തിങ്കളാഴ്‌ച, ഡിസംബർ 28, 2015

സ്വപ്നതീരം...

 

ഇവിടെയ്ക്കാണ്
ഇവിടേയ്ക്കു തന്നെയാണു നമ്മൾ പണ്ട്
ഉറക്കത്തിൽ നിന്നും
പ്രിയപ്പെട്ടവരുടെ കൈകള്‍ വിടുവിച്ച്
സ്വപ്നത്തിൽ
ഒളിച്ചോടിയത് .

ഇവിടെയാണ്,
ഇവിടെ
ഈ തണല്‍ വിരിച്ചാണ്
ഈ ശിശിരപ്പെയ്ത്തിന്‍റെ
നിറമൂറ്റിയാണു നമ്മൾ
സ്വപ്നത്തിലെ
കളിവീടു വെച്ചത്.

ഇതേ തോണിക്കാരനാണ്
ഏടുകളിൽ നിന്നും
ഏടുകളിലേക്ക്
നമ്മുടെ സ്വപ്നങ്ങൾക്ക്
അമരം പിടിച്ചത്.

ചിമ്മി ചിമ്മിത്തെളിഞ്ഞ
ഇന്നും മുനിഞ്ഞു കത്തുന്ന
ഈ വെളിച്ചമാണ്
അക്ഷരങ്ങളോടു
വിലപേശി
വാക്കുകളില്‍

കോർത്ത് കോർത്ത് 
സ്വപ്നങ്ങളില്‍ നമ്മൾ
കൊളുത്തിവെച്ചത്.

ഇപ്പോഴും നമ്മളിടക്കിടെ
നമ്മിൽ നിന്നും
ഒളിച്ചോടുന്നത്
നമ്മളെന്നു
നിറഞ്ഞുകവിയുന്നത്
ഈ സ്വപ്നത്തിലേക്കാണ്
ഈയൊരു സ്വപ്നത്തിലേക്കാണ്...

തിങ്കളാഴ്‌ച, ഡിസംബർ 07, 2015

ഉടലൊരു വഴിയേ പല വഴിയേ....



ഉടലായനം
*******

ഉടലഴിച്ചു കുടഞ്ഞതാണപ്പോൾ
നിഴലു വീണങ്ങുടഞ്ഞതാണപ്പോൾ
പതിയെയൊട്ടിച്ചെടുക്കാനൊരുങ്ങവെ
ഇരുളു കൂട്ടെന്നു വന്നതാണപ്പോൾ.
ഇരുളുപാവം നിനച്ചതില്ലാ തന്നിൽ
നിഴലുകേറിയൊളിച്ചിരിക്കും എന്ന്
നിഴലുപോലുമില്ലാതെയെന്തുടലെന്ന്
പകൽ വരാനായി കാത്തിരിക്കുന്നിരുൾ.
ഇരുളു പാവം നിനച്ചിരിക്കില്ലയീ
പകലുപൂത്താൽ ഇരുൾപൊഴിയുമെന്ന്
പകലുചായ്ച്ചൊരാ നിഴൽ കാത്തിരിക്കും
ഇരുളുമടിയിൽ തലചായ്ച്ചൊരുടലും.

ഉടലുയിര്‍പ്പ്
 *******

നെറുകുന്തുമ്പൊരു
സൂചിക്കുഴയിൽ
കോർത്തുകെട്ടേണം
സൂചിത്തുമ്പു
നെറുന്തലനടുവി
ലൂടാഴ്ന്നിറങ്ങണം
ഉടലുമറിഞ്ഞാ
കാലിൻ പെരുവിരൽ
നുണ്ടു കടക്കേണം.



ഉടൽ നടനം ( ഉടലാടനം)
 *******

ഒരു കിളി
പിന്നിൽ ഇരുകിളി
പിന്നിലുമിരു കിളി
അങ്ങിനെ പലകിളി
പലവരി,യെന്നാലൊരുവരി
ഒരു കിളി.
ഒരുകിളി പാറി
പലകിളിപാറി പലകഥയായി
പലവഴി പിരിയും പെരുവഴി
എന്നാലൊരു വഴി...


 ഉടലുറപ്പ്
   *******

ജീവിച്ചിരിപ്പുണ്ടെന്ന്
ഒരു നീറ്റലില്‍ സ്വയമുറപ്പു
വരുത്താനായിട്ടാണ്
തുരുത്തിലൊറ്റപ്പെട്ടപ്പോള്‍
ഉറുമ്പുകൂട്ടില്‍ കാലുവെച്ചത്...
മുട്ടുകാലുവരെ കയറിക്കടിച്ച
ഉറുമ്പുകളെ
അല്പം കുറ്റബോധത്തോടെ
തല്ലിയിറക്കുമ്പോള്‍
ജീവന്‍ നീറിയുണരും.
ഹൃദയം മുറിച്ച് മുറിച്ച്
വിതറിയിടുന്നതും
അതുപോലെന്തൊ ആയിരിക്കണം.
ചിലപ്പോള്‍ നിന്റെ ഉമ്മകളാല്‍ നനഞ്ഞ് കുതിര്‍ന്ന്
മറ്റുചിലപ്പോള്‍ കാലടിക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന്
തിരികെയെത്തുമെന്നുറപ്പാണ്.
ഇടയ്ക്കൊരു പൊട്ടും പൊടിയുമൊക്കെ
തിരിച്ചെത്താതിരിക്കുമ്പോഴുള്ള പങ്കപ്പാട്...
അപ്പൊഴാണ്,
ജീവന്‍ നീറിയുണരും....


ഉടല്‍പ്രേക്ഷിതം
     ******* 

ഉറക്കമൊരുടലിനെ
ഉപമിച്ചോമനിച്ച്
ഉടൽപൊഴിച്ചുറങ്ങിയ മരമെന്ന്
തിരനോട്ടം മടുത്ത്
കരയിലേക്ക്
കയറിക്കിടന്ന കടലെന്ന്
പകൽത്തിരക്കൊഴിഞ്ഞ്
നടുനീർത്തിയ ആകാശമെന്ന്
കൊതിപ്പിച്ച്
കൊതിപ്പിച്ച് ..


ഉള്‍ക്കനല്‍
  ******* 

ഈ തണുപ്പില്‍
എത്ര തണുപ്പിച്ചിട്ടും
ചുട്ടുപൊള്ളുന്നത്
ഉടലല്ലെന്ന്,
ഉളളാകണമെന്ന് നീ...
കവിയാറായ തടാകമെന്ന
ഉപമയ്ക്ക് ചുറ്റും മതില്‍
ഉയര്‍ത്തിക്കെട്ടിക്കൊണ്ടിരിക്കുന്നു.
 


 ഉടലോന്‍
   ******* 

 ആരാണു
നമ്മളെയിങ്ങിനെ
ഒരു കണ്ണാടിക്കൂട്ടിലിട്ടു കുലുക്കി
അതിനൊരു തുളയിട്ട്
അതിലൂടെ
നോക്കിരസിക്കുന്നത്...
ആരായാലും
എനിക്കയാളുടെ കണ്ണാവണം.

ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

പണിഞ്ഞുപണിഞ്ഞൊരിക്കല്‍ പണി പഠിക്കുമായിരിക്കും...


പുഴ
മാനത്ത്കണ്ണിയെന്ന് ഉമ്മവെച്ചതാണ്
ഒഴുക്കന്‍ കൈകളാല്‍ തഴുകിയതാണ്
വിരിഞൊറികളില്‍ പുതച്ചുറക്കിയതാണ്
സ്വപ്നം കണ്ടുറങ്ങിപ്പോയതാണ്
കുടഞ്ഞു വിരിച്ചതാവും
പിരണ്ടുരുണ്ടെഴുന്നേറ്റ് പുഴയെത്തിരയുന്നുണ്ട്...

കടല്‍
താരാട്ടിയാട്ടിയുറങ്ങിപ്പോയതാവണം
ചിതറിത്തെറിച്ച ചിപ്പിയാവണം
ചിപ്പിയിലുറങ്ങുന്ന മുത്താവണം.
പതുക്കെയുറക്കമുണരുന്നുണ്ട് കടലെവിടെയെന്ന്...

ആകാശം
അതിരുകളെയകറ്റിയകറ്റി തുറന്നിട്ടിരുന്നതാണ്
കൊതിതീരെപ്പറക്കെന്ന് കൊതിപ്പിച്ചുവിട്ടതാണ്
നുഴഞ്ഞുകയറിയതാവണമൊരു മിന്നല്‍
ചിറകറ്റതറിയാതെ നീട്ടിതിരയുന്നുണ്ട് ആകാശമേയെന്ന്...

ഭൂമി
അമ്മയുടെ ഗര്‍ഭത്തിലേക്കെന്നപോലെ
ചേര്‍ന്നിരുന്നതാണ്
മുലഞെട്ടുകള്‍ തിരഞ്ഞു ചുണ്ടുകള്‍ വിറച്ചതാണ്
വാരിപ്പുതഞ്ഞൊരുമ്മ കൊതിച്ചതാണ്
മുലകള്‍ തുരന്നെടുത്തുപോയിരിക്കുന്നു 
മറവിയുടെ   വേലിയേറ്റത്തില്‍ മുങ്ങി  ജലസമാധിയടയുകയാണ്

ജീവിതം
അത്രയുടഞ്ഞതും ഒട്ടിച്ചൊട്ടിച്ചു വികൃതമായതുമാണ്
നമ്മളെന്ന് തിരിച്ചും മറിച്ചും ഒട്ടിച്ചുവെച്ചതിനാല്‍
ഒട്ടുഞെരമ്പുകള്‍ തെളിഞ്ഞതാണ്
മേല്‍ക്കുമേല്‍ പകര്‍ന്നാടിയ നിറങ്ങളാല്‍ സുതാര്യത നഷ്ടപ്പെട്ടതാണ്
വര്‍ണ്ണാന്ധനായൊരാള്‍ എച്ചിങ്ങ്  പഠിച്ചുകൊണ്ടിരിക്കുകയാണ്....

കാലം
പണിഞ്ഞുകൊണ്ടിരിക്കുന്നത് നിര്‍ത്താതെ തുടരും
ഉടഞ്ഞതുടച്ചുവാര്‍ത്തെന്ന്
അഴിഞ്ഞതഴിച്ചു മെടഞ്ഞെന്ന്
ഉതിര്‍ന്നതെല്ലാം കോര്‍ത്തെടുത്തെന്ന് ....
നീലംപാഞ്ഞതെല്ലാം നീറ്റുകക്കയിലിട്ട് വെളുപ്പിച്ചെന്ന്
പുറമേനിന്നു കാണുമ്പോഴെങ്കിലും എല്ലാമങ്ങിനെത്തന്നെയിരിക്കും.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 14, 2015

കാലമേ നിന്നോടാണ്.......



 നിലമൊരുക്കിയിരുന്നു
ചിലത് ചാണകവും കരിയും കൂട്ടിമെഴുകി,
ചുമന്നകാവി ആറ്റിക്കുറുക്കി
തണുപ്പുമുഴുവന്‍ ചാലിച്ച്  മിനുക്കി,
ചിലതില്‍ പതുപതുത്ത തൂവലുകള്‍
അത്രയും പറന്നു പറന്നു പോയതുകൊണ്ടായിരിക്കണം.
നനഞ്ഞ മണ്ണ് വിരിച്ചത്
ആകാശം തുറന്നിട്ടത്
'തണലേയെന്ന് '
കൊതിച്ചുപോയതുകൊണ്ടാവും.
ചിലതില്‍ ഇരുളുനിറച്ചു
ചിലതില്‍ തുറന്നജനാലകള്‍
ഉറപ്പായും കമ്പിയുള്ളത്
കല്ലും മുള്ളും നിറച്ചത്
സര്‍പ്പങ്ങളെ പോറ്റിവളര്‍ത്തണമെന്ന് കരുതിയതാണ്
വിഷം തീണ്ടിയാല്‍
ചീഞ്ഞുനാറുമെന്ന്
വിഷം പടരുമെന്ന്...
ഓരോ വാതിലുകളും
അപ്പപ്പോള്‍ പൂട്ടി
താക്കോല്‍ വലിച്ചെറിഞ്ഞതാണ്
ഇനിയൊന്ന് തിരിഞ്ഞുനോക്കില്ലെന്ന് കരുതിയതാണ്
നീയതോരോന്നായ് പെറുക്കിയെടുത്തിരുന്നെറിയും വരെ
ഒരോമുറിയായ് തുറന്നിടുന്നതറിയും വരെ...
          *********
എന്തിനാണിവരിങ്ങിനിങ്ങിനെ!
ആരാണ് ചൂണ്ടയിട്ടതിരുളിന്നാഴങ്ങളിലിങ്ങിനെ-
യെത്രനേരമാണിളകാതെ ശ്വാസം പിടിച്ചിരിക്കുന്ന-
തേതുമീനാണ് കുടുങ്ങിപ്പിടയ്ക്കുന്നത് ചൂണ്ടയില-
ല്ലയിതേത് കിണറാണ് തൊട്ടി മുങ്ങി മുങ്ങിനിവരുന്ന-
തെന്തൊരാഴമാണ് കോരിയിട്ടും കോരിയിട്ടും തീരാതെ-
ന്തിനാണീക്കയറിഴയിങ്ങിനെ പിണങ്ങിപ്പിരിയുന്ന-
തെത്രയിഴചേര്‍ത്താണോരിഴപിരിച്ചതിനിയുമഴിയാ-
താരാണീയുരുളിലെണ്ണപോലുമൊഴിക്കാത്തവ-
നേതുവണ്ടിയിലേക്കാണീ ചക്രമോടിച്ചുകേറ്റുന്ന-
തെന്തു വേഗമാണിന്നിതിനേതുസ്റ്റേഷനിലാണുറക്ക-
മിരുളിന്‍ തോളില്‍ക്കയ്യിട്ടിറങ്ങിപ്പോകുന്നിതെ-
ന്നെക്കൂടാതെയൊന്നു തിരിഞ്ഞുപോലും നോക്കാതെ-
യേതു ഞാനാണെന്നെയിങ്ങിനെതുറന്നു വെയ്ച്ചതിവിടെ!

         ********
 ദേവാലയങ്ങൾ
പൊളിഞ്ഞപ്പോൾ
അതുവെറും കല്ലും മണ്ണും.
നിങ്ങളിലൊരാൾപോലുമല്ലെന്ന്
കൈപോലുമൊന്ന് മലർത്താനാവാതെ
സ്വയം കാക്കാനാവാതെ ദൈവം.
ഇനിയുമെന്നോടൊന്നും
ചോദിക്കല്ലേയെന്ന്
പറയാതെ പറയുന്ന
വെറുമൊരു ശില്പത്തിന്റെ നിസ്സംഗത.
പറയുന്നതെത്ര ശരിയാണ്
സത്യമായും ദൈവത്തെ
ആരും തിരിച്ചറിയുന്നില്ല.

            *******
അണ്ണാറക്കണ്ണനും തന്നാലായത്..
തേടിവരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളെ
ഒരുമ്മയില്‍ ചേര്‍ത്തുപിടിക്കണമെന്നുണ്ട്,
കെട്ടിപ്പുണരണമെന്നുണ്ട് നിങ്ങളെ....
നിങ്ങളെന്നിലെത്താന്‍ ഭയക്കുമ്പോലെ
ഒന്നു കൈനീട്ടിയാല്‍
ഓടിയൊളിക്കുമോയെന്ന്
നിങ്ങളെയും ഞാന്‍ ഭയക്കുന്നു...
ഞാനെന്ന എന്നെ കൂട്ടിലടച്ച്
എന്നിലെ മിഴിയനക്കം പോലും
നിങ്ങളെ ഭയപ്പെടുത്തരുതെന്ന്
ഞാനെന്റെ ചലനങ്ങളെ വിലക്കി
നിങ്ങള്‍ക്കായ് ലോകം തുറന്നിടുന്നു.....

             ******
 അങ്ങിനെയിരിക്കുമ്പോളൊരു ദിവസം
ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.
നമ്മള്‍ മരണത്തെപ്പറ്റിയോ
മരിച്ചുകിടക്കുന്നതിനെപ്പറ്റിയോ
മരിച്ചുകിടക്കുമ്പോഴുംതമ്മാമ്മില്‍
ഓര്‍ക്കപ്പെടുന്നതിനെപ്പറ്റിയോ
ജീവിച്ചിരിക്കുന്നതിനെപ്പറ്റിത്തന്നെയോ
എന്തെങ്കിലുമൊക്കെ
എഴുതുകയായിരുന്നിരിക്കും
അപ്പോള്‍ ഭൂമി കുലുങ്ങുകയോ
കുലുങ്ങാതിരിക്കയോ ചെയ്യും.

              *****
 ഗ്രീഷ്മമാണിവിടെ
വെറുതെകിട്ടിയ
മഞ്ഞകൊണ്ടാരോ
നിറയെ വരച്ചിട്ട
മരങ്ങളാണിവിടെ
നൂറും നൂറ്റിരണ്ടും
പനിച്ചുകൊഴിയുന്ന
ഇലകളാണിവിടെ
ഇല പൊഴിയുംകാടിന്റെ
മുറുമുറുപ്പാണിവിടെ
ഉഷ്ണമാണിവിടെ
മേഘകാലത്തിൻ
കൊടും തൃഷ്ണയാണിവിടെ..

                  ****
 പനിയെന്നെടുത്തു പുതച്ചതാവണം
പതഞ്ഞുതൂകിത്തിളച്ചതാവണം
പുതഞ്ഞൊരാവിയിൽ കുളിച്ചതാവണം
വിയർത്തതെന്നു നീ നടിച്ചതാവണം.
                 ***
തികച്ചും പ്രതീക്ഷിക്കാതെയായിരുന്നു
കുഴപ്പംപിടിച്ചതെങ്കിലും
സത്യമായതെന്തോപോലെയൊന്ന്..
ഒരു വാചകത്തിലെ
മര്‍മ്മപ്രധാനമായ ഒരു വാക്ക്
ഒര്‍മ്മകളിലൊളിച്ച്
ശാഠ്യം പിടിക്കുമ്പോലെയൊന്ന്
ആ വാക്കില്ലാതെ അര്‍ത്ഥം മാറിപ്പോയ
വാചകം പോലെയൊന്ന്

ഒരക്ഷരത്തിന്നുള്ളില്‍ ഒളിച്ചിരുന്ന്
തമ്മിലൊന്നുമില്ലാഞ്ഞിട്ടും
മറ്റൊരാക്ഷരം
വിലപേശിയത്
‘ദ’ യെന്നൊന്നില്ലെങ്കില്‍
‘അ’ വെറും നു മാത്രമെന്ന്!
               **
 ഭയം തോന്നുന്നു..
മരണത്തെയല്ല
മരണം വരെ
ജീവിച്ചിരിക്കുന്നെന്നു
തെളിവുകൾ
നിരത്തേണ്ടതോർത്ത്.
മരിച്ചിട്ടും
അതറിയാതെ
പോകുന്നവരെയോർത്ത്
ഓർമ്മകൾ
മരിച്ചുപോയവരെയോർത്ത്...

                 *



വ്യാഴാഴ്‌ച, ജൂലൈ 16, 2015

പലതായി പലപ്പോഴായി.....



കമ്ഴ്ത്തിവെച്ചെന്നു കരുതും 

കഷ്ടപ്പെട്ടൊഴിച്ചെടുത്ത്
കഴുകിമിനുക്കി
തിളക്കിയൊരുക്കി
തുടച്ചുണക്കി
എടുത്തുവെച്ചെന്നു
കരുതിയിരിക്കുമ്പോഴാവും
പൊട്ടിവിരിഞ്ഞ്
പാമ്പിന്‍ മുട്ടകളെന്ന്
ഊറിയൂറിയിറങ്ങിത്തുടങ്ങുന്നത്
ഓര്‍മ്മകളെന്ന് കെട്ടിവരിയുന്നത്.
വിഷം ചീറ്റുന്നത്.
തണുപ്പരിച്ചരിച്ച്
ആകെ നീലം പാഞ്ഞ്
നമ്മുടെ ഓര്‍മ്മകളന്യോന്യം
വിഷംതീണ്ടിനിറയുന്നത്.
         ***


ഒരിഷ്ടമെന്നു വാരിക്കോരിയൊരുവഴിക്കിറങ്ങി 

ഒരു കടലോളം
അലിഞ്ഞതാണൊരുനുള്ളുപ്പെന്നു കുറുക്കി
ഒരാകാശത്തോളം 
നിറഞ്ഞതാണൊരുതുള്ളിമഴയെന്നു തുളിച്ച്
ഒരുഭൂമിയോള-
മുരുണ്ടതാണൊരു വിത്തെന്നാഴത്തിൽ നട്ട്
ഒരുകാറ്റോളം
വീശിയതാണൊരു തൂവലിലൊതുക്കിനിർത്തി
ഒരുമഴയോളം
പെയ്തതാണൊരുപീലിത്തുമ്പിലിറ്റിച്ച്
ഒരുവെയിലോളം
പൊള്ളിയതാണൊരു നിഴൽക്കണ്ണിലൊളിപ്പിച്ച്
ഒരു രാവോളം
ഇരുണ്ടതാണൊരു കരിമഷിയെന്നുവാലിട്ടെഴുതി
ഒരുപകലോളം
ചിരിച്ചതാണൊരു ശിശിരനിറപ്പെയ്ത്തായി
ഒരുസന്ധ്യയോളം
ചോന്നതാണൊരു ചെമ്പരുത്തിയിൽ പൂത്ത് പൂത്ത്
        ***              
      
നിഴലെന്നൊരു കൂട്ടിരിപ്പുണ്ട്...

തിടുക്കപ്പെട്ട്
സ്വയമാട്ടിത്തെളിച്ച്
ഓരോ മുക്കും മൂലയും
കരിപൂശിക്കരിപൂശി
ചേക്കേറുന്നുണ്ടിരുള്‍


ഒരിക്കല്‍ കരിമ്പച്ചയെന്ന്
തളിര്‍ത്തു നിറഞ്ഞതാണ്
മൃഗതൃഷ്ണമെന്ന്
പൂത്തുലഞ്ഞതാണ്..

ഒരിക്കല്‍ മേഘമെന്നാര്‍ത്തു
നിറഞ്ഞതാണ്
പേമാരിയെന്ന്
തിമിര്‍ത്തുപെയ്തതാണ്

ഒരിക്കല്‍ അത്യാസക്തമെന്ന്‍
ആളിക്കത്തിയതാണ്
ഊതിയുണര്‍ത്താനൊരു
കനല്‍പോലുമില്ലാതെ കെട്ടുപോയതാണ്

ഇരുളെന്ന്
അരിച്ചരിച്ചെത്തി
ഇടംവലം ഇരുണ്ടുനിറഞ്ഞ്
കരിന്തിരിച്ചേലില്‍.....
        ***


അകം പുറം
പുറം അകമെന്ന്‍
തിരിഞ്ഞ് മറിഞ്ഞ്
മണ്‍പറ്റും മുന്‍പ്
ഓരോ തിരിമറിയലിന്‍റെ
നൈമിഷിക വിരാമത്തില്‍
എവിടെയോ ബാക്കിവന്ന
ഇത്തിരി പച്ചയെ
ഇളം തവിട്ടെന്ന്
സ്വര്‍ണ്ണമഞ്ഞയെന്ന്‍
ചോരത്തുടുപ്പെന്ന്
ഭ്രമിപ്പിച്ച്......

ഏതില്‍ നിന്നൊളിമിന്നി
വിസ്മയിപ്പിച്ച
ഏതര്‍ദ്ധവിരാമത്തിലാണ്
നമ്മളിപ്പോള്‍.....



 അഴിച്ചു വെയ്ക്കുകയാണ്
അലിയിച്ചു കളയുകയാണ്
അദൃശ്യമെന്നു കൊതിക്കുകയാണ്
'നിന്റെ കണ്ണുകൾ
മൂക്ക്
ചുണ്ടുകൾ
വിരൽത്തുമ്പുകൾ
കാണാനില്ലല്ലൊ'യെന്നൊരു
പരിഭ്രമം നിന്നിൽ
പൊട്ടിമുളയ്ക്കുന്നത് കാത്തിരിക്കാൻ
തുടങ്ങിയിട്ടേറെനെരമായി...
അറിഞ്ഞ് പോയതാണ്
ഞാനെന്നെന്നെയെങ്ങിനെയോ ....

ചൊവ്വാഴ്ച, ജൂലൈ 07, 2015

നമ്മളാരെന്ന് നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും



ഓരോ സ്റ്റേഷനടുക്കുമ്പോഴും

ഇവിടെയാണിവിടെയാണെന്ന്

അന്യോന്യം നോക്കുന്നുണ്ട് നമ്മള്‍.

പെട്ടികളെല്ലാം വലിച്ചടുക്കി

കണ്ണട, മൊബൈല്‍ ഫോണ്‍

വായിച്ചുകൊണ്ടിരുന്ന പുസ്തകം തുടങ്ങി

എല്ലാം പെറുക്കിയെടുത്ത്

യഥാസ്ഥാനത്തു തിരുകി..


ഒരിക്കല്‍

നീ ഇതെന്ന്‍ ഇതെന്ന്‍

ഇറങ്ങിപ്പോയതാണ്

ഇതല്ല ഇതല്ല എന്നു

ഞാന്‍ തിരികെ വലിച്ചുകയറ്റിയതും

വണ്ടി ഓടിത്തുടങ്ങിയിരുന്നു.

നിന്റെ ചങ്കിടിപ്പ്

എന്റെ ചങ്കിടിപ്പിനൊപ്പം മൂര്‍ച്ഛിച്ച്...


ഇരുണ്ട അറ്റം കാണാത്തുരങ്കങ്ങള്‍

നേര്‍ത്ത നൂല്‍പ്പാലങ്ങള്‍

വഴിതെറ്റാവുന്ന കൊടുംകാടുകള്‍

കൂടെയുള്ളവര്‍ ഇറങ്ങിപ്പോകുന്നത്

പുതിയവര്‍ കയറിവരുന്നത്

അവരുമിറങ്ങിപ്പോകുന്നത് കാണുമ്പോള്‍

ഇവിടെയാവില്ല ഇവിടെയാവില്ല

എന്നാവും നമ്മളന്യോന്യം നോക്കുന്നതിന്നര്‍ത്ഥം.


കയറിയിറങ്ങിക്കയറിവരുന്ന

ഓരോ ടിടിയുടെയും കണ്ണിലെ മൂവിങ് ഡിസ്പ്ലേയില്‍

‘ഇറങ്ങിപ്പോയില്ലേ ഇനിയും’

എന്ന്‍ ഓടിപ്പോയിക്കൊണ്ടിരിക്കുന്നത്

നമ്മള്‍ കഴിയുന്നതും കണ്ടില്ലെന്നു നടിക്കുന്നുണ്ട്.

അവിടെയിരിക്കുന്നത് നമ്മളെയല്ലെന്ന്

നമ്മളാ വണ്ടിയിലേയില്ലെന്ന്

ഇത്രയുനാള്‍ ഒരേവണ്ടിയില്‍ കുടുങ്ങിക്കിടന്നതിന്‍റെ,

ഇറങ്ങേണ്ട സ്റ്റേഷനേതെന്നുള്ള ആവലാതിയെ പുറത്തു കാട്ടാതെ

തൊട്ട് മുന്‍പത്തെ സ്റ്റേഷനില്‍ നിന്നും കയറിയ പോലെ

അത്രയും ഫ്രെഷെന്നപോലെ നമ്മള്‍

ശരിക്കും പറഞ്ഞാല്‍

ഈ അഭിനയത്തിന് ഒരവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്ന്

നമ്മുടെ കണ്ണുകള്‍ അടക്കം പറയുന്നുണ്ടെങ്കിലും

ഇറങ്ങേണ്ടസ്ഥലം

ടിക്കറ്റില്‍ ഉണ്ടാകുമല്ലോയെന്ന്

നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും

ഒരിയ്ക്കലും ടിക്കറ്റെടുത്ത് നോക്കുന്നില്ല

ടിടിയോട് ചോദിക്കാമായിരുന്നെന്ന്

നമ്മള്‍ മനസ്സിലോര്‍ക്കുന്നുണ്ടെങ്കിലും

കഴിഞ്ഞ സ്റ്റേഷനിപ്പുറം വരുന്ന സ്റ്റേഷനേതെന്നറിഞ്ഞിട്ടും

ഇടയിലെവിടെയോ നമുക്കിറങ്ങാനുള്ള സ്റ്റേഷനുണ്ടെന്ന്

വഴിയില്‍ ഒരിക്കല്‍മാത്രം വരുന്ന ആ സ്റ്റേഷന്‍

കഴിഞ്ഞുപോയിക്കാണുമോയെന്ന്

കഴിഞ്ഞെങ്കില്‍ വണ്ടിയില്‍ നിന്നും ഇറക്കിവിടുമോ എന്ന്‍

രണ്ടുപേരെയും ഒരേസ്റ്റേഷനില്‍ത്തന്നെയാവുമോ ഇറക്കിവിടുകയെന്ന്

രണ്ടുപേര്‍ക്കും ടിക്കറ്റെടുത്തത് ഒരു സ്റ്റേഷനിലേക്കാവുമോയെന്ന്

അഥവാ ഞാനാദ്യമിറങ്ങേണ്ടിവന്നാല്‍

ഇതുവരെ ഒരുസ്റ്റേഷനിലും നീയില്ലാതെ

ഒറ്റക്കിറങ്ങിയിട്ടില്ലാത്ത എന്നെ നീ

സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നുണ്ടാവുമോയെന്ന്

നീയാദ്യമിറങ്ങുകയാണെങ്കില്‍

ഒരുപാടുകാലമായി ഞാനൊരു ശീലമായ നിനക്കു

ഞാനില്ലാതെ ബുദ്ധിമുട്ടാവുമോയെന്ന്

നീയുമിതൊക്കെത്തന്നെയാവുമോ ചിന്തിക്കുന്നുണ്ടാവുകയെന്ന്...


നഗരമിങ്ങിനെ നാണമില്ലാത്ത

കവച്ചുകിടക്കുന്നത്  കണ്ടാകണം

ഓരോ സ്റ്റേഷനെത്തുംമുന്നെയും

വണ്ടിയിങ്ങിനെ കൂകി വിളിക്കുന്നത്


ചെരുപ്പ് കണ്ണട പുസ്തകം ബാഗുകള്‍

നമ്മളെവിടെ!

ഞായറാഴ്‌ച, ജൂൺ 07, 2015

ഇങ്ങിനെയൊന്നിനെ വെറുതെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍........

 

രാവിലത്തെ ചായയുമായി അന്നത്തെ പത്രം തിരഞ്ഞു അയാള്‍ സിറ്റൌട്ടിലേക്ക് നടന്നു. ഒരുതുണ്ട് മഴക്കാറുപോലുമില്ലാതെ മീനമാസപ്പുലരിപോലെ ചിരിച്ചുലഞ്ഞു നില്ക്കുുന്ന ജൂണ്‍ ഒന്ന്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. കഴിഞ്ഞ രണ്ടുമാസമായി പത്തുമണിവരെ നിര്‍ബ്ബാധം കയറിപ്പാര്‍ത്തിരുന്ന കണ്‍കളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മടിക്കുന്ന ഉറക്കത്തെ കുടിയിറക്കാന്‍ പാടുപെടുന്ന മകന്‍റെ മടിയില്‍ നിന്നും അയാള്‍ പത്രമെടുത്ത് നിവര്‍ത്തി . പ്രവേശനോത്സവങ്ങള്‍ തന്നെ എല്ലാ പേജിലും.

പത്രമൊന്നോടിച്ചുനോക്കി ഇന്നത്തെ വിദ്യാഭ്യാസകച്ചവടതന്ത്രങ്ങളെ അന്നത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്ത് അയാള്‍ കുളിമുറിയിലേക്ക് നടന്നു. അതിലും മുന്‍പേതന്നെ മകള്‍ കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുന്നു. വീടിന് പുറത്തായി വിശാലമായ ഒരു കക്കൂസും അതിലും വിശാലമായ ഒരു കുളിമുറിയും മോഹമായിരുന്നെങ്കിലും സ്ഥലപരിമിതിമൂലമാണ് രണ്ടിനേയും പിടിച്ച് ഒന്നില്‍ പ്രതിഷ്ഠിച്ചത്. ഓരോ മുറിയും ബാത്തറ്റാച്ച്ടാണെങ്കിലും  കാറ്റും വെളിച്ചവും ധാരാളമായി കടക്കുന്ന വീടിന് പുറത്തുള്ള  ഈ കുളിമുറിക്കായി എന്നും അടിപിടിയാണ്. അയാളാണങ്കില്‍ ജനലുകള്‍ കൂടി തുറന്നിട്ട്   അതിവിശാലമായിട്ടായിരുന്നു കാര്യപരിപാടികള്‍. അതിന്നുവേണ്ടി മാത്രമായിരുന്നു കേരളമാണ്, വല്ലോരും എത്തിനോക്കും,  ഒളിക്യാമറയുണ്ടാവും എന്നൊക്കെ അയാളുടെ ഭാര്യ എതിര്‍ത്തിട്ടും  പതിവുരീതികള്‍ വിട്ടു കുളിമുറിയ്ക്ക് വലിയ ജനാലകള്‍ വേണമെന്നയാള്‍ ശാഠ്യം പിടിച്ചത്. കുളമായ കുളശീലങ്ങളെന്ന്  അയാളുടെ ഭാര്യ ഇടക്കിടെ അയാളുടെ ഈ നാട്ടുശീലങ്ങളെ നീട്ടിവിളിച്ചു. അയാളാണെങ്കില്‍ അപ്പോഴൊക്കെ പൈപ്പ് തുറന്നിട്ട് അതിലൂടെ ഒഴുകിനിറയുന്ന   തോടിനോടൊപ്പം അവള്‍ക്കായി പ്രണയഗാനങ്ങള്‍ പാടി. തുറന്നിട്ട ജനാലയില്‍ക്കൂടെ വന്നു  പുണരുന്ന കാറ്റിനോട് കിന്നരിച്ചു. എത്തിനോക്കുന്ന സൂര്യനെ നോക്കി തെറിവിളിച്ചു.

പെട്ടന്നയാള്‍ക്ക്  അമ്മയെ ഓര്‍മ്മവന്നു. അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അടുക്കളയില്‍ കുക്കറിനേക്കാളുച്ചത്തില്‍ ഭാര്യയുടെ പ്രഷര്‍ ചീറ്റിത്തെറിക്കുന്നതുകേട്ട് അയാളൊന്നെത്തിനോക്കി. അമ്മ വാതില്‍ പാതിമറഞ്ഞ് തെറ്റുചെയ്ത കുട്ടിയെപ്പോലെ നില്‍ക്കുന്നു.

“എന്തേ?” അയാള്‍ക്കമ്മയോട് പാവം തോന്നി.

“ഒന്നുല്ല്യ....” അമ്മ മുറിക്കകത്തേക്ക് കയറിപ്പോയി.

“ഇന്നിപ്പോ എല്ലാം കൂടി നിന്നുതിരിയാന്‍ സമയംല്ല്യ .അതിനെടേലാണ് അമ്മേടെ കളി. പിന്നെ കുളിച്ചാമതീന്നു പറഞ്ഞാ കേക്കണ്ടേ... ന്നാപ്പിന്നെ അമ്മേടെ കുളിമുറീല്‍ കുളിച്ചോളൂന്ന് ചൂടുവെള്ളം കൊണ്ട്വെച്ചപ്പോ സമ്മതിക്കണ്ടേ. അതെങ്ങിന്യാ  ആ കുളിമുറ്യല്ലേ വയ്ക്കൂ എല്ലാര്ക്കും... ചെക്കനെ ഒരുവിധം മോളിലെ കുളിമുറീലെയ്ക്ക് പറഞ്ഞയച്ചു.”

“നീ അമ്മേടെ കാര്യം നോക്കിക്കോ... അടുക്കളേലിന്ന് ഞാന്‍ നോക്കാം.” അയാള്‍ക്ക്  ഭാര്യയോട് പെട്ടന്ന് വല്ലാത്ത സ്നേഹം തോന്നി. അമ്മയുടെ വാശികള്‍ക്കി ടയില്‍പ്പെട്ട് നട്ടംതിരിയുന്ന ഭാര്യയെ കാണുമ്പോള്‍ അയാള്‍ക്കങ്ങിനെയാണ്..

“കുട്ട്യോളോട് കണ്ണുരുട്ടീട്ടെങ്കിലും ജയിച്ചു നില്ക്കാം  ഇത്പ്പോ....”

ഒന്നടുപ്പിച്ചുനിര്‍ത്താന്‍ അയാളുടെ കൈകള്‍ നീണ്ടു. ഒഴിഞ്ഞുമാറുമ്പോള്‍ ഭാര്യയുടെ ദ്വേഷ്യംകൊണ്ട് ചുമന്ന മുഖത്ത് പടര്‍ന്ന ചിരിയ്ക്കു വല്ലാത്തൊരു ഭംഗിതോന്നി.

എല്ലാം കഴിഞ്ഞ് അയാള്‍ കുളിച്ചു വന്നപ്പോള്‍ കുട്ടികളും അമ്മയും പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കയായിരുന്നു. ആദ്യത്തെ ദിവസം തന്നെ വൈകിക്കരുതെന്നും ഇന്ന് ബസ്സ് മിസ്സായാല്‍ പിന്നെ എന്നും മിസ്സാവുമെന്നുമൊക്കെ അയാളുടെ ഭാര്യ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ വീടുകളിലും തെറ്റാതെ നീന്തിയെത്തുന്ന ചില വാചകങ്ങളെ ചൂണ്ടയിട്ട് പിടിച്ച് ചൂടോടെ കുട്ടികള്‍ക്കായി വിളമ്പിക്കൊണ്ടിരുന്നു.

അയാള്‍ കുട്ടികള്‍ക്കൊപ്പം വന്നിരുന്നു. അമ്മ സാധാരണ പതിവുള്ള വീട്ടുവേഷത്തിലല്ലെന്ന് അയാള്‍ ശ്രദ്ധിച്ചു. കോടി കടുംപച്ച പുളിയിലക്കര സെറ്റുമുണ്ടില്‍ അമ്മ  പ്രൌഢയായ പോലെ. ചീകി തുമ്പുകെട്ടിയ  അമ്മയുടെ മുടിയിലിനി നരയ്ക്കാന്‍ ഒട്ടും ബാക്കിയില്ലെന്നയാള്‍ സങ്കടത്തോടെ ഓര്‍ത്തു. അയാളുടെ ഭാര്യയും ഇതൊക്കെത്തന്നെയാവും ചിന്തിക്കുന്നതെന്ന് മുഖഭാവം കൊണ്ട് തോന്നിപ്പിച്ചു.

പ്ലേറ്റില്‍ നിന്നും മുഖമുയര്‍ത്തി വളരെ സ്വാഭാവികതയോടെ   അയാളെനോക്കി “ഏട്ടാ” എന്നു വിളിച്ചപ്പോള്‍ എല്ലാവരുടെയും നോട്ടം അമ്മയില്‍ വന്നു മുട്ടിനിന്നു. കുട്ടികളുടെ മുഖത്ത് ഇപ്പോള്‍ പൊട്ടുമെന്നപോലൊരു ചിരി നിറഞ്ഞു. പന്തിയല്ലെന്ന് തിരിച്ചറിഞ്ഞാവണം തിരക്കുള്ളപോലെയവര്‍ കഴിച്ചെഴുന്നേറ്റു.

“ഏട്ടാ” കുറച്ചുനേരത്തിന് ശേഷം അമ്മ വീണ്ടും വിളിച്ചു. “ എന്നേ സ്ക്കൂളില്‍ വിടണംട്ടോ...”  എന്തോ പറയാന്‍ വന്ന അയാളുടെ ഭാര്യയെ അയാള്‍ കണ്ണുകൊണ്ടു വിലക്കി. ഒരു മലവെള്ളപ്പാച്ചില്‍പോലെ ഓടിയിറങ്ങിവന്ന കുട്ടികള്‍ അയാളുടെ ഭാര്യയെയും ഒഴുക്കിലേക്ക് വലിച്ചിട്ട് പാഞ്ഞു. സ്ക്കൂള്‍ബസ് വന്നിരിക്കണം.

“ഏട്ടന്‍ പോകുന്ന വഴിക്കെന്നെ സ്ക്കൂളില്‍ ഇറക്കിത്തന്നാമതി...” അമ്മ വീണ്ടും പറഞ്ഞു.
അയാള്‍ക്ക്  പെട്ടന്ന് അമ്മാമേ കാണാന്‍ കൊതിതോന്നി. ആ ചുമലിലിരുന്ന് ലോകം കാണാന്‍, കഥകള്‍ കേള്‍ക്കാന്‍, വേതാളവും വിക്രമാദിത്യനും കളിയ്ക്കാന്‍.

 കുട്ടിയായിരുന്നപ്പോള്‍ അയാളെ മടിയിലിരുത്തി അമ്മ സ്ഥിരം പറഞ്ഞിരുന്നത് അപ്പോളയാള്‍ക്ക്  ഓര്‍മ്മവന്നു.
“ നെനക്ക് ഏട്ടന്‍റെ. തനിച്ഛായാണ്... ഇങ്ങിനേംണ്ടാവ്വോ! ആ കൂട്ടുപുരികോം, വല്യേ മൂക്കും, വിടര്‍ന്ന കണ്ണും ഒപ്പിവെച്ചപ്പോലെ...” അവര്‍തമ്മിലുള്ള സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞത് അയാളാണ്. വയ്യാഞ്ഞിട്ടാണോ അതൊ അമ്മയെ ഇങ്ങിനെ കാണാനുള്ള വിഷമം കൊണ്ടാണോ അമ്മാമയിപ്പോള്‍ വരാറില്ല.

അയാള്‍ പാന്‍റും ഷര്‍ട്ടുമിട്ടു മുറ്റത്തേക്കിറങ്ങിയപ്പോള്‍ അമ്മയും കൂടെ വന്നു. ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തപ്പോള്‍ അമ്മ അയാളുടെ ചുമലില്‍ പിടിച്ചുകൊണ്ടു പുറകില്‍ കയറിയിരുന്നു.
“അമ്മ മരുന്നൊന്നും കഴിച്ചില്ല...”  “തിരിച്ചു വന്നിട്ട് കൊടുക്കാം”  ഒരു നാടകം കാണുമ്പോലെ പകച്ചുനില്‍ക്കുന്ന ഭാര്യയെ അയാള്‍ വെറുമൊരു നോട്ടം കൊണ്ട് സമാധാനിപ്പിച്ചു. മരുന്ന് കഴിച്ചു മയങ്ങിക്കിടക്കുന്ന അമ്മയെ കാണുമ്പോള്‍ അയാള്‍ക്ക്  വല്ലാതെ കുറ്റബോധം തോന്നും.

വടക്കേച്ചിറകടന്ന് പാലസ് റോഡിലൂടെ അയാള്‍ പതുക്കെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. അമ്മക്ക് പരിചയമുള്ള വഴികളായിരുന്നു അതെല്ലാം. ഒന്നും മിണ്ടാതെയിരിക്കുന്ന അമ്മയുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ നോക്കിക്കാണാന്‍ അയാള്‍ക്ക്  കൊതിതോന്നി. പണ്ട് നടന്നിരുന്ന ഈ വഴികളൊക്കെ അമ്മ തിരിച്ചറിയുന്നുണ്ടാവുമോ എന്തോ. സെന്‍റ്മേരീസിലേക്ക് തിരിയുന്ന വഴിയും കടന്ന് പാര്‍മേക്കാവിന് മുന്നിലെത്തിയപ്പോള്‍ അമ്മ അയാളുടെ പുറത്തു പതുക്കെ തട്ടി.

“ നീയെന്താലോചിച്ചാണ് കുട്ടാ വണ്ടിയോടിക്കുന്നത്... അമ്പലമെത്തീലോ.. ഇവിടെ നിര്‍ത്തു..”

അയാള്‍ക്ക്  വല്ലാത്ത ആശ്വാസം തോന്നി. മനസ്സാകെ നിറഞ്ഞു മറച്ചിരുന്ന മൂടല്‍മഞ്ഞ് ഉടലാകേ പെയ്തു തണുപ്പിച്ചപ്പോലെ...

വണ്ടിയില്‍  നിന്നിറങ്ങി നടന്നുതുടങ്ങിയ അമ്മ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നു.
“പേഴ്സെടുക്കാന്‍ മറന്നൂലോ കുട്ടാ... ഇന്ന് നിന്‍റെ ഇടപ്പിറന്നാളാണേയ്.. എന്തെങ്കിലും ഒരു വഴിപാടു കഴിക്കാതെങ്ങിന്യാ....”

അയാള്‍ വാലറ്റ് മുഴുവനായും അമ്മയുടെ കയ്യില്‍ കൊടുത്തു. അഞ്ചും പത്തുമായി അമ്മ അതില്‍ നിന്നും ചികഞ്ഞെടുക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കിനിന്നു.

“ഇനി നീ പൊയ്ക്കോളൂ.. ബാങ്കില് നേരം വൈകണ്ടാ.. വീട്ടിലേക്ക് ഞാന്‍ ഓട്ടോ പിടിച്ച് പൊയ്ക്കോളാം.”

“അമ്മ നടക്കൂ.. അമ്പലത്തിലേക്ക് ഞാനും കൂടെ വരാം. അതുകഴിഞ്ഞ് നമുക്ക് പോയി അമ്മാമേം കാണാം.”

ബൈക്ക് പാര്‍ക്ക്  ചെയ്തു ഷര്‍ട്ടുമഴിച്ച് പുറകെ നടക്കുമ്പോള്‍ അയാള്‍ പണ്ട് അമ്മയുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കുട്ടനായി. എന്തിനെന്നറിയാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു അയാള്‍ക്ക്  . എത്ര പെട്ടന്നാണ് മേഘമിങ്ങിനെ കറുത്തിരുണ്ട് ആകാശം മൂടിയത്.. ഒരു മുന്നറിയിപ്പുമില്ലാതെ മീനം ഇടവത്തിലേയ്ക്കിങ്ങിനെ പരിഭാഷപ്പെടുന്നത്....

ഞായറാഴ്‌ച, മേയ് 10, 2015

കീര്‍ത്തിമുഖന്‍

 

 പണിതീരാത്ത വീടുകള്‍ക്കുമുന്നിലും മറ്റും ആകെയുള്ള തുറിച്ച വലിയ കണ്ണുകള്‍ തുറന്നുപിടിച്ച്  തിന്മക്ക് കാവല്‍നില്‍ക്കുന്ന ഈ രൂപത്തെക്കാണുമ്പോള്‍ എന്തുകൊണ്ടിങ്ങിനെയൊരു രൂപം എന്ന്‍ ആലോചിച്ചിട്ടുണ്ടോ? ഇത്തവണ ഖജുരാഹോ രതിശില്‍പങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോഴും അവയെക്കാളൊക്കെ മനസ്സിനെ സ്പര്‍ശിച്ച ചില ശില്‍പങ്ങളുണ്ട്. അവയിലൊന്നാണിത്.

ചെറുതുംവലുതുമായ ഓരോ അമ്പലത്തിലും ഈ രൂപത്തിലുള്ള ശില്പങ്ങളുണ്ടായിരുന്നു.കീര്‍ത്തിമുഖ് എന്നാണത്രേ ഈ രൂപത്തിന്റെ പേര്.  എല്ലായിടങ്ങളില്‍ നിന്നും ഈ രൂപത്തെപ്പറ്റി പറഞ്ഞുകേട്ടത് ഒരേ കാര്യവും. ഒരു പാവം സന്യാസിയായിരുന്നത്രെ കീര്‍ത്തിമുഖ്. വിശപ്പടക്കാന്‍ ഒന്നുമില്ലാതായപ്പോള്‍ സ്വന്തം ശരീരം ഭക്ഷിച്ചുതുടങ്ങിയ സന്യാസിയുടെ കണ്ണുമാത്രം ബാക്കിയായത്രേ. സഹതാപം തോന്നാന്‍ വേറേ വല്ല കാരണവും വേണോ...ആ സഹതാപം മനസ്സില്‍ കിടന്നതുകൊണ്ടാവാം കൂടുതലറിയാനായി നെറ്റില്‍ തപ്പിയത്. അപ്പോഴല്ലെ മുഴുവന്‍ പുകിലും അറിയുന്നത്.

അസുരരാജാവായ ജലന്ധരന്‍ ലോകത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയത്രേ. വിചാരിക്കുന്നതെല്ലാം കൈക്കലാക്കാമെന്ന തോന്നലുവന്നപ്പോ മൂപ്പര്‍ക്ക് ശിവന്‍റെ സുന്ദരിയായ ഭാര്യ പാര്‍വ്വതിയെ കിട്ടിയാല്‍ക്കൊള്ളാമെന്നായി. അതിനായി 'രാഹു' വിനെ ദല്ലാളായിവിട്ടു. (രാഹുവിന്റെ കഥയും നല്ല രസമുണ്ട്. രാഹുവിന് തലമാത്രമേയുള്ളൂ. അത് ചന്ദ്രനെ കാണുമ്പോഴൊക്കെ പിടിച്ചുവിഴുങ്ങും. ഇവിടെ ചന്ദ്രന്‍ പെണ്ണായിട്ടാണ് സങ്കല്‍പ്പം. രാഹുവിന് വയറില്ലാത്തതുകൊണ്ട് വിഴുങ്ങിയ ഉടനെ അപ്പുറത്തുകൂടെ ചന്ദ്രന്‍ രക്ഷപ്പെടും. അതാണത്രേ ചന്ദ്രഗ്രഹണം.) ശ്മശാനത്തില്‍ ജീവിക്കുന്ന ശിവനെക്കാള്‍ സര്‍വ്വൈശര്യങ്ങളുമുള്ള ജലന്ധരനാണ് പാര്‍വ്വതിക്ക് ചേര്‍ച്ചയെന്ന് രാഹു പറഞ്ഞതും ശിവന്‍ തൃക്കണ്ണ് തുറന്നു. അതില്‍ നിന്നും ആളുന്ന തീപോലെ ഒരു രൂപം പുറത്തുവന്നു. ഭീകരമായ ഒടുങ്ങാത്ത വിശപ്പായിരുന്നത്രെ അത്. ആ വിശപ്പും കൊണ്ട് അത് രാഹുവിന് പുറകെ ഓടുകയും രക്ഷയില്ലെന്നുകണ്ട് രാഹു ശിവന്റെ കാല്‍ക്കല്‍ വീഴുകയും ശിവന്‍ മനസ്സ് മാറ്റുകയും വിശപ്പ് ആളിക്കത്തുകയും ചെയ്തപ്പോള്‍ ഇനിയെന്ത് എന്നായി വിശപ്പ്. പാവം തോന്നിയ ശിവന്‍ അതിനോടു അതിന്റെ തന്നെ വിരലുകള്‍ തിന്നുകൊള്ളാന്‍ പറഞ്ഞത്രേ. ശിവനല്ലേ പറഞ്ഞതല്ലെ , വിരലുകള്‍ തിന്നുതുടങ്ങിയ വിശപ്പ് തിന്നുതിന്നു രസംപിടിച്ച് കണ്ണൊഴിച്ചെല്ലാം തിന്നുതീര്‍ത്തെന്നും അതുകണ്ട് ശിവന്‍ ഉറക്കെച്ചിരിച്ചെന്നും അതിനെ കാളിദാസന്‍ ഹിമാലയഹാസമെന്ന് എഴുതിവെച്ചെന്നും 'ചരിത്രം'.  എന്തായാലും ആയാളാണ് ഇയാള്‍. തന്‍റെ ഏറ്റവും മഹത്തരമായ സൃഷ്ടിയായി ശിവന്‍ അതിനെ പ്രഖ്യാപിക്കുകയും അതിനെ കീര്‍ത്തിമുഖ എന്നു വിളിക്കുകയും തന്‍റെ വാതിലിന്നു മുകളില്‍ മരണമില്ലാത്തവനെന്ന് സ്ഥിരമായി കുടിയിരുത്തുകയും  ചെയ്തുവത്രെ. ആലയങ്ങളുടെ കാവല്‍ക്കാരന്‍, വനസ്പതി, മരങ്ങളുടെ ആത്മാവ്, വന്യതയുടെ രക്ഷകന്‍ പച്ചപ്പിന്റെ രാജാവ്, പച്ചമനുഷ്യന്‍ തുടങ്ങി പലപേരുകളില്‍ കീര്‍ത്തിമുഖ് ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു

ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

ഇടയ്ക്കൊരു കവിത ഇറങ്ങി നടന്നത്


ഇനി വഴിയൊരു നേര്‍ രേഖയെന്ന്,
എഴുതിയ കാഴ്ചകളൂരിവെച്ച്
കാതും മണവും മൊഴികളും
ഇറക്കിവെച്ച്
കുളിച്ചുമടുത്ത തോടിനോട്
ഇനി കുളിക്കാനില്ലെന്ന്
കലുങ്കില്‍ മനസ്സിനെ
പരുഷമായി
ഒലുമ്പിപ്പിഴിഞ്ഞുണക്കാനിട്ട്
പച്ചയെന്ന്
നേരേക്കുത്തന്നെ നടന്നുതുടങ്ങും
പെട്ടന്നൊരു കവിത .

കാടില്ല കാട്ടാറില്ല
പുഴയില്ല പുളിനങ്ങളില്ല
വെയിലില്ല മഴയില്ല
രാവില്ല പകലില്ല
വെന്തുവെന്ത വേവുപുതച്ച്
തെറ്റെല്ലാം ചെയ്തു തിരുത്തേണ്ടതെന്ന്
പാഠമെല്ലാം കൊണ്ട് പഠിക്കേണ്ടതെന്ന്
ഉയിരെന്നോ ഉടലെന്നോയില്ലാതെ കുടഞ്ഞെറിഞ്ഞ
കണ്ണുകോര്‍ത്ത  ചൂണ്ടുകൂര്‍ത്ത
ചെവിയോര്‍ത്ത
മീന്‍പോലുള്ളം തുടിച്ചതെല്ലാം കഥയെന്ന്
താളവും മേളവുമഴിച്ചുവെച്ച്
തനിമയും പെരുമയും ഊരിവെച്ച്
നേരേക്കുതന്നെ നടന്നുതുടങ്ങും
തനിയേയെന്നൊരു കവിത.


കണ്ണുമറച്ച കുതിരയെന്ന്
കാലാളെന്ന്
ഇടം വലം
ചെരിഞ്ഞു നോക്കാതെ
തിരിഞ്ഞുനോക്കാതെ
നേരെയെന്നാല്‍ നേരേയെന്ന്..
മനസ്സിനെ
പരുഷമായി
ഒലുമ്പി പിഴിഞ്ഞുണക്കാനിട്ട്
ആയിടത്തൊരു കല്ല് നട്ട്
കരിമ്പച്ചയെന്ന്
നേരേക്കുതന്നെ നടന്നുതുടങ്ങും
കൂട്ടംതെറ്റിച്ചൊരു കവിത..

ഇടക്കെപ്പോഴോ വരമ്പുകളില്‍
ചോര വഴുതുമ്പോള്‍
ഹെയര്‍പ്പിന്‍ വളവുകള്‍
ശ്ശടേന്ന് ഒടിഞ്ഞു മടങ്ങുമ്പോള്‍
വഴി അപ്രതീക്ഷിതമായി
അവസാനിക്കുമ്പോള്‍
നേരേയെന്നില്ലാതാവുമ്പോള്‍
കണ്ണു കോര്‍ത്ത്
കാതോര്‍ത്ത്
ചുണ്ട് കൂര്‍ത്ത്
കലുങ്കിലുണങ്ങാനിട്ട
മനസ്സൊന്ന് പാളും.

പാളുന്ന കവിത
മുഖം മൂടിയില്ലാതെ എഴുതിനിറയുമ്പോള്‍
ആരും തിരിച്ചറിയില്ല...

നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത
പരിചയിച്ചിട്ടില്ലാത്ത
പരുഷമെന്ന് വിളിപ്പേരിടുന്ന
വളച്ചാല്‍ വളയാത്ത
നപുംസകമെന്ന് മുദ്രകുത്തപ്പെടുന്ന
ഒരു കവിത...
നപുംസകങ്ങളുടെ വികാരപ്രകടനങ്ങള്‍ക്ക്
മൌലികതയില്ലെന്നാവും
നപുംസകമെന്നതേ
കപടമാണെന്നാവുംപിന്നെ
ഒളിഞ്ഞും തെളിഞ്ഞും!


വെള്ളിയാഴ്‌ച, ജനുവരി 23, 2015

അടിക്കൂട്ടം.....




അഴിച്ചുവെച്ചിടത്തുനിന്ന്...

അഴിച്ചെടുത്തിടത്തുനിന്ന് 
ആരോ
എവിടെയോ നിന്ന്‍
അഴിച്ചുവെച്ചതാണ്
തിരിച്ചുവെക്കാത്തതാണ്
അഴിച്ചെടുത്തതെവിടുന്നെന്ന്
മറന്നുപോയതാണ്
അഴിച്ചെടുത്തിടത്ത്
മാറ്റാരോ കടന്നിരുന്നതാണ്
തിരിച്ചു വെക്കാനാകാത്തവിധം
ഉടല്‍ പകര്‍ന്നതാണ്.
നീയെന്ന് ഞാനെന്ന്
വെറുക്കനെയെന്ന്
തുരുമ്പെടുത്തുകൊണ്ടിരിക്കയാണ്.....

          ^^^^^^^^^^ 

ശിശിരം

കാറ്റിനോടു കലമ്പുന്ന ഇലകള്‍ക്ക് പലനിറം
ആകാശം വലിച്ചെറിയുന്ന തൂവാലകള്‍ പോലെ
ജീവിതമെന്ന് ദിനവും ചീന്തിയെടുക്കുന്ന താളുകള്‍ പോലെ
നീയും ഞാനുമെഴുതിനിറയ്ക്കുന്ന കവിതകള്‍ പോലെ....
          ^^^^^^^^^

  ഓര്‍മ്മയുണ്ട്

അതില്‍
വെയില്‍ തിളയ്ക്കുന്നുണ്ട്
മഴ കനക്കുന്നുണ്ട്
ഇലകള്‍ പൊഴിയുന്നുണ്ട്
മഞ്ഞുപുകയുന്നുണ്ട്
കാടു പൂക്കുന്നുണ്ട്...
       ^^^^^^^^^

വികര്‍ണം

മുന്നോട്ടു പായുന്ന സൂര്യനും
പിറകോട്ടു ചായുന്ന നിഴലിനുമിടയില്‍
ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍
എനിക്കും നിനക്കുമിടയില്‍
ദൂരമളക്കുന്നതെങ്ങിനെയാവും..
      ^^^^^^^^^^

പൂംപെരുക്കം

വണ്ടിനോടൊന്ന് ചോദിച്ചേ ഉള്ളൂ
എന്തിനാണിങ്ങിനെ മുരളുന്നതെന്ന്...
തീരുമ്പോള്‍ തീരുമ്പോള്‍
തേന്‍ നിറച്ചില്ലെന്ന് ....
ഉമ്മ വെക്കുമ്പോള്‍
ഇതളുകളാല്‍ ചേര്‍ത്തുപിടിച്ചില്ലെന്ന്
ഇടക്കിടെ ഉടുപ്പു മാറ്റിയില്ലെന്ന്
പറന്ന്‍ പറന്ന്‍ കൂടെ ചെന്നില്ലെന്ന്
പൂവിനെ ഇനിയൊന്നും പറയാന്‍ ബാക്കിവെച്ചില്ല
        ^^^^^^^^^^^ 


ആകാശവീക്ഷണം


ഭൂമിയെ സ്നേഹിക്കുമ്പോള്‍
ആകാശം കൊതിപ്പിക്കുമ്പോള്‍
കടലിനടിയില്‍
ഒളിച്ചിരിക്കരുത്
മീനുകള്‍ മുത്തമിടുമ്പോഴും
പായല്‍ ചുറ്റിപ്പുണരുമ്പോഴും
കടലിനടിയില്‍ ശ്വാസം മുട്ടുന്നത്
അതു നമ്മെ തള്ളിപ്പറയുന്നതുകൊണ്ടാവണം
         ^^^^^^^^^^ 

 വെള്ളാരംതൂവല്‍

പറന്നു നിറയുന്ന തൂവലുകളെ
സ്നേഹമേയെന്നൂതിപ്പറത്തുമ്പോള്‍
ചിലത് ഉയരങ്ങള്‍ തേടി
പറന്നുപോകുന്നത് കാണാന്‍ രസമാണ്..
ചിലത് എത്ര പറത്തിവിട്ടാലും
കവിളില്‍ കണ്ണില്‍ മൂക്കിന്തുമ്പില്‍ നിറുകില്‍ ചുണ്ടില്‍
വിരല്‍ത്തുമ്പിലെന്ന്
തിരികെയെത്തി ഉമ്മവെച്ചുകൊണ്ടിരിക്കും...
ചിലതിനെന്തൊരു ഭാരമാണ്..
കൈവെള്ളയില്‍ നിന്നൂര്‍ന്നിറങ്ങി
കല്ലുപോലെ
നിലത്തുപതിക്കും..
സങ്കടം വരുമപ്പോള്‍..

          ^^^^^^^^^^               

 നീലിച്ച് കറുത്ത

എത്ര പച്ചയായിരുന്നതാണീ മഞ്ഞ
ചോപ്പാവാനെത്ര കയ്ച്ചതാണീ പച്ച
നമ്മളെത്ര ചോക്കണമിതുപോല്‍ കയ്ക്കാന്‍........

          ^^^^^^^^^^ 

ഉയരത്തിലെത്തുമ്പോള്‍ പട്ടമേ
എന്‍റെകയ്യിലെ ചരട് പിടിച്ച് വാങ്ങരുത്...



അവസാനിക്കുന്നിടത്തുവെച്ച് തുടങ്ങുന്നതിനെ എന്തു വിളിക്കും ... ഒടുക്കത്തിനും തുടക്കത്തിനുമിടയില്‍ രണ്ടിനേയും ചേര്‍ത്തുപിടിക്കുന്ന ഒരു കണ്ണിയുണ്ട്.... അടരാതിരിക്കാന്‍ മുറുകി മുറുകി അവസാനം പൊട്ടിച്ചിതറുമ്പോള്‍ രണ്ടിന്റെയും അല്ലാതാവുന്ന, ഒന്നുപോലുമല്ലാതാവുന്ന ഒന്ന്.. 
നീ നീയായിക്കൊണ്ടിരിക്കുമ്പോള്‍ 
ഞാനില്ലാതായിക്കൊണ്ടിരിക്കുമ്പോലെ...
.







.

തിങ്കളാഴ്‌ച, ജനുവരി 05, 2015

'നീയുണ്ടാതിരയുണ്ട്'

'നീയുണ്ട്'
ആതിരയുണ്ട്,
ആഘോഷമുണ്ടാ-
തിര വട്ടങ്ങളുണ്ട്,
ആതിര നിലാവുണ്ട്,
ആതിരയറിഞ്ഞ്പൂത്തോ-
രാതിരപ്പൂവുമുണ്ട്.
മംഗലാതിരയുണ്ട-
ഷ്ടമംഗല്യമുണ്ടണിയാന്‍
ദശപുഷ്പമുണ്ട് , മംഗലാതിരപ്പാട്ടുണ്ട് തിരു
ആതിരക്കളിയുണ്ട്,
പാടി തുടിച്ചുകുളിക്കും
തോടുണ്ട് കുളമുണ്ട്,
ദൂരങ്ങളില്‍ ഞാനെന്നവരോര്‍ക്കുന്നുണ്ട് ..
പക്ഷേ .....
അന്ന്‍ കുളിക്കാന്‍ പോകുമ്പോള്‍
കൂടെവന്നിരുന്ന
കുസൃതിയില്‍ കോല്‍വിളക്ക് കെടുത്തിയിരുന്ന
ആതിരക്കാറ്റെവിടെ..,
കാറ്റിന്‍ ചിറകിലേറിയെത്തി
നനഞ്ഞ ശരീരം പൊതിഞ്ഞുമ്മ വെച്ചിരുന്ന
 ആതിരക്കുളിരെവിടെ....
കുളിര്‍ന്ന് വിറച്ചിരുന്ന പുലരിയെ
വെള്ള പുതപ്പിച്ചിരുന്ന മഞ്ഞെവിടെ....