തിങ്കളാഴ്‌ച, ജൂലൈ 15, 2013

രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.




രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.

കുങ്കുമപ്പൂക്കളെയും ബാണപുഷ്പങ്ങളെയും തനിച്ചാക്കി പൂക്കാലം പിന്നെ കാണാമെന്ന് പറഞ്ഞെങ്ങോട്ടോ പോയി. ഏതോ ഭാവനയില്ലാത്തവന്‍റെ ഭാവനയില്‍ വിടര്‍ന്ന പേരായ ശവംനാറിപ്പൂ എന്ന ബാണപുഷ്പത്തിനു ഇവിടുള്ളവര്‍ വിളിക്കുന്ന സദാബഹാര്‍ എന്ന പേര്‍ തന്നെയാണ് നല്ലത്. ഒരു വേഷംകെട്ടുമില്ലാതെ എന്നും എങ്ങിനെയും നിറയെ പൂത്തു ചിരിച്ചുനില്ക്കുന്ന ചെടിക്ക് ഇതിലും അനുയോജ്യമായ പേരെന്താവും.പിച്ചി പൂക്കാനുള്ള തെയ്യാറെടുപ്പിലാണ്. രജനീഗന്ധയില്‍ ഒരു പൂക്കുല പതുക്കെ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഉണങ്ങിയെന്ന് കരുതിയ കോളാമ്പിച്ചെടി എന്നെ വിട്ടു പോകാന്‍ മനസ്സില്ലെന്ന് തളിര്‍ത്തതും അഡീനിയത്തിന്‍റെ അപ്പൂപ്പന്താടി വിത്തുകള്‍ പറന്നുവീണുമുളച്ചതും എന്‍റെ മാത്രം കുഞ്ഞ് സന്തോഷങ്ങള്‍.

രണ്ടു ദിവസം മുന്‍പാണ് ഒരു ഫ്രണ്ടിന് വേണ്ടി താമരവള്ളി പൊക്കാന്‍ അവളുടെ ഫ്രണ്ടിന്‍റെ ഫാം ഹൌസിലേക്ക് കൂട്ടുപോയത്. വാട്ടര്‍ പ്ലാന്‍റ്സെല്ലാം പൂത്തിട്ടുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് അവളെന്നെ കൊണ്ടുപോയത്. (ഡ്രൈവനായിട്ട്) പക്ഷേ സൂര്യന്‍ നേരത്തെക്കൂട്ടി സ്ഥലം വിട്ടതിനാല്‍ പൂക്കളെല്ലാം ഉറക്കം പിടിച്ചിരുന്നു. എന്നാലും പലനിറത്തിലുള്ള താമരയും ആമ്പലും പിന്നെ പേരറിയാത്ത ഏതൊക്കെയോ ചെടികളും ഡ്രൈവ് വേയുടെ ഇരുപുറവുമുള്ള കുഞ്ഞുതോട്ടില്‍ നിറയെ കാണാനുണ്ടായിരുന്നു. പലതരത്തിലുള്ള കുങ്കുമപ്പൂക്കള്‍ (മുഴുവനും മഞ്ഞനിറമുള്ളതാദ്യമായി കാണുകയാണ്), ഫലവൃക്ഷങ്ങള്‍ പിന്നെ ഒരു ഭാഗം നിറയെ പലതരത്തിലും വലുപ്പത്തിലുമുള്ള ബോണ്‍സായികള്‍. അവിടെമുഴുവന്‍ ഞങ്ങള്‍ ചുറ്റിനടന്നു. അതിനിടയില്‍ ബോണ്‍സായ്മരം ഒരുകാര്യം പറഞ്ഞു. അതുപിന്നെ പറയാം. മറ്റൊരുഭാഗത്ത് ഡിസംബറില്‍ നടക്കാനുള്ള ഫ്ലവര്‍ ഷോവിനായി ക്രിസാന്തമങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ട് കൊതി സഹിക്കാനാവാതെ ഞങ്ങള്‍ താമരവള്ളിയും പൊക്കി കാറില്‍കിയറിയപ്പോഴാണ് മുന്നിലൊരിലഞ്ഞി മരം നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇലഞ്ഞിപ്പൂക്കളോട് രണ്ടുവാക്കു മിണ്ടാതെങ്ങിനെ....

പിന്നെദാപ്പോ ഇന്നലെ മറ്റൊരു ഫ്രണ്ടിന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ് നാലു ബാല്‍ക്കണിയിലും വീടിനകത്തും നിറയെ ചെടികള്‍....പിന്നേ സഹിക്കാന്‍ പറ്റിയില്ല .. രാവിലെത്തന്ന ചെടികള്‍ക്കിടയിലേക്കിറങ്ങി. മണ്ണില്‍ കയ്യ് വെച്ചതും നടുവണ്ണൂരിലെ കുട്ടിക്കാലവും കളിച്ചുനടന്നിരുന്ന തൊടിയും ഓര്‍മ്മ വന്നു. മൂക്ക് എവിടെയൊക്കെയോ ഓടിനടന്ന് ആ മണ്ണിന്‍റെ മണവും തപ്പിയെടുത്തു കൊണ്ടുവന്നുതന്നു. കിളികള്‍ അത്യാവശ്യം ഉള്ളതുകാരണം പശ്ചാത്തലസംഗീതം ലൈവായി അവരേറ്റെടുത്തു.

അച്ഛന് കൃഷിയില്‍ ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അമ്മയ്ക്കാണെങ്കില്‍ അതൊരു ഭ്രാന്തായിരുന്നു. എപ്പോഴും തൊടിയില്‍ എന്തെങ്കിലും നടാനോ വിളവെടുക്കാനോ തടമെടുക്കാനോ വളമിടാനോ ഉണ്ടാകും. പണിയെടുക്കുന്നവര്‍ക്കെല്ലാം ഇഷ്ടംപോലെ വെച്ചു വിളമ്പലായിരുന്നു അമ്മയുടെ ജോലി.

സ്കൂള്‍ ഒഴിവാണെങ്കില്‍ കാക്കയ്ക്കും കൊറ്റിക്കുമൊപ്പം ഞങ്ങളും ഉണ്ടാവും മണ്ണിളകുന്നതും നോക്കി.. മണ്ണിനടിയില്‍ ശ്വാസംമുട്ടിക്കിടന്നിരുന്ന പൊട്ടിയ കളിപ്പാട്ടത്തിന്‍റെ ഒരു കുഞ്ഞ് കഷ്ണം, നിറം മങ്ങിയ ഒരു വളപ്പൊട്ട് അങ്ങിനെ പലതും കിലുങ്ങിച്ചിരിച്ചുകൊണ്ട് പുറത്തു വരും. പണ്ടെങ്ങോ കയ്യില്‍ കിട്ടിയതു മുതല്‍ നഷ്ടപ്പെട്ടതുവരെയുള്ള ഓര്‍മ്മകളുടെ ഒരു ചിമിഴായി അത് കുറച്ചുകാലം കൂടി കൂടെ കൊണ്ടുനടക്കും. ഒരിക്കല്‍ അങ്ങിനെ മണ്ണിളകി വന്ന ഒരു പാമ്പിന്‍ മുട്ട ഈര്‍ക്കില്‍ കൊണ്ട് കുത്തി നോക്കിയതും നൂലുപോലെ കുഞ്ഞുങ്ങള്‍ ഇറങ്ങിവന്നതും എല്ലാവരും പേടിച്ചോടിയതും മുട്ട പൊട്ടിച്ചതിന്നു വഴക്കു കിട്ടിയതും ഇന്നലെ നടന്നപ്പോലെ....

ഇതെഴുതുമ്പോള്‍ പുറത്തു മഴപെയ്തുകൊണ്ടിരിക്കുന്നു. മഴയും മണ്ണും ഓര്‍മ്മകളുടെ ഭണ്ഡാരമാണ്... എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും എങ്ങിനെയെങ്കിലും തിരിച്ചുവന്ന് നിര്‍ത്തിയിടത്തുവെച്ച് വീണ്ടും തുടങ്ങും. ഞാനാണെങ്കില്‍ രാവിലെത്തൊട്ട് ആ കഥകള്‍ കേട്ട് മിഴിച്ചിരിക്കയാണ്.. അതില്‍ കുറച്ചു നിങ്ങളുമായി പങ്കുവെച്ചെന്നു മാത്രം.. ബോറടിപ്പിച്ചോ

 
 
 
 
 







 
 


 
 
 
..

5 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല എഴുത്ത്
എഴുത്തിന്റെ നിലവാരം വളരെ വലുതാണ്, കൂടുതൽ എഴുതൂ

പൂക്കളെ സ്നേഹിക്കൂ, നമ്മുടെ ചുറ്റുപാടിനെ സ്നേഹിക്കൂ, ഭൂമി സുന്ദരമാക്കൂ..........

Echmukutty പറഞ്ഞു...

ഇത്തിരീം കൂടി എഴുതായിരുന്നില്ലേ എന്തെങ്കിലും കുനുകുനാന്ന്... പെട്ടെന്ന് തീര്‍ന്ന പോലെ..

പാമ്പിന്‍റെ മുട്ട പൊട്ടിച്ചോക്കും ല്ലേ... ഭയങ്കരി... ന്താ ധൈര്യം...

പ്രയാണ്‍ പറഞ്ഞു...

Ha ha.. Echumu...
Thanks shaju ...

ajith പറഞ്ഞു...

കൊള്ളാം

ആ ബോണ്‍സായ് പറഞ്ഞ കാര്യം കൂടെ പറയണേ!!

പ്രയാണ്‍ പറഞ്ഞു...


മൂപ്പര് മുഴുമിപ്പിക്ക്യോന്നു നോക്കട്ടെ...:))