തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2018

ചരിത്രത്തിലൂടെ - കൊളോസിയം - Colosseum




"Colosseum is an oval shaped amphitheatre  built of limestone, tuff  a type of rock made of volcanic ash  , and  concrete. it is the largest amphitheatre ever built.."
മൈക്ക് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളപ്പോൾ  നിരന്തരമായ ഭൂകമ്പത്തിൽപ്പെട്ട്  ഇനിയും തകരാതെ ഉയർന്നു നിൽക്കുന്ന കൊളോസിയത്തിന്റെ ചുരുക്കം ചിലതിലൊന്നായ ഒരു ഡോമിന്റെ മുൻപിലായിരുന്നു.
 "Construction Started  under the emperor vespasian in AD 72, and  his successor Titus  completed it in AD 80 .Further modifications were made during the rule of  Domitian (81–96). These three emperors are known as the  Flavian Dynasty"
സോമൻസിനൊപ്പമുള്ള യൂറോപ്പ്യൻ ടൂറിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു അത്. ഐററിനറി യിലെ ഒമ്പതാമത്തെ രാജ്യമായ ഇറ്റലിയുടെ തലസ്ഥാനമായ (രണ്ടാം ശതകത്തിൽ റോം ലോകത്തിന്റെ തലസ്ഥാനമെന്ന അർത്ഥം വരുന്ന 'Caput Mundi ' എന്ന നിലയിൽ വ്യാപിപ്പിക്കപ്പെട്ടിരുന്നു) റോമിലെ പ്രധാന ടൂറിസ്റ്റ് അറ്റ്രാക്ഷനാണ് കൊളോസിയം. റോമിനു തൊട്ടു കിടക്കുന്ന  വിസ്തീർണ്ണം കൊണ്ട് ചെറുതും എന്നാൽ ഏറ്റവും ധനികവുമായ വത്തിക്കാൻ ആയിരുന്നു പത്താമത്തെതും അവസാനത്തേതുമായ രാജ്യം.
   AD 70 ൽ ജെറുസലേം പിടിച്ചടക്കിയപ്പോൾ വെട്ടിപ്പിടിച്ച സമ്പത്തുപയോഗിച്ച്,  അതിൽ തടവിലാക്കിയ ലക്ഷത്തിൽപരം  ജ്യൂയിഷ് തടവുകാരെ കൊണ്ടു് കഠിനമായ അടിമപ്പണി ചെയ്യിച്ച് വെസ്പ്പാസിയാൻ തുടങ്ങി വെച്ച പണി AD 80ൽ ടൈറ്റസ് അവസാനിപ്പിക്കുകയും 96 വരെ അതിന്റെ അല്ലറ ചില്ലറ മോഡിഫിക്കേഷൻസ് തുടരുകയും ചെയ്തത്രെ.
'നിങ്ങൾ ഇതിൽ അഹങ്കരിക്കുന്നുണ്ടോ?'
'നെവർ ' മൈക്കിന്റെ കണ്ണുകൾ കുറുകി വന്നു. റോമിൽ ജനിച്ചു വളർന്നവനാണത്രെ അവൻ. എ പ്യൂർ റോമൻ. കൊളോസിയത്തിനു മുൻപിൽ കളിച്ചു നടന്നിരുന്ന ഇത്രയും ടൂറിസ്റ്റുകളില്ലാത്ത ഒരു കാലം' മൈക്കിന്റെ ഓർമ്മയിലുണ്ട്.

1762ൽ 'ജിയാൻ ലോറൻസോ ബെർനിനി' ഡിസൈൻ ചെയ്ത ട്രെവി ഫൗണ്ടനു മുന്നിൽ ഇനിയും തിരിച്ചെത്താത്ത മറ്റുള്ളവരെ കാത്തുനിൽക്കമ്പോഴാണ് മൈക്കിനോട് വെറുതെയൊരു സംസാരത്തിനു തുടക്കമിട്ടത്.  അമ്മുവിന്റെ അതേ പ്രായം.
"റോം ഇഷ്ടമാണോ? ഇവിടത്തെ ജീവിതം എങ്ങിനെയുണ്ട്' എന്ന ചോദ്യത്തിനു മുന്നിൽ ഒട്ടൊന്നു മുഖം താഴ്ത്തി അവൻ പറഞ്ഞു. 'ബുദ്ധിമുട്ടാണ് ജോലി സാദ്ധ്യതകൾ കുറവാണ്. പിന്നെ ഹെൽത്ത് & എജ്യൂക്കേഷൻ ഫ്രിയാണ് എന്നതൊരു സമാധാനം. '
'ഫാമിലി' എന്ന ചോദ്യത്തിന്
'അമ്മ കൂടെയുണ്ട്' എന്നതിനൊപ്പം ധൃതിയിൽ 'മാരീടല്ല ' എന്നുകൂടിയവൻ പറഞ്ഞുവെച്ചു.
തുടക്കം മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൈക്കിന്റെ നീലക്കണ്ണുകളിലെ സങ്കടഭാവം. അത് ഒന്നുകൂടി തെളിഞ്ഞ് കണ്ടപ്പോൾ വെറുതെ ചോദിച്ചു പോയി
'why you are looking so sad?'
ഒന്നു കൂടി തുടുത്ത മുഖം മറയ്ക്കാൻ ശ്രമിച്ച് അവൻ പറഞ്ഞു
'ഫാമിലിയെപ്പറ്റി നിങ്ങൾ ചോദിച്ചപ്പോൾ എനിക്കെന്റെ കാമുകിയെ ഓർമ്മ വന്നു. ഞങ്ങൾ എന്നെന്നേക്കുമായി പിരിഞ്ഞിട്ടധികമായില്ല'

1349 ലെ ഭൂമി കുലുക്കത്തിലാണ് കൊളോസിയം ഈ നിലയിൽ തകർന്നത്. അവശിഷ്ടങ്ങൾ പലതും പാലസുകളും, പള്ളികളും മറ്റു കെട്ടിടങ്ങളും പണിയാനായി കയ്യേറപ്പെട്ടു. കല്ലുകൾ ഉറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ബ്രോൺസ് കമ്പികൾ കല്ലു തുരന്ന് കട്ടെടുക്കപ്പെട്ടു. ചുവരുകളിലെ കല്ലുകളിൽ നമ്മുടെ കുളക്കടവിൽ കാണാറുള്ള താളിക്കുഴി പോലെ ആഴത്തിൽ തുളകൾ കാണാനുണ്ടായിരുന്നു. മൈക്ക് ആ തുളകളെപ്പറ്റി മറ്റൊരു കഥ പറഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ കൊളോസിയം പിന്നെ പക്ഷികളുടെ താവളമാവുകയും അവ തിന്നിട്ട അത്തിക്കായകളുടെ അവശിഷ്ടങ്ങൾ മുളച്ച് പൊന്തി മരങ്ങളുടെ വേരുകൾ  കല്ലുകൾ തുളച്ച് ആണ്ടിറങ്ങി വലിയ തുളകൾ രൂപപ്പെട്ടെന്നുമുള്ള മൈക്കിന്റെ കഥയും സത്യമാവാൻ സാദ്ധ്യതയുണ്ട്. പിന്നെ കുറെക്കാലം ജനങ്ങൾ കയ്യേറി താമസം തുടങ്ങി. പിന്നെയെപ്പോഴോ ചന്തയായി. ഓരോ ഡോമും കാലിച്ചന്തയെന്ന് ധാന്യപ്പുരയെന്ന് മാറ്റിയെഴുതപ്പെട്ട ത്രെ. മുകളിലേക്കുള്ള പടികൾ പലതും അടർന്നും പൊളിഞ്ഞും. മുകളിലെത്തിയപ്പോഴോ അത് മറ്റൊരു ലോകം, മറ്റൊരു കാലം, മറ്റെന്തോ ഓർമ്മകൾ.

നീറോ ചക്രവർത്തിയുടെ കാലത്ത് ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ റോമിലെ വലിയ ജനവാസമുളള ഒരു ഭാഗം മുഴുവൻ കത്തി നശിക്കുകയും നീറോ ആ ഭാഗം സ്വന്തമായി കൈക്കലാക്കി അവിടെ തന്റെതെന്ന് ഒരു ഡോമും വലിയ ഒരു തടാകവും പണിഞ്ഞു. പുറകെ വന്ന ഫ്ലാവിയൻ ഡൈനാസ്റ്റി തടാകം നികത്തുകയും അവിടെ ഒരു ആംഫീതിയറ്ററും അനുബന്ധ കെട്ടിടങ്ങളും പണിത്  വീണ്ടും ജനങ്ങളുടെ മുൻപിൽ വെച്ചു .189 മീറ്റർ നീളവും 156 മീറ്റർ വീതിയും 48 മീറ്റർ ഉയരവുമായി ദീർഘവൃത്താകൃതിയിൽ പണിത കൊളോസിയം ആറേക്കറിൽ പരന്നു കിടക്കുന്നു. ഇന്നത് ലോകാത്ഭുതങ്ങളിലൊന്നായ ചരിത്ര സ്മാരകത്തിന്റെ പദവിയിൽ ആദരിക്കപ്പെടുന്നു. നടുവിൽ 87 മീറ്റർ നീളവും 55 മീറ്റർ വീതിയുള്ള അരീനയും അതിനു ചുറ്റിലുമായി കാഴ്ചക്കാർക്കിരിക്കാൻ കല്ലിൽ പടുത്ത ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. അരീന പൊളിഞ്ഞു വിണതിനു താഴെ മേൽത്തട്ടില്ലാത്ത കുടുസു ജയിലറകളും മൃഗങ്ങളെ സൂക്ഷിച്ചിരുന്ന മുറിയും അവക്കിടയിലെ ഇടനാഴികകളും മുകളിൽ നിന്നും തുറന്നു കിടക്കുന്നു. അരികിൽ അരീനയുടെ ചെറിയൊരു ഭാഗം പ്രതിരൂപമായി  സിമന്റ് കൊണ്ട് പണിതിട്ടുണ്ട്. കൊളോസിയത്തിൽ   നൂറ്റാണ്ടുകളെ ഒരളവുവരെ  അതിജീവിച്ചത് വടക്കുഭാഗം മാത്രമാണ്.

 ആകെ തകർന്ന രൂപത്തിലാണെങ്കിലും കൊളോസിയം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഭയമാണ്.  അവിടെ നടന്നിരുന്ന പോരാട്ടങ്ങളും ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വീരശൂര പരാക്രമികളും പട്ടിണി കിടന്ന് വിശന്നവയറുമായി പാഞ്ഞെത്തുന്ന  കൂട്ടിലടച്ച ദുഷ്ടമൃഗങ്ങളും ഒക്കെ മനസ്സിലൂടെ മിന്നിമായും. ഏതെങ്കിലും ഒരിരുമ്പു വതിൽ തുറന്ന് ഒരു മൃഗമോ പോരാളിയോ നമുക്കിടയിലേക്ക് ചാടി വീഴുമ്പോഴുള്ള ആകസ്മികതയ്ക്കായി കൊതിച്ചു പോകും. 65000 പേരെ ഒന്നിച്ചിരുത്താമായിരുന്ന  ഒരു സ്പേസിലെ അന്നത്തെ ആരവങ്ങൾ നമ്മെ ഒന്നായ് വന്നു പൊതിയുന്നതായി തോന്നും.  പത്തു മിനിട്ടിനുള്ളിൽ കാണികളായ ആളുകളെല്ലാം ഒഴിഞ്ഞു പോകാൻ പാകത്തിൽ പുറത്തേക്കുള്ള വഴികൾ സജ്ജീകരിച്ചിരുന്നതായി മൈക്ക് പറഞ്ഞു. ഇതൊക്കെ കൂടാതെ വളരെ ക്രിയാത്മകമായ ചിലതും അവിടെ നടന്നിരുന്നത്രെ.  ചരിത്രങ്ങളായ യുദ്ധങ്ങളുടെ പുനരാവിഷ്ക്കാരം, കടൽക്കൊള്ളയുടെ രംഗാവിഷ്ക്കാരം , മിഥോളജിക്കൽ കഥകളുടെ നാടകാവതരണം തുടങ്ങി കലാവാസനകൾ പരിപോഷിപ്പിക്കുന്ന ഒരു തിയറ്റർ സ്പേസായും കൊളോസിയം അന്ന് പ്രവർത്തിച്ചിരുന്നത്രെ.

പലതും ക്രൂരവും പൈശാചികവുമായിരുന്ന പലതുമായിരുന്നു അവിടെ നടന്നിരുന്നതെന്നോർക്കുമ്പോൾ തന്നെ ഇത്രയധികം ജനങ്ങളെ ഒന്നിപ്പിച്ച് അവർക്കു കൂടിയെന്നോണം നിത്യേന  സോഷ്യൽ ഇവൻറ്സ് നടത്താനുള്ള ഭരണകർത്താക്കളുടെ താൽപ്പര്യത്തെ കണ്ടില്ലെന്നു നടിക്കരുത്

അവിടെയങ്ങിനെയിരുന്നപ്പോൾ പലർക്കും പല കഥകളും ഓർമ്മ വന്നു. അതിലൊന്നായിരുന്നു  'തന്റെ മുറിവുണക്കിയവനെ ഒരു സിംഹക്കുട്ടി അരീനയിൽ വെച്ച് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ച കഥ'. യജമാനനെ കണ്ട പൂച്ചക്കുട്ടിയുടെ കുറുകലഭിനയിച്ച് മൈക്കും ആ കഥ ഓർത്തെടുത്തു. മൈക്കിന്റെ അഭിപ്രായത്തിൽ  മൃഗങ്ങളുമായുള്ള മല്ലന്മാരുടെ പോരാട്ടത്തിന് സംഭാവ്യത കുറവായിരുന്നു. മനുഷ്യമാംസം പൊതുവെ മൃഗങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലാത്തതിനാൽ  പോരാട്ടത്തിനു കുറച്ചു ദിവസം മുൻപെ മനുഷ്യമാംസം മാത്രം തീറ്റയായി കൊടുത്ത് മൃഗങ്ങളെ അതിനായി  പരുവപ്പെടുത്തിയെടുക്കണമായിരുന്നുവത്രെ. അതു കൊണ്ട് അങ്ങിനെയുള്ള പോരാട്ടകഥയിൽ എത്ര കണ്ട് സത്യമുണ്ടെന്നതിൽ. സംശയമുണ്ട് എന്നായിരുന്നു മൈക്കിന്റെ അഭിപ്രായം.


ഒരു പക്ഷെ ഇത്രയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു യാത്രാസന്ദർഭം ഓർത്തെടുക്കാനാവുന്നില്ല. അതു കൊണ്ടാവണം തിരിച്ചിറങ്ങുമ്പോൾ മനസ്സ് കൂടെ പോരാതെ ചരിത്രത്തിന്റെ ഏടുകളിലെവിടെയോ മടി പിടിച്ചിരുന്നത്.



ശനിയാഴ്‌ച, ജൂലൈ 14, 2018

ലോകത്തിലെവിടെയും നിലവിലില്ലാത്ത നിയമങ്ങളാൽ അടിച്ചമർത്തപ്പെട്ടവരാണ് നമ്മൾ

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331


ലോകം പാഞ്ഞു പോയ്ക്കൊണ്ടിരിക്കുമ്പോഴും ഇപ്പോഴും ചില (പല ) കാര്യങ്ങളിൽ നിന്നിടത്തു നിൽക്കാനാണ് ഇവിടെയുള്ളവർക്കിഷ്ടം. അതിൽ പ്രധാനമാണ് സ്ത്രീ പുരുഷ ബന്ധത്തെപ്പററിയുള്ള, സ്ത്രീയെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്താണ് എന്ന സമൂഹത്തിന്റെ നിലപാടിനെ ജുഡീഷ്യറി ഇന്നും നിയമങ്ങൾ കൊണ്ട് സാധുകരിക്കുന്നത് അതിനൊരുദാഹരണമാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകൾ ( 497,ക്രമിനൽ നടപടിച്ചട്ടത്തിലെ 198) മളീമഠ് കമ്മിറ്റിയുടെ നിർദ്ദേശം പരിഗണിച്ച് ഭേദഗതികളോടെ നിലനിർത്തുന്നതിനെപ്പറ്റിയാണ് ലോക്കമ്മീഷൻ ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. 1860 ൽ മെക്കാളെ പ്രഭുവിന്റെ കാലത്ത് രൂപപ്പെടുത്തിയ ഐ പി സി 497 ഇപ്പോൾ ഉഗാണ്ടയിൽ പോലും നിലവിലില്ലാത്ത നിയമമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഭാരത സമൂഹത്തിന്റെ സംസ്കാരവും ഘടനയും എന്ന പ്രയോഗം തന്നെ എത്ര പരിഹാസ്യമാണ് എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. ഇത്തരം ചട്ടക്കൂടുകളിലൊതുങ്ങാത്ത ഒരു ഭാരതത്തെപ്പറ്റി പറയാൻ ഒരു പാടു പുറകോട്ടു നടക്കേണ്ട ആവശ്യമൊന്നുമില്ല. പുറത്തെടുത്തു വെച്ച ചെല്ലവും അകത്തെടുത്തു വെച്ച കിണ്ടിയും സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യത്തിന്റെ ചിഹ്നങ്ങളായിരുന്നത് വളരെ പണ്ടൊന്നുമല്ല.

സ്ത്രീയിന്ന് അതിലുമെത്രയോ വളർന്നിട്ടേയുള്ളു. പുരുഷനൊപ്പം അവളെത്താത്തിടങ്ങളില്ല. പക്ഷെ അവൾക്കൊപ്പം വളരാൻ അവൻ ശ്രമിക്കുന്നില്ല എന്നതാണ് ഇന്ന് ദാമ്പത്യത്തിലെ മുഖ്യ പ്രശ്നം. ഇത്തരം പ്രശ്നങ്ങളിലേക്ക് പെൺകുട്ടികൾ കടന്നു ചെല്ലാൻ അറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൽപ്പനികമായ ചിലതിനെ ഉദാഹരിച്ച് ഇതാണ് ദാമ്പത്യം, ദാമ്പത്യത്തിൽ സ്ത്രീയുടെ പങ്ക് ഇതൊക്കെയാവണം , ഈ ലക്ഷ്മണ രേഖയ്ക്കപ്പുറം സ്ത്രീ കടന്നു പോകരുത് എന്നൊക്കെയുള്ള നിയമങ്ങൾ പുരുഷാധിഷ്ടിതമായ ‘കാഴ്ചപ്പാടോടെ സമൂഹം ചിട്ടപ്പെടുത്തിയ ചില ട്രാപ്പുകളാണ്. അത്തരം കുരുക്കുകൾ ദുരുപയോഗിച്ച് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത രണ്ടു പേർക്ക് ദാമ്പത്യ ബന്ധത്തിൽ വരുമ്പോൾ പൊരുത്തപ്പെടാനായി പലപ്പോഴും സ്വന്തം അസ്തിത്വം തന്നെ ബലി കൊടുക്കേണ്ടി വരുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്രയും മാനസികമായി അടുപ്പമുള്ള ഒരാളുമായി മാത്രം സംഭവിക്കാവുന്ന ഒന്നാണ് സന്തോഷപൂർണ്ണമായ ലൈംഗീക ബന്ധം.( ഇതു പറയുമ്പോൾ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തിനിടയിൽ ഒരു പുസ്തകം കിട്ടിയിരുന്നെങ്കിൽ വായിക്കാമായിരുന്നെന്നു തോന്നാറുണ്ടെന്നു പറഞ്ഞ ഒരു പെൺ സുഹൃത്തിനെ ഓർമ്മ വരുന്നു. അത്തരം സ്ത്രീകളാണ് കൂടുതലും എന്നു് സർവ്വേ പറയുന്നു.) തനിക്ക് താൽപ്പര്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത് സ്ത്രീയായാലും പുഷനായാലും, അതല്ല ഇനി ഒരേ ലിംഗത്തിൽ നിന്നായാൽ പോലും ഒരു വ്യക്തിയുടെ പൗരാവകാശമാണ്. നിയമ വിധേനയുള്ള പങ്കാളികൾ ഉണ്ടെങ്കിൽ അവർക്ക് എതിർപ്പുണ്ടെങ്കിൽ ഈയൊരു കാരണം മാത്രം ഒരു ഡിവോഴ്സിന് ധാരാളമാണ്. കൂടാതെ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നു പറയുമ്പോൾ നമ്മൾ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്ന മിഥോളജികളിലേക്ക് വെറുതെയൊന്നു കണ്ണാടിച്ചാൽ മതി. പുരുഷനാൽ, സമൂഹത്താൽ വലിച്ചെറിയപ്പെട്ട സ്ത്രീകളാണവിടെ ശക്തി രൂപിണികളായി വാനോളം വളർന്നു നിൽക്കുന്നവരിൽ പലരും.

മിത്തുകളെ കാട്ടി ഒരാളുടെ ജീവിതം ചിട്ടപ്പെടുത്തുന്നത് അവരുടെ സ്വകാര്യതയിൽ അതാണായാലും പെണ്ണായാലും ഒളിഞ്ഞു നോക്കുന്നത് സ്വകാര്യതകളിലിടപെട്ട് കോടതി കേറ്റുന്നത് പ്രാകൃതമാണ്. ഒരു പക്ഷെ പ്രാകൃതമെന്നത് ‘ തന്നെ തെറ്റായ പ്രയോഗമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ, അവർ ഏതു ലിംഗത്തിൽ പെട്ടവരായാലും, തമ്മിൽ ബന്ധപ്പെടുന്നത് കുറ്റകരമായി കാണുന്നതു തന്നെ പൗരാവകാശലംഘനമാണ്. അപ്പോൾ വിവാഹേതരബന്ധത്തിൽ പുരുഷന്മാരെ കുറ്റക്കാരായി കാണുന്നത് തന്നെ തെറ്റാണ് എന്നിരിക്കെ സ്ത്രീകളെ കൂടി കുറ്റക്കാരാക്കാനുള്ള ശ്രമം തികച്ചും പിന്തിരിപ്പനും അധുനിക സമൂഹത്തിന് യോജിക്കാത്തതുമാണ്.

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331

ഇങ്ങിനെയൊക്കെ എഴുതിപ്പോകുന്നത്


ചുട്ട് നീറുന്ന ഒരു പകലിലേക്ക് തണുത്ത് ചീർത്ത കാറ്റു തന്റെ തൂവലുകൾ ഈരിഅടുക്കിയൊതുക്കിത്തുടങ്ങിയിരുന്നു. പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണപ്പെന്ന് ശകാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അയാൾ തുടർന്നു
'എൺപതുകളിൽ
ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ '
ഉള്ളിൽ 'എന്റെ കുട്ടി' എന്നൊരു
വാത്സല്യം പെട്ടന്നുറപൊട്ടിയോ!
അയാൾ, പക്ഷെ
ഒരുപാട് നടന്നു  തളർന്ന ഒരച്ഛനെപ്പോലെ
നരച്ചു മുഷിഞ്ഞിരുന്നവൻ!
'ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ
വീട്ടിലെത്താൻ ഇത്തിരി
വൈകിയിരുന്നെങ്കിൽ വീട്ടുകാർ
മരിച്ചെന്നുറപ്പിക്കുമായിരുന്നു'
ഇനിയുമിനിയുമെന്തൊക്കെയോ അക്കാലത്തെപ്പറ്റി അയാളിൽ നിന്ന് കേൾക്കുമെന്ന് കൊതിച്ചു കാതോർത്തു. പക്ഷെ
'ബഹ് നാ' വേണ്ടെന്നു വിലക്കിയിട്ടും
അയാൾ തന്റെ ഭാണ്ഡമഴിക്കുകയായി രുന്നു
'നിങ്ങളിൽ മാത്രമാണു ഞങ്ങൾക്കു പ്രതീക്ഷ
ഈ കാണുന്ന ഭൂമി വെറും നാലു മാസം മാത്രം.
മഞ്ഞിൽ പുതഞ്ഞ ബാക്കി കാലം
പകലും രാത്രിയും എന്നൊന്നില്ലാത്തത്.
വെളിച്ചം കാണാതെ അതിലടച്ചിരുന്ന് ഞങ്ങൾ വന്നെത്തിയേക്കാവുന്ന 
നിങ്ങളെപ്പോലുള്ളവർക്കായി
നെയ്തു നിറയ്ക്കുന്നു.
ഇത്തിരി വേനലിൽ വിരുന്നു വന്ന
ഈ പൂക്കളും പൂമ്പാറ്റകളും
അങ്ങിനെയാണ് ഞങ്ങൾക്കുള്ളിൽ
നിത്യമെന്നോണം നിറങ്ങളാവുന്നത് '
കറുത്ത ലോലമായ തുണിയിൽ
കുനികുനാന്നു തുന്നിപ്പിടിപ്പിച്ച ഒരു നിറകാട്.
മീനുകൾ വിരലിലുമ്മവെക്കുന്നു
മാനുകൾ കൊമ്പുകുലുക്കുന്നു
പുലികൾ, പൂമ്പാറ്റകൾ, പൂവുകൾ പൂമരങ്ങൾ!
' വെറും രണ്ടായിരം മാത്രം'
'പക്ഷെ ഭയ്യ'
ഞാനയാൾക്കു മുന്നിൽ എന്റെ സ്ത്രൈണമായ മോഹത്തെയപ്പാടെ മറയ്ക്കാൻ നമ്മുടെ നാടിനെ
വെയിലിൽ കുളിച്ച പകലുകളെ
പണ്ടത്തെ പോലെ പണിയെടുക്കാത്ത മേഘങ്ങളെ
നഷ്ടമായ മകരക്കുളിരിനെ
അയാളുടെ ഭാണ്ഡത്തിനെക്കാളൊക്കെ
മുഴുത്തതൊന്നിനെ തിരക്കിട്ടു തുറന്നു വെയ്ക്കുന്നു.
'ഓ ബഹ് നാ നിങ്ങളുടെ മൾബറിയിലകൾ തിന്നുന്ന പുഴുക്കളെപ്പോലല്ല. ഞങ്ങളുടെ ആപ്പിൾ മരത്തിന്റെ ഇലകൾ തിന്ന്
തിന്ന് ഛർദ്ദിക്കുന്ന അവയുടെ നൂലുകൾക്ക് മൃദുത്വം കൂടും. അവ ചാവുന്നുമില്ല.
ഈ കാണുന്ന പൂമ്പാറ്റയാവം അതൊരു പക്ഷെ... ഇതു പോലുള്ള പൂക്കളുടെ നിറങ്ങളും. വെറും ആയിരത്തഞ്ഞൂറ് രൂപ തന്നാൽ മതി'
പതുപതുത്ത മിനുസത്തിൽ പൂണ്ട് മദിക്കുന്ന വിരലുകളെ മനസാ ശാസിച്ച് ഞാനെന്റെ ഭാണ്ഡം അയാൾക്ക് മുന്നിലേക്കൊന്നു കൂടി നീക്കി നിരക്കുന്നു.
ചൂടുവസ്ത്രങ്ങൾ ആവശ്യമില്ലാത്തിടമെന്ന് കേരളത്തെ തുറന്നു നീട്ടുന്നു.  ഷർട്ടുപോലുമിടാതെ ഒറ്റത്തോർത്തിൽ നടക്കുന്ന പുരുഷന്മാരെ അസൂയയോടെ  വരച്ചുകാട്ടുന്നു. ഡൽഹിയിലെ തണുപ്പിൽ വാങ്ങിക്കൂട്ടിയവയൊക്കെ ആർക്കും വേണ്ടാതെ പൊടിപിടിച്ചെന്ന് വെറുതെ വേവലാതിപ്പെടുന്നു.
'എന്നാലും ബഹ് ന നിങ്ങൾ വരുമെന്ന ആശയിൽ നിങ്ങൾക്കായി തണുത്തുറഞ്ഞ  വിരലുകൾ കൊണ്ട് നെയ്തെടുത്തതാണ്. സങ്കടപ്പെടുത്തരുത് . ഈ റോസക്കിടയിലും നിങ്ങളെ തിരഞ്ഞ് ഞാനിവിടെ ... എന്റെ സഹോദരി വെറും ആയിരം മാത്രം തന്നാൽ മതി'
ഇനിയുമയാൾ വില കുറച്ചാൽ ആവശ്യമില്ലാത്ത ഒന്ന് ഞാൻ വെറുതെ വാങ്ങിപ്പോവുമോയെന്ന് എനിക്കെന്നെത്തനെ അവിശ്വാസം തോന്നി.
' ലേക്കിൻ ഭയ്യാ, ആപ്പ് ഗലത്ത് ബഹ് നാ പെ അപ് നാ ടൈം ബർബാദ് കർ രാഹാ ഹെ '
'ഗലത്ത് ബഹ് ന '
അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ചിരി കേട്ടു തിരിഞ്ഞു നിന്ന പോലീസുകാരനോട് 'ജയ് രാം ജീ കീ ' എന്നുറക്കെ ആശംസിച്ചു.
'ഹമ് സബ് ഭാരത് വാസീ ഹേ' എന്നയാൾ ഗൗരവത്തോടെ പറഞ്ഞപ്പോഴാണ്  എന്റെ മുഖത്തെ അവിശ്വസനീയത അയാൾക്ക് എത്ര കണ്ട് അരോചകമായിരിക്കുമെന്ന് മനസ്സിലായത്. ഒരു ഭാരതീയനാണ് എന്ന് അടിവരയിട്ടുറപ്പിക്കാൻ ഒരാൾക്ക്  കടന്നുപോവേണ്ടി വരുന്ന കടും കെട്ടുകളെക്കുറിച്ചായിരുന്നു ഞാനപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്.
ഇനി കാണില്ലെന്നറിഞ്ഞിട്ടും അയാൾ പോകുമ്പോൾ പറയുന്നു
'ഫിർ മിൽത്തേ ബഹ് നാ'
കവിതയായില്ലല്ലോയെന്നാണോ? വൃത്തത്തിൽ വാക്കുകൾ ഉരുട്ടാനാവാത്തത്ര കൂർത്തതും ഉപമയും ഉൽപ്രേക്ഷയും ചേർത്ത് അലങ്കാരപ്പെടുത്താനാവാത്തതും ആയ ഒന്നിനെ കവിതയിലെഴുതാൻ ശ്രമിക്കുന്നതെ വിഡ്ഢിത്തം.
എന്നാലിത് കഥയുമല്ലെന്നോ! അവസാനിപ്പിക്കാനാവാതെ തുടർന്നുകൊണ്ടിരിക്കുന്ന ഒന്നിൽ പരിണാമഗുപ്തി എവിടെ വരുത്തും? പരിണാമഗുപ്തിയനുഭവപ്പെടാത്ത ഒന്നിനെ കഥയെന്നെങ്ങിനെ അടയാളപ്പെടുത്തുന്നു!

വെള്ളിയാഴ്‌ച, ജൂലൈ 06, 2018

ഡൽ താടകത്തിലൊരു ദിവസം.


ഇത്തവണ ഡൽഹിക്ക് പോയത് ഓപ്പൺ ടിക്കറ്റിലായിക്കുന്നതിനാൽ ഇടയിലെ വലിഞ്ഞു നീണ്ടേക്കാവുന്ന സമയം എവിടെയെങ്കിലുമൊരു യാത്രയാവാം എന്ന് നാട്ടിൽ വെച്ചു തന്നെ ഉറപ്പിച്ചിരുന്നു. എവിടെ പോകണം എന്നതിന്ന് കാഷ്മീർ എന്ന ഒരുത്തരമായിരുന്നു രണ്ടു പേർക്കും. സാധാരണ പോലെ പിന്നെ ആദ്യം ചെക്ക് ചെയ്തത് മെമ്പറായ ക്ലബ് മഹീന്ദ്രയുടെ റിസോർട്ട്സിൽ മുറികൾ ലഭ്യമാണോയെന്നാണ്. ചില ഇല്ലായ്മകൾ നല്ലതാണ് എന്ന പോലെ അടുത്ത ‘ ഓപ്ഷനായി നോക്കിയത് ‘മേക്ക് മൈ ട്രിപ്പ്’ എന്ന ടൂർ ഓപ്പറേറ്റേഴ്സിന്റെ ട്രാവൽ പ്ലാൻസാണ്. അവർ അയച്ചു തന്ന ഐററിനറികളിൽ നിന്നും മാക്സിമം സ്ഥലങ്ങൾ കവർ ചെയ്യുന്നതും എക്കണോമിക്കലുമായ ഒന്ന് സെലക്ട് ചെയ്തു.

ഡൽഹിയിലെത്തി അടുത്ത തിങ്കളാഴ്ച ഒന്നര മണിക്കൂർ നേരത്തെ പറക്കലിനു ശേഷം ശ്രീനഗറിൽ ലാന്റ് ചെയ്തപ്പോൾ പുറത്ത് 'മേക്ക് മെെ ട്രിപ്പി'ൽ നിന്നും ഗൈഡായ മഖ്ബൂലും ഡ്രൈവറായ സാജിത്തും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും മൂന്നു ഫാമിലികൾ കൂടി ഞങ്ങളുടെ കൂടെ കൂടി. ചെന്നെയിൽ നിന്നും ഒരമ്മയും മകളും, ബാഗ്ലൂരിൽ നിന്നും ഹൈദ്രബാദിൽ നിന്നുമായി രണ്ടു കുടുംബങ്ങളും. ഇനിയുള്ള ഏഴു ദിവസങ്ങൾ ഇവരുടെ കൂടെയാണോ എന്നത് അവരെ വെറുതെയൊന്ന് ശ്രദ്ധിക്കാൻ കാരണമായി. എല്ലാവരെയും കയറ്റിയ വാഹനം ഡൽലേക്ക് ലക്ഷ്യമാക്കി ശ്രീനഗർ നഗരത്തിലൂടെ യാത്ര തുടങ്ങി. അന്നത്തെ ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത് ഒരു ഹൗസ് ബോട്ടിലായിരുന്നു. വഴികളിലെല്ലാം വളരെ സ്വാഭാവികതയോടെ നീങ്ങുന്ന തദ്ദേശവാസികൾ. രണ്ടു ദിവസം മുൻപ് നടന്ന കല്ലേറും കലാപവും തമിഴ് സഞ്ചാരിയുടെ മരണവും കാരണം ഈ യാത്ര മാറ്റിവെയ്ക്കാൻ പ്രിയപ്പെട്ട പലരിൽ നിന്നും നിർദ്ദേശങ്ങൾ വന്നിരുന്നു. ഒരു പാട് ബുദ്ധിമുട്ടിയാണ് പോവുകതന്നെയെന്ന തീരുമാനത്തിൽ ഉറച്ചു നിന്നത്. അത്തരമൊരു സംഘർഷത്തിന്റെ ലാഞ്ഛന ഇവിടത്തെ നിരത്തുകളിൽ വായിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സുലഭമായി കണ്ട ചെക്ക് പോസ്റ്റുകളും പട്ടാള വാഹനങ്ങളും തോക്കേന്തിയ പട്ടാളക്കാരും തെല്ലൊന്നു ഭയപ്പെടുത്താതിരുന്നില്ല.

 1980 കളുടെ അവസാനത്തിൽ കാഷ്മീർ സ്വതന്ത്ര വാദികളുടെയും പാക്കിസ്ഥാൻ അനുകൂല തീവ്രവാദികളുടെയും ശക്തമായ പിടിയിലായി. താഴ്വരയിലുണ്ടായിരുന്ന ഹിന്ദുക്കൾക്ക് അതോടെ പാലായനം ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് തീവ്രവാദികളുമായി ഇടപെടാൻ കൂടുതൽ പട്ടാളം കാഷ്മീരിൽ വിന്യസിപ്പിക്കപ്പെട്ടു. ഇന്ന് അത് ജനങ്ങളുടെ സുരക്ഷക്ക് അനിവാര്യമെന്ന നിലയിലേക്ക് വളരുകയും ശതകോടി രൂപയുടെ ഭാരിച്ച ചിലവ് ഇതിനായി പൊതുമുതലിൽ നിന്നും ചിലവായിക്കൊണ്ടിരിക്കയുമാണ്. പക്ഷെ അവിടത്തുകാർ അവരുടെ ദൈനംദിന ജീവതത്തിലുള്ള പട്ടാളത്തിന്റെ ഈ ഇടപെടലിൽ ഒട്ടും സന്തുഷ്ടരല്ല.

സമ്മർ ആയതിനാൽ മറ്റേതൊരു പട്ടണം പോലെ തന്നെ സാധാരണമായി തോന്നിച്ചെങ്കിലും വഴിയിലുടനീളം കണ്ട കടുംനിറങ്ങളിലുള്ള പൂക്കൾ പ്രത്യേകിച്ചു പലനിറത്തിലുള്ള റോസാ പൂക്കൾ ഇത് കാഷ്മീരാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ റോഡിന് ഇരുവശവുമായി പടർന്നു പന്തലിച്ചു വളർന്ന ചീനാർ മരങ്ങൾ കാഷ്മീരിനു മാത്രം സ്വന്തമാണല്ലൊ. ഇടയിലെപ്പൊഴോ മുറിച്ചുകടന്ന പുഴയാണ് ഝലം എന്ന അറിവ് ഏതോ ഒരു സാമൂഹ്യപാഠക്ലാസ്സി കുഞ്ഞനൊരോർമ്മയിൽ കൊണ്ടിരുത്തി. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായിട്ടാണ് ശ്രീനഗർ എന്ന കാഷ്മീരിന്റെ വേനൽ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. കാര്യമായ വരുമാന മാർഗ്ഗം ടൂറിസം തന്നെയാണ്. അതു കൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവരിൽ നിന്നും വളരെ സ്നേഹവും കരുതലും നിറഞ്ഞ പെരുമാറ്റമാണ് അനുഭവപ്പെടാറ് .

ദൂരെ നിന്നും ഡൽ തടാകം കണ്ടു തുടങ്ങിയിരുന്നു. ശിക്കാരയെന്നു പറയുന്ന കുഞ്ഞു തോണി കളുടെ പല നിറങ്ങളിലുള്ള മേൽക്കൂരയാണ് ആദ്യം തെളിയുന്നത്. നമ്മൾ ഡാൽ എന്നു പറയുമെങ്കിലും ഡൽ എന്നതാണ് ശരിയായ ഉച്ചാരണം. ഡൽ എന്നാൽ കഷ്മീരിയിൽ തടാകം എന്നു തന്നെയാണ് അർത്ഥം. 19 - 2 2 KM ചുറ്റളവിൽ പരന്നു കിടക്കുന്ന ഡൽ മീൻ വളർത്തൽ, വെള്ളത്തിൽ വളരുന്ന പൂക്കൾ പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി, ടൂറിസം തുടങ്ങിയവയാൽ സമ്പന്നമാണ്. വഴി ചെന്നെത്തുന്നത് ശിക്കാരകൾ നിരന്നു കിടക്കുന്ന ഘാട്ടുകൾക്കു മുന്നിലാണ്. മുൻപ് പറഞ്ഞ പോലെ അന്നത്തെ ഞങ്ങളുടെ താമസം ഹൗസ് ബോട്ടിലായിരുന്നു. പോകേണ്ട ഹൌസ് ബോട്ടുകളുടെ ലൊക്കേഷനുകളനുസരിച്ച് ഇറങ്ങേണ്ട ഘാട്ടുകളും മാറുന്നു.


പതിനഞ്ചാം നമ്പർ ഘാട്ടിൽ നിന്നായിരുന്നു ഞങ്ങൾക്ക് പോവേണ്ട റോയൽ പാലസ്സ് എന്ന ഹൗസ് ബോട്ടിലേക്കുള്ള ശിക്കാരയിൽ കയറേണ്ടത്. വണ്ടിയിൽ കൂടെയുണ്ടായിരുന്നവർ അതിനു മുമ്പത്തെ ഘാട്ടിൽ ഇറങ്ങിയിരുന്നു. തടാകത്തിന്റെ ഈ കരയിൽ ശിക്കാരകളെന്ന സർവ്വീസ് ബോട്ടുകളും മറുകരയിൽ പല രൂപത്തിലും വലുപ്പത്തിലുമുള്ള ഹൗസ് ബോട്ടുകളുമായിരുന്നു. ഓരോ ഹൗസ് ബോട്ടിനും സ്വന്തമായ ശിക്കാര സർവ്വീസുകളുണ്ട്. ചെറിയ ഇടത്തടാകവഴികളിലൂടെ ഒന്നിനു പുറകെ ഒന്നെന്ന് മറുഭാഗത്ത് നിന്നുള്ള ട്രാഫിക്കിന് വഴികൊടുത്ത് റോഡിലൂടെ വാഹനങ്ങളുടെ തിരക്കുപോലെ തന്നെ ശിക്കാരകൾ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പക്ഷെ റോഡിലെ പോലെയല്ല, അതിരുലംഘിച്ചെത്തുന്ന ശിക്കാരത്തമ്പുകൾ നമ്മുടെ തോണിയിലേക്ക് എത്തിനോക്കിയെന്നിരിക്കും, മൂക്കുമുട്ടിച്ചെന്നു വരും, നമ്മുടെ തോണിയെ ഉടലാകെയുഴിഞ്ഞ് പ്രണയിച്ചെന്നു വരും, വഴിയിലൂടെ താറാക്കൂട്ടം സിഗ്നൽ നോക്കാതെ മുറിച്ചു കടന്നെന്നു വരും . അതൊക്കെ യാത്രകളിലെ അധിക സന്തോഷങ്ങളാണ്.

 പരന്നു കിടക്കുന്ന ഡലിൽ ഇരുപുറവും സഞ്ചാരികൾക്കായി തുറന്നു വെച്ച് കാത്തിരിക്കുന്ന വഞ്ചിക്കടകൾ നിറഞ്ഞ വള്ളച്ചാലുകളിലൂടെ സഞ്ചരിച്ച് ഹൗസ് ബോട്ടുകൾ മാത്രമുള്ള ഒരു ഗലിയിലേയ്ക്ക് എത്തിച്ചേർന്നു. ഒരു മുഗൾകൊട്ടാരത്തിന്റെ കെട്ടും മട്ടുമുള്ളതു തന്നെയായിരുന്നു ഞങ്ങളുടെ റോയൽ പാലസ്. മരത്തിൽ നിറയെ കൊത്തുപണികൾ നിറഞ്ഞ എക്സ്റ്റീരിയറും ഇന്റീരിയറും പഴയ ഏതോ ഹിന്ദി സിനിമയിലേക്ക് കയറിപ്പോകുന്ന പ്രതീതിയുണ്ടാക്കി. പക്ഷെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഒരു താരാട്ടു പോലെ ഓളം തുള്ളിത്തുളുമ്പുന്ന ഹൗസ് ബോട്ടെന്ന സങ്കൽപ്പത്തെ മുൻഭാഗം തടാകത്തിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിന്റെ രൂപത്തിൽ മരത്തിൽ പണിത ഒരു കെട്ടിടമെന്ന് എന്നു തിരുത്തി വരക്കേണ്ടി വന്നു. 
ഉച്ചക്ക് മൂന്നു മണിയോടടുത്തതിനാൽ വിശന്നു തുടങ്ങിയിരുന്നു. യാത്രകളിൽ ഭക്ഷണം ലിമിറ്റ് ചെയ്ത് കഴിക്കണമെന്നതും, തദ്ദേശ ഭക്ഷണങ്ങൾ പരീക്ഷിക്കണമെന്നതിനാലും ട്രാവൽ പ്ലാനിൽ ഞങ്ങൾ പ്രാതൽ മാത്രമെ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നുള്ളു. സിറ്റിയിൽ നിന്നും ദൂരെയായതിനാൽ ഹൗസ് ബോട്ടുകളിൽ മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒന്നും പോസിബിൾ ആയിരുന്നില്ല. തൽക്കാലം കെയർടേക്കറുടെ ഉത്സാഹത്തിൽ ഒരു തട്ടിക്കൂട്ടുസാന്റ്വിച്ചിൽ ലഞ്ച് കഴിഞ്ഞപ്പോഴുണ്ട് പുറത്ത് ചിലർ കാത്തു നിൽക്കുന്നു. കാഷ്മീരി വേഷത്തിലുള്ള ഫോട്ടോ സെഷൻ ,അല്ലറ ചില്ലറ വ്യാപരികൾ എന്നിങ്ങിനെ ടൂറിസ്റ്റുകളെക്കൊണ്ട് മാത്രം ജീവിതം നടത്തിക്കൊണ്ടു പോകുന്നവർ. ഡൽഹിയിൽ ഒരു പക്ഷെ ഇതേ വിലയ്ക്ക് കിട്ടിയേക്കാമെങ്കിലും അവരെ വിഷമിപ്പിക്കാൻ വയ്യ എന്ന തോന്നലിൽ ചിലതെല്ലാം വാങ്ങി.

  വെറുതെ ഹൗസ് ബോട്ടിൽ ഇരിക്കുന്നത് ബോറടിയാണ്. അര മണിക്കൂർ വിശ്രമിച്ച ശേഷം പുറത്തൊന്നു കറങ്ങി വരാമെന്നു കരുതി. ഇങ്ങോട്ടു വന്ന പോലെ തന്നെ അങ്ങോട്ടും ശിക്കാര തന്നെ ശരണം. വളരെ പ്ലസന്റായിട്ടുള്ള ആളുകൾ. പറഞ്ഞപ്പോഴെക്കും ശിക്കാരയും തുഴയനും റെഡി. ഘാട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ എങ്ങോട്ടു പോകണം,എങ്ങിനെ പോകണം എന്ന ആശങ്കയും ചാറിക്കൊണ്ടിരുന്ന മഴയും, പറഞ്ഞും വായിച്ചുമുള്ള മുൻവിധിയും തെക്കു വടക്കോടുന്ന പട്ടാളവണ്ടികളും തെല്ലൊരു ഭയം തോന്നിക്കാതിരുന്നില്ല. മറൈൻഡ്രൈവു പോലെ തടാകത്തിനരികിൽ നീണ്ടു കിടക്കുന്ന വഴിയിലൂടെ കുറെ ദൂരം നടന്നു. തടാകം നീളെ നിറങ്ങൾ തെന്നിനീങ്ങുമ്പോലെ ശിക്കാരത്തലപ്പുകൾ. ഒരു പത്തു നൂറെണ്ണം ഘാട്ടുകളിൽ കരക്കടുപ്പിച്ചിട്ടിരിക്കുന്നു. ഇവയെല്ലാം നിറയാൻ മാത്രം സഞ്ചാരികൾ എന്നെങ്കിലും ഉണ്ടായിരുന്നിരിക്കുമോ എന്നായിരുന്നു അപ്പോൾ അത്ഭുതപ്പെട്ടത്. ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഒന്ന് ഓർത്തുനോക്കു. വളരെ പരിതാപകരം തന്നെ. കുറച്ചു നേരം നടന്നപ്പോൾ നഗരം ഒന്നുവെറുതെ ചുറ്റിക്കറങ്ങിയാലോ എന്നൊരു തോന്നൽ. ശ്രീനഗർ സിറ്റി ടൂർ, പ്ലാൻ പ്രകാരം അവസാനത്തെ രണ്ടു ദിവസമായിരുന്നു. ഓട്ടോക്കാർ പ്രതീക്ഷയോടെ ഹോണടിച്ച് പൊയ്ക്കൊണ്ടിരുന്നു. രാത്രിയിലേക്കുള്ള ഭക്ഷണവും സംഘടിപ്പിക്കണമായിരുന്നു. അങ്ങിനെ ഒരു ഓട്ടോയിൽ കയറി. അയാൾ നൂറു രൂപക്ക് നഗരം ചുറ്റിക്കറക്കി തിരിച്ചെത്തിക്കാമെന്നു പറഞ്ഞു. എല്ലാ നഗരവും പോലൊരു നഗരമെന്നല്ലാതൊന്നും തോന്നിയില്ല. അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.. "നിങ്ങളാണ് ഞങ്ങളുടെ അന്നം. നിങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഞങ്ങളുടെ ജീവിതം. അങ്ങിനെയുള്ള നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള പ്രശ്നമുണ്ടാവാൻ ഞങ്ങൾ സമ്മതിക്കില്ല” എന്നൊക്കെയെന്നൊക്കെ. ഇതൊക്കെത്തന്നെയാണ് ഹൗസ് ബോട്ടിലെ കെയർടേക്കറും ശിക്കാരയുടെ തുഴയനും കച്ചവടത്തിനു വന്നവരും പല തരത്തിൽ മാറി മാറിപ്പറഞ്ഞതും. പക്ഷെ എല്ലാവരും പറഞ്ഞതൊന്നുമാത്രം. കാഷ്മീർ സപ്പറേറ്റിസ്റ്റ് നേതാവായ ഗീലാനിയുടെ ആസ്ഥാനം ആയ ലാൽ ചൗക്ക് ഒഴിവാക്കുക. ഓട്ടോക്കാരൻ നഗരത്തിന്റെ പ്രധാന വഴികളിലൂടെയെല്ലാം ചുറ്റിക്കറങ്ങി ഞങ്ങളുടെ പ്രധാന ലക്ഷ്യമായ വൃത്തിയുള്ളതും കഴിച്ചാൽ വയറു കേടുവരാത്തതും എന്നാൽ തദ്ദേശീയമായതുമായ ഒരു ഭക്ഷണശാലയിൽ നിന്നൊരു പാക്ക്ഡ് ഡിന്നർ തിരഞ്ഞ് നിറയെ തന്തൂരാദിദാഭകളുള്ള ചെറിയ ഗലികളിലേക്ക് നീങ്ങി. പക്ഷെ വിശപ്പിന്റെ വിളി വരാത്തതു കൊണ്ടാവാം ഒന്നുമങ്ങ് മനസ്സിൽ പിടിയ്ക്കുന്നുണ്ടായിരുന്നില്ല. തിരിച്ച് ഘാട്ടിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ നിന്നും ആൽമണ്ട് കേക്കും ക്രോയ്സൻറ്സും പാക്ക് ചെയ്തു വാങ്ങി. ഹൗസ് ബോട്ടിലേയ്ക്ക് വിളിച്ചതും ശിക്കാരറെഡി. 


തിരിച്ചുള്ള ശിക്കാരയാത്രയിൽ അല്പം കറങ്ങാനുള്ള മൂഡുണ്ടെങ്കിൽ ആവാമെന്ന് തുഴയൻ. ഹൗസ് ബോട്ടിൽ പെട്ടന്ന് തിരിച്ചെത്തിയിട്ടും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന ഡ’ലിലൂടെ ഇരുൾ പൂക്കും നേരം ചാരിക്കിടന്നൊരു യാത്ര. ഒരു ഡ്യുയറ്റൊക്കെ പാടിപ്പോകുന്ന അവസ്ഥ. മർസാർ തടാകത്തിൽ നിന്നും തെൽബൽ നല്ല വഴിയെത്തി നിറയുന്ന ജലം തടാകം കവിയുമ്പോൾ രണ്ടു റഗുലേറ്ററുകൾ വഴിതിരിച്ചുവിടുമാത്രെ. അതിരുകളിൽ തലയുയർത്തി നിൽക്കുന്ന കുഞ്ഞുമലകൾ. അതിനു പുറകിലായി എല്ലാം കാത്തു കൊണ്ട് തല നരച്ച മുതുക്കൻ പീർ പഞ്ചാൽ മലനിരകൾ. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ കാലത്തു നിർമ്മിച്ച മനോഹരമായ മുഗൾ ഗാർഡനുകളായ നിശാന്ത് ബാഗ്, ഷാലിമാർ ബാഗ്, ചശ്മെ ശാഹി എന്നിവ ഡലിന്റെ ചുറ്റിപ്പോകുന്ന 15 കി.മി പാതയരുലായി ഇപ്പോഴും അതിന്റെ പ്രതാപം നിലനിർത്തിപ്പോരുന്നു. ചിലയിടങ്ങളിൽ ആറുമീറ്റർ വരെ ആഴമുള്ള തടാകത്തിലെ വെള്ളം വൃത്തിയുള്ളതായിരുന്നു. അതിന്റെ പ്രധാന കാരണം ചിലപ്പോൾ മോട്ടോർ ബോട്ടുകൾ അപൂർവ്വമായി ഒന്നാ രണ്ടോ മാത്രമെ കണ്ടുള്ളു എന്നതാവാം. ഒഴുകി നടക്കുന്ന താമര വള്ളികൾ (ഫ്ലോട്ടിംഗ് ഗാർഡൻ ) മറ്റൊരു കൗതുകമാണ്. ഇന്നൊരിടത്ത് കണ്ടെന്നു കരുതി നാളെ അവിടെത്തന്നെ ഉണ്ടായിരിക്കില്ലെന്നതാണ് അതിന്റെ രസം. ജൂലായ് ഓഗസ്റ്റ് ആണത്രെ താമരകൾ പൂക്കും കാലം. ചില തണുപ്പുകാലത്ത് - 16 വരെ താഴുന്ന ജലോഷമാവിൽ തടാകം ഉറഞ്ഞു പോകുമത്രെ. ഒന്നിനു പുറകെ ഒന്നായി ഞങ്ങളുടെ ശിക്കാരയെ വന്നു കൗണ്ടർ ചെയ്ത കച്ചവട വഞ്ചികളായിരുന്നു മറ്റൊരു കൗതുകം . വെള്ളിയും, ജർമ്മൻ സിൽവറുമൊക്കെയായി ആഭരണങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയതും പൾപ്പ് കൊണ്ടുണ്ടാക്കിയതുമായ കാഴ്ചവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ അങ്ങിനെ പലതും അരികിലൂടെ കടന്നുപ്പോയി. അവസാനം ഒരു തിക്കാ വാലയിൽ നിന്നും വാങ്ങിയ മട്ടൺ കബാബുമായി തിരിച്ച് ഹൗസ് ബോട്ടിലേക്ക് മടങ്ങി. 

കെയർടേക്കർ ചൂടാക്കിത്തന്ന ഭക്ഷണം കഴിച്ച് കിടക്കും മുമ്പെ ഫ്ലോട്ടിംഗ് മാർക്കറ്റിനെപ്പറ്റി കെയർടേക്കറോട് ചോദിച്ചെങ്കിലും വലിയ താൽപര്യമില്ലായ്മ കാണിച്ചതും തണുപ്പിലേക്കുറക്കം മാറ്റി വെച്ച് പോകാനുള്ള സ്വതസിദ്ധമായ മടിയും കാരണം രാവിലെ ഉണർന്നപ്പോൾ സൂര്യനുദിച്ചിരുന്നു. കണ്ണു തിരുമ്മി ചെന്നപ്പോൾ നിറയെ പക്ഷികളുടെ ബഹളം. ചാഞ്ഞവെയിൽത്തളിരുകൾ തടാകത്തെ തൊട്ടു വിളിക്കുന്നു. അകലെ മലമുത്തശ്ശന്മാർ പതുക്കെ പുതപ്പു നീക്കിയുണരുന്നു. അതോ മടിച്ച് പുതപ്പ് മേലേക്ക് വലിച്ചിടുന്നവരുമുണ്ടോ! എന്തായാലും ആകെക്കൂടെനല്ല ഭംഗി. അങ്ങിനെ നോക്കിയിരിക്കുമ്പോഴുണ്ട് ഒരു വള്ളം പൂക്കൾ തുഴഞ്ഞു വരുന്നു. ക്രിസാന്തമവും ലില്ലിയും ജെർബറയും ഡാഫോഡൈലും ആമ്പലും താമരയും പിന്നെ പേരറിയാത്ത പലതും കുഞ്ഞുവള്ളം നിറയെ ഒന്നിനു പുറകെ ഒന്നെന്ന് തേടിയെത്തുന്നു . പോരാത്തതിന് വിത്തുകളും . തടാകക്കരയിലെ വീടുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ വിടാനും മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാനുമായി കളിയോടങ്ങൾ പോലുള്ള കുഞ്ഞു വള്ളങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തുഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. വള്ളച്ചാലിൽ പുലർച്ചെ .ത്തന്നെ നല്ല ട്രാഫിക്ക്. എട്ടു മണിക്ക് മുന്നെ ഗുൽമാർഗിലേക്കുള്ള അടുത്ത യാത്രക്കായി ഒരുങ്ങണമെന്ന അലാം കാൾ വന്നപ്പോൾ തിരിച്ചു മുറിയിൽ കേറി. എട്ടു മണിക്ക് പ്രാതൽ കഴിഞ്ഞ് വീണ്ടും ഒരു ശിക്കാരയാത്ര കൂടി. ഘാട്ടിന്നു പുറത്ത് സാജിതും മഖ്ബൂലും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വുഡ്പ്പെക്കർ ന്യൂസിനു വേണ്ടി എഴുതിയത്
http://www.woodpeckernews.com/news.php?news_cat_id=9&news_id=4300

വെള്ളിയാഴ്‌ച, മേയ് 12, 2017

രാനേരമ്പോക്ക്




Image may contain: phone

രണ്ടുമൂന്ന് ഷോട്ട്സ് ബെയ്ലീസിനപ്പുറം
പത്തുമണിനേരത്തൊരു
പത്താംനിലയിലെ ബാൽക്കണിയിൽ
തലേം കുത്തി തലേം കുത്തി
താഴെ വീഴാതെ തൂങ്ങിപ്പിടിച്ച് രാത്രി.
താഴെ നിരത്തിപ്പോഴും
തെക്കുവടക്കുതെക്കെന്ന്
ഉടുത്തുടുത്ത് ചുളിഞ്ഞിട്ടും
കിഴിഞ്ഞിട്ടും അഴിച്ചുവെയ്ക്കാതെ
തിരക്ക് വാരിച്ചുറ്റിവലിച്ചിഴച്ച് .
ബൈക്കൊന്നിനെകാറിനുമുന്നിലേക്ക്
കാറൊന്നിനെബസ്സിനുപിറകിലേക്ക്
ബസ്സൊന്നാണെങ്കിൽ വെട്ടിച്ചുറ്റിച്ച്
ഇടിക്കാതെ നോക്കിക്കോന്ന് ഇടത്തൂടെ
ഇപ്പൊ ഇടിക്കുമിടിക്കുമെടേന്ന് രാത്രിയുടെ
കണ്ണുകൾ രണ്ടും മത്സരിച്ച് പുറകെ.
നിരത്ത് പക്ഷെ അഹങ്കാരിബസ്സിനെ
തട്ടാതെ മുട്ടാതെ അഴിച്ചുവെയ്ക്കുമ്പോൾ
രാത്രിക്കു ബോറടിച്ച് നിരത്ത് മുറിച്ചുകടക്കുന്ന
കഴുതയ്ക്മേൽ കണ്ണിറക്കും
തട്ടാതെ മുട്ടാതെ നിർത്തിനിർത്തിപ്പായുന്ന നിരത്തിനെ
വേഗം വേഗമെന്ന് ഇരുട്ടുരുട്ടി പേടിപ്പിക്കും.
അപ്പോഴേക്കും മുറിച്ചുകടന്ന കഴുത
സന്തോഷം കരഞ്ഞുറപ്പിച്ച് പുല്ലുതിന്നുതുടങ്ങുന്നു.
രാത്രി പിന്നെയും ബോറടിച്ച്
തലേംകുത്തി തലേംകുത്തി ബാൽക്കണിയിൽ തൂങ്ങിക്കിടക്കും.
അപ്പോഴാണ് ഒരുകാറ് തുഴഞ്ഞൊരു
ബൈക്ക് തുഴഞ്ഞെന്നൊരു പെണ്ണ്
നീന്തി നീന്തി നിരത്തുനിറഞ്ഞുപോകുന്നത് .
രാക്കണ്ണ് തട്ടും മുൻപേ തന്നെ നിരത്തവളെ ഒളിച്ചുകടത്തും.
പിന്നെ മുടന്തി മുടന്തി ഇടതും വലതും നോക്കിയൊരു നായ
അതിന്റെ ധൈര്യത്തിൽ ഒരുകാലിലുന്തിയൊരു സൈക്കിളുകാരൻ.
ബോറടിച്ച് ബോറടിച്ച് രാത്രി രണ്ട് ഷൊട്ടൂടെ എടുക്കാൻ പോകും.
തിരിച്ചു വരുമ്പഴേക്കും ക്ഷിണിച്ച് നിരത്ത്
തിരക്കഴിച്ച് മടക്കിവെച്ച് കൂർക്കംവലിച്ചുറങ്ങിയിരിക്കും.
ഇനിയെന്ത് നോക്കിയിരിക്കാനാന്നു വിളക്ക് കെടുത്തി
രാത്രിയപ്പോ നിരത്തിനെ
ആകാശച്ചെപ്പ് തുറന്ന് നിലാവെടുത്തത്തൊരു പുതപ്പിക്കലുണ്ട്.
ഹഹോ!

വ്യാഴാഴ്‌ച, ജൂലൈ 07, 2016

ഒരു പറിച്ചുനടലിന്നപ്പുറം അഥവാ ഒരു തിരിഞ്ഞുനടത്തത്തിനിപ്പുറം.


അങ്ങിനെയല്ല,
കാത്തുകാത്തിരിക്കാതിരിക്കുമ്പോഴാണ്
പൊടുന്നനെ
തന്നോളമായെന്ന് തന്നില്‍നിന്നകന്നൊരു തന്നെ തല്ലിയിറക്കിയപ്പോലെ
ചിതറിത്തെറിച്ചോടിയെത്തിയഴിഞ്ഞാടിയിടക്കിടെ
എങ്ങോട്ടോഓടിപ്പോകുമായിരുന്നൊരു ഭ്രാന്തിക്കാറ്റ്!

ഇല്ലേയില്ല
കട്ടെടുക്കാറേയില്ലൊരിക്കലും എന്നിട്ടും
തന്നില്‍നിന്നെന്തൊക്കെയോ പുറപ്പെട്ടുപോയെന്ന്
ഇലവീടുതള്ളിത്തുറന്ന് ഓരോയിലകളായെണ്ണിയെടുത്ത്
ഓര്‍മ്മകളെന്ന് നിറംകൊടുത്ത്കൊതിപ്പിച്ച്കൂടെക്കൂട്ടും ഒരു തെമ്മാടിത്തെന്നല്‍!

വെറുംവെറുതേ
താനെന്നപോലെതന്നെ
വെറുതെയെന്ന്‍ ഒരു മഴഡ്രൈവിനുമുന്നില്‍
ചാറ്റല്‍മഴക്കാറ്റിലിറങ്ങി വഴിനീളെയിടംവലമാടി
ചക്രങ്ങള്‍ക്കി ടയില്‍ കുടുങ്ങില്ലേ കുടുങ്ങില്ലേയെന്ന് തത്രപ്പെടുവിച്ച്
ചുവടുവെച്ചുകൊതിപ്പിക്കും താന്തോന്നിയിലക്കൂട്ടം!

അതുപോലെ
തണുതണെയെന്ന്അരിച്ചരിച്ചെത്തി തനുതനുവാകെത്തണുപ്പിച്ച് ഉടല്‍ച്ചൂടുകൊതിപ്പിച്ചൊരു കുറുമ്പന്‍തണുപ്പുകാലം!

ഇതുപോലെ
ചുടുചുടെയെന്നുടല്‍പൊള്ളിച്ചുടല്‍പൊള്ളിച്ചുരുക്കി
ഉടല്‍പോലുമഴിച്ചെറിയിക്കുമൊരു വഷളന്‍‌ വേനല്‍!

വളരെച്ചുരുക്കം ചിലപ്പോള്‍
ചിലപ്പോള്‍ മാത്രം
മയിലെന്ന് നൂറുപീലിവിരിയിക്കും ഒരുപൊടിമഴപ്പെണ്ണ്!

ഒന്നും പോരാഞ്ഞ്
വായിക്കെന്ന് വായിക്കെന്ന് പിന്നേയുംപിന്നേയും
ഭാഷമാറിമാറിയിടംമാറിമാറി ജീവിതമൊരുവെറും സ്വപ്നമാണല്ലോ
സ്വപ്നത്തില്‍ നമ്മള്‍ ജീവിക്കയാണല്ലോയെന്ന്‍ അതിമോഹിതയാക്കും കവിത!

എന്നാലിപ്പുറം
അണുവണു അരിച്ചിറങ്ങുന്ന വേരിനെ സ്വപനംകണ്ട്
മഴമുത്തി ഉടല്‍തുളുമ്പി കല്‍മുത്തുതിണര്‍ത്ത കന്നിമണ്ണിനെപ്പോലെ
വരിയിടുമുറുമ്പിന്‍ സ്പര്‍ശങ്ങളെ പുല്‍ച്ചാടിതന്‍ വിരല്‍നാട്യത്തെ
ചിറകനക്കങ്ങളെ, ഇലയിളക്കങ്ങളെ, ഇതളിഴുക്കങ്ങളെ
കാറ്റിനെ, മണത്തെ, മഴയെ, ആകാശത്തെ, മേഘങ്ങളെ
മഴക്കാറിന്‍ മയിലുരുക്കങ്ങളെ മണ്ണിന്‍മുലയിറുക്കങ്ങളെ
ഇടംവലംപെരുംകാല്‍പ്പാച്ചിലുകളെ
കൊതിപ്പിക്കുന്ന ജീവിതമെന്ന്
ഇനിയുമിനിയുമെന്ന് ഏറ്റെടുത്തുകൊണ്ടേയിരിക്കുന്നു
ഒരിത്തിരിപ്പോലും വെറുതേകളയാന്‍ വയ്യെന്ന്!

അല്ലേയല്ല!

പരക്കുന്നതിപ്പോള്‍ പൂമണമേയല്ല...
കുതിര്‍ന്ന പച്ചമണ്ണിന്‍റെ,വിയര്‍പ്പിന്‍റെ തീക്ഷ്ണഗന്ധം,
നാവുന്തുംപില്‍ വിയര്‍പ്പുപ്പിന്‍റെ പുളിരസം.
വിരല്‍ പൂക്കുന്നതിപ്പോള്‍ കാല്‍പ്പനികതയുടെ കരിമഷിയാലല്ല
അഥവാ
നമുക്കിടയില്‍ ഭാഷ ഒരാര്‍ഭാടമെന്ന് തിരിച്ചുനടക്കുമ്പോള്‍
മണ്ണിനെ ഉടല്‍ തിരിച്ചറിയുന്നു ഉടലെന്ന്.
ഉടയോനെന്ന്.

ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

കാടിളക്കം.

Prasanna Aryan's photo.



അത്രത്തോളം ആള്‍മാറാട്ടത്തില്‍
ഒളിച്ചോടുകയായിരുന്നിരിക്കണം
പുകഞ്ഞിരുന്ന കടുമിരുള്‍പ്പച്ചയെ
പകലെന്ന് വെട്ടിത്തെളിച്ചൊതുക്കി.
ആണ്ടുപോയെന്ന് വേരുകളെയുപേക്ഷിച്ച്
(ഉപേക്ഷിച്ചതറിയാതെ. വേരാഴങ്ങളില്‍
ഉടലിനായി വെള്ളം തിരയുകയാണ്)
കാട്ടുപോത്ത്, കരിമ്പുലി, കാട്ടാന
ചെമ്പോത്തിന്‍റെയെല്ലാം കണ്ണുവെട്ടിച്ച്
കിളികള്‍ ചേക്കേറാനെത്തുമ്മുന്നേ,
മീനുകളുച്ചത്തിലൊച്ചയിടാതിരിക്കാന്‍
അണിഞ്ഞിരുന്ന വെള്ളിയരഞ്ഞാണവും
മൂക്കുത്തിയുംമവിടെത്തന്നെയുപേക്ഷിച്ച്
പെയ്യാമെന്നേറ്റ മഴയുടെ അലാറം തിരുത്തി
ഉടല്‍മാത്രം കോരിയെടുത്തൊരു കാട്
എത്രയോസ്വാര്‍ത്ഥതയില്‍
നമ്മളെപ്പോലെ തന്നെ
നമ്മള്‍ കണ്ടെന്നതറിയാതെ
അത്രത്തോളം ആള്‍മാറാട്ടത്തില്‍
മുഖമ്മൂടിയണിഞ്ഞ നഗരത്തിന്‍റെ
കടുംനിറങ്ങളില്‍ കൊതിപൂണ്ട്
ഒളിച്ചോടുകയായിരുന്നിരിക്കണം...

ശനിയാഴ്‌ച, ജനുവരി 23, 2016

അത്രയും അപകടകരമായ ഒന്ന്‍......



കോഴിക്കോട്ടേക്ക്
തൃശ്ശൂരില്‍നിന്നും
ആറുമണിക്കുള്ള പാസഞ്ചര്‍
ഏഴേകാലിനുമുന്നേ
ഷോര്‍ണ്ണൂരെത്തുമെന്നും
പാലക്കാട് നിന്നും
നിലമ്പൂര്‍ വണ്ടിവരും വരെ
അഞ്ചോപത്തോമിനുറ്റ്
നിര്‍ത്തിയിടുമെന്നും
അന്നത്തേപോലെ
സ്റ്റേഷനിലിറങ്ങി
മുന്നിലുള്ള സ്റ്റാളില്‍
നിരത്തിവെച്ച എണ്ണപ്പാലഹാരങ്ങളെ
ഉഴുന്നുവട
പരിപ്പുവട
പൂരിഭാജി
സമോസ
ബോണ്ട
എന്നിങ്ങിനെ
കണ്ണുഴിഞ്ഞ്
പഴംപൊരിയില്ലേയെന്ന് ചോദിച്ച്
കടക്കാരന്‍റെ തിളപ്പിച്ചൊഴിച്ച നോട്ടത്തില്‍ പൊളളി
എന്നാ രണ്ടുഴുന്നുവടയെന്ന് പറഞ്ഞ്
പണം കൊടുത്ത്
തിരിച്ചുവരാനുള്ള സമയമുണ്ടായിട്ടും
അതിലേറെ, വിശപ്പുണ്ടായിരുന്നിട്ടും
ഇറങ്ങാതെ
വണ്ടിയില്‍ത്തന്നേയിരുന്നത്
ഇരുപത്തിനാലാം നമ്പര്‍ സൈഡ്സീറ്റില്‍നിന്നും
ഒരിയ്ക്കലും കൂട്ടിമുട്ടാത്ത
പാളങ്ങളിലേക്ക് നോക്കിയിരുന്നത്
അപ്പോള്‍ അതിലൂടെ ഇരമ്പിപ്പാഞ്ഞൊരു വണ്ടി പോയത്
ഉറപ്പായും അതിന്നു തന്നെയാവണം.
നിര്‍ത്തിയിട്ട വണ്ടിയില്‍
ഉറക്കച്ചടവോടെ പാഞ്ഞുവന്നൊരെഞ്ചിന്‍
പതുക്കെ കൂടിച്ചേര്‍ന്നപോലെയൊരിടി...
അത്ര പതുക്കെയായിരുന്നു
ഓരോര്‍മ്മ വന്നുമ്മവെച്ചത്!

തിങ്കളാഴ്‌ച, ജനുവരി 11, 2016

വസന്തസേന.

Prasanna Aryan's photo.



അവളെയന്നു
പാരിജാതം മണത്തിരുന്നു
കക്ഷങ്ങളിൽ
മുലയിടുക്കുകളിൽ
പിൻകഴുത്തിൽ .
കുനു കുനുവെന്ന് പൂക്കുന്ന
വെള്ളപ്പൂക്കളുടെ
ഈ മണമാണു നീ
എന്നയാൾ!
പക്ഷെ അവൾ
ഇലഞ്ഞിയായിരുന്നു
കാട്ടുമുല്ലയായിരുന്നു
ചെമ്പകമായിരുന്നു .
തോട്ടുവക്കത്തെ കൈതയായിരുന്നു.
ചിലപ്പോൾ
കടുത്ത മണമുപേക്ഷിച്ച്
മന്ദാരമായിരുന്നു.
കാക്കപ്പൂവോ
കാടുകയറിയ പുല്ലാനിയോ
ആയിരുന്നു.
പാരിജാതം
മടുത്ത ഒരു ദിവസം
അയാൾക്കുമുന്നിൽ
പൂവരശെന്നു
പൂത്തുലഞ്ഞിട്ടും
അയാളവളെ
തിരിച്ചറിഞ്ഞു പോലുമില്ല!
ഇതളുവിടർത്തി
നിറമഴിച്ചിട്ടിട്ടും
അവളവളല്ലെന്നയാൾ
തീർത്തുപറഞ്ഞപ്പോഴാണ്
ഇനി പാരിജാതമാകാനില്ലെന്നവൾ
ചെമ്പരത്തിയായ് പൂത്തത്.
ഒരിയ്ക്കലും കായ്ക്കാത്ത
തുടുത്ത ചെമ്പരത്തി.

ചൊവ്വാഴ്ച, ജനുവരി 05, 2016

ഇലോപാംഗം.


കാറ്റ്
ഇലകളെ
കോരിയെടുത്ത്
വട്ടം കറക്കുന്നു
നിലത്തുവെയ്ക്കാതെ നൃത്തം വെയ്ക്കുന്നു.
ഇനിയുമിനിയുമുയരങ്ങളിലേക്കെന്ന്
ചേര്‍ത്തുപിടിക്കുന്നു.
എവിടെയോവെച്ച്
എല്ലാംമറന്നെന്നപോലെ
പൊടുന്നനെ ഇല്ലാതാവുന്നു....
ഇപ്പോ വീഴുമെന്ന് ഇലയ്ക്കുനേരെ
നാലാംനിലയില്‍ നിന്നൊരു കൈനീളുന്നു.
ഇതൊക്കെയെത്ര കണ്ടതെന്ന്,
ഓരോ നൃത്തവും
ജീവിതത്തിലെ ഓരോ പാഠങ്ങളെന്ന്
ഇല ചാഞ്ഞും ചെരിഞ്ഞും പലവര്‍ണ്ണങ്ങളില്‍ മിന്നി
അദൃശ്യമായ ചിറകാഞ്ഞു കുടയുന്നു.
ഒരിളങ്കാറ്റ് ഓടിയെത്തി,
ഒരുപറ്റം പൂമ്പാറ്റകളതില്‍ കയറുന്നു.
അസൂയയെന്നതൊരു വെറുംവികാരമല്ല
കാണാതൊരു ചിറകുമുളപ്പിക്കാനുള്ള കമ്പോസ്റ്റാണ്....

തിങ്കളാഴ്‌ച, ജനുവരി 04, 2016

പുഴയെന്നാൽ

പല മഴകൾ കൊള്ളണം
പുഴയാവണം പുഴ
പലകൈവഴികളാൽ
ഉടൽ നിറയണം
കടൽപോലെ തിരളണം
കര കവിയണം
മരുപോലെ വരളണം
ഉൾ വലിയണം
പിന്നെ
പെരുകുന്നൊരോർമ്മപോൽ
ഉറവാകണം
പുഴ പുഴയാവണം
പല മീനുകൾ നീന്തണം
പല വേരുകൾ ആഴണം
പലകരകൾ താണ്ടണം
പുഴയാവണം പുഴ
കടൽതേടണം.
.
.
.

ഒഴുകാൻ മടിച്ചും
ഉറക്കം നടിച്ചും
മൃതിമണക്കാതെ പുഴ
പുഴയാവണം ...

വിരുന്നൊരുക്കം.


ഇന്നലെ വിരുന്നുവന്നതൊരു കടലാണ്
കൂടെയൊരു പുഴയായിനേര്‍ത്ത കുത്തൊഴുക്കും
നാലയല്‍പക്കങ്ങളിലെ കൈവഴികളും ഒരു തോടും.

വാവല്ലാതിരുന്നിട്ടും 
വല്ലാത്ത വേലിയേറ്റമായിരുന്നു.

നട്ടുച്ചവെയില്‍ പുതച്ച്
മയങ്ങിക്കിടക്കുന്ന കുളംപോലെ
മൌനം ശീലിച്ച വീട്
തുറന്നിട്ട ജനലിലൂടെ പുറത്തിറങ്ങി
അടഞ്ഞുകിടക്കുന്ന അടുത്തവീടിന്‍റെ
തുറക്കാത്ത ജനല്‍പ്പാളികളില്‍ തിരുപ്പിടിച്ചു നിന്നു.

തട്ടിന്‍പുറം നോക്കി വെറുതെ മലര്‍ന്ന് കിടന്നിരുന്ന മുറികള്‍
കിടക്കകളെയും പെട്ടികളെയും തിരക്കി
ചുവരോരം ചേര്‍ന്നിരിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ മാത്രം
ഉറക്കമുണര്‍ന്നിരുന്ന അടുക്കള ഒന്നു
നടുനിവര്‍ത്താനിടയില്ലാതെ കലമ്പിക്കൊണ്ടിരുന്നു.

വെറുതെ വന്നെത്തിനോക്കിയ കാറ്റ്
കിട്ടിയതെല്ലാം കട്ടെടുത്ത്
അയല്‍വീടുകളിലേക്ക്
തുറന്നിട്ട ജനലുകളിലൂടെ വീശിയെറിഞ്ഞു.
.
.
.
കടലും പുഴയും കൈവഴികളുമിറങ്ങിപ്പോയതിലേക്ക്
ഒഴുകിനിറഞ്ഞ ശൂന്യത നോക്കി
കൂടെയൊഴുകിപ്പോയതെന്തൊക്കെയെന്ന്
കണക്കെടുക്കുകയാണിപ്പോള്‍ നിശ്ശബ്ദത മൂടിപ്പുതച്ച് വീട്.

തിങ്കളാഴ്‌ച, ഡിസംബർ 28, 2015

സ്വപ്നതീരം...

 

ഇവിടെയ്ക്കാണ്
ഇവിടേയ്ക്കു തന്നെയാണു നമ്മൾ പണ്ട്
ഉറക്കത്തിൽ നിന്നും
പ്രിയപ്പെട്ടവരുടെ കൈകള്‍ വിടുവിച്ച്
സ്വപ്നത്തിൽ
ഒളിച്ചോടിയത് .

ഇവിടെയാണ്,
ഇവിടെ
ഈ തണല്‍ വിരിച്ചാണ്
ഈ ശിശിരപ്പെയ്ത്തിന്‍റെ
നിറമൂറ്റിയാണു നമ്മൾ
സ്വപ്നത്തിലെ
കളിവീടു വെച്ചത്.

ഇതേ തോണിക്കാരനാണ്
ഏടുകളിൽ നിന്നും
ഏടുകളിലേക്ക്
നമ്മുടെ സ്വപ്നങ്ങൾക്ക്
അമരം പിടിച്ചത്.

ചിമ്മി ചിമ്മിത്തെളിഞ്ഞ
ഇന്നും മുനിഞ്ഞു കത്തുന്ന
ഈ വെളിച്ചമാണ്
അക്ഷരങ്ങളോടു
വിലപേശി
വാക്കുകളില്‍

കോർത്ത് കോർത്ത് 
സ്വപ്നങ്ങളില്‍ നമ്മൾ
കൊളുത്തിവെച്ചത്.

ഇപ്പോഴും നമ്മളിടക്കിടെ
നമ്മിൽ നിന്നും
ഒളിച്ചോടുന്നത്
നമ്മളെന്നു
നിറഞ്ഞുകവിയുന്നത്
ഈ സ്വപ്നത്തിലേക്കാണ്
ഈയൊരു സ്വപ്നത്തിലേക്കാണ്...

തിങ്കളാഴ്‌ച, ഡിസംബർ 07, 2015

ഉടലൊരു വഴിയേ പല വഴിയേ....



ഉടലായനം
*******

ഉടലഴിച്ചു കുടഞ്ഞതാണപ്പോൾ
നിഴലു വീണങ്ങുടഞ്ഞതാണപ്പോൾ
പതിയെയൊട്ടിച്ചെടുക്കാനൊരുങ്ങവെ
ഇരുളു കൂട്ടെന്നു വന്നതാണപ്പോൾ.
ഇരുളുപാവം നിനച്ചതില്ലാ തന്നിൽ
നിഴലുകേറിയൊളിച്ചിരിക്കും എന്ന്
നിഴലുപോലുമില്ലാതെയെന്തുടലെന്ന്
പകൽ വരാനായി കാത്തിരിക്കുന്നിരുൾ.
ഇരുളു പാവം നിനച്ചിരിക്കില്ലയീ
പകലുപൂത്താൽ ഇരുൾപൊഴിയുമെന്ന്
പകലുചായ്ച്ചൊരാ നിഴൽ കാത്തിരിക്കും
ഇരുളുമടിയിൽ തലചായ്ച്ചൊരുടലും.

ഉടലുയിര്‍പ്പ്
 *******

നെറുകുന്തുമ്പൊരു
സൂചിക്കുഴയിൽ
കോർത്തുകെട്ടേണം
സൂചിത്തുമ്പു
നെറുന്തലനടുവി
ലൂടാഴ്ന്നിറങ്ങണം
ഉടലുമറിഞ്ഞാ
കാലിൻ പെരുവിരൽ
നുണ്ടു കടക്കേണം.



ഉടൽ നടനം ( ഉടലാടനം)
 *******

ഒരു കിളി
പിന്നിൽ ഇരുകിളി
പിന്നിലുമിരു കിളി
അങ്ങിനെ പലകിളി
പലവരി,യെന്നാലൊരുവരി
ഒരു കിളി.
ഒരുകിളി പാറി
പലകിളിപാറി പലകഥയായി
പലവഴി പിരിയും പെരുവഴി
എന്നാലൊരു വഴി...


 ഉടലുറപ്പ്
   *******

ജീവിച്ചിരിപ്പുണ്ടെന്ന്
ഒരു നീറ്റലില്‍ സ്വയമുറപ്പു
വരുത്താനായിട്ടാണ്
തുരുത്തിലൊറ്റപ്പെട്ടപ്പോള്‍
ഉറുമ്പുകൂട്ടില്‍ കാലുവെച്ചത്...
മുട്ടുകാലുവരെ കയറിക്കടിച്ച
ഉറുമ്പുകളെ
അല്പം കുറ്റബോധത്തോടെ
തല്ലിയിറക്കുമ്പോള്‍
ജീവന്‍ നീറിയുണരും.
ഹൃദയം മുറിച്ച് മുറിച്ച്
വിതറിയിടുന്നതും
അതുപോലെന്തൊ ആയിരിക്കണം.
ചിലപ്പോള്‍ നിന്റെ ഉമ്മകളാല്‍ നനഞ്ഞ് കുതിര്‍ന്ന്
മറ്റുചിലപ്പോള്‍ കാലടിക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന്
തിരികെയെത്തുമെന്നുറപ്പാണ്.
ഇടയ്ക്കൊരു പൊട്ടും പൊടിയുമൊക്കെ
തിരിച്ചെത്താതിരിക്കുമ്പോഴുള്ള പങ്കപ്പാട്...
അപ്പൊഴാണ്,
ജീവന്‍ നീറിയുണരും....


ഉടല്‍പ്രേക്ഷിതം
     ******* 

ഉറക്കമൊരുടലിനെ
ഉപമിച്ചോമനിച്ച്
ഉടൽപൊഴിച്ചുറങ്ങിയ മരമെന്ന്
തിരനോട്ടം മടുത്ത്
കരയിലേക്ക്
കയറിക്കിടന്ന കടലെന്ന്
പകൽത്തിരക്കൊഴിഞ്ഞ്
നടുനീർത്തിയ ആകാശമെന്ന്
കൊതിപ്പിച്ച്
കൊതിപ്പിച്ച് ..


ഉള്‍ക്കനല്‍
  ******* 

ഈ തണുപ്പില്‍
എത്ര തണുപ്പിച്ചിട്ടും
ചുട്ടുപൊള്ളുന്നത്
ഉടലല്ലെന്ന്,
ഉളളാകണമെന്ന് നീ...
കവിയാറായ തടാകമെന്ന
ഉപമയ്ക്ക് ചുറ്റും മതില്‍
ഉയര്‍ത്തിക്കെട്ടിക്കൊണ്ടിരിക്കുന്നു.
 


 ഉടലോന്‍
   ******* 

 ആരാണു
നമ്മളെയിങ്ങിനെ
ഒരു കണ്ണാടിക്കൂട്ടിലിട്ടു കുലുക്കി
അതിനൊരു തുളയിട്ട്
അതിലൂടെ
നോക്കിരസിക്കുന്നത്...
ആരായാലും
എനിക്കയാളുടെ കണ്ണാവണം.

ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

പണിഞ്ഞുപണിഞ്ഞൊരിക്കല്‍ പണി പഠിക്കുമായിരിക്കും...


പുഴ
മാനത്ത്കണ്ണിയെന്ന് ഉമ്മവെച്ചതാണ്
ഒഴുക്കന്‍ കൈകളാല്‍ തഴുകിയതാണ്
വിരിഞൊറികളില്‍ പുതച്ചുറക്കിയതാണ്
സ്വപ്നം കണ്ടുറങ്ങിപ്പോയതാണ്
കുടഞ്ഞു വിരിച്ചതാവും
പിരണ്ടുരുണ്ടെഴുന്നേറ്റ് പുഴയെത്തിരയുന്നുണ്ട്...

കടല്‍
താരാട്ടിയാട്ടിയുറങ്ങിപ്പോയതാവണം
ചിതറിത്തെറിച്ച ചിപ്പിയാവണം
ചിപ്പിയിലുറങ്ങുന്ന മുത്താവണം.
പതുക്കെയുറക്കമുണരുന്നുണ്ട് കടലെവിടെയെന്ന്...

ആകാശം
അതിരുകളെയകറ്റിയകറ്റി തുറന്നിട്ടിരുന്നതാണ്
കൊതിതീരെപ്പറക്കെന്ന് കൊതിപ്പിച്ചുവിട്ടതാണ്
നുഴഞ്ഞുകയറിയതാവണമൊരു മിന്നല്‍
ചിറകറ്റതറിയാതെ നീട്ടിതിരയുന്നുണ്ട് ആകാശമേയെന്ന്...

ഭൂമി
അമ്മയുടെ ഗര്‍ഭത്തിലേക്കെന്നപോലെ
ചേര്‍ന്നിരുന്നതാണ്
മുലഞെട്ടുകള്‍ തിരഞ്ഞു ചുണ്ടുകള്‍ വിറച്ചതാണ്
വാരിപ്പുതഞ്ഞൊരുമ്മ കൊതിച്ചതാണ്
മുലകള്‍ തുരന്നെടുത്തുപോയിരിക്കുന്നു 
മറവിയുടെ   വേലിയേറ്റത്തില്‍ മുങ്ങി  ജലസമാധിയടയുകയാണ്

ജീവിതം
അത്രയുടഞ്ഞതും ഒട്ടിച്ചൊട്ടിച്ചു വികൃതമായതുമാണ്
നമ്മളെന്ന് തിരിച്ചും മറിച്ചും ഒട്ടിച്ചുവെച്ചതിനാല്‍
ഒട്ടുഞെരമ്പുകള്‍ തെളിഞ്ഞതാണ്
മേല്‍ക്കുമേല്‍ പകര്‍ന്നാടിയ നിറങ്ങളാല്‍ സുതാര്യത നഷ്ടപ്പെട്ടതാണ്
വര്‍ണ്ണാന്ധനായൊരാള്‍ എച്ചിങ്ങ്  പഠിച്ചുകൊണ്ടിരിക്കുകയാണ്....

കാലം
പണിഞ്ഞുകൊണ്ടിരിക്കുന്നത് നിര്‍ത്താതെ തുടരും
ഉടഞ്ഞതുടച്ചുവാര്‍ത്തെന്ന്
അഴിഞ്ഞതഴിച്ചു മെടഞ്ഞെന്ന്
ഉതിര്‍ന്നതെല്ലാം കോര്‍ത്തെടുത്തെന്ന് ....
നീലംപാഞ്ഞതെല്ലാം നീറ്റുകക്കയിലിട്ട് വെളുപ്പിച്ചെന്ന്
പുറമേനിന്നു കാണുമ്പോഴെങ്കിലും എല്ലാമങ്ങിനെത്തന്നെയിരിക്കും.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 14, 2015

കാലമേ നിന്നോടാണ്.......



 നിലമൊരുക്കിയിരുന്നു
ചിലത് ചാണകവും കരിയും കൂട്ടിമെഴുകി,
ചുമന്നകാവി ആറ്റിക്കുറുക്കി
തണുപ്പുമുഴുവന്‍ ചാലിച്ച്  മിനുക്കി,
ചിലതില്‍ പതുപതുത്ത തൂവലുകള്‍
അത്രയും പറന്നു പറന്നു പോയതുകൊണ്ടായിരിക്കണം.
നനഞ്ഞ മണ്ണ് വിരിച്ചത്
ആകാശം തുറന്നിട്ടത്
'തണലേയെന്ന് '
കൊതിച്ചുപോയതുകൊണ്ടാവും.
ചിലതില്‍ ഇരുളുനിറച്ചു
ചിലതില്‍ തുറന്നജനാലകള്‍
ഉറപ്പായും കമ്പിയുള്ളത്
കല്ലും മുള്ളും നിറച്ചത്
സര്‍പ്പങ്ങളെ പോറ്റിവളര്‍ത്തണമെന്ന് കരുതിയതാണ്
വിഷം തീണ്ടിയാല്‍
ചീഞ്ഞുനാറുമെന്ന്
വിഷം പടരുമെന്ന്...
ഓരോ വാതിലുകളും
അപ്പപ്പോള്‍ പൂട്ടി
താക്കോല്‍ വലിച്ചെറിഞ്ഞതാണ്
ഇനിയൊന്ന് തിരിഞ്ഞുനോക്കില്ലെന്ന് കരുതിയതാണ്
നീയതോരോന്നായ് പെറുക്കിയെടുത്തിരുന്നെറിയും വരെ
ഒരോമുറിയായ് തുറന്നിടുന്നതറിയും വരെ...
          *********
എന്തിനാണിവരിങ്ങിനിങ്ങിനെ!
ആരാണ് ചൂണ്ടയിട്ടതിരുളിന്നാഴങ്ങളിലിങ്ങിനെ-
യെത്രനേരമാണിളകാതെ ശ്വാസം പിടിച്ചിരിക്കുന്ന-
തേതുമീനാണ് കുടുങ്ങിപ്പിടയ്ക്കുന്നത് ചൂണ്ടയില-
ല്ലയിതേത് കിണറാണ് തൊട്ടി മുങ്ങി മുങ്ങിനിവരുന്ന-
തെന്തൊരാഴമാണ് കോരിയിട്ടും കോരിയിട്ടും തീരാതെ-
ന്തിനാണീക്കയറിഴയിങ്ങിനെ പിണങ്ങിപ്പിരിയുന്ന-
തെത്രയിഴചേര്‍ത്താണോരിഴപിരിച്ചതിനിയുമഴിയാ-
താരാണീയുരുളിലെണ്ണപോലുമൊഴിക്കാത്തവ-
നേതുവണ്ടിയിലേക്കാണീ ചക്രമോടിച്ചുകേറ്റുന്ന-
തെന്തു വേഗമാണിന്നിതിനേതുസ്റ്റേഷനിലാണുറക്ക-
മിരുളിന്‍ തോളില്‍ക്കയ്യിട്ടിറങ്ങിപ്പോകുന്നിതെ-
ന്നെക്കൂടാതെയൊന്നു തിരിഞ്ഞുപോലും നോക്കാതെ-
യേതു ഞാനാണെന്നെയിങ്ങിനെതുറന്നു വെയ്ച്ചതിവിടെ!

         ********
 ദേവാലയങ്ങൾ
പൊളിഞ്ഞപ്പോൾ
അതുവെറും കല്ലും മണ്ണും.
നിങ്ങളിലൊരാൾപോലുമല്ലെന്ന്
കൈപോലുമൊന്ന് മലർത്താനാവാതെ
സ്വയം കാക്കാനാവാതെ ദൈവം.
ഇനിയുമെന്നോടൊന്നും
ചോദിക്കല്ലേയെന്ന്
പറയാതെ പറയുന്ന
വെറുമൊരു ശില്പത്തിന്റെ നിസ്സംഗത.
പറയുന്നതെത്ര ശരിയാണ്
സത്യമായും ദൈവത്തെ
ആരും തിരിച്ചറിയുന്നില്ല.

            *******
അണ്ണാറക്കണ്ണനും തന്നാലായത്..
തേടിവരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളെ
ഒരുമ്മയില്‍ ചേര്‍ത്തുപിടിക്കണമെന്നുണ്ട്,
കെട്ടിപ്പുണരണമെന്നുണ്ട് നിങ്ങളെ....
നിങ്ങളെന്നിലെത്താന്‍ ഭയക്കുമ്പോലെ
ഒന്നു കൈനീട്ടിയാല്‍
ഓടിയൊളിക്കുമോയെന്ന്
നിങ്ങളെയും ഞാന്‍ ഭയക്കുന്നു...
ഞാനെന്ന എന്നെ കൂട്ടിലടച്ച്
എന്നിലെ മിഴിയനക്കം പോലും
നിങ്ങളെ ഭയപ്പെടുത്തരുതെന്ന്
ഞാനെന്റെ ചലനങ്ങളെ വിലക്കി
നിങ്ങള്‍ക്കായ് ലോകം തുറന്നിടുന്നു.....

             ******
 അങ്ങിനെയിരിക്കുമ്പോളൊരു ദിവസം
ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.
നമ്മള്‍ മരണത്തെപ്പറ്റിയോ
മരിച്ചുകിടക്കുന്നതിനെപ്പറ്റിയോ
മരിച്ചുകിടക്കുമ്പോഴുംതമ്മാമ്മില്‍
ഓര്‍ക്കപ്പെടുന്നതിനെപ്പറ്റിയോ
ജീവിച്ചിരിക്കുന്നതിനെപ്പറ്റിത്തന്നെയോ
എന്തെങ്കിലുമൊക്കെ
എഴുതുകയായിരുന്നിരിക്കും
അപ്പോള്‍ ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.

              *****
 ഗ്രീഷ്മമാണിവിടെ
വെറുതെകിട്ടിയ
മഞ്ഞകൊണ്ടാരോ
നിറയെ വരച്ചിട്ട
മരങ്ങളാണിവിടെ
നൂറും നൂറ്റിരണ്ടും
പനിച്ചുകൊഴിയുന്ന
ഇലകളാണിവിടെ
ഇല പൊഴിയുംകാടിന്റെ
മുറുമുറുപ്പാണിവിടെ
ഉഷ്ണമാണിവിടെ
മേഘകാലത്തിൻ
കൊടും തൃഷ്ണയാണിവിടെ..

                  ****
 പനിയെന്നെടുത്തു പുതച്ചതാവണം
പതഞ്ഞുതൂകിത്തിളച്ചതാവണം
പുതഞ്ഞൊരാവിയിൽ കുളിച്ചതാവണം
വിയർത്തതെന്നു നീ നടിച്ചതാവണം.
                 ***
തികച്ചും പ്രതീക്ഷിക്കാതെയായിരുന്നു
കുഴപ്പംപിടിച്ചതെങ്കിലും
സത്യമായതെന്തോപോലെയൊന്ന്..
ഒരു വാചകത്തിലെ
മര്‍മ്മപ്രധാനമായ ഒരു വാക്ക്
ഒര്‍മ്മകളിലൊളിച്ച്
ശാഠ്യം പിടിക്കുമ്പോലെയൊന്ന്
ആ വാക്കില്ലാതെ അര്‍ത്ഥം മാറിപ്പോയ
വാചകം പോലെയൊന്ന്

ഒരക്ഷരത്തിന്നുള്ളില്‍ ഒളിച്ചിരുന്ന്
തമ്മിലൊന്നുമില്ലാഞ്ഞിട്ടും
മറ്റൊരാക്ഷരം
വിലപേശിയത്
‘ദ’ യെന്നൊന്നില്ലെങ്കില്‍
‘അ’ വെറും നു മാത്രമെന്ന്!
               **
 ഭയം തോന്നുന്നു..
മരണത്തെയല്ല
മരണം വരെ
ജീവിച്ചിരിക്കുന്നെന്നു
തെളിവുകൾ
നിരത്തേണ്ടതോർത്ത്.
മരിച്ചിട്ടും
അതറിയാതെ
പോകുന്നവരെയോർത്ത്
ഓർമ്മകൾ
മരിച്ചുപോയവരെയോർത്ത്...

                 *



വ്യാഴാഴ്‌ച, ജൂലൈ 16, 2015

പലതായി പലപ്പോഴായി.....



കമ്ഴ്ത്തിവെച്ചെന്നു കരുതും 

കഷ്ടപ്പെട്ടൊഴിച്ചെടുത്ത്
കഴുകിമിനുക്കി
തിളക്കിയൊരുക്കി
തുടച്ചുണക്കി
എടുത്തുവെച്ചെന്നു
കരുതിയിരിക്കുമ്പോഴാവും
പൊട്ടിവിരിഞ്ഞ്
പാമ്പിന്‍ മുട്ടകളെന്ന്
ഊറിയൂറിയിറങ്ങിത്തുടങ്ങുന്നത്
ഓര്‍മ്മകളെന്ന് കെട്ടിവരിയുന്നത്.
വിഷം ചീറ്റുന്നത്.
തണുപ്പരിച്ചരിച്ച്
ആകെ നീലം പാഞ്ഞ്
നമ്മുടെ ഓര്‍മ്മകളന്യോന്യം
വിഷംതീണ്ടിനിറയുന്നത്.
         ***


ഒരിഷ്ടമെന്നു വാരിക്കോരിയൊരുവഴിക്കിറങ്ങി 

ഒരു കടലോളം
അലിഞ്ഞതാണൊരുനുള്ളുപ്പെന്നു കുറുക്കി
ഒരാകാശത്തോളം 
നിറഞ്ഞതാണൊരുതുള്ളിമഴയെന്നു തുളിച്ച്
ഒരുഭൂമിയോള-
മുരുണ്ടതാണൊരു വിത്തെന്നാഴത്തിൽ നട്ട്
ഒരുകാറ്റോളം
വീശിയതാണൊരു തൂവലിലൊതുക്കിനിർത്തി
ഒരുമഴയോളം
പെയ്തതാണൊരുപീലിത്തുമ്പിലിറ്റിച്ച്
ഒരുവെയിലോളം
പൊള്ളിയതാണൊരു നിഴൽക്കണ്ണിലൊളിപ്പിച്ച്
ഒരു രാവോളം
ഇരുണ്ടതാണൊരു കരിമഷിയെന്നുവാലിട്ടെഴുതി
ഒരുപകലോളം
ചിരിച്ചതാണൊരു ശിശിരനിറപ്പെയ്ത്തായി
ഒരുസന്ധ്യയോളം
ചോന്നതാണൊരു ചെമ്പരുത്തിയിൽ പൂത്ത് പൂത്ത്
        ***              
      
നിഴലെന്നൊരു കൂട്ടിരിപ്പുണ്ട്...

തിടുക്കപ്പെട്ട്
സ്വയമാട്ടിത്തെളിച്ച്
ഓരോ മുക്കും മൂലയും
കരിപൂശിക്കരിപൂശി
ചേക്കേറുന്നുണ്ടിരുള്‍


ഒരിക്കല്‍ കരിമ്പച്ചയെന്ന്
തളിര്‍ത്തു നിറഞ്ഞതാണ്
മൃഗതൃഷ്ണമെന്ന്
പൂത്തുലഞ്ഞതാണ്..

ഒരിക്കല്‍ മേഘമെന്നാര്‍ത്തു
നിറഞ്ഞതാണ്
പേമാരിയെന്ന്
തിമിര്‍ത്തുപെയ്തതാണ്

ഒരിക്കല്‍ അത്യാസക്തമെന്ന്‍
ആളിക്കത്തിയതാണ്
ഊതിയുണര്‍ത്താനൊരു
കനല്‍പോലുമില്ലാതെ കെട്ടുപോയതാണ്

ഇരുളെന്ന്
അരിച്ചരിച്ചെത്തി
ഇടംവലം ഇരുണ്ടുനിറഞ്ഞ്
കരിന്തിരിച്ചേലില്‍.....
        ***


അകം പുറം
പുറം അകമെന്ന്‍
തിരിഞ്ഞ് മറിഞ്ഞ്
മണ്‍പറ്റും മുന്‍പ്
ഓരോ തിരിമറിയലിന്‍റെ
നൈമിഷിക വിരാമത്തില്‍
എവിടെയോ ബാക്കിവന്ന
ഇത്തിരി പച്ചയെ
ഇളം തവിട്ടെന്ന്
സ്വര്‍ണ്ണമഞ്ഞയെന്ന്‍
ചോരത്തുടുപ്പെന്ന്
ഭ്രമിപ്പിച്ച്......

ഏതില്‍ നിന്നൊളിമിന്നി
വിസ്മയിപ്പിച്ച
ഏതര്‍ദ്ധവിരാമത്തിലാണ്
നമ്മളിപ്പോള്‍.....



 അഴിച്ചു വെയ്ക്കുകയാണ്
അലിയിച്ചു കളയുകയാണ്
അദൃശ്യമെന്നു കൊതിക്കുകയാണ്
'നിന്റെ കണ്ണുകൾ
മൂക്ക്
ചുണ്ടുകൾ
വിരൽത്തുമ്പുകൾ
കാണാനില്ലല്ലൊ'യെന്നൊരു
പരിഭ്രമം നിന്നിൽ
പൊട്ടിമുളയ്ക്കുന്നത് കാത്തിരിക്കാൻ
തുടങ്ങിയിട്ടേറെനെരമായി...
അറിഞ്ഞ് പോയതാണ്
ഞാനെന്നെന്നെയെങ്ങിനെയോ ....

ചൊവ്വാഴ്ച, ജൂലൈ 07, 2015

നമ്മളാരെന്ന് നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും



ഓരോ സ്റ്റേഷനടുക്കുമ്പോഴും

ഇവിടെയാണിവിടെയാണെന്ന്

അന്യോന്യം നോക്കുന്നുണ്ട് നമ്മള്‍.

പെട്ടികളെല്ലാം വലിച്ചടുക്കി

കണ്ണട, മൊബൈല്‍ ഫോണ്‍

വായിച്ചുകൊണ്ടിരുന്ന പുസ്തകം തുടങ്ങി

എല്ലാം പെറുക്കിയെടുത്ത്

യഥാസ്ഥാനത്തു തിരുകി..


ഒരിക്കല്‍

നീ ഇതെന്ന്‍ ഇതെന്ന്‍

ഇറങ്ങിപ്പോയതാണ്

ഇതല്ല ഇതല്ല എന്നു

ഞാന്‍ തിരികെ വലിച്ചുകയറ്റിയതും

വണ്ടി ഓടിത്തുടങ്ങിയിരുന്നു.

നിന്റെ ചങ്കിടിപ്പ്

എന്റെ ചങ്കിടിപ്പിനൊപ്പം മൂര്‍ച്ഛിച്ച്...


ഇരുണ്ട അറ്റം കാണാത്തുരങ്കങ്ങള്‍

നേര്‍ത്ത നൂല്‍പ്പാലങ്ങള്‍

വഴിതെറ്റാവുന്ന കൊടുംകാടുകള്‍

കൂടെയുള്ളവര്‍ ഇറങ്ങിപ്പോകുന്നത്

പുതിയവര്‍ കയറിവരുന്നത്

അവരുമിറങ്ങിപ്പോകുന്നത് കാണുമ്പോള്‍

ഇവിടെയാവില്ല ഇവിടെയാവില്ല

എന്നാവും നമ്മളന്യോന്യം നോക്കുന്നതിന്നര്‍ത്ഥം.


കയറിയിറങ്ങിക്കയറിവരുന്ന

ഓരോ ടിടിയുടെയും കണ്ണിലെ മൂവിങ് ഡിസ്പ്ലേയില്‍

‘ഇറങ്ങിപ്പോയില്ലേ ഇനിയും’

എന്ന്‍ ഓടിപ്പോയിക്കൊണ്ടിരിക്കുന്നത്

നമ്മള്‍ കഴിയുന്നതും കണ്ടില്ലെന്നു നടിക്കുന്നുണ്ട്.

അവിടെയിരിക്കുന്നത് നമ്മളെയല്ലെന്ന്

നമ്മളാ വണ്ടിയിലേയില്ലെന്ന്

ഇത്രയുനാള്‍ ഒരേവണ്ടിയില്‍ കുടുങ്ങിക്കിടന്നതിന്‍റെ,

ഇറങ്ങേണ്ട സ്റ്റേഷനേതെന്നുള്ള ആവലാതിയെ പുറത്തു കാട്ടാതെ

തൊട്ട് മുന്‍പത്തെ സ്റ്റേഷനില്‍ നിന്നും കയറിയ പോലെ

അത്രയും ഫ്രെഷെന്നപോലെ നമ്മള്‍

ശരിക്കും പറഞ്ഞാല്‍

ഈ അഭിനയത്തിന് ഒരവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്ന്

നമ്മുടെ കണ്ണുകള്‍ അടക്കം പറയുന്നുണ്ടെങ്കിലും

ഇറങ്ങേണ്ടസ്ഥലം

ടിക്കറ്റില്‍ ഉണ്ടാകുമല്ലോയെന്ന്

നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും

ഒരിയ്ക്കലും ടിക്കറ്റെടുത്ത് നോക്കുന്നില്ല

ടിടിയോട് ചോദിക്കാമായിരുന്നെന്ന്

നമ്മള്‍ മനസ്സിലോര്‍ക്കുന്നുണ്ടെങ്കിലും

കഴിഞ്ഞ സ്റ്റേഷനിപ്പുറം വരുന്ന സ്റ്റേഷനേതെന്നറിഞ്ഞിട്ടും

ഇടയിലെവിടെയോ നമുക്കിറങ്ങാനുള്ള സ്റ്റേഷനുണ്ടെന്ന്

വഴിയില്‍ ഒരിക്കല്‍മാത്രം വരുന്ന ആ സ്റ്റേഷന്‍

കഴിഞ്ഞുപോയിക്കാണുമോയെന്ന്

കഴിഞ്ഞെങ്കില്‍ വണ്ടിയില്‍ നിന്നും ഇറക്കിവിടുമോ എന്ന്‍

രണ്ടുപേരെയും ഒരേസ്റ്റേഷനില്‍ത്തന്നെയാവുമോ ഇറക്കിവിടുകയെന്ന്

രണ്ടുപേര്‍ക്കും ടിക്കറ്റെടുത്തത് ഒരു സ്റ്റേഷനിലേക്കാവുമോയെന്ന്

അഥവാ ഞാനാദ്യമിറങ്ങേണ്ടിവന്നാല്‍

ഇതുവരെ ഒരുസ്റ്റേഷനിലും നീയില്ലാതെ

ഒറ്റക്കിറങ്ങിയിട്ടില്ലാത്ത എന്നെ നീ

സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നുണ്ടാവുമോയെന്ന്

നീയാദ്യമിറങ്ങുകയാണെങ്കില്‍

ഒരുപാടുകാലമായി ഞാനൊരു ശീലമായ നിനക്കു

ഞാനില്ലാതെ ബുദ്ധിമുട്ടാവുമോയെന്ന്

നീയുമിതൊക്കെത്തന്നെയാവുമോ ചിന്തിക്കുന്നുണ്ടാവുകയെന്ന്...


നഗരമിങ്ങിനെ നാണമില്ലാത്ത

കവച്ചുകിടക്കുന്നത്  കണ്ടാകണം

ഓരോ സ്റ്റേഷനെത്തുംമുന്നെയും

വണ്ടിയിങ്ങിനെ കൂകി വിളിക്കുന്നത്


ചെരുപ്പ് കണ്ണട പുസ്തകം ബാഗുകള്‍

നമ്മളെവിടെ!

ഞായറാഴ്‌ച, ജൂൺ 07, 2015

ഇങ്ങിനെയൊന്നിനെ വെറുതെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍........

 

രാവിലത്തെ ചായയുമായി അന്നത്തെ പത്രം തിരഞ്ഞു അയാള്‍ സിറ്റൌട്ടിലേക്ക് നടന്നു. ഒരുതുണ്ട് മഴക്കാറുപോലുമില്ലാതെ മീനമാസപ്പുലരിപോലെ ചിരിച്ചുലഞ്ഞു നില്ക്കുുന്ന ജൂണ്‍ ഒന്ന്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. കഴിഞ്ഞ രണ്ടുമാസമായി പത്തുമണിവരെ നിര്‍ബ്ബാധം കയറിപ്പാര്‍ത്തിരുന്ന കണ്‍കളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മടിക്കുന്ന ഉറക്കത്തെ കുടിയിറക്കാന്‍ പാടുപെടുന്ന മകന്‍റെ മടിയില്‍ നിന്നും അയാള്‍ പത്രമെടുത്ത് നിവര്‍ത്തി . പ്രവേശനോത്സവങ്ങള്‍ തന്നെ എല്ലാ പേജിലും.

പത്രമൊന്നോടിച്ചുനോക്കി ഇന്നത്തെ വിദ്യാഭ്യാസകച്ചവടതന്ത്രങ്ങളെ അന്നത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്ത് അയാള്‍ കുളിമുറിയിലേക്ക് നടന്നു. അതിലും മുന്‍പേതന്നെ മകള്‍ കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുന്നു. വീടിന് പുറത്തായി വിശാലമായ ഒരു കക്കൂസും അതിലും വിശാലമായ ഒരു കുളിമുറിയും മോഹമായിരുന്നെങ്കിലും സ്ഥലപരിമിതിമൂലമാണ് രണ്ടിനേയും പിടിച്ച് ഒന്നില്‍ പ്രതിഷ്ഠിച്ചത്. ഓരോ മുറിയും ബാത്തറ്റാച്ച്ടാണെങ്കിലും  കാറ്റും വെളിച്ചവും ധാരാളമായി കടക്കുന്ന വീടിന് പുറത്തുള്ള  ഈ കുളിമുറിക്കായി എന്നും അടിപിടിയാണ്. അയാളാണങ്കില്‍ ജനലുകള്‍ കൂടി തുറന്നിട്ട്   അതിവിശാലമായിട്ടായിരുന്നു കാര്യപരിപാടികള്‍. അതിന്നുവേണ്ടി മാത്രമായിരുന്നു കേരളമാണ്, വല്ലോരും എത്തിനോക്കും,  ഒളിക്യാമറയുണ്ടാവും എന്നൊക്കെ അയാളുടെ ഭാര്യ എതിര്‍ത്തിട്ടും  പതിവുരീതികള്‍ വിട്ടു കുളിമുറിയ്ക്ക് വലിയ ജനാലകള്‍ വേണമെന്നയാള്‍ ശാഠ്യം പിടിച്ചത്. കുളമായ കുളശീലങ്ങളെന്ന്  അയാളുടെ ഭാര്യ ഇടക്കിടെ അയാളുടെ ഈ നാട്ടുശീലങ്ങളെ നീട്ടിവിളിച്ചു. അയാളാണെങ്കില്‍ അപ്പോഴൊക്കെ പൈപ്പ് തുറന്നിട്ട് അതിലൂടെ ഒഴുകിനിറയുന്ന   തോടിനോടൊപ്പം അവള്‍ക്കായി പ്രണയഗാനങ്ങള്‍ പാടി. തുറന്നിട്ട ജനാലയില്‍ക്കൂടെ വന്നു  പുണരുന്ന കാറ്റിനോട് കിന്നരിച്ചു. എത്തിനോക്കുന്ന സൂര്യനെ നോക്കി തെറിവിളിച്ചു.

പെട്ടന്നയാള്‍ക്ക്  അമ്മയെ ഓര്‍മ്മവന്നു. അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അടുക്കളയില്‍ കുക്കറിനേക്കാളുച്ചത്തില്‍ ഭാര്യയുടെ പ്രഷര്‍ ചീറ്റിത്തെറിക്കുന്നതുകേട്ട് അയാളൊന്നെത്തിനോക്കി. അമ്മ വാതില്‍ പാതിമറഞ്ഞ് തെറ്റുചെയ്ത കുട്ടിയെപ്പോലെ നില്‍ക്കുന്നു.

“എന്തേ?” അയാള്‍ക്കമ്മയോട് പാവം തോന്നി.

“ഒന്നുല്ല്യ....” അമ്മ മുറിക്കകത്തേക്ക് കയറിപ്പോയി.

“ഇന്നിപ്പോ എല്ലാം കൂടി നിന്നുതിരിയാന്‍ സമയംല്ല്യ .അതിനെടേലാണ് അമ്മേടെ കളി. പിന്നെ കുളിച്ചാമതീന്നു പറഞ്ഞാ കേക്കണ്ടേ... ന്നാപ്പിന്നെ അമ്മേടെ കുളിമുറീല്‍ കുളിച്ചോളൂന്ന് ചൂടുവെള്ളം കൊണ്ട്വെച്ചപ്പോ സമ്മതിക്കണ്ടേ. അതെങ്ങിന്യാ  ആ കുളിമുറ്യല്ലേ വയ്ക്കൂ എല്ലാര്ക്കും... ചെക്കനെ ഒരുവിധം മോളിലെ കുളിമുറീലെയ്ക്ക് പറഞ്ഞയച്ചു.”

“നീ അമ്മേടെ കാര്യം നോക്കിക്കോ... അടുക്കളേലിന്ന് ഞാന്‍ നോക്കാം.” അയാള്‍ക്ക്  ഭാര്യയോട് പെട്ടന്ന് വല്ലാത്ത സ്നേഹം തോന്നി. അമ്മയുടെ വാശികള്‍ക്കി ടയില്‍പ്പെട്ട് നട്ടംതിരിയുന്ന ഭാര്യയെ കാണുമ്പോള്‍ അയാള്‍ക്കങ്ങിനെയാണ്..

“കുട്ട്യോളോട് കണ്ണുരുട്ടീട്ടെങ്കിലും ജയിച്ചു നില്ക്കാം  ഇത്പ്പോ....”

ഒന്നടുപ്പിച്ചുനിര്‍ത്താന്‍ അയാളുടെ കൈകള്‍ നീണ്ടു. ഒഴിഞ്ഞുമാറുമ്പോള്‍ ഭാര്യയുടെ ദ്വേഷ്യംകൊണ്ട് ചുമന്ന മുഖത്ത് പടര്‍ന്ന ചിരിയ്ക്കു വല്ലാത്തൊരു ഭംഗിതോന്നി.

എല്ലാം കഴിഞ്ഞ് അയാള്‍ കുളിച്ചു വന്നപ്പോള്‍ കുട്ടികളും അമ്മയും പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കയായിരുന്നു. ആദ്യത്തെ ദിവസം തന്നെ വൈകിക്കരുതെന്നും ഇന്ന് ബസ്സ് മിസ്സായാല്‍ പിന്നെ എന്നും മിസ്സാവുമെന്നുമൊക്കെ അയാളുടെ ഭാര്യ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ വീടുകളിലും തെറ്റാതെ നീന്തിയെത്തുന്ന ചില വാചകങ്ങളെ ചൂണ്ടയിട്ട് പിടിച്ച് ചൂടോടെ കുട്ടികള്‍ക്കായി വിളമ്പിക്കൊണ്ടിരുന്നു.

അയാള്‍ കുട്ടികള്‍ക്കൊപ്പം വന്നിരുന്നു. അമ്മ സാധാരണ പതിവുള്ള വീട്ടുവേഷത്തിലല്ലെന്ന് അയാള്‍ ശ്രദ്ധിച്ചു. കോടി കടുംപച്ച പുളിയിലക്കര സെറ്റുമുണ്ടില്‍ അമ്മ  പ്രൌഢയായ പോലെ. ചീകി തുമ്പുകെട്ടിയ  അമ്മയുടെ മുടിയിലിനി നരയ്ക്കാന്‍ ഒട്ടും ബാക്കിയില്ലെന്നയാള്‍ സങ്കടത്തോടെ ഓര്‍ത്തു. അയാളുടെ ഭാര്യയും ഇതൊക്കെത്തന്നെയാവും ചിന്തിക്കുന്നതെന്ന് മുഖഭാവം കൊണ്ട് തോന്നിപ്പിച്ചു.

പ്ലേറ്റില്‍ നിന്നും മുഖമുയര്‍ത്തി വളരെ സ്വാഭാവികതയോടെ   അയാളെനോക്കി “ഏട്ടാ” എന്നു വിളിച്ചപ്പോള്‍ എല്ലാവരുടെയും നോട്ടം അമ്മയില്‍ വന്നു മുട്ടിനിന്നു. കുട്ടികളുടെ മുഖത്ത് ഇപ്പോള്‍ പൊട്ടുമെന്നപോലൊരു ചിരി നിറഞ്ഞു. പന്തിയല്ലെന്ന് തിരിച്ചറിഞ്ഞാവണം തിരക്കുള്ളപോലെയവര്‍ കഴിച്ചെഴുന്നേറ്റു.

“ഏട്ടാ” കുറച്ചുനേരത്തിന് ശേഷം അമ്മ വീണ്ടും വിളിച്ചു. “ എന്നേ സ്ക്കൂളില്‍ വിടണംട്ടോ...”  എന്തോ പറയാന്‍ വന്ന അയാളുടെ ഭാര്യയെ അയാള്‍ കണ്ണുകൊണ്ടു വിലക്കി. ഒരു മലവെള്ളപ്പാച്ചില്‍പോലെ ഓടിയിറങ്ങിവന്ന കുട്ടികള്‍ അയാളുടെ ഭാര്യയെയും ഒഴുക്കിലേക്ക് വലിച്ചിട്ട് പാഞ്ഞു. സ്ക്കൂള്‍ബസ് വന്നിരിക്കണം.

“ഏട്ടന്‍ പോകുന്ന വഴിക്കെന്നെ സ്ക്കൂളില്‍ ഇറക്കിത്തന്നാമതി...” അമ്മ വീണ്ടും പറഞ്ഞു.
അയാള്‍ക്ക്  പെട്ടന്ന് അമ്മാമേ കാണാന്‍ കൊതിതോന്നി. ആ ചുമലിലിരുന്ന് ലോകം കാണാന്‍, കഥകള്‍ കേള്‍ക്കാന്‍, വേതാളവും വിക്രമാദിത്യനും കളിയ്ക്കാന്‍.

 കുട്ടിയായിരുന്നപ്പോള്‍ അയാളെ മടിയിലിരുത്തി അമ്മ സ്ഥിരം പറഞ്ഞിരുന്നത് അപ്പോളയാള്‍ക്ക്  ഓര്‍മ്മവന്നു.
“ നെനക്ക് ഏട്ടന്‍റെ. തനിച്ഛായാണ്... ഇങ്ങിനേംണ്ടാവ്വോ! ആ കൂട്ടുപുരികോം, വല്യേ മൂക്കും, വിടര്‍ന്ന കണ്ണും ഒപ്പിവെച്ചപ്പോലെ...” അവര്‍തമ്മിലുള്ള സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞത് അയാളാണ്. വയ്യാഞ്ഞിട്ടാണോ അതൊ അമ്മയെ ഇങ്ങിനെ കാണാനുള്ള വിഷമം കൊണ്ടാണോ അമ്മാമയിപ്പോള്‍ വരാറില്ല.

അയാള്‍ പാന്‍റും ഷര്‍ട്ടുമിട്ടു മുറ്റത്തേക്കിറങ്ങിയപ്പോള്‍ അമ്മയും കൂടെ വന്നു. ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തപ്പോള്‍ അമ്മ അയാളുടെ ചുമലില്‍ പിടിച്ചുകൊണ്ടു പുറകില്‍ കയറിയിരുന്നു.
“അമ്മ മരുന്നൊന്നും കഴിച്ചില്ല...”  “തിരിച്ചു വന്നിട്ട് കൊടുക്കാം”  ഒരു നാടകം കാണുമ്പോലെ പകച്ചുനില്‍ക്കുന്ന ഭാര്യയെ അയാള്‍ വെറുമൊരു നോട്ടം കൊണ്ട് സമാധാനിപ്പിച്ചു. മരുന്ന് കഴിച്ചു മയങ്ങിക്കിടക്കുന്ന അമ്മയെ കാണുമ്പോള്‍ അയാള്‍ക്ക്  വല്ലാതെ കുറ്റബോധം തോന്നും.

വടക്കേച്ചിറകടന്ന് പാലസ് റോഡിലൂടെ അയാള്‍ പതുക്കെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. അമ്മക്ക് പരിചയമുള്ള വഴികളായിരുന്നു അതെല്ലാം. ഒന്നും മിണ്ടാതെയിരിക്കുന്ന അമ്മയുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ നോക്കിക്കാണാന്‍ അയാള്‍ക്ക്  കൊതിതോന്നി. പണ്ട് നടന്നിരുന്ന ഈ വഴികളൊക്കെ അമ്മ തിരിച്ചറിയുന്നുണ്ടാവുമോ എന്തോ. സെന്‍റ്മേരീസിലേക്ക് തിരിയുന്ന വഴിയും കടന്ന് പാര്‍മേക്കാവിന് മുന്നിലെത്തിയപ്പോള്‍ അമ്മ അയാളുടെ പുറത്തു പതുക്കെ തട്ടി.

“ നീയെന്താലോചിച്ചാണ് കുട്ടാ വണ്ടിയോടിക്കുന്നത്... അമ്പലമെത്തീലോ.. ഇവിടെ നിര്‍ത്തു..”

അയാള്‍ക്ക്  വല്ലാത്ത ആശ്വാസം തോന്നി. മനസ്സാകെ നിറഞ്ഞു മറച്ചിരുന്ന മൂടല്‍മഞ്ഞ് ഉടലാകേ പെയ്തു തണുപ്പിച്ചപ്പോലെ...

വണ്ടിയില്‍  നിന്നിറങ്ങി നടന്നുതുടങ്ങിയ അമ്മ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നു.
“പേഴ്സെടുക്കാന്‍ മറന്നൂലോ കുട്ടാ... ഇന്ന് നിന്‍റെ ഇടപ്പിറന്നാളാണേയ്.. എന്തെങ്കിലും ഒരു വഴിപാടു കഴിക്കാതെങ്ങിന്യാ....”

അയാള്‍ വാലറ്റ് മുഴുവനായും അമ്മയുടെ കയ്യില്‍ കൊടുത്തു. അഞ്ചും പത്തുമായി അമ്മ അതില്‍ നിന്നും ചികഞ്ഞെടുക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കിനിന്നു.

“ഇനി നീ പൊയ്ക്കോളൂ.. ബാങ്കില് നേരം വൈകണ്ടാ.. വീട്ടിലേക്ക് ഞാന്‍ ഓട്ടോ പിടിച്ച് പൊയ്ക്കോളാം.”

“അമ്മ നടക്കൂ.. അമ്പലത്തിലേക്ക് ഞാനും കൂടെ വരാം. അതുകഴിഞ്ഞ് നമുക്ക് പോയി അമ്മാമേം കാണാം.”

ബൈക്ക് പാര്‍ക്ക്  ചെയ്തു ഷര്‍ട്ടുമഴിച്ച് പുറകെ നടക്കുമ്പോള്‍ അയാള്‍ പണ്ട് അമ്മയുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കുട്ടനായി. എന്തിനെന്നറിയാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു അയാള്‍ക്ക്  . എത്ര പെട്ടന്നാണ് മേഘമിങ്ങിനെ കറുത്തിരുണ്ട് ആകാശം മൂടിയത്.. ഒരു മുന്നറിയിപ്പുമില്ലാതെ മീനം ഇടവത്തിലേയ്ക്കിങ്ങിനെ പരിഭാഷപ്പെടുന്നത്....

ഞായറാഴ്‌ച, മേയ് 10, 2015

കീര്‍ത്തിമുഖന്‍

 

 പണിതീരാത്ത വീടുകള്‍ക്കുമുന്നിലും മറ്റും ആകെയുള്ള തുറിച്ച വലിയ കണ്ണുകള്‍ തുറന്നുപിടിച്ച്  തിന്മക്ക് കാവല്‍നില്‍ക്കുന്ന ഈ രൂപത്തെക്കാണുമ്പോള്‍ എന്തുകൊണ്ടിങ്ങിനെയൊരു രൂപം എന്ന്‍ ആലോചിച്ചിട്ടുണ്ടോ? ഇത്തവണ ഖജുരാഹോ രതിശില്‍പങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോഴും അവയെക്കാളൊക്കെ മനസ്സിനെ സ്പര്‍ശിച്ച ചില ശില്‍പങ്ങളുണ്ട്. അവയിലൊന്നാണിത്.

ചെറുതുംവലുതുമായ ഓരോ അമ്പലത്തിലും ഈ രൂപത്തിലുള്ള ശില്പങ്ങളുണ്ടായിരുന്നു.കീര്‍ത്തിമുഖ് എന്നാണത്രേ ഈ രൂപത്തിന്റെ പേര്.  എല്ലായിടങ്ങളില്‍ നിന്നും ഈ രൂപത്തെപ്പറ്റി പറഞ്ഞുകേട്ടത് ഒരേ കാര്യവും. ഒരു പാവം സന്യാസിയായിരുന്നത്രെ കീര്‍ത്തിമുഖ്. വിശപ്പടക്കാന്‍ ഒന്നുമില്ലാതായപ്പോള്‍ സ്വന്തം ശരീരം ഭക്ഷിച്ചുതുടങ്ങിയ സന്യാസിയുടെ കണ്ണുമാത്രം ബാക്കിയായത്രേ. സഹതാപം തോന്നാന്‍ വേറേ വല്ല കാരണവും വേണോ...ആ സഹതാപം മനസ്സില്‍ കിടന്നതുകൊണ്ടാവാം കൂടുതലറിയാനായി നെറ്റില്‍ തപ്പിയത്. അപ്പോഴല്ലെ മുഴുവന്‍ പുകിലും അറിയുന്നത്.

അസുരരാജാവായ ജലന്ധരന്‍ ലോകത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയത്രേ. വിചാരിക്കുന്നതെല്ലാം കൈക്കലാക്കാമെന്ന തോന്നലുവന്നപ്പോ മൂപ്പര്‍ക്ക് ശിവന്‍റെ സുന്ദരിയായ ഭാര്യ പാര്‍വ്വതിയെ കിട്ടിയാല്‍ക്കൊള്ളാമെന്നായി. അതിനായി 'രാഹു' വിനെ ദല്ലാളായിവിട്ടു. (രാഹുവിന്റെ കഥയും നല്ല രസമുണ്ട്. രാഹുവിന് തലമാത്രമേയുള്ളൂ. അത് ചന്ദ്രനെ കാണുമ്പോഴൊക്കെ പിടിച്ചുവിഴുങ്ങും. ഇവിടെ ചന്ദ്രന്‍ പെണ്ണായിട്ടാണ് സങ്കല്‍പ്പം. രാഹുവിന് വയറില്ലാത്തതുകൊണ്ട് വിഴുങ്ങിയ ഉടനെ അപ്പുറത്തുകൂടെ ചന്ദ്രന്‍ രക്ഷപ്പെടും. അതാണത്രേ ചന്ദ്രഗ്രഹണം.) ശ്മശാനത്തില്‍ ജീവിക്കുന്ന ശിവനെക്കാള്‍ സര്‍വ്വൈശര്യങ്ങളുമുള്ള ജലന്ധരനാണ് പാര്‍വ്വതിക്ക് ചേര്‍ച്ചയെന്ന് രാഹു പറഞ്ഞതും ശിവന്‍ തൃക്കണ്ണ് തുറന്നു. അതില്‍ നിന്നും ആളുന്ന തീപോലെ ഒരു രൂപം പുറത്തുവന്നു. ഭീകരമായ ഒടുങ്ങാത്ത വിശപ്പായിരുന്നത്രെ അത്. ആ വിശപ്പും കൊണ്ട് അത് രാഹുവിന് പുറകെ ഓടുകയും രക്ഷയില്ലെന്നുകണ്ട് രാഹു ശിവന്റെ കാല്‍ക്കല്‍ വീഴുകയും ശിവന്‍ മനസ്സ് മാറ്റുകയും വിശപ്പ് ആളിക്കത്തുകയും ചെയ്തപ്പോള്‍ ഇനിയെന്ത് എന്നായി വിശപ്പ്. പാവം തോന്നിയ ശിവന്‍ അതിനോടു അതിന്റെ തന്നെ വിരലുകള്‍ തിന്നുകൊള്ളാന്‍ പറഞ്ഞത്രേ. ശിവനല്ലേ പറഞ്ഞതല്ലെ , വിരലുകള്‍ തിന്നുതുടങ്ങിയ വിശപ്പ് തിന്നുതിന്നു രസംപിടിച്ച് കണ്ണൊഴിച്ചെല്ലാം തിന്നുതീര്‍ത്തെന്നും അതുകണ്ട് ശിവന്‍ ഉറക്കെച്ചിരിച്ചെന്നും അതിനെ കാളിദാസന്‍ ഹിമാലയഹാസമെന്ന് എഴുതിവെച്ചെന്നും 'ചരിത്രം'.  എന്തായാലും ആയാളാണ് ഇയാള്‍. തന്‍റെ ഏറ്റവും മഹത്തരമായ സൃഷ്ടിയായി ശിവന്‍ അതിനെ പ്രഖ്യാപിക്കുകയും അതിനെ കീര്‍ത്തിമുഖ എന്നു വിളിക്കുകയും തന്‍റെ വാതിലിന്നു മുകളില്‍ മരണമില്ലാത്തവനെന്ന് സ്ഥിരമായി കുടിയിരുത്തുകയും  ചെയ്തുവത്രെ. ആലയങ്ങളുടെ കാവല്‍ക്കാരന്‍, വനസ്പതി, മരങ്ങളുടെ ആത്മാവ്, വന്യതയുടെ രക്ഷകന്‍ പച്ചപ്പിന്റെ രാജാവ്, പച്ചമനുഷ്യന്‍ തുടങ്ങി പലപേരുകളില്‍ കീര്‍ത്തിമുഖ് ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു