വെള്ളിയാഴ്‌ച, ജനുവരി 23, 2015

അടിക്കൂട്ടം.....




അഴിച്ചുവെച്ചിടത്തുനിന്ന്...

അഴിച്ചെടുത്തിടത്തുനിന്ന് 
ആരോ
എവിടെയോ നിന്ന്‍
അഴിച്ചുവെച്ചതാണ്
തിരിച്ചുവെക്കാത്തതാണ്
അഴിച്ചെടുത്തതെവിടുന്നെന്ന്
മറന്നുപോയതാണ്
അഴിച്ചെടുത്തിടത്ത്
മാറ്റാരോ കടന്നിരുന്നതാണ്
തിരിച്ചു വെക്കാനാകാത്തവിധം
ഉടല്‍ പകര്‍ന്നതാണ്.
നീയെന്ന് ഞാനെന്ന്
വെറുക്കനെയെന്ന്
തുരുമ്പെടുത്തുകൊണ്ടിരിക്കയാണ്.....

          ^^^^^^^^^^ 

ശിശിരം

കാറ്റിനോടു കലമ്പുന്ന ഇലകള്‍ക്ക് പലനിറം
ആകാശം വലിച്ചെറിയുന്ന തൂവാലകള്‍ പോലെ
ജീവിതമെന്ന് ദിനവും ചീന്തിയെടുക്കുന്ന താളുകള്‍ പോലെ
നീയും ഞാനുമെഴുതിനിറയ്ക്കുന്ന കവിതകള്‍ പോലെ....
          ^^^^^^^^^

  ഓര്‍മ്മയുണ്ട്

അതില്‍
വെയില്‍ തിളയ്ക്കുന്നുണ്ട്
മഴ കനക്കുന്നുണ്ട്
ഇലകള്‍ പൊഴിയുന്നുണ്ട്
മഞ്ഞുപുകയുന്നുണ്ട്
കാടു പൂക്കുന്നുണ്ട്...
       ^^^^^^^^^

വികര്‍ണം

മുന്നോട്ടു പായുന്ന സൂര്യനും
പിറകോട്ടു ചായുന്ന നിഴലിനുമിടയില്‍
ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍
എനിക്കും നിനക്കുമിടയില്‍
ദൂരമളക്കുന്നതെങ്ങിനെയാവും..
      ^^^^^^^^^^

പൂംപെരുക്കം

വണ്ടിനോടൊന്ന് ചോദിച്ചേ ഉള്ളൂ
എന്തിനാണിങ്ങിനെ മുരളുന്നതെന്ന്...
തീരുമ്പോള്‍ തീരുമ്പോള്‍
തേന്‍ നിറച്ചില്ലെന്ന് ....
ഉമ്മ വെക്കുമ്പോള്‍
ഇതളുകളാല്‍ ചേര്‍ത്തുപിടിച്ചില്ലെന്ന്
ഇടക്കിടെ ഉടുപ്പു മാറ്റിയില്ലെന്ന്
പറന്ന്‍ പറന്ന്‍ കൂടെ ചെന്നില്ലെന്ന്
പൂവിനെ ഇനിയൊന്നും പറയാന്‍ ബാക്കിവെച്ചില്ല
        ^^^^^^^^^^^ 


ആകാശവീക്ഷണം


ഭൂമിയെ സ്നേഹിക്കുമ്പോള്‍
ആകാശം കൊതിപ്പിക്കുമ്പോള്‍
കടലിനടിയില്‍
ഒളിച്ചിരിക്കരുത്
മീനുകള്‍ മുത്തമിടുമ്പോഴും
പായല്‍ ചുറ്റിപ്പുണരുമ്പോഴും
കടലിനടിയില്‍ ശ്വാസം മുട്ടുന്നത്
അതു നമ്മെ തള്ളിപ്പറയുന്നതുകൊണ്ടാവണം
         ^^^^^^^^^^ 

 വെള്ളാരംതൂവല്‍

പറന്നു നിറയുന്ന തൂവലുകളെ
സ്നേഹമേയെന്നൂതിപ്പറത്തുമ്പോള്‍
ചിലത് ഉയരങ്ങള്‍ തേടി
പറന്നുപോകുന്നത് കാണാന്‍ രസമാണ്..
ചിലത് എത്ര പറത്തിവിട്ടാലും
കവിളില്‍ കണ്ണില്‍ മൂക്കിന്തുമ്പില്‍ നിറുകില്‍ ചുണ്ടില്‍
വിരല്‍ത്തുമ്പിലെന്ന്
തിരികെയെത്തി ഉമ്മവെച്ചുകൊണ്ടിരിക്കും...
ചിലതിനെന്തൊരു ഭാരമാണ്..
കൈവെള്ളയില്‍ നിന്നൂര്‍ന്നിറങ്ങി
കല്ലുപോലെ
നിലത്തുപതിക്കും..
സങ്കടം വരുമപ്പോള്‍..

          ^^^^^^^^^^               

 നീലിച്ച് കറുത്ത

എത്ര പച്ചയായിരുന്നതാണീ മഞ്ഞ
ചോപ്പാവാനെത്ര കയ്ച്ചതാണീ പച്ച
നമ്മളെത്ര ചോക്കണമിതുപോല്‍ കയ്ക്കാന്‍........

          ^^^^^^^^^^ 

ഉയരത്തിലെത്തുമ്പോള്‍ പട്ടമേ
എന്‍റെകയ്യിലെ ചരട് പിടിച്ച് വാങ്ങരുത്...



അവസാനിക്കുന്നിടത്തുവെച്ച് തുടങ്ങുന്നതിനെ എന്തു വിളിക്കും ... ഒടുക്കത്തിനും തുടക്കത്തിനുമിടയില്‍ രണ്ടിനേയും ചേര്‍ത്തുപിടിക്കുന്ന ഒരു കണ്ണിയുണ്ട്.... അടരാതിരിക്കാന്‍ മുറുകി മുറുകി അവസാനം പൊട്ടിച്ചിതറുമ്പോള്‍ രണ്ടിന്റെയും അല്ലാതാവുന്ന, ഒന്നുപോലുമല്ലാതാവുന്ന ഒന്ന്.. 
നീ നീയായിക്കൊണ്ടിരിക്കുമ്പോള്‍ 
ഞാനില്ലാതായിക്കൊണ്ടിരിക്കുമ്പോലെ...
.







.

2 അഭിപ്രായങ്ങൾ:

© Mubi പറഞ്ഞു...

കുഞ്ഞു കവിതകള്‍ കൊള്ളാം... ആകാശവീക്ഷണവും, വെള്ളാരംതുവലുകളും ഇതുരണ്ടും കൂടുതല്‍ ഇഷ്ടായി..

ഫൈസല്‍ ബാബു പറഞ്ഞു...

വായിച്ചു :) കവിതയായത് കൊണ്ട് കൂടുതല്‍ പറയാന്‍ അറിയില്ല .