തിങ്കളാഴ്‌ച, ഫെബ്രുവരി 11, 2013

ചിലനേരങ്ങളില്‍ ചിലര്‍........



 

“യൂ നോഇറ്റ് ദ്വൈവത് ... നീയില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ലെന്ന്‍ നിനക്കു നല്ലപോലെ അറിയാം. എന്നിട്ടും....
“ശിവാ ഞാനെന്തു ചെയ്യാനാണ്... നീയുമായി സംസാരിക്കുന്നതുപോലും മമ്മക്കിഷ്ടമല്ല. നിനക്കറിയാലോ മമ്മയെത്ര കഷ്ടപ്പെട്ടാണ് ഒറ്റയ്ക്ക് ഞങ്ങളെ വളര്‍ത്തി ഇത്രയും വലുതാക്കിയതെന്ന്.” 
“ദ്വൈവത് . എന്നാലും നമ്മുടെ ജീവിതം”
“പ്ലീസ് ദ്വൈവത് ..ലിസന്‍ ടു മീ.... പ്ലീസ്.....”
 ഒന്നു തിരിഞ്ഞുപോലും നോക്കാതെ ദ്വൈവത് നടന്നു മറയുന്നത് നോക്കി ശിവാംഗിയിരുന്നു. അവന്‍റെ കുട്ടിത്തം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മുഖം തന്റെ മാറോട് ചേര്‍ത്തുപിടിച്ച് മുടിയിലൂടെ വിരലോടിച്ച് അവനെ തന്റെ ഹൃദയം കാട്ടിക്കൊടുക്കാന്‍ പറ്റിയിരുന്നെങ്കിലെന്നാവണം ശിവാംഗിയപ്പോള്‍ കൊതിച്ചത്.. എന്തായാലും സങ്കടങ്ങളെ ആഴങ്ങളിലേക്ക് നിമഞ്ജനം ചെയ്തു മുങ്ങിനിവരാനൊരു തീരം അവള്‍ തിരയുന്നുണ്ട് എന്നുള്ളതുറപ്പാണ്. 


“യൂ സീ ഉമാ... ഷി വാസ് എ ബിച്ച്... എനിക്കു ഒരബദ്ധം പറ്റിയതാണ്.” ആസാമീസ് ചുവയുള്ള അവരുടെ സംസാരം നീണ്ടുനീണ്ടു പോയി. അവളെക്കുറിച്ച് പറയുമ്പോള്‍ അവരങ്ങിനെയായിരുന്നു. ഒരുതരം ലക്കും ലഗാനുമില്ലാത്ത വണ്ടിയെ പോലെ അതങ്ങിനെ ഉരുണ്ട്പിരണ്ട്. എല്ലാം കേട്ടു ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആളും തരവും നോക്കി മാത്രം സംസാരിക്കാനിഷ്ടപ്പെടുന്ന   എനിക്ക് മടുക്കുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അയല്‍പക്കത്ത് താമസം തുടങ്ങിയപ്പോള്‍ തൊട്ട് തുടരുന്നതാണിത്. ആദ്യമാദ്യം ഭര്‍ത്താവുമരിച്ച റിട്ടയേര്‍ഡ് ആയ ഒരു സ്ത്രീഎന്നതില്‍ കവിഞ്ഞൊന്നും അവരെപ്പറ്റി അറിയുമായിരുന്നില്ല. തന്‍റെ സ്വകാര്യതകളെ ഹനിക്കുന്നവിധം അടുക്കാന്‍ ആരെയും ഞാന്‍ അനുവദിക്കാറുണ്ടായിരുന്നില്ല. എന്നിട്ടും കൂടാരത്തിലേക്ക് നുഴന്നുകയറുന്ന ഒട്ടകത്തെപ്പോലെ അവര്‍ ഞങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഒളിച്ചോട്ടമെന്ന്‍ അവന്‍ കളിയാക്കുന്ന വളരെയിഷ്ടപ്പെട്ട എന്‍റെ ഒറ്റക്കുള്ള ഡ്രൈവുകള്‍
പോലും കൂടെ വരണമെന്ന അവരുടെ ശാഠ്യത്തില്‍ എനിക്ക് നഷ്ടമാവുന്നത്  സഹിക്കാവുന്നതിലും അധികമായിരുന്നു. അവനോടു പറഞ്ഞാല്‍ പാവമല്ലേ ഒറ്റക്കല്ലേ വയസായ സ്ത്രീയല്ലേ എന്നിങ്ങിനെ സഹതാപമുരുകി എല്ലാം എവിടെയെന്നറിയാതെ ഒലിച്ചുപോകും. ഇപ്പോഴെന്‍റെ യാത്രകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുന്നു. അവരുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ സാധിക്കാനുള്ള ഒരുതരം സ്നേഹം നിറഞ്ഞ ആജ്ഞാശക്തി അവര്‍ക്കുണ്ടായിരുന്നു.


“നിങ്ങള്‍ക്കറിയുമോ ഈ സ്ത്രീയെന്‍റെ ഭര്‍ത്താവിനെ ഒളിപ്പിച്ചു വെച്ചിരിക്കയാണ്.” ശിവാംഗി ദ്വേഷ്യം കൊണ്ട് വിറയ്ക്കുകുന്നുണ്ടാടായിരുന്നു. അവരുടെ മകന്റെ ഭാര്യ.
“എയ് അവര്‍ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്.” അവര്‍ അവിടെ താമസിക്കാന്‍ തുടങ്ങിയശേഷം വല്ലപ്പോഴും വന്നുപോകുന്ന മകളെയല്ലാതെ ആരേയും ഞങ്ങള്‍ കാണ്ടിരുന്നില്ല.  അവളോട് ഞങ്ങള്‍, ഞാനും അവനും ഞങ്ങളുടെ മറ്റൊരയല്‍വാസിയായ കേണലും അദ്ദേഹത്തിന്‍റെ ഭാര്യയും അത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവരെയെല്ലാം ഞാന്‍ത്തന്നെയായിരുന്നു വിളിച്ചുകൊണ്ടുവന്നത്. വൈകുന്നേരത്തെ ചായക്കുശേഷം പതിവ് നടത്തത്തിനായി തെയ്യാറെടുക്കുമ്പോഴാണ് വാതിലില്‍ ഉറക്കെയുള്ള മുട്ടുകേട്ടത്. "സേവ് മി ഉമാ...ദാറ്റ് ബീച്ച് ഇസ് ഹിയര്‍" ഒറ്റപ്പെട്ട ഒരു സ്ത്രിയോട് തോന്നിയ സഹതാപത്തില്‍ ഞാന്‍ അവനെയും കേണലിനെയും ഭാര്യയേയും നിര്‍ബ്ബന്ധിച്ച് അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ സ്ത്രീ ആകെ വിറച്ച് ഒരു കൊളാപ്സിന്റെ വക്കത്തെത്തിനില്‍ക്കുമ്പോലെ തോന്നി. അവര്‍ ഓര്‍മ്മയില്‍നിന്ന് പറഞ്ഞ്തന്ന നമ്പറുകള്‍ വിളിച്ചതിലൊന്നും ആരും പരിചയമുള്ളതായി നടിച്ചില്ല. അടുത്തെവിടെയോ താമസിക്കുന്ന മകള്‍ മാത്രം വരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
 
“എനിക്കറിയാം അവന്‍ ഇവിടെയുണ്ട്എന്ന്‍, സോംജീജ പറഞ്ഞിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്; ഈ സ്ത്രീ കാരണമാണ് അവനെന്നോട് ഇങ്ങിനെ പെരുമാറുന്നത്. നിങ്ങള്‍ക്കറിയുമോ ഇവര്‍ പറഞ്ഞിട്ടു അവനെ തിരഞ്ഞ് ഞാന്‍ സിംഗപ്പൂര്‍വരെ പോയി. അവനവിടെ ഉണ്ടായിരുന്നില്ല. യു‌ നോ ദിസ് വുമന്‍ ഇസ് എ ലയര്‍. ഇവര്‍ അവനെയും കെട്ടിപ്പിടിച്ചിരിക്കയാണ്.”

ഇത്രയും പറഞ്ഞപ്പോഴേക്കും അവര്‍തമ്മില്‍ ഒരു കയ്യാങ്കളിയുടെ വക്കത്തെത്തിയിരുന്നു. ഞങ്ങള്‍ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ അടിതന്നെ നടക്കുമായിരുന്നു. അവള്‍ ഫോണില്‍ ഡൊമസ്റ്റിക് വയലന്‍സ്, ക്രൈം എഗൈന്സ്റ്റ് വുമെന്‍,  വുമെന്‍ സെല്‍, കിരണ്‍ബെദി എന്നൊക്കെ ഉറക്കെ ആരോടൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഈ പേരുകള്‍ ധാരാളം കേട്ടിട്ടുള്ളതാണെന്നും അതുപറഞ്ഞുകൊണ്ട് ഞങ്ങളെ പേടിപ്പിക്കേണ്ട ആവശ്യമില്ലെന്ന്‍ അവളെക്കാള്‍ ഉറക്കെ പറഞ്ഞ് ഞാന്‍ കളിയാക്കിച്ചിരിച്ചു. അവസാനം അവളോ അതോ ബഹളം കേട്ടു മറ്റുവല്ലവരുമോ വിളിച്ചതുപ്രകാരമായിരിക്കണം പോലീസ് വന്നു. സൊസൈറ്റിഫ്ലാറ്റുകളിലെ കര്‍ട്ടനുകള്‍ക്ക് പിന്നില്‍ നിന്നും ഇയ്യാംപാറ്റക്കണ്ണുകള്‍ വെളിച്ചം കണ്ടെന്നപോലെ ഞങ്ങളിലേക്ക് പറന്നുനിറഞ്ഞുകൊണ്ടിരുന്നു. 

നിന്‍റെകൂടെ ആരാണുള്ളത്?” ഭര്‍ത്താവ് അച്ഛന്‍ സഹോദരന്‍ ആരെങ്കിലുമില്ലാതെ ഒരുസ്ത്രീ ഇങ്ങിനെ നടക്കാന്‍ പാടില്ലെന്നും വല്ല പരാതിയുമുണ്ടെങ്കില്‍  അവരിലാരുടെയെങ്കിലും കൂടെ വന്ന്‍ സ്റ്റേഷനില്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞ് അവളെയവര്‍ വീട്ടിന് പുറത്താക്കി. സ്ത്രീക്ക് എരുമയുടെ വിലപോലുമില്ലാത്ത ഒരിടത്ത് ഇതില്‍കൂടുതല്‍ എന്തുണ്ടാവാനാണ്. 

“നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ് ...കാര്യമറിയുമ്പോള്‍ നിങ്ങള്‍ പശ്ചാത്തപിക്കും, പക്ഷേ അതുകൊണ്ടെനിക്കെന്തു കാര്യം” കോറഡോറിലൂടെ നടന്നു വരുമ്പോള്‍ അവള്‍ ഉറക്കെ ബഹളം വെച്ചു. 
അതുകേട്ടിട്ടാവണം അവളുടെ മനസ്സമാധാനത്തിന് ആ വീടൊന്നു പരിശോധിക്കാന്‍ കേണല്‍ പോലീസിനോട് പറഞ്ഞത്. അപ്പോഴേക്കും അടച്ചുപൂട്ടിയിരുന്ന അവരുടെ വീട് തുറപ്പിച്ച് പോലീസ് അകത്തുകയറി. 

പിന്നെയുണ്ടായതെല്ലാം ആലോചിക്കുമ്പോള്‍ സീതാദേവിയെപ്പോലെ ഭൂമിപിളര്‍ന്ന് അപ്രത്യക്ഷമാവാന്‍ കഴിയാഞ്ഞതിന്‍റെ ജാള്യത തോന്നുമിന്നും. “അയാം ദി സണ്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി കുട്ടിത്തം വിടാത്ത മുഖവും വലിയ ശരീരവുമായൊരാള്‍  വീട്ടില്‍നിന്നിറങ്ങിവന്നു. ഒരു ജേതാവിനെപ്പോലെ പുറകില്‍ അവളും. “ഇപ്പോഴെന്തായി?” എന്‍റെമുന്നിലെത്തിയതും അവള്‍ പരിഹാസത്തോടെ ചോദിച്ചു. തീക്ഷ്ണമായ അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ ഞാന്‍ മുഖംതാഴ്ത്തിനിന്നു. ഇതിലേക്ക് ഞങ്ങളെ വലിച്ചിഴച്ചില്ലേയെന്നോണം എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന കണ്ണുകള്‍ എന്‍റെനേരെനീണ്ടുവരുന്നത് എനിക്കറിയാമായിരുന്നു. നിറഞ്ഞുതുളുംമ്പിത്തുടങ്ങിയിരുന്ന എന്‍റെ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ഞാന്‍ വീട്ടിന്നകത്തേക്ക് തിരക്കിട്ട് നടന്നു. പുറകെ അവനും വന്നു.

 “ഇനി അവരുമായൊരു ഫ്രെന്‍ഡ്ഷിപ്പും വേണ്ട...” അവന്‍റെ കുറ്റപ്പെടുത്തല്‍ എന്തുകൊണ്ടോ ഞാനര്‍ഹിക്കുന്നു എന്നെനിക്ക് തോന്നി. അനാവശ്യമായി പല കാര്യങ്ങളിലും ചെന്നുചാടുന്നതും കുടുങ്ങുന്നതും അതോര്‍ത്തു കുറച്ചുകാലം വിഷാദപ്പെട്ടുനടക്കുന്നതും ഇപ്പോഴൊരു ശീലമായിരിക്കുന്നു.

കറുത്തുതുടങ്ങിയ സന്ധ്യയിലേക്ക് ഒരു വിളക്കുപോലും കൊളുത്താതെ ഒരു മരണം നടന്ന വീടുപോലെ  മൌനത്തിലേക്ക് മുഖമാഴ്ത്തി ഞങ്ങളിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലില്‍ വീണ്ടും മുട്ടുകെട്ടു. അവരും മറ്റൊരുസ്ത്രീയും ആയിരുന്നു വാതില്‍ക്കല്‍. അകത്തേക്ക് വരുമ്പോള്‍  താന്‍ അനിയത്തിയാണെന്നും ദീദിയുടെ തെറ്റിന് മാപ്പുകൊടുക്കണമെന്നു പറയാനാണ് വന്നതെന്നും അവര്‍ പറഞ്ഞു. മകനെ അവളില്‍നിന്ന് രക്ഷിക്കാന്‍വേണ്ടി മാത്രമാണ് താന്‍ കളവുപറഞ്ഞതെന്നും ഞങ്ങള്‍ അവരെ തെറ്റിദ്ധരിക്കരുതെന്നും ഒരു സഹോദരിയെന്ന് കരുതി മാപ്പുതരണമെന്നും മറ്റും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവന്‍ വളരെ ദ്വേഷ്യത്തിലായിരുന്നെങ്കിലും ചെറുപ്പത്തില്‍ വിധവയായ ജോലിയില്ലാതിരുന്ന ഒരു സ്ത്രീ കഷ്ടപ്പെട്ട് ജോലി സംഘടിപ്പിച്ചു കുട്ടികളെ വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയിട്ടും  ജീവിതം ഇനിയും അവരെ അവരുടെ പാടിന് വിടുന്നില്ലല്ലോ എന്നതാലോചിച്ച് എനിക്കു കുറേശ്ശെ സങ്കടം വന്നു തുടങ്ങിയിരുന്നു.  

ആ സംഭവം കഴിഞ്ഞിപ്പോള്‍ ഒരു വര്‍ഷമായിക്കാണും.അവരുടെ മകന്‍റെ ഡൈവേഴ്സ് കേസ് നടന്നുകൊണ്ടിരിക്കുന്നു. അവള്‍ക്കതിനു താല്‍പ്പര്യമില്ലത്രേ. അതുകൊണ്ടാവണം വലിയൊരുതുക അവള്‍ അലിമണി ചോദിച്ചതു.

“നീ ആന്‍റിയോട് പറഞ്ഞില്ലല്ലോ ദൈവത് നല്ല തമാശയാണ് ആ പെണ്ണിന്‍റെ കാര്യം.”.

ഞാന്‍ നാളെ അവര്‍ പറഞ്ഞപോലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍ ഡ്രൈവറായി കൂടെചെല്ലാമെന്ന് പറയാന്‍ ചെന്നതായിരുന്നു അവരുടെ വീട്ടില്‍. ഇപ്പോളിപ്പോള്‍ അവരെ അറിയിക്കാതെ ഞാനെന്‍റെ ഒളിച്ചോട്ടങ്ങളെ വീണ്ടെടുത്ത് തുടങ്ങിയിരുന്നു. പിന്നെ വരാം ദീദി” എനിക്കു തിരക്കുണ്ടായിരുന്നു. “വെറും രണ്ടുമിനിറ്റ് .നീയിതുകേള്‍ക്ക്... ഇന്ന് ഇവരുടെ കൌണ്‍സിലിങ്ങിന്‍റെ ദിവസമായിരുന്നു. അവളെന്താ പറഞ്ഞതെന്നറിയോ.” ഞാന്‍ ദ്വൈവതിന്‍റെ മുഖത്തേക്ക് നോക്കി. ഒരു കുട്ടിയുടെ പോലെ അവന്‍റെ മുഖം നാണം കൊണ്ട് ചുവന്നു. അടുത്തുകണ്ട ഒരു സിനിമയിലെ കാഴ്ച്ചകളെന്ന പോലെയാണ് അവന്‍ പറഞ്ഞുതുടങ്ങിയത് . ആന്‍റി ഐ വാസ് ഗെറ്റിങ് ഔട്ട് ഓഫ് ദാറ്റ് കോര്‍ട്ട്.

“ദ്വൈവത് നീയെന്തിനാണിങ്ങിനെ ഓടുന്നത്... എനിക്കു നിന്നോടു സംസാരിക്കാനുണ്ട്”
“നമ്മള്‍ സംസാരിക്കുകയായിരുന്നില്ലേ ഇത്രനേരം”
“അത് വക്കീലിന് മുന്നില്‍വെച്ചല്ലേ..... എനിക്കു നിന്നോട് ഒറ്റയ്ക്കിരുന്ന് സംസാരിക്കണം.”
“ദ്വൈവത് നമുക്കീ ഡൈവേഴ്സ് വേണ്ട ... എനിക്കു നിന്നെ ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല.”
“ഇല്ല ശിവാംഗി . മമ്മക്ക് നമ്മുടെ ബന്ധം ഇഷ്ടമല്ല. മമ്മയെ സങ്കടപ്പെടുത്തി ഒരു സന്തോഷവും എനിക്കു വേണ്ട.”
“പക്ഷേ ഞാന്‍ നിന്‍റെ കാമുകിയല്ല, ഭാര്യയാണ്... എന്‍റെ ജീവിതമാണ് നീ നശിപ്പിക്കുന്നത്.”
“അതുകൊണ്ടാണല്ലോ ഞാന്‍ ഡൈവേഴ്സ് തരാമെന്ന് പറഞ്ഞത്.”
“പക്ഷേ നീയെനിക്കൊരു കുഞ്ഞിനെയെങ്കിലും തരു... ഞാന്‍ വളര്‍ത്തിക്കൊള്ളാം അതിനെ. നിനക്കൊരിക്കലും ഒരു ശല്യമാവില്ല ഞങ്ങള്‍”

“കണ്ടില്ലേ... ഹൌ ട്രിക്കി ഷീ ഇസ്.... ഞങ്ങളുടെ സ്വത്തിലാണവളുടെ കണ്ണ്‍.” കുഞ്ഞുണ്ടായാല്‍ പിന്നെ അതിനെയുംകൊണ്ടാവും വരുന്നത്. അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു “നിനക്കറിയുമോ ഇവരുടെ കല്യാണം ഒരു ചൂടുകാലത്തായിരുന്നു. എന്‍റെ എസി ബെഡ്റൂം ഇവര്‍ക്കായി ഒഴിഞ്ഞുകൊടുത്ത് ആര്‍.കെ പുരത്തെ എന്‍റെ ആ ഇടുങ്ങിയ ഫ്ലാറ്റിന്‍റെ സിറ്റിങ്ങില്‍ വെറും ചൂടിലാണ് ഞാന്‍ ഉറങ്ങിയിരുന്നത്. പാവം ദ്വൈവത് അവന്‍റെ അമ്മ ചൂടില്‍ കിടക്കുന്നതവന്നു സഹിക്കാന്‍ പറ്റുമോ.എന്നെ വിളിച്ചുകൊണ്ടുപോയി കൂടെ കിടത്തുമായിരുന്നു അവന്‍. എന്നിട്ടവള്‍ ഇന്ന് കോടതിയില്‍ പറഞ്ഞതെന്താണെന്നറിയുമോ ഞാന്‍ ഇവരെ രണ്ടുപേരെയും ഒറ്റക്ക് കിടക്കാന്‍ സമ്മതിച്ചില്ലെന്ന്.”
 എനിക്കു ഛര്‍ദ്ദിക്കാന്‍ വന്നു. മനസ്സ് പ്രകടിപ്പിക്കാന്‍ കഴിയാത്തവിധം അസ്വസ്ഥമാകുമ്പോള്‍ എന്‍റെ ശരീരം പ്രതികരിക്കുന്നതങ്ങിനെയാണ്. ആരെയോര്‍ത്താണെന്നറിയില്ല എനിക്കിപ്പോള്‍ ശരിക്കും കരച്ചില്‍ വരുന്നുണ്ട്. ഭയവും വെറുപ്പും ഒക്കെ തോന്നുന്നുണ്ട്. ആരെയൊക്കെയോ എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കിക്കണമെന്നുണ്ട്. പക്ഷേ ഇതില്‍ ആരെ...എങ്ങിനെ....

16 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ആരുടെമേലാണ് പഴിചാരേണ്ടതെന്നൊരു നിമിഷം........

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

കൊള്ളാം ,നന്നായി എഴുതി

ജന്മസുകൃതം പറഞ്ഞു...

nannayi paranju.aasamsakal.


prayan fondinte valuppam alpamkoottiyaal nannu.vayanaykku oru sukham kittum.

Echmukutty പറഞ്ഞു...

നന്നായി എഴുതിയല്ലോ, പ്രയാണ്‍.

jayanEvoor പറഞ്ഞു...

അതെ.
ചില നേരങ്ങളിൽ, ചിലർ...
മറ്റുചിലർ എല്ലാ നേരങ്ങളിലും!

AMBUJAKSHAN NAIR പറഞ്ഞു...

Good

ajith പറഞ്ഞു...

ചില മനുഷ്യജീവിതങ്ങള്‍ വിചിത്രമാണല്ലേ?
ഈ കഥയിലെ കഥാപാത്രങ്ങള്‍ നമ്മുടെ ചുറ്റും നോക്കിയാല്‍ ചിലപ്പോള്‍ കണ്ടേക്കാം

ente lokam പറഞ്ഞു...

ചില യാധര്ത്യങ്ങള്‍ ചിലര്‍ക്ക് ഒട്ടും
മനസ്സിലാകില്ല..ചിലര്‍ക്ക് ഒട്ടു ഉള്‍ക്കൊള്ളാനും
ആവില്ല ....

ശ്രീനാഥന്‍ പറഞ്ഞു...

അമ്മ,മകൻ,ഭാര്യ- വല്ലാത്ത ഒരു ത്രികോണമാണിത്. എത്ര എഴുതിയാലും തീരാത്ത ആഴങ്ങളുള്ള ഒരു സങ്കീർണ്ണതയെ അതർഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചിരിക്കുന്നു, ശരിയും തെറ്റും വേർ തിരിച്ചെടുക്കാതെ.

പ്രയാണ്‍ പറഞ്ഞു...

@ MyDreams
@ ജന്മസുകൃതം
പറഞ്ഞത് നന്നായി. മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
@ Echmukutty
@ jayanEvoor
@ AMBUJAKSHAN NAIR
@ ajith
@ ente lokam
@ ശ്രീനാഥന്‍
എല്ലാര്‍ക്കും എന്റെ സ്നേഹം.......

Admin പറഞ്ഞു...

കഥ നന്നായി പ്രയാണ്‍..
നന്നായി എഴുതി. ആശംസകള്‍..

മുകിൽ പറഞ്ഞു...

vaayichu.
manushyamanassinte sankeernathakal

Bindhu Unny പറഞ്ഞു...

പഴിചാരാതെ വഴിമാറി നടക്കുകയാവും ഭേദം. :)

Girija chemmangatt പറഞ്ഞു...

nalla katha!

നളിനകുമാരി പറഞ്ഞു...

ഇങ്ങനെയും ചിലര്‍....നന്നായിട്ടുണ്ട്.