത്ത തുടുത്തചായങ്ങളാലെ....
തളിര്‍ക്കേണം മധുവനം നിരതം പുഷ്പ്ങ്ങള്‍ ചാര്‍ത്തി
പറക്കേണം മഴവില്ലിന്‍ കുനുകുഞ്ഞു ശലഭങ്ങള്‍ .
 
കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി


ഹോളിയുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍

Friday, March 02, 2012

അയനം...... (ചൊല്‍ക്കാഴ്ച്ച)

video


http://youtu.be/FI_FSzXPAxY
വീണ്ടുമൊരിക്കല്‍ കൂടി ... ഇത്തവണ കവിത എന്‍റേതെങ്കിലും പാടിയത് ആര്യന്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍മടിക്കരുത്.......



പകുതിമുക്കാല്‍ നടന്നതാമീവഴി
യരികില്‍നീയിന്നു പതറിനിന്നീടവേ
ഇനിനടക്കാനരുതെന്നു നിന്‍മനം
ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ
ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ
മുഖമറിയാതുഴന്നു നീങ്ങീടവേ
ഇനിമടക്കമെന്നോതി മറവിതന്‍
മടിയിലേക്കുവീണമരും മനസ്സിലേ-
യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു
തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ
ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്
ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........

ആര്‍ദ്രമൊരു ധനുമാസരാവിന്‍ കുളിര്‍
ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-
പാട്ടിനീണങ്ങളോര്‍ത്തെടുത്താക്കുളിര്‍   
ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍
നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍
തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും 
ഏറെകാതം നടന്നതാം ജീവിതം 
പാതി പുറകോട്ടു വീണ്ടും നടന്നെത്തി
 
നിന്റെ നെഞ്ചറജാലകപ്പാളികള്‍
ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം
ഏതൊരുത്ക്കടബോധഭേദത്തിനാല്‍
പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും
നിന്‍റെയോര്‍മ്മകള്‍ തന്‍ നിഴല്‍പ്പാടിതില്‍
തൂവെളിച്ചം നിറക്കാന്‍കൊതിയ്ക്കവേ
ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍
ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും
ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി
എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍..
ഉണ്ടൊരിക്കല്‍കൊതിച്ചിരുന്നെന്‍മനം
സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-
ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍
വിങ്ങിവെന്താലുമുള്ളിലെ കനിവിന്‍റെ
ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ
ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......

Friday, February 24, 2012

കഥാവശേഷങ്ങള്‍ .........

 

വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
ഓര്‍മ്മ വന്നത് ഒരു കലാപത്തിന്റെ
വാക്കുരിയപ്പെട്ട കഥാവശേഷമാണ്.
ദൈവനിന്ദയോ പ്രീണനമോ
പുറന്താളുകളിലെഴുതിപ്പിടിപ്പിക്കാത്ത
നിനക്കു വിരുന്നൊരുക്കാനെന്ന്
ജാഠുകളുടെ പാടങ്ങളില്‍ നിന്ന്
ഉന്തുവണ്ടി കയറിയെത്തിയ
പാവമൊരു പച്ചക്കറിമാത്രമാണത്.
ഏരിയിച്ച തീയ്ക്കുമുകളിലായി
കമ്പിവലയിലിട്ട്  ചുട്ടെടുക്കുമ്പോഴാണ്
എന്തുകൊണ്ടോ അങ്ങിനെയൊരു.....

വഴിതിനയുടെ നിറത്തെപ്പറ്റിയോ
അതുവിളഞ്ഞ വരണ്ട പാടമോ
വഴുതിനയുടെ മുരടിന്‍ ചുവട്ടില്‍
കുത്തിയിരുന്ന തടമെടുത്തിരുന്ന
ഇടയിലെപ്പോഴോ കണ്ണുവെച്ച
ജാഠിണിയുടെ തവിട്ടുനിറമുള്ള മുലകളോ
ഇളംനിറത്തിലുള്ള അതിന്റെ പൂവോ
ജനിതക വൈലക്ഷണ്യം പോലുമോ അല്ല!

പൊടുന്നനെ തീയിലേക്കിറക്കിവെക്കുമ്പോള്‍
കത്തിക്കരിയുന്ന മണത്തിനൊപ്പം
ഉറക്കേക്കരയുന്ന നിശ്ശബ്ദതയിലേക്ക്
പെരുകിനിറയുന്നൊരു നിസ്സഹായത........

കരിഞ്ഞ പുറംകാഴ്ചകള്‍ക്കപ്പുറം  വെന്ത ദശ
പതുക്കെ പാളികളായി അടര്‍ത്തിയെടുത്ത്
ഇരുണ്ട ഇടയോരങ്ങളില്‍ ചികയുമ്പോള്‍
ആവിയിനിയുമടങ്ങിയിട്ടില്ലാത്ത
ജീവനുള്ള വേവുകള്‍ക്കിടയില്‍ നിന്ന്
തിടുക്കപ്പെട്ട് പ്രത്യക്ഷപ്പെട്ടേക്കാവുന്ന
വെന്തു മലച്ച കണ്ണുകളിലെ 
തണുത്തുറഞ്ഞ നിസ്സംഗത 
അതില്‍  ഊറിനിറയുന്ന സാജാത്യം   
ദശ പൊടുന്നനെ തിരികെയമര്‍ത്തിവെച്ചിട്ടും
പിന്നാലെവന്ന് വിലപേശുന്ന  കുറ്റബോധം...

നിങ്ങള്‍ക്കും  തോന്നാറുണ്ടോയെന്നറിയില്ല.
വഴുതിന ചുട്ടെടുക്കുമ്പോള്‍ പെട്ടെന്ന്
എന്തുകൊണ്ടാണോ അങ്ങിനെയൊരു.....

Friday, January 06, 2012

ഒരു പഴങ്കഥ......പുതുക്കിയത്..........

പുരാകല്‍പ്പത്തിന്‍റെ  ചുവരുകള്‍ക്കിടയില്‍

കൂട്ടംകൂടിയിരുന്ന് ആഘോഷിച്ചിരുന്ന

ജാരകഥാകഥനങ്ങളില്‍ നിന്നുമാണ്

ചുളിഞ്ഞ കിടക്കവിരിയായി ജാരന്‍

ഒരു കടങ്കഥയുടെ കാണാക്കടംപോലെ

ഞങ്ങള്‍ക്കിടയില്‍  കടന്നുകയറിയത്.......


രാധികയുടെ പടര്‍ന്ന ചാന്തുപൊട്ടുകളില്‍

സൂഫിയാനയുടെ അഴിഞ്ഞ മുടിക്കെട്ടുകളില്‍

റബേക്കാ മേമിന്റെ വശ്യമായ ഉടല്‍ഞൊറിവുകളില്‍

ജാരന്റെ പദഗതി ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു.........


പലരുടേയും തണുത്തുറഞ്ഞ  നിശീഥം

പൊടിപ്പും തൊങ്ങലും വെച്ചു പൊലിപ്പിച്ച

ജാരകഥകളാല്‍  ഉണര്‍ന്ന്, കനവുകളില്‍

ഒളിഞ്ഞും നിറഞ്ഞുമവര്‍ ജാരിണികളായി.


അതുകൊണ്ടാവണം വരാനില്ലാതിരുന്നിട്ടുമൊരു

ജാരനെ ഭയന്ന്‍ ജീവസന്ധാരണത്തിനിടയില്‍

ഞങ്ങള്‍ കിടക്കവിരി നിവര്‍ത്തി വിരിച്ചിട്ടത്.....

മുടിമുറുകെപ്പിന്നി വാടാത്ത പൂമാല ചൂടിയത് .

വട്ടമൊപ്പിച്ചൊരു കുങ്കുമപ്പൂ അവന്നെത്തും മുന്‍പ്

സന്ധ്യയുടെ നെടുംന്തലയില്‍ ചാര്‍ത്തിയത്.


കവിതയുടെഎഴുനിലമാളിക  പൊത്തി പിടിച്ചുകയറി

കഥയുടെ നടവരമ്പുകളിലൂടെ വിയര്‍ത്തൊലിച്ചെത്തി

പാട്ടിന്‍റെ ആരോഹാവരോഹങ്ങളില്‍നിന്നും ചാടിയിറങ്ങി

ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........

Friday, December 30, 2011

ഒരു യാത്രാമൊഴി......



ഒരു കെട്ടിപ്പിടുത്തത്തില്‍ ആ കൈകള്‍
മുറുകിക്കൊണ്ടേയിരുന്നപ്പോള്‍ അവളറിഞ്ഞു
ഇടക്കെപ്പോഴൊക്കെയോ അവരവളെ വല്ലാതെ
കാണാന്‍ കൊതിച്ചിരുന്നെന്ന്

“മിസിസ് നായര്‍ ”....

അവരങ്ങിനെയാണ് മാലിനിയെ വിളിച്ചിരുന്നത്.
അവരുടെ മക്കളും.
അവരെ എല്ലാവരും “ഭാഭീജി” എന്ന് വിളിച്ചു.
കുട്ടികള്‍ “ശര്‍മ്മ” ആന്റി യെന്നും.
സ്വന്തമായൊരു പേരുണ്ടെന്നുള്ളത് നഗരങ്ങളിലെത്തുമ്പോള്‍ പലരും മറന്നുപോകുന്നു.

“മിസിസ് നായര്‍ പറയൂ.. ഒരുപാട് കാലമായില്ലെ കണ്ടിട്ട്......” ശരിയാണ് വീടുമാറിയതിന്നു ശേഷം പിന്നെയെന്നാണ് കണ്ടതെന്ന് അവള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അവരുടെ കണ്ണുകളില്‍ എഴുപതുകളിലും ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.

അവള്‍ക്ക് ചോദിക്കാന്‍ തോന്നിയത് “എഴുത്തൊക്കെ എങ്ങിനെ നടക്കുന്നു.... “ എന്നാണ്. ഒന്നും ചെയ്യാതെ മടിച്ചിരുന്ന കാലങ്ങളില്‍ പണ്ടെന്നോ എഴുതിയ ഒരു കവിതയോര്‍ത്തെടുത്ത് വാക്കുകളില്‍ ഒരമ്മയുടെ സ്നേഹം നിറച്ച് ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട് ഇവര്‍ .

“ദൈവാനുഗ്രഹംകൊണ്ടുകിട്ടിയ കഴിവുകള്‍ പാഴാക്കിക്കളയരുതെന്ന്, തുടച്ചുമിനുക്കിയാല്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന്”

ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായമല്ലാതിരുന്നതു കൊണ്ടാവണം ഒരു തമാശ കേട്ടപോലെ മാലിനിയത് മറന്നുകളയാറായിരുന്നു പതിവ്. ഒരുപക്ഷേ ആ ഉപദേശങ്ങളുടെ ഫലമായിരിക്കണം വൈകിയവേളയില്‍ അലക്കൊഴിഞ്ഞപ്പോഴുള്ള ഈ കാശിക്ക് പോക്ക്. പക്ഷേ അപ്പോഴേക്കും ഇനിയൊന്ന് നടക്കാന്‍ വയ്യാത്തവിധം കാലുകള്‍ ഉറച്ചുപോയിരിക്കുന്നു.

ചോദ്യത്തിനുത്തരമായി അവര്‍ കൈ മലര്‍ത്തിക്കാട്ടി... മാലിനിയുടെ കണ്ണുകള്‍ അവരുടെ കയ്യിലെ പേനത്തഴമ്പുകള്‍ക്കായി ആര്‍ത്തിയോടെ തിരഞ്ഞു.

“ഇല്ല ...ഇപ്പോഴൊന്നും എഴുതാറില്ല.... കണ്ടുമടുത്ത കണ്ണുകള്‍ , എഴുതിമുഷിഞ്ഞ വാക്കുകള്‍ , പഴകിയ മനസ്സ് അവയെല്ലാം വെച്ചുതന്നെ വേണ്ടേ ഇനിയുമെഴുതാന്‍.... ഇതെല്ലാം എനിക്കുതന്നെ മടുത്തിരിക്കുന്നു....... ഇനി കുട്ടികള്‍ എഴുതട്ടെ ”

അവളവരുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ല അവിടെ നിരാശയല്ല പകരം കുഞ്ഞുങ്ങളുടേത് മാത്രമായ അതേ നിഷ്ക്കളങ്കതയുടെ തിളക്കം.

“മിസിസ് നായര്‍ ഞാനൊരു പുതിയ ജന്മത്തെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ . വീണ്ടും ഒരു കുഞ്ഞായി ജനിച്ചു ആ കണ്ണുകളിലൂടെ മറ്റൊരു ലോകം കാണാന്‍ എനിക്കു കൊതിയായിത്തുടങ്ങിരിക്കുന്നു. എനിക്കു സ്വന്തമായൊരു പേരും ആ പേരില്‍ എന്നെ മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലോകം. എന്റെ കണ്ണുകള്‍ പോലും ഞാനാര്‍ക്കും ദാനം ചെയ്യില്ല. ആഗ്രഹിക്കാത്ത കാഴ്ച്ചകളില്‍ അവ തളര്‍ന്നിരിക്കുന്നു . ഇത്രകാലം നമുക്ക് കൂട്ടുനിന്ന അവരെ ഈ മടുപ്പില്‍ വിട്ടിട്ടു പോകുന്നതില്‍ എന്തോ ഒരു തെറ്റുപോലെ.”

കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഭയം തന്റെ മനസ്സിനെ ഗ്രസിക്കുന്നതായി മാലിനിക്കനുഭവപ്പെട്ടു. കുട്ടികള്‍ അകലങ്ങളിലാവുമ്പോഴുള്ള ശൂന്യത .......വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥ അങ്ങിനെ പലതും അവരുടെ വാക്കുകളില്‍ നിന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു. മാലിനിയുടെ ആകുലഭാവം കണ്ടിട്ടാവണം അവര്‍ ഉറക്കെ ചിരിച്ചത്.

“ഭയപ്പെടേണ്ട ഞാന്‍ ആത്മഹത്യ ചെയ്യുന്ന കാര്യമൊന്നുമല്ല പറഞ്ഞത്. ദേശാടനപ്പക്ഷികളുടേത് പോലെയാവണം ജീവിതം. ഒരേ തീരത്ത് ഒരുപാടുകാലം ഒരേകഴ്ചയും ഒരേ കാലവ്യവസ്ഥയുമായി ജീവിക്കുന്നതിലും മടുപ്പെന്തുണ്ട്..... ദേശങ്ങളില്‍ നിന്ന്‍ ദേശങ്ങളിലേക്ക് കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ചിന്തകളില്‍നി്ന്ന് ചിന്തകളിലേക്ക് പറന്നുകൊണ്ടേയിരിക്കണം.. ”

തിരിച്ചുപോകാറായി എന്നതിനെക്കാള്‍ പുതിയൊരു ജന്മത്തിനു തെയ്യാറെടുക്കുന്നതിലുള്ള ഉത്സാഹം ആയിരുന്നു അവരുടെ വാക്കുകളില്‍ കണ്ടത്.

“അത് വീടൂ... ഇപ്പോഴെന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍ ...... ”

അവളുടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലാവണങ്ങളെപ്പറ്റി അവര്‍ക്കു നല്ലപോലെ അറിയാം. നിറം മങ്ങിയ കാഴ്ചപ്പാടുകളുമായി എഴുതിമടുത്ത വാക്കുകളുപയോഗിച്ച് അടുത്ത കാലങ്ങളില്‍ ഒരാചാരംപോലെ താന്‍ ബ്ലോഗില്‍ എഴുതിനിറക്കുന്ന ചവറുകളെപ്പറ്റി അവരോടൊന്നും പറയാതെ മാലിനി വെറുതെ ചിരിച്ചു.
അവരുടെ തണുത്ത കൈകള്‍ കയ്യിലെടുത്ത് ആ മുഖത്തേക്കു നോക്കുമ്പോള്‍ പടിക്കലെത്തി തിരിഞ്ഞുനോക്കുന്ന കാലത്തിന്റെ നിസ്സംഗത ആ കണ്ണുകളിലവള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു . കൂടെ സ്വന്തമായൊരസ്തിത്വവുമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും.

പുതുവര്‍ഷപ്പിറവിയില്‍ നവനവങ്ങളായ ആശയങ്ങളുടെ പേനത്തഴമ്പുകള്‍ ആ വിരലുകളില്‍ തിരിച്ചെത്തണെയെന്ന് പ്രാര്‍ത്ഥനയുമായി പതുക്കെ കൈകളയയുമ്പോള്‍ പിന്നില്‍ നിന്നാരോ മാലിനിയെ വിളിക്കുന്നുണ്ടായിരുന്നു “മിസിസ് നായര്‍ “............

Saturday, December 24, 2011

കുരിശിന്റെ വഴി...........


തണുത്തുവിറച്ച

മകരക്കുളിരിലേക്ക്

മഞ്ഞുമണവുമായൊരു

കാറ്റിറങ്ങിവരുന്നുണ്ട്

പറയാനുള്ളത് പറയാതെ

പതുങ്ങിനടന്ന് പതിയെ

കറങ്ങിത്തിരിഞ്ഞെന്തോ

മറന്നു തിരികെയെത്തി ........


മുകളിലൊരേകതാരകവും

പറയാതെ പറയുന്നുണ്ട്

ഓരോരോ മിടിപ്പിലും

കണ്‍ചിമ്മിയെന്തൊക്കെയോ

പിടിതരാന്‍ മടിക്കുന്ന

അടയാളങ്ങളില്‍ പകച്ച്

വഴിതെറ്റിയാരൊക്കെയോ

തണുപ്പിലും വിയര്‍ക്കുന്നുണ്ട് ........


ഇടയ്ക്കൊരാട്ടിന്‍പറ്റം

ചിതറിത്തെറിക്കുന്നത്

കണ്ടില്ലെന്നുനടിച്ചാലും

തിരുപ്പിറവിയുടെ

നക്ഷത്രത്തിളക്കം മറച്ചു

വളര്‍ന്ന കിരീടങ്ങള്‍

ഗ്രഹണം തീര്‍ത്താലും

കന്യാ ഗര്‍ഭങ്ങളില്‍

മണ്ണില്‍ജന്മമെടുക്കുന്ന

ദൈവപുത്രര്‍ക്കിന്നും

വാഴ് വൊരുക്കുന്നുണ്ടൊരു

കുരിശിന്റെ വഴി...........

Wednesday, December 21, 2011

ദേവൂട്ടി........


ഇത്തവണ കണ്ടപ്പോള്‍ ദേവൂട്ടി നല്ല സന്തോഷത്തിലായിരുന്നു.. കവിളൊക്കെ തുടുത്ത് ആളിത്തിരി ഭേദം വെച്ചിട്ടുണ്ട്. പടിയിറങ്ങിപ്പോയ വേദനകളും കയറിവന്ന ആത്മവിശ്വാസവും ദേവൂട്ടിയുടെ നടത്തത്തില്‍ ശരിക്കും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“കുഞ്ചാത്തലറിഞ്ഞില്യേ ന്റെ മോള്‍ടെ കല്ല്യാണം കഴിഞ്ഞത്” .....എന്നെ കണ്ടതും പ്രതീക്ഷിച്ചതു പോലെത്തന്നെ ദേവൂട്ടി ചോദിച്ചു.

“ ഞങ്ങള്‍ ദേവൂട്ടീടെ മോള്‍ടെ കല്യാണത്തിന് പോയിട്ടോ” കഴിഞ്ഞ തവണത്തെ എടത്ത്യമ്മേടെ മെലിഞ്ഞുകൊണ്ടിരിക്കുന്ന നാട്ടുവാര്‍ത്തകളില്‍ അത് കാണാന്‍ തക്കോണം തന്നെയുണ്ടായിരുന്നു.
“ഇത്തിരി കറുത്ത് മെലിഞ്ഞിട്ടാണെങ്കിലും ആള് അദ്ധ്വാനിയാണ്ത്രെ... വാര്‍പ്പിന്റെ പണിയാണേയ്... അമ്മായ്യമ്മ ത്തിരി കേമിയാണെന്നാ കേട്ടത്. രണ്ടാള്‍ടേം രണ്ടാം കേട്ടല്ലേ...... ഇന്യൊക്കെ ഭഗോതി കാത്തോളും.” എന്തും ഏതും നാട്ടിലെ സ്വന്തം ഭഗോതീടെ കാല്ക്കയല്‍ സമര്‍പ്പിച്ച് കാത്തിരിക്കല് ഇന്നാട്ടുകാരുടെ ഒരുസ്വഭാവമാണ്‍.

“അറിഞ്ഞുട്ടോ .ഓള്‍ക്കവിടെ സുഖാണോ ദേവൂട്ടി? ” ഇതില്‍നിന്നുമൊരു കഥ മെനഞ്ഞെടുക്കണമെന്ന എന്റെ സ്വാര്‍ത്ഥതയെ ആശങ്കയുടെ ഉടുപ്പിടീച്ച് വെറുമൊരു ചെറിയ ചോദ്യമാക്കി അവളുടെ മുന്നിലേക്കിട്ടു.

“ഓള്ക്കാടേ നല്ല സുഖാണ്ത്രെ..... അയിന് മറ്റൈറ്റിങ്ങളെ പോലൊന്ന്വല്ലാലോ ഇവര്. നല്ല കുടുമ്മത്തി പെറന്നോരാണേയ്. ഓളെ നല്ല കാര്യാ. അമ്മായ്യമ്മ ഒരു കാര്യക്കാര്യാണേയ്. ഞാമ്പറഞ്ഞു ത്തിരി കണ്ടും കേട്ടും നിന്നാ മതീന്ന്. എന്തായാലും മറ്റേ ആയമ്മേടത്രക്ക് വരില്ല്യലോ. ഇന്യൊക്കെ മ്മടെ ഭഗോതി നിരീക്കുമ്പോലെ...” അതാണ് ഞാന്‍ പറഞ്ഞത്. എല്ലാം നാടിന്റെ സ്വന്തം ഭഗവതിയെ ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ് ഞങ്ങള്‍. അത്രക്ക് വിശ്വാസമാണ് ഭഗവതിയെ എല്ലാര്ക്കും .

ദേവൂട്ടിക്ക് പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.... കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ ചെറുക്കന്റെ വീട്ടുകാരെപ്പറ്റി, എന്നാലും ചെറുതായിട്ടെന്തെങ്കിലും കൊടുക്കാന്‍ കയ്യയച്ച് സഹായിച്ച പണിയെടുക്കുന്ന വീടുകളിലെ വീട്ടുകാരുടെ സൌമനസ്യത്തെപ്പറ്റി, കടബാദ്ധ്യതകളധികമുണ്ടാക്കാതെ കാര്യങ്ങളെല്ലാം നടന്നതിനെപ്പറ്റി , ബന്ധുത്വമുറപ്പിച്ച് വിരുന്നുവിളിച്ച പുതിയ ബന്ധക്കാരെപ്പറ്റി നൂറുനാവുവെച്ച് ദേവൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പാവം കഴിഞ്ഞ കല്യാണത്തിനു കടം വാങ്ങിയതിനിയും കൊടുത്തു തീര്‍ന്നി ട്ടില്ല.

“പത്തെഴുപത്തയ്യായിരം കടംവാങ്ങിയൊരുത്തന് പിടിച്ച് കൊടുത്തിട്ട് എന്താ കാര്യണ്ടായെ? ഓനെ ഞാന്‍ വെറുക്കനെ വീടാന്‍ പോണില്യ എന്തായാലും...” ദേവൂട്ടി നിന്നു തിളച്ചു. “അടുത്താഴ്ച കേസ് പറയാന്‍ വിളിച്ചിട്ട്ണ്ട് ത്രെ. വക്കീല് വിളിച്ച് പറയ്യേന്നലെ..”

“നിപ്പോ എന്തിനാ ദേവൂട്ടീ കേസ്?”

“ ആഹാ.അങ്ങിനെ വെറുതെ വിടാമ്പറ്റ്വോ .... അമ്പതിനായിരത്തിന്റെ സ്വര്‍ണ്ണോം പണോംല്ലേ ഒന്റടുത്ത്... അത് തിരിച്ച് വാങ്ങാണ്ടെങ്ങിന്യാ?”

“കയ്യില്‍ കാക്കാശില്ലാത്ത ഒരാള്ടെ കയ്യിന്നെങ്ങിന്യാ ദേവൂട്ടി പണം തിരികെ കിട്ട്വാ?”

“വക്കീല് വാങ്ങിത്തരാന്ന് പറഞ്ഞിട്ട്ണ്ടല്ലോ. ആത്രേനിക്കറിയൂ....”

എന്തോ … ദേവൂട്ടിയിപ്പോള്‍ വളരെ സന്തോഷത്തിലാണ്‍. നാറാണേട്ടന്‍ കള്ളുകുടി കുറച്ചതും രാവിലെഎഴുന്നേറ്റ് ദേവൂട്ടിക്ക് ചായകൂട്ടികൊടുക്കുന്നതും പറയുമ്പോള്‍ ആ കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം. പുതിയ അംഗീകാരങ്ങളിലേക്കു സന്തോഷത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ദേവൂട്ടി നടന്നുപോകുന്നത് കാണുമ്പോള്‍ സത്യം പറയാലോ എനിക്കും വല്ലാത്ത സന്തോഷം തോന്നുന്നു.

ഇനി നല്ല സന്തോഷക്കഥകളുമായി ദേവൂട്ടി വരണേയെന്ന് പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുമുണ്ടാവണം എന്റെകൂടെ........

ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

Saturday, December 10, 2011

വികല്പം.........

ഓരോ തവണ ഇരുള്‍മൂടിനിറയുമ്പോഴും
ജാലകം പരക്കെ തുറന്നുനോക്കും ......
ഓരോ ഇടിവെട്ടിലും പിടഞ്ഞുണര്‍ന്ന്
കൂട്ടംകൂട്ടമായി തൊടിനിറഞ്ഞ്
ചുവന്നുതുടുത്തു നിരന്നിരുന്ന
ഇടിവെട്ടിപ്പൂവുകള്‍ക്കു പകരം
ഒറ്റയും തെറ്റയുമായി തലതാഴ്ത്തി
ചോരവാര്‍ന്ന മുഖവുമായി ചിലത്........

കടും നിറങ്ങളില്‍ പൂത്തുനിന്നിരുന്ന
തെച്ചിക്കിപ്പോള്‍ വികിരണകാലം
ഒഴുകിയൊലിച്ചിറങ്ങിയ ചുകപ്പ്
വ്യര്‍ത്ഥമായ അസ്ഥിത്വം മടുത്ത്
മണ്ണിനടിയിലേക്ക് തലപൂഴ്ത്തുന്നു.

വീണ്ടുമേതോ ഗതകാലസ്മരണയില്‍
ഉയിര്‍ത്തെഴുന്നേറ്റ് മുഖമുയര്‍ത്തുമ്പോള്‍
ഉയരങ്ങളിലെ സൂര്യതാപത്തില്‍
വെള്ളവും വളവുമില്ലാതെ കരിയുന്നു.

വെട്ടി മുറിച്ച്പങ്കുവെയ്ക്കപ്പെടുമ്പോഴും
നെടുവീര്‍പ്പുമായി ഞെട്ടിയുണര്‍ന്നൊരു
പെരുമഴയായി പെയ്തുനിറയുന്നുണ്ട്
ഒരമ്മയുടെ മക്കള്‍ക്കായുള്ള കരുതല്‍ ...............


Saturday, December 03, 2011

പ്രലോഭം......






നിശിതമൊരു ഗ്രീഷ്മത്തിന്‍
തമോതപാലസ്യത്തിലേക്ക്
നിരതം തുറക്കുന്നുണ്ടൊരു പാളി.........
തിടുക്കത്തില്‍ അടക്കുമ്പോള്‍
ഉള്ളിലേക്ക് നോക്കാതിരിക്കാന്‍
പാടുപെടുന്നുണ്ട് കണ്ണുകള്‍ .....
ഇനിയും തുറക്കാതിരിക്കാന്‍
ഇറക്കിവെക്കുന്നുണ്ടൊരു ഭാരം
അതിന്നു മുകളിലേക്കായി........
വിഭാതം വിദൂരമെന്നറിയുമ്പോള്‍
ഒരുപവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത.........

Tuesday, November 22, 2011

ഏറെ നരച്ചെന്ന്.....




ഇരുളും വെളിച്ചവുമിണചേര്‍ന്നൊരീ വഴി
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന്‍ ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില്‍ ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്‍
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.

Thursday, November 17, 2011

പരികല്‍പനം.........




പരിണാമസിദ്ധാന്തത്തിന്റെ
പാരമ്പര്യവാദത്തിനടിയില്‍
നഗ്നമാക്കപ്പെട്ട കാലത്തിന്റെ
നെഞ്ചളവളന്ന് തിണര്‍ത്ത്
ഇടുപ്പളവുകളില്‍ മയങ്ങിമറന്ന്
രോമക്കാടുകളില്‍ വഴിതെറ്റി
സന്ധ്യനേരം വീടണഞ്ഞ്
നിലക്കണ്ണാടിക്കുമുന്നില്‍
ഉടുപ്പുകളഴിച്ചുമാറ്റി
സ്വന്തം അളവുകള്‍
താരതമ്യം ചെയ്തവര്‍
ഞെളിഞ്ഞു തുളുമ്പുമ്പോള്‍
ഉടലളവുകളില്‍ വെറുതേ
വഴുതിവീഴാനായിനി
മക്കളെ പെറേണ്ടെന്ന്
പ്രതിജ്ഞയെടുക്കുന്നുണ്ട്
ഒരുകൂട്ടം അമ്മമാര്‍ ..........

Friday, November 04, 2011

തുലാമഴക്കുളിരില്‍.......






പൊടുന്നനെയൊരു തുലാമഴയില്‍
നനഞ്ഞുകുതിര്‍ന്നപ്പോള്‍
നിന്നെയാണോര്‍മ്മവന്നത്.
നിന്റെ പ്രണയവും....
കൊടും വേനലിലേക്ക്
നിനച്ചിരിക്കാതെയൊരു
പെയ്തുനിറയലാണല്ലൊ അതും.
മഴപെയ്തുതോരുമ്പോള്‍
വറ്റിവരളുന്നുണ്ട് ഭൂമി
ഒടുങ്ങാത്ത ദാഹവുമായി...

അങ്ങിനെയൊരു മഴക്കുളിരില്‍
നുരഞ്ഞുപതഞ്ഞ് മയങ്ങുമ്പോഴും
മനസ്സില്‍ നീറിയെരിഞ്ഞു നിറഞ്ഞത്
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു.
വ്യര്‍ത്ഥമായൊരഹംബോധത്തെ
ചുട്ടുകരിച്ചൊരാ സൂര്യനെ...

ഒരു തലോടലില്‍ മഞ്ഞുപോലെ സ്വയം
ഉരുകിയൊലിക്കാന്‍വേണ്ടിമാത്രം വീണ്ടും
ഉരുക്കെന്ന് തണുത്തുറയുന്നുണ്ട് ഞാന്‍
എന്നെയും നിന്നെയും ഉപേക്ഷിച്ച്
നമ്മള്‍ നമ്മളാവുമെന്ന മോഹത്തില്‍.

Tuesday, October 04, 2011

ചാരിറ്റി..........



അവരിന്നും വിളിച്ചിരുന്നു
പെറുക്കിക്കൂട്ടണമത്രെ...........

പഴകിയ ഉടുപ്പുകള്‍
നിറം മങ്ങിയ പിഞ്ഞാണങ്ങള്‍
മക്കളുടെ കളിപ്പാട്ടങ്ങള്‍

ഉരുള്‍പൊട്ടിയ താഴ്വാരങ്ങളില്‍
ഉറങ്ങാന്‍ കിടന്നവര്‍
ഉടല്‍മാത്രം ബാക്കിയായവര്‍ .

കാറ്റുവന്നു പൊക്കിയെടുത്തപ്പോള്‍
ചിറകുമുളക്കാഞ്ഞവര്‍
താഴെവീണുപോയവര്‍ .

കരയില്‍ കുളിക്കാനിറങ്ങിയ
കടലിനൊപ്പം നീന്താനിറങ്ങിയവര്‍
അവരെ കാത്തു കണ്ണുകഴച്ചവര്‍.

ഭൂമിക്ക് കണ്ണോക്കുമായെത്തിയ
ആകാശത്തിനൊപ്പം കരഞ്ഞ് കരഞ്ഞ്
ചിരിക്കാന്‍ മറന്നുപോയവര്‍ .

ആരോ ചിലര്‍ വലിച്ചെറിഞ്ഞ
ഭൂതത്തിന്റെ അവശിഷ്ടങ്ങളാല്‍
ഭാവിയും വര്‍ത്തമാനവും
വേവിച്ചെടുക്കുന്നവര്‍

പെറുക്കി കൂട്ടുമ്പോള്‍
വേറെയും കിട്ടി ചിലവ.
പൊടിപിടിച്ചു കിടന്നവ

പറ്റെ ഉടഞ്ഞു പോയ ഒരു മനസ്സ്

കുത്തിക്കെട്ടിയ ഏടുകളിലെ
ചിതലരിച്ച ചില മോഹങ്ങള്‍

കണ്ണികള്‍ അടര്‍ന്ന തുടലുകള്‍പോലെ
ചുറ്റിവരിഞ്ഞ് കുറെ ഓര്‍മ്മകള്‍.

കൊടുത്തുനോക്കണം
വാങ്ങാതിരിക്കാന്‍ വഴിയില്ല
സ്വന്തമായി ഒന്നുമില്ലാത്തവരല്ലെ.

Monday, September 26, 2011

ദേവൂട്ടി........


പതിവിലും നേര്‍ത്തെയെത്തിയ ദേവൂട്ടിയെ കണ്ടപ്പോള്‍ തന്നെതോന്നി എന്തോ കുഴപ്പമുണ്ടെന്ന്. മുറ്റമടിക്കാതെ വടക്കോറത്തെ കോലാമ്മേ ചെന്ന്‍ ദേവൂട്ടി നീട്ടിവിളിച്ചു.

വല്ല്യാത്തോലെ ഒന്നിങ്ങട്ട് നിക്ക്വോ.. ഒരുകാര്യം പറയാനാണേയ്

എന്തേ ദേവൂട്ട്യേ രാവിലത്തെ എടുത്താല്‍ പൊന്താത്ത പണിത്തിരക്കിനിടയില്‍ നിന്നും ഏടത്ത്യമ്മ തല പുറത്തേക്ക് നീട്ടി.

അതേയ് ഞാനിന്ന്‍ വര്ണില്ല്യാന്ന് പറയാനേപ്പം വന്നത്

രണ്ടുമൂന്ന് കിലോമീറ്റര്‍ നടന്ന്‍ ഇതുപറയാനായിട്ട് വര്വേ.. നെന്റെ കുട്ട്യോട് ചൊല്ല്യയക്കാര്ന്നില്ല്യേ?

ഓള്‍ക്കെവ്ട്യാ സമയം ... . കടേല് വൈക്യാ മൊയലാളീടെ കയ്യിന്ന് കിട്ട്ല്ല്യേ

ആട്ടെ ഇന്നെന്താ വിശേഷം?”

ഒന്നും പറേണ്ടാന്റെ വല്ല്യാത്തോലേ..... ഞങ്ങടെ കെണറ്റിലേയ് ഇന്നലെ രാത്രീലൊര് നായ വീണു .... അയ്നെ എടുത്തു മാറ്റാന്ള്ള ഏര്‍പ്പാടാക്കണം

എങ്ങിനേപ്പോ അത് കെണറ്റില്‍ വീണേ?”

അറില്ല്യാന്നേയ്.....വലയൊക്കെട്ട്ണു.... വീഴണശബ്ദം കേട്ടപ്പോ ആദ്യം നിരീച്ചത് ആമിനൂട്ട്യാണ്ന്നല്ലേ......

അതാരാണീ ആമിനൂട്ടി

ഞങ്ങടെ വടക്കേവീട്ടിലെ ....ഓള്ന്നലെ പുയ്യാപ്ലോട് വക്കാണിച്ച് ഞങ്ങള് വാതിലടക്കണവരെ ഞങ്ങടെ കോലാമ്മല്ണ്ടായിര്ന്നേയ് ... ഒളെങ്ങാന്‍ .എടുത്തു ചാട്യോന്നൊന്നു പേടിച്ചു. ഇപ്പഴ്ത്തെ കുട്ട്യോളല്ലേ......കെണറ്റ്ന്ന് നായകൊരക്കണ കേട്ടപ്പഴാ സമാധാനായേ ... ഇനിപ്പോ അയിനെ എടുത്തു കളേണല്ലോന്ന് ആലോചിക്ക്മ്പളാ... ആര്ടൊക്കെ കാല് പിടിക്കണാവോ... ഇന്ന് പെണ്ണിന് കുളിക്കാന്ള്ള വെള്ളം അടുത്തവീട്ടിന്നു കോരിക്കൊടുത്തിട്ടാ വരണത്

അതിന് ദേവൂട്ട്യേ നെന്റെ നായര് ഇല്യേ വീട്ടില് ......അയ്യാള്ക്കെന്താ വേറെ പണി.... തോട്ടില്‍ കുളിക്കാന്‍വന്ന മൂന്നാല് പെണ്ണുങ്ങള്‍ കഥ കേളക്കാന്‍ കൂടിയത് അപ്പോഴാണെല്ലാവരും ശ്രദ്ധിച്ചത്.

ആര് നാറാണേട്ടനോ.... നൂപ്പര് ചെയ്തതന്നെ..... ആ തള്ളക്ക് പകരം അയാളെന്താ മോളിലിക്ക് വിളിക്കാഞ്ഞേന്നാ ഞാന്‍പ്പോ നിരീക്കണേ.....

അതെന്താ നീയ്യങ്ങിനെ പറേണത്.....ഒന്നൂല്യേല് നെന്റെ കുട്ടീടച്ഛനല്ലേ

അതന്നേ....?”കുളിക്കാന്‍ വന്നവര്‍ക്കു ദേവൂട്ടീടെ ഫെമിനിസം തീരെ ഇഷ്ടമായില്ലെന്ന് തോന്നി.

നായരൊക്കെത്തന്നെ......... നായേ കേറ്റാനെന്താ വഴീന്നു ചോയിച്ചപ്പോ നൂപ്പര്ന്നെന്താ പറഞ്ഞേന്നറിയോ.... ആ തെങ്ങ് കേറണ രാഘവേട്ടന്ല്ല്യേ അങ്ങേരോട് പറഞ്ഞോളാന്‍ .... നൂപ്പര് ക്കു ഇദ്ന്റെ പിന്നാലെനടക്കാന്‍ നേരംല്യത്രേ ..... പകിടനാറാണന് കള്ളും കുടിച്ച് പകിടേം കളിച്ച് നടക്കാനല്ലെ നേരംള്ളൂ

ദേപ്പോ നന്നായേ...ന്ന്ട്ട് നീയെന്തേ പറഞ്ഞേ.....?” കൂടിനിന്നവരുടെ സഹതാപത്തില്‍ ദേവൂട്ടിക്ക് ആത്മവിശ്വാസം കൂടി.....

എന്തു പറയാനാ... ഞാമ്പറഞ്ഞു ഇനി എല്ലാ കാര്യോം ഞാന്‍ അങ്ങോരോട് പറഞ്ഞോളാംന്ന്...ആ രാഘവേട്ടനോടേയ്.....

വടക്കോറത്തിരുന്ന പാത്രം കഴുകിവെച്ച് എടത്തിയമ്മ കൊടുത്ത പണവും വാങ്ങി തിരിച്ചുപോകുന്ന ദേവൂട്ടിയെ കണ്ടപ്പോള്‍ ഇങ്ങിനെ എല്ലാരുമുണ്ടായിട്ടും ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന നാട്ടിലെ എല്ലാ ദേവൂട്ടിമാര്‍ക്കും വേണ്ടിയൊരു പ്രാര്‍ത്ഥന അറിയാതെ മനസ്സിലുയര്‍ന്നു.

ദേവൂട്ടി........


Friday, September 16, 2011

ഒഴുകിപ്പരന്ന് ഒരു പുഴ...........



ഇടക്കിടെ പടികടന്നോടിവരാറുണ്ട്

കഥ മറന്നൊഴുകിയൊരു പുഴ

തിടുക്കത്തില്‍ വാതില്‍തള്ളിത്തുറന്ന്

കാല്‍നനച്ച് പൂമുഖം നിറഞ്ഞ്

മീനുകള്‍മുത്തമിട്ട് ഓളങ്ങള്‍ ഇക്കിളിയിട്ട്

പെരുകി ഉത്തരം മുട്ടി ശ്വാസംമുട്ടിച്ച്

മൂലോടുകളിലൂടെ കവിഞ്ഞിറങ്ങി

പാത്തികളിലൂടെ ഒഴുകിപ്പരന്ന്

കാടിന്റെ കുളിരും മരുവിന്റെ ഉഷ്ണവും

കാട്ടാറിന്റെ കവിതയും കടല്‍ച്ചൊരുക്കും

അയലോരങ്ങളില്‍ ഊത്താലടിച്ച്

.............................................

പൊടുന്നനെ കഥ മുറുകുമ്പോള്‍

പുഴ പതിയെ ഊര്‍ന്നിറങ്ങും

പതിയിരുന്നുപെരുകിയ വിള്ളലുകളിലൂടെ

തോര്‍ന്ന് തോര്‍ന്ന് ഇല്ലാതാവുമ്പോള്‍

നനവിന്റെ മണം മാത്രം ബാക്കിയാവുമ്പോള്‍

ജീവിച്ചുപോകാനിടക്കൊരിത്തിരി

നോട്ടമിറ്റിച്ചുതരണേയെന്ന്

ചുണ്ടുകോട്ടി പിടയുന്നുണ്ടാവും

ആരും കാണാതെ ഒളിച്ചിരുന്ന

ഒറ്റാലുകളില്‍കിടന്ന്‍ ചില മിന്നായങ്ങള്‍ ........


Tuesday, September 06, 2011

പ്രവാസികള്‍ ...........




പിഞ്ഞിനരച്ചതെങ്കിലും

അലക്കി വെളുപ്പിച്ചൊരു

ചിരിയും ചുമലിലിട്ട്

പടിക്കലെതിരേറ്റതൊരു

കുഞ്ഞ് തുമ്പക്കുടമായിരുന്നു.

കാറ്റുപറിച്ചെറിഞ്ഞൊരു

കാക്കപ്പൂവിനെയോര്‍ത്ത്

കണ്ണുനിറച്ചു കണ്ണാന്തളിയും

വാക്കുപാളിയ കാക്കാലത്തിയുടെ

തെളിവില്ലാച്ചിരിയുമായി

മുറുക്കിത്തുപ്പിയ തെച്ചിപ്പെണ്ണും

ഇല്ലാത്ത ധൈര്യത്തെ

മുന്‍പേ നടത്തി

ഒരുപൂവിരുപൂമുപ്പൂവൊരുപൂവായി

തുടുത്തൊരു തേവിടിശ്ശിപ്പൂവും

വയ്യാവേലിക്കപ്പുറത്തുനിന്നും

കൈനീട്ടി വേലിയേരിയും

പതിവുതെറ്റിക്കാതെ

മഞ്ഞളാടി മുക്കുറ്റിയും

ഓരംപറ്റി ഓണപ്പൂവും

മുളളുറക്കി തൊട്ടാവാടിയും

അവരില്‍ പ്രണയമഴചാറി

ഇക്കിളികൂട്ടുന്ന ആകാശവും

അവര്‍ക്കൊപ്പമെത്തി

നാടുണര്‍ത്തിയ മാവേലിയും

എന്നെത്തിയെന്നോ

എന്നിനി തിരികെയെന്നോ

ചോദ്യമില്ലാതെ.................

പ്രവാസത്തിന്റെ നോവ്

അവരെപ്പോലാര്‍ക്കറിയാം....