തിങ്കളാഴ്‌ച, ഡിസംബർ 07, 2015

ഉടലൊരു വഴിയേ പല വഴിയേ....



ഉടലായനം
*******

ഉടലഴിച്ചു കുടഞ്ഞതാണപ്പോൾ
നിഴലു വീണങ്ങുടഞ്ഞതാണപ്പോൾ
പതിയെയൊട്ടിച്ചെടുക്കാനൊരുങ്ങവെ
ഇരുളു കൂട്ടെന്നു വന്നതാണപ്പോൾ.
ഇരുളുപാവം നിനച്ചതില്ലാ തന്നിൽ
നിഴലുകേറിയൊളിച്ചിരിക്കും എന്ന്
നിഴലുപോലുമില്ലാതെയെന്തുടലെന്ന്
പകൽ വരാനായി കാത്തിരിക്കുന്നിരുൾ.
ഇരുളു പാവം നിനച്ചിരിക്കില്ലയീ
പകലുപൂത്താൽ ഇരുൾപൊഴിയുമെന്ന്
പകലുചായ്ച്ചൊരാ നിഴൽ കാത്തിരിക്കും
ഇരുളുമടിയിൽ തലചായ്ച്ചൊരുടലും.

ഉടലുയിര്‍പ്പ്
 *******

നെറുകുന്തുമ്പൊരു
സൂചിക്കുഴയിൽ
കോർത്തുകെട്ടേണം
സൂചിത്തുമ്പു
നെറുന്തലനടുവി
ലൂടാഴ്ന്നിറങ്ങണം
ഉടലുമറിഞ്ഞാ
കാലിൻ പെരുവിരൽ
നുണ്ടു കടക്കേണം.



ഉടൽ നടനം ( ഉടലാടനം)
 *******

ഒരു കിളി
പിന്നിൽ ഇരുകിളി
പിന്നിലുമിരു കിളി
അങ്ങിനെ പലകിളി
പലവരി,യെന്നാലൊരുവരി
ഒരു കിളി.
ഒരുകിളി പാറി
പലകിളിപാറി പലകഥയായി
പലവഴി പിരിയും പെരുവഴി
എന്നാലൊരു വഴി...


 ഉടലുറപ്പ്
   *******

ജീവിച്ചിരിപ്പുണ്ടെന്ന്
ഒരു നീറ്റലില്‍ സ്വയമുറപ്പു
വരുത്താനായിട്ടാണ്
തുരുത്തിലൊറ്റപ്പെട്ടപ്പോള്‍
ഉറുമ്പുകൂട്ടില്‍ കാലുവെച്ചത്...
മുട്ടുകാലുവരെ കയറിക്കടിച്ച
ഉറുമ്പുകളെ
അല്പം കുറ്റബോധത്തോടെ
തല്ലിയിറക്കുമ്പോള്‍
ജീവന്‍ നീറിയുണരും.
ഹൃദയം മുറിച്ച് മുറിച്ച്
വിതറിയിടുന്നതും
അതുപോലെന്തൊ ആയിരിക്കണം.
ചിലപ്പോള്‍ നിന്റെ ഉമ്മകളാല്‍ നനഞ്ഞ് കുതിര്‍ന്ന്
മറ്റുചിലപ്പോള്‍ കാലടിക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന്
തിരികെയെത്തുമെന്നുറപ്പാണ്.
ഇടയ്ക്കൊരു പൊട്ടും പൊടിയുമൊക്കെ
തിരിച്ചെത്താതിരിക്കുമ്പോഴുള്ള പങ്കപ്പാട്...
അപ്പൊഴാണ്,
ജീവന്‍ നീറിയുണരും....


ഉടല്‍പ്രേക്ഷിതം
     ******* 

ഉറക്കമൊരുടലിനെ
ഉപമിച്ചോമനിച്ച്
ഉടൽപൊഴിച്ചുറങ്ങിയ മരമെന്ന്
തിരനോട്ടം മടുത്ത്
കരയിലേക്ക്
കയറിക്കിടന്ന കടലെന്ന്
പകൽത്തിരക്കൊഴിഞ്ഞ്
നടുനീർത്തിയ ആകാശമെന്ന്
കൊതിപ്പിച്ച്
കൊതിപ്പിച്ച് ..


ഉള്‍ക്കനല്‍
  ******* 

ഈ തണുപ്പില്‍
എത്ര തണുപ്പിച്ചിട്ടും
ചുട്ടുപൊള്ളുന്നത്
ഉടലല്ലെന്ന്,
ഉളളാകണമെന്ന് നീ...
കവിയാറായ തടാകമെന്ന
ഉപമയ്ക്ക് ചുറ്റും മതില്‍
ഉയര്‍ത്തിക്കെട്ടിക്കൊണ്ടിരിക്കുന്നു.
 


 ഉടലോന്‍
   ******* 

 ആരാണു
നമ്മളെയിങ്ങിനെ
ഒരു കണ്ണാടിക്കൂട്ടിലിട്ടു കുലുക്കി
അതിനൊരു തുളയിട്ട്
അതിലൂടെ
നോക്കിരസിക്കുന്നത്...
ആരായാലും
എനിക്കയാളുടെ കണ്ണാവണം.

1 അഭിപ്രായം:

ajith പറഞ്ഞു...

ഉടൽസുവിശേഷങ്ങൾ
ഉടൻസുവിശേഷങ്ങൾ