വ്യാഴാഴ്‌ച, ജൂലൈ 07, 2016

ഒരു പറിച്ചുനടലിന്നപ്പുറം അഥവാ ഒരു തിരിഞ്ഞുനടത്തത്തിനിപ്പുറം.


അങ്ങിനെയല്ല,
കാത്തുകാത്തിരിക്കാതിരിക്കുമ്പോഴാണ്
പൊടുന്നനെ
തന്നോളമായെന്ന് തന്നില്‍നിന്നകന്നൊരു തന്നെ തല്ലിയിറക്കിയപ്പോലെ
ചിതറിത്തെറിച്ചോടിയെത്തിയഴിഞ്ഞാടിയിടക്കിടെ
എങ്ങോട്ടോഓടിപ്പോകുമായിരുന്നൊരു ഭ്രാന്തിക്കാറ്റ്!

ഇല്ലേയില്ല
കട്ടെടുക്കാറേയില്ലൊരിക്കലും എന്നിട്ടും
തന്നില്‍നിന്നെന്തൊക്കെയോ പുറപ്പെട്ടുപോയെന്ന്
ഇലവീടുതള്ളിത്തുറന്ന് ഓരോയിലകളായെണ്ണിയെടുത്ത്
ഓര്‍മ്മകളെന്ന് നിറംകൊടുത്ത്കൊതിപ്പിച്ച്കൂടെക്കൂട്ടും ഒരു തെമ്മാടിത്തെന്നല്‍!

വെറുംവെറുതേ
താനെന്നപോലെതന്നെ
വെറുതെയെന്ന്‍ ഒരു മഴഡ്രൈവിനുമുന്നില്‍
ചാറ്റല്‍മഴക്കാറ്റിലിറങ്ങി വഴിനീളെയിടംവലമാടി
ചക്രങ്ങള്‍ക്കി ടയില്‍ കുടുങ്ങില്ലേ കുടുങ്ങില്ലേയെന്ന് തത്രപ്പെടുവിച്ച്
ചുവടുവെച്ചുകൊതിപ്പിക്കും താന്തോന്നിയിലക്കൂട്ടം!

അതുപോലെ
തണുതണെയെന്ന്അരിച്ചരിച്ചെത്തി തനുതനുവാകെത്തണുപ്പിച്ച് ഉടല്‍ച്ചൂടുകൊതിപ്പിച്ചൊരു കുറുമ്പന്‍തണുപ്പുകാലം!

ഇതുപോലെ
ചുടുചുടെയെന്നുടല്‍പൊള്ളിച്ചുടല്‍പൊള്ളിച്ചുരുക്കി
ഉടല്‍പോലുമഴിച്ചെറിയിക്കുമൊരു വഷളന്‍‌ വേനല്‍!

വളരെച്ചുരുക്കം ചിലപ്പോള്‍
ചിലപ്പോള്‍ മാത്രം
മയിലെന്ന് നൂറുപീലിവിരിയിക്കും ഒരുപൊടിമഴപ്പെണ്ണ്!

ഒന്നും പോരാഞ്ഞ്
വായിക്കെന്ന് വായിക്കെന്ന് പിന്നേയുംപിന്നേയും
ഭാഷമാറിമാറിയിടംമാറിമാറി ജീവിതമൊരുവെറും സ്വപ്നമാണല്ലോ
സ്വപ്നത്തില്‍ നമ്മള്‍ ജീവിക്കയാണല്ലോയെന്ന്‍ അതിമോഹിതയാക്കും കവിത!

എന്നാലിപ്പുറം
അണുവണു അരിച്ചിറങ്ങുന്ന വേരിനെ സ്വപനംകണ്ട്
മഴമുത്തി ഉടല്‍തുളുമ്പി കല്‍മുത്തുതിണര്‍ത്ത കന്നിമണ്ണിനെപ്പോലെ
വരിയിടുമുറുമ്പിന്‍ സ്പര്‍ശങ്ങളെ പുല്‍ച്ചാടിതന്‍ വിരല്‍നാട്യത്തെ
ചിറകനക്കങ്ങളെ, ഇലയിളക്കങ്ങളെ, ഇതളിഴുക്കങ്ങളെ
കാറ്റിനെ, മണത്തെ, മഴയെ, ആകാശത്തെ, മേഘങ്ങളെ
മഴക്കാറിന്‍ മയിലുരുക്കങ്ങളെ മണ്ണിന്‍മുലയിറുക്കങ്ങളെ
ഇടംവലംപെരുംകാല്‍പ്പാച്ചിലുകളെ
കൊതിപ്പിക്കുന്ന ജീവിതമെന്ന്
ഇനിയുമിനിയുമെന്ന് ഏറ്റെടുത്തുകൊണ്ടേയിരിക്കുന്നു
ഒരിത്തിരിപ്പോലും വെറുതേകളയാന്‍ വയ്യെന്ന്!

അല്ലേയല്ല!

പരക്കുന്നതിപ്പോള്‍ പൂമണമേയല്ല...
കുതിര്‍ന്ന പച്ചമണ്ണിന്‍റെ,വിയര്‍പ്പിന്‍റെ തീക്ഷ്ണഗന്ധം,
നാവുന്തുംപില്‍ വിയര്‍പ്പുപ്പിന്‍റെ പുളിരസം.
വിരല്‍ പൂക്കുന്നതിപ്പോള്‍ കാല്‍പ്പനികതയുടെ കരിമഷിയാലല്ല
അഥവാ
നമുക്കിടയില്‍ ഭാഷ ഒരാര്‍ഭാടമെന്ന് തിരിച്ചുനടക്കുമ്പോള്‍
മണ്ണിനെ ഉടല്‍ തിരിച്ചറിയുന്നു ഉടലെന്ന്.
ഉടയോനെന്ന്.