തിങ്കളാഴ്‌ച, ഫെബ്രുവരി 03, 2014

രക്തസാക്ഷിയുടെ അമ്മ...


പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ നെഞ്ചില്‍
പട്ടുപോയൊരു ചോരയെയറിയുമോ...

 തമ്മിലുള്ള വെറുപ്പിന്‍റെ നാമ്പുകള്‍
തമ്മിലേ വെട്ടി വെട്ടി മരിച്ചവന്‍
മുന്നിലെത്തിയോയെന്നഭയത്തിനാല്‍
പിന്നിലായ് വെട്ടുകൊണ്ട് മരിച്ചവന്‍
സ്വന്തമായതും ചൊല്ലിയെന്നോതിയാ
ചൊല്ലുനുള്ളിയ കയ്യാല്‍ പിടഞ്ഞവന്‍
രക്തസാക്ഷിതാനെന്നറിയും മുന്‍പ്
മണ്ണില്‍ വീണ് പിടഞ്ഞുമരിച്ചവന്‍
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മയാം തായ്മരം
പച്ചകത്തിപ്പുകയുന്നതറിയുമോ...

ഉളളുമുഴുവന്‍ ചുരണ്ടിയെടുത്തതില്‍
രക്തശോണിമ കൂട്ടിക്കുറച്ചിന്നു
വെച്ചുനീട്ടുന്ന ചാനല്‍ക്കഥയിലെ
ഉള്ളു പൊള്ളയാം നോവുകളല്ലാതെ
വെന്തുപൊള്ളുന്ന രാവിന്നിറമ്പിലായ്
നിന്നുകത്തുമിരുളിന്‍ തിരള്‍ച്ചയില്‍
പന്തമാളുന്ന കണ്ണിലെ നാളത്തില്‍
മച്ച്കനലൊക്കെ ചുട്ടുപഴുത്തതും
പിന്നെ തോരാമഴയിലാനെഞ്ചകം
മഞ്ഞുപോലങ്ങുറഞ്ഞു തണുത്തതും
പത്തുമാസം ചുമന്നതിന്‍ തെറ്റിനായ്
പെറ്റു പാലൂട്ടിയെന്നതിന്‍ ചിറ്റമായ്
രക്തസാക്ഷിതന്നമ്മതന്‍ ഉള്ളിലായ്
ചത്തുപോയ താരാട്ടിനെയറിയുമോ....

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

രക്തസാക്ഷിതന്നമ്മയാം തായ്മരം
പച്ചകത്തിപ്പുകയുന്നതറിയുമോ...

അറിയുന്നുണ്ട്
കാണുന്നുണ്ട്
വായിക്കുന്നുണ്ട്

AnuRaj.Ks പറഞ്ഞു...

Zindabad...zindabad

ബൈജു മണിയങ്കാല പറഞ്ഞു...

എത്ര ഈണത്തിൽ താളത്തിൽ വായിച്ചിട്ടും പൊള്ളുന്ന വരികൾ

സൗഗന്ധികം പറഞ്ഞു...

അവരാണ് യദാർത്ഥത്തിൽ രക്തസാക്ഷികൾ.!

വളരെ നല്ലൊരു കവിത.


ശുഭാശംസകൾ.....