ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഊടിരമ്പം......




വഴിക്കപ്പോള്‍
അങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്.
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പിറന്നപാട് നൂല്‍ബന്ധമില്ലാതെ
മലര്‍ന്ന്  കിടന്ന്‍
തോന്നുംപോലൊക്കെ
തിരിഞ്ഞും മറിഞ്ഞും
മറിഞ്ഞും തിരിഞ്ഞും
നീണ്ടു മെലിഞ്ഞും
ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും
ഒടിമറയുന്ന മൃഗിമകളെ
മെരുക്കിയൊളിപ്പിച്ച്...
മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്...
കരിയിലപ്പുതപ്പ് പുതച്ച്
കാടിനൊപ്പംതാണ്ഡവമാടി    
മഴവെള്ളത്തിനൊപ്പം
തുടുത്ത് കുത്തിയൊലിച്ച്
അരികുകളിലെ
പൊത്തുകളിലും 
പൊന്തകളിലുമുള്ളവരോട്
കുശലം പറഞ്ഞു  
വിരളമായി കടന്നുപോകുന്ന
മനുഷ്യന്റെ വിയര്‍പ്പേറ്റുവാങ്ങി....
നിലാവില്‍ കുളിച്ചുതോര്‍ത്തി  
ഇരവിനോടിണചേര്‍ന്ന്  
അങ്ങിനെ അങ്ങിനെ...          

ഒറ്റയടി ഒറ്റവരിയായത് 
ഒറ്റവരി ഇരട്ടവരിയായത്
ഇരട്ടവരി എട്ടുവരിയായത്...
കാടുകള് നേര്‍ത്ത്  
പാതകള്‍ തൂര്‍ത്ത്
നഗരം കൈ കോര്‍ത്തത്  
കോണ്‍ഗ്രീറ്റ് കാടുകളായി വളര്‍ന്നത്!

പൊള്ളുന്ന വെയിലില്‍  
നീണ്ട്പരന്ന്‍
കറുത്തുരുകി
അതിവേഗ രഥ്യങ്ങളോട്
വെളിപ്പെട്ടു മടുക്കുമ്പോള്‍
വഴിക്കങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്   അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി
പകലുമിരുള്‍ പുതച്ചുറങ്ങുന്ന
വിജനതയുടെ
പടികടന്നകടന്നുവിരളമായെത്തുന്ന
പദവിന്യാസം കാതോര്‍ത്ത്
വെറുതെ കിടക്കാന്‍
വെറുതെയൊന്നു കൊതിച്ചതിന്ന്
കുറ്റം പറയാന്‍ പറ്റില്ല....  

ഇതുപോലേതോ
ഒരു കൊതിയുടെ പേരിലാണല്ലോ
ഒരുകാലില്‍ നിന്നുംമറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്......... 

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒരുകാലില്‍ നിന്നുംമറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്.........

വളരെ ശരിയാണല്ലോ

സൗഗന്ധികം പറഞ്ഞു...

നന്മകളുടെ ഒറ്റയടിപ്പാതകൾ മറഞ്ഞുതുടങ്ങുമ്പോൾ, 'തെളിഞ്ഞു' വരുന്നത് അതിവേഗതയുടെ തലേവരകൾ തന്നെ.

നല്ല കവിത

ശുഭാശംസകൾ....

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കവിത നന്നായി.

Unknown പറഞ്ഞു...

കവിത നന്നായിട്ടുണ്ട്..