ശനിയാഴ്‌ച, ജൂലൈ 14, 2018

ഇങ്ങിനെയൊക്കെ എഴുതിപ്പോകുന്നത്


ചുട്ട് നീറുന്ന ഒരു പകലിലേക്ക് തണുത്ത് ചീർത്ത കാറ്റു തന്റെ തൂവലുകൾ ഈരിഅടുക്കിയൊതുക്കിത്തുടങ്ങിയിരുന്നു. പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണപ്പെന്ന് ശകാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അയാൾ തുടർന്നു
'എൺപതുകളിൽ
ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ '
ഉള്ളിൽ 'എന്റെ കുട്ടി' എന്നൊരു
വാത്സല്യം പെട്ടന്നുറപൊട്ടിയോ!
അയാൾ, പക്ഷെ
ഒരുപാട് നടന്നു  തളർന്ന ഒരച്ഛനെപ്പോലെ
നരച്ചു മുഷിഞ്ഞിരുന്നവൻ!
'ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ
വീട്ടിലെത്താൻ ഇത്തിരി
വൈകിയിരുന്നെങ്കിൽ വീട്ടുകാർ
മരിച്ചെന്നുറപ്പിക്കുമായിരുന്നു'
ഇനിയുമിനിയുമെന്തൊക്കെയോ അക്കാലത്തെപ്പറ്റി അയാളിൽ നിന്ന് കേൾക്കുമെന്ന് കൊതിച്ചു കാതോർത്തു. പക്ഷെ
'ബഹ് നാ' വേണ്ടെന്നു വിലക്കിയിട്ടും
അയാൾ തന്റെ ഭാണ്ഡമഴിക്കുകയായി രുന്നു
'നിങ്ങളിൽ മാത്രമാണു ഞങ്ങൾക്കു പ്രതീക്ഷ
ഈ കാണുന്ന ഭൂമി വെറും നാലു മാസം മാത്രം.
മഞ്ഞിൽ പുതഞ്ഞ ബാക്കി കാലം
പകലും രാത്രിയും എന്നൊന്നില്ലാത്തത്.
വെളിച്ചം കാണാതെ അതിലടച്ചിരുന്ന് ഞങ്ങൾ വന്നെത്തിയേക്കാവുന്ന 
നിങ്ങളെപ്പോലുള്ളവർക്കായി
നെയ്തു നിറയ്ക്കുന്നു.
ഇത്തിരി വേനലിൽ വിരുന്നു വന്ന
ഈ പൂക്കളും പൂമ്പാറ്റകളും
അങ്ങിനെയാണ് ഞങ്ങൾക്കുള്ളിൽ
നിത്യമെന്നോണം നിറങ്ങളാവുന്നത് '
കറുത്ത ലോലമായ തുണിയിൽ
കുനികുനാന്നു തുന്നിപ്പിടിപ്പിച്ച ഒരു നിറകാട്.
മീനുകൾ വിരലിലുമ്മവെക്കുന്നു
മാനുകൾ കൊമ്പുകുലുക്കുന്നു
പുലികൾ, പൂമ്പാറ്റകൾ, പൂവുകൾ പൂമരങ്ങൾ!
' വെറും രണ്ടായിരം മാത്രം'
'പക്ഷെ ഭയ്യ'
ഞാനയാൾക്കു മുന്നിൽ എന്റെ സ്ത്രൈണമായ മോഹത്തെയപ്പാടെ മറയ്ക്കാൻ നമ്മുടെ നാടിനെ
വെയിലിൽ കുളിച്ച പകലുകളെ
പണ്ടത്തെ പോലെ പണിയെടുക്കാത്ത മേഘങ്ങളെ
നഷ്ടമായ മകരക്കുളിരിനെ
അയാളുടെ ഭാണ്ഡത്തിനെക്കാളൊക്കെ
മുഴുത്തതൊന്നിനെ തിരക്കിട്ടു തുറന്നു വെയ്ക്കുന്നു.
'ഓ ബഹ് നാ നിങ്ങളുടെ മൾബറിയിലകൾ തിന്നുന്ന പുഴുക്കളെപ്പോലല്ല. ഞങ്ങളുടെ ആപ്പിൾ മരത്തിന്റെ ഇലകൾ തിന്ന്
തിന്ന് ഛർദ്ദിക്കുന്ന അവയുടെ നൂലുകൾക്ക് മൃദുത്വം കൂടും. അവ ചാവുന്നുമില്ല.
ഈ കാണുന്ന പൂമ്പാറ്റയാവം അതൊരു പക്ഷെ... ഇതു പോലുള്ള പൂക്കളുടെ നിറങ്ങളും. വെറും ആയിരത്തഞ്ഞൂറ് രൂപ തന്നാൽ മതി'
പതുപതുത്ത മിനുസത്തിൽ പൂണ്ട് മദിക്കുന്ന വിരലുകളെ മനസാ ശാസിച്ച് ഞാനെന്റെ ഭാണ്ഡം അയാൾക്ക് മുന്നിലേക്കൊന്നു കൂടി നീക്കി നിരക്കുന്നു.
ചൂടുവസ്ത്രങ്ങൾ ആവശ്യമില്ലാത്തിടമെന്ന് കേരളത്തെ തുറന്നു നീട്ടുന്നു.  ഷർട്ടുപോലുമിടാതെ ഒറ്റത്തോർത്തിൽ നടക്കുന്ന പുരുഷന്മാരെ അസൂയയോടെ  വരച്ചുകാട്ടുന്നു. ഡൽഹിയിലെ തണുപ്പിൽ വാങ്ങിക്കൂട്ടിയവയൊക്കെ ആർക്കും വേണ്ടാതെ പൊടിപിടിച്ചെന്ന് വെറുതെ വേവലാതിപ്പെടുന്നു.
'എന്നാലും ബഹ് ന നിങ്ങൾ വരുമെന്ന ആശയിൽ നിങ്ങൾക്കായി തണുത്തുറഞ്ഞ  വിരലുകൾ കൊണ്ട് നെയ്തെടുത്തതാണ്. സങ്കടപ്പെടുത്തരുത് . ഈ റോസക്കിടയിലും നിങ്ങളെ തിരഞ്ഞ് ഞാനിവിടെ ... എന്റെ സഹോദരി വെറും ആയിരം മാത്രം തന്നാൽ മതി'
ഇനിയുമയാൾ വില കുറച്ചാൽ ആവശ്യമില്ലാത്ത ഒന്ന് ഞാൻ വെറുതെ വാങ്ങിപ്പോവുമോയെന്ന് എനിക്കെന്നെത്തനെ അവിശ്വാസം തോന്നി.
' ലേക്കിൻ ഭയ്യാ, ആപ്പ് ഗലത്ത് ബഹ് നാ പെ അപ് നാ ടൈം ബർബാദ് കർ രാഹാ ഹെ '
'ഗലത്ത് ബഹ് ന '
അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ചിരി കേട്ടു തിരിഞ്ഞു നിന്ന പോലീസുകാരനോട് 'ജയ് രാം ജീ കീ ' എന്നുറക്കെ ആശംസിച്ചു.
'ഹമ് സബ് ഭാരത് വാസീ ഹേ' എന്നയാൾ ഗൗരവത്തോടെ പറഞ്ഞപ്പോഴാണ്  എന്റെ മുഖത്തെ അവിശ്വസനീയത അയാൾക്ക് എത്ര കണ്ട് അരോചകമായിരിക്കുമെന്ന് മനസ്സിലായത്. ഒരു ഭാരതീയനാണ് എന്ന് അടിവരയിട്ടുറപ്പിക്കാൻ ഒരാൾക്ക്  കടന്നുപോവേണ്ടി വരുന്ന കടും കെട്ടുകളെക്കുറിച്ചായിരുന്നു ഞാനപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്.
ഇനി കാണില്ലെന്നറിഞ്ഞിട്ടും അയാൾ പോകുമ്പോൾ പറയുന്നു
'ഫിർ മിൽത്തേ ബഹ് നാ'
കവിതയായില്ലല്ലോയെന്നാണോ? വൃത്തത്തിൽ വാക്കുകൾ ഉരുട്ടാനാവാത്തത്ര കൂർത്തതും ഉപമയും ഉൽപ്രേക്ഷയും ചേർത്ത് അലങ്കാരപ്പെടുത്താനാവാത്തതും ആയ ഒന്നിനെ കവിതയിലെഴുതാൻ ശ്രമിക്കുന്നതെ വിഡ്ഢിത്തം.
എന്നാലിത് കഥയുമല്ലെന്നോ! അവസാനിപ്പിക്കാനാവാതെ തുടർന്നുകൊണ്ടിരിക്കുന്ന ഒന്നിൽ പരിണാമഗുപ്തി എവിടെ വരുത്തും? പരിണാമഗുപ്തിയനുഭവപ്പെടാത്ത ഒന്നിനെ കഥയെന്നെങ്ങിനെ അടയാളപ്പെടുത്തുന്നു!

അഭിപ്രായങ്ങളൊന്നുമില്ല: