ബുധനാഴ്‌ച, മേയ് 15, 2013

മനോജ് ഷെര്‍പ്പയും മഞ്ഞ ഐ-ടെനും...


വഴി വല്ലാതെ മോശമായിരുന്നു. ഒരുപക്ഷേ വണ്ടികള്‍ പോകുന്നതുകൊണ്ടുമാത്രമാണ് അതൊരു വഴിയാണെന്നു തോന്നിയിരുന്നത്. കുലുങ്ങികുലുങ്ങി ശരീരമാകെ വേദനയെടുക്കാന്‍ തുടങ്ങി. രണ്ടുദിവസമായി യാത്രകളെല്ലാം ചുകന്നുകലങ്ങി കുതിച്ചൊഴുകുന്ന തീസ്താ നദിയുടെ കരയിലൂടെ ഡാര്‍ജിലിങ്ങിലെ  ഇതുപോലുള്ള വഴികളിലൂടെതന്നെയായിരുന്നല്ലോ.  ഭരണം മാറി ഒരുവര്‍ഷമായിരുന്നില്ല. മുന്‍പ് മുപ്പതുകൊല്ലമായി  അവിടെ ഭരിച്ചവരോ അതുകഴിഞ്ഞു വന്നവരോ ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നത് പ്രത്യക്ഷത്തില്‍ തന്നെ കാണാമായിരുന്നു. വളരെയധികം മഴപെയ്യുന്ന മലമ്പ്രദേശമായത്തിനാല്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലുകളില്‍ കുടുങ്ങി യാത്രകള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടിവരുന്നത് നിത്യസംഭവമാണത്രേ.

 “ഞങ്ങള്‍ എന്തുകൊണ്ടാണ് ഗൂര്‍ഖാലാന്‍റ് വേണമെന്ന് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ?”  മനോജ് ഷെര്‍പ്പ ഞങ്ങളുടെ ഡ്രൈവര്‍ ആയിരുന്നു.അവിടെ വളര്‍ന്ന് വലുതായവന്‍. ആ നാടിനെ അമ്മയെക്കാളേറെ സ്നേഹിക്കുന്നവന്‍. എന്നെങ്കിലും ഗൂര്‍ഖാലാന്‍റ് എന്ന സ്വപ്നം സത്യമാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നവന്‍. “ഏത് ഭരണം വന്നാലും ഞങ്ങളെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ ഞങ്ങള്‍ക്കു വേണ്ടി നല്ലത്ഒന്നുംതന്നെ ചെയ്യുന്നില്ല. പിന്നെ ഞങ്ങളെന്തിന് ഇവര്‍ക്ക്  നികുതികൊടുക്കണം? സ്വന്തമായി ഒരു രാജ്യമുണ്ടാക്കി സുഖമായിജീവിക്കും”

കേരളവുമായി ഒരുപാട് സാമ്യമുള്ള  ഒരു ഭൂപ്രകൃതിയാണ് ഡാര്‍ജിലിങ്ങിലേത്. സസ്യങ്ങളും മണവും മറ്റും കേരളത്തെ ഓര്‍മ്മി പ്പിച്ചു. തണുപ്പ്കാലത്ത് മഞ്ഞുവീഴുമെന്നും ഭയങ്കര തണുപ്പാവുമെന്നും അവന്‍ പറഞ്ഞു. ഓരോ ചെറിയ ചെറിയ മലയിടകളും ഓരോ വെള്ളച്ചാട്ടങ്ങളായിരുന്നു. ഉയരങ്ങളില്‍ നിന്നു പഞ്ഞിക്കെട്ടുപോലെ നുരച്ചുവരുന്ന മനോഹരങ്ങളായ കുഞ്ഞരുവികള്‍. ഞങ്ങള്‍ കൊട്ടേജ് ഇരുവശത്തുമുള്ള കുഞ്ഞ് വെള്ളപ്പാച്ചിലുകളുടെ ശബ്ദത്തില്‍ മുങ്ങിക്കിടന്നിരുന്നു എപ്പോഴും. പലതരം ചെടികളും മരങ്ങളും പൂക്കളും കിളികളും നിറഞ്ഞ് മനോഹരമായിരുന്നു ആ സ്ഥലം. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസം  രാവിലെ അഞ്ചുമണിക്ക് നേരെ മുന്നില്‍ മഞ്ഞുപുതച്ച കന്‍ജന്‍ജംഗ  സുവര്‍ണ്ണ സ്വര്‍ഗ്ഗശോഭയോടെ തെളിയുമായിരുന്നു.

മനോജ് വളരെ നല്ല ഒരു മനുഷ്യനായിരുന്നു. വഴിയില്‍ കാണുന്ന മനുഷ്യരോടു മാത്രമല്ല പൂച്ചയോടും പട്ടിയോടും വരെ അയാള്‍ ഉറക്കെ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. ആദ്യം ഇവരൊക്കെ അയാളുടെ പരിചയക്കാരാവുമെന്നാണ്  കരുതിയത്.  അല്ലെന്നു മനസ്സിലായപ്പോള്‍ കൌതുകംതോന്നി. ഈ തിരക്കുകള്‍ക്കിടയിലും ഒരു കുഞ്ഞിന്‍റെ മനസ്സുമായി എങ്ങിനെ ജീവിക്കാന്‍ കഴിയുന്നു എന്ന അത്ഭുതവും. എല്ലാവരും അതുപോലെ തിരിച്ചും പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അറിഞ്ഞു അവിടെ ഉള്ളവരെല്ലാം മനസ്സിലെപ്പോഴും സന്തോഷം കൊണ്ടുനടക്കുന്നവരാവുമെന്ന്.  അതുകൊണ്ടുതന്നെ ആ യാത്ര വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു.

അയാളുടെ മുഖം പോലെതന്നെയാണ് അയാളുടെ മനസ്സുമെന്ന് വഴിയില്‍ നടന്ന ഒരു സംഭവം തെളിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ കാര്‍ പോയി നിന്നത് ഒരു പിക്കപ്പിനെ മുഖാമുഖം നോക്കിയാണ്. പിറകിലൊരു വളവായതിനാല്‍ പിക്കപ്പ് പുറകിലേക്കെടുക്കാന്‍ നല്ലപോലെ ബുദ്ധിമുട്ടണം. സ്വഭാവികമായും ഞങ്ങളുടെ കാര്‍ ആണ് പുറകോട്ടു പോകേണ്ടത്. അവര്‍ പുറകോട്ടെടുക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. മനോജാണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. കുറെനേരം പറഞ്ഞുമടുത്തപ്പോള്‍ അവര്‍ വളരെ ബുദ്ധിമുട്ടി പുറകോട്ടെടുത്തു. ഞങ്ങള്‍ കടന്നു പോരുമ്പോള്‍ അവന്‍ ചെറിയ കുട്ടികളെപ്പോലെ  ഉറക്കെച്ചിരിക്കുന്നുണ്ടായിരുന്നു. “മേം കഭീ പീച്ഛേ നഹി ഹഠ്ത്താ...” അതവന്‍റെ തീരുമാനമാണത്രേ. പിന്നേയും ഒന്നുരണ്ട് തവണ ഇതാവര്‍ത്തിച്ചു. ടെന്‍ഷന്‍ മുഴുവന്‍ ഞങ്ങളേറ്റെടുത്തു. മറ്റുവല്ല സ്ഥലങ്ങളുമായിരുന്നെങ്കില്‍ തല്ലാകുമായിരുന്നു.

അവന്‍റെ മഞ്ഞ I-10  കാര്‍ എത്രദൂരങ്ങളില്‍ നിന്നും തിരിച്ചറിയാമായിരുന്നു .   നാട്ടിലുള്ളവരെല്ലാം തമാശയാക്കാറുണ്ടെങ്കിലും ഇത് തനിക്ക് ഇഷ്ടമായിട്ടു തിരഞ്ഞെടുത്ത നിറമാണെന്നവന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ആ സിറ്റിയില്‍ ആകെ ഒരു മഞ്ഞക്കാറെ ഉളളുവത്രെ . എവിടെയെങ്കിലും പാര്‍ക്ക് ചെയ്യുമ്പോള്‍ നിറം മഞ്ഞയായതുകൊണ്ട്  നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടെണ്ടി  വരില്ലെന്നവന്‍ പറയുമായിരുന്നു. കോംപ്ലക്സ് കൊണ്ടല്ലേ നീയിതു പറയുന്നതെന്ന് ചോദിച്ചപ്പോഴും അവന്‍ ഉറക്കെ ചിരിച്ചു. മഞ്ഞ ഐശര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും നിറമാണെന്ന പരസ്യവാചകം ഞാന്‍ അവന്നുമുന്നില്‍  എടുത്തുനിരത്തി. അവന് പാവം സന്തോഷമായിക്കാണും.

പഴയ മൊണാസ്ട്രികള്‍, പീസ്പഗോഡാ, വെള്ളച്ചാട്ടം, മൌണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , ഹിമാലയന്‍ റെയില്‍വേ, നേപ്പാളീ മാര്‍ക്കറ്റ് , ചായത്തോട്ടങ്ങള്‍ ,തടാകം എന്നിങ്ങിനെ പലയിടങ്ങളും  കാണാനുണ്ടെങ്കിലും മൊണാസ്ട്രികള്‍ മാത്രമായിരുന്നു കുറച്ചെങ്കിലും കൌതുകം തോന്നിയത്. ആകാശം മുട്ടിനില്ക്കുന്ന ഭീമാകാരങ്ങളായ സെഡാര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരുറുമ്പിനെപ്പോലെ നമ്മള്‍ ചെറുതാവുന്നു.

ചായത്തോട്ടങ്ങളെല്ലാം തന്നെ ജൈവകൃഷിരീതിയിലാണ്.  കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളെപ്പറ്റിയും ആയിടെ വായിച്ച ചില ലേഖനങ്ങളെപ്പറ്റിയും അറിയാതെ വായില്‍ നിന്നു വീണു. അതോടെ അവനും പറയാന്‍ തുടങ്ങി. നല്ല തണുപ്പുകാലത്ത് ടൂറിസ്റ്റുകള്‍ കുറയുന്ന കാലത്ത് അവന്‍ ഒരു എന്‍.ജി‌. ഓ. യില്‍ ജോലിചെയ്യുന്നുണ്ടത്രേ. ജൈവകൃഷിയെപ്പറ്റി കൃഷിക്കാരെ ബോധവത്ക്കരിക്കുകയാണ് ആ സമയമത്രയും അവന്‍റെ ജോലി.  ആ യാത്രയിലുടനീളം ഭാരതം മുഴുവന്‍ ജൈവകൃഷി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാത്രമായിരുന്നു പിന്നെ അവന്‍ സംസാരിച്ചത്. വളരെ സന്തോഷവും അത്ഭുതവും തോന്നി.

തിരിച്ച് താഴ്വാരത്തില്‍  ബാഗ്ദോഗ്രയിലെ എയര്‍പോര്‍ട്ട്റോഡിന്‍റെ അവസ്ഥ അതിലും പരിതാപകാരം ആയിരുന്നു.   ട്രക്കുകളും മറ്റും ആക്സിലൊടിഞ്ഞും  ടയര്‍ പഞ്ചറായും നടുറോഡില്‍ കിടക്കുന്നു. ഒരു കുഴിയില്‍ നിന്നും അടുത്ത കുഴിയിലേക്ക് അടിതട്ടാതെ ചാടാന്‍ കാറുകള്‍ കുതിരവട്ടം പപ്പുവിനെപ്പോലെ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. നമ്മുടെ തൃശ്ശൂര്‍ പാലക്കാട് ഹൈവേയൊക്കെ എത്ര ഭേദം. ബംഗാളിലെ പേരുകേട്ട ഒരു സുഖവാസസ്ഥലത്തിന്‍റെയും നഗരത്തിന്‍റെയും കാര്യമാണ് പറഞ്ഞത്. സ്ഥിതി കൂടുതല്‍ മോശമായിട്ടുണ്ടാവുമെന്നല്ലാതെ നന്നാവുമെന്ന പ്രതീക്ഷയൊന്നും അവിടെ ആര്‍ക്കുമില്ല. ആവശ്യത്തിന് യാത്രസൌകര്യങ്ങളില്ല. ബസ് സര്‍വ്വീസ്  ഇല്ലതന്നെ.  യാത്രക്കായി പാവപ്പെട്ടവര്‍ പോലും ടാക്സിയെ ശരണം പ്രാപിക്കുന്നു.  മടുത്തിട്ടാണ് മറ്റൊരുകൂട്ടരെ ഭരണമേല്‍പ്പി ച്ചതെന്നവര്‍ പറയുന്നു . എന്നിട്ടെന്തുണ്ടായി എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ....

മനോജ്

ഒരു കരടിക്കുട്ടന്‍

കന്‍ജന്‍ജംഗ

ഘൂം മൊണാസ്ട്രി.

ആതന്‍...

മരമേ....

കോട്ടേജിലേക്കുള്ള വഴി

കോട്ടേജില്‍ നിന്നുള്ള കാഴ്ച

മറ്റൊരു വഴി

പച്ചയായ പ്രകൃതി....

വെള്ളിയാഴ്‌ച, മേയ് 10, 2013

വാക്കേറ്


പിഴച്ചുവീണതോ
പിഴച്ചുകേട്ടതോ ആയ
ഒരു വാക്കുരുട്ടി
ഉറക്കത്തിന്റെ
രായിരനെല്ലൂര്‍
കേറുമ്പോഴാണ്
ഉരുണ്ടുവീണത്.
കൂടെ വാക്കും...
പൊട്ടിച്ചിതറി
തരികള്‍ വളര്‍ന്ന്
തെക്കോട്ടും വടക്കോട്ടുമെന്ന്
പാഞ്ഞുനടക്കാന്‍ തുടങ്ങിയതും
ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.

വ്യാഴാഴ്‌ച, മേയ് 02, 2013

ചിലനേരങ്ങളില്‍ ചിലത് - സ്വപ്നം പോലൊരു പ്രകാശനം.....



ഒരു മോഹനസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന പോലെ ഞാനിപ്പോള്‍... സ്വപ്നത്തിന്‍റെ തുടക്കം മാസങ്ങള്‍ക്കു മുന്‍പെവിടെയോ ആണ്. പ്രസന്നയുടെ കവിതകള്‍ ചേര്‍ത്തൊരു പുസ്തകമിറക്കിക്കുടെ എന്ന്‍ സ്വപ്നത്തിന് വിത്തുപാകിയത് ഗ്രീന്‍ബുക്ക്സ് എഡിറ്റര്‍ കൃഷണദാസാണ്. സ്വപ്നത്തില്‍ പുസ്തകത്തിന് ‘ചിലനേരങ്ങളില്‍ ചിലത്’ എന്ന് പേരിട്ടു. വരച്ച ചിത്രങ്ങളിലൊന്നെടുത്ത് കവര്‍ച്ചിത്രമാക്കി. അച്ഛനെ കാലം കൊണ്ടറിഞ്ഞ കവി ദേശമംഗലം രാമകൃഷ്ണന്‍ പുസ്തകത്തിന് മനോഹരമായൊരു അവതാരികയെഴുതി.

പുസ്തകം അച്ചടിച്ചു വരുന്നതോടെ സ്വപ്നം അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് കുഴൂര്‍ വില്‍സനെന്നൊരു നന്മ വന്ന്‍ സ്വപ്നങ്ങള്‍ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കരുതെന്ന് പറഞ്ഞത്. പുസ്തകപ്രകാശനം എന്ന്‍ വലിയൊരു പേജ്കൂടി എഴുതിച്ചേര്‍ത്തത്. വിജേഷും അയനം സാംസ്കാരികവേദിയും കൂട്ടിനെത്തിയത്. പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ പ്രകാശനം നടത്തുമെന്നും വില്‍സണ്‍ ഏറ്റുവാങ്ങുമെന്നും സ്വപ്നത്തില്‍ പേജുകള്‍ പിന്നേയും എഴുതിനിറഞ്ഞു.

ചില സ്വപ്നങ്ങള്‍ പേടിസ്വപ്നങ്ങളാകുന്നത് പൊടുന്നനെയാണല്ലോ. അങ്ങിനെയൊരു പൊടുന്നനെയില്‍ സ്വപ്നത്തില്‍ നിന്നും വഴുതിവീണ് വില്‍സണ്‍ ഹോസ്പ്പിറ്റലിലേക്ക് പോയി. എത്ര പേടിച്ചുകരഞ്ഞാലും പേടിസ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്തരുതെന്നത് സ്വപ്നങ്ങളുടെ നിയമം. സമാധാനിപ്പിക്കാനാവണം സ്വപ്നത്തില്‍ വന്ന്‍ അവനെനിക്കൊരു നാലുവരിക്കവിത പാടിത്തന്നു. ഹോസ്പിറ്റലിലിരുന്ന് എന്‍റെ സ്വപ്നങ്ങളില്‍ അലുക്കുകള്‍ തുന്നിച്ചേര്‍ത്തു . നിറം ചേര്‍ത്തു .

ആ നന്മയുടെ തുടര്‍ച്ച യെന്നോണമാവണം ഡോക്ടര്‍ എം പി പരമേശ്വരന്‍ കടന്നുവന്നത്. അമ്മയുടെ കുഞ്ഞുന്നാളിലെ സുഹൃത്തായിരുന്നു. അദ്ദേഹം. അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ കുട്ടികളായി മാറുന്നത് ഒരുപാടുവണ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ബുക് റിലീസിന്നു വരുന്നുണ്ടെന്ന് അദ്ദേഹം എന്‍റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചപ്പോഴാണ് സപ്നങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. വില്‍സന് വരാന്‍ പറ്റില്ലല്ലോ എന്ന സങ്കടമൊഴിച്ചാല്‍ പിന്നെയെല്ലാം ഭംഗിയായി മുന്നോട്ടുപോയി.

പ്രവാസത്തെപ്പറ്റി കൂടുതലെഴുതണമായിരുന്നെന്ന് കൃഷ്ണദാസ്.  കേരളത്തിന് പുറത്തുള്ള ഏത് ജീവിതവും പ്രവാസമല്ലേയെന്ന് മനസ്സ്. ഓര്‍മ്മകളിലേക്ക് ഇത്രയും ചാഞ്ഞൊരാള്‍ക്ക് തണലാവാന്‍ പറ്റുമോയെന്ന്, ഇതിലും ഭംഗിയായി ഒരു പുസ്തകം പരിചയപ്പെടുത്താന്‍ കഴിയുമോ എന്ന്‍ എന്നെ ദേശമംഗലം ഇപ്പൊഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ‘ചിലനേരങ്ങളില്‍ ചിലതില്‍’ എല്ലാ കവിതകളിലും കവിതയുണ്ടെന്ന് പറഞ്ഞ് വൈശാഖന്‍ ഇനിയുമെഴുതാന്‍ പ്രേരിപ്പിക്കുന്നു. ജാലകക്കാഴ്ച്ചകളില്‍ നിന്നും എഴുത്തിന്റെ പുതുലോകത്തേക്കിറങ്ങിവരണമെന്ന് ബാലചന്ദ്രന്‍ സ്നേഹത്തോടെ ഉപദേശിക്കുന്നു. പുസ്തകം തുറന്ന്‍ ഇഷ്ടപ്പെട്ട കവിതകള്‍ തിരഞ്ഞെടുത്ത് ചൊല്ലി കെ.വി. ബേബി സ്ത്രീകളെന്താണ് വയസ്സു പറയാത്തതെന്ന് പരദൂഷണം പറയുന്നു. ആദ്യമായി കാണുമ്പോഴും കാലങ്ങളായി പരിചയമുള്ളപ്പോലെ എന്നെ ഇഴപിരിച്ചെടുത്ത് കൊണ്ട് റോസിതമ്പിയും കവിതകളുടെ ഇടയിലൂടെ നടന്ന്‍ റോഷ്നി സ്വപ്നയും ആശംസകള്‍ നേരുന്നു. എല്ലാത്തിനും കൂടെയുണ്ടായിരുന്ന ആര്യന്‍ പുസ്തകത്തില്‍ നിന്നും ഒരു കവിത ചൊല്ലുന്നു.  എല്ലാവര്ക്കും സ്നേഹത്തോടെ സ്വാഗതം പറഞ്ഞ് വിജേഷ് തുടങ്ങിയത് എല്ലാവര്‍ക്കും വേണ്ടി നന്ദിപറഞ്ഞുകൊണ്ട് ജോസ് അവസാനിപ്പിച്ചു. . ഇതൊക്കെ സ്വപ്നമല്ലെങ്കില്‍ പിന്നെ എന്തായിരുന്നു എന്ന്‍ ഇപ്പോള്‍ ഇവിടിരുന്നു വിഭ്രാന്തമാകുന്നു മനസ്സ്.

പ്രകാശനം കഴിഞ്ഞു നേരെപ്പോയത് വില്‍സന്‍റെ അടുത്തെക്കാണ്. അദ്യമായി കാണുന്നതിങ്ങിനെയെന്ന് മുറിവിന്‍റെ വേദന വകവെക്കാതെ അവന്‍ അന്നത്തെ നാലുവരി മുഴുമിപ്പിച്ചു.

"അങ്കണത്തൈമാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍
മാങ്കനിവീഴുമ്പോള്‍ ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂംകുല പൊട്ടിച്ചത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ...."
..
ഞാനമ്മയും അവന്‍ കുഞ്ഞുമായി കവിത പകര്‍ത്തിയെഴുതുമ്പോള്‍ എനിക്കു സങ്കടം വരുന്നു.
വില്‍സാ നീ പുസ്തകം വാങ്ങിക്കാന്‍ വന്നില്ലല്ലോ.........:(


മനസ്സുകൊണ്ട് കൂടെനിന്നവര്‍ക്കും വരാമെന്നുപറഞ്ഞു മോഹിപ്പിച്ചവര്‍ക്കും വന്നവര്‍ക്കും എന്റെ സ്നേഹം. ബ്ലോഗില്‍ എഴുതിവിടുന്നതിനെ കവിതയെന്ന് വിളിച്ച് സ്നേഹത്തോടെ അഭിപ്രായങ്ങള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ തന്ന നിങ്ങളൊക്കെത്തന്നെയാണ് ഈ സാഹസത്തിനു ധൈര്യമായി കൂടെയുണ്ടായിരുന്നത്.




പുസ്തകം വേണ്ടവര്‍ക്ക് http://indulekha.biz/malayalam-books/chila-nerangalil-chilathu-poetry-prasanna-aryan എന്ന ലിങ്കില്‍ നിന്നും  ലഭിക്കുന്നതാണ്.